Tuesday, October 19, 2010

'ഞാന്‍ ജോണിന്റെ ആരാധകനല്ല; ജോണ്‍ എന്റെ ഇഷ്ട സംവിധായകനുമല്ല'











സംഭാഷണം
ജോയി മാത്യു/ബിജുരാജ്


ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന ജനകീയ സിനിമയ്ക്ക് ഇരുപത്തഞ്ച് വയസാകുന്നു. സിനിമയില്‍ നായകവേഷം അവതരിപ്പിച്ച ജോയി മാത്യു പഴയ സിനിമാനുഭവങ്ങളും ഇന്നലെകളും പങ്കിടുന്നു. ഒപ്പം സംവിധായകന്‍, നാടകകൃത്ത്, മാധ്യമപ്രവര്‍ത്തകന്‍, ആക്റ്റിവിസ്റ്റ് എന്ന നിലകളിലെ തന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെപ്പറ്റിയുംപറ്റിയും സംസാരിക്കുന്നു.




'ഞാന്‍ ജോണിന്റെ ആരാധകനല്ല;
ജോണ്‍ എന്റെ ഇഷ്ട സംവിധായകനുമല്ല'



അലസമായി മുടികള്‍ പാറിപ്പറച്ചിച്ച്, കണ്ണുകളില്‍ തീയുമായി നടക്കുന്ന യുവാവാണ് പുരുഷന്‍. പരുക്കന്‍ ശബ്ദത്തില്‍ അമര്‍ഷത്തോടെ സംസാരിക്കുന്ന, മനസില്‍ നന്മയും വിപ്ലവവുമുള്ളയാള്‍. ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന സിനിമയിലെ നായകനായ പുരുഷനിലേക്ക്, ജോയി മാത്യു എന്ന വ്യക്തിയുടെ പകര്‍ന്നാട്ടത്തിന് മേക്കപ്പിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. അതിന്, 'ജോണിന്റെ വെള്ളംകണ്ടിട്ട് മൂന്നുമാസമെങ്കിലുമായ ഒരു കൊഡ്രോയ് ഷര്‍ട്ട് മാത്രം അണിഞ്ഞാല്‍ മതിയായിരുന്നു''.
'അമ്മ അറിയാന്‍' എന്ന സിനിമയ്ക്ക് ഇരുപത്തഞ്ച് വയസ് തികയുന്നു. ഈ കാലത്തിനിടയില്‍ മലയാളിയും മലയാളസിനിമയും പല കയറ്റിറങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതേ കാലം ജോയി മാത്യുവിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു പക്ഷേ, പുരുഷന് സംഭവിക്കാവുന്ന അതേ മാറ്റങ്ങള്‍. താടിയിലും മുടിയിഴകളിലും നരയുടെ ലക്ഷണങ്ങള്‍. പക്ഷേ കണ്ണില്‍ പഴയ തിളക്കം നിലനില്‍ക്കുന്നു. അലസഭാവവും വിട്ടൊഴിയുന്നില്ല. ഈ ഇരുപത്തഞ്ച്‌വര്‍ഷങ്ങള്‍ ജോയിമാത്യുവിന്റെ നിലപാടുകളില്‍, കാഴ്ചപ്പാടുകളില്‍, സിനിമാ സങ്കല്‍പ്പങ്ങളില്‍ എന്തുമാറ്റമാണ് വരുത്തിയിട്ടുണ്ടാവുക? കാല്‍നൂറ്റാണ്ടിനുശേഷം അദ്ദേഹം എങ്ങനെയാവും 'അമ്മ അറിയാന്‍' കാണുക?
ഗള്‍ഫില്‍ മാധ്യമപ്രവര്‍ത്തകനാണ് ഇപ്പോള്‍ ജോയി മാത്യു. മുമ്പ്, ആക്റ്റിവിസ്റ്റായും, നടനായും, കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡ് ജേതാവായ നാടകൃത്തായും, സംവിധായകനായും പുസ്തകപ്രസാധകനായുമൊക്കെ പലവേഷങ്ങളിലൂടെ നിറഞ്ഞാടിയ ജോയി മാത്യു ആദ്യ ജനകീയ വെബ് ചാനലിന് തുടക്കം കുറിക്കുക എന്ന പുതിയ സംരംഭത്തിലാണ്. ഇതേ ശ്രമത്തിന്റെ ഭാഗമായി അടുത്തിടെ ജോയി മാത്യു നാട്ടിലും കൊച്ചയിലുമെത്തെിയിരുന്നു. ഈ സൗഹൃദസംഭാഷണത്തില്‍ തന്റെ ഇന്നലകളെക്കുറിച്ചും നാളകളെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് ജോയി മാത്യു.


ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 'അമ്മ അറിയാന്‍' എന്ന സിനിമയെ ഒരു കാഴ്ചക്കാരനായി താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുക?

ഒരു കാഴ്ചക്കാരനായി മാറിനിന്ന് 'അമ്മ അറിയാന്‍' എന്ന സിനിമ കാണാന്‍ ഒരിക്കലും എനിക്കാവില്ല. അതിനെ സിനിമയെന്നു വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. അതൊരു മൂവ്‌മെന്റായിരുന്നു. അതാണ് ശരിയായ വാക്ക്. ആ സിനിമ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നവും ജീവിതവുമാണ്. അന്നുവരെയുള്ള സിനിമാ സങ്കല്‍പ്പത്തെ മുഴുവന്‍ 'അമ്മ അറിയാന്‍' ഭേദിച്ചുകളഞ്ഞു. നിലവിലുള്ള ഒരു സങ്കല്‍പവും ആ സിനിമയ്ക്ക് ചേരില്ല. പ്രൊഡ്യൂസര്‍ എന്ന ഒരാള്‍ ഇല്ല. ജനങ്ങളാണ് പ്രൊഡ്യൂസര്‍മാര്‍. വിതരണക്കാരനില്ല, മേക്കപ്പ് മാന്‍ ഇല്ല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇല്ല. ക്ലാപ്പ് ഇല്ല. പ്രദര്‍ശിപ്പിച്ചതാകട്ടെ സാധാരണക്കാര്‍ക്കിടയില്‍. അതും അങ്ങോട്ട് കൊണ്ട് ചെന്ന് കാണിക്കുകയായിരുന്നു. പരസ്യഘോഷങ്ങളില്ല. ഉണ്ടായിരുന്നത് കൈകൊണ്ടെഴുതിയ പോസ്റ്ററുകള്‍. അത് സംവിധായകനും മറ്റ് സിനിമാപ്രവര്‍ത്തകരും കൂടി ഒട്ടിക്കുന്നു. ജനകീയ സാംസ്‌കാരികവേദി പിരിച്ചുവിട്ട ശേഷം ചെറുപ്പക്കാരുടെ ലാസ്സ്് ഹോപ്പും അഭയകേന്ദ്രവുമായിരുന്നു 'അമ്മ അറിയാന്‍' സിനിമയെടുക്കല്‍ ഒരു ആനക്കാര്യമല്ല എന്ന് ആ സിനിമ പറഞ്ഞു. ആ സിനിമ അക്കാലത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്നു. പുതിയൊരു സൗന്ദര്യശാസ്ത്രം കൊണ്ടുവന്നു. ഇങ്ങനെ പലതരത്തില്‍ നോക്കുമ്പോള്‍ അതൊരു മൂവ്‌മെന്റായിരുന്നു. ആ മൂവ്‌മെന്റിന്റെ ഭാഗമാണ് ഞാനും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഓരോ തവണയും ആ സിനിമ കാണുമ്പോള്‍ അത്തരം ബോധം എന്നില്‍ വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ്.

'അമ്മ അറിയാന്‍' എന്ന സിനിമയ്ക്ക് എന്താണ് ഇന്നത്തെ കാലത്തുള്ള പ്രസക്തി?

പ്രസ്‌കതി വളരെയധികമുണ്ട്. മലയാളിക്ക് സ്വീകരിക്കാവുന്ന നല്ല സിനിമാ മാതൃകകളിലൊന്നാണ് അത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തന്നെ നിര്‍മിച്ച സിനിമ എല്ലാക്കാലവും പ്രസക്തമാണ്. പരമ്പരാഗത രീതികളില്‍നിന്ന് മലയാള സിനിമ പുറത്തുവരണമെന്നാഗ്രഹിക്കുന്ന എതൊരു സിനിമാ പ്രവര്‍ത്തകനും പിന്തുടരേണ്ട ഒരു പാതയാണിത്. പുതിയ കാലത്ത് ഇത് നടക്കുമോ എന്നത് വേറെ വിഷയം. ഈ സിനിമ മലയാളികള്‍ ഓര്‍ത്തിരിക്കുന്നു. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ സിനിമ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് 25 വര്‍ഷത്തിനുശേഷവും നിങ്ങള്‍ എന്നെ ഓര്‍ത്തിരിക്കുന്നത്. ഇപ്പോഴുള്ള സിനിമാ പ്രതിസന്ധികളില്‍ നിന്ന് കരകയറണമെന്ന് ചിന്തിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് 'അമ്മ അറിയാനില്‍' നിന്ന് ചില ഉത്തരങ്ങള്‍ കിട്ടും. അതുതന്നെയാണ് ആ സിനിമയുടെ ഇന്നത്തെ പ്രസക്തി.

'അമ്മ അറിയാനിലെ' അമ്മ കേവലം ഒരു സാന്നിദ്ധ്യം മാത്രമാണ്, സിനിമയില്‍ ക്രിയാത്മകമായി ഇടപെടുന്നില്ല എന്നൊരു വിമര്‍ശനം ഉന്നയിക്കപ്പെടുന്നുണ്ട്?

ആ വിമര്‍ശനത്തില്‍ ഒരു അടിസ്ഥാനമില്ല. അതിനുമുമ്പ് മലയാള സിനിമയില്‍ കണ്ടു പരിചയിച്ച അമ്മയല്ല 'അമ്മ അറിയാനി'ലുള്ളത്. മക്കള്‍ക്കുവേണ്ടി കരയുന്ന അമ്മയാണ് മുമ്പുള്ളത്. അവര്‍ക്ക് മക്കളുടെ രാഷ്ട്രീയം അറിയാനേ പാടില്ല. 'അമ്മ അറിയാനില്‍' ഒരമ്മയല്ല ഉളളത്. പുരുഷന്റെ, ഹരിയുടെ, യാത്രയില്‍ കണ്ടുമുട്ടുന്ന പലരുടെയും അമ്മമാരുണ്ട്്. അവര്‍ ദു:ഖിക്കുന്നവരല്ല. ഇതിലെ അമ്മ കേവലം വ്യക്തിയില്ല. രാഷ്ട്രീയം അറിയുന്ന അമ്മമാരാണ്. രാഷ്ട്രീയം കേള്‍ക്കുമ്പോള്‍ പകച്ചുപോകാത്ത, അത് താല്‍പര്യത്തോടെ വീക്ഷിക്കുന്നവരാണ്. അവസാനം ഹരിയുടെ അമ്മയും മകന്റെ മരണം അറിഞ്ഞ്് ആര്‍ത്ത് നിലവിളിക്കുന്നില്ല. അവര്‍ മകന്റെ മരണം നേരത്തെ അറിഞ്ഞിരിക്കുന്നു. തന്നോട് വിവരം പറയാന്‍ വന്ന ചെറുപ്പക്കാരുടെ രാഷ്ട്രീയവും അമ്മ തിരിച്ചറിയുന്നുണ്ട്. അമ്മമാരോട് ഇതിലെ രാഷ്ട്രീയം സംവദിക്കുകയും ചെയ്യുന്നു. രാഷ്ട്രീയം പുരുഷന്‍മാരുടെ മാത്രം വിഷയമല്ലെന്നുള്ള തുറന്നുപറച്ചില്‍ കൂടി 'അമ്മ അറിയാനി'ലുണ്ട്. ഇനി സിനിമ കണ്ടവരില്‍ നല്ല പങ്കും ഗ്രാമങ്ങളിലെ സ്ത്രീകളായിരുന്നു. അവര്‍ക്ക് ഇതിലെ രാഷ്ട്രീയം പിടികിട്ടാതെ പോയതുമില്ല. സിനിമ വളരെ ലളിതമായിരുന്നു. കല്ലുകടിയില്ല. ഒഡേസ ഈ പ്രദര്‍ശനം നടത്തിയ ഇടങ്ങളില്‍ ആദ്യം 'ദ കിഡ്' എന്ന ചാര്‍ളി ചാപ്ലിന്‍ പടമാണ് കാണിച്ചത്. അതിനുശേഷം 'അമ്മഅറിയാനും'. വളരെ ഗൗരവത്തോടെയാണ് സ്ത്രീകളും അമ്മമാരും ആ സിനിമ കണ്ടത്.


അമ്മ അറിയാനെതിരെ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം അതിന് സാങ്കേതികമായ പെര്‍ഫെഷ്‌കന്‍ ഇല്ല എന്നതായിരുന്നു. അതിനെ എങ്ങനെ കാണും?


എന്താണീ പെര്‍ഫെക്ഷന്‍? പെര്‍ഫെക്ഷന്‍ എന്നു മറ്റുള്ളവര്‍ വിളിക്കുന്നത് ഇല്ലാതിരുന്നതാണ് ആ സിനിമയുടെ പെര്‍ഫെക്ഷന്‍. സിനിമയുടെ വില കുറച്ചു കാണിക്കാന്‍ സക്കറിയയെപ്പോലുള്ള ചിലര്‍ കണ്ടെത്തിയതാണ് പെര്‍ഫഷ്‌കന്‍ ഇല്ല, അച്ചടക്കമില്ല എന്നൊക്കെയുള്ള പ്രയോഗം. അവാര്‍ഡ് നിരസിക്കപ്പെട്ട സമയത്ത് ജോണിനോട് അച്ചടക്കമില്ല എന്ന ആരോപണത്തെപ്പറ്റി പറഞ്ഞിരുന്നു. ജോണ്‍ അതിന് മറുപടി പറഞ്ഞത് 'എവിടെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നോ അവിടെ സര്‍ഗാത്മക ഉണ്ടാകുന്നു എന്നാണ്'. ആരോ പറഞ്ഞുവെന്നു പറഞ്ഞാണ് ജോണ്‍ അത് ഉദ്ധരിച്ചത്. അതായിക്കൊള്ളണമെന്നില്ല. ജോണിന്റെ തന്നെ സൃഷ്ടിയുമാകാം. അച്ചടക്കം എന്നത് ഭരണകൂടവും അധികാരവുമായി ബന്ധപ്പെട്ടതാണ്. അതിനെ ഭേദിക്കുന്നവര്‍ക്കേ നല്ല ആവിഷ്‌കാരം സാധ്യമാകൂ. ജോണിനോ, വ്യക്തിപരമായി എനിക്കോ ഒന്നും ഈ അച്ചടക്കത്തില്‍ വിശ്വാസമില്ലായിരുന്നു.



കുടുംബം, കല, കലാപം


ജോണ്‍ എബ്രഹാമിലേക്ക് വരുന്നതിന് മുമ്പ് നമുക്ക് അല്‍പം പിന്നിലോട്ട് പോകാം. എന്തായിരുന്നു നിങ്ങളുടെ കുടുംബ സാഹചര്യം? രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ വികാസം എത്തരത്തിലുള്ളതായിരുന്നു?

കോഴിക്കോടെ ഒരു അപ്പര്‍മിഡില്‍ ക്ലാസ് കുടുംബമാണ് എന്റേത്. അച്ഛന് ബിസിനസ്സായിരുന്നു. അമ്മ ടീച്ചറും. ജന്മംകൊണ്ട് ക്രിസ്ത്യാനിയാണ്്. ചെറുപ്പത്തില്‍ സണ്‍ഡേ സ്‌കൂളില്‍ ഒക്കെ പോയിരുന്നു. പിന്നീട് വിശ്വാസത്തില്‍ നിന്ന് അകന്നു. വീട്ടില്‍ അമ്മയുടെ ഒരു സഹോദരന്‍ തികഞ്ഞ സന്യാസിക്ക് തുല്യമായ ജീവിതം നയിച്ച ഒരാളാണ്. ചെറുപ്പമായിരിക്കുമ്പോഴേ ഒരുതരം അസംതൃപ്തി സാമൂഹ്യാഅവസ്ഥയോട് ഉണ്ടായിരുന്നു. അക്കാലത്തെ പ്രസ്ഥാനങ്ങളൊന്നും എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. ഇടതുപക്ഷത്തോടാണ് താല്‍പര്യം. എന്നാല്‍ വ്യവസ്ഥാപിത പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതികള്‍ കണ്ട് അതിനോടും അമര്‍ഷം തോന്നിയിരുന്നു. സ്വഭാവികമായും എന്റെ തലമുറയ്ക്ക് എത്താവുന്ന രാഷ്ട്രീയമാര്‍ഗമായിരുന്നു നക്‌സലൈറ്റ് പ്രസ്ഥാനം. അക്കാലത്തെ സാംസ്‌കാരിക വേദിയുടെ മുദ്രാവാക്യങ്ങളൊക്കെ യുവാക്കളെ ആകര്‍ഷിക്കുന്നവയാണ്. അനീതിക്കെതിരെ കലാപം ചെയ്യുക ചെയ്യുക മുദ്രാവാക്യങ്ങള്‍. സ്വാഭാവികമായും വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ അതിനോടടുത്തു.


എങ്ങനെയാണ് താങ്കള്‍ ജനകീയ സാംസ്‌കാരിക വേദിയില്‍ എത്തിച്ചേരുന്നത്?


കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് ഞാന്‍ പഠിച്ചത്. 1980-82 കാലത്ത്. ബിരുദ വിദ്യാര്‍ത്ഥികളായ ഞങ്ങളെ സ്വാധീനിച്ചത് സജീവ ഇടതു തീവ്ര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണ്. ക്യാമ്പസില്‍ എല്ലാമുണ്ടായിരുന്നു. രാഷ്ര്ടീയത്തിന് കേരള വിപ്ലവ വിദ്യാര്‍ഥി സംഘടന, സാംസ്‌കാരിക പ്രവര്‍ത്തനത്തിന് പ്രതികരണവേദി, ക്യാമ്പസ് തിയറ്റര്‍ പ്രവര്‍ത്തനത്തിന് 'സര്‍ഗ' എന്നൊരു സംഘടന. അക്കാലത്ത് വിദ്യാര്‍ത്ഥി സമരങ്ങളിലും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ആര്‍ട്‌സ് കോളേജ് ആയിരുന്നു മുന്‍പന്തിയില്‍. ചിത്രപ്രദര്‍ശനങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സമരങ്ങള്‍, നാടകങ്ങള്‍, ചൊല്‍ക്കാഴ്ചകള്‍ ഇങ്ങനെ സജീവമായിരുന്നു. കോഴിക്കോട് അന്ന് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സാംസ്‌കാരിക/രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലെ താല്‍പര്യവും നാടകവും എല്ലാം ജനകീയ സാംസ്‌കാരിക വേദിയിലേക്ക് എത്തിക്കുകയായിരുന്നു. അതിന്റെ രൂപീകരണഘട്ടം മുതല്‍ ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറെ വിചാരണ ചെയ്യുന്ന സംഭവത്തോടെയാണ് സാംസ്‌കാരികവേദി കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്നു നടന്ന വിചാരണയുടെ ഒരു ഭാഗമായിരുന്നു ഞാനും.

അക്കാലത്തെ വിദ്യാര്‍ത്ഥി ജീവിതം പൊതുവില്‍ പ്രക്ഷുബ്ധവുമായിരുന്നല്ലോ? എന്തായിരുന്നു അക്കാലത്തെ അനുഭവം?

വിദ്യാര്‍ത്ഥികളെന്ന നിലയില്‍ സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്നവരായിരുന്നു അന്ന് ക്യാമ്പസിലുണ്ടായിരുന്നത്. ജനങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയവും ക്യാമ്പസിന്റെയും വിഷയമായിരുന്നു. സമരം, പഠിപ്പുമുടക്ക്, എന്നിങ്ങനെ കോളജ് സംഘര്‍ഷഭരിതവുമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള കാലമായതിനാല്‍ ഭരണകൂടഭീകരതയും ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം വിഷയങ്ങളായി. അക്കാലത്ത് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം പറയാം. അന്ന് എന്റെ പേരില്‍ ഒമ്പത് കേസുകള്‍ ഭരണകൂടം ചുമത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞതിന്, റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് പരമാധികാരം കിട്ടിയിട്ടെലില്ലന്ന് പറഞ്ഞതിന്, വൈസ് ചാന്‍സലറെ ഘൊരവോ ചെയ്തതിന്, നാടകം കളിച്ചതിന് ഒക്കെയായിരുന്നു കേസ്. ഇതൊക്കെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. അതില്‍ രസകമായ സംഭവവുമുണ്ട്്. ഇന്ദിരാഗാന്ധി കേരള സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പലരെയും കരുതല്‍ തടങ്കലിലിട്ടു. അക്കൂട്ടത്തില്‍ എന്നെയും. വിശാലമായ സൗഹൃദം രാഷ്ട്രീയത്തിനപ്പുറം എനിക്കുണ്ടായിരുന്നു. പലരെയും എന്നെ പരിചയമുണ്ടെന്ന പേരില്‍ മാത്രമാണ് തടങ്കലിലിട്ടത്. അവരൊക്കെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയിലായിട്ടുകൂടി. ഞങ്ങളെ ആര്‍.ഡി.ഒ.കെ. ജയകുമാറിന് (ഗാനരചയിതാവ്) മുന്നില്‍ രാവിലെ ഏഴുമണിക്ക് ഹാജരാക്കി. ഞങ്ങള്‍ തലേന്ന് രാത്രി ഗൂഢാലോചന നടത്തിയെന്നതായിരുന്നു ചാര്‍ജ് ഷീറ്റില്‍. എന്നാല്‍ അദ്ദേഹം തലേന്ന് രാത്രി കോളജ് ഡേ ആഘോഷത്തിന്റെ ഭാഗമായി എനിക്ക് സമ്മാനം നല്‍കിയിരുന്നു. ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് പോലീസുകാരോട് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് ഞങ്ങളെ വിട്ടയക്കാന്‍ കഴിഞ്ഞില്ല എന്നതുവേറെ കാര്യം. ഇതായിരുന്നു വിദ്യാര്‍ത്ഥി കാലത്തെ അന്തരീക്ഷം.


നാടകരംഗത്ത് സജീവമാകുന്നതിനെപ്പറ്റി?

കോളജില്‍ പഠിക്കുമ്പോള്‍ നാടത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഞാന്‍ രണ്ടുകൊല്ലം കോഴിക്കോട് ഗവ.ആര്‍ടസ് കോളജില്‍ ബെസ്റ്റ് ആക്ടറായിരുന്നു. പിന്നെ മൂന്നുകൊല്ലം സര്‍വകലാശാല ബെസ്റ്റ് ആക്ടറും. എന്നാല്‍ നാടകത്തിന്റെ സ്വഭാവം മാറുന്നത് 1978-79 കാലഘട്ടത്തിലാണ്. അക്കാലത്താണ് മധുമാസ്റ്റ്‌റുടെ നേതൃത്വത്തില്‍ മാര്‍ക്‌സിം ഗോര്‍ക്കിയുടെ വിഖ്യാത നോവല്‍ 'അമ്മ' നാടകമാവുന്നത്. അടിയന്തിരാവസഥ കഴിഞ്ഞ് നക്‌സലൈറ്റ് പ്രസഥാനം വീണ്ടും കേരളത്തില്‍ സജീവമാകുവാന്‍ നിമിത്തമായത് 'അമ്മ' നാടകമാണ്. ഞാന്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. പ്രേംചന്ദ് (ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍) ആണ് അക്കാലത്തെ ആത്മസുഹൃത്ത്. വയനാട്ടുകാരനായ പവിത്രനാണ് എന്നേയും പ്രേംചന്ദിനെയും മധുമാസ്റ്റ്‌റുമായി ബന്ധിപ്പിക്കുന്നത്. നക്‌സലൈറ്റ് ചിന്തയില്ലാതിരുന്ന പവിത്രന്‍ മധുമാസ്റ്റ്‌റുടെ വിദ്യാര്‍ത്ഥിയായിരുന്നു.
കോളജ് വിട്ടാല്‍ നേരെ മധുമാസ്റ്റ്‌റുടെ വീട്ടിലേക്കാണ് ഞങ്ങളുടെ യാത്ര. മുത്തപ്പന്‍ കാവിന്നരികിലെ മാസ്റ്റ്‌റുടെ തറവാട് വീടിന്‍ന്റെ തട്ടിന്‍പുറത്തായിരുന്നു മാഷിന്റെ വാസം. അതുതന്നെ ഞങളുടെ രാഷ്ര്ടീയ പാഠശാലയായി. ആയിടക്കാണ്, വയനാട് സാംസ്‌കാരികവേദിയുടെ ബാനറില്‍ മധുമാസ്റ്റര്‍ സംവിധാനം ചെയ്ത 'പടയണി' എന്ന നാടകം കാണുവാന്‍ ഞങ്ങള്‍ പോകുന്നത്.എന്നെ സംബന്ധിച്ചിടത്തോളം അതൊരു വഴിത്തിരിവായി. എന്നിലെ നാടകത്തെ സംബന്ധിച്ച അല്പജഞാനത്തിന് കിട്ടിയ നല്ലോരു പ്രഹരമായി 'പടയണി'. എല്ലാ അര്‍ഥത്തിലും എന്നിലെ അതുവരെയുണ്ടായിരുന്ന നാടക സങ്കല്‍പ്പത്തെമാറ്റിക്കളഞ്ഞു.
അടിയന്തിരാവസഥയിലെ ഇന്ത്യയും അധികാര മല്‍സരങളുടെ
അടിയൊഴുക്കുകളും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒന്നായിരുന്നു പടയണി.പടയണിക്ക് ശേഷം മധുമാസ്റ്റ്‌റുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായി ഞങ്ങള്‍ മാറി. ആയിടക്ക് ജയില്‍ മോചിതരും ഒളിവില്‍നിന്നും പുറത്ത് വന്നവരുമായ പാര്‍ട്ടിനേതാക്കള്‍ അവിടേക്ക് വരുമായിരുന്നു. സിവിക് ചന്ദ്രനെ ആദ്യമായി കാണുന്നതും അങ്ങനെയാണ്. അപ്പോള്‍ യൂണിവേഴ്‌സിറ്റി കലോല്‍സവത്തിന്റെ സമയമായി. സിവിക്ക് ചന്ദ്രന്‍ 'നാലാംയാമം' എന്ന ഒരു സ്‌ക്രിപ്റ്റുമായി വന്നു. മധുമാസ്റ്ററുടെ ചില മിനുക്കലുകളും പ്രേംചന്ദ്, പവിത്രന്‍ എന്നിവരുടെ ഇടപെടലുകളും കൂടിയായപ്പോള്‍ നാടകം യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം സമ്മാനം നേടി. തുടര്‍ന്ന് പല നാടകങ്ങളില്‍ അഭിനയിച്ചു. മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'യിലെ വിപ്ലവകാരിയായ മകന്‍ പ്ലാവെല്‍ വ്‌ളാസോവ്, സ്പാര്‍ട്ടക്കസിലെ സ്പാര്‍ടക്കസ്, കലിഗുലയിലെ കലിഗുല ചക്രവര്‍ത്തി, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന കൃതിയുടെ നാടകാവിഷ്‌കാരത്തില് പട്ടേലര്. പിന്നെ സ്വന്തമായി നാടകമെഴുതാന്‍ തുടങ്ങി. ചെറിയ വേഷങ്ങള്‍ എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. എനിക്ക് നിറഞ്ഞാടാനുള്ള വേഷങ്ങള്‍ വേണം. അതിനുവേണ്ടി കൂടിയാണ് ഞാന്‍ സ്വന്തമായി നാടകമെഴുതിയത്.


