Sunday, December 26, 2010

നീതിയുടെ നാള്‍ എത്രയകലെയാണ്?

തടങ്കലില്‍ കഴിയുന്ന മകനെക്കുറിച്ച് ഒരു അമ്മയുടെ കത്ത്


അനസൂയ സെന്‍

എണ്‍പതുവയസ് പിന്നിട്ട ഒരു വൃദ്ധയാണ് ഞാന്‍. ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ ദേശ സ്‌നേഹികളായ, സേവനത്തിന്റെ ആദര്‍ശങ്ങളാല്‍ പ്രചോദിതരായ, ജ്ഞാനികളും ശ്രേഷ്ഠരുമായ കര്‍മയോഗികളെക്കുറിച്ച് കേട്ട് ആവേശഭരിതരായിരുന്നു. അവരുടെ നിസ്വാര്‍ത്ഥമായ ചെയ്തികള്‍ പിന്‍പറ്റാനായാല്‍ അനുഗ്രഹീതരായേനെ എന്ന് മോഹിച്ചിരുന്നു.
നമ്മുടെ സ്വതന്ത്ര ജനാധിപത്യത്തില്‍ നടമാടുന്ന, അനീതികളുടെയും അക്രമങ്ങളുടെയും നിശബ്ദകാഴ്ചക്കാരി മാത്രമായിരുന്നു ഞാന്‍. കാരണം എന്നെ അവ വ്യക്തിപരമായി ബാധിച്ചിരുന്നില്ല. നാട്ടില്‍ നടമാടുന്ന അനീതികള്‍ക്ക് മുന്നില്‍ പക്ഷേ, ഇന്ന്, അനീതികളുടെ പ്രഹരമേറ്റ പ്രായംചെന്ന അമ്മ എന്ന നിലയില്‍ ആ നിശബ്ദത ഭേദിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. അത്യന്തം മനോവിഷമത്തോടെ ഞാന്‍ സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിലെ ജനങ്ങള്‍ക്കു മുമ്പില്‍ വിനയപൂര്‍വം ഈ അഭ്യര്‍ത്ഥന നടത്തുകയാണ്.
നിങ്ങളറിയും പോലെ, എന്റെ മകന്‍ ഡോ. ബിനായക് സെന്‍ കടുത്ത അനീതിയുടെ ഇരയായി ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്.
വെറും നാലുവയസുളള കുഞ്ഞായിരിക്കെ വീട്ടിലെ അനീതിയെ അവന്‍ ചോദ്യം ചെയ്തിരുന്നു: നമ്മുടെ വീട്ടില്‍ സഹായിക്കുന്ന പയ്യന് എന്തുകൊണ്ടാണ്് എല്ലാവര്‍ക്കുമൊപ്പം ഭക്ഷണം നല്‍കാത്തത്? അവന് മാത്രമെന്തുകൊണ്ട് അടുക്കളത്തിണ്ണയില്‍ ചോറുകൊടുക്കുന്നു? എന്തുകൊണ്ട് അവന് നമ്മുടെയൊപ്പം ഭക്ഷണം കഴിച്ചുകൂടാ?
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് ഇരുപത്തിമൂന്നാം വയസില്‍ വൈദ്യശാസ്ത്ര ബിരുദമെടുത്തയുടന്‍ ഇംഗ്ലണ്ടില്‍ എം.സി.ആര്‍. പിക്ക് പോകാന്‍ പറഞ്ഞ അച്ഛന്റെ വാക്കുകള്‍, നമ്മുടെ രാജ്യത്ത് വൈദ്യസേവനം ചെയ്യാനുളള വിജ്ഞാനം മുഴുവന്‍ നമ്മുടെ നാട്ടില്‍നിന്നു തന്നെ ആര്‍ജിക്കണം എന്ന നയം പറഞ്ഞ് അവന്‍ തട്ടിക്കളഞ്ഞു. ശിശുചികിത്സയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ജെ.എന്‍.യുവില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നത് പൊതുജനാരോഗ്യത്തില്‍ പി.എച്ച്ഡി എടുക്കണമെന്ന് മോഹിച്ചാണ്. അവനത് അധികകാലം തുടര്‍ന്നില്ല. ആ മോഹം മാറ്റിവച്ച് ജോലി രാജിവച്ച് അവന്‍ പോന്നു. ഹോഷംഗാദിലെ (മധ്യപ്രദേശ്) ക്ഷയരോഗാശുപത്രിയിലാണ് തന്റെ സേവനം കൂടുതല്‍ ആവശ്യമെന്ന് തോന്നിയതുകൊണ്ടായിരുന്നു അത്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അവന് അവസരം ലഭിച്ചു. പ്രമുഖ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവായ ശങ്കര്‍ ഗുഹാ നിയോഗിയുമായി അക്കാലത്താണ് അവന്‍ ചേരുന്നത്. ഭിലായിലെ ഉരുക്കു ഫാക്ടറികളിലും ദല്ലി രജ്ഹാരയിലെയും നന്ദിനിയിലെയും ഖനികളിലും എല്ലുമുറിയെ പണിയെടുത്തിരുന്ന കൂലിപ്പണിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ സ്വയം സമര്‍പ്പിച്ച വ്യക്തിയായിരുന്നു നിയോഗി. പാവങ്ങളുടെ ജീവിതപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാനും സാമൂഹിക വിപത്തുകള്‍ക്കെതിരെ സംഘടിക്കാനും അവര്‍ യത്‌നിച്ചു. നിയോഗിയുടെ ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘവുമായി സഹകരിക്കവെ ബിനായക് അവിടെയൊരു ആരോഗ്യകേന്ദ്രം തുടങ്ങി. മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി തൊഴിലാളികളാല്‍ നടത്തപ്പെട്ട സ്ഥാപനമായിരുന്നു അത്. ആരോഗ്യകേന്ദ്രം കുറഞ്ഞ നാളിനുളളില്‍ 25 കിടക്കകളും കിടത്തിച്ചികിത്സാ സൗകര്യമുളള ആശുപത്രിയായി മാറി. അതിന്റെ നടത്തിപ്പ് പൂര്‍ണമായും തൊഴിലാളികളെ ഏല്‍പിച്ച് അവന്‍ പിന്‍മാറി. ആ സേവന മാതൃകയില്‍ പ്രചോദിതരായ ഒരു പറ്റം യുവഡോക്ടര്‍മാര്‍ അവിടെ ശുശ്രൂഷകരായി എത്തിയിരുന്നു. അതിനുശേഷമാണ് അവന്‍ റായ്പൂരില്‍ ഭാര്യ ഡോ. ഇലീന സെന്നിനൊപ്പം രൂപാന്തര്‍ എന്ന സന്നദ്ധ സംഘടന ആരംഭിക്കുന്നത്.
സാമൂഹിക ആരോഗ്യം, പരിസ്ഥിതിക്കിണങ്ങുന്ന കൃഷിരീതികള്‍, സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കല്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഔപചാരിക-അനൗപചാരിക വിദ്യാഭ്യാസം നല്‍കല്‍ എന്നിവയെല്ലാമായിരുന്നു പരിപാടികള്‍. എല്ലാം വളരെ നല്ല രീതിയില്‍ മുന്നോട്ടുപോയി. ഭട്ട്ഗാവില്‍ പ്രവര്‍ത്തിച്ചിരുന്ന നെല്ലുഗവേഷണ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞന്‍ തന്റെ പുസ്തകത്തില്‍ ബിനായകിനെ രേഖപ്പെടുത്തുന്നത് 'കര്‍ഷകനായ ഡോ. ബിനായക് സെന്‍' എന്നാണ്. ബിനായക് ധമാത്രിയിലും ബസ്തറിലും സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ തുറന്നു. ഗ്രാമീണരെ ആരോഗ്യപ്രവര്‍ത്തകരാക്കി വളര്‍ത്തി. ആശുപത്രികളുടെ നടത്തിപ്പടക്കമുളള കാര്യങ്ങളില്‍ പരിശീലനം നല്‍കി. വിവിധ ഗ്രാമങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങളും തുറന്നു.
ഡോ.സെന്നിന്റെ ജീവിതം ഒട്ടനേകം പേര്‍ക്ക് പ്രചോദനമായി. അതുകൊണ്ടാണ് നല്ല വേതനവും പെരുമയും ലഭിക്കുമായിരുന്ന ജോലികള്‍ വേണ്ടെന്നു വെച്ച് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നടക്കം ഡോക്ടര്‍മാരെത്തി ബിലാസ്പൂരിലും മറ്റിടങ്ങളിലും ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങള്‍ തുറന്നത്.
റായ്പൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് എന്റെ മകന്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍)ല്‍ ചേരുന്നത്. ആ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഛത്തീസ്ഗഢ് ഘടകത്തിന്റെ സെക്രട്ടറിയുമായി.
അടിച്ചമര്‍ത്തപ്പെട്ടവരും ദരിദ്രരുമായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണകൂടം പാവപ്പെട്ട ആദിവാസി സമൂഹങ്ങള്‍ക്കെതിരെ ചെയ്യുന്ന ക്രൂരമായ അനീതികളെപ്പറ്റി അവന് വിവരം കിട്ടിക്കൊണ്ടിരുന്നു. ബസ്തറിലെ ആദിവാസികളെ തമ്മിലടിപ്പിച്ചു കൊല്ലിക്കാന്‍ ഭരണകൂടം ആസൂത്രണം ചെയ്ത സല്‍വാജൂഢത്തിനെതിരെ അവന്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പാവങ്ങള്‍ക്കുവേണ്ടിയുളള അവന്റെ പ്രതിഷേധങ്ങള്‍ ആരും ഗൗനിച്ചില്ല.
റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന വൃദ്ധനായ ഒരു തടവുപുളളിയെ ചികില്‍സിക്കണമെന്ന് അദ്ദേഹത്തിന്റെ അനിയന്‍ അഭ്യര്‍ത്ഥിച്ചതിന്‍ പ്രകാരമാണ് അവന്‍ കഴിഞ്ഞവര്‍ഷം അധികൃതരുടെ അനുമതിയോടെ ജയിലില്‍ പോയത്. പക്ഷേ, അതൊരു കാരണമാക്കി സര്‍ക്കാര്‍ അവനെ കുടുക്കി. അവന്‍ ചികിത്സിച്ച വൃദ്ധനായ തടവുപുളളി നക്‌സലൈറ്റ് ആയിരുന്നുവെന്നത് കാരണമാക്കി പൊതുസുരക്ഷാ നിയമങ്ങളുടെ പേരില്‍ 2007 മെയ് 14 ന് അറസ്റ്റുചെയ്തു. പഠിച്ച കലാലയത്തില്‍ നിന്ന് പോള്‍ ഹാരിസണ്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'ജീവിതം പൂര്‍ണമായും സാധുസേവനത്തിനായി സമര്‍പ്പിച്ച ദേശാഭിമാനി' എന്ന് വാഴ്ത്തപ്പെട്ട ഒരുവനെയാണ് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ഭീകരവാദി എന്ന മുദ്രചാര്‍ത്തി ജയിലിലിട്ടത്.
ഛത്തീസ്ഗഢ് ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ അവന്റെ ഭാര്യ ഡോ. ഇലീന സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുത്തു. ജാമ്യഹര്‍ജി 2007 ഡിസംബര്‍ 10 തിങ്കളാഴ്ച (മനുഷ്യാവകാശ ദിനത്തില്‍) പരിഗണിക്കാനായി നിശ്ചയിച്ചിരുന്നു.
ഒരു മുതിര്‍ന്ന ജഡ്ജിയും ഒരു ജൂനിയറുമുള്‍ക്കൊളളുന്ന ബെഞ്ചായിരുന്നു വാദം കേള്‍ക്കേണ്ടിയിരുന്നത്. ആദ്യം നിശ്ചയിച്ച ജൂനിയര്‍ ജഡ്ജിയെ മാറ്റി മറ്റൊരാള്‍ വന്നു.
ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കേണ്ടതിന് രണ്ടു ദിവസം മുന്‍പ് നേരത്തെ സൂചിപ്പിച്ച മുതിര്‍ന്ന ന്യായാധിപനെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ റായ്പൂരിലേക്ക്, ലീഗല്‍ എയ്ഡ്‌സ് സെല്‍ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായി കൊണ്ടുവന്നു. പിറ്റേദിവസം ന്യൂഡല്‍ഹിയിലേക്ക് മടങ്ങുംവരെ ആതിഥ്യമേകി.
ഭരണകൂടത്തിന്റെ ആതിഥ്യം സ്വീകരിച്ചു മടങ്ങിയതിന്റെ പിറ്റേനാള്‍ അപ്പീല്‍ വാദം കേള്‍ക്കാനെടുത്ത് 35 മിനിറ്റിനകം ജാമ്യം നിഷേധിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
ഇനി ഒരാളുടെയും സത്യസന്ധതയെ സംശയിക്കാതെ ഈ സ്വതന്ത്ര്യ ജനാധിപത്യ ഭാരത നാട്ടിലെ ജനങ്ങളോടും നേതാക്കളോടും വിനയത്തോടെ ചോദിക്കട്ടെ:
കുഞ്ഞുനാള്‍ മുതല്‍ അനീതിയെ എതിര്‍ത്തുപോന്ന, ജീവിതം മുഴുവന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച, നാടിനും നാട്ടാര്‍ക്കുമായി തന്നെതന്നെ സമര്‍പ്പിച്ച, സമ്പത്തും പദവികളും വേണ്ടെന്നു വച്ച് പരിപ്പുകറിയും പച്ചമുളകും കൂട്ടി പാവങ്ങള്‍ക്കൊപ്പം പാവങ്ങളെപ്പോലെ ജീവിക്കുന്ന ഒരുവനെ കലാപകാരിയെന്ന് മുദ്രകുത്തുന്നതും ജാമ്യം നിഷേധിക്കുന്നതും നീതിയാണെന്ന് ഞാന്‍ വിശ്വസിക്കണോ?
കര്‍മയോഗിയെപ്പോലെ ജീവിച്ച, സേവനം ജീവിതവ്രതമാക്കിയ എന്റെ മകന് തടവറയില്‍ കഴിയേണ്ടിവരുമായിരുന്നോ?
ഇതാണ് നീതിയെങ്കില്‍ അനീതിക്കെതിരെ എനിക്ക് എവിടെ നിന്ന് സമാധാനം ലഭിക്കും? ഈ പ്രായത്തിലും അനീതിയുടെ ഇരയായി ഞാന്‍ തുടരണോ?
ഈ കുറിപ്പ് വായിച്ച പ്രിയപ്പെട്ടവരേ, ഡോ.ബിനായക് സെന്നിന് നീതി ലഭിക്കുന്ന നാള്‍ വന്നണയാന്‍ എത്രകാലം കാത്തിരിക്കേണ്ടിവരും?
ഞാന്‍ ഈ ചോദ്യം ഉന്നയിക്കുന്നത് എനിക്കും എന്റെ മകനും വേണ്ടിയല്ല, മക്കള്‍ നേരിടേണ്ടി വരുന്ന നീതിനിഷേധത്തെക്കുറിച്ചോര്‍ത്ത് നീറുന്ന ഓരോ അമ്മയുടെയും പേരിലാണ്.
നമ്മുടെ ഈ സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് നീതി ഇത്രയേറെ അപരിചിതമാണോ?

