Wednesday, November 9, 2011

അറബ് വസന്തത്തിന്റെ പ്രായോജകര്‍

അല്‍ജസീറക്ക് പതിനഞ്ച് വയസ്. ലോകത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ പിന്നിലാക്കി അല്‍ജസീറ നടത്തുന്ന കുതിപ്പിന് കാരണം എന്താവും? എന്താണ് അവരുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം?



അറബ് വസന്തത്തിന്റെ പ്രായോജകര്‍


മാത്യു സാമുവല്‍


അറബ് രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു തമാശയുണ്ട്. ഈജിപ്തിന്റെ മൂന്ന് മുന്‍ പ്രസിഡന്റുമാര്‍ നരകത്തില്‍ കണ്ടുമുട്ടുന്നു. ഗമാല്‍ അബ്ദുള്‍ നാസര്‍, അന്‍വര്‍ അല്‍സാദത്ത്, ഹുസ്‌നി മുബാരക് എന്നിവരാണ് അവര്‍. എങ്ങനെയാണ് പതനമുണ്ടായതെന്ന് അവര്‍ പരസ്പരം ചോദിക്കുന്നു. നാസ്സര്‍ പറയുന്നു: 'വിഷം'. സാദത്ത് പറയുന്നു:'കൊലപാതകം'. മുബാരികിന്റെ മറുപടി: 'അല്‍ ജസീറ'.
ഖത്തറില്‍ നിന്നുള്ള, പതിനഞ്ച് വര്‍ഷത്തെ പ്രക്ഷേപണത്തിനിടയില്‍ അല്‍ജസീറ ഒരു പരമ്പരാഗത ടെലിവിഷന്‍ സ്ഥാപനത്തിന്് ചെയ്യാവുന്നതിന് അപ്പുറം പല കാര്യങ്ങളും ചെയ്തിരിക്കുന്നു. അറബ് രാഷ്ട്രീയത്തിലെ നിര്‍ഭയമായ ഇടപെടല്‍ മൂലം അവര്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പുതിയ ഇടം സൃഷ്ടിച്ചിരിക്കുന്നു. ഈ ഇടം അറബ് വിപ്ലവങ്ങള്‍ക്ക് നല്‍കിയ പൂര്‍ണതോതിലുള്ള പിന്തുണയില്‍ പരമകാഷ്ഠ പ്രാപിച്ചു.
അല്‍ജസീറ വിവരങ്ങളുടെ പരിധികള്‍ തള്ളിയകറ്റി. അറബ് ലോകത്തും മറ്റിടത്തുമുള്ള വലിയ സംഭവികാസങ്ങളുടെ ലൈവ് പ്രക്ഷേപണത്തിലൂടെയായിരുന്നു അത്. അറബ് രാജ്യങ്ങളിലെ രാഷ്ട്രീയവും മതപരവുമായ പ്രതിപക്ഷ സംഘടനകളുടെ വേദിയാണ് അല്‍ജസീറ. അത് ഇസ്രായേലി വക്താക്കള്‍ക്ക് ആതിഥ്യമരുളി, പ്രക്ഷേണ അടവുകളെ നന്നായി പുണരുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാല്‍, അല്‍ജസീറ ആഗോള ബ്രാന്‍ഡും മറ്റ് അറബ് മാധ്യമങ്ങളുടെ റോള്‍ മോഡലുമാവുകയും ചെയ്തിരിക്കുന്നു.