നിങ്ങള്‍ പാര്‍ട്ടി അംഗമായിരുന്നോ?

ഇല്ല. ഞാന്‍ ജനകീയ സാംസ്‌കാരിക വേദിയില്‍പോലും അംഗമായിരുന്നില്ല. എന്നാല്‍ ഞാന്‍ വേദിയുടെ മിക്ക പ്രവര്‍ത്തനം ഏറ്റെടുത്തു. വേദി പ്രവര്‍ത്തകനായിട്ടാണ് ജീവിച്ചതും. സാംസ്‌കാരിക വേദിയും പാര്‍ട്ടിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അല്‍പം അച്ചടക്കമില്ലാത്തവരായിരുന്നു വേദിയിലുണ്ടായിരുന്നത്. പക്ഷേ, പാര്‍ട്ടിക്കാരൊക്കെ വലിയ നിഗൂഢരാണ്, ചിരിക്കില്ല. കടുപ്പിച്ചേ സംസാരിക്കു, അവര്‍ക്ക് കലയും സാഹിത്യവുമെല്ലം രണ്ടാതരം പ്രവര്‍ത്തനമാണ്. എനിക്ക് ചിരിക്കുന്ന, അല്‍പം അച്ചടക്കമൊന്നുമില്ലാതെ നടക്കുന്നവരെയാണ് ഇഷ്ടം. ഒരു പാര്‍ടിക്കാരുടെ ജീവിത സംഘര്‍ഷമാവാം അങ്ങനെ കടുത്ത മനുഷ്യരാക്കി നിലനിര്‍ത്തിയത്. എന്നാല്‍ അന്നും കെ. വേണുവോ ടി.എന്‍.ജോയിയോ ഒന്നും നിഗൂഢരായ മനുഷ്യരായിരുന്നില്ല. നന്നായി ചിരിക്കുന്നവരാണ് അവര്‍. കടുത്ത പാര്‍ട്ടിക്കാര്‍ക്ക് ഞങ്ങളെ അത്ര ഇഷ്ടമല്ലായിരുന്നു. 'അമ്മ' നാടകത്തിന്റെയും സാംസ്‌കാരിക വേദിയുടെയും കാലത്തിന് ശേഷം ഞാന്‍ വാടാനപ്പള്ളിയില്‍ നാടകസംഘമുണ്ടാക്കി. 'ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു' എഴുതി അവതരിപ്പിച്ചു. ഇതറിഞ്ഞ് അതില്‍ വിപ്ലവസന്ദേശമുണ്ടാകൂമെന്ന് കരുതി കണിശക്കാരനായ കെ.എസ്. സദാശിവന്‍ (അന്തിക്കാട്) നാടകം ചാവക്കാട് കളിപ്പിക്കാന്‍ കൊണ്ടുപോയി. അത് ഒരു അസംബന്ധ (അബ്‌സേര്‍ഡ്) സങ്കേതവുമായി ചേര്‍ന്നു നില്‍ക്കുന്ന നാടകമാണ്. സദാശിവന്‍ വിചാരിച്ചതുപോലെ വിപ്ലവമൊന്നും അതിലില്ല. അദ്ദേഹത്തിന് നിരാശയായി. അല്‍പം അരിശവും. ഇനി മേലില്‍ ഇത്തരം നാടകമൊന്നും നമുക്ക് വേണ്ട എന്ന കടുത്ത നിലപാട് എടുത്തു. ഞാന്‍ പറഞ്ഞുവന്നത് അന്ന് പാര്‍ട്ടിയിലുള്ളവരും സാംസ്‌കാരികവേദിയിലുള്ളവരും തമ്മിലെ വ്യത്യാസമാണ്.

ഈ വ്യത്യാസം തന്നെയാണോ ജനകീയ സാംസ്‌കാരിക വേദി പിരിച്ചുവിടപ്പെടുന്നതിലേക്ക് നയിച്ചത്?

അതെ. സാംസ്‌കാരിക വേദിക്ക് സ്വതന്ത്ര അസ്ഥിത്വമാണുണ്ടായിരുന്നത്. അത് സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്ത് ജനങ്ങളെ ആകര്‍ഷിച്ച് മുന്നേറി. കോഴിക്കോട് ഡോക്ടറെ വിചാരണ ചെയ്തതുപോലുള്ള ഇടപെടലുകളുമായി ഞങ്ങള്‍ മുന്നോട്ടുപോയി. പക്ഷേ, പാര്‍ട്ടി അതിന്റെ നിയന്ത്രണം വേണമായിരുന്നു. സാംസ്‌കാരിക വേദി നക്‌സലൈറ്റുകളെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന ഭീകരധാരണകള്‍ ഇല്ലാതാക്കുകയും ഒട്ടൊക്കെ ജനകീയ പിന്തുണ ആര്‍ജിക്കുകയും ചെയ്തിരുന്നു. ഇതു മുതലെടുത്തുകൊണ്ടാണ് പാര്‍ടിക്കാര് വയനാട്ടിലെ കേണിച്ചറയില്‍ മഠത്തില്‍ മത്തായി വധിക്കുന്നത്. അതോടെ എതിര്‍പ്പ് രൂക്ഷമായി. പാര്‍ട്ടിയോട് പ്രതിഷേധിച്ച് വേദി വിട്ട കവിയൂര്‍ബാലന്‍, സച്ചിദാനന്ദന്‍, ബി.രാജീവന്‍, എന്നിവര്‍ക്കൊപ്പമായിരുന്നു ഞാനും.


ജോണ്‍, സിനിമ, ജീവിതം


ജോണുമായി സൗഹൃദം രൂപപ്പെടുന്നത് എങ്ങനെയാണ്?

ജോണിനെ ആദ്യം പരിചയപ്പെടുന്നത് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. ക്യാമ്പസില്‍ ഞങ്ങള്‍ ക്ഷണിച്ചതനുസരിച്ച് ജോണ്‍ വന്നിരുന്നു. അവിടെ മുതലാണ് ബന്ധം തുടങ്ങുന്നത്. പിന്നെ ജനകീയ സാംസ്‌കാരിക വേദിയില്‍ സജീവമായപ്പോള്‍ ജോണുമായും അടുപ്പം പുലര്‍ത്തിയിരുന്നു. ജോണിന്റെ 'ചെന്നായ്ക്കള്‍ അഥവാ പട്ടിണി മരണം നാടകം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ജോണ്‍ കോഴിക്കോട് വന്നാല്‍ കാണും. നാടകത്തിലെ എന്റെ അഭിനയവും അടുപ്പിച്ചതിന് കാരണമായിട്ടുണ്ട്.
ജനകീയ സാംസ്‌കാരിക വേദി പിരിച്ചുവിട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ എല്ലാവര്‍ക്കുമുണ്ടായി. കവിയുര്‍ബാലന്‍, ബി.രാജീവന്‍, സച്ചിദാനന്ദന്‍, ടി.കെ. രാമചന്ദ്രന്‍, ടി.എന്‍.ജോയി, പി.സി. രവീന്ദ്രന്‍, സേതു തുടങ്ങിയവരെല്ലാം ചേര്‍ന്ന് 'ഉത്തരം' മാസിക തുടങ്ങാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ ജോണിനെകൊണ്ട് ഒരു സിനിമ ചെയ്യിക്കാമെന്ന് തീരുമാനമായി. അങ്ങനെയാണ് 'കയ്യൂര്‍' എന്ന സിനിമ ജോണ്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. കാസര്‍ഗോഡ് ഫിലിസൊസൈറ്റി പ്രവര്‍ത്തകന്‍ മുരളി, കെ.എ. ശശിധരന്‍ എന്നിവരായിരുന്നു ജോണിനും ഞങ്ങള്‍ക്കും വേണ്ടി സൗകര്യങ്ങള്‍ ഒരുക്കിത്തന്നിരുന്നത്. 'ഖസാക്ക്' എന്ന മുരളിയുടെ വീടായിരുന്നു താവളം. അവിടെയിരുന്നാണ് ജോണ്‍ സിനിമയൂടെ വര്‍ക്ക് തുടങ്ങിയത്. ഞാനും രാമചന്ദ്രന്‍ മൊകേരിയും കൂടി ഒരിക്കല്‍ അവിടെ ചെന്നു. ജോണ്‍ കുളിച്ച് വൃത്തിയായിരുന്ന് ഒരു ചാരുകസേരയില്‍ കിടന്ന് വായിക്കുകയാണ്. മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കിയിരിക്കുന്നു. ഞാന്‍ സീരിയസാണ് സിനിമ പൂര്‍ത്തിയാക്കണം. കുറച്ചു ചരിത്രം പഠിക്കാനുണ്ട്' എന്നാണ് പറഞ്ഞത്. ഒരു പൂരക്കളിയുടെ രൂപത്തിലാണ് സിനിമ പ്ലാന്‍ ചെയ്തിരുന്നത്. പൂരക്കളിയിലൂടെ പ്രോട്ടഗോണിസ്റ്റുകള്‍ കഥ പറയും. ഞാനും നാടുഗദ്ദിക ബേബിയുമായിരുന്നു പ്രോട്ടഗോണിസ്റ്റുകള്‍. വടക്കന്‍ കേരളത്തിലെ തനത് കലാരൂപമായ പൂരക്കളിയുടെ രൂപഘടനയിലാണ് കയ്യൂരിന്റെ സമരകഥ ജോണ്‍ പറയാനാഗ്രഹിച്ചത്. അതിനായി ഞാനും ബേബിയും കുറേ ദിവസം 'വാസുദേവ വാസുദേവ, ആദിത്യ ഭഗവനേ വാസുദേവ എന്നൊക്കെ ചൊല്ലി പൂരക്കളി പഠിച്ചു. തിരക്കഥ പൂര്‍ത്തിയായി. നിലമ്പൂര്‍ ബാലേട്ടനും മറ്റും പങ്കെടുത്തുകൊണ്ടുള്ള ചില സീനുകള്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ നിര്‍മാതാവായി വന്ന മോഹന്‍ പിന്‍വലിഞ്ഞതു കാരണം സിനിമ മുടങ്ങുകയാണുണ്ടായത്. എല്ലാവരും പിരിഞ്ഞു. ജോണ്‍ വീണ്ടും മദ്യപാനത്തിലേക്ക് തിരിഞ്ഞു.

ഈ സമയത്താണോ പൂനെയില്‍ സിനിമ പഠിക്കാനായി പോയത്?

അതെ. സിനിമ ഉപേക്ഷിക്കപ്പെട്ടതിനാല്‍ എല്ലാവരും പലവഴിക്ക് പിരിഞ്ഞു. ഇക്കാലത്ത് സിനിമ പഠിക്കാം എന്ന് തോന്നി. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാന്‍ തീരുമാനിച്ചു. അവിടെ എനിക്ക് ചില പരിചയങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അവിടെ പഠിക്കുന്നവര്‍ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന അഞ്ചും പത്തും മിനിറ്റുള്ള ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിക്കും ഞാന്‍ അഭിനയിക്കും. ചിലതിന് തിരക്കഥയെഴുതിക്കൊടുക്കും. അതിനൊക്കെ ചില സാമ്പത്തികവും കിട്ടും. മോഹന്‍, സാജന്‍, ഹരിനായര്‍ തുടങ്ങിയവര്‍ അവിടെയുണ്ട്. ഇക്കാലത്ത് ഞാന്‍ ധാരാളം സിനിമ കണ്ടിരുന്നു 1000 ലധികം സിനിമകള്‍. പെട്ടന്ന് തോന്നി സിനിമ പഠിക്കുന്നതില്‍ കാര്യമില്ല. പത്രപ്രവര്‍ത്തനമായിരിക്കും നല്ലതെന്ന് തോന്നി. ഞാന്‍ ബോംബെയില്‍ കെ.സി. കോളജില്‍ ജേര്‍ണലിസം കോഴ്‌സിനു ചേര്‍ന്നു.


എങ്ങനെയാണ് അമ്മ അറിയാനിലേക്ക് എത്തുന്നത്?

ജേര്‍ണലിസം കോഴ്‌സ് പഠിച്ചശേഷം നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ജോണിന്റെ 'അമ്മ അറിയാന്‍' സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പ്രകാശ്‌മേനോനെ യാദൃശ്ചികമായി കണ്ടു. പരിചയക്കാരനാണ്. അന്തിക്കാട്ടുകാരനാണ് പ്രകാശ്. ജോണ്‍ പുതിയ സിനിമ ചെയ്യാന്‍ പോകുന്ന കാര്യം പ്രകാശ് പറഞ്ഞു. ഞാന്‍ വിവരം ചോദിച്ചെങ്കിലും താല്‍പര്യം കാട്ടിയില്ല. അടുത്തദിവസം രാവിലെ ജോണിന്റെ ഫോണ്‍. വളരെ പരുക്കനായ മുരളുന്ന ശബ്ദത്തില്‍ 'നീ ഫിലിം ഇന്‍സറ്റിറ്റിയുട്ട് വിട്ട്‌പോന്നല്ലേ നന്നായി' എന്നു പറഞ്ഞാണ് സംസാരം. നിന്നെയൊന്നു കാണണം. ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു. നിനക്ക് അതില്‍ വേഷമുണ്ട്. എനിക്ക് വലിയ താല്‍പര്യം തോന്നിയില്ല. കാരണം പഴയ രീതിയിലളള അരാജക ജീവിതം എനിക്ക് മടുത്തിരുന്നു. ഞാനത് ശരിക്കും ആഘോഷിച്ചു കഴിഞ്ഞു. ഇനി അങ്ങോട്ട് പോകാനിഷ്ടമില്ല. എനിക്ക് സ്‌ക്രിപ്പറ്റ് കാണണം, എന്നിട്ട് നോക്കാം എന്നൊരു ഒഴിവു കഴിവു പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ല, നാളെ വൈകിട്ട് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണിറിലെ 'മധുശാല'യില്‍ വരണമെന്ന് പറഞ്ഞു കട്ടുചെയ്തു. ജോണ്‍ വിളിച്ചതല്ലേ പോയി കാണമെന്ന് കരുതി. അവിടെ ചെന്നപ്പോള്‍ ജോണ്‍ റെഡിയായിരിക്കുന്നു. 'അമ്മ അറിയാനെ'ക്കുറിച്ച് പറഞ്ഞു. ഒടുവില്‍ നീയാണ് അമ്മ അറിയാനിലെ പ്രോട്ടഗോണിസ്റ്റ് എന്നും ജോണ്‍ പറഞ്ഞു. പിറ്റേന്ന് അയോധ്യ ടൂറിസ്റ്റ്‌ഹോമില്‍ ഒഡേസയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ജോണിനൊപ്പം അമ്മദുണ്ട്. അദ്ദേഹമാണ് ശരിക്കും ഒഡേസയുടെയും അമ്മ അറിയാന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍. അമ്മദ് 200/300 പേജുള്ള തടിയന്‍ സ്‌ക്രിപ്്റ്റ് എടുത്തു കാണിച്ചു തന്നു. ഞാന്‍ വീട്ടിലേക്ക് പോയി. കുറേ ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍. ഒരു ഒന്നാം തീയതി ഷോര്‍ട്ടുകൊച്ചിയില്‍ എത്തണം.
അമ്മ അറിയാന്റെ ഷൂട്ടിംഗിന് ഞാന്‍ തലേന്ന് രാത്രിയിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ എത്തുന്നത്. എല്ലാവരും ആഘോഷത്തിനുശേഷമുള്ള ഉറക്കത്തിലാണ്. ഞാന്‍ ചെന്ന് ജോണിനെ വിളിച്ചുണര്‍ത്തി. ''നാളെ രാവിലെയാണ് ഷൂട്ടിംഗ്. വല്ലതും എടുത്ത് കുടിച്ചിട്ട് കിടന്നുറങ്ങൂ''. അപ്പോഴുമെനിക്കറിയില്ല. ഞാനാണ് പ്രോട്ടഗോണിസ്റ്റ് എന്ന്. രാവിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തുമ്പോഴുമുറപ്പില്ല. കാരണം ജോണിന് അങ്ങനെ ഒരു രീതിയുണ്ട്. കാണുന്ന എല്ലാവരോടും നീയാണ് എന്റെ പ്രോട്ടഗോണിസ്റ്റ് എന്നു പറയും. ഫോര്‍ട്ട് കൊച്ചിയില്‍ പ്രോട്ടഗോണിസ്റ്റാക്കാമെന്ന മോഹവുമായി പലരും എത്തിയിട്ടുണ്ട്. രാവിലെ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയപ്പോള്‍ എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഈ വേഷം പോരാ എന്റെ ഷര്‍ട്ട് അവിടെ അഴിച്ചിട്ടിട്ടുണ്ട്. അത് എടുത്തിട്ടുവരാന്‍ പറഞ്ഞു. ജോണിന്റെ അഴയില്‍ തൂക്കിയിട്ട കടും നീല കോഡ്രോയ് ഷര്‍ട്ട് എന്നു പറഞ്ഞാല്‍ മൂന്നുമാസമായിട്ട് വെള്ളം കാണാത്ത ഒന്നാണ്. അതിട്ട് വരാന്‍ പറഞ്ഞ നിമിഷം ഞാനുറപ്പിച്ചു ഞാനാണ് പ്രോട്ടഗോണിസ്റ്റ്. അമ്മ അറിയാനിലെ അവസാന രംഗമാണ് അവിടെ ഷൂട്ട് ചെയ്തത്. ഹരിയുടെ അമ്മയെ ഞങ്ങള്‍ കാണുന്നതാണ് രംഗം.


പക്ഷേ, അത് അവസാന രംഗമല്ലേ?

അതെ. അത് അമ്മ അറിയാനിലെ അവസാന രംഗമാണ്. അമ്മ അറിയാന്‍ ഒരു തല തിരിഞ്ഞ സിനിമായാണ്. അവസാനത്തില്‍ നിന്ന് ആദ്യത്തിലേക്കാണ് അതിന്റെ ഷൂട്ടിംഗ് പോയത്.


അമ്മ അറിയാന്റെ ഷൂട്ടിംഗ് അനുഭവത്തെപ്പറ്റി?


'അമ്മ അറിയാന്റെ' ഷൂട്ടിംഗ് വല്ലാത്ത ഒരു അനുഭവമാണ്. എല്ലാവരും കൂടി ഒന്നിച്ച് ക്യാമ്പടിച്ചാണ് താമസം. വലിയവനും ചെറിയവനും ഇല്ല. ശരിക്കും പറഞ്ഞാല്‍ പല ദിവസവും പട്ടിണിയായിരുന്നു. ജനങ്ങളില്‍ നിന്ന് പിരിവെടുക്കും. എന്നിട്ട് പൊതുവായി ഭക്ഷണം ഉണ്ടാക്കി എല്ലാവരും കൂടി കഴിക്കും. രാത്രി വൈകുമ്പോള്‍ എവിടെയെങ്കിലും കിടന്നുറങ്ങും. പക്ഷേ വന്നവരെല്ലാം വളരെ ആത്മാര്‍ത്ഥതയോടെയാണ് നിന്നത്. 'അമ്മ അറിയാന്‍' വിപ്ലവമാണെന്ന് കരുതിയവരുണ്ട്. ഇതാണ് അവസാന അഭയകേന്ദ്രം എന്നൊക്കെ കരുതി വന്നവരുണ്ട്. അന്ന് അവിടെയുണ്ടായിരുന്ന ഒന്നുരണ്ടുപേരുടെ മാനസിക നില വരെ തെറ്റിയിട്ടുണ്ട്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അയ്യപ്പന്‍, കൊച്ചിക്കാരനായ റസാക്ക് എന്നിങ്ങനെ ചിലര്‍. അതില്‍ റസാഖ് സിനിമയുടെ അവസാന ദിവസമായപ്പോഴേക്കും നഗ്നനായി കൊച്ചിയിലൂടെ നടന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്.

അരാജകവാദിയായ ജോണ്‍ തന്നെപ്പോലെ തന്നെ അച്ചടക്കമില്ലാത്ത ഒരു സംഘത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത്?


ജോണ്‍ സിനിമ വളരെ ഗൗരവത്തോടെയാണ് സമീപിച്ചിരുന്നത്. അതില്‍ വിട്ടുവീഴ്ചയൊന്നുമില്ല. ഒരു കാര്യത്തില്‍ ജോണ്‍ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നു,
വലിയ മദ്യപാനികളെ ചിത്രീകരണത്തിന്റെ ഏഴയലത്ത് പോലും അടുപ്പിച്ചിക്കാതിരിക്കാന്‍. അതുപോലെ വന്‍ ബുദ്ധിജീവികളേയും. ഇരു കൂട്ടരേയും പറ്റി ജോണിന്റെ കമന്റ് ഇതായിരുന്നു. 'അവന്മാര്‍ ചുമ്മാ മനുഷ്യനെ സിനിയുണ്ടാകാന്‍ സമ്മതിക്കത്തില്ല'. സുരാസുവിനെ, ഗായകനുമായ ഹമീദ് മന്നിശ്ശേരിയെ, കവി എ. അയ്യപ്പനെ ഒന്നും സിനിമയുടെ പരിസരത്ത് വരാന്‍ ജോണ്‍ അനുവദിച്ചതേയില്ല.ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് സ്ഥലത്ത് ഒരു അര്‍ധരാത്രിയില്‍ ഓടോറിക്ഷയില്‍ വന്ന അയ്യപ്പനെ ഒന്നെത്തിനോക്കാന്‍പോലും ജോണിനെകിട്ടിയില്ല. കോട്ടപ്പുറത്തുകാരനായ സെബാസ്റ്റിയനേയും അമ്മ അറിയാനിന്റെ മുഖ്യസംഘാടക നായ അമ്മദിനേയും ജോണ്‍ മദ്യപാനികളും വലിയ ബുദ്ധിജീവികളും കടന്നുവരാതിരിക്കാനായി ഏര്‍പ്പാടാക്കിയിരുന്നു.


എന്നിട്ടും, അമ്മ അറിയാന്റെ ഷൂട്ടിംഗ് ഇടയ്ക്കു വച്ചു മുടങ്ങിയിരുന്നില്ലോ?