പരിഭാഷ: ബിജുരാജ്

നീതി പരിഹസിക്കപ്പെടുന്നു

സന്ദീപ് പാണ്ഡെ

ഡോ.ബിനായക് സെന്നിനെയും ഭാര്യ ഇലിനയെയും പെണ്‍മക്കളായ അപരാജിതയെയും പ്രണീതയെയും ഞാന്‍ ആദ്യം കാണുന്നത് വരാണസിയിലെ കേന്ദ്ര തിബത്തന്‍ ഇന്ററ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിംഗില്‍ വച്ച് 1999 ഓഗസ്റ്റ് ആറിന് പൊഖ്‌റാന്‍-സാരാനാഥ് സമാധാന മാര്‍ച്ചിന്റെ സമാപനവേളയിലാണ്. സാരാനാഥിലാണ്, ബോധഗയയില്‍ നിന്ന് ജ്ഞാനോദയം കിട്ടിയശേഷം ആദ്യമായി ബുദ്ധന്‍അഞ്ചുശിഷ്യര്‍ക്ക് ധര്‍മോപദേശം നല്‍കുന്നത്. ആ സമാധാന യാത്രയെന്നത് നശീകരണത്തിന്റെ സ്ഥലത്തുനിന്ന്-പൊഖ്‌റാന്‍- സമാധാനത്തിന്റെ സ്ഥലത്തേക്കുളള -സാരാനാഥ്- പ്രതീകാത്മക യാത്രയായിരുന്നു. 1998 ല്‍, ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിന്റെ കൃത്യം ഒന്നാം വാര്‍ഷികത്തില്‍ ആരംഭിച്ച യാത്ര ഹിരോഷിമ ദിനത്തില്‍ സമാപിച്ചു. മാര്‍ച്ചിന്റെ ലക്ഷ്യം ആണവ നിരായുധീകരണത്തിനുവേണ്ടി ആഗോളതലത്തില്‍ സമ്മര്‍ദം ഉയര്‍ത്തുകയായിരുന്നു.
മാര്‍ച്ചിന്റെ മുന്നേറ്റത്തിനിടയില്‍, 1500 കി.മീറ്റര്‍ പിന്നിടുമ്പോള്‍, 88-ാം ദിനം സെന്നുമാര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമായ റായ്പൂരില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ യാത്രയെ പിന്തുണച്ചുകൊണ്ടുളള തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ഞങ്ങള്‍ പിന്നീട് ഒരു ദേശീയ പൊതുവേദിയായ ആണവനിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുളള കൂട്ടായ്മയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു.
ഡോ. സെന്‍ ഇപ്പോള്‍ റായ്പൂര് ജയിലിലാണ്. മാനവികതയുടെയും നീതിയുടെയും ശബ്ദങ്ങളെ നിശബ്ദമാക്കാനുളള ഭീകരനിയമങ്ങളായ ഛത്തീസ്ഗഢ് പ്രത്യേക സുരക്ഷാ നിയമം,2005 ഉം നിയമവിരുധ നടപടികള്‍ തടയല്‍ 2004 നിയമവും അനുസരിച്ച് കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന കാരണങ്ങളാണ് ആരോപിക്കുന്നത്. ഒരു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം അദ്ദേഹത്തിന്റെ വിചാരണ അടുത്തു തുടങ്ങിയതേയുളളൂ. സുപ്രീംകോടതി പോലും ജാമ്യം നിഷേധിച്ചു. 89 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ കോടതിയില്‍ ഹാജരാക്കിയ ആറുപേര്‍ക്കും എതിര്‍വിസ്താരത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ബിനായകിനെതിരെ ഒരു തെളിവുമില്ല. അന്യായമായി അദ്ദേഹം തടവിലടയ്ക്കപ്പെടാന്‍ കാരണം ഛത്തീസ്ഗഢില്‍ ആദിവാസികളെ ആദിവാസികള്‍ക്കെതിരെ അക്രമത്തിനുപ്രേരിപ്പിക്കുന്ന ഭരണഘടനാ വിരുദ്ധ സല്‍വാജൂഢത്തെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടു എന്നതാണ്.
2004 നംവബര്‍ 4 ന് ഛത്തീസ്ഗഢിലെ ദാണ്ഡെവാഡ ജില്ലയിലെ ഗൊപ്പാല്ലിയില്‍ 'ഏറ്റുമുട്ടലില്‍' മൂന്ന് അധ്യാപകരെയും ഒരു വിദ്യാര്‍ത്ഥിയെയും പൊലീസ് കൊലപ്പെടുത്തിയത് പി.യു.സി.എല്‍. ഛത്തീസ്ഗഢ് ജനറല്‍ സെക്രട്ടറിയായ ഡോ.സെന്‍ തുറന്നുകാട്ടി. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ബലാല്‍സംഗം, കൊളളയടിക്കല്‍, സാധാരണ ആദിവാസികള്‍ക്കെതിരെ പൊലീസും സല്‍വാജൂഢം സംഘടിപ്പിച്ച പ്രത്യേക പൊലീസ് ഓഫീസര്‍മാരും നടത്തുന്ന കൊളളിവയ്പ്പ് എന്നിവ മനസിലാക്കാനും ദാണ്ഡെവാഡെ ജില്ല സന്ദര്‍ശിക്കാനും, 2005 നവംബറില്‍ അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഖിലേന്ത്യാ സംഘത്തെ സംഘടിപ്പിച്ചു. ടാറ്റാ-എസ്സാര്‍ യൂണിറ്റിനുവേണ്ടി തങ്ങളെ ഭൂമിയില്‍ നിന്നു കുടിയിറക്കുന്നതിനെതിരെ ബസ്തറില്‍ ആദിവാസികള്‍ നടത്തിയ സമരത്തിനുനേരെ പൊലീസ് നടത്തിയ അടിച്ചമര്‍ത്തലുകളെ എതിര്‍ത്തു. സല്‍വാജൂഢം എന്ന പേരില്‍, നക്‌സലുകള്‍ക്കെതിരെ 'സ്വയം പ്രചോദിത ജനകീയ മുന്നേറ്റം' വിജയകരമാണ് എന്നവകാശപ്പെടുന്ന തങ്ങളുടെഅവകാശവാദത്തെ തുറന്നുകാട്ടുന്ന ബിനായകിനെ ഛത്തീസ്ഗഢ് സര്‍ക്കാരിനെങ്ങനെ സഹിക്കാനാവും? എം.ബി.ബി.എസ്. പഠനപൂര്‍ത്തീകരണത്തിനുശേഷം ഡോ.സെന്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ശിശുചികിത്സയില്‍ എം.ഡി. പഠനം പൂര്‍ത്തിയാക്കി. പോഷകാഹാരക്കുറവ് എന്നത് മാസ്റ്റര്‍ പഠന വിഷയമായി എടുത്ത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബന്ധത വ്യക്തമാക്കുന്നുണ്ട്. 1976 മുതല്‍ 1978 വരെ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റിയില്‍ അധ്യാപകനായിരുന്നു ബിനായക്. മധ്യപ്രദേശിലെ ഹോഷംഗബാദില്‍ സാമൂഹ്യ ഗ്രാമീണ ആരോഗ്യകേന്ദ്രത്തില്‍ ചേരാനായി ആ ജോലി വിട്ടു. 1983 മുതല്‍ 1987 വരെ അദ്ദേഹം പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവ് ശങ്കര്‍ ഗുഹാ നിയോഗിയെ, ഖനിത്തൊഴിലാളികള്‍ക്കുവേണ്ടി ദുര്‍ഗ് ജില്ലയിലെ ദല്ലി-രജ്ഹാരയില്‍ ഷഹീദ് ആശുപത്രി പണിതുയര്‍ത്താന്‍ സഹായിച്ചു. തൊഴിലാളികള്‍ മേല്‍നോട്ടം വഹിക്കുന്ന 100 കിടക്കകളുളള ആശുപത്രി, ഇന്നും നൂറുകണക്കിന് തൊഴിലാളികള്‍ക്ക് താങ്ങാവുന്ന,മെച്ചപ്പെട്ട ചികിത്സാസഹായം നല്‍കുന്നുണ്ട്. ഒരു ജനവിഭാഗം തങ്ങളുടെ സ്വന്തം ആശുപത്രി നടത്തുന്നത് അപൂര്‍വമായ അനുഭവമാണ്. മികച്ചതും സമര്‍പ്പിതരുമായ ഡോക്ടര്‍മാര്‍ തങ്ങളുടെ സേവനം അവിടെ നല്‍കുന്നുണ്ട്. ഡോ. സെന്‍ അവരിലൊരാളായിരുന്നു.
അതേ സമയംതന്നെ ഡോ.സെന്‍ ഈ മേഖലയില്‍ ആവശ്യമുളളിടത്തെല്ലാം തന്റെ സേവനം ലഭ്യമാക്കി. രസകരമെന്തെന്നാല്‍, ഛത്തീസ്ഗഢില്‍ ഇന്ന് മിറ്റാനിന്‍ എന്നറിയപ്പെടുന്ന സാമൂഹ്യ-അടിസ്ഥാനത്തിലുളള ആരോഗ്യ പ്രവര്‍ത്തക പദ്ധതിക്ക് രൂപംകൊടുക്കാന്‍ ഭരണകൂടം അദ്ദേഹത്തിന്റെ സഹായം സ്വീകരിച്ചുവെന്നതാണ്.
ആരോഗ്യസംരക്ഷണം എന്നത് മനുഷ്യാവകാശ പ്രശ്‌നവുമായി അടുത്ത ബന്ധമുളളതാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം പി.യു.സി.എല്ലില്‍ ചേര്‍ന്നു. ഇപ്പോള്‍ അദ്ദേഹം അതിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മുതല്‍ പട്ടിണിമരണങ്ങള്‍, പോഷകാഹാരക്കുറവ്, സാംക്രമിക പകര്‍ച്ചവ്യധികള്‍ തുടങ്ങിയ വിവിധ പ്രശനങ്ങള്‍ തുടര്‍ച്ചയായി ബിനായക് ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. വെല്ലൂര്‍ സി.എം.സി.യുടെ പ്രശംസനീയനായ പൂര്‍വവിദ്യാര്‍ത്ഥിക്കുളള പോള്‍ ഹാരിസണ്‍ അവാര്‍ഡിന് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാതൃകയാണെന്നുളള പ്രശംസാപത്രവും ലഭിച്ചു. തടവിലായതിനുശേഷം, 2007 ഡിസംബര്‍ 31 ന് ഇന്ത്യന്‍ സോഷ്യല്‍ സയന്‍സ് കോണ്‍ഗ്രസില്‍ വച്ച് ആസൂത്രണ സമിതി അധ്യക്ഷനും ഇന്ത്യന്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സ് ചെയര്‍ പേഴ്‌സണുമായ ബി.എല്‍. മുംഗേക്കര്‍, സമൂഹത്തിന് നല്‍കിയ സേവനത്തിന് ബിനായക് സെന്നിന് ആര്‍.ആര്‍. ഖേത്താന്‍ സ്വര്‍ണമെഡല്‍ സമ്മാനിച്ചു.
വളരെ അടുത്ത്, ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍ ആരോഗ്യരംഗത്തെയും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളെയും പരിഗണിച്ച് അദ്ദേഹത്തിന് പുകഴ്‌പെറ്റ ജൊനാതന്‍ മന്‍ അവാര്‍ഡ് സമ്മാനിച്ചു. ദക്ഷിണേഷ്യയില്‍ ആ അവാര്‍ഡ് സ്വീകരിക്കുന്ന ആദ്യയാളാണ് ബിനായക്. തുടര്‍ന്ന്, 22 നോബല്‍ സമ്മാന ജേതാക്കള്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് ഡോ. സെന്നിനെ മോചിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഒരു തടവുകാരന്‍ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും അത്യധികമായി ആദരിക്കപ്പെടുന്നത് അപൂര്‍വമാണ്. സര്‍ക്കാര്‍ അബധങ്ങള്‍ക്കും പുറത്താണ് വ്യക്തിയുടെ മഹാത്മ്യം എന്ന് ഇത് നന്നായി വ്യക്തമാക്കുന്നുണ്ട്.
ഡോ.സെന്നും അദ്ദേഹത്തിന്റെ കുടുംബവും സമാധാനത്തോട് പ്രതിജ്ഞാബധരാണ് എന്ന് നിസംശയം പറയാം. മനുഷ്യജീവിതത്തോട് ആഴത്തില്‍ ആദരവുളളവരാണ് അവര്‍. 2008 ജനുവരിയില്‍ ഡോ.സെന്നിനെ ജയിലില്‍ ഞങ്ങള്‍ ഒരു സംഘം കണ്ടപ്പോള്‍, എട്ടുമാസത്തെ ജയില്‍ ജീവതത്തിനപ്പുറവും പൗരാവകാശത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അദ്ദേഹം ആകുലപ്പെടുന്നില്ല എന്നുകണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. തന്നെ തടവിലാക്കുകയും ഭീകരതയുടെ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നതുവഴി അധികാരികള്‍ അപരിഹാര്യമായ വിധത്തില്‍ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുളള പോരാട്ടങ്ങളെ മുറിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹവും കുടുംബവും കാണിക്കുന്ന വീര്യം, ലോകം കൂടുതല്‍ മാനുഷികമൂല്യങ്ങളുളളതാക്കാന്‍ ശ്രമിക്കുന്ന ഏവരെയും പ്രചോദിപ്പിക്കും.