വിജയം ആത്മവിശ്വാസം വളര്‍ത്തും, അതുപോലെ അസൂയാലുക്കളെയും. അല്‍ജസീറക്ക് ശത്രുക്കളുടെ കുറവൊട്ടുമില്ല. ഏറ്റവും കടുത്ത തീവ്ര ഇസ്ലാമിക യാഥാസ്ഥിതികര്‍ മുതല്‍ അമേരിക്കന്‍, ഇസ്രായേലി ഇന്റലിജന്‍സ് സംഘങ്ങള്‍ വരയുള്ളവരുണ്ട് ശത്രുക്കളുടെ പട്ടികയില്‍. ഈ രണ്ടു തീവ്ര അറ്റങ്ങള്‍ക്കിടയില്‍, അല്‍ജീസറ തങ്ങളുടെ മിത്രമണോ ശത്രുവാണോ എന്നതിനെപ്പറ്റി തീവ്രമായ സംവാദങ്ങളും നടക്കുന്നുണ്ട്.
അറബ് ലോകത്തിന്റെ സ്വാതന്ത്ര്യന്റെയും പുരോഗമനത്തിന്റെയും ദീപസ്തംഭമായി അല്‍ജസീറയെ സ്വാഗതം ചെയ്യുന്നവരുണ്ട്. അത്തരം ആളുകള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത് അല്‍ജസീറയെ ഇസ്ലാമിതയെന്നും മത തീവ്രവാദവല്‍ക്കരണമെന്നും ആരോപിക്കുന്നവരെയാണ്. തങ്ങളുടെ നിലപാടുകളുടെ അരങ്ങ് എന്ന രീതിയില്‍ അല്‍ജസീറയെ പുകഴ്ത്തുന്ന ഇസ്ലാമിസ്റ്റുകള്‍ അതേ ടെലിവിഷന്‍ ചാനല്‍ ഇസ്രായേലികള്‍ക്കും ശബ്ദം നല്‍കുന്നുണ്ടെന്ന വസ്തുതയെ അംഗീകരിക്കണം. അല്‍ജസീറ മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ വീട്ടകങ്ങളില്‍ സുപരിചിതമാണ്. ഈ മാധ്യമപ്രവര്‍ത്തകര്‍ മറ്റ് പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളിലെ സഹപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ദ്രോഹങ്ങള്‍ക്ക്, തടവുകള്‍, അപകടമരണങ്ങള്‍ക്ക് വിധേയരാണ്.
അല്‍ജസീറ സി.ഐ.എയുടെ ഉപകരണമല്ല. ഇസ്രായേലിന്റെയോ അല്‍ക്വയ്ദയുടെയോ അല്ല. പകരം അത് ഖത്തറിന്റെയൂം അവരുടെ ഉത്‌കേര്‍ഷേച്ഛയുള്ള അമീര്‍, ഹമദ് അല്‍ഥാനിയുടെയും (ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി) കൂടുതല്‍ നവീകരിക്കപ്പെട്ട മുഖമാധ്യമം (മൗത്ത്പീസ്) ആണ്. ലളിതമായി പറഞ്ഞാല്‍, അല്‍ജസീറയുടെ വിജയകഥ ഖത്തറിന്റെ പിന്തുണയില്ലെങ്കില്‍ സാധ്യമാകില്ലായിരുന്നു. അല്‍ഥാനിയെ സംബന്ധിച്ച് അല്‍ ജസീറ ഖത്തറിന്റെ ദേശീയ 'മുദ'യുടെയും വിദേശനയ അഭിലാഷങ്ങളുടെയും അവിഭാജ്യഭാഗമാണ്.