പണമില്ലാത്ത അവസ്ഥ ചിത്രീകരണത്തെ ബാധിച്ചു. ഫിലിം വാങ്ങാന്‍ പോലും പൈസയില്ലാതെ വന്നു. ഒരുഘട്ടത്തില്‍ ജോണിന്റെ പിടിവിട്ടു. ചിത്രീകരണം നിലച്ചു. ജോണ്‍ കുടിനിര്‍ത്തിയാലേ ഇനി ഷൂട്ടിംഗ് വേണ്ടതുള്ളൂ എന്ന തീരുമാനം വന്നു. എല്ലവരും പിരിഞ്ഞു.ജോണ്‍ പന്തളത്തുള്ള ചേച്ചിയുടെ വീട്ടിലേക്കും യാത്രയായി. ജോണ്‍ മദ്യപാനം നിര്‍ത്തിയെന്ന വാര്‍ത്ത പ്രചരിച്ചു. ജോണ്‍ അടുത്ത ഷെഡ്യൂളിന്റെ ആലോചനയിലാണെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. ഒരു ദിവസം അമ്മദിന്റെ ഫോണ്‍ വന്നു. ജോണിന് നല്ല സുഖമില്ല നിങള്‍ ഉടനെ പന്തളെത്തത്തണം.ഞങ്ങള്‍ പന്തളത്ത് വീട്ടിലെത്തുമ്പോള്‍ കുളിച്ച് അലക്കിയ ശുഭ്രവസ്ത്രം ധരിച്ച് വായിക്കാനുള്ള കണ്ണടയുമായി ജോണ്‍ ഇരിക്കുന്നു. പ്രാതല്‍ കഴിച്ചപ്പോഴും ജോണിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയില്ല.എന്നാല്‍ ഭക്ഷണം കഴിഞ്ഞ് എന്നെയും കൂട്ടി ജോണ്‍ മുറ്റത്തേക്കിറങി കിണറ്റിന്‍കരയില്‍ ചെന്നുനിന്നു കൈവിരലുകള്‍കോണ്ട് ഫ്രെയിം വെച്ച് എന്നോട് പറഞ്ഞു. കിണറ്റില്‍ വേണു ക്യാമറായുമായി ഇറങണം.180 ഡിഗ്രിയിലൊരു പാനിംഗ്, അതവസനിക്കുന്നതിന് മുബ് പുരുഷന്റെ(അമ്മ അറിയാനിലെ എന്റെ കഥാപാത്രത്തിന്റെ പേര്)മോണോലോഗ് തുടങ്ങും. ജോണ്‍ എന്നെയുംകൊണ്ട് മുറ്റത്തിന്റെ മറ്റൊരു മൂലയിലേക്ക് പോയി. തുമ്പച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന പറമ്പില്‍ ജോണ്‍ കുനിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു, ഇതിലെയാണ് നീ പാറുവിനെയും കൊണ്ട് വയനാട്ടിലേക്ക് പോകേണ്ടത്,അപ്പോള്‍ എനിക്ക് കാര്യങ്ങളുടെ അവസ്ഥ മനസിലായി. തനിച്ചായപ്പോള്‍ ചേച്ചി പറഞ്ഞു..രാത്രിയില്‍ രാജന്(ജോണിനെ വീട്ടില്‍വിളിക്കുന്ന പേര് )തീരെ ഉറക്കമില്ല,നിങ്ങളുടെയൊക്കെ പേരു വിളിച്ച് ഷൂട്ടിംഗാണ്.ഡോക്ടറൂടെ അടുത്തേക്ക് വരാന്‍ കൂട്ടാക്കുന്നില്ല.എങിനെയെങ്കിലും സമ്മതിപ്പിച്ച് ഡോക്ടറെ കാണിക്കണം. 'നമുക്ക് ഡോക്ടറെ കാണാം' എന്ന് ഇങ്ങോട്ട് പറഞ്ഞ് ഒരത്ഭുതം പോലെ ജോണ്‍ ഇറങ്ങിവന്നു. പന്തളം ജനറല്‍ ആശുപത്രിയിലെ മാനസികരോഗികളുടെ വാര്‍ഡില്‍ ജോണിനെ കിടത്തി. മദ്യപാനം പെട്ടെന്ന് നിര്‍ത്തിയതിന്റെ പ്രശ്‌നങ്ങളായിരുന്നു ജോണിന്. ദിവസങ്ങള്‍ കഴിഞപ്പോള്‍ ജോണ്‍ പഴയ ജോണായി. ഫ്രെയിമുകള്‍ കൃത്യമായി. 'അമ്മ അറിയാനിലെ സീനുകള്‍ റെഡിയായി. അമ്മദ് ഉടന്‍ അടുത്ത ഷെഡ്യൂള്‍ ഏര്‍പ്പാടാക്കി. അങ്ങനെ വീണ്ടും സിനിമ തുടങ്ങി.


'അമ്മ അറിയാനു' ശേഷം എന്തുകൊണ്ട് നിങ്ങള്‍ വേറെ സിനിമകളില്‍ അഭിനയിച്ചില്ല?

ജോണ്‍ എബ്രഹാമിന്റെ സിനിമയിലെ അഭിനയിച്ചുവെന്നത് എനിക്കൊരു അഹങ്കാരമാണ്. അതൊരു സുഖകരമായ അഹങ്കാരമാണ്. അതങ്ങനെ തന്നെ നില്‍ക്കട്ടെ എന്നു ഞാന്‍ കരുതി. ജോണിന്റെ സിനിമയില്‍ അഭിനയിച്ച ഞാന്‍ ഇനി മറ്റാരുടെ സിനിമയിലാണ് അഭിനയിക്കേണ്ടത്. അവസരം തേടി ഏത് സംവിധായകനോടാണ് ചോദിക്കേണ്ടത്? കൊമേഴ്‌സ്യലുകാരനായ ആരുടെ മുമ്പില്‍? പല സംവിധായകരും എന്റെ സുഹൃത്തുക്കളാണ്. പറഞ്ഞാല്‍ വേഷം തരും. അതെനിക്ക് വേണ്ട എന്നു തീരുമാനിച്ചു. ആരുടെയും മുമ്പില്‍ നടനായി നില്‍ക്കാന്‍ ഈ അഹങ്കാരം എന്നെ സമ്മതിച്ചില്ല. ശ്യാമപ്രസാദ്, വി.ജി. തമ്പി, കള്ളിക്കാട് രാമചന്ദ്രന്‍ അങ്ങനെ വ്യക്തിരപരമായ അടുപ്പമുള്ളവര്‍ പറഞ്ഞതിനാല്‍ ചില വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്നു മാത്രം. ഇതില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത, നാല് സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയ 'ഉയര്‍ത്തിയെഴുന്നേല്‍പ്പ്' എന്ന ടെലിഫിലിം ദൂരദര്‍ശനുവേണ്ടി നിര്‍മിച്ചതും ഞാനാണ്. പിന്നെ നാടകം, അത് തരുന്ന ലഹരിക്ക് മുമ്പില്‍ സിനിമാഭിനയം ഒന്നുമല്ലെന്നെനിക്ക് തോന്നി.

അപ്പോള്‍ നിങ്ങള്‍ക്കാരായിരുന്നു ജോണ്‍?

എനിക്ക് ജോണ്‍ ഒരു സൃഹൃത്തുമാത്രമാണ്. ഞാന്‍ ജോണിന്റെ ആരാധകനല്ല, ജോണ്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട സംവിധകയനല്ല. അയാളെന്റെ ഗുരുവോ വഴികാട്ടിയോ ഒന്നുമല്ല. ജോണിന്റെ സിനിമാ സങ്കല്‍പ്പമല്ല എന്റെ സിനിമാ സങ്കല്‍പ്പം.
ജോണിനോട് പണ്ടേ ആരാധനയുള്ളവരുണ്ടായിരുന്നു. എനിക്ക് ആരോടും ഒരു ആരാധനയുമുണ്ടായിട്ടില്ല. ജോണിനെ സിനിമയുടെ ഗോഡ് ഫാദറായി കാണുന്നുവരുണ്ട്. എനിക്ക് ജോണ്‍ ഗോഡ്ഫാദറല്ല. ജോണ്‍ നല്ല മനുഷ്യനാണ്. ഒരു നല്ല സൃഹൃത്ത്. ജോണിന് ഒരു ഗുണമുണ്ടായിരുന്നു. ആരെയും സാറെന്നു വിളിക്കുകയോ മറ്റാരെക്കൊണ്ടും സാറെന്നു വിളിപ്പിക്കുകയോചെയ്യില്ലായിരുന്നു. ജോണ്‍ വളരെ ബുദ്ധിമാനായതിനാല്‍ ഞങ്ങള്‍ക്കൊക്കെ തുല്യമായ ആദരവ് നല്‍കി.


എന്താണ് നിങ്ങളുടെ സിനിമാ സങ്കല്‍പം?

അത് കൃത്യമായി വ്യാഖ്യാനിക്കാനെനിക്കാവില്ല. സിനിമ വളരെ ലളിതമാവണം. കാഴ്ചപ്പക്കാരെ മടുപ്പിക്കരുത്. കണ്ടിരിക്കാനാവണം. എന്നാല്‍ അതില്‍ ജീവിതമുണ്ടാവണം. അതിലെ അനുഭവങ്ങള്‍ കാണുന്നവന്റേതാതയി അനുഭവപ്പെടണം. സാമൂഹ്യമായി പ്രസക്തിയുണ്ടാവണം. സമൂഹത്തിന് നല്ല സന്ദേശം പകരുന്നതാവണം.


ഇന്ന് 'അമ്മ അറിയാന്‍' പോലുള്ള സിനിമ സാധ്യമാകുമെന്ന് കരുതുന്നുണ്ടോ?


ഇല്ല. എന്നാല്‍ അസാധ്യമാണെന്നും കരുതുന്നില്ല. കാലം ഒത്തിരിമാറി. ഇരുപത്തഞ്ച് വര്‍ഷം മുമ്പുള്ള അവസഥയല്ലിപ്പോള്‍ കേരളത്തിലുള്ളത്. രാഷ്ട്രീയ അവസ്ഥ മാറി. എണ്‍പതിന്റെ മദ്ധ്യം വരെയുണ്ടായിരുന്നു സാംസ്‌കാരിക- കലാ-കലാപ അന്തരീക്ഷമില്ലപ്പോള്‍ ഉള്ളത്. എല്ലാവരും സ്വകാര്യതകളിലേക്ക് ഒതുങ്ങി. സ്വാര്‍ത്ഥത മുമ്പെന്നത്തേക്കാളും ശക്തമായി. സമൂഹമല്ല വിഷയം ഇന്‍ഡിവിഡ്യുല്‍സാണ്. അവരുടെ ഭൗതിക നേട്ടമാണ് വിഷയം. അത്തരമൊരു അന്തരീക്ഷത്തില്‍ ഒരു ജനകീയ സിനിമ കെട്ടിപ്പടുക്കുക അത്ര എളുപ്പമായ കാര്യമല്ല.


മേക്കപ്പില്ലായെയാണ് നിങ്ങള്‍ പുരുഷനായി വേഷമിട്ടത്. ഇപ്പോള്‍ നിങ്ങളുടെ അതേ പ്രായമുണ്ടാവും പുരുഷന്. സിനിമയിലെ ആ പുരുഷനെപ്പറ്റി എന്തുപറയും?

അത് ചിന്തിക്കാന്‍ രസമുള്ള കാര്യമാണ്. പുരുഷന്‍ എന്നെപ്പോലെ തന്നെ ഉണ്ടാവും. ഒരു പക്ഷേ എന്നെപ്പോലുള്ള പെരുമാറ്റവും ചിന്തയും ജീവിതവുമൊക്കെയായി. എനിക്ക് ഒത്തിരി മാറ്റം സംഭവിച്ചിട്ടുണ്ട്. പ്രിയനന്ദന്‍ അടുത്തിടെ പറഞ്ഞു. 'ഇപ്പോള്‍ നിങ്ങളെ കണ്ടാല്‍ നല്ല ഒരു വില്ലന്‍ ലുക്കാണ്. കണ്ണൊക്കെ ശരിക്കും ഒരു വില്ലന്റേതിനുപറ്റിയാണ്. എന്റെ സിനിമയില്‍ അഭിനയിക്കുന്നോയെന്നാ എന്ന് കൂടി ചോദിച്ചു. അപ്പോള്‍ എന്തുപറയാനാണ്? നായകനും വില്ലനും ഒരാള്‍ തന്നെ. കാലത്തിന്റെ മാറ്റം ഇങ്ങനെ ചിന്തിക്കുമ്പോള്‍ രസകരമാണ്.


നല്ല വേഷം ലഭിക്കുന്നുവെന്ന് കരുതുക. അഭിനയിക്കുമോ?

അഭിനയിക്കും. എനിക്ക് താല്‍പര്യമുള്ള വേഷം കിട്ടിയാല്‍ മാത്രം. അവസരത്തിനുവേണ്ടി ആരുടെയും മുമ്പില്‍ ചെല്ലില്ല. നേരത്തെ പറഞ്ഞ സുഖകരമായ അഹങ്കാരം എന്റെയുള്ളില്‍ തന്നെ ഇരിക്കട്ടെ ഇപ്പോള്‍ പ്രിയനന്ദനെപ്പോലുള്ള ഒരു സുഹൃത്ത്, അല്ലെങ്കില്‍ എനിക്ക് കൂടി താല്‍പര്യമുള്ള, മനസിനിഷ്ടപ്പെട്ട സംവിധായകന്‍ പറഞ്ഞാല്‍ അഭിനയിച്ചേക്കും. പ്രിയനന്ദനുമായി വളരെക്കാലത്തെ അടുപ്പം എനിക്കുണ്ട്. കേരള സംഗീതനാടക അക്കാമദി അവാര്‍ഡ് ലഭിച്ച, എന്റെ 'സങ്കടല്‍' സംവിധാനം ചെയ്യുന്നത് പ്രിയനന്ദനാണ്. അതുകൊണ്ടുള്ള അടുപ്പം വച്ചാണ് പ്രിയനന്ദന്‍ അങ്ങനെ പറഞ്ഞത്.



ഗള്‍ഫിലെ പ്രവാസി



ഗള്‍ഫില്‍ എത്തിയതെങ്ങനെയാണ്?

നാട്ടില്‍ നില്‍ക്കുക അല്‍പം പ്രയാസമായപ്പോള്‍ ഇങ്ങോട്ടു പോന്നതാണെന്നു പറയാം. ശരിക്കും വരുന്നത് അമ്മ മലയാളം പ്രോഗ്രാമിന്റെ ഭാഗമായി ഒരു നാടകക്യാമ്പിന്റെ ഡയറക്ടറായാണ്. പിന്നെ ഗള്‍ഫില്‍ തുടരാമെന്ന് തീരുമാനിച്ചു. കോഴിക്കോട് ഞാന്‍ ഒരു പുസ്തക പ്രസാധക സംരംഭം നടത്തിയിരുന്നു. നൂറ്റി ഇരുപതിലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി. ചില പ്രത്യേക അവസ്ഥയില്‍ പിന്നെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചു. ഗള്‍ഫ് കേരളത്തിന്റെ ഫൈനാന്‍ഷ്യല്‍ ക്യാപിറ്റലാണ്. നാട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്ത് നിലം പരിശായവന് ഗള്‍ഫ് കൂടിയില്ലായിരുന്നെങ്കിലുള്ള അവസ്ഥ എന്തായിരിക്കും? ഒരര്‍ത്ഥത്തില്‍ നാടുകടത്തപ്പെട്ടവന്റെ ജീവിതമാണ് ഗള്‍ഫില്‍ എനിക്ക് കിട്ടിയത്.


പക്ഷേ ഗള്‍ഫ് ജീവിതം നിങ്ങളുടെ എഴുത്തിനെ ഇല്ലാതാക്കിയോ?

അങ്ങനെ പറയാന്‍ പറ്റില്ല. എഴുതാന്‍ വേണ്ടി എനിക്കെന്തെങ്കിലും എഴുതാന്‍ പറ്റില്ല.ചെറിയ ബ്രേക്ക് വന്നു. പക്ഷേ അവിടെ ജീവിച്ചതിന് മറ്റൊരു ഗുണമുണ്ടായി. നമ്മുടെ തന്നെ ജീവിതങ്ങളെയും കേരളത്തെയും മറ്റൊരു വീക്ഷണകോണിലൂടെ നോക്കാനായി. മലയാളിയുടെ ജീവിതവും ഗള്‍ഫും തമ്മിലുള്ള വ്യത്യാസം, ഗള്‍ഫില്‍ വരുമ്പോഴുള്ള മലയാളിയുടെ ജീവിതം, ഗള്‍ഫില്‍ വരുന്ന രാഷ്ട്രീയക്കാരുടെ ഭാവവിനിയങ്ങള്‍ ഇതെല്ലാം തിരിച്ചറിയാനായി. ഗള്‍ഫ് നല്‍കിയത് വ്യത്യസ്തമായ തിരിച്ചറിവാണ്, അനുഭവമാണ്. അത് ഇനിയുള്ള രചനയില്‍ പ്രതിഫലിച്ചേക്കാം.


ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തനത്തെപ്പറ്റി എന്തുപറയും?

ഗള്‍ഫില്‍ ശരിക്കും വലിയ രീതിയിലുള്ള മാധ്യമപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. പറഞ്ഞതിനര്‍ത്ഥം പത്രപ്രവര്‍ത്തനമേ നടക്കുന്നില്ല എന്നല്ല. പലരും ലെയ്‌സണ്‍ വര്‍ക്കാണ് നടത്തുന്നത്. പക്ഷേ അവിടെയുളള പത്രപ്രവര്‍ത്തകര്‍ക്ക് മറ്റു പലരെയുംകാള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താനാവും. ഞാന്‍ യു.എ.ഇയിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യാ മീഡിയാ ഫോറത്തിന്റെ സ്ഥാപകാംഗവും ഇപ്പോള്‍ രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയുമാണ്. ഞങ്ങളുടെ സംഘടന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വിസയില്ലാതെയും മറ്റും കുടങ്ങുന്നവര്‍, അറബ് നാടുകളിലെ ജയിലില്‍ കഴിയുന്ന മലയാളികള്‍ എന്നിവരെ മോചിപ്പിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്യുക, ഗള്‍ഫ് നാടില്‍ കാണാതായവരെ കണ്ടെത്തുക, പൊതുമാപ്പ് കിട്ടിയവരെ നാട്ടില്‍ എത്തിക്കുക നാട്ടിലെ രോഗികള്‍ക്ക് ചികിത്സാസഹായം എത്തിച്ചുകൊടുക്കുക തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനം ചെയ്യാനാവും. അത് വലിയ കാര്യമാണ്.

ഗള്‍ഫിലെ ജീവിതം പഴയ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തിയോ? എന്താണ് താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാട്?

ഇല്ല. പഴയ രാഷ്ട്രീയബോധം എന്നില്‍ എപ്പോഴുമുണ്ട്. നക്‌സലൈറ്റ് പ്രസ്ഥാനത്തോട് കടുത്ത എതിര്‍പ്പില്ല.ഞാന്‍ ഇടതുപക്ഷക്കാരനാണ്. വിശാലമായ ഇടതുപക്ഷത്ത്. എന്നാല്‍ സി.പി.എം., സി.പി.ഐപോലുള്ള രാഷ്ട്രീയത്തോട് ഒരു യോജിപ്പുമില്ല. ശരിക്കും ഒരു ഇടതു സഹായത്രികന്‍ എന്നു വിളിക്കാം. ജനാധിപത്യം സ്വാതന്ത്ര്യം എന്നിവയൊക്കെ വലിയ വിലപിടുപ്പുള്ളതാണ് എന്ന് ബോധം എന്നിലുണ്ട്. കേരളത്തിനെ സംബന്ധിച്ചാണെങ്കില്‍ ഇനിയും ഇവിടെ പുതിയ മൂവ്‌മെന്റ് ഉണ്ടാവും എന്ന് ഉറച്ച വിശ്വാസമുണ്ട്. അത് അനിവാര്യമാണ്. അതിന്റെ കൃത്യമായ രൂപമൊന്നും ഇപ്പോള്‍ പറയാനാവില്ല. ശരിയായ മൂവ്‌മെന്റുവരുമ്പോള്‍ അതിന്റെയൊപ്പം ഞാനുമുണ്ടാകും.അത്തരം മുന്നേറ്റങ്ങളില്‍ നിന്നോ, ആ ശ്രമങ്ങളില്‍ നിന്നോ മാറി നില്‍ക്കാന്‍ എനിക്കാവില്ല.

നാടകവും മാധ്യമപ്രവര്‍ത്തനവും മുന്‍കാല സിനിമാനുഭവവും നല്‍കിയ അറിവിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒരു സിനിമ ചെയ്യുന്നില്ല?

ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ സിനിമ ചെയ്യാനുള്ള പ്രായമൊക്കെ എനിക്കായി എന്നു തോന്നുന്നു (ചിരി). ഇപ്പോള്‍ പ്രായം അമ്പതിനോടടുക്കുന്നു. 'അമ്മ അറിയാന്‍' കഴിഞ്ഞിട്ട്് ഇരുപത്തഞ്ച് വര്‍ഷമാകുന്നു. സിനിമ ചെയ്യാനുള്ള അവസാന ഒരുക്കത്തിലാണ് ഞാന്‍.


എങ്ങനെയുള്ളതാവും ആ സിനിമ?

സിനിമ എന്റെ മനസില്‍ ഉണ്ട്. ഏതാണ്ട്് പൂര്‍ണമായി തന്നെ. പക്ഷേ, അതിപ്പോള്‍ പറയാനാവില്ല. എന്നാല്‍ സിനിമ വളരെ ലളിതമായിരിക്കും. അനാവശ്യം ധൂര്‍ത്തും ആഡംബരങ്ങളും ദുര്‍ഗ്രാഹ്യതകളുമുണ്ടാവില്ല. പക്ഷേ അതില്‍ ജീവിതമുണ്ടാകും. ഒരു ഗള്‍ഫ്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് കഥ. ഞാനറിയുന്നതും അനുഭവിക്കുന്നതുമായ ഗള്‍ഫുകാരന്റെ ജീവിതവും പുതിയ സിനിമയെ സ്വാധീനിക്കും.

പുതിയ വെബ് ചാനല്‍ സംരംഭത്തെപ്പറ്റി?

മലയാളത്തിലെ ആദ്യത്തെ ജനകീയ വെബ് ചാനല്‍ തുടങ്ങാനാണ് ശ്രമം. ന്യുസ് പ്ലസ് എന്നാവും പേര്. ഇന്ന് വിദേശങ്ങളില്‍ താമസിക്കുന്നവരില്‍ നല്ല പങ്കിനും ഇന്റര്‍നെറ്റ് ബന്ധമുണ്ട്. അവര്‍ക്ക് നാട്ടിലെ കാര്യങ്ങള്‍ അറിയണം. വാര്‍ത്ത അറിയുന്നതിനൊപ്പം ദൃശ്യങ്ങളും കാണണം. കേരളത്തില്‍ നിന്നുള്ള ഹൈപ്പര്‍ ലോക്കല്‍ വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ചാനലായിരിക്കും ന്യുസ് പ്ലസ്. ഒപ്പം ഗള്‍ഫിലെ വിശേഷങ്ങളും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് സാധ്യമാകുക.
മലായളത്തിലെ ആദ്യത്തെ ജനകീയ സിനിമയില്‍ പങ്കാളിയാവാന്‍ എനിക്കായി. അതുപോലെ തന്നെ ആദ്യത്തെ ജനകീയ സ്ട്രീമ് ചാനലിലും പങ്കാളിയാവുകയാണ്. പ്രാദേശിക വാര്‍ത്തകള്‍ക്കു പുറമേ വാര്‍ത്താധിഷ്ഠിത പരിപാടികളും ന്യൂസ്പ്ലസിലുണ്ടാവും. എന്നാല്‍, ജനങ്ങള്‍ക്ക്, ലോകത്തെവിടെയുമുള്ള മലയാളിക്ക് അവര്‍ക്ക് പറയാനുള്ള വാര്‍ത്തകളും വിശേഷങ്ങളും ക്യാമറ, അത് മൊബൈല്‍ ക്യാമറയില്‍ എടുത്തതായാല്‍ പോലൂം സ്വയം നേരിട്ട് ഈ ചാനലിലേക്ക് അപ്‌ലോഡ് ചെയ്യാം. അത്തരത്തിലുള്ള ഒരു ഡെമോക്രാറ്റിക് ചുവരാണ് ലക്ഷ്യം വയ്ക്കുന്നത്. സാറ്റ്‌ലൈറ്റ് കേന്ദ്രീകൃതമായ ചാനലല്ലത്. സ്ട്രീമിംഗ് ടെക്‌നോളജി ഉപയോഗിച്ചുള്ള ആദ്യത്തെ ഇന്റര്‍നെറ്റ് ചാനലായിരിക്കും ഇത്. അതുകൊണ്ട് സാറ്റ്‌ലൈറ്റ് ഫുട് പ്രിന്റില്ലാത്ത സ്ഥലങ്ങളിലും ഇതിന് കടന്നു ചെല്ലാനാവും. മാത്രമല്ല സൗജന്യമായിരിക്കും ഇതിന്റെ വിതരണം. അമേരിക്കന്‍ മലയാളികളായ ഒരു കൂട്ടം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ് സാങ്കേതികമായി ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍.ആര്‍.ഐ. നിക്ഷേപകരാണ് ഇതിനെ സാമ്പത്തിക സ്രോതസ്സ്.

കുടുംബം?

ഭാര്യ എനിക്കൊപ്പം ദുബായില്‍ ജോലി ചെയ്യുന്നു. മൂന്നുമക്കള്‍. മൂത്തമകന്‍ മംഗലാപുരത്ത് പഠിക്കുന്നു. മകള്‍ കോഴിക്കോട് ഒമ്പതാം തരത്തില്‍ പഠിക്കുന്നു. ഇളയമകള്‍ ഞങ്ങള്‍ക്കൊപ്പം ദുബായിലുണ്ട്. അവിടെ പഠിക്കുകയാണ് അവള്‍.


ഒന്നുകൂടി ചോദിക്കട്ടെ, നിങ്ങള്‍ നടന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, പ്രസാധകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ പല വേഷങ്ങള്‍ ജീവിതത്തില്‍ ചെയ്തിരിക്കുന്നു. എന്താണ് ഏറ്റവും പ്രിയപ്പെട്ട വേഷം?