മാഗ്‌സസെ അവാര്‍ഡ് ജേതാവും ജനകീയമുന്നേറ്റങ്ങളുടെ ദേശീയ സഖ്യത്തിന്റെ (എന്‍.എ.പി.എം) നേതാവുമാണ് ലേഖകന്‍


മൊഴിമാറ്റം: ആര്‍.കെ.ബിജുരാജ്
സ്‌റ്റേറ്റ്‌സ്മാന്‍, 2008 ജൂലൈ 8

ഒരു ഡോക്ടറുടെ ജീവന്‍ (ജീവിതം)

ആനന്ദ് പട്‌വര്‍ധന്‍

ഛത്തീസ്ഗഢ് പൊലീസ് 'നക്‌സലൈറ്റ്' എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം ഏതാണ്ട് ഒരു വര്‍ഷം തികയുമ്പോള്‍, കഴിഞ്ഞയാഴ്ച ഡോ. ബിനായക് സെന്നിന് രാജ്യാന്തര ആരോഗ്യമേഖലാ പ്രവര്‍ത്തനത്തിനും മനുഷ്യാവകാശത്തിനുമുളള ജൊനാതന്‍മന്‍ പുരസ്‌കാരം -2008 ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരനാണ് അദ്ദേഹം. ഡോ.ബിനായക് സെന്‍ ജയിലില്‍ തന്നെയാണിപ്പോഴും.
ബിനായകിനെ ഞാനാദ്യം കാണുന്നത് എണ്‍പതുകളുടെ മധ്യത്തില്‍ ശങ്കര്‍ ഗുഹാ നിയോഗി നേതൃത്വം കൊടുത്തിരുന്ന ഛത്തീസ്ഗഢ് മുക്തി മോര്‍ച്ചയ്ക്കുവേണ്ടി എന്റെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാന്‍ ചെല്ലുമ്പോഴായിരുന്നു. ചൂഷിതരായ ആയിരക്കണക്കിന് ആദിവാസി ഖനിത്തൊഴിലാളികള്‍ക്ക് നിയോഗിയുടെ നേതൃത്വത്തിന്‍ കീഴില്‍ സി.എം.എം പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ബിനായകും മറ്റ് രണ്ട് ഡോക്ടര്‍മാരും യൂണിയന് തങ്ങളുടെ സേവനം സന്നദ്ധതയോടെ നല്‍കുകയും തൊഴിലാളികളുടെ ശ്രമദാനമായി ചെറുതും എന്നാല്‍ അത്ഭുതകരമായ രീതിയില്‍ ക്രിയാത്മകവുമായ 15 കിടക്കകളുളള ആശുപത്രി പണിതുയര്‍ത്തുകയും ചെയ്തു; വികസനവും നീതിയും ലക്ഷ്യമാക്കുന്ന വിശാലമായ സ്വപ്നങ്ങള്‍ക്കുളള ഒരു ഘടകമെന്ന നിലയില്‍.
1991 ല്‍ തന്റെ കുടിലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ നിയോഗിയെ നിക്ഷിപ്ത താല്‍പര്യക്കാര്‍ വെടിവച്ചുകൊല്ലുന്നതോടെ ഈ സ്വപ്നം ചെറുതാക്കപ്പെട്ടു. ചില വാടകക്കൊലയാളികള്‍ വൈകാതെ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും കൊലപാതകം ആസൂത്രണം ചെയ്ത യഥാര്‍ത്ഥ ബുദ്ധികേന്ദ്രങ്ങള്‍ ബി.ജെ.പി മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വയുടെ പിന്തുണയോടെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. നിയോഗിയുടെ മരണത്തിനുശേഷം ജനക് ലാലിന്റെ നേതൃത്വത്തില്‍ സി.എംഎമ്മും മറ്റ് തൊഴിലാളികളും ധീരമായി പോരാടിയെങ്കിലും കാലം മാറുകയായിരുന്നു. ഛത്തീസ്ഗഢ് ധാതുക്കളാല്‍ വളരെയേറെ സമ്പുഷ്ടമാണ്. തൊണ്ണൂറുകളില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ മന്ത്രങ്ങള്‍ നീതിയെപ്പറ്റിയും തുല്യ അവസരത്തെപ്പറ്റിയുമുളള രാഷ്ട്രത്തിലെ എല്ലാ സംസാരത്തെയും തൂത്തുമാറ്റി. ഈ അന്തരീക്ഷത്തില്‍, മുമ്പ് വാടകഗുണ്ടകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരും മറ്റും കടന്നുവരാന്‍ മടിച്ചിരുന്നിടത്തേക്ക് ദുരാഗ്രഹികളായ വന്‍കിട സ്ഥാപനങ്ങള്‍ കയറിവന്നു. സിഎംഎമ്മിന്റെ അക്രമരഹിത രീതികള്‍ക്ക്, ഭൂമിക്കടയിലുളള ലാഭത്തെ കാണുന്ന ഏക്‌സറേ കണ്ണുകളുളളവരുടെ മുന്നേറ്റത്തെ തടയാന്‍ കഴിയാതെവന്നു; ഉപരിതലത്തിലെ ആദിവാസി തൊലി ഉരിച്ചാല്‍ ലാഭം വളരെയേറെയാണ്. അവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ എളുപ്പത്തില്‍ ഉറപ്പിക്കാനുമായി. മുഖ്യധാരാ മാധ്യമങ്ങള്‍ ജനങ്ങള്‍ക്കുമേലുളള വര്‍ധിച്ച പ്രതിദിന അക്രമങ്ങളുടെ വാര്‍ത്തകള്‍കൊടുത്തു വലഞ്ഞു.
ഈ ശൂന്യതയിലാണ് നക്‌സലൈറ്റ് സായുധപോരാട്ടങ്ങള്‍ വളരുന്നത്; നിരവധി ആദിവാസികള്‍ തങ്ങള്‍ക്ക് തിരിച്ചടിക്കാനുളള അവസരമായി ഇതിനെ കണ്ടു. നക്‌ലൈറ്റുകള്‍ക്കെതിരെ പോരാടാന്‍ ആദിവാസികളെ തെരഞ്ഞെടുത്ത് നിയോഗിക്കുകയും ആയുധങ്ങള്‍ നല്‍കുകയും പരിശീലിപ്പിക്കുകയും സ്വകാര്യമായി പണം നല്‍കുകയും ചെയ്ത് കരുതല്‍ സേനയായ സല്‍വാജൂഢം രൂപീകരിച്ചാണ് ഭരണകൂടവും സംരംഭക പങ്കാളികളും പ്രതികരിച്ചത്. നിയമരഹിതമായ കൊലപാതകങ്ങള്‍, പ്രതികൊലപാതകങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍ എന്നിവയുടെ ഒരു മുന്നണി സ
ഷ്ടിക്കപ്പെട്ടു; ആട്ടിയോടിക്കപ്പെടുകയും പുറന്തളളപ്പെടുകയും ചെയ്ത ആദിവാസികളുടെ ഈ നിര്‍ബന്ധിത സഹനം, ഇപ്പോള്‍ ഏല്ലാവശങ്ങളിലും കൊലപാതകങ്ങള്‍ നടക്കുന്നതിലേക്ക് നയിക്കപ്പെട്ടു.
ഭൂരിപക്ഷം ഡോക്ടര്‍മാരും ഇടപെടാന്‍ ഭയപ്പെട്ട പുതിയ കടമ കൂടി, സ്വയം അടിച്ചേല്‍പ്പിച്ച ഡോക്ടറുടെ ഉത്തരവാദിത്തത്തെക്കൂടാതെ ബിനായക് ഏറ്റെടുത്തു. ആരോഗ്യമേഖലയും മനുഷ്യാവകാശങ്ങളും തമ്മിലുളള ബന്ധം തിരിച്ചറിഞ്ഞ അദ്ദേഹം വൈകാതെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പി.യു.സി.എല്‍) മേഖലാ സെക്രട്ടറിയും അതിന്റെ ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളുമായി. പി.യു.സി.എല്ലിന്റെ സെക്രട്ടറി എന്ന നിലയില്‍ നക്‌സലൈറ്റ് അക്രമങ്ങളെ ബിനായക് വിമര്‍ശിച്ചിരുന്നു, പക്ഷെ സല്‍വാജൂഢവുമായുളള ഭരണകൂടത്തിന്റെ അവിശുദ്ധ ബന്ധത്തെ ചിത്രീകരിക്കുകയും വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ തുറന്നുകാട്ടുകയും ചെയ്തതോടെ അദ്ദേഹം ഭരണകൂടത്തിന്റെ എതിര്‍പ്പിന് പാത്രമായി. വൈദ്യ, പൗരാവകാശ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബിനായകും അദ്ദേഹത്തിന്റെ സംഘാംഗങ്ങളും നക്‌സലൈറ്റ് തടവുകാരെന്നു ആരോപിക്കപ്പെട്ടവരെ ജയിലില്‍ നിയമപരമായ മാര്‍ഗത്തില്‍ സന്ദര്‍ശിച്ചു. അതില്‍ ഒരു തടവുകാരന്‍ വളരെവേദനയുണ്ടാക്കുന്ന, അര്‍ബുദം കൈയില്‍ ബാധിച്ച, പ്രായം ചെന്ന വ്യക്തിയാണ്. ബിനായക് നിരവധി തവണ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. ഈ ആവര്‍ത്തിച്ചുളള സന്ദര്‍ശനങ്ങള്‍ പിന്നീട് ഇവര്‍ക്കിടയിലുളള പ്രത്യേക ബന്ധമായി വ്യാഖ്യാനിച്ചു; പുറത്തേക്ക് കത്തുകള്‍ രഹസ്യമായി കടത്തികൊണ്ടുവന്നുവെന്ന കുറ്റം ബിനായകിനുമേല്‍ ആരോപിക്കുകയും ചെയ്തു. ഈ സന്ദര്‍ശനങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമായതും ആ സമയത്ത് എതിര്‍പ്പ് ഉയരാത്തതുമായിരുന്നു.