ഈ അഭിലാഷത്തിന്റെ പ്രചോദനമെന്തെന്ന് വ്യക്തമല്ല. പക്ഷേ ഇതെപ്പറ്റി ചിന്താര്‍ഹമായ പലതരം ആശയങ്ങളുണ്ട്. 1995 ല്‍ തന്റെ പിതാവിനെ കൊട്ടാര അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയ ഉടനെ അല്‍ഥാനി അഭിമുഖീകരിക്കേണ്ടിവന്നത് ശത്രുതാപരമായ സമീപനംകൊക്കൊണ്ട സൗദി അറേബ്യയെയും ഈജിപ്തിനെയുമാണ്. ഈ രാജ്യങ്ങിലെ ഉന്നതജാതര്‍ ഉത്‌കേര്‍ഷേച്ഛയുള്ള യുവ ഭരണാധികാരിയെ വെറുത്തു. അതിനേക്കാള്‍, ഭീരുവും ശൗര്യം കുറവുള്ളതുമായ, അദ്ദേഹത്തിന്റെ പിതാവിനെയാണ് അവര്‍ ഇഷ്ടപ്പെട്ടത്. ഖത്തര്‍ വര്‍ധിതമായ രീതിയില്‍ കലാപത്വരയോടെ തുടരുകയും, ഗള്‍ഫ് രാജ്യങ്ങുടെ രാഷ്ട്രീയത്തിന്റെ കൂട്ടായതും സ്ഥാപിതതാല്‍പര്യമുള്ളതുമായ നയങ്ങളില്‍ നിന്ന് പതിവായി വ്യതിചലിക്കുകയും ചെയ്തു. അത് 'വലിയ സഹോദരമാരില്‍' നിന്ന് കൂടുതല്‍ സമ്മര്‍ദങ്ങളെ ക്ഷണിച്ചുവരുത്തി. അതിന് പ്രതികരണമെന്ന നിലയില്‍, യുവ അമീറിന്റെ ഉറച്ച കൈകള്‍ക്ക് കീഴില്‍, അല്‍ജസീറ ഈജിപ്ത്, സൗദി അറേബ്യ പോലുള്ള സര്‍ക്കാരുകള്‍ക്കെതിരെ കൂടുതല്‍ നിശ്ചയദാര്‍ഢ്യരീതിയില്‍ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടു. അത് തങ്ങള്‍ ജനങ്ങളില്‍ നിന്ന് അന്യമാകതിരിക്കാന്‍ മറ്റ് അറബ് മുഖ്യാധാര മാധ്യമങ്ങള്‍ക്കും ചെയ്യേണ്ടിവന്നു.
അറബ് വിപ്ലവങ്ങളെ പിന്തുണക്കാനുള്ള അധികാരപത്രം ഖത്തിറിലെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ലഭിച്ചതോടെ തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ സംഭവവികാസങ്ങളുടെ ലൈവ് പ്രക്ഷേപണത്തില്‍ അല്‍ജസീറ പൂര്‍ണമായി മുഴുകി. പ്രദേശിക സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുകള്‍ക്ക് പുറത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചാണ് അവര്‍ അത് ചെയ്ത്. അവരുടെ ലൈവ് റിപ്പോര്‍ട്ടുകളില്‍ ലോകത്തോടുള്ള അറബ് ജനതയുടെ ആവശ്യങ്ങള്‍ പ്രഖ്യാപിക്കുന്നത് നിറഞ്ഞു. പ്രാദേശീക മാധ്യമങ്ങള്‍ നിരോധിക്കപ്പെടതിനാലും, നിയന്ത്രണങ്ങള്‍ ഉള്ളതിനാലും വിപ്ലവകാരികള്‍ തങ്ങളുടെ സ്വന്തം ജനങ്ങളിലേക്കെത്തിക്കാനും അവരെ ചലിപ്പിക്കാനുമായി അല്‍ജസീറയെ ഉപയോഗിച്ചു. ചാനല്‍ അതിന്റെ പതിവ് പരിപാടികള്‍ റദ്ദാക്കി. ഒരു വിപ്ലവത്തില്‍ നിന്ന് അടുത്തതിലേക്ക് എന്നനിലയില്‍ ലൈവ് വാര്‍ത്തകള്‍, അഭിമുഖങ്ങള്‍ എന്നിവയുമായി മുഴുവന്‍ സമയവും നിരന്നു.