നല്ല ചോദ്യമാണ്. എനിക്കറിഞ്ഞുകൂടാ എതാണ് ഇഷ്ടവേഷം എന്ന്. ശരിക്കും ഇതൊന്നും എന്നെ തൃപ്തിപ്പെടുത്തുന്നുമില്ല. ഇതെല്ലാം ആസ്വദിച്ചാണ് ഞാന്‍ ചെയ്തത്. പക്ഷേ, പക്ഷേ ഞാനൊന്നിലും സംതൃപ്തനല്ല. ഇനിയെന്തൊക്കെയോ ചെയ്യാനുണ്ട് എന്ന തോന്നല്‍ മനസില്‍ കിടന്നു പെരുക്കുന്നുണ്ട്. എന്റെ വേഷങ്ങള്‍ വേറെ എന്തൊക്കെയോയാണ്. ഞാനിനിയും അത് കണ്ടെത്തിയിട്ടില്ല.

Friday, October 8, 2010

മതേതരം/മതരഹിതം

സംഭാഷണം
രശ്മി ബിനോയി, ഷംസുദ്ദീന്‍ കുട്ടോത്ത്/ആര്‍.കെ.ബിജുരാജ്



പ്രണയ വിവാഹം അപൂര്‍വ സംഭവമല്ല. വ്യത്യസ്ത മതത്തില്‍പെട്ടവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത് നാട്ടില്‍ നടക്കാത്തതുമല്ല. അങ്ങനെ നോക്കിയാല്‍ രശ്മി ബിനോയിയും ഷംസുദ്ദീന്‍ കുട്ടോത്തും വിവാഹിതരായതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. നിത്യസാധാരണമായ ഒരു പുരോഗമന നടപടി എന്നു വിശേഷിപ്പിക്കാം. രശ്മി വനം മന്ത്രി ബിനോയി വിശ്വത്തിന്റെയും ഷൈലജ ജോര്‍ജിന്റെയും മകളാണ് എന്ന പ്രത്യേകത കൊണ്ട് ആഘോഷിക്കപ്പെടേണ്ട കാര്യമൊന്നുമല്ല ഇവരുടെ കല്യാണം. പക്ഷേ, നമ്മുടെ കാലം ഈ പ്രണയവിവാഹത്തെ വേറിട്ടുനിര്‍ത്തുന്നുണ്ട്. അതിന് കാരണങ്ങള്‍ ഇവയാണ്:

ഒന്ന്: ഷംസുദ്ദീന്‍ കുട്ടോത്ത് ഒരു മുസ്ലീം സമുദായാംഗമാണ്. 'ലൗ ജിഹാദ്' തുടങ്ങി പലതരം വിവാദങ്ങള്‍ കാരണം മുസ്ലീം സമുദായം സംശയത്തിന്റെ മുള്‍മുനയിലാണ്. ഒരു മതത്തെ മൊത്തത്തില്‍ 'തീവ്രവാദികള്‍' എന്ന് മുദ്രയടിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അത്തരത്തില്‍ തെറ്റിധരിക്കപ്പെടുന്ന മതത്തിലെ അംഗമാണ് ഷംസുദ്ദീന്‍. അതിനാല്‍ ഷംസുദ്ദീനെയും സംശയത്തോടെ സമൂഹം നോക്കാനിടയുണ്ട്.

രണ്ട്്: സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത, പര്‍ദയിടാന്‍ നിര്‍ബന്ധിക്കുന്ന മതത്തില്‍പെട്ട ഒരാളെയാണ്, 'ചരിത്രത്തിലെ പെണ്ണിടങ്ങള്‍' പോലുള്ള ഒരു സ്ത്രീപക്ഷ പുസ്തകം എഴുതിയ രശ്മി വിവാഹം കഴിക്കുന്നത്.

മൂന്ന്്: നവദമ്പതികളോടുള്‍പ്പടെ സ്വകാര്യവും പരസ്യവുമായി പലരും പങ്കുവച്ച ആശങ്കളില്‍ ഒന്ന് രശ്മിയുടെ മതംമാറ്റം സംഭവിക്കുമെന്നാണ്. ഷംസുവിന്റെ പ്രേരണയില്‍ രശ്്മി മുസ്ലീമാകുമോ?

നാല്: മുസ്ലീം സമുദായത്തില്‍ ജനിച്ച ഒരാള്‍ക്ക് ഇവിടെ എത്രമാത്രം മതേതര ജീവിതം സാധ്യമാണ്. എത്രത്തോളം നമ്മളുടെ സമൂഹം മതേരത്വത്തെ അംഗീകരിക്കുന്നുണ്ട്?

അഞ്ച്്: വി.ആര്‍.കൃഷ്ണയ്യരെപ്പോലുള്ളലുള്ളവര്‍ ഇവരുടെ വിവാഹത്തെ 'അനുകരിക്കേണ്ട മാതൃക' എന്ന് പരസ്യമായി അഭിനന്ദിച്ചിരിക്കുന്നു. അതെന്തുകൊണ്ടാവും?

ആറ്: മറ്റെന്തിനേക്കാളുപരി, ഒരു സംഘടനയുടെ ലഘുലേഖ മാത്രം മുന്‍നിര്‍ത്തി, 'കേരളത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു' എന്ന പ്രഖ്യാപനം വഴി ഒരു സമുദായത്തെ കേരളത്തിലെ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. അതേ മന്ത്രിസഭയിലെ മറ്റൊരംഗത്തിന്റെ മകളാണ് രശ്മി. അച്ഛന്‍ അംഗമായ മന്ത്രിസഭയിലെ തലവനെപ്പറ്റി രശ്മിക്ക് എന്താണ് പറയാനുണ്ടാവുക.
ഇത്തരത്തില്‍, തീര്‍ത്തും സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ നമുക്കിപ്പോള്‍ രശ്മി ബിനോയിയോടും ഷംസുദ്ദീന്‍ കുട്ടോത്തിനോടും സംസാരിക്കാം.


പ്രണയം ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നു. നിങ്ങള്‍ എത്രകാലം പ്രണയിച്ചു?

ഷംസു/രശ്മി: ഞങ്ങള്‍ക്ക് കുറച്ചുകാലമായി പരസ്പരം അറിയാം. പ്രീഡിഗ്രി കാലം തൊട്ടേ പരിചയമുണ്ട്. ഷംസു ഫറൂഖ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സര്‍വകലാശാല ഡി സോണ്‍ കഥാ/കവിതാ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് പ്രോഗ്രാമിന്റെ സംഘാടക ചുമതലയുണ്ടായിരുന്നു ഷംസുവിന്. അവിടെ വച്ച് പരസ്പരം സംസാരിച്ചു. കഥയാണ് വിഷയം. സാഹിത്യതാല്‍പര്യമാണ് സൗഹൃദത്തിന് തുടക്കം. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി. ഏതാണ്ട് നാലുകൊല്ലമായി വളരെ അടുപ്പത്തിലായിരുന്നു. പക്ഷേ ഞങ്ങള്‍ പ്രണയത്തിലാകുന്നത് ചെന്നൈയില്‍ വച്ചാണ്. ഞാന്‍ അവിടെ 'ഇന്ത്യാടുഡേ'യില്‍ ജോലി ചെയ്യുമ്പോള്‍ ഷംസു 'സൂര്യാ' ടിവിയിലുണ്ടായിരുന്നു. കവിതാ രചനയാണ് ഞങ്ങളെ അടുപ്പിച്ചത്.

കുറച്ചുകാലമായി പരിചയമുണ്ടായിരുന്നു എന്നതിനാല്‍ തന്നെ പെട്ടന്നുള്ള തോന്നല്‍ അല്ല വിവാഹം എന്ന് വ്യക്തം. പക്ഷേ, വിവാഹം ഇന്ന രീതിയില്‍ വേണം എന്നുള്ള തീരുമാനം ആരുടേതായിരുന്നു?

ഷംസു/രശ്മി: ഞങ്ങള്‍ ആലോചിച്ചശേഷം എടുത്ത തീരുമാനമാണ് ഒരുമിച്ചു ജീവിക്കാമെന്നത്. ആ തീരുമാനം ഞങ്ങള്‍ എടുക്കുന്നത് ഒരുമിച്ചുതന്നെയാണ്. വിവാഹം എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റിയും ഒരുമിച്ച്, ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് തീരുമാനം എടുത്തത്. ചെന്നെയില്‍ ഉണ്ടായിരുന്ന കാലത്ത് മറീന ബീച്ചില്‍ വച്ചാലാണ് വിവാഹത്തെപ്പറ്റി തീരുമാനമെടുത്തത്.
പരസ്പരം അടുക്കുന്നതിന് മുമ്പേ ഞങ്ങള്‍ രണ്ടുപേരുടെയും മനസിലുള്ള തീരുമാനം മതചടങ്ങുകളും മറ്റ് ആചാരങ്ങളും ഇല്ലാതെ വിവാഹം നടത്തണമെന്നു തന്നൊയിരുന്നു. അത് തിരിച്ചറിവുള്ള കാലം തൊട്ടേ മനസ്സിലുണ്ടായിരുന്നു. ഞങ്ങളുടെ തന്നെ മത-രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് വിവാഹത്തെപ്പറ്റിയുള്ള തീരുമാനത്തിലും പ്രതിഫലിക്കുന്നത്.

അപ്പോള്‍ എന്താണ് നിങ്ങളുടെ മതകാഴ്ചപ്പാട്?

ഷംസു: ഞാന്‍ മുസ്ലീം മത സമുദായത്തിലാണ് ജനിച്ചത്. മൂന്നാംക്ലാസുവരെ മദ്രസ ക്ലാസുകളില്‍ പോയിട്ടുണ്ട്. പിന്നീട് പതിയെ അതില്‍ നിന്ന് അകന്നു. മതവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ജീവിതത്തില്‍ പാലിക്കാതായി. പക്ഷേ ഇപ്പോഴും ചിലപ്പോഴൊക്കെ പള്ളിയില്‍ പോകാറുണ്ട്്. വിശ്വാസവുമായി ബന്ധപ്പെട്ടല്ല ഇപ്പോഴുള്ള പോക്ക്. അടുത്തിടെ ഉമ്മൂമ്മയുടെ മയ്യത്തിന് പോയിരുന്നു. മലബാറിലും കോഴിക്കോടുമെല്ലാം കമ്യൂണിസ്റ്റുകാര്‍ പള്ളിയില്‍ പോകാറുണ്ട്. പലര്‍ക്കും വിശ്വാസം കാണില്ല. പക്ഷേ സാമൂഹികമായ കാരണങ്ങളാണ് അതിനു പിന്നില്‍. ഞാന്‍ മത ചടങ്ങുകള്‍ ഒന്നും നടത്താറില്ല. എന്നാല്‍ എനിക്ക് വിശ്വാസങ്ങളോട് എതിര്‍പ്പില്ല.
രശ്മി: ഞാന്‍ ഒരു എത്തിസ്റ്റ് (നിരീശ്വരവാദി)യാണ്. ദൈവത്തില്‍ വിശ്വാസമില്ല. ഒരു മതത്തിലുമില്ല.


എന്താണ് രശ്മിയുടെ മതം/ജാതി? എസ്.എസ്.എല്‍.സി. പുസ്തകത്തില്‍ അത് എങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്?

ഞാന്‍ വളര്‍ന്നത് തീര്‍ത്തും മതേതരമായ ചുറ്റുപാടിലാണ്. വ്യത്യസ്ത മതത്തില്‍ ജനിച്ചവരാണ് എന്റെ അമ്മയും അച്ഛനും. പക്ഷേ, എസ്.എസ്.എല്‍.സി. പുസ്തകത്തില്‍ മതം ഹിന്ദുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ചേര്‍ക്കുമ്പോഴൊന്നും എനിക്ക് മതവും ജാതിയും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചറാണ് ഞാന്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നയാളാണെന്ന്് കണ്ടുപിടിച്ചത്. സംവരണാനുകൂല്യങ്ങള്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന ന്യായം പറഞ്ഞാണ് അങ്ങനെ ടീച്ചര്‍ എഴുതിയത്. അന്ന് എനിക്ക് ജാതിവേണ്ട എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. അങ്ങനെ മതവും ജാതിയും എസ്.എസ്.എല്‍.സി. ബുക്കില്‍ രേഖപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ട്. ഇതിനോടൊന്നിച്ച് പറയേണ്ട കാര്യമുണ്ട്. എന്റെ അനിയത്തിയുടെ എസ്.എസ്.എല്‍.സി. ബുക്കില്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല.


എന്താണ് നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട്?

രശ്മി: ഞാന്‍ സി.പി.ഐ.യുടെ രാഷ്ട്രീയ നിലപാടുകളില്‍ വിശ്വസിക്കുന്നയാളാണ്. സി.പി.ഐ.യുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. വലിയ രീതിയില്ല. അല്‍പസ്വല്‍പം.
ഷംസു: ഞാന്‍ സി.പി.എം രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നയാളാണ്. പരമ്പരാഗതമായി കമ്യൂണിസ്റ്റുകാരുടേതാണ് എന്റെ കുടുംബം. (ചിരിയുടെ അകമ്പടിയില്‍ ഷംസു ഇങ്ങനെ പറയുന്നു: ഞങ്ങളുടേത് രണ്ടുപാര്‍ട്ടികളുടെ ഒരു ലയനമാണ്. പാര്‍ട്ടി നേതാക്കള്‍ വിചാരിച്ചിട്ടൊന്നും നടക്കാതെ പോയ കാര്യമാണ്!!)


പക്ഷേ, പുരോഗമനം പറയുന്ന ഇടതുപക്ഷക്കാരയ പലരും മതവിശ്വാസത്തിലേക്ക് തിരിച്ചുപോകുന്നത് നമ്മള്‍ കാണുന്നുണ്ട്. ഉദാഹരണത്തിന് എ.പി. അബ്ദുളളകുട്ടി..?

ഷംസു: അബ്ദുള്ളകുട്ടി വലതുപക്ഷത്തേക്കാണ് പോയത്. അത്തരം തിരിച്ചുപോക്കിനെ ഞാനംഗീകരിക്കുന്നില്ല. അത് ശരിയുമല്ല. നമ്മള്‍ ശ്രമിക്കേണ്ടത് ഇടതുപക്ഷത്ത് തുടരനാണ്. കൂടുതല്‍ ലെഫ്റ്റ് ആകാനാണ് ഞാനാഗ്രഹിക്കുന്നത്. ഓരോരുത്തരും അതിനുവേണ്ടിയാണ് ശ്രമിക്കേണ്ടത്.

വിശ്വാസമില്ലെന്ന് പറഞ്ഞു. പക്ഷേ നിങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്?

ഷംസു/രശ്മി: ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ല. പ്രാര്‍ത്ഥന എന്നതിനു പകരം ഞങ്ങള്‍ കാണുന്നത് തീവ്രമായി ആഗ്രഹിക്കുക എന്നതാണ്. ഒരു കാര്യം ദൈവം നടത്തിത്തരണമെന്ന് പ്രാര്‍ത്ഥിക്കാറില്ല. ഇനി പ്രാര്‍ത്ഥിക്കാനും പോകുന്നില്ല. പകരം ഞങ്ങള്‍ ചെയ്യുന്നത് എന്തെങ്കിലും നേടണമെന്ന് തോന്നുമ്പോള്‍ അത് മനസ്സില്‍ അതിയായി ആഗ്രഹിക്കുന്നു. ഇതിനെ പ്രാര്‍ത്ഥന എന്നു വിളിക്കാമോ എന്ന അറിയില്ല. പ്രാര്‍ത്ഥന എന്നു ഞങ്ങള്‍ വിളിക്കുന്നത് മനസിലെ തീവ്രമായ ആഗ്രഹത്തെ തന്നെയാണ്.
രശ്മി: ഞാന്‍ ചിലപ്പോഴൊക്കെ എന്റെ ദൈവമേ എന്ന് പറയാറുണ്ട്. അതൊരു വെറുമൊരു എസ്്ക്ലമേഷന്‍ (ആശ്ചര്യഭാവം) മാത്രമാണ്. സംസാരത്തിനിടയ്ക്ക് പലപ്പോഴും അങ്ങനെ അറിയാതെ പ്രയോഗിക്കാറുണ്ട്.


വര്‍ഗീയത നിറഞ്ഞ പ്രതികരണങ്ങള്‍

നിങ്ങളുടെ വിവാഹത്തിന് മുമ്പും പിമ്പും എന്തായിരുന്നു ആളുകളുടെ പ്രതികരണം?

ഷംസു: പലരും സംശയത്തോടെയാണ് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തെ ഞങ്ങളുടെ നോക്കിക്കാണുന്നത്. പലരും അത് തുറന്ന് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഞാന്‍ രശ്മിയെ മുസ്ലീം സമുദായാംഗമാക്കുമെന്നാണ് ചിലരുടെ ഉറച്ച വിശ്വാസം. എന്റെ മതത്തില്‍ പെട്ട ചിലര്‍ 'രശ്മിയെ മതംമാറ്റി നമ്മുടെ ആളാക്കുന്നതാണ് നിനക്ക് നല്ലത്' എന്ന മട്ടില്‍ സംസാരിച്ചിട്ടുണ്ട്. ഞാന്‍/നമ്മള്‍ പുരോഗമന വാദികളാണ് എന്നു കരുതുന്നവര്‍ രശ്മിയുടെ മതംമാറ്റം നടത്തുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. നമ്മള്‍ ഒരിക്കലും അങ്ങനെ പറയുമെന്ന്് കരുതാത്തവരാണ് അത്്. സത്യം പറയാം ഇത്തരം ചോദ്യങ്ങള്‍ കേട്ട് എനിക്ക് കരച്ചില്‍ വന്നിട്ടുണ്ട്.

രശ്മി: ഞാന്‍ വിവാഹത്തെപ്പറ്റി എന്റെ സൃഹൃത്തിക്കളോട് പറയുമ്പോള്‍ ഷംസു എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ' അയ്യോ.. 'എന്ന ഭാവം പലരുടെയും മുഖത്ത് തെളിഞ്ഞു. നീ മതം മാറുമോ എന്നൊക്കെ പലരും ചോദിച്ചു. എനിക്ക് വളരെ അടുത്ത ഒരു സുഹൃത്തുണ്ടായിരുന്നു. ഞാന്‍ അവനോട് ഓണ്‍ലൈനില്‍ ചാറ്റുചെയ്യുമ്പോള്‍ വിവാഹകാര്യത്തെപ്പറ്റി പറഞ്ഞു. 'നീ പ്രണയിക്കുന്നത് ഒരു മുസ്ലീമിനെയല്ല എന്ന് ഞാന്‍ കരുതുന്നു' എന്ന് അവന്‍ പറഞ്ഞു. അല്ല എന്നു പറഞ്ഞപ്പോള്‍ അയാള്‍ പതിയെ ഹിന്ദുത്വലൈനിലായി സംസാരം. 'അവര്‍' എന്നും 'നമ്മള്‍' എന്നും സംസാരിക്കാന്‍ തുടങ്ങി. നമ്മള്‍ 'ഹിന്ദുക്കള്‍' അവര്‍ 'മുസ്ലീംകള്‍' എന്നായി രീതി. ഞാന്‍ ഗോധ്രയുടെയും ഗുജാറാത്തിന്റെയും കാര്യം പറഞ്ഞപ്പോള്‍ ഹിന്ദുക്കള്‍ ചെയ്തതില്‍ എന്താണ് തെറ്റ് എന്നായി ചോദ്യം. അവന്റെ ഉള്ളിലെ വര്‍ഗീയതമുഴുവന്‍ പറുത്തുവന്നു. നീ പര്‍ദയിട്ട് പാകിസ്ഥാനിയാവുമെന്നും 'ഡോണ്‍' പത്രത്തില്‍ ജോലിചെയേ്ണ്ടിവരുമെന്നുമൊക്ക അവന്‍ സംസാരിച്ചു. അതോടെ ഞാന്‍ ചാറ്റിംഗ് നിര്‍ത്തി. വര്‍ഷങ്ങളായി എനിക്ക് അടുത്തു പരിചയമുള്ളയാളാണ് അവന്‍. നമുക്ക് അത്ര പരിചയമുണ്ട് എന്നു കരുതുന്ന പലരും നമുക്ക് ശരിക്കും അജ്ഞ്‌രാണ്. പുരോഗമനം പറയുന്ന പലരുടെയും മനസ്സില്‍ വര്‍ഗീതത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഞാനപ്പോഴാണ് വ്യക്തമായി മനസിലാക്കിയത്.
നീ ഒരിക്കലും ഷംസുവിന്റെ ആള്‍ക്കാര്‍ വഴങ്ങിക്കൊടുക്കരുതെന്നും ചിലര്‍ ഉപദേശിച്ചു. അച്ഛന് വന്ന ഒരു ഭീഷണി ഇങ്ങനെയായിരുന്നു 'ഇപ്പോ ഇങ്ങനെയൊക്കെ പറയും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കാണാം. മകള്‍ പര്‍ദയിട്ടു നടക്കുന്നത്'. അഞ്ചുവര്‍ഷമാണ് പലരും ഞങ്ങള്‍ തന്നിരിക്കുന്ന കാലവാധി. അതൊന്നു എത്രയും വേഗം കഴിഞ്ഞാല്‍ മതി എന്നാണ് ഇപ്പോള്‍ ചിന്ത.
എതിര്‍പ്പുകളും സംശയങ്ങളുമുള്ളപ്പോള്‍ തന്നെ അനുകുലമായ ചില പ്രതികരണങ്ങളും ഉണ്ടായി. ഹിന്ദുമതത്തില്‍പെട്ട ഒരാളെ കല്യാണം കഴിഞ്ഞതിന്് വീട്ടില്‍ നിന്ന് പുറത്താക്കി ഏഴുവര്‍ഷമായി മറ്റൊരിടത്ത് ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു മുസ്ലീം ചെറുപ്പക്കാരി വിളിച്ചു. ഇത്രയും കാലം ഒറ്റപ്പെട്ടു കഴിഞ്ഞതിന്റെ വിഷമം മാറിയെന്നും എനിക്കിപ്പോള്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടെന്നും പറഞ്ഞു. പത്രത്തില്‍ വിവാഹത്തെക്കുറിച്ച് അറിഞ്ഞ് പലരും വിളിച്ചു. അഭിനന്ദിച്ചു. കുരീപ്പുഴ ശ്രീകുമാറിനെപ്പോലുള്ള പലരും ആത്മവിശ്വാസം പകര്‍ന്നു. മതത്തെ മറികടന്നതിനൊപ്പം കല്യാണത്തിന്റെ ലാളിത്യത്തെക്കുറിച്ചും പലരും അഭിനന്ദിച്ചു സംസാരിച്ചു.



മുഖ്യമന്ത്രിയും 'ലൗജിഹാദും'


'കേരളത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു' എന്ന മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. രശ്മിയുടെ അച്ഛന്‍ കൂടി അംഗമായ മന്ത്രിസഭയുടെ നേതാവാണ് അങ്ങനെ പറഞ്ഞത്. ആ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കും?

രശ്മി: ആ പ്രസ്താവന ആലോചിച്ചുവേണ്ടിയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വ്യക്തിയെന്ന നിലയില്‍ ആര്‍ക്കും ഇത്തരം ഒരു പരാമര്‍ളമോ പ്രസ്താവനയോ നടത്താം. എന്നാല്‍ മുഖ്യമന്ത്രി എന്ന സ്ഥാനത്തിരുന്ന് ഒരിക്കലും അദ്ദേഹം അത് പറയാന്‍ പാടില്ലായിരുന്നു. അത് സത്യവുമല്ല. ഒരു മതത്തെയോ വിഭാഗത്തെയോ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ല. അല്ലെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണം. ഇനി അങ്ങനെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടാവണമെന്നില്ല. പറഞ്ഞ വരികള്‍ക്കിടയില്‍ നിന്ന്് ചില വാചകങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച്, ഔട്ട് ഓഫ് കോണ്‍ടെസ്റ്റില്‍ ഉപയോഗിച്ചതുമാവാം.
ഷംസു: അതെ. അതാവാനാണ് സാധ്യത. മാധ്യമങ്ങള്‍ വളച്ചൊടിച്ചിതാവാന്‍ സാധ്യതയുണ്ട്.
രശ്മി: അങ്ങനെയാണെങ്കില്‍ നമുക്ക് ഒന്നും പറയാനില്ല. പക്ഷേ, അങ്ങനെയല്ലെങ്കില്‍ മുഖ്യമന്ത്രി അത്തരം ഒരു പ്രസ്താവന നടത്തുന്നത് ഒഴിവാക്കണമായിരുന്നു.


'ലൗജിഹാദ്' എന്നൊന്ന് സത്യത്തിലുണ്ടോ?

രശ്മി: ഇല്ല. ലൗജിഹാദ് എന്നത് ബോധപൂര്‍വം തെറ്റിധരിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമായുണ്ടായ പ്രചാരണമാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞാനൊരു പോസ്റ്റര്‍ കണ്ടു. ഹിന്ദു പെണ്‍കുട്ടികള്‍ സുക്ഷിക്കുക, മുസ്ലീം പുരുഷന്‍മാര്‍ അവരെ പ്രണയിച്ച് മതം മാറ്റും എന്ന മട്ടിലുള്ളതാണ് കൈകൊണ്ടെഴുതിയ പോസ്റ്റര്‍.എനിക്ക് ശരിക്കും അത്ഭുതം തോന്നി. കേരളത്തിലാണോ ഇത്തരം പോസ്റ്റര്‍ എന്ന സ്വയം ചോദിച്ചു. ഞാനന്ന് തന്നെ കൂടെയുണ്ടായിരുന്നവരോട് ഇവിടെ ഇനി ഇത് വലിയ ഒരു പ്രചരമാവുമെന്ന് സൂചിപ്പിച്ചിരുന്നു. അത് സത്യമായി. കുറച്ചുകഴിഞ്ഞപ്പോള്‍ അതാണ് ലൗജിഹാദ് എന്ന പേരില്‍ ശക്തമാകുന്നത്. ഇത് കൃത്യമായിതന്നെ മുസ്ലിംവിരോധം പ്രചരിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമായി ഉണ്ടായതാണ്.
ഷംസു: ലൗജിഹാദ് എന്നൊന്നില്ല. അത് പ്രചരണമാണ്. ഇത്തരം ഒരു പ്രചരണത്തിന്റെ ഗുരുതരമായ പ്രത്യാഘാതം സത്യസന്ധമായി നടക്കുന്ന പ്രണയങ്ങള്‍ ഇല്ലാതാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ പരസ്പരം സംശയങ്ങള്‍ ജനിപ്പിക്കുക. അല്ലാതെ ലൗജിഹാദ് എന്നതൊന്നില്ല.