സല്‍വാജൂഢത്തെയും നിയമേതര കൊലപാതകങ്ങളെയും പരസ്യമായി വിമര്‍ശിച്ചതിനുശേഷമാണ് ബിനായകിനെ അറസ്റ്റുചെയ്യുന്നത്. വ്യക്തികളെ ജാമ്യമില്ലാതെയും വ്യക്തമായ തെളിവുകളില്ലാതെയും അനിശ്ചിതമായി തടവിലടക്കാന്‍ അനുമതി നല്‍കുന്ന ഭീകരമായ ഛത്തീസ്ഗഡ് പ്രത്യേക പൊതുസുരക്ഷാ നിയമമനുസരിച്ച് അദ്ദേഹത്തിനെതിരെ കേസുകള്‍ ആരോപിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അവര്‍ കേസ് വച്ച് താമസിപ്പിക്കുകയും ഒരൊറ്റ കാരണവും പറയാതെ ജാമ്യം നിഷേധിക്കുകയും ചെയ്തു. വര്‍ധിത വീര്യം കൈവരിച്ച ഛത്തീസ്ഗഢ് ജയിലര്‍മാര്‍ ഒരു ചുവടു കൂടി കടന്ന്, എല്ലാ മനുഷ്യാവകാശ മര്യാദകളും ലംഘിച്ച് അദ്ദേഹത്തെ ഏകാന്ത തടവില്‍ അടച്ചു. ചിലപ്പോള്‍ അവര്‍ പ്രതീക്ഷിച്ചിരിക്കാം ഭീകരനായ നക്‌സലൈറ്റിനെപ്പോലെ കൈകാര്യം ചെയ്താല്‍ ജനങ്ങളും അദ്ദേഹത്തെ അങ്ങനെ കണ്ടുകൊളളുമെന്ന്.
58 കാരനായ ബിനായകിന് തടവറയില്‍ 20 കിലോ തൂക്കം നഷ്ടപ്പെട്ടു. എങ്കിലും പൊതുജനങ്ങളുടെ പ്രതിഷേധം മൂലം ഏകാന്തതടവ് അവസാനിപ്പിക്കപ്പെട്ടു. ഈ 'നക്‌സലൈറ്റ്' ആരും അറിയാത്ത ഒരാളല്ല. പാവപ്പെട്ടവര്‍ക്കുവേണ്ടിയുളള സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിനുളള പോള്‍ ഹാരിസണ്‍ അവാര്‍ഡ്, ഇന്ത്യന്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഖേതാന്‍ സ്വര്‍ണ മെഡല്‍ തുടങ്ങിയ പ്രശസ്തങ്ങളായ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ആംനെസ്റ്റി ഉള്‍പ്പടെയുളള ദേശീയവും അന്തര്‍ദേശീയവുമായ മനുഷ്യാവകാശ സംഘടനകള്‍ അദ്ദേഹത്തിന്റെ ഉപാധികളില്ലാത്ത മോചനം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ.ബിനായക് സെന്നിനെതിരെയുളള പീഡനങ്ങള്‍ വലതുപക്ഷ ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമായി മാത്രം കാണാനാവുമോ? നിര്‍ഭാഗ്യകരം എന്നു പറയാം അല്ല. അതിനുളള അനുമതിവന്നത് കേന്ദ്രത്തില്‍ നിന്നാണെന്നാണ് കാണുന്നത്. അടിസ്ഥാനവര്‍ഗത്തിനു വേണ്ടി പ്രചരണം നടത്തുന്നവരെയെല്ലാം മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പടെയുളള ഭരണവര്‍ഗ്ഗ മേല്‍തട്ട് 'വിപ്ലവകാരികള്‍ എന്നും 'നക്‌സലൈറ്റു'കള്‍ എന്നും അതിവേഗം താറടിക്കും. ഭരണകൂടത്തെ വിമര്‍ശിക്കുന്നതിന്റെ പേരിലാണ് ബിനായകിനെ നക്‌സലൈറ്റ് എന്നു വിളിക്കുന്നതെങ്കില്‍ എന്നെയും അങ്ങനെ വിളിച്ചോളൂ എന്ന് പറഞ്ഞ് ഞാന്‍ കഴിഞ്ഞവര്‍ഷം ഒരു ലേഖനം എഴുതിയിരുന്നു. അടുത്തിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍. ആര്‍. പാട്ടീല്‍, മേധാപട്കറെയും ഭരത് പട്‌നാകറിനെയും നക്‌സലൈറ്റ് എന്നുവിളിക്കുകയാണെങ്കില്‍ അദ്ദേഹവും അവരിലൊരാളണെന്ന് പ്രസ്താവന നടത്തിയതായി അറിഞ്ഞു! ഖേര്‍ലാന്‍ജിയില്‍ ബലാല്‍സംഗത്തിനും കൂട്ടക്കൊലയ്ക്കുമെതിരെ പ്രതിഷേധിക്കുന്ന ദലിതരെ ആര്‍. ആര്‍. പാട്ടീലും വിശേഷിപ്പിച്ച പദം നക്‌സലൈറ്റ് ആണെന്നത് വേറെ കാര്യം.
നമ്മള്‍ ജീവിക്കുന്ന വ്യവസ്ഥിതി പ്രതിപക്ഷത്തു നിന്നുളള എല്ലാ പോരാട്ടങ്ങളെയും വിജയകരമായി തകര്‍ക്കുകയോ സ്വാംശീകരിക്കുകയോ ചെയ്യുമ്പോള്‍, നക്‌ലൈറ്റ് എന്ന പദം ഒത്തുതീര്‍പ്പില്ലാത്ത ഏതൊരു തരം പ്രതിഷേധ രൂപത്തിനുമുളള പൊതുവിശേഷണമായി മാറിയിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം അക്രമത്തില്‍ വിശ്വസിക്കുകയോ അല്ലെങ്കില്‍ അതിനെ പിന്താങ്ങുന്നവരോ നിലനിന്നുകൂടാ എന്നാണ്. ഒരു വ്യക്തിയെ വിലക്കെടുക്കാനാവില്ലെന്ന് വരുന്നത് ഈ അഴിമതി വ്യവസ്ഥിക്ക് സഹിക്കാനാവുന്നതിനപ്പുറമാണ്. ഇത്തരക്കാര്‍ അതിഭീകരരായി മുദ്രകുത്തപ്പെടും.
ബിനായക് നക്‌സലൈറ്റല്ല, പക്ഷെ നക്‌സലിസം വളരുകയാണ്. അതെന്തുകൊണ്ടാണ്? ഇവിടെ ചൈനീസ് സാംസ്‌കാരിക അധിനിവേശം നടക്കുന്നുണ്ടോ? ചെയര്‍മാന്‍ മാവോയുടെ മോഹിപ്പിക്കുന്ന ചിത്രങ്ങളില്‍ ചെറുപ്പക്കാര്‍ മയങ്ങുകയാണോ? സത്യമെന്തന്നാല്‍, നമ്മുടെ വികസന മാതൃക ദാരിദ്ര്യത്തെയും അനീതിയെയും ഇല്ലാതാക്കുകയല്ല, പകരം വ്യാപകമായി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അക്രമ രഹിത മുന്നേറ്റങ്ങള്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ഇങ്ങോട്ടല്ലാതെ മറ്റൊരിടത്തേക്കും തിരിയാനില്ല. വൈദ്യതൊഴില്‍ സ്വകാര്യവല്‍ക്കരണത്തിന്റെയും ലാഭത്തിന്റെയും പാതയിലേക്ക് വീണുകൊണ്ടിരിക്കുമ്പോള്‍ അവിടെയും ജനങ്ങള്‍ക്ക് 'ഡോക്ടര്‍ ഡെത്ത്' എന്ന വൃക്കമാറ്റിവയ്ക്കല്‍ തട്ടിപ്പുരാജാവ് ഡോ. കുമാറിനും ഛത്തീസ്ഗഢിലെ നല്ല ഡോക്ടര്‍ ഡോ. ബിനായക് സെന്നിനും ഇടയില്‍ ഒരു പാത തെരഞ്ഞെടുക്കേണ്ടതുണ്ട്.