ദശബ്ദങ്ങളായി അധികാരത്തില്‍ തുടര്‍ന്ന അഴിമതിക്കാരും മര്‍ദകരുമായ സര്‍വാധിപത്യഭരണങ്ങള്‍ക്കെതിരെ അറബ് വസന്തം യഥാര്‍ത്ഥ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു. അതിന്റെ വേഗത്തിലുള്ള വ്യാപനം എല്ലാവരെയും അത്ഭുസ്തബ്ധരാക്കി. ആ വ്യാപനം അല്‍ ജസീറയുടെ സ്വാധീനം കൊണ്ടുകുടിയായിരുന്നു. അത് പശ്ചിമേഷ്യയിലെമ്പാടും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി. ഖത്തറിനെ സംബന്ധിച്ചാണെങ്കില്‍ അല്‍ഥാനി എല്ലാ അറബ് വസന്തങ്ങള്‍ക്കും വിവിധ രുപത്തിലുള്ള പിന്തുണ നല്‍കി. ബഹറിനിലൊഴിച്ച്. അവിടെ സൗദികളും കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അമേരിക്കകാരും വളരെ കര്‍ശനമായ ചുവപ്പ് വര വരച്ചിരുന്നു.
അല്‍ഥാനിയുടെ രാഷ്ട്രീയ ധാര്‍ഷ്ട്യം ഭാഗികമായി കരുത്താര്‍ജിക്കുന്നത് ഖത്തറിന് സമൃദ്ധമായുള്ള പ്രകൃതിവാതക ശേഖരങ്ങളില്‍ നിന്നാണ്. അത് എല്ലാ മേഖലകളിലും ഊര്‍ജസ്വലമായ നയങ്ങള്‍ വികസിപ്പിക്കാന്‍ അവരെ അനുവദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിദേശ കാര്യങ്ങളില്‍. അമേരിക്കക്കുപുറത്ത് ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഒരുക്കി ഥാനി സ്വയവും ഖത്തറിനും സുരക്ഷ ഒരുക്കുന്നു. അദ്ദേഹം തുടരുന്ന തന്ത്രപരമായ സമീപനം ചെറിയ ഗള്‍ഫ് രാജ്യങ്ങളില്‍ ആധിപത്യ സ്ഥാനം ചെലുത്താനിടയുള്ള പ്രാദേശിക മൂന്നാം പാര്‍ട്ടികളുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതാണ്. അതേ സമയം തന്നെ ഖത്തര്‍ ഇസ്രായേലുമായും, ഹമാസ്, ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള പല ഇസ്്‌ലാമിക പ്രസ്ഥാനവുമായി ഉറച്ച ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
അത് കുടുതല്‍ അക്രമോത്സുകവും അപകടരവുമായ വിദേശ നയമാണ്. പക്ഷേ അല്‍ഥാനി വിശ്വസിക്കുന്നത് പ്രദേശിക നേതൃത്വ ശൂന്യത എന്ന അവസ്ഥ തനിക്ക് പരിഹരിക്കാനാവുമെന്നാണ്. അല്‍ജസീറ വഴി അറബ് വസന്ത വിപ്ലവങ്ങള്‍ക്കും അത് സൃഷ്ടിച്ച പുതു തലമുറനേതാക്കള്‍ക്കും പിന്തുണ വഴി അല്‍ഥാനി ഖത്തറിന്റെ നില കൂടുതല്‍ ശക്തിമത്താക്കുന്നു.
അറബ് ലോകത്ത് അധികാരത്തില്‍ നിന്ന് കൂപ്പുകുത്തുന്ന ഭരണാധികാരികള്‍ അല്‍ജസീറ നിഷ്പക്ഷമല്ലെന്ന് തുടര്‍ച്ചയായി തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അത്. അതെ അക്കാര്യത്തില്‍ അവര്‍ പറഞ്ഞതാണ് ശരി.


മാത്യു സാമുവല്‍ മുമ്പ് തെഹല്‍ക ലേഖകനായിരുന്നു. ഇപ്പോള്‍ ഒനിയോന്‍ലൈവ് ഡോട്ട് കോമിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആണ്.

മൊഴിമാറ്റം: ആര്‍.കെ. ബിജുരാജ്

മലയാളം വാരിക
2011 november 10