യാഥാസ്ഥിതികത്വം നിറഞ്ഞതാണ് മുസ്ലീംസമുദായം എന്ന പൊതുവിശ്വാസത്തെ എങ്ങനെ കാണും?

ഷംസു: എനിക്ക് മതമെന്ന രീതിയില്‍ ഇസ്ലാമിനെപ്പറി അധികം ഒന്നും അറിയില്ല. ഞാനതിനെപ്പറ്റി പഠിച്ചിട്ടില്ല. ഇതുവരെ ഞാന്‍ നടത്തിയിരുന്നത് കുറേ കുഴപ്പങ്ങള്‍ ഉള്ള മതം എന്ന രീതിയിലാണ്. അങ്ങനെ തന്നെയാണ് മിക്കവരും ചെയ്യുന്നത്. ഞാന്‍ മുസ്ലീം മതത്തെ ക്രിട്ടിക്കല്‍ വ്യൂവിലൂടെയാണ് കാണുന്നത്. നമ്മള്‍ ഒരു മതത്തെ വിമര്‍ശിക്കണമെങ്കില്‍ ആ മതത്തെപ്പറ്റി പഠിക്കണം. പഠിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് വിമര്‍ശിക്കനാവുക?. ഞാനതിനെപ്പറ്റി പഠിക്കാനൊരുങ്ങുകയണ്. എങ്കിലും മുസ്ലീം സമുദായത്തില്‍ ചില കുഴപ്പങ്ങളുണ്ട്. അതില്‍ ചില ആളുകളെ പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളേയും അവരുടെ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് മൊത്തം സമുദായം മോശമാണ് എന്നു പറയുന്നത് തെറ്റാണ്. സ്ത്രീകളോടുള്ള സമീപനത്തിലും വിവാഹത്തിന്റെ കാര്യത്തിലും സങ്കുചിത്വങ്ങള്‍ ചിലര്‍ക്കുണ്ട്. അത് എനിക്ക് വ്യക്തമായി തന്നെ അറിയാം. 'തേജസ്' പത്രത്തില്‍ ജോലി ചെയ്തിരുന്ന ഒരു മുസ്ലീം പെണ്‍കുട്ടി അടുത്തിടെ ജോലി ഉപേക്ഷിച്ചുപോയി. അല്‍പം മോഡേണ്‍ ആയ പെണ്‍കുട്ടിയോട് പര്‍ദയിടണം എന്നുമൊക്കെ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അവര്‍ അവിടം വിട്ടത്. ഒരു മുസ്ലീംപെണ്‍കുട്ടിയോട് നിനക്ക് മറ്റൊരു മതത്തിലുള്ള ആളെ കല്യാണം കഴിക്കണമെങ്കില്‍ ഞങ്ങളോട് പറഞ്ഞാല്‍മതി എന്ന മട്ടില്‍ അവിടെ സംസാരമുണ്ടായി. അതിനര്‍ത്ഥം അവര്‍ നടത്തിക്കൊടുക്കാമെന്നാണ്. അതായത് മുസ്ലീംരീതിയില്‍. മതത്തിലെ ചില തീവ്രവാദികള്‍ മലബാറില്‍ പട്ടിയുടെ തലവെട്ടിക്കൊണ്ടും മറ്റും പരിശീലനം നേടുന്നു എന്നൊക്കെ വാര്‍ത്ത കേള്‍ക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാനാവില്ല. മുസ്ലീം സമൂഹത്തിലെ തന്നെ ആളുകള്‍ അതിനെതിരെ രംഗത്തുവരണം.


മുസ്ലീം സമുദായത്തെ രശ്മി എങ്ങനെയാണ് കാണുന്നത്? തെറ്റിധരിക്കപ്പെടുന്ന ഒരു മതം എന്ന് തോന്നിയിട്ടുണ്ടോ?

രശ്മി: മുസ്ലീം സമുദായത്തെ സംയത്തോടെയാണ് മറ്റുള്ളവര്‍ കാണുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ കേരളത്തിന്റെ തെക്ക് ഭാഗത്ത് മുസ്ലിങ്ങളെപ്പറ്റിയുള്ള ധാരണയല്ല മലബാറിലുള്ള ഒരാള്‍ക്കുണ്ടാവുക. ഞാന്‍ വളര്‍ന്നത് കോഴിക്കോടാണ്. അമ്മയ്്ക്് സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലാണ് ജോലി. അമ്മയുടെ സുഹുത്തുക്കളൊക്കെ മുസ്ലിങ്ങളാണ്. അവരുമൊക്കെയായി ഞങ്ങള്‍ ഉറ്റ ബന്ധമുണ്ട്. അവരുടെ വീടുകളില്‍ പോകാറുണ്ട്. ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാറുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ച് മുസ്ലീങ്ങളെപ്പറ്റി മനസില്‍ നല്ല ചിത്രങ്ങളോയുള്ളൂ സ്‌നേഹം നിറഞ്ഞ നല്ല മനുഷ്യരാണ് അവര്‍. എല്ലാ മതത്തിലും പ്രശ്‌നങ്ങളുണ്ട്. അതില്‍ മുസ്ലീമിന്റെ മാത്രം കുഴപ്പങ്ങള്‍ എടുത്തുക്കാണിക്കേണ്ട ഒന്നായി എനിക്ക് തോന്നിയിട്ടല്ല.

ഇനി, സമ്മര്‍ദങ്ങള്‍ വന്നുവെന്ന് കരുതുക? രശ്മിക്ക് മുസ്ലീം ആചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാവുമോ?

രശ്മി: ഷംസുവിനെ എനിക്കറിയാം. മുസ്ലിമിന്റേതായ ജീവിതം ജീവിക്കാന്‍ ഒരിക്കലും ഷംസു നിര്‍ബന്ധിക്കില്ല. ഷംസുവിനെപ്പറ്റി അറിയാവുന്നതുകൊണ്ട് തന്നെ നാളെയുണ്ടാവാന്‍ പോകാന്‍ പോകുന്ന മറ്റുള്ളവര്‍ കരുതുന്ന സമ്മര്‍ദങ്ങള്‍ എന്നെ ബാധിക്കില്ലെന്ന് ഉറപ്പുണ്ട്. എനിക്ക് എങ്ങനെയും ജീവിക്കാം. മതമല്ലാതെയും മതമനുസരിച്ചും ജീവിക്കാം. എന്റെ വീട്ടില്‍ മതമില്ലെന്ന് എല്ലാവര്‍ക്കുറിയാം. ടിപ്പിക്കല്‍ ശൈലിയില്‍ തലയില്‍ തട്ടമിടണം, പര്‍ദ ഇടണം എന്നൊക്കെ നിര്‍ബന്ധിച്ചാല്‍ ഞാനതു സമ്മിക്കാന്‍ സാധ്യതയുണ്ടൊവില്ല. എന്തായാലും ഇപ്പോള്‍ മതേതര ജീവിതം നയിക്കാനാണ് ഞങ്ങളുടെ തീരുമാനം. അതുകൊണ്ട് തന്നെ സാങ്കല്‍പിക കാര്യങ്ങള്‍ക്ക് സാങ്കല്‍പികമായ ഉത്തരം ഇപ്പോള്‍ ആവശ്യമില്ല. ജീവിതം കൊണ്ടാണ് പലതും നമ്മള്‍ തെളിയിക്കേണ്ടത്.

പക്ഷേ, പര്‍ദപോലുള്ള മതനിഷ്ഠകളോട് എങ്ങനെ പ്രതികരിക്കുന്നു?

ഷംസു: പര്‍ദയോട് എനിക്ക് യോജിപ്പില്ല. അത് ധരിക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ല. ഗള്‍ഫ് സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് പര്‍ദ ഇവിടെ വ്യാപകമാകുന്നത്. അഞ്ചുവര്‍ഷമൊക്കെയേ ആയിട്ടുള്ളൂ പര്‍ദ ഇത്ര വ്യാപകമായിട്ട്. സ്ത്രീകള്‍ പര്‍ദയിടമൊന്നൊക്കെ വാശിപിടിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ചില സംഘടനകളാണ്.

രണ്ടുപേരും പത്രപ്രവര്‍ത്തകരാണ്. ന്യുസ് റൂമുകളില്‍ മതവും ജാതിയുമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. നിങ്ങള്‍ എന്തുപറയുന്നു?

ഇല്ല. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന പത്രമോഫീസുകളില്‍ ഞങ്ങള്‍ മതവും ജാതി താല്‍പര്യങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. എന്നാല്‍, പത്രമോഫീസിനു പുറത്ത് പത്രക്കാരായ പലരോടും സംസാരിക്കുമ്പോള്‍ സൂക്ഷ്മമായി ഇവരില്‍ മത/ജാതി ബോധം ഒളിച്ചിരിക്കുന്നുണ്ട് എന്നതിന്റെ സൂചനകള്‍ ലഭിക്കും. കൂടുതല്‍ സംസാരിച്ചാല്‍ വര്‍ഗീതയ പുറത്തുവരികയും ചെയ്യും. അങ്ങനെ പല സഹപ്രവര്‍ത്തകരിലും തോന്നിയിട്ടുണ്ട്. പക്ഷേ, ന്യൂസ് റൂമില്‍ ജാതിയും മത സ്പര്‍ദ്ധകളും മറ്റും ഉള്ളതായി തോന്നിയിട്ടില്ല.


അച്ഛന്‍ എം.എല്‍.എയായ മണ്ഡലം വര്‍ഗീയ കലാപത്തിന് പേരുകേട്ടതാണ്. ഈ പതിറ്റാണ്ടിലും അവിടെ വര്‍ഗീയ കലാപം നടന്നിട്ടുണ്ട്. എങ്ങനെയാണ് ആ വര്‍ഗീയ കലാപങ്ങളെ ഓര്‍ക്കുന്നത്.

രശ്മി: നാദാപുരത്ത് വര്‍ഗീയ കലാപങ്ങള്‍ നടന്നതിനെപ്പറ്റി കേട്ടിട്ടുണ്ട്. പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. പക്ഷേ അതെപ്പറ്റി വലിയ ഓര്‍മയിലൊന്നുമില്ല. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കോഴിക്കോട്ടാണ്. അച്ഛന്‍ മത്സരിക്കുമ്പോള്‍ മുതലാണ് നാദാപുരവുമായുള്ള ബന്ധം.
ഷംസു: എന്റെ നാടായ പേരാമ്പ്രയ്ക്കടുത്താണ്് സംഭവം നടന്നത്. പക്ഷേ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് വിദ്യാര്‍ത്ഥിയാണ്. ഞാനന്ന് കരുതിയത് നാദാപുരം എന്നത് വളരെയേറെ ദൂരെയുള്ള നാടായിട്ടാണ്. മറ്റേതോ നാട്ടില്‍ നടക്കുന്ന കാര്യമാണ് അന്ന് ഞങ്ങള്‍ക്ക് വര്‍ഗീയ കലാപം. അന്ന് ഇത്രയും സാമൂഹിക ബോധമൊമൊന്നുമില്ല.

നമുക്ക് വിവാഹത്തിലേക്ക് തന്നെ മടങ്ങാം. നിങ്ങളുടെ വിവാഹത്തില്‍ നിങ്ങള്‍ കാണുന്ന ഏറ്റവും നല്ല വശമെന്താണ്?

ഷംസു/രശ്മി: ഞങ്ങള്‍ കാണുന്ന ഏറ്റവും നല്ല വശം ലളിതമായി വിവാഹം നടത്താന്‍ കഴിഞ്ഞു എന്നതാണ്. ഒരു ആര്‍ഭാടവുമില്ലാതെ, സ്വര്‍ണവും പണവുമൊന്നുമില്ലാതെ വിവാഹം കഴിക്കാനായി. അനാവശ്യ ധുര്‍ത്ത് കല്യാണത്തിന് പാടില്ല. അതു ഞങ്ങളെക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. രജിസ്റ്റര്‍ ഓഫീസില്‍ വന്നവര്‍ക്ക് ഞങ്ങള്‍ മിഠായി മാത്രമാണ് നല്‍കിയത്. വീട്ടില്‍ വന്നവര്‍ക്ക് ചെറിയ രീതിയല്‍ ഭക്ഷണവും നല്‍കി. ഇന്നത്തെ കാലത്ത് ഇത്തരം കല്യാണം അപൂര്‍വമാണ് എന്നാണ് എല്ലാവരും പറഞ്ഞത്.


ആഭരണമിട്ടില്ല എന്നതു ശരി. പക്ഷേ മകള്‍ക്കുവേണ്ടി ഉദ്യോഗസ്ഥായ അമ്മ ചില സ്വര്‍ണമൊക്കെ ഒരുക്കിവച്ചിരിക്കുമല്ലോ? അത് പിന്നീടായാലും കിട്ടില്ലേ?

ഇല്ല. എന്റെ അമ്മ ഒന്നും ചെയ്തിട്ടില്ല. എന്റെ പല കാര്യങ്ങളിലും റോള്‍മോഡലാണ് അമ്മ. ആദര്‍ശവതിയായ രാഷ്ട്രീയക്കാരി കൂത്താട്ടുകുളം മേരിയുടെ മകളായതുകൊണ്ട് തന്നെ അമ്മയ്ക്ക് വ്യക്തമായ ധാരണകളും നിലപാടുകളും എന്നുമുണ്ടായിരുന്നു. മകള്‍ അവര്‍ക്കിഷ്ടമുള്ള ആളുകളെ കണ്ടത്തി, സ്വന്തം കാലില്‍ നില്‍ക്കട്ടേ എന്നാണ് അമ്മ തീരുമാനിച്ചത്. സ്വര്‍ണമൊന്നും ഇവിടെയില്ല. പെണ്‍കുട്ടികള്‍ ആഭരണങ്ങള്‍ ഇട്ട് നടക്കേണ്ട കാര്യമില്ല, വിവാഹത്തിന് അത് ഒട്ടും തന്നെ വേണ്ട എന്നതായിരുന്നു അമ്മയുടെ തീരുമാനം.

ആര്‍ഭാടമില്ലെന്ന് പറഞ്ഞു. പക്ഷേ, പത്രത്തില്‍ വിവാഹത്തെപ്പറ്റി പരസ്യം വന്നതോ?

ശരിക്കും അതൊരു അറിയിപ്പാണ്. പത്രഭാഷയില്‍ പറഞ്ഞാല്‍ പരസ്യം എന്നു വിളിക്കാം. ഞങ്ങള്‍ രണ്ടുപേരും കൂടി ഉദ്ദേശിച്ചത് പൊതുവില്‍ ഒരു ഇമെയില്‍ സന്ദേശം എല്ലാവര്‍ക്കും അയക്കുന്നതിനെപ്പറ്റിയാണ്. പക്ഷേ, അച്ഛന് ഒത്തിരി സുഹൃത്തുക്കളുണ്ട്. രാജ്യത്തിനകത്തും പുറത്തുമെല്ലാം. മാത്രമല്ല പാര്‍ട്ടിക്കാര്‍, ഉദ്യോഗസ്ഥര്‍ ഒക്കെയുണ്ട് അടുപ്പമുള്ളവരായി. അവരെയൊക്കെ വിവാഹം ക്ഷണിക്കുക സാധ്യമല്ല. ആദ്യം എല്ലാവര്‍ക്കും സ്വന്തം കൈപ്പടയില്‍ കത്തെഴുതാം എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും തീരുമാനം. അത് അസാധ്യമാണ് എന്ന് മനസിലായി. ഇനി ക്ഷണിച്ചില്ല എന്ന പരാതി ആര്‍ക്കും വരാനും പാടില്ല. അതിനാലാണ് വിവാഹത്തെപ്പറ്റി ഒരു അറിയിപ്പ് പത്രത്തില്‍ കൊടുക്കാമെന്ന് അച്ഛനുമായി ബന്ധപ്പെട്ടവര്‍ തീരുമാനിക്കുന്നത്. അത് കൊണ്ട് ആരെയും നേരിട്ട് വിളിച്ചില്ല എന്ന പരാതി ഉണ്ടായില്ല. അല്ലെങ്കില്‍ അടുപ്പമുള്ള പലര്‍ക്കും അതൊരു വ്യക്തിപരമായ വിഷമത്തിനു കാരണമാകുമായിരുന്നു.

'മന്ത്രിയുടെ മകള്‍' എന്ന ഇമേജ് ഇരുവരും എന്‍ജോയ് ചെയ്യുകയാണോ?

ഷംസു: രശ്മിയെ പ്രണയിക്കുമ്പോഴും വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോഴും മന്ത്രിയുടെ മകള്‍ എന്ന വിചാരമൊന്നും മനസില്‍ ഉണ്ടായിരുന്നില്ല. ബിനോയി വിശ്വം മന്ത്രിയാകുന്നതിനുമുമ്പേ ഞങ്ങള്‍ പരിചയക്കാരാണ്. അതുകൊണ്ടു തന്നെ മന്ത്രിയുടെ മകള്‍ എന്ന ഇമേജ് എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. മന്ത്രിയുടെ മകള്‍/മരുമകന്‍ എന്ന ഒരാനുകൂല്യവും ഞാന്‍ ആരില്‍ നിന്നും കൈപ്പറ്റുന്നുമില്ല. അതുകൊണ്ട് തന്നെ രശ്മി മന്ത്രിയുടെ മകളായാലെന്ത്, അല്ലെങ്കില്‍ എന്ത്?
രശ്മി: ഞാന്‍ ഡല്‍ഹിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കുറച്ചേ ആയുള്ളൂ കേരളത്തിലേക്ക് വന്നിട്ട്. അതുകൊണ്ട് തന്നെ മന്ത്രിയുടെ മകള്‍ എന്ന പരിവേഷം അനുഭവപ്പെട്ടിട്ടല്ല. ഞാനതൊരിക്കലും എന്‍ജോയ് ചെയ്തിട്ടില്ല. പക്ഷേ, അതൊരു അംഗീകാരമാണ്. ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് എന്ന വസ്തുത അഭിമാനമാണ്. അതു മറച്ചുവയ്‌ക്കേണ്ടതില്ല എന്ന് തോന്നിയിട്ടുണ്ട്.

ഇപ്പോള്‍ നെസ്റ്റിലാണോ (മന്ത്രി ബിനോയി വിശ്വത്തിന്റെ ഔദ്യോഗിക വസതി) താമസിക്കുന്നത്?

അല്ല. ഞങ്ങള്‍ ശാസ്തമംഗലത്ത് ഒരു ചെറിയ വാടകവീട്ടിലാണ് താമസിക്കുന്നത്. ഇടയ്് അച്ഛനെയും അമ്മയെയും കാണാന്‍ വരും. അങ്ങനെ വന്നതാണിപ്പോള്‍.


ഷംസുവും രശ്മിയും കവിതകള്‍ എഴുതുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ കവിതകള്‍ കാണുന്നില്ലോ. രണ്ടുപേരുടെയും എഴുത്തുജീവിതം എങ്ങനെയുള്ളതാണ്?

ഷംസു: ഞാന്‍ ഇടക്കാലത്ത് കവിതയെഴുത്ത് നിര്‍ത്തി. ശ്രദ്ധ പുസ്തങ്ങളിലേക്കും വായനയിലേക്കും മാറി. അടുത്തിടെ 'മാധവിക്കുട്ടി' എന്ന പുസ്തകം ഭാഷാ ഇന്‍സ്‌ററിറ്റിയുട്ടിനുവേണ്ടി എഴുതിയിരുന്നു. ക്യാംപസ് തീയേറ്ററിനെപ്പറ്റി ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ്.
രശ്മി: ഷംസു കവിതയെഴുത്ത് നിര്‍ത്തിയതിന് കാരണമായി പറയുന്നത്് ബിംബങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നാണ്. പുതിയ ബിംബങ്ങള്‍ മനസില്‍ വരുമ്പോള്‍ എഴുതുമെന്നാണ് ഇപ്പോള്‍ പറയുന്നത്. കവിതയെഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ മടിച്ചിയാണ്. ഷംസു ഒരു മോട്ടീവേറ്റാണ്. എഴുതാന്‍ നിര്‍ബന്ധിക്കുന്നതും പ്രചോദിപ്പിക്കുന്നതുമൊക്കെ ഷംസുവാണ്. മുമ്പ് 'ഇന്ത്യന്‍ ട്രുത്ത്' എന്ന മാഗസിന്‍ കോഴിക്കോട് നിന്ന് ഷംസ് എഡിറ്റ് ചെയ്ത് ഇറക്കിയിരുന്നു. ഷംസു് നിര്‍ബന്ധിച്ചതുകൊണ്ടാണ് അതില്‍ കോളം എഴുതിയത്. എഴുതിയ കവിതകള്‍ രണ്ടുപേരും സൂക്ഷിച്ചു വച്ചിട്ടുണ്ട്. രണ്ടും വെവ്വേറെ പുസ്തകങ്ങളായി പുറത്തിക്കാനാണ് പദ്ധതി. കുറച്ചു കൂടി കവിതകളായിട്ടുവേണം അത്. അതിനിടയില്‍ ഭാഷ ഇന്‍സ്റ്റിറ്റിയട്ടീനുവേണ്ടി 'ചരിത്രത്തിലെ പെണ്ണിടങ്ങള്‍ എന്ന പുസ്തകം എഴുതി. 'ചിന്താ' പബ്ലിക്കേഷന്‍സിനുവേണ്ടി ദസ്‌തോവിസ്‌കിയുടെ ഡെമോണ്‍സിന്റെ വിവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നു. ഷംസു ഡോക്യുമെന്റിക്ക് വേണ്ടി തിരിക്കഥയൊരുക്കിയിട്ടുണ്ട്.

അവസാനമായി ചോദിക്കട്ടെ, നിങ്ങള്‍ക്ക് നാളെ കുട്ടികള്‍ ജനിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ മതം, ജാതി, പേര്?

ഞങ്ങളുടെ കുട്ടികള്‍ക്ക് മതമുണ്ടാകില്ല. ജാതിയുണ്ടാകില്ല. ഒരു മതത്തിലും ജാതിയിലും പെടാത്തരീതിയില്‍ കുട്ടികളെ വളര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതില്‍ മാറ്റമുണ്ടാവില്ല. പേരിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. അക്കാര്യത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് ആശയക്കുഴപ്പമുള്ളൂ (രണ്ടുപേരും ചിരിക്കുന്നു).