മൊഴിമാറ്റം: ആര്‍.കെ. ബിജുരാജ്

ഏപ്രില്‍, 2008
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

രാം കെ നാം തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ ഡോക്യുമെന്ററികളുടെ സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ആനന്ദ് പട്‌വര്‍ധന്‍.

ഛത്തീസ്ഗഢിലെ 'നക്‌സലൈറ്റ്' ഡോക്ടര്‍

ആനന്ദ് പട്‌വര്‍ധന്‍

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്(പി.യു.സി.എല്‍) ജനറല്‍ സെക്രട്ടറി ഡോ. ബിനായക് സെന്നിനെ മേയില്‍ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റു ചെയ്തു. ജയിലിലടയ്ക്കപ്പെട്ട ഒരു 'നക്‌സലൈറ്റു'മായി 'ബന്ധ'മുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മുതല്‍ അമര്‍ത്യസെന്‍ വരെ ഈ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി. രാജ്യത്തെമ്പാടും നിന്ന് പിന്തുണ ചൊരിയപ്പെട്ടു. ജനങ്ങള്‍ ഈ നല്ല ഡോക്ടറുടെ മോചനത്തിനായി അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെയും വിദേശത്തെയും വൈദ്യസഹോദര വൃത്തങ്ങള്‍ ഡോ. ബിനായക് സെന്നിനു വേണ്ടി പ്രതികരിച്ചു- ബിനായക് അസാധാരണരില്‍ അസാധാരണനായ ഡോക്ടറാണ്. എറ്റവും ദരിദ്രരും പട്ടിണിക്കാരുമായ വിഭാഗത്തിനൊപ്പം ചലിച്ച ഒരാള്‍. പക്ഷെ നമ്മളുടെ മുറവിളികളെല്ലാം ബധിര കര്‍ണങ്ങളിലാണ് പതിച്ചിരിക്കുന്നത്.
1986 ലാണ് ഡോ. ബിനായക് സെന്നിനെ ഞാനാദ്യം കാണുന്നത്. ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുടെ(സി.എം.എം) ഐതിഹാസിക നേതാവ് ശങ്കര്‍ ഗുഹാ നിയോഗി 'ബോംബെ നമ്മുടെ നഗരം' എന്ന എന്റെ ഡോക്യുമെന്ററി ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികള്‍ക്ക് കാണിക്കാനായി എന്നെ ക്ഷണിച്ചു. നിയോഗി സാധാരണക്കാരനായ യൂണിയന്‍ നേതാവായിരുന്നില്ല. വാസ്തവത്തില്‍ ഭിലായി ഉരുക്കു കമ്പനിയിലെ തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്നത്തെ മിക്ക തൊഴിലാളി യൂണിയനുകളുടെയും വേതന വര്‍ധന രാഷ്ട്രീയത്തിനു വളരെയപ്പുറം പോയിരുന്നു. ജീവന് അത്യന്തം ആപല്‍ക്കരമായ തൊഴിലില്‍ നിത്യേന ഏര്‍പ്പെട്ടിരുന്ന, കുറഞ്ഞവേതനം മാത്രം കിട്ടിയിരുന്ന അന്യവല്‍ക്കരിക്കപ്പെട്ടവര്‍ക്കിടയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയിലെ ശുഭാപ്തിവിശ്വാസവും ഉത്സാഹവും എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ വ്യക്തമായിരുന്നു. എല്ലാ വൈകുന്നേരവും വലിയ വൃത്തങ്ങളായി ഇരുന്ന് ആ ദിവസത്തെ സിദ്ധാന്തപരവും പ്രായോഗികവുമായ പ്രശ്‌നങ്ങളെപ്പറ്റി അവര്‍ ചര്‍ച്ചചെയ്യുന്നതില്‍ ജനാധിപത്യം പ്രാവര്‍ത്തികമാകുന്നിനു മാത്രമല്ല ഞാന്‍ സാക്ഷിയായിട്ടുളളത്; അവരുടെ പുതുമയാര്‍ന്ന ചിന്തകള്‍ക്കും കൂടിയാണ്. ആദിവാസികള്‍ മുഖ്യമായിട്ടുളള പ്രവര്‍ത്തക ശക്തിക്ക് തങ്ങളുടേതായ പോരാട്ട ചിഹ്‌നങ്ങള്‍ വേണമെന്ന് അറിയാമായിരുന്ന ഛത്തീസ്ഗഢ് മുക്തിമോര്‍ച്ച തങ്ങളുടെ, വിസ്മൃതിയിലാഴ്ത്തപ്പെട്ട നായകന്‍ രക്തസാക്ഷി വീര്‍ നാരായന്‍ സിംഗിന്റെ ഓര്‍മകളെ പുനര്‍ജീവിപ്പിച്ചു. 19-ാം നൂറ്റാണ്ടില്‍, സമ്പന്നരുടെ ധ്യാനപ്പുരകളില്‍ നിന്ന് ബലമായി തന്റെ ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തതിന് 1857 ല്‍ ബ്രിട്ടീഷുകാരാല്‍ തുക്കിലേറ്റപ്പെട്ട ആദിവാസിയായിരുന്നു വീര്‍നാരായന്‍.
1981 ല്‍ നിയോഗിയാല്‍ പ്രചോദിതരായി ഡോ. ബിനായകും മറ്റ് രണ്ടു ഡോക്ടര്‍മാരും ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എത്തി. അവിടെ 15 കിടക്കകളുളള ഷഹീദ് ആശുപത്രിയെപ്പറ്റി ചിന്തിക്കുന്നതിനും അത് യാഥാര്‍ത്ഥ്യമാക്കുന്നതിനും അവര്‍ കാരണക്കാരായി. ഖനിത്തൊഴിലാളികളുടെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ നിര്‍മിക്കുകയും നിലനിര്‍ത്തുകയും ചെയ്ത ചെറുതും എന്നാല്‍ എറെ ഹൃദയഹാരിയുമായ ആശുപത്രിയായിരുന്നു അത്. എണ്‍പതുകളുടെ മധ്യമായപ്പോഴേക്കും 50 കിടക്കകളുളള, സ്വയംശേഷിയാര്‍ജിച്ച ശസ്ത്രക്രിയാമുറികളുളള നിലയിലേക്ക് അത് വളര്‍ന്നു. എന്‍.ജി.ഒ. പണമോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായമോ അവര്‍ മേടിച്ചില്ല. സ്‌നേഹം, കരുതല്‍, അഭിമാനം എന്നിവ ആശുപത്രിയിലെ പ്രതിദിന പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ നില്‍ക്കുകയും, രൂപത്തില്‍ വളരെ അപൂവമായ സ്ഥാപനമായി മാറുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ചികിത്സകനും തൊഴിലാളിയും സ്വയം സുഖപ്പെടുത്തുകയായിരുന്നു.
നിയോഗിയും അദ്ദേഹത്തിന്റെ സഖാക്കളും ചലിപ്പിച്ച വിപ്ലവം മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പുസ്തകങ്ങളില്‍ നിന്ന് കടംകൊണ്ടതാവാം. പക്ഷെ അവര്‍ ഗാന്ധിയുടെ അക്രമരാഹിത്യ ബഹുജന മുന്നേറ്റത്തില്‍ നിന്നും ആശയങ്ങള്‍ കടമെടുത്തിരുന്നു. ഇടതുപക്ഷത്തിന്റെ പരാജയങ്ങളെയും ലോകമെമ്പാടും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന വികസന മാതൃകകള്‍ സൃഷ്ടിച്ച പരിസ്ഥിതി അപചയത്തെപ്പറ്റിയും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. എണ്‍പതുകളുടെ ആദ്യം പരമ്പരാഗത ഇടതുകളോടുണ്ടായ നിരാശയും നക്‌സലൈറ്റ് ഗ്രൂപ്പുകള്‍ക്കിടയിലെ പോരും ബദല്‍ കാഴ്പ്പാടിനുവേണ്ടിയുളള അന്വേഷണം ആവശ്യമാക്കി. ഛത്തീസ്ഗഢില്‍ നിയോഗിയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയും, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മേധാപട്കറും നര്‍മദാ ബച്ചാവോ ആന്തോളനും പുതിയ പച്ച ഇടതു മുന്നേറ്റത്തിന്റെ മുന്‍സൂചകരായി കാണപ്പെട്ടു. സായുധപോരാട്ടമല്ല, ജനങ്ങളില്‍ ആഴത്തില്‍ വേരുളള സംഘടനകളും ബഹുജനമുന്നേറ്റവുമാണ് അവര്‍ പ്രാഥമിക ആയുധങ്ങളാക്കിയത്. ഈ ഹരിതശോണ (ലാല്‍ ഹാര/ റെഡ്ഗ്രീന്‍) മുന്നേറ്റമായിരിക്കും ഭാവിയില്‍ തങ്ങളെ നയിക്കുന്ന കരുത്തുറ്റ ശക്തിയെന്ന് എല്ലാവരും കരുതി.
ബോംബെയിലെ ചേരിവാസികളുടെ അതിജീവനത്തിന്റെ നിത്യ പോരാട്ടം വിവരിച്ച, 'ബോംബെ നമ്മുടെ നഗര'ത്തിന്റെ പ്രദര്‍ശനം പെട്ടന്ന് അവര്‍ക്കുള്‍ക്കൊളളാനായി. തങ്ങളുടെ ദരിദ്രമായ അവസ്ഥയിലും 10,000 രൂപ ചെലവിട്ട് യൂണിയന്‍ 16 എം.എം. പ്രോജക്ടര്‍ പ്രദര്‍ശനത്തിനായി വാങ്ങി- തൊഴിലാളികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന യഥാര്‍ത്ഥ ശക്തി അറിഞ്ഞുകൊണ്ടുളള ഉന്നതമായ ചിന്തയ്ക്ക് ഒരു ഉദാഹരണം കൂടിയായിരുന്നു അത്.