Interview with Rashmi Binoy|shasudheen Kuttoth
Pachakuthira
2010 October

Wednesday, October 6, 2010

കാസ്ട്രോ ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കുന്നു

ക്യൂബന്‍ മാതൃക പരാജയപ്പെട്ടിരിക്കുന്നു എന്ന് ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ വെളിപ്പെടുത്തിയതിന്റെ പേരില്‍ ലോകശ്രദ്ധയാകര്‍ഷിച്ച അഭിമുഖമാണ് ഇത്. കാസ്‌ട്രോ പിന്നീട് ഇക്കാര്യം നിഷേധിച്ചതോടെ അഭിമുഖം വിവാദമായി. ഇവിടെ 'ദ അറ്റ്‌ലാന്റിക്കി'ല്‍ വന്ന അഭിമുഖത്തിനൊപ്പം, ലേഖകന്‍ ജെഫ്‌റി ഗോള്‍ഡ്‌ബെര്‍ഗ് നല്‍കുന്ന രണ്ടു വിശദീകരണകുറിപ്പുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു




ജെഫ്‌റി ഗോള്‍ഡ്‌ബെര്‍ഗ്

രണ്ടാഴ്ചമുമ്പാണ്. ഞാന്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. എന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. അങ്ങേ തലയ്ക്കല്‍ വാഷിംഗ്ടണിലെ ക്യൂബന്‍കാര്യ വിഭാഗത്തിന്റെ തലവന്‍ ഗോര്‍ജ് ബൊലാനോസ് ആയിരുന്നു (തീര്‍ച്ചയായും ഞങ്ങള്‍ക്ക്, അമേരിക്കയ്ക്ക്, കൂബയുമായി നയതന്ത്രബന്ധങ്ങളില്ല). 'നിങ്ങള്‍ക്ക് ഫിഡലില്‍ നിന്ന് ഒരു സന്ദേശമുണ്ട്', ബൊലാനോസ് പറഞ്ഞു. ഞാന്‍ പെട്ടന്ന് നേരെയിരുന്നു. ''അറ്റലാന്റിക്കില്‍ ഇറാനെയും ഇസ്രായേലിനെയും പറ്റി നിങ്ങള്‍ എഴുതിയ ലേഖനം അദ്ദേഹം വായിച്ചു. ഈ ഞായറാഴ്ച ആ ലേഖനത്തെപ്പറ്റി സംസാരിക്കാന്‍ നിങ്ങളെ ഹവാനയിലേക്ക് ഫിഡല്‍ ക്ഷണിക്കുന്നു''. 'ദ അറ്റ്‌ലാന്റിക്കി'ന്റെ വായനക്കാരുമായി സംവദിക്കാന്‍ എനിക്കൊപ്പോഴും അതിയായ താല്‍പര്യമുണ്ട്. അതിനാല്‍ ഞാന്‍ വിദേശബന്ധ സമിതിയിലെ ക്യൂബ- ലാറ്റിനമേരിക്കന്‍ കാര്യത്തില്‍ വിദഗ്ദ്ധയായ സുഹൃത്ത് ജൂലിയ സ്‌വിയഗിനെ വിളിച്ചു. 'ഒരു റോഡ് ട്രിപ്പ്', ഞാന്‍ പറഞ്ഞു.
ഞാനുടനെ ജനകീയ പരമാധികാര മാര്‍ത്തയിലെ വിനിയാര്‍ഡില്‍ നിന്ന് ഫിഡലിന്റെ ഉഷ്ണഖേല സോഷ്യലിറ്റ് ദ്വീപ് പറുദീസയിലേക്ക് യാത്രതിരിച്ചു. സ്വയം തോല്‍പ്പിക്കുന്ന രീതിയില്‍ ക്യുബയ്ക്കുമേല്‍ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും വിദേശകാര്യ വകുപ്പിന്റെ ഒഴിവാക്കലുകള്‍ക്ക് ഞാനും ജൂലിയയും യോഗ്യരാണ്. ജേര്‍ണലിസ്റ്റുകളും ഗവേഷകരും എന്ന നിലയിലാണ് അത്. ക്യൂബന്‍-അമേരിക്കക്കാര്‍ നിറഞ്ഞ ചാര്‍ട്ടര്‍ ഫൈറ്റില്‍ ഞങ്ങള്‍ മിയാമിയില്‍ നിന്ന് യാത്ര തിരിച്ചു. ഫ്‌ളാറ്റ് സ്‌ക്രീന്‍ ടെലിവിഷനും കമ്പ്യൂട്ടറുകളും തങ്ങളുടെ സാങ്കേതികവിദ്യയുടെ നേട്ടം അധികം ലഭിച്ചിട്ടാല്ലാത്ത കുടുംബങ്ങള്‍ക്കുവേണ്ടി വിമാനയാത്രികരില്‍ പലരും കരുതിയിട്ടണ്ട്. പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഞങ്ങള്‍, ഏതാണ്ട് ഒഴിഞ്ഞ ജോസ് മാര്‍ടി രാജ്യാന്തര വിമാനത്താവളത്തില്‍ ചെന്നെത്തി. ഫിഡലിന്റ ആളുകള്‍ റണ്‍വേയില്‍ വച്ച് ഞങ്ങളെ സ്വീകരിച്ചു (അസുഖബാധിതനായതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കമാന്‍ഡര്‍ ഇന്‍ ചീഫ് പദവി വിട്ടൊഴിഞ്ഞെങ്കിലും ഫിഡലിന് ഇപ്പോഴും കുറേയാളുകള്‍ സ്വന്തമായി ഉണ്ട്). ഞങ്ങളെ ഉടന്‍ ഒരു സര്‍ക്കാര്‍ ഓഫീസുകള്‍ നിറഞ്ഞ ഒരു വളപ്പിലെ 'പ്രോട്ടോക്കോള്‍ ഓഫീസില്‍' എത്തിച്ചു. അതിന്റെ നിര്‍മാണരീതി എന്നെ ബോക റാട്ടോനിലെ ഒരു സമുദായത്തെ ഓര്‍മിപ്പിച്ചു. ആ വലിയ കെട്ടിടത്തില്‍ ഉണ്ടായിരുന്ന മറ്റൊരു ഏക അതിഥി ഗിയന്ന-ബിസ്സാവുലെ പ്രസിഡന്റായിരുന്നു.
മദ്ധ്യപൂര്‍വദേശത്ത് ഇറാനും അമേരിക്കയും തമ്മില്‍ സൈനിക ഏറ്റമുട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു എന്ന ചിന്തയാല്‍ കാസ്‌ട്രോയുടെ മനസ് അസ്വസ്ഥമാണ് എന്ന് എനിക്കിയാം (ഇസ്രായേലേിനെ മദ്ധ്യപൂര്‍വദേശത്തെ ഷൊന്‍ഡോം എന്നാണ് കാസ്‌ട്രോ വിളിക്കുന്നത്). വൈദ്യശാസ്ത്രപരമായി അടിച്ചേല്‍പ്പിച്ച നാലുവര്‍ഷ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന ഉടനെ, ഈ വേനല്‍ക്കാലത്ത്, എണ്‍പത്തിനാലുകാരനായ കാസ്‌ട്രോ മുഖ്യമായും സംസാരിച്ചത് ഈ ദുരന്തഭീഷണിയെപ്പറ്റിയാണ്്.(ഉദര സംബന്ധമായ പലതരം അസുഖങ്ങള്‍ ഏതാണ്ട് അദ്ദേഹത്തെ മരണത്തിന് അടുത്തെത്തിച്ചിരുന്നു). അദ്ദേഹം അതിനെ അനിവാര്യമായ യുദ്ധം എന്ന രീതിയിലാണ് കാണുന്നത്. ഫിഡല്‍ കാസ്‌ട്രോ എന്തുകൊണ്ട് സംഘര്‍ഷം ഒഴിവാക്കാനാവില്ല എന്നു കരുതുന്നു എന്നറിയാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുമെന്ന് കരുതാന്‍ വ്യക്തിപരമായി അനുഭവമാണ് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. 1962- ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി മനുഷ്യരുടെ സര്‍വനാശം എന്ന തലത്തിന് ഏതാണ്ട് അടുത്തെത്തിയിരുന്നു. അതിനേക്കാള്‍, കാസ്‌ട്രോ എന്ന വലിയ മനുഷ്യനെ ഒന്നു കാണാനും എനിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു. 2006 നു ശേഷം വളരെ കുറച്ചുപേരെ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കാസ്‌ട്രോയുടെ ആരോഗ്യസ്ഥിതി വളരെയധികം ഊഹാപോഹങ്ങള്‍ക്കും കാരണമായി. ക്യൂബയുടെ ഭരണനടത്തിപ്പില്‍ അദ്ദേഹം വഹിക്കുന്ന പങ്കിനെപ്പറ്റിയും കുറേ ചോദ്യങ്ങള്‍ ഉയര്‍ന്നു. രണ്ടുവര്‍ഷം മുമ്പ് തന്റെ ഇളയ സഹോദരന് കാസ്‌ട്രോ അധികാരം കൈമാറിയിരുന്നു. എന്നാല്‍ എത്രത്തോളം ചരടുകള്‍ ഇപ്പോഴും കാസ്‌ട്രോ വലിക്കുന്നുണ്ടൈന്ന കാര്യത്തില്‍ അവ്യക്തയുണ്ട്.
ഹവാനയില്‍ എത്തിയ ശേഷം രാവിലെ ഞാനും ജൂലിയയും അടുത്തുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പോയി. അകമ്പടിയേടെ ഗോവണികള്‍ കയറി, വളരെ വിശാലയും ഒഴിഞ്ഞതുമായ ഓഫീസിലെത്തി. ആരോഗ്യസ്ഥിതി ശോഷിച്ച, പ്രായം ചെന്ന ഫിഡല്‍ അവിടെ ഞങ്ങളെ അഭിവാദ്യം ചെയ്യാന്‍ നില്‍പ്പുണ്ടായിരുന്നു. ചുവന്ന ഷര്‍ട്ടും സ്‌വെറ്റ്പാന്റും കുറത്ത ന്യൂബാലന്‍സ് ഷൂസും ധരിച്ചായിരുന്നു കാസ്‌ട്രോ നിന്നിരുന്നത്. ഔദ്യോഗിക ജീവനക്കാരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആ മുറി നിറഞ്ഞു നിന്നിരുന്നു. ഭാര്യ ഡാലിയ, മകന്‍ അന്റ്റോണിയോ, ആഭ്യന്തര മന്ത്രാലയത്തിന്റെ തലവന്‍, ഒരു വിവര്‍ത്തന്‍ ഒരു ഡോക്ടര്‍, ക്യൂബന്‍ദേശീയ റെസ്റ്റലിംഗ് ടീമില്‍ നിന്ന് തെരഞ്ഞെടുത്ത് നിയോഗിച്ച നിരവധി ബോഡിഗാര്‍ഡുമാര്‍ തുടങ്ങിയവരാണ് അത്. രണ്ടു ബോഡിഗാര്‍ഡുമാര്‍ കാസ്‌ട്രോയെ കൈമുട്ടുകളില്‍ താങ്ങിനിര്‍ത്തി.
ഞങ്ങള്‍ പരസ്പരം കൈകള്‍ കുലുക്കി. ജൂലിയെ ഊഷ്മളമായി അദ്ദേഹം അഭിവാദ്യം ചെയ്തു. അവര്‍ക്ക് രണ്ടുപേര്‍ക്കും ഇരുപതുവര്‍ഷങ്ങളിലേറെയായി പരസ്പരം അറിയാം. തന്റെ ഇരിപ്പിടത്തിലേക്ക് പതിയെ ഫിഡല്‍ ഇരുന്നു. ക്രമമില്ലാത്ത ഇടവേളകളുമായി മൂന്നു ദിവസം നീണ്ട ഒരു സംഭാഷണം അങ്ങനെ ഞങ്ങള്‍ തുടങ്ങി. അദ്ദേഹത്തിന്റെ ശരീരത്തിന് തളര്‍ച്ചകളുണ്ടാവാം. പക്ഷേ മനസ് വളരെ കൃത്യമായിരുന്നു. ഉന്മേഷഭാവം വളരെ ഉയര്‍ന്നതായിരുന്നു. അതൊന്നുമല്ലാതെ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചു. സ്വയം പരിഹസിച്ചുകൊണ്ട് തമാശകള്‍ പറയുന്ന രീതി ഫിഡില്‍കാസ്‌ട്രോ ഇപ്പോള്‍ കൈക്കൊണ്ടിട്ടുണ്ട്. ഭക്ഷണ സമയത്ത് ക്രിസ്റ്റഫറര്‍ ഹിറ്റ്ചിന്റെ ചോദ്യം ഓര്‍മ വരികയും അതനുസരിച്ച് ഞാനദ്ദേഹത്തിനോട് ഇങ്ങനെ ചോദിക്കുകയും ചെയ്തു: '' അസുഖം ദൈവത്തിന്റെ അസ്ഥിത്വതെപ്പറ്റിയുള്ള താങ്കളുടെ ചിന്തകളില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ?''. അദ്ദേഹം മറുപടി പറഞ്ഞു: ''ക്ഷമിക്കണം, ഞാനിപ്പോഴും ഒരു വൈരുദ്ധ്യഷ്ഠിത ഭൗതികവാദിയാണ്'' (നിങ്ങള്‍ എന്നെപ്പോലെ ഒരു എക്‌സ്-സോഷ്യലിസ്റ്റ് എന്ന് സ്വയം നിര്‍വചിക്കുന്നയാളാണെില്‍ ഇതിലെ തമാശ പിടികിട്ടും). മറ്റൊരു സമയത്ത്, അദ്ദേഹം അടുത്ത കാലത്ത് എടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണിച്ചു തന്നു. അതിലൊരു ഫോട്ടോ അദ്ദേഹത്തിന്റെ തീവ്രമായ ഭാവത്തെ ഉള്‍ക്കൊണ്ടിരുന്നു . ''ക്രുഷ്‌ചോവിനോട് ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ എന്റെ മുഖം ഏതാണ്ട് ഇതുപോലെയിരുന്നു''അദ്ദേഹം പറഞ്ഞു.
'അറ്റ്‌ലാന്റി'ക്കിലെ എന്റെ ലേഖനം ശ്രദ്ധപൂര്‍വം വായിച്ചുവെന്ന് പറഞ്ഞാണ് ഞങ്ങളുടെ കുടിക്കാഴ്ച തുടങ്ങിയത്. ഇസ്രായേലും അമേരിക്കയും ഒന്നിച്ച്് ഇറാനുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ് എന്ന കാസ്‌ട്രോയുടെ ധാരണയെ ലേഖനം ഒന്നകൂടി ഉറപ്പിച്ചു. ഈ വ്യാഖ്യാനം അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. തീര്‍ച്ചയായും, ആഗോള അമേരിക്കന്‍ വിരുദ്ധതയുടെ കാരണവരാണ് കാസ്‌ട്രോ. മാത്രവുമല്ല ഇസ്രായേലിന്റെ കടുത്ത വിമര്‍ശകനുമാണ്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്‍ഹ്യുവിനുളള അദ്ദേഹത്തിന്റെ സന്ദേശം ലളിതമായിരുന്നു. കാസ്‌ട്രോ പറഞ്ഞു: ''ആണവ ശേഷി ഉപേക്ഷിച്ചാല്‍ മാത്രമേ ഇസ്രായേലിന് സുരക്ഷയുണ്ടാകൂ. അവര്‍ അങ്ങനെ ചെയ്യതാലേ ലോകത്തിലെ മറ്റ് ആണവശക്തികള്‍ക്ക് സുരിക്ഷിതരാകൂ, അങ്ങനെയേ മറ്റുള്ളവര്‍ ആയുധങ്ങള്‍ കൈയൊഴിയൂ. ആഗോളതലതലത്തില്‍, ഒരേസമയമുള്ള ആണവ നിരായുധീകരണം ഗുണകരമായ ലക്ഷ്യമാണ്. കുറഞ്ഞ കാലയാളവില്‍ അത് യാഥാര്‍ത്ഥാവില്ല''.
ഇറാന്‍ പ്രസിഡന്റ്് മുഹമ്മദ് അഹമ്മദി നെജാദിനുള്ള സന്ദേശം അത്രയും അമൂര്‍ത്തമായിരുന്നില്ല. സംഭാഷണത്തിന്റെ ആദ്യ അഞ്ചുമണിക്കൂറിലും കാസ്‌ട്രോ പലവട്ടം നെജാദിന്റെ സെമിസ്റ്റിക വിരുദ്ധത (യഹൂദ വിരുദ്ധത)യെ അധിക്ഷേപിച്ചു. ആയുധങ്ങളുടെ കൂട്ടനശീകരണം നിഷേധിക്കുന്ന കാര്യത്തിലും അഹമ്മദി നെജാദിനെ അദ്ദേഹം വിമര്‍ശിച്ചു. സെമിസ്റ്റിക് വിരുദ്ധതയുടെ 'വേറിട്ട' ചരിത്രത്തെ വകവച്ചാല്‍ ഇറാന് സമാധാനത്തെ നന്നായി സേവിക്കാനാവും. ഒപ്പം തങ്ങളുടെ നിലനില്‍പിനെപ്പറ്റിയുള്ള ഇസ്രായേലുകാരുടെ ഭയത്തെപ്പറ്റി മനസിലാക്കാനുമാകും
കാസ്‌ട്രോ സംഭാഷണം താന്‍ കുട്ടിയായിരിക്കുമ്പോള്‍ അറിഞ്ഞ സെമിസ്റ്റിക് വിരുദ്ധതയുമായി ബന്ധിപ്പിച്ച് വിശദീകരിച്ചു. '' വളരെ കാലം മുമ്പ്, ഞാനൊരു കുട്ടിയായിരുന്ന കാലം ഓാര്‍ക്കുന്നു. എനിക്ക് അഞ്ചോ ആറോ വയസേയുള്ളൂ. ഞാനൊരു ഗ്രാമപ്രദേശത്താണ് ജീവിക്കുന്നത്. ഒരു ദു:ഖവെള്ളിയെപ്പറ്റിയെ ഓര്‍മയുണ്ട്. അന്ന് ഒരു കുട്ടി ശ്വസിച്ച അന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു? ''മിണ്ടാതിരിക്കൂ. ദൈവം മരിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും വിശുദ്ധവാരത്തില്‍ വ്യാഴാഴ്ചയ്ക്കും ശനിയാഴ്‌യ്ക്കും ഇടയില്‍ ദൈവം മരിക്കുന്നു.ഇത് എല്ലാവരിലും ആഴത്തിലുള്ള വികാരങ്ങള്‍ ഉണര്‍ത്തുന്നു. എന്തുസംഭവിച്ചു? ജൂതന്‍മാര്‍ ദൈവത്തെ കൊന്നു. ദൈവത്തെ കൊന്നതിന് ജൂതന്‍മാരെ അവിടെയുള്ളവര്‍ അധിക്ഷേപിച്ചു. നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ?''
അദ്ദേഹം തുടര്‍ന്നു 'ജൂതന്‍മാര്‍ എന്നുവച്ചാലെന്താണ് അപ്പോള്‍ എനിക്കറിയുമായിരുന്നില്ല. ഞാനാപ്പേരുള്ള (ജ്യൂ) ഒരുതരം പക്ഷിയെ കണ്ടിട്ടുണ്ട്. ജുതന്‍മാര്‍ എന്നുവച്ചാല്‍ എന്നെ സംബന്ധിച്ചത് ആ പക്ഷികളായിരുന്നു. ആ പക്ഷികള്‍ക്ക് വലിയ മൂക്കുണ്ട്. ആ പക്ഷിയെ എന്തിനങ്ങനെ വിളിചിച്ചു എന്നൊന്നും അറിയില്ല. ഇതാണ് ്എനിക്കോര്‍മയുള്ള കാര്യം. ഇതുപോലെ തന്നെയായിരുന്നു മുഴുവന്‍ ആളുകളും. അത്രത്തോളം കാര്യങ്ങള്‍ അറിയാത്തവരായിരുന്നു അവിടെയുണ്ടായിരുന്നത്'.
ഇറാന്‍ സര്‍ക്കാര്‍ ദൈവശാസ്ത്രപരമായ സെമിറ്റിക് വിരുദ്ധതയുടെ പ്രത്യാഘാതങ്ങള്‍ മനസിലാക്കേണ്ടതുണ്ട് എന്ന് കാസ്‌ട്രോ പറഞ്ഞു.''ഇത് രണ്ടായിരം വര്‍ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. യഹൂദരോളം മറ്റാരെങ്കിലും അധിക്ഷേപിക്കപ്പട്ടതായി എനിക്കുതോന്നുന്നില്ല. യഹൂദര്‍ നേരിട്ടത്് മുസ്ലീംങ്ങള്‍ നേരിട്ടതിനേക്കാള്‍ അധികമാണെന്ന് ഞാന്‍ പറയും. മുസ്ലീങ്ങളേക്കാള്‍ അവര്‍ വേട്ടയാടപ്പെടാന്‍ കാരണം അവര്‍ എല്ലാത്തിനും പഴികേള്‍ക്കേണ്ടിവന്നു എന്നതാണ്. എല്ലാകാര്യത്തിനും ആരും മുസ്ലീങ്ങളെ പഴിക്കാറില്ല'' ഇറാന്‍ സര്‍ക്കാര്‍ മനസിലാക്കേണ്ടത യഹൂദര്‍ ''തങ്ങളുടെ നാട്ടില്‍ നിന്ന് പുറത്തക്കപ്പെടുകയും ലോകമെമ്പാടും പീഡിപ്പിക്കപ്പെടുകയും മോശമായി പരിഗണിക്കപ്പെടുകയും ചെയ്തു എന്ന കാര്യമാണ്. ദൈവത്തെ കൊന്നവരെന്ന പേരിലായിരുന്നു ഇത്. എന്റെ വിലയിരുത്തലില്‍ അവര്‍ക്ക് സംഭവിച്ചത് ഇതാണ്: തിരിച്ചുള്ള ഒരു തെരഞ്ഞെടുപ്പ്. 200 വര്‍ഷങ്ങളായി അവര്‍ ഭീകരമായ വേട്ടയാടലിന് വിധേയമായി. പിന്നെ വശംഹത്യയ്ക്കും. അവര്‍ ഇല്ലാതാകുമെന്ന് തോന്നി. സംസ്‌ക്കാരവും മതവുമാണ് ഒരു രാഷ്ട്രമായി അവരെ ഒരുമിച്ച് നിര്‍ത്തിയത്'. അദ്ദേഹം തുടര്‍ന്നു: ''യഹൂദര്‍ നമ്മളേക്കാള്‍ കഠിനമായ ഒരു ജീവിതം ജീവിച്ചു. ഹോളോകോസ്റ്റിന് (സമ്പൂര്‍ണ കൊലയ്ക്ക്)എന്നതുമായി മാത്രമേ അതു തുലനം ചെയ്യാന്‍ പറ്റൂ.''ഇപ്പോള്‍ എന്നോടു പറഞ്ഞ കാര്യം അഹമ്മദ് നെജാദിയോട് താങ്കള്‍ പറയുമോ എന്ന് ഞാന്‍ ചോദിച്ചു' ''ഞാനിത് പറയുകയാണ്, അത് നിങ്ങള്‍ക്ക് ഇത് അദ്ദേഹത്തോട് ആശയവിനിമയം നടത്താവുന്നതേയുള്ളൂ്'', കാസ്‌ട്രോ പറഞ്ഞു.
ഇസ്രായേലും ഇറാനും ത്മിലുള്ള സംഘര്‍ഷം വിശകലനം ചെയ്യുന്നതിലേക്ക് കാസ്്‌ട്രോ നീങ്ങി. ഇസ്രായേല്‍-അമേരിക്കന്‍ കടന്നാക്രമണത്തെപ്പറ്റിയുള്ള ഇറാന്റെ ഭയം തനിക്ക് മനസ്സിലാക്കാനാവുമെന്ന് കാസ്‌ട്രോ പറഞ്ഞു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് അനുസരിച്ച് അമേരിക്കന്‍ ഉപരോധമോ ഇസ്രായേലിന്റെ ഭീഷണിയോ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന് ഇറാന്‍ നേതൃത്വത്തെ പിന്തിരിപ്പിക്കാന്‍ ഇടയില്ല. '' ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. കാരണം ഭീഷണിയുടെ മുമ്പില്‍ അവര്‍ മുട്ടുമടക്കില്ല. ഇതാണ് എന്റെ അഭിപ്രായം''. പിന്നെ അദ്ദേഹം ചൂണ്ടിക്കാട്ടി: ''ക്യൂബയില്‍ നിന്ന് വ്യത്യസ്തമായി ഇറാന്‍ 'ആഴത്തില്‍ മതപരമായ രാജ്യമാണ്'. മതനേതാക്കള്‍ ഒത്തുതീര്‍പ്പിന് കുറഞ്ഞരീതിയിലേ തയ്യാറാകൂ. മതേതര ക്യുബ കഴിഞ്ഞ അമ്പതുവര്‍ഷത്തിലേറെയായി വിവിധ അമേരിക്കന്‍ ആവശ്യങ്ങള്‍ പ്രതിരോധിച്ചത് കാസ്ട്രാ ചൂണ്ടിക്കാട്ടി.
പാശ്ചാത്യരും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണവസംഘര്‍ഷത്തിലേക്കു നീങ്ങുമെന്നുളള കാസ്‌ട്രോയുടെ ഭയത്തിലേക്ക് ഞങ്ങള്‍ സംസാരം പലവട്ടം പോയി. ''നാശം വിതയ്ക്കാനുള്ള ഇറാന്റെ കഴിവിനെ വാഴ്ത്തരുത്. മനുഷ്യന്‍ ചിന്തിക്കുന്ന് സ്വയം നിയന്തിക്കാവുമെന്നാണ്. പക്ഷേ ഒബാമ അതിപ്രതികരണം നടത്തുകയും ക്രമേണ സംഘര്‍ഷം മൂര്‍ഛിച്ച് ആണവയുദ്ധത്തിലേക്ക് എത്തുകയും ചെയ്യും''. 1962 ല്‍ ഉണ്ടായ മിസൈല്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവത്തില്‍ നിന്നാണോ ഈ ഭയമെന്ന് ഞാന്‍ ചോദിച്ചു. അന്ന് സോവിയറ്റുയൂണിയനും അമേരിക്കയും യുദ്ധത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു. ക്യൂബയിലുള്ള ആണവ മിസൈലുകളെ ചൊല്ലിയായിരുന്നു അത്. ഈ മിസൈലുകള്‍ സ്ഥാപിച്ചത് തീര്‍ച്ചയും ഫിഡല്‍ കാസ്‌ട്രോയുടെ ക്ഷണ പ്രകാരമായിരുന്നു. ഈ പ്രശ്‌നം മുര്‍ച്ഛിച്ചിരുന്ന സമയത്ത് സോവിയറ്റ് തലവന്‍ ക്രൂഷ്‌ചേവിന്, അമേരിക്ക ക്യുബയെ ആക്രമിക്കുകയാണെങ്കില്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കണമെന്ന് കാസ്‌ട്രോ കത്ത് എഴുതിയിരുന്നു. അതിനെപ്പറ്റി ഞാന്‍ ചോദിച്ചു. 'സ്വയം പ്രതിരോധിക്കുക എന്ന നിയമപരമായ അവകാശം ഉപാേയിച്ച് അത്തരം ഒരു ഭീഷണിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ട സമയമാാണിത്' എന്ന് കാസ്‌ട്രോ ക്രൂഷ്‌ചേവിന് എഴുതിയിരുന്നു.
ഞാന്‍ ചോദിച്ചു:'അമേരിക്കയെയില്‍ സോവിയറ്റുകള്‍ ബോംബിടണമെന്ന് ശിപാര്‍ശചെയ്ത് ഇപ്പോള്‍ യുക്തിപരമായി തോന്നുന്നുണ്ടോ? കാസ്‌ട്രോ പറഞ്ഞു: ''ഞാന്‍ ഇപ്പോള്‍ കണ്ട കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍, ഇപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ അതൊരിക്കലും ഗുണകരമാകുമായിരുന്നില്ല''
മിസൈല്‍ പ്രതിസന്ധി കാലത്തുള്ള തന്റെ പെരുമാറ്റത്തെപ്പറി കാസ്‌ട്രോ സംശയം പ്രകടിപ്പിക്കുന്നിലും യഹൂദന്മാരോട്് ഈ രീതിയില്‍ സഹാനുഭൂതി പ്രകടിപ്പിക്കന്നതും, അവരുടെ നിലനില്‍ക്കാനുള്ള അവകാശത്തെപ്പറ്റി പറയുന്നതും (അത് അദ്ദേഹം അസന്നിഗ്ദ്ധമായ രീതിയിലാണ് ഉറപ്പിച്ചു പറഞ്ഞത്്) കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
കാസ്്‌ട്രോയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്കുശേഷം, കാസ്‌ട്രോ എനിക്ക് നല്‍കിയ ക്ഷണം, അഹമ്മദ് നെജാദിക്കുള്ള സന്ദേശം തുടങ്ങിയ കാര്യങ്ങളുടെ അര്‍ത്ഥംമെന്തെന്ന് വിശദീകരിക്കാന്‍ ജൂലിയയോട് ഞാന്‍ ആശ്യപ്പെട്ടു. ''ഒരു രാജ്യത്തിന്റെ തലവെനെ നിലയിലല്ലാതെ, ആഭ്യന്തരമായ അരങ്ങിലല്ലാതെ, ഒരു മുതിര്‍ന്ന രാജ്യതന്ത്രജ്ഞാന്‍ എന്ന രീതിയില്‍ തന്നെതന്നെ പുതിയതായി കണ്ടെത്തുന്നതിന്റെ ആദ്യ ഘട്ടത്തിലാണ് ഇപ്പോള്‍ ഫിഡല്‍. രാജ്യാന്തര വേദിക്കാണ്് അദ്ദേഹം എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്'', ജൂലിയ പറഞ്ഞു. 'യുദ്ധം, സമാധാനം ആഭ്യന്തര സുരക്ഷ എന്നിവയ്ക്കാണ് കേന്ദ്ര ഊന്നല്‍. ആണവ ധ്രുവീകരണം, കാലവാസ്ഥാന വ്യതിയാനം എന്നിയാണ് അദ്ദേഹത്തിന് പ്രധാനവിഷയങ്ങള്‍. തന്റെ ആശയങ്ങള്‍ വിനിമയം ചെയ്യുന്നതിന് സാധ്യതയുള ഏതൊരു മാധ്യമസാധ്യതയും ഉപയോഗപ്പെടുത്തിനതിന് കാസ്്‌ട്രോ യഥാര്‍ത്ഥത്തില്‍ തുടക്കമിട്ടിരിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് സമയം വേണ്ടുവോളമുണ്ട്. മുമ്പ് അദ്ദേഹത്തിന് മുമ്പ് പ്രതീക്ഷിക്കാന്‍ കഴിയാത്തതായിരുന്നു ഇക്കാര്യം . അദ്ദേഹം ചരിത്രത്തെ വീണ്ടും വായിക്കുകയാണ്. തന്റെ തന്നെ ചരിത്രത്തെയും''.
ഈ സംഭാഷണത്തില്‍ നിന്നും തുടര്‍ന്നു നടന്ന സംഭാഷണത്തില്‍ നിന്നും കുറേയേറെ റിപ്പോര്‍ട്ട് ചെയ്യാനുണ്ട്. അടുത്ത എന്റെ കുറിപ്പ് ഞാന്‍ അനുഭവിച്ച തീര്‍ത്തും വിചത്ര ദിനങ്ങളിലൊന്നിനെ വിവരിച്ചുകൊണ്ടാവും തുടങ്ങുക. ആ ദിവസം ആരംഭിച്ചത് ഫിഡലിന്റെ ലളിതമായ ഒരു ചോദ്യത്തില്‍ നിന്നാണ്: ''നിങ്ങള്‍ എനിക്കൊപ്പം അക്വേറിയത്തില്‍ ഡോള്‍ഫിന്‍ ഷോ കാണാനാഗ്രഹിക്കുന്നുണ്ടോ?'


'ക്യൂബന്‍ മാതൃക ഞങ്ങള്‍ക്കുപോലും പ്രയോജനകരമല്ല'


ഹവാനയില്‍ തങ്ങിയ ഈ കുറച്ചുദിനങ്ങളില്‍ ഡോള്‍ഫിന്‍ ഷോ കൂടാതെ പല വിചിത്ര കാര്യങ്ങളും നടന്നു. അതില്‍ ഏറ്റവും അസാധാരണമായത് ഫിഡല്‍ കാസ്‌ട്രോയുടെ അസാധാരണമായ രീതിയിലുള്ള സ്വയം പ്രതിഫലനത്തിന്റെ തലമാണ്. എനിക്ക് വളരെ കുറച്ച് കമ്യൂണിസ്റ്റ് ഏകാധിപതികളുമായി മാത്രമേ കൂടിക്കാഴ്ച നടത്തിയ അനുഭവമുള്ളൂ. എനിക്ക് കൂടുതല്‍ പരിചയം കമ്യൂണിസ്‌റ്റേത ഏകാധിപതികളോടാണ്. പക്ഷേ, വളരെയേറെ പ്രധാനമായി തോന്നിയത് ക്യുബന്‍ മിസൈല്‍ പ്രതിസന്ധിയുടെ നിര്‍ണായ നിമിഷത്തില്‍ താന്‍ തെറ്റായ രീതിയില്‍ ഇടപെട്ടുവെന്ന് സമ്മതിച്ചതാണ്്. അമേരിക്കയില്‍ ആണവായുധം നടത്താന്‍ ക്രൂഷ്‌ചേവിനോട് പറഞ്ഞതില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്ന് കാസ്‌ട്രോ പലരീതിയല്‍ പറഞ്ഞു.
അതിനേക്കാള്‍ ശ്രദ്ധയേമായത് ഞങ്ങളുടെ ആദ്യ ദിവസകൂടിക്കാഴ്ചയില്‍ ഭക്ഷണ സമയത്ത് പറഞ്ഞ കാര്യമാണ്. ഒരു ചെറിയ മേശയ്ക്കു ചുറ്റും ഞങ്ങള്‍ ഇരുന്നു. കാസ്‌ട്രോ, ഭാര്യ ഡാലിയ, മകന്‍ അന്റോണിയോ, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള മാധ്യമ മേല്‍നോട്ടം വഹിക്കുന്നവരില്‍ പ്രധാനിയായ റാന്‍ഡി അലോന്‍സോ, ജൂലിയ സ്‌വീഗ്, ഞാന്‍ എന്നിവര്‍ കാസ്‌ട്രോയ്ക്ക് ഒപ്പം ഇരുന്നു. മറ്റ് പലകാര്യങ്ങള്‍ക്കൊപ്പം, വിഡ്ഢിത്തം വിളമ്പുന്നത് ഒഴിവാക്കുക എന്നത് ഉറപ്പക്കാന്‍ കുടിയാണ് ഞാന്‍ സുഹൃത്തായ ജൂലിയ സ്‌വീഗിനെ കാസ്‌ട്രോയെ കാണാന്‍ പോകുമ്പോള്‍ ഒപ്പം കൂട്ടിയത്. വിദേശകാര്യ ബന്ധ സമിതിയിലെ ലാറ്റിന്‍ അമേരിക്കന്‍ വിദഗ്ധരില്‍ പ്രധാനിയാണ് ജൂലിയ. തുടക്കത്തില്‍ ഞാന്‍ മുഖ്യമായും താല്‍പര്യപ്പെട്ടത് ഫിഡല്‍ ഭക്ഷണം കഴിക്കുന്നത് കാണുന്നതിനാണ്. ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ ഒരുമിച്ചുവന്നതാണ് അദ്ദേഹത്തെ മുമ്പ് മരണത്തിനടുത്ത് അടുപ്പിച്ചത്. എന്താണ് അദ്ദേഹം കഴിക്കുന്നത് എന്നറിയാന്‍ ശ്രദ്ധയോടെ നോക്കി .അല്‍പം മീനും സാലഡും, ഒലിവ് എണ്ണയില്‍ മുക്കിയ കുറച്ച് അല്‍പം, ഒരു ഗ്ലാസ് ചുവന്ന വീഞ്ഞ് അതായായിരുന്നു ഭക്ഷണം. പൊതുവില്‍ സന്തോഷകരമായ സംഭാഷണത്തില്‍, ( ഇറാനെയും മദ്ധ്യപൂര്‍വദേശത്തെയും പറ്റി സംസാരിക്കാനായി തൊട്ട് മുമ്പ് ഞങ്ങള്‍ മൂന്നുമണിക്കൂര്‍ ചെലവിട്ടതേ ഉണ്ടായിരുന്നുള്ളൂ) ഞാന്‍ അദ്ദേഹത്തോട് ഇപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യത്തക്ക രീതിയില്‍ ക്യുബന്‍ മാതൃക ശ്രേഷ്ഠമാണോ എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന് ചോദിച്ചു
''ക്യൂബന്‍ മാതൃക ഞങ്ങള്‍ക്ക് പോലും ഇനി പ്രയോജനകരമല്ല'', അദ്ദേഹം പറഞ്ഞു.
ഈ നിമിഷം എല്ലാ എമിലി ലിട്ടെലെ നിമിഷങ്ങളുടെയും മാതാവ് എന്ന രീതിയില്‍ എന്നില്‍ പതിച്ചു. വിപ്ലവത്തിന്റെ നേതാവ് സാരംശത്തില്‍ ഇങ്ങനെ പറയുകയാണോ: 'അത് സാരമാക്കേണ്ട'
ഞാന്‍ ജൂലിയയോട് ഈ ഞെട്ടിക്കുന്ന പ്രസ്താവന എനിക്കുവേണ്ടി വ്യാഖ്യാനിച്ചു തരാന്‍ ആവശ്യപ്പെട്ടു. ജൂലിയ പറഞ്ഞു: ''വിപ്ലവത്തിന്റെ ആശയങ്ങള്‍ തള്ളിക്കളയുകയല്ല കാസ്‌ട്രോ ചെയ്തത്. ക്യുബന്‍ മാതൃകയക്ക്് കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക ജീവിതത്തില്‍ ഭരണകൂടത്തിന് വളരെ വലിയ പങ്ക് വഹിക്കാനുണ്ട് എന്നതിനെ അംഗീകരിക്കുകയാണ് ചെയ്യുന്നത്''.
അത്തരം മനോവികാരം തന്റെ സഹോദരനും ഇപ്പോള്‍ പ്രസിഡന്റുമായ റൗളിന് ഇടം സൃഷ്ടിക്കാന്‍ണ്ടേിയുള്ളതാണെന്നായിരുന്നു ജൂലിയ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ പാര്‍ട്ടിയിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുള്ള യാഥാസ്്ഥിതിക കമ്യൂണിസ്റ്റുകളെ പിന്നോട്ടടിക്കാന്‍ സഹായിക്കും. റൗള്‍ കാസ്‌ട്രോയ്ക്ക് ഇപ്പോള്‍ തന്നെ സാമ്പത്തിക വ്യവ്‌സഥയ്ക്കുമേലുള്ള ഭരണകൂട നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ വിദേശ നിക്ഷേപകര്‍ക്ക് ക്യുബണ്‍ റിയല്‍ എസ്‌റ്റേറ്റുകള്‍ മേടിക്കാമെന്നും ചെറിയ ബിസിനസുകള്‍ പ്രവര്‍ത്തിക്കാമെന്നും റൗള്‍ പ്രഖ്യാപിച്ചിരുന്നു. (ഈ പുതിയ പ്രഖ്യാപനത്തിലെ തമാശയെന്തെന്നാല്‍ ക്യൂബയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കക്കാര്‍ക്ക് അനുവാദമില്ലെന്നതാണ്. അത് ക്യൂബന്‍ നയം കാരണമല്ല. മറിച്ച് അമേരിക്കന്‍ നയം മൂലമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അമേരിക്ക ദീര്‍ഘനാളായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന സാമ്പത്തിക ആശയങ്ങള്‍ ക്യുബ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ സ്വതന്ത്ര-വിപണി പരീക്ഷണത്തില്‍ അമേരിക്കകാര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമില്ല. അതിനുകാരണം ഞങ്ങളുടെ സംസ്‌കാരിന്റെ കാപട്യവും സ്വയം തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഉപരോധ നയത്തിന്റെ വങ്കത്തവുമാണ്. നമ്മളെല്ലാം ഇതില്‍ പിന്നീട് പശ്ചാത്തപിക്കും. എല്ലാ നല്ല ഹോട്ടലുകളും യൂറോപ്യന്‍കാരും, ബ്രസീലുകാരുമായ ക്യുബന്‍പങ്കാളികള്‍ നേടിക്കഴിയുമ്പോള്‍).
ഞാന്‍ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു. അനായാസതയേടെ, ഭക്ഷണം കഴിക്കാന്‍ കാസ്‌ട്രോ എടുത്ത നീണ്ട സമയം ഒരു കാര്യം വ്യക്തമാക്കി. ഫിഡല്‍ ശരിക്കും ഉത്തരാവദിത്വങ്ങളില്‍ നിന്ന് അര്‍ദ്ധ-വിരമിക്കല്‍ നടത്തിയിരിക്കുന്നു. അടുത്ത ദിവസം തിങ്കളാഴ്ചയായിരുന്നു. തങ്ങളുടെ സാമ്പത്തിക സ്ഥിതി തനിച്ച് കൈാര്യം ചെയ്യുക, വിമതരെ ജയിലിലേക്ക് തള്ളുക, തുടങ്ങിയതുപോലുള്ള പലതരം ജോലികളില്‍ ഭൂരിപക്ഷം നേതാക്കളും തിരക്കിലായിരിക്കുന്ന ദിനമാണ്്. പക്ഷേ ഫിഡലിന്റെ കലണ്ടര്‍ ഒഴിഞ്ഞിരുന്നു. അദ്ദേഹം ഞങ്ങളോട് ചോദിച്ചു: ''നാളെ, നിങ്ങള്‍ എനിക്കൊപ്പം അക്വേറിയത്തിലേക്ക് ഡോള്‍ഫിന്‍ ഷോ കാണാനാഗ്രഹിക്കുന്നുണ്ടോ?'
അദ്ദേഹം എന്താണ് വ്യക്തമായി പറഞ്ഞത് എന്ന് ഞാന്‍ കേട്ടില്ല (എന്റെ സന്ദര്‍ശനത്തിനിടയില്‍ പലവട്ടം ഇതു സംഭവിച്ചു).
'ഡോള്‍ഫിന്‍ ഷോ?'
'ഡോള്‍ഫിനുകള്‍ വളരെ ബുദ്ധിയുള്ള ജന്തുക്കളാണ്'', കാസ്‌ട്രോ പറഞ്ഞു.
അടുത്ത ദിവസം രാവിലെ, ക്യബയിലെ ജൂത സമുദയത്തിന്റെ പ്രസിഡന്റ്റ് അഡീല ഡ്‌വോറിനുമായി ഒരു കൂട്ടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ച കാര്യം ഞാന്‍ സൂചിച്ചിച്ചു.
'അവരോട് വരാന്‍ പറയൂ', ഫിഡല്‍ പറഞ്ഞു.
മേശയ്ക്ക് ചുറ്റുമിരുന്ന ആരോ തിങ്കളാഴ്ച ദിവസം അക്വേറിയം അടച്ചിരിക്കുകയായിരിക്കുമെന്ന് ആരോ സൂചിപ്പിച്ചു. ഫിഡല്‍ പറഞ്ഞു 'അത് നാളെ തുറക്കും'.
അങ്ങനെ തന്നെ സംഭവിച്ചു.
രാവിലെ വളരെ വൈകി, സിനഗോഗില്‍ ചെന്ന് അഡീലയെ കൂട്ടി ഞങ്ങള്‍ ഡോള്‍ഫിന്‍ ഹൗസില്‍ എത്തി. അതിന്റെ പടവുകളില്‍ വച്ച് ഞങ്ങള്‍ ഫിഡലിനെ കണ്ടുമുട്ടി. അദ്ദേഹം അഡീലയെ ചുംബിച്ചു. ക്യമാറകള്‍ക്കുമുമ്പില്‍ യാദൃശ്ചികമായിട്ടായിരുന്നില്ല അത്. (ചിലപ്പോള്‍ അഹമ്മദി നെജാദിനുള്ള മറ്റൊരു സന്ദേദശമായിരിക്കും ഈ ചുംബനം). ഞങ്ങള്‍ ഒരുമിച്ച് വലിയ, നീല നിറം പ്രകാശിച്ച മുറിയിലൂടെ കടന്നുപോയി. വളരെ ബ്രഹത്തായ, ചില്ലുകള്‍ ചുറ്റും പതിച്ച ഡോള്‍ഫിന്‍ ടാങ്കിന്റെ അടുതെത്തി. ഫിഡല്‍ വളരെ വിശദമായി ഹവാന അക്വോറിയത്തിലെ ഡോള്‍ഫിന്‍ഷോയെപ്പറ്റി പറഞ്ഞു.
ലോകത്തില്‍ ഏറ്റവും നല്ല ഡോള്‍ഫിന്‍ഷേയാണ് ഇവിടെയുള്ളത്. 'തീര്‍ത്തും വേറിട്ടത്''. ജലത്തിനടിയിലുള്ള കാഴ്ചയാണ് അത് വാസ്തത്തില്‍. മൂന്ന് മനുഷ്യമുങ്ങല്‍ വിദഗ്ധര്‍ ശ്വസനഉപകങ്ങളില്ലാതെ വെളളത്തിലേക്ക് കടക്കും. പിന്നെ ഡോള്‍ഫിനുകളമായി ഇടചേര്‍ന്ന് കായികഭ്യാപ്രകടനങ്ങള്‍ നടത്തും. 'നിങ്ങള്‍ക്ക് ഡോള്‍ഫിനുകളെ ഇഷ്ടമാണോ', ഫിഡല്‍ എന്നോട് ചോദിച്ചു.
'എനിക്ക് ഡോള്‍ഫിനുകളെ വളരെയിഷ്ടമാണ്'.
അക്വേറിയത്തിന്റെ ഡയറക്ടര്‍ ഗ്രാഷിയ ഗുയിലെര്‍മോയോ വിളിച്ച് ഞങ്ങള്‍ക്കൊപ്പമിരിക്കാന്‍ ഫിഡല്‍ ആവശ്യപ്പെട്ടു. അക്വേറിയത്തിലെ ഓരോ ജീവനക്കാരനും 'സന്നദ്ധ' പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു.
ഫിഡല്‍ പറഞ്ഞു: 'ഗോള്‍ഡ്‌ബെര്‍ഗ്, ഇദ്ദേഹത്തോട് ഡോള്‍ഫിനുകളെപ്പറ്റി ചോദിക്കൂ'.
'എന്തുതരം ചോദ്യം', ഞാന്‍ ചോദിച്ചു.
'നിങ്ങള്‍ ജേര്‍ണലിസ്റ്റാണ്, നല്ല ചോദ്യങ്ങള്‍ ചോദിക്കൂ'', അദ്ദേഹം പറഞ്ഞു. പിന്നെ ഗാര്‍ഷിയയെ ചൂണ്ടിക്കാട്ടി പറഞ്ഞു: ''ഇദ്ദേഹത്തിന് ഡോള്‍ഫിനുകളെപ്പറ്റി അധികം അറിഞ്ഞു കൂടാ. ശരിക്കും ഇദ്ദേഹം ഒരു ആണവ ശാസ്ത്രജ്ഞനാണ്''.
'ആണോ?', ഞാന്‍ ചോദിച്ചു.
'അതെ' ഗാര്‍ഷിയ പറഞ്ഞു. എതാണ്ട് എതോ അപരാധം പറഞ്ഞ മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം..
'നിങ്ങള്‍ എന്തിനാണ് അക്വേറിയത്തിന്റെ ചുതമല വഹിക്കുന്നത്?', ഞാന്‍ ചോദിച്ചു.
''ഞങ്ങളിയാളെ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്, ഇയാള്‍ ആണവ ബോംബുകള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാനായി'', ഫിഡല്‍ പറഞ്ഞു. പിന്നെ പൊട്ടിച്ചിരിച്ചു.
'ക്യുബയില്‍, ഞങ്ങള്‍ സമാധാനത്തിനുവേണ്ടി മാത്രമാണ് ആണവശക്തി ഉപയോഗിക്കുന്നത്'', ഗാര്‍ഷിയ വിനയത്തോടെ പറഞ്ഞു.
''ഞാനിപ്പോള്‍ ഇറാനിലാണ് നിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല'', ഞാന്‍ പറഞ്ഞു.
ഫിഡല്‍ തന്റെ ബോഡിഗാര്‍ഡുകള്‍ കൊണ്ടുവന്ന പ്രത്യേക രീതിയിലുളള കറങ്ങുന്ന കസേരയ്ക്കടിയിലുള്ള ചെറിയ പരവതാനി ചുണ്ടിക്കാട്ടി: ''''അത് പേര്‍ഷ്യനാണ്'', അദ്ദേഹം പറഞ്ഞു. വീണ്ടും ചിരിച്ചു. പിന്നെ പറഞ്ഞു 'ഗോള്‍ഡ്‌ബെര്‍ഗ്, ഡോള്‍ഫിനുകളെപ്പറ്റിയുള്ള നിങ്ങളുടെ ചോദ്യം ഉന്നയിക്കൂ'.
അവിടെ നിന്ന്്് അതേ നിമിഷം തന്നെ ഞാന്‍ ഗാര്‍ഷിയയോട് ചോദിച്ചു.. 'ഡോള്‍ഫിനുകള്‍ക്ക് എത്ര തൂക്കമുണ്ട്.'.
'' ഡോള്‍ഫിനുകള്‍ 100 മുതല്‍ 150 കിലോവരെ ഭാരമുണ്ടാകും്'' അദ്ദേഹം മറുപടി പറഞ്ഞു.
'' ഡോള്‍ഫിനുകളെ ഈ രിതിയില്‍ പ്രകടനം നടത്താന്‍ നിങ്ങള്‍ എങ്ങനെയാണ് പരിശീലിപ്പിക്കുന്നത്?', ഞാന്‍ ചോദിച്ചു.
'അതൊരു നല്ല ചോദ്യമാണ്', ഫിഡല്‍ പറഞ്ഞു.
ഗാര്‍ഷിയ അക്വേറിയത്തിലെ മൃഗചികിത്സകയെ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഫോണിലൂടെ വിളിച്ചു. അവരുടെ പേര് സെലിയ എന്നാണ്. കുറച്ചു നേരത്തിനുശേഷം അന്റ്റോണിയോ കാസ്‌ട്രോ അവരുടെ പേരിന്റെ അവസാനഭാഗം പറഞ്ഞു. 'ഗുവേര'
'നിങ്ങള്‍ ചെയുടെ മകളാണോ', ഞാന്‍ ചോദിച്ചു.
'അതെ', അവര്‍ പറഞു.
'നിങ്ങള്‍ ഡോള്‍ഫിന്റെ ചികിത്സകയാണോ?',
'ഈ അക്വേറിയത്തിലെ എല്ലാ ജീവജാലകങ്ങളുടെയും സംരക്ഷണ ചുമതല എനിക്കാണ്', സെലിയ ഗുവേര പറഞ്ഞു.
'ചെ മൃഗങ്ങളെ വളരെ ഇഷ്ടപ്പെടിരുന്നു', അന്റ്റോണിയോ കാസ്‌ട്രോ പറഞ്ഞു.
ഷോ തുടങ്ങാനുള്ള സമയമായി. വെളിച്ചം മങ്ങി. മുങ്ങല്‍ വിഗദ്ധര്‍ വെള്ളത്തിലേക്കിറങ്ങി. കൂടുതല്‍ വിവവരിക്കേണ്ട കാര്യമില്ല. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു. ഫിഡല്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു ഷോ. എന്നെ അത് അത്ഭുതപ്പെടുത്തി. ഹവാനയിലെ അക്വേറിയത്തില്‍ അത്യജ്‌ലമായ ഡോള്‍ഫിന്‍ഷോയാണ് ഞങ്ങള്‍ കണ്ടത്. ഞാനിന്നുവരെ കണ്ടതില്‍ വച്ചേറ്റവും നല്ലത്. മൂന്നു കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ വളരെയേറെ ഡോള്‍ഫിന്‍ഷോകള്‍ കണ്ടിരുന്നു. ഞാനിതുകൂടി പറയും: ഡോള്‍ഫിന്‍ഷോ ഫിഡല്‍ കാസ്‌ട്രോ ആസ്വദിക്കുന്നതുപോലെ മറ്റാരെങ്കിലും ആസ്വദിക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടേയില്ല'.
അടുത്ത കുറിപ്പില്‍ ഞാന്‍ അമേരിക്കന്‍ ഉപരോധം, ക്യൂബയിലെ മതങ്ങളുടെ സ്ഥാനം, രാഷ്ട്രീയ വിമതരുടെ ദുരിതം, സാമ്പത്തിക പരിഷ്‌കാരം എന്നിവയെപ്പറ്റി പറയാം. ഇപ്പോള്‍ അക്വേറിയത്തില്‍ വച്ച് മനസില്‍ പതിഞ്ഞ ഒരു ഇമേജിനെപ്പറ്റി കൂടി പറയാം. ഞാന്‍ താഴെയുള്ള കസേരയിലാണ് ഇരുന്നത്. ചെ യുടെ മകളായിരുന്നു എനിക്ക് പിന്നില്‍. നീളമില്ലാത്ത, തവിട്ടുവര്‍ണത്തിലെ മുടിയായിരുന്നു അവര്‍ക്ക്. എല്‍.എല്‍. ബീനില്‍ ഒന്നു കയറിയിറങ്ങിയിരുന്നെങ്കില്‍ ഷോപ്പിംഗ് ഇപ്പോഴത്തെ ഫിഡല്‍ പഴയ ഫിഡലിനെപ്പോലെ തന്നെയിരിക്കുമായിരുന്നു.