അന്ന് ആ സായാഹ്‌നത്തില്‍ ആയിരത്തിലേറെ തൊഴിലാളികള്‍ തുറന്ന വേദിയിലെ പ്രദര്‍ശനം കാണാനെത്തിയിരുന്നു. ചര്‍ച്ചകള്‍ രാത്രി വൈകിയും സജീവമായി നീണ്ടു. ഞാന്‍ പോയതിനു ശേഷവും പ്രദര്‍ശിപ്പിക്കാനായി ഡോക്യുമെന്ററിയുടെ ഒരു പകര്‍പ്പ് സ്വന്തമാക്കണമെന്ന് യൂണിയന്‍ തീരുമാനിച്ചു. മടങ്ങിവരാമെന്ന് ഉറപ്പുനല്‍കിയെങ്കിലും എന്റെ വിട്ടൊഴിയാത്ത ദു:ഖമായി അതുമാറി; ആ വാഗ്ദാനം എനിക്കൊരിക്കലും പാലിക്കാനായില്ല.
ചരിത്രം നമ്മളെ പിന്നിലാക്കി. മുമ്പ് തൊഴിലാളി പ്രശ്‌നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന എന്നെപോലുളള പലര്‍ക്കും ശക്തിയാര്‍ജിച്ചുകൊണ്ടിരുന്ന മതമൗലിക വാദത്തിനെതിരെയുളള പോരാട്ടത്തില്‍ വ്യാപൃതരാകേണ്ടി വന്നു. ഈ മൗലിക വാദം ഒടുവില്‍ ബാബറി പളളി തകര്‍ക്കുന്നതിലേക്കും അവിടെ നിന്ന് ഉപഭൂഖണ്ഡത്തെയാകെ അക്രമത്തിലും വെറുപ്പിലും വിഴുങ്ങുന്നതിലേക്കും നീങ്ങി. നിയോഗി ഒരര്‍ത്ഥത്തില്‍ ഈ അടിച്ചുയര്‍ന്ന അലയുടെ ഇരയാണ്. ഛത്തീസ്ഗഢ് ഭൂഭാഗത്ത് അധികാരത്തിനായി ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍, എല്ലാ മത ഭിന്നതകള്‍ക്കെതിരെയും വിജയകരമായി ഒരുക്കിയ വര്‍ഗഐക്യമെന്ന ലോകകാഴ്ചപ്പാടിന് പൂര്‍ണമായും എതിരായി വന്നു.
നിയോഗിക്കും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയ്ക്കും ശക്തരായ എതിരാളികള്‍ വേറെയുമുണ്ടായിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരുന്ന ആത്മവിശ്വാസം മദ്യപാനം പോലുളള സാമൂഹ്യ തിന്മകളെ കൈകാര്യം ചെയ്യാന്‍ യൂണിയനെ അനുവദിച്ചു. കുടിയന്‍മാര്‍ക്ക് ചെറിയ പിഴ ചുമത്തി. അവശ്വനീയമാവാമെങ്കിലും, അവര്‍ ആ പിഴപ്പണം മദ്യപന്‍മാരായ തൊഴിലാളിയുടെ ഭാര്യമാരെ രഹസ്യമായി തിരിച്ചേല്‍പ്പിച്ചു. ഈ മേഖലയിലെ മദ്യപാനത്തിന്റെ കുറഞ്ഞുവന്ന ഉപയോഗം മദ്യമാഫിയയ്ക്ക് ശക്തമായ പ്രഹരമായി. മറ്റ് കരുത്തരായ ശത്രുക്കളില്‍, എല്ലാത്തിലും അതീതരായ ജനവിഭാഗത്തെ നിയന്ത്രിക്കാനാവാതെ ജീവിതോപാധി നഷ്ടപ്പെട്ട തൊഴിലാളി കരാറുകാര്‍ ഉള്‍പ്പെട്ടിരുന്നു. വ്യവസായി/രാഷ്ട്രീയക്കാരുടെ കൂട്ടുകെട്ടിന്് തൊഴിലാളികളുടെ ശക്തമായ മുന്നേറ്റത്തെ സഹിക്കാനാവുമായിരുന്നില്ല.
1991 സെപ്റ്റംബര്‍ 27 ന് രാത്രി തന്റെ കുടിലില്‍ ഉറങ്ങുമ്പോള്‍ ശങ്കര്‍ ഗുഹാ നിയോഗി വെടിയേറ്റു കൊല്ലപ്പെട്ടു. കൊലപാതകം ആസൂത്രണം ചെയ്തവര്‍ ആരെന്ന് ആ മേഖലയിലുളള എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും ആരും ശിക്ഷിക്കപ്പെട്ടില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ആറുപേരെ കുറ്റക്കാരായി കണ്ടെത്തുകയും വെടിയുതിര്‍ത്തയാള്‍ക്ക് വധശിക്ഷയും മറ്റ് അഞ്ചുപേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുകയും പണം നല്‍കുകയും ചെയ്തതിന് ജീവപര്യന്തം കിട്ടിയ രണ്ടുപേര്‍ ബി.ജെ.പി.യുമായി അടുപ്പമുളള പ്രമുഖ വ്യവസായികളാണ്. ബി.ജെ.പി. അധികാരത്തില്‍ ഇരിക്കുമ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതി തെളിവുകളുടെ അഭാവം എന്നു പറഞ്ഞ് എല്ലാവരെയും വെറുതെ വിട്ടു.
അനാഥമാക്കപ്പെട്ട ഛത്തീസ്ഗഢ് മുക്തി മോര്‍ച്ച ജനക് ലാല്‍ താക്കൂറിന്റെയും നിയോഗിയുടെ മറ്റ് സഹപ്രവര്‍ത്തകരുടെയും നേതൃത്വപാടവത്തിന്‍ കീഴില്‍ ധീരമായി പോരാട്ടം തുടര്‍ന്നു. ഡോ.ബിനായകും അദ്ദേഹത്തിന്റെ ഭാര്യ ഇലിനയും സി.എം.എമ്മിലും ആരോഗ്യമേഖലയിലും പ്രവര്‍ത്തിച്ചുകൊണ്ട് ഈ മേഖലയില്‍ തങ്ങി. പിന്നീട് പൗരസ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഡോ. ബിനായക് പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസിന്റെ ഛത്തീസ്ഗഢ് ഘടത്തിന്റെ ജനറല്‍ സെക്രട്ടറിയായി.
നിയോഗിയുടെ കൊലപാതകവും 'ഉദാരവല്‍ക്കരണത്തിന്റെ' യുക്തിയും ഈ മേഖലയിലെ ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും മേലുളള മര്‍ദനത്തെ വേഗത്തില്‍ കൂടുതല്‍ വഷളാക്കി. ഈ ശൂന്യതയില്‍ സായുധ ചെറുത്ത്‌നില്‍പ്പ് എന്ന രൂപത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം വളരാന്‍ തുടങ്ങി. ഇതിനു പ്രതികരണമായി ഭരണകൂടം, സാധാരണക്കാര്‍ക്ക് ആയുധവും പരിശീലനവും നല്‍കി, നക്‌സലിസത്തോട് പോരാടാനുളള അര്‍ദ്ധ സൈനിക ജാഗ്രതാ സംഘങ്ങളെ രൂപപ്പെടുത്തുന്ന ഏറ്റവും കുപ്രസിദ്ധമായ 'സല്‍വാജൂഢം' എന്ന പേരിട്ട നക്‌സല്‍ വിരുദ്ധ സൈനിക നീക്കം ആരംഭിച്ചു. പി.യു.സി.എല്‍. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഡോ. ബിനായക് ഛത്തീസ്ഗഢില്‍ ഭരണകൂടവും-അര്‍ദ്ധസൈനിക സംഘ കൂട്ട്‌കെട്ട് അഴിച്ചുവിട്ട ഭീകരതയുടെ ഭരണത്തെ ചിത്രീകരിക്കുകയും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഭരണകൂടം അതിനു പ്രതികാരം വീട്ടി. റായിപ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിനെ കണ്ടെന്നും ജയിലില്‍ നിന്ന് കത്തുകള്‍ കൈമാറാന്‍ സൗകര്യം ചെയ്തുവെന്നും ആരോപിച്ച് ഡോ.ബിനായകിനെതിരെ അവര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജയിലിലെ ഈ കൂടിക്കാഴ്ചകള്‍ പി.യു.സി.എല്ലിന് ജയിലധികാരികളില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ചതുകൊണ്ടാണ് നടന്നത് എന്ന വസ്തുതയെ അവഗണിച്ചുകൊണ്ടായിരുന്നു ഇത്. 2007 മെയ് 14ന് ഡോ. ബിനായക് സ്വയം ഹാജരായതിനെ തുടര്‍ന്ന് അദ്ദേഹത്തെ രണ്ട് മാസമായി നക്‌സലൈറ്റാക്കി തടവിലടച്ചിരിക്കുകയാണ്.
ഞാന്‍ കണ്ടിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ ഇഷ്‌പ്പെടുന്ന, സൗമ്യനും സഹാനുഭൂതിയുമുളള മനുഷ്യനാണ് ഡോ. ബിനായക് എന്ന് രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഭരണകൂട അതിക്രമങ്ങള്‍ ചിത്രീകരിച്ചിട്ടുളതുകൊണ്ട് ഡോ. ബിനായക് നക്‌സലൈറ്റാണ് എന്ന് കരുതുന്നുവെങ്കില്‍ എന്നെയും അതിലൊരാളായി കണക്കാക്കുക. അദ്ദേഹത്തിന്റെ മോചനത്തിനായി ഹര്‍ജിയില്‍ ഒപ്പിട്ട ആയിരങ്ങളെയും, ഈ മണ്ണില്‍ എവിടെയൊക്കെ അനീതി ഉണ്ടാകുന്നുവോ അപ്പോഴൊക്കെ അതിനെതിരെ അക്രമരാഹിത്യത്തോടെ, പക്ഷെ ഭയരഹിതരായി പോരാട്ടം തുടരുന്ന എല്ലാവരെയും അങ്ങനെ തന്നെ കണക്കാക്കുക.


പരിഭാഷ: ബിജുരാജ്
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2007 ജൂലൈ 29)


'രാം കെ നാം ' തുടങ്ങിയ പ്രശസ്തങ്ങളായ നിരവധി രാഷ്ട്രീയ-സാമൂഹ്യ ഡോക്യുമെന്ററികളുടെ സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ആനന്ദ് പട്‌വര്‍ധന്‍.

Tuesday, December 21, 2010

തടവിലടയ്ക്കപ്പെട്ട സ്വാതന്ത്ര്യം

പ്രഭാഷണം/വിവര്‍ത്തനം


തടവിലടയ്ക്കപ്പെട്ട
സ്വാതന്ത്ര്യം


തോര്‍ബ്‌ജോണ്‍ ജഗ്‌ലാന്‍ഡ്


'' ചൈനയിലെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നീണ്ട കാലമായി അക്രമരഹിത പോരാട്ടം നടത്തുന്ന ലിയു സിയാബോയ്ക്ക് 2010-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സമ്മാനിക്കാന്‍ നോര്‍വേജിയന്‍ നോബല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. മനുഷ്യാവകാശവും സമാധാനവും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് നോബല്‍ കമ്മിറ്റി എന്നും വിശ്വസിക്കുന്നു. മനുഷ്യാവകാശം, സമാധാനം പോലുള്ള അവകാശങ്ങള്‍ ആല്‍ഫ്രഡ് നോബല്‍ തന്റെ ഭാഗ പത്രത്തില്‍ എഴുതിയതുപോലെ 'രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിനുള്ള' മുന്‍ ഉപാധിയാണ്''
ഈ വര്‍ഷത്തെ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ച് കൊണ്ട് ഒക്‌ടോബര്‍ 8 ന് നോര്‍വെജിയന്‍ കമ്മിറ്റി നടത്തിയ പ്രസ്താവനയുടെ ആദ്യ ഖണ്ഡികയാണിത്.
സമ്മാനജേതാവ് ഇന്നിവിടെ സന്നിഹിതനല്ലെന്നതില്‍ ഞങ്ങള്‍ക്ക് ദു:ഖമുണ്ട്. അദ്ദേഹം വടക്ക്-കിഴക്കന്‍ ചൈനയിലെ തടവറയില്‍ ഒറ്റപ്പെട്ട് കഴിയുകയാണിപ്പോള്‍. സമ്മാനജേതാവിന്റെ ഭാര്യ ലിയു സിയയ്‌ക്കോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ ഇപ്പോള്‍ ഇവിടെ നമ്മോടൊപ്പമില്ല. അതിനാല്‍ ഇന്ന് മെഡലോ പ്രശസ്തി പത്രമോ സമര്‍പ്പിക്കുന്നില്ല.
ഈ ഒരൊറ്റ വസ്തുത തന്നെ ഈ അവാര്‍ഡ് ഏറ്റവും അര്‍ഹവും ഉചിതവുമായ ആള്‍ക്കാണ് നല്‍കിയിരിക്കുന്നത് എന്ന് വ്യക്്തമാക്കുന്നു. ഞങ്ങള്‍ ഈ വര്‍ഷത്തെ സമാധാന സമ്മാനം നേടിയതിന് ലിയു സിയാബോയെ അഭിനന്ദിക്കുന്നു. മുമ്പും,
പുരസ്‌കാരജേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് പല തവണ തടയപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ സമ്മാനിക്കപ്പെട്ട പല അവാര്‍ഡുകളും ഏറ്റവും ഉചിതമായ ആള്‍ക്കാര്‍ക്ക് തന്നെയാണ് നല്‍കപ്പെട്ടത് എന്ന് തെളിയിക്കുന്നു. ഇനി പുരസ്‌കാര ജേതാക്കള്‍ ചടങ്ങില്‍ വന്നാല്‍ തന്നെ, അവന്‍/അവളെ സ്വന്തം രാജ്യത്തിന്റെ അധികാരികള്‍ കടുത്ത രീതിയില്‍ പലതവണ അപലപിച്ചിട്ടുണ്ട്.
1935 ല്‍, കാള്‍ വോണ്‍ ഒസിയറ്റ്‌സ്‌കിക്ക് കമ്മിറ്റി അവാര്‍ഡ് നല്‍കിയപ്പോള്‍ വലിയ രീതിയില്‍ പ്രശ്‌നങ്ങളുണ്ടായി. ഹിറ്റ്‌ലര്‍ കോപിഷ്ഠനായി. നോബല്‍ സമ്മാനം സ്വീകരിക്കുന്നതില്‍ നിന്ന് എല്ലാ ജര്‍മന്‍കാരെയും അദ്ദേഹം വിലക്കി. ഹാക്കോണ്‍ രാജാവ് ചടങ്ങില്‍ പങ്കെടുത്തില്ല. ഒസിയറ്റ്‌സ്‌കി ഓസ്‌ലോയില്‍ വന്നില്ല. ആ വര്‍ഷം അല്‍പം കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു.
1975-ല്‍ ആന്ദ്രേ സഖാറോവിന് സമ്മാനം നല്‍കിയപ്പോള്‍ മോസ്‌കോയില്‍ വളരെയധികം ഒച്ചപ്പാടുണ്ടായി. നേരിട്ട് സമ്മാനം സ്വീകരിക്കുന്നതിന് അദ്ദേഹവും വിലക്കപ്പെട്ടു. സഖാറോവ് ഭാര്യയെ അയച്ചു. അതേ സംഭവം 1983-ല്‍ ലെക് വാലേസയ്ക്ക് സമ്മാനം നല്‍കിയപ്പോഴുമുണ്ടായി. 1991- ആങ് സാങ് സൂചി സമാധാന സമ്മാനം സ്വീകരിച്ചപ്പോള്‍ ബര്‍മീസ് അധികാരികള്‍ക്ക് കോപിഷ്ടരായി.
2003- ഷെറിന്‍ എബാദി നോബല്‍ സമാധാന സമ്മാനം സ്വീകരിച്ചു. അവര്‍ വന്നു. ഇറാന്‍ അധികാരികളുടെ പ്രതികരണത്തെപ്പറ്റി വളരെയധികം പറയാനാവും. എന്നാല്‍, ഇറാന്‍ അംബാസഡര്‍ ചടങ്ങില്‍ പങ്കെടുത്തു.
നോര്‍വെജിയന്‍ നോബല്‍ കമ്മിറ്റി ദക്ഷിണാഫ്രിക്കയ്ക്ക് നാല് പുരസ്‌കരാരങ്ങള്‍ നല്‍കി. എല്ലാ സമ്മാനിതരും ഓസ്‌ലോയില്‍ വന്നു. എന്നാല്‍, 1960-ല്‍ ആല്‍ബെര്‍ട്ട് ലുട്ടുലിക്കും 1984-ല്‍ ഡെസ്മണ്ട് ടുട്ടുവിനും പുരസ്‌കാരം നല്‍കിയപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചിത ഭരണകൂടത്തിന്റെ രോഷത്തെ അത് വലിയ രീതിയില്‍ പ്രകോപിപ്പിച്ചു. അത് വളരെ മുമ്പാണ്. പിന്നീട് 993 ല്‍ നെല്‍സണ്‍ മണ്ടേലയ്ക്കും എഫ്.ഡബ്ല്യു. ക്ലാര്‍ക്കിനും അവാര്‍ഡ് നല്‍കിയപ്പോള്‍ നന്ദി പ്രകടനത്തിന്റെ കയ്യടികള്‍ ഉയര്‍ന്നു.
ഈ അവാര്‍ഡുകളുടെ ഉദ്ദേശ്യം തീര്‍ച്ചയായും ആരുടെയും വികാരങ്ങള്‍ മുറിപ്പെടുത്തുകയായിരുന്നില്ല. നോബല്‍ കമ്മിറ്റിയുടെ ഉദ്ദേശം മനുഷ്യാവകാശം, ജനാധിപത്യം, സമാധാനം തമ്മിലുള്ള ബന്ധത്തെപ്പറ്റി ചില കാര്യങ്ങള്‍ പറയുക എന്നതാണ്. ഇന്ന് നമ്മള്‍ വിപുലമായി ആഘോഷിക്കുന്ന അവകാശങ്ങള്‍ വലിയ അപായസാധ്യതകള്‍ക്കുമുന്നില്‍ നിന്ന് മുമ്പുണ്ടായവര്‍ പോരാടി നേടിയെടുത്തതാണ് എന്ന് ലോകത്തെ ഓര്‍മിപ്പിക്കുകയും പ്രധാനമാണ്.
അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ ലിയു സിയാബോ നമ്മുടെ പിന്തുണ അര്‍ഹിക്കുന്നുണ്ട്.
കമ്മിറ്റി അംഗങ്ങളില്‍ ആരും ഒരിക്കലും ലിയുവിനെ കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാമെന്ന് തോന്നലാണുള്ളത്. വളരെക്കാലമായി ഞങ്ങള്‍ അദ്ദേഹത്തെ വളരെ സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്.
ചെനയിലെ ജിലിന്‍ പ്രവശ്യയിലെ ചാങ്ചുനില്‍ 1955 ഡിസംബര്‍ 28 നാണ് ലിയു ജനിച്ചത്. അദ്ദേഹം ജിലിന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബെയ്ജിംഗ് നോര്‍മല്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും പി.എച്ച്.ഡിയും നേടി. വിദേശത്ത് തങ്ങുകയും ഓസ്‌ലോ, ഹാവിലി, ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
1989-ല്‍ അദ്ദേഹം രാജ്യത്ത് ഉദിച്ചുകൊണ്ടിരുന്ന ജനാധിപത്യ പ്രസ്ഥാനത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ചുചെന്നു. രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്താരവസ്ഥയില്‍ പ്രതിഷേധിച്ച് തിയാന്‍മെന്‍ സ്‌ക്വയറില്‍ അദ്ദേഹവും ചില സുഹൃത്തുക്കളും ജൂണ്‍ രണ്ടിന് നിരാഹാരം തുടങ്ങി. അവര്‍ ആറിന ജനാധിപത്യ മാനിഫെസ്‌റ്റോ പുറപ്പെടുവിച്ചു. ലിയു എഴുതിയ ആ രേഖ സേച്ഛാധിപത്യത്തെ എതിര്‍ക്കുന്നതും ജനാധിപത്യത്തിന് അനുകൂലവുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും തരത്തില്‍ അക്രമ രീതിയില്‍ പോരാട്ടം നടത്തുന്നതിനെ ലിയു എതിര്‍ത്തു. സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള മുറുകിയ അന്തരീക്ഷത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ ലിയു ശ്രമിച്ചു. അദ്ദേഹത്തിന്റെ സന്ദേശത്തില്‍ നന്നായി നിഴലിച്ചിരുന്നത് അക്രമരാഹിത്യമായിരുന്നു. ജൂണ്‍ നാലിന് ലിയുവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സൈന്യവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിനാക്കാനായി ശ്രമിച്ചു. അതില്‍ ഭാഗികമായിട്ടാണ് അവര്‍ വിജയിച്ചത്. വളരെയേറെ ജീവിന്‍ നഷ്ടപ്പെട്ടു. അതില്‍ നല്ല പങ്കും തിയാന്‍മെന്‍ സ്‌ക്വയറിന് പുറത്താണ് സംഭവിച്ചത്.
ലിയു തന്റെ ഭാര്യയോ ഈ വര്‍ഷത്തെ സമാധാന സമ്മാനം 'ജൂണ്‍ നാലുമൂതല്‍ നഷ്ടമായ ആത്മാക്കള്‍ക്ക്' സമര്‍പ്പിക്കാനായി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
ലിയു പറഞ്ഞിട്ടുണ്ട്, ''ഒരു മനുഷ്യന്‍ ഏറ്റവും ശക്തമായ നിഷ്ഠുരഭരണത്തെ അക്രമരഹിതമായി എതിര്‍ക്കുമ്പോള്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരും. പക്ഷേ, അക്രമരഹിത്യ ചെറുത്തുനില്‍പ്പിന്റെ മഹത്വമെന്നത് ഇര വെറുപ്പിനെ സ്‌നേഹംകൊണ്ടും, മുന്‍വിധിയെ സഹനംകൊണ്ടും, ധാര്‍ഷ്ട്യത്തെ വിനയംകൊണ്ട്, അവമതിയെ അന്തസ്‌കൊണ്ടും, അക്രമത്തെ യുക്തിവിചാരംകൊണ്ടും പ്രതികരിക്കുമെന്നതാണ്''.
തിയാന്‍മെന്‍ ലിയു വിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. 1996-ല്‍ 'കിംവദന്തികള്‍ പ്രചരിപ്പിച്ചതിനും ദുരാരോപണങ്ങള്‍ക്കും' ലിയു ലേബര്‍ ക്യാമ്പില്‍ മൂന്നുവര്‍ഷത്തെ തടവിന് വിധിക്കപ്പെട്ടു. അദ്ദേഹം 2003 മുതല്‍ 2007 വരെ സ്വതന്ത്ര ചൈനീസ് -പെന്‍ സെന്ററിന്റെ പ്രസിഡന്റായിരുന്നു. ലിയു ഏകദേശം 800 ഗദ്യങ്ങള്‍ എഴുതി. അതില്‍ 499 എണ്ണവും 2005 നു ശേഷമാണ്. അദ്ദേഹമാണ് ചാര്‍ട്ടര്‍ 8 ന്റെ മുഖ്യ സൃഷ്ടാക്കളില്‍ ഒരാള്‍. 2008 ഡിസംബര്‍ 10 നാണ് ചാര്‍ട്ടര്‍ പ്രഖ്യാപിക്കപ്പട്ടത്. ആ രേഖയുടെ ആമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ അനുസരിച്ച് ചാര്‍ട്ടര്‍ പ്രഖ്യാപിക്കപ്പെട്ടത് 'ചൈനയുടെ ആദ്യഭരണഘടനയുടെ നൂറാം വാര്‍ഷികദിനത്തില്‍, മനുഷ്യാവകാശത്തെപ്പറ്റിയുള്ള സാര്‍വലോക പ്രഖ്യാപന വിളംബരത്തിന്റെ 60-ാം വാര്‍ഷികത്തില്‍, ജനാധിപത്യ മതിലിന്റെ ജനനത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍, പൗര-രാഷ്ട്രീയ അവകശാങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര യോഗത്തില്‍ ചൈനീസ് സര്‍ക്കാര്‍ ഒപ്പിട്ടതിന്റെ പത്താം വാര്‍ഷികത്തില്‍' ആയിരുന്നു. ചാര്‍ട്ടര്‍ എട്ട് അടിസ്ഥാന മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നു. വൈകാതെ ചൈനയിലും പുറത്തും കഴിയുന്ന നിരവധി ആയിരങ്ങള്‍ അതില്‍ ഒപ്പിട്ടു.
2009 ഡിസംബര്‍ 25 ന് ലിയു 11 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ടു. കൂടാതെ രണ്ടുവര്‍ഷം ഒരുതരത്തിലുള്ള രാഷ്ട്രീയാവകാശം ബാധകമല്ലാതാക്കുകയും ചെയ്തു. വിധി പ്രസ്താവനയിലെ വാക്കുകള്‍ ഇങ്ങനെ പറഞ്ഞു, ''ഭരണകൂട അധികാരത്തെയും സോഷ്യലിസ്റ്റ് സംവിധാനത്തെയും ജനകീയ ജനാധിപത്യ സര്‍വാധിപത്യത്തെയും മറിച്ചിടാനുള്ള പ്രേരണ ചെലുത്തിയതിന്''. ഈ വാചകം തന്നെ ചൈനയുടെ സ്വന്തം ഭരണഘടനയെയും അടിസ്ഥാന മനുഷ്യാവകശാങ്ങളെയും നിഷേധിക്കുന്നതാണെന്ന് ലിയു തുടര്‍ച്ചയായി വാദിച്ചു.
ചൈനയില്‍ നിരവധി വിമതരുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ പല കാര്യങ്ങളിലും വ്യത്യസ്തമാണ്. ലിയുവിനുമേല്‍ ചുമത്തിയ കടുത്ത ശിക്ഷ അദ്ദേഹത്തെ മനുഷ്യാവകാശത്തിന്റെ കേന്ദ്ര വക്താവാക്കിയിരിക്കുന്നു. പ്രായോഗികമായി ഒറ്റരാത്രികൊണ്ട്, അദ്ദേഹം ചൈനയിലും അന്താരാഷ്ട്രതലത്തിലും ആ രാജ്യത്തെ മനുഷാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പേരാട്ടങ്ങളുടെ പ്രതീകമാക്കിതീരുകയും ചെയ്തു.

ഭരണാധിപന്‍മാരെ, മഹതികളെ, മാന്യരെ,

ശീതയുദ്ധകാലത്ത് സമാധാനവും മനുഷ്യാവകാശവും തമ്മിലുള്ള ബന്ധം തര്‍ക്കവിഷമായിരുന്നു. ശീതയുദ്ധം അവസാനിച്ചശേഷം സമാധാന ഗവേഷകരും രാഷ്ട്രീയ ശാസ്ത്രജ്ഞരും ഒരു അപാദവവുമല്ലാതെ ഒരുമിച്ച് തന്നെ സമാധാനവും മനുഷ്യാവകശാവും തമ്മിലുള്ള ബന്ധം എത്ര അടുത്തതാണ് എന്നത് അടിവരയിട്ടിട്ടുണ്ട്. ഇതാണ് അവരെല്ലാം എത്തിച്ചേര്‍ത്ത ഏറ്റവും 'കരുത്തുറ്റ' കണ്ടെത്തല്‍. ജനാധിപത്യങ്ങള്‍ സര്‍വാധിപത്യത്തിന് എതിരെ യുദ്ധം ചെയ്തിട്ടുണ്ടാവാം, അവര്‍ നിശ്ചയമായും കൊളോണിയല്‍ യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ടാവാം, പക്ഷേ, സുവ്യക്തമായി ജനാധിപത്യം മറ്റൊരു ജനാധിപത്യത്തിനെതിരെ യുദ്ധത്തിന് പോയതിന്റെ ഒരൊറ്റ ഉദാഹരണം പോലുമില്ല.
ആല്‍ഫ്രഡ് നോബല്‍ തന്റെ ഭാഗപത്രത്തില്‍ പറഞ്ഞതുപോലെ 'രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിന്', യഥാര്‍ത്ഥ സമാധാനത്തിനുള്ള മുന്‍ ഉപാധി, മനുഷ്യാവകാശവും ജനാധിപത്യവുമില്ലാതെ സൃഷ്ടിക്കാനാവില്ല.
ചൈനയെപ്പോലെ ഇത്ര നീണ്ട നാളുകളായി ത്വരിത വളര്‍ച്ച നേടിയ മറ്റൊരു വലിയ ശക്തിയെ ലോകചരിത്രത്തില്‍ ചൂണ്ടിക്കാട്ടാനാവില്ല. 1978 നുശേഷം ഓരേ വര്‍ഷവും, ദശാബ്ദങ്ങള്‍ക്ക് പിന്നാലെ ദശാബ്ദങ്ങളായി, രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 10 ശതമാനമോ അതിലാധികമോ ആണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്് രാജ്യത്തിന്റെ ഉല്‍പാദനം ജര്‍മനിയേക്കാള്‍ വലുതായിരുന്നു, ഈ വര്‍ഷം അത് ജപ്പാനെ മറികടന്നു. അങ്ങനെ ചൈന ദേശീയ ഉല്‍പാദനത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമെന്ന നേട്ടം കരസ്ഥമാക്കി. അമേരിക്കയുടെ ദേശീയ ഉല്‍പാദനം ഇപ്പോഴൂം ചൈനയുടേതിനേക്കാള്‍ മൂന്ന് മടങ്ങ് അധികമാണ്. എന്നാല്‍ ചൈന ഇപ്പോഴത്തെ മുന്നേറ്റം തുടരുകയാണെങ്കില്‍ അമേരിക്ക കടുത്ത പ്രതിസന്ധിയിലാകും.
സാമ്പത്തിക വിജയം ലോകത്തിലെ നിരവധി കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട. അതുവഴി ലോകത്തെ പാവപ്പെട്ടവരുടെ എണ്ണം കുറച്ചതിന് ചൈനയ്ക്കാണ് മുഖ്യമായ ബഹുമതി നല്‍കേണ്ടത്.
130 കോടി ജനങ്ങളുമായി മനുഷ്യകുലത്തിന്റെ ഭാഗധേയം ചൈന അതിന്റെ ചുമലില്‍ വഹിക്കുന്നുവെന്ന് നമുക്ക് നിശ്ചിതമായ തലത്തില്‍ തന്നെ പറയാനാവും. ആ രാജ്യത്തിന് സാമൂഹ്യ മാര്‍ക്കറ്റ് സാമ്പത്തിക വ്യവസ്ഥ (സോഷ്യല്‍ മാര്‍ക്കറ്റിംഗ് എക്കണോമി) പൂര്‍ണ പൗരാവാകാശത്തോടെ വികസിപ്പിക്കാനുള്ള കഴിവ് വ്യക്തമാക്കുകയാണെങ്കില്‍ അത് ലോകത്തില്‍ അത്യധികം അനുകൂലമായ ഫലങ്ങള്‍ ഉണ്ടാക്കും. അല്ലെങ്കില്‍, രാജ്യത്തുണ്ടാകുന്ന സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധി നമുക്കെല്ലാം നെഗറ്റീവായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
വളരെ വേധത്തിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ സ്വതന്ത്ര ഗവേഷണത്തിനും ചിന്തയ്ക്കും സംവാദത്തിനും അവസരങ്ങള്‍ ഒരുക്കുമെന്ന് വിശ്വസിക്കാന്‍ ചരിത്രാനുഭവങ്ങള്‍ കാരണമാകുന്നുണ്ട്. അതിനേക്കാള്‍ ഉപരി ആവിഷകാര സ്വരന്ത്ര്യമില്ലെങ്കില്‍ അഴിമതി, അധികാര ദുര്‍വിനിയോഗം, മോശം ഭരണം എന്നിവ വികസിക്കപ്പെടും. ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട നിയന്ത്രണം, സ്വതന്ത്ര മാധ്യമങ്ങള്‍, വിശര്‍ശിക്കാനുള്ള ഒരോ പൗരന്‍മാരുടെയും അവകാശം എന്നിവയുമായി ഓരോ അധികാര സംവിധാനവും സന്തുലിതമാക്കപ്പെടണം.
കുറഞ്ഞോ കൂടിയോ അളവില്‍ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ നീണ്ട കാലങ്ങള്‍ മിക്ക സേച്ഛാധിപത്യപരാഷ്ട്രങളും പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ലോകത്തിലെ എല്ലാ ധനിക രാജ്യങ്ങളും ജനാധിപത്യപരമാണെന്ന കാര്യം യാദൃശ്ചികമല്ല. ജനാധിപത്യം പുതിയ മുനഷ്യനെയും സാങ്കേതിക സ്രോസതസുകളെയും ചലിപ്പിക്കും.
ചൈനയുടെ പുതിയ പദവി അവര്‍ക്ക് വര്‍ധിച്ച ഉത്തരവാദിതത്തവും നല്‍കുന്നുണ്ട്. ചൈന വിമര്‍ശനത്തിന് തയ്യാറായിരിക്കണം. വിമര്‍ശനങ്ങളെ പോസ്റ്റീവായി പരിഗണിക്കുകയും വേണം- മെച