2. ഫിഡല്‍ ആളുകളോട് മറ്റൊരു രീതിയില്‍ സംസാരിക്കുന്നു.

'ഞാന്‍ ക്യുബന്‍ മാതൃക ഇനി ഞങ്ങള്‍ക്കുപോലും ഗുണകരമല്ല' എന്ന പ്രസ്താവനയെ തെറ്റി ധരിച്ചുവെന്ന്' ഫിഡല്‍ കാസ്‌ട്രോ പറഞ്ഞതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു.
ഹവാന സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലും ക്യുബന്‍ ടിവിയില്‍ നടന്ന പ്രക്ഷേപണത്തിലും കാസ്‌ട്രോ 'ഞാന്‍ ഉദ്ദേശിച്ചത് ദ അറ്റ്‌ലാന്റിക്കിനുവേണ്ടി എന്നെ അഭിമുഖം നടത്തിയ ജെഫ്രി ഗോള്‍ഡ് ബെര്‍ഗ്'ഉദ്ദേശിച്ചിതിന്റെ നേരെ മറിച്ചുള്ള കാര്യമാണ് 'എന്നു പറഞ്ഞു.
വെള്ളായാഴ്ച, തന്നെ കൃത്യമായി തന്നെയാണ് ഞാന്‍ ഉദ്ധരിച്ചിരിക്കുന്നതെന്ന് കാസ്‌ട്രോ പറഞ്ഞു. ''വാസ്തവത്തില്‍ എന്റെ ഉത്തരം അര്‍ത്ഥമാക്കിയത് രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ ക്യൂബന്‍ മാതൃകയെപ്പറ്റി വ്യാഖാനിച്ചതിന് നേരെ മറിച്ചുള്ളതായിരുന്നു. മുഴുവന്‍ ലോകത്തിനു മറിയാവുന്നതുപോലെ എന്റെ നയം എന്നത്, മുതലാളിത്ത സംവിധാനം അമേരിക്കന്‍ ഐക്യനാടുകള്‍ക്കോ ലോകത്തിനോ പ്രയോജനപ്രദമല്ല എന്നതാണ്''- അദ്ദേഹം പഞ്ഞു. 'അത്തരം ഒരു സംവിധാനം എങ്ങനെയാണ് ക്യൂബയെപ്പോലുള്ള ഒരു സോഷ്യലിസ്റ്റ് രാജ്യത്തിന് ഗുണകരമാകുക?'.
ഗോള്‍ഡ്‌ബെര്‍ഗിനെ 'വലിയ പത്രപ്രവര്‍ത്തകന്‍' എന്നാണ് കാസ്‌ട്രോ വിശേഷിപ്പിച്ചത്. ''ഗോള്‍ഡ്‌ബെര്‍ഗിന് പദശൈലികള്‍ കണ്ടെത്താനാവില്ല, അവ അദ്ദേഹം പരിവര്‍ത്തനപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്യുക'-കാസ്‌ട്രോ പറഞ്ഞു. ''അദ്ദേഹത്തിന്റെ വിപുലീകൃത ലേഖനം വായിക്കാന്‍ ഞാന്‍ വളരെയേറെ താല്‍പര്യത്തോടെ കാത്തിരിക്കുകയാണ്.''
ഒന്നാമതായി, ഫിഡല്‍, വളരെ കരുണയോടെയുള്ള താങ്കളുടെ വാക്കുകള്‍ക്ക് വളരെയേറെ നന്ദി. രണ്ടാമത് ആ പ്രസ്്താവനയെപ്പറ്റി ഞാന്‍ വീണ്ടുമാലോചിച്ചു എന്ന ദു:ഖത്തോടെ പറയട്ടെ. 'ക്യൂബന്‍ മാതൃക ഞങ്ങള്‍ക്കുപോലും ഇനി പ്രായോജനകരമല്ല' എന്നു പറഞ്ഞാല്‍ 'ക്യൂബന്‍ മാതൃക ഞങ്ങള്‍ക്കുപോലും ഇനി പ്രായോജനകരമല്ല' എന്നുതന്നെയാണ് അര്‍ത്ഥം.
ജുലിയ സ്‌വീഗും ഞാനും കേട്ടതിന്റെ 'കൃത്യമായി നേരെ തിരിച്ചുള്ളകാര്യമാണ്' താന്‍ ഉദ്ദേശിച്ചത് എന്നാണ് ഫിഡല്‍ പറയുന്നത്് ഭാഷപരമായ ഒരു പരീക്ഷണമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രസ്താവനയുടെ എതിരര്‍ത്ഥം എന്താണ് എന്ന് നോക്കാം: '''ക്യുബന്‍ മാതൃക നന്നായി ഗുണകരമാണ്, അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലേക്ക് അത് കയറ്റുമതിചെയ്യണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' എന്നാവും. പക്ഷേ അതൊരിക്കലും അദ്ദേഹം പറഞ്ഞില്ല. അദ്ദേഹം പറഞ്ഞ കാര്യത്തിന് ഇതിനേക്കാള്‍ മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ? നിങ്ങള്‍ അദ്ദേഹം പറഞ്ഞത് വായിച്ചു. എനിക്കറിയില്ല ഈ പ്രസ്താവന (ക്യൂബന്‍മാതൃകയെപ്പറ്റി പറഞ്ഞില്ല എന്നുള്ള വാദം) ഫിഡലിനെ അഭിപ്രായത്തില്‍് എത്രത്തോളം കൃത്യമായി ഉദ്ധരിക്കപ്പെട്ടതാണെന്ന്!


3. അമേരിക്കയുടെ അസംബന്ധവും സ്വയം തോല്‍പ്പിക്കുന്ന അതിന്റെ ക്യൂബന്‍ നയവും


ഫിഡല്‍ കാസ്‌ട്രോയുമായി തുടരുന്ന സംഭാഷണ പരമ്പരയ്‌ക്കെതിരെ ഉയര്‍ന്ന വിമശനങ്ങള്‍ വൈവിധ്യമുള്ളതും താല്‍പര്യജനകവുമാണ്. വിമര്‍ശനങ്ങള്‍ കൂടുതലും വരുന്നത് കാസ്‌ട്രോയെ നിര്‍ദയം വെറുക്കുന്ന ക്യുബന്‍-അമേരിക്കക്കാരില്‍ നിന്നാണ്.
മൂന്ന് പ്രധാനപ്പെട്ട വിമര്‍ശനങ്ങളാണുള്ളത് ഉന്നയിക്കപ്പെട്ടത്. ഒന്നാമത്തെ വിമര്‍ശനം ഫിഡല്‍ കാസ്‌ട്രോയുള്ള വളരെയേറെ സൗമ്യമായ സമീപനമാണ് ഞാന്‍ എടുത്തത് എന്നാണ്. അതിന് തെളിവെന്നത് ഹവാന അക്വേറിയത്തിലേക്ക് ഞാന്‍ അദ്ദേഹത്തിനൊപ്പം പോയതും ഡോള്‍ഫിനുകളെ ഇഷ്ടപ്പെടുന്ന പ്രായം ചെന്ന വ്യക്തി എന്ന രീതിയില്‍ കാസ്‌ട്രോയെ വര്‍ണിച്ചതാണ്.
രണ്ടാമെത്ത വിമര്‍ശനം എന്നത് മനുഷ്യാവകാശ കാര്യത്തില്‍ ഫിഡലിന്റെ മോശമായ ചരിത്രത്തെപ്പറ്റി വേണ്ടത്ര കുറിപ്പുകള്‍ എടുക്കുന്നതില്‍ ഞാന്‍ പരാജപ്പെട്ടുവെന്നതാണ്. ഈ വിമര്‍ശനത്തിനൊപ്പിച്ചുള്ളതാണ് മൂന്നാമത്തെ വിമര്‍ശനം. ക്യൂബയ്‌ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധത്തെപ്പറ്റി ഞാന്‍ ഇടതുപക്ഷ വിമര്‍ശനം എളുപ്പത്തില്‍ ഉള്‍ക്കൊണ്ടുവെന്നതാണ്. ഉപരോധവും, തങ്ങളുടെ പൗരന്‍മാര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് വിലക്കിക്കൊണ്ടും അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധം കപടവും സ്വയം പരാജയപ്പെടുവെന്നും ഞാന്‍ പറഞ്ഞത് ഇടതുപക്ഷക്കാരുടെ വാദം ഉള്‍ക്കൊണ്ടാണെന്നാണ് വിമര്‍ശനം.

1. ഡോള്‍ഫിനുകളുമായി ബന്ധപ്പെട്ട കാര്യത്തിലേക്ക് വരാം. ഞാനൊരു റിപ്പോര്‍ട്ടറാണ്. ഭീകരനായ ഇവാന്‍ (ഇവാന്‍ ദ ടെറിബിള്‍) എന്നോട് അദ്ദേഹത്തിനൊപ്പം പന്തെറിയാന്‍ ചെല്ലാന്‍ പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം പന്തെറിയാനായി പോകും. പോള്‍ പോട്ട് വായുവില്‍ പറക്കാനായി (പാരാ ഗ്ലൈഡിംഗ്) വിളിച്ചാല്‍ ഞാനതിനുപോകും. സദ്ദാം ഹൂസൈന്റയൊപ്പം ചെറിയ രീതിയില്‍ ഗോള്‍ഫ് കളിക്കാനും തയ്യാറാകും. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഞങ്ങളുടെ വിഷയവസ്തുവുമായി എത്രത്തോളം ഭൗതികമായ അടുപ്പം സാധ്യമാകുമോ അത് നേടുക എന്നതിന് ഞങ്ങള്‍ ശ്രമിക്കും. അതുവഴി വിഷയവസ്്തുവിന്റെ സ്വഭാവം പെരുമാറ്റവും എത്രത്തോളം മനസിലാക്കാനാവും എന്നും തെരയുകയാണ് ചെയ്യുക. ഈ ഉത്തരം രണ്ടാമത്തെ വിമര്‍ശനത്തിലേക്ക് കൊണ്ടുപോകും

2. ഭീകരനായ ഇവാനോ, പോള്‍പോട്ടോ അല്ലെങ്കില്‍ സദ്ദം ഹുസൈനോ ഒന്നുമല്ല ഫിഡല്‍ കാസ്‌ട്രോ. ചില വൃത്തങ്ങളില്‍, സമഗ്ര ഏകാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ സേച്ഛാധിപതിയായല്ലാതെ ഫിഡില്‍ കാസ്‌ട്രോയെ കാണുന്നതില്‍ വിലക്കുണ്ട്. പക്ഷേ രേഖകള്‍ ഈ വിശ്വാസത്തെ പിന്തുണയ്ക്കില്ല. തീര്‍ച്ചയായും ക്യൂബ ഇപ്പോഴും ഏക പാര്‍ട്ടി ഭരണത്തിന്‍ കീഴിലാണ്. അവിടെ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമില്ല. അവരുടെ ജയിലുകളില്‍ വളരെയേറെ വിമതരുണ്ട് (അവരുടെ മോചനത്തില്‍ ചില ധാരണകളായെങ്കിലും). ക്യൂബന്‍ സോഷ്യലിസ്റ്റ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നിലപരിശായ അവസ്ഥയിലാണ്. ക്യൂബയിലെ മനുഷ്യാവകാശ സ്ഥിതിയെപ്പറ്റിയുള്ള ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്റൈറ്റ്‌സ് വാച്ച്, യു.എസ്. വിദേശകാര്യ വിഭാഗം എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ ക്യൂബയിലെ സുഖകരമല്ലാത്ത ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ, സൗജന്യ ആരോഗ്യ പരിപചരണവും വിദ്യാഭ്യാസവും എല്ലാ ക്യൂബക്കാര്‍ക്കും സാധ്യമാക്കിയതിനാല്‍ വിപ്ലവത്തെ വാഴ്ത്തണമെന്ന വാദത്തോടും എനിക്ക് പൂര്‍ണമായി യോജിപ്പില്ല. സൗജന്യ ആരോഗ്യപരിരക്ഷയേക്കാള്‍ ഞാന്‍ പ്രധാനമായി കണുന്നത് രാഷ്ട്രീയ സ്വാതന്ത്ര്യത്തെയാണ്. മറുവശത്ത്, മനുഷ്യാവകശാ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ സിംബാംബ്‌വെ, ബര്‍മ, ഇറാന്‍, സിറിയ, ലിബിയ, ഉത്തര കൊറിയ, എറിട്രിയ, വെനസ്വേല (!)..തുടങ്ങി ഏതാണ്ട് അവസാനിക്കാത്ത പട്ടികയില്‍ പെടുന്ന രാജ്യങ്ങളിലെ നേതൃത്വവുമായി ക്യുബയുടെ നേതൃത്വം തുലനം ചെയ്യാന്‍പോലും ധാര്‍മികമായി പറ്റില്ല. ചൈനയുടെ മനുഷ്യാവകശാ രേഖകള്‍ നോക്കിയാല്‍ ക്യൂബ ഒരു നോര്‍വെയെപ്പോലെയാണെന്ന് പറയേണ്ടി വരും.
ഞാന്‍ നേതൃത്വത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ഉട്ടോപ്പ്യന്‍ ആദശര്‍മാതൃകയുടെയോ മികച്ച നേതൃതപാടവത്തിന്റെയോ മാത്രം അിടച്ചസ്ഥാനത്തിലല്ല. പകരം അവര്‍ ഏത് നേതൃത്വത്തിന് പകരമാണോ വന്നത് അതുമായി തുലനപ്പെടുത്തിയാണ്. അതുകൊണ്ടാണ് ചിലയാളുകള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇറാഖില്‍ നടക്കുന്ന കുഴപ്പങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നിശബ്ദത പാലിക്കുമ്പോള്‍ ഞാന്‍ നിശബ്ദനായിരിക്കാത്തതും. സദ്ദാമിനു കീഴില്‍ ഇറാഖ് ഒരു അസ്ഥികൂട നിക്ഷേപ കേന്ദ്രം പോലെയായിരുന്നു. പക്ഷേ അത് മാധ്യമങ്ങള്‍ തുറന്നുകാട്ടി. അതിനെ പല ലിബറലുകള്‍ അവഗണിക്കുകയും ചെയ്തു. അധിനിവേശത്തുമുള്ള ഇറാഖ് എന്നത് അത്രഅപകടരമല്ലാത്ത രാജ്യമായിരുന്നു എന്ന് സമ്മതിക്കാതിരിക്കല്‍ ബൗദ്ധികപരമായി സത്യസന്ധതയില്ലായ്മയും ധാര്‍മികമായി ജുഗുപ്‌സിതവുമാണ്. ഇതാണ് ഫിഡല്‍ കാസ്‌ട്രോയുടെ കാര്യത്തിലും ശരി. ഞാന്‍ അദ്ദേഹത്തിന്റെ വിപ്ലവത്തെ വിലയിരുത്തന്നത് അത് സ്ഥാനഭ്രഷ്ടമാക്കിയ അധികാരവവുമായി തുലനപ്പെടുത്തിയാണ്. ആ ഭരണമെന്നത് ബാറ്റിസ്റ്റയുടെ തെമ്മാടികൂട്ടങ്ങളുടെ ഭരണമായിരുന്നു. ബാറ്റിസ്റ്റ കൈവിരലില്ലെണ്ണാവുന്ന ഉന്നതകുലജാതരുടെയും അമേരിക്കന്‍ മാഫിയാ നേതാക്കളുടെയും സുഹൃത്തായിരുന്നു. സാവര്‍ത്രികമായ സൗജന്യ ആരോഗ്യ പരിപരണത്തിന്റെും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ നൂതന രീതികള്‍കൈക്കൊണ്ടതിന് കാസ്‌ട്രോയെ ആദരിക്കണമെന്ന് വാദത്തോട് എനിക്ക് ചില വിയോജിപ്പികുണ്ടെിലും, ബാറ്റിസ്റ്റയുടെ കീഴില്‍ ജീവിച്ച മിക്ക പാവപ്പെട്ട ക്യൂബക്കാരും (അതായത് ഭൂരിപക്ഷം ക്യൂബക്കാരും)ഈ നവീകരണത്തെ അംഗീകരിച്ചിരുന്നു എന്നതാണ് സത്യം.
3. ഉപരോധത്തെപ്പറ്റി: ക്യൂബയോടുള്ള അമേരിക്കന്‍ നയത്തോടു എനിക്കുള്ള എതിര്‍പ്പുകള്‍ മൂന്നു തലങ്ങളുള്ളതാണ്. ഒന്ന്, എന്റെ സുഹൃത്ത് ജൂലിയ സ്‌വീഗ് പറഞ്ഞതുപോലെ നിങ്ങള്‍ അമ്പതുവര്‍ഷമായി ഒരു കാര്യം തന്നെ ചെയ്തിട്ട് ഒരു മാറ്റവും ഉണ്ടാവുന്നില്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യുന്നതാവും നല്ലത്. കാസ്‌ട്രോ കാരണം പലായനം ചെയ്ത പല ക്യൂബക്കാരുടെയും സ്വത്തവകാശം പുന:സ്ഥാപിക്കുന്നതില്‍ അമേരിക്കന്‍ ഉപരോധം പരാജയപ്പെട്ടു. അത് ലാറ്റിനമേരിക്കയുടെ നല്ല പങ്കും ഒന്നൊന്നായി വന്ന അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നിന്നും അകറ്റി. അത് നേതൃത്വമെന്ന നിലയില്‍ തന്റെ പരാജയങ്ങള്‍ക്ക് ഉടന്‍ മറുപടി പറയാനുള്ള ഒരു ഉത്തരം കാസ്‌ട്രോയ്ക്ക് നല്‍കി. അത് തങ്ങളുടെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ ന്യായീകരിക്കാന്‍ ക്യൂബന്‍ സര്‍ക്കാരിന് ഒരു കാരണം നില്‍കി. മാത്രമല്ല തീര്‍ച്ചയായും അത് അധികാരത്തില്‍നിന്ന് കാസ്‌ട്രോ സഹോരന്‍മാരെ അകറ്റുന്നില്‍ പരാജയപ്പെട്ടു. രണ്ടാമത്തെ കാരണം: കാപട്യം. ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ ക്യുബ എന്റെ അഭിപ്രായത്തില്‍ മനുഷ്യാവശകാല ലംഘന കാര്യത്തില്‍ രണ്ടാം നിരക്കാര്‍ മാത്രമാണ്. നമ്മള്‍ എല്ലാത്തരം ഭീകര ഭരണങ്ങളുമായി വലിയ ഇടപാടുകള്‍ നടത്തുന്നുണ്ട്. നമ്മള്‍ നമ്മുടെ താല്‍പര്യത്തിനുവേണ്ടി ഇറാനിലെ ദുഷ്ട നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നു. നമുക്ക് കുബയിലും ലാറ്റിനമേരിക്കയിലൂം താല്‍പര്യങ്ങളുണ്ട്. അതില്‍ മുന്നോട്ടുപോവാനായിട്ടില്ല. കാരണം നമ്മള്‍ 50 വര്‍ഷം പ്രായമായ ഉപരോധത്തില്‍ തന്നെ തങ്ങി നില്‍ക്കുകയാണ്
മൂന്നാമത്തെ കാരണം രണ്ടാമത്തെ കാരണവുമായി ബന്ധപ്പെട്ടതാണ്: കാലഹരണപ്പെടല്‍. ക്യൂബ മാറുകയാണ്. നിങ്ങള്‍ അതെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ടോ എന്നെനിക്കുറപ്പില്ല. പക്ഷേ ക്യൂബന്‍ മാതൃക ക്യുബയ്ക്ക് ഇനി ഗുണകരമല്ല. അതിനാലാണ് സ്വകാര്യവല്‍ക്കരണത്തെയും പഴയ പല വിലക്കപ്പെട്ട സാമ്പത്തിക സങ്കല്‍പങ്ങളെയും പരീക്ഷിക്കാന്‍ മുതിരുന്നത്. ഒരു നിയന്ത്രിത മുതലാളിത്തത്തിലേക്കുള്ള രുപാന്തരീകരണത്തിന് ക്യൂബയ്ക്ക് സഹായം ആവശ്യമാണ്. യൂറോപ്യന്‍ യൂണിയന്‍ സഹായിക്കാന്‍ തയ്യാറാണ്. ബ്രസീലും ബാക്കി ലാറ്റിന്‍ അമേരിക്കയും സഹായിക്കാന്‍ തയ്യാറാണ്. തങ്ങള്‍ക്ക് പണം ഉണ്ടാക്കാനാവുമെങ്കില്‍ ചൈനയും സഹായിക്കാന്‍ എപ്പോഴും സന്നദ്ധമാണ്. എന്നാല്‍ അമേരിക്ക ഈ കളിയില്‍ സ്വയം കാഴ്ചക്കാരനായി പുറത്ത് ബഞ്ചിലിരിക്കുകയാണ്. ക്യൂബയ്ക്ക് അമേരിക്കന്‍ ഉപരോധം ഒരു വിഷയമാകുന്നത് കുറഞ്ഞു കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് അതൊരു വിഷയമേ അല്ലാതാകും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ക്യൂബയുടെ ഭരണത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തണമെന്നുണ്ടെങ്കില്‍ ക്യൂബയോട് സംസാരിക്കുന്നതാവും യഥാര്‍ത്ഥത്തില്‍ മിടുക്ക്.


വിവര്‍ത്തനം: ആര്‍.കെ. ബിജുരാജ്

കടപ്പാട്: ദ അറ്റ്‌ലാന്റിക്
2010 സെപ്റ്റംബര്‍ 8, 2010


കുറിപ്പുകള്‍:

1. 2010 സെപ്റ്റംബര്‍ 8, 10, 16 തീയതികളിലാണ് ജെഫ്‌റി ഗോള്‍ഡ്‌ബെര്‍ഗ് 'ദ അറ്റ്‌ലാന്റിക്കില്‍' ഈ കുറിപ്പുകള്‍ എഴുതിയത്.
2. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി: 1962 ല്‍ ശീതയുദ്ധ കാലത്ത് ക്യൂബയില്‍ സോവിയറ്റ്‌യൂണിയന്‍ സൈനികതാവളങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ രാജ്യാന്തര പ്രതിസന്ധി. അമേരിക്കയുടെ നല്ല പങ്കും നശിപ്പിക്കാവുന്ന വിധത്തിലാണ്, ബാലിസ്റ്റിക്ക് ആണവ മിസൈലുകള്‍ വിക്ഷേപിക്കാവുന്ന താവളങ്ങള്‍ സോവിയറ്റ് യൂണിയന്‍ ഒരുക്കിയത്. തങ്ങളെ ആക്രമിക്കുന്നതിനുവേണ്ടിയാണ് ഈ താവളങ്ങള്‍ എന്നാരോപിച്ച് അമേരിക്ക ക്യുബയുമായി യുദ്ധത്തിനൊരുങ്ങി.
3. എല്‍.എല്‍.ബീന്‍: അമേരിക്കയിലെ പ്രമുഖ വസ്ത്രവിതരണ കമ്പനി. 1912 ല്‍ സ്ഥാപിക്കപ്പെട്ടു. ലോകമെങ്ങും ശാഖകളുള്ള സ്ഥാപനമാണിത്.
3. ഭീകരനായ ഇവാന്‍/ ഇവാന്‍ ദ ടെറിബിള്‍: റഷ്യയിലെ ആദ്യ സാര്‍ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ കീഴിലാണ് ആദ്യമായി റഷ്യ പൂര്‍ണമായും ഏകാധിപത്യ രാഷ്ട്രമായത്. തികഞ്ഞ ജനമര്‍ദകന്‍ കൂടിയായിരുന്നു ഇവാന്‍.



ജെഫ്രി ഗോള്‍ഡ് ബെര്‍ഗ്

ലോകപ്രശസ്ത പത്രപ്രവര്‍ത്തകനാണ് ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ്്. രാജ്യാന്തര വിഷയങ്ങളില്‍ വിദഗ്ധന്‍. 1965 ല്‍ ജനിച്ചു. അമേരിക്കന്‍-ഇസ്രായേല്‍ വംശജനാണ്. മദ്ധ്യപൂര്‍വദേശവും ആഫ്രിക്കയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സവിശേഷ അറിവുകളുണ്ട്. . ഇസ്രായേലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും അധികം സ്വാധീനമുള്ള ജേര്‍ണലിസ്റ്റ്/ബ്ലോഗര്‍ എന്നാണ് ജെഫ്രി ഗോള്‍ഡ് ബര്‍ഗീ വിശേഷിപ്പിക്കപ്പെടുന്നത്. 'വാഷിംഗ്ടണ്‍ പോസ്റ്റി'ലായിരുന്നു തുടക്കം. പിന്നീട് ജറുസലേം പോസറ്റിന്റെ കോളമിസ്റ്റായി. 2000 ഒക്‌ടോബറില്‍ 'ദ ന്യൂയേറാര്‍ക്കറി'ല്‍ ചേര്‍ന്നു. 'പ്രിസണേഴ്‌സ്: എ മുസ്ലിം 'ആന്‍ഡ് എ ജ്യൂ എക്രോസ് ദ മിഡല്‍ ഈസ്റ്റ് ഡിവൈഡ്' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.


Samakalika Malayalam Varika
2010 october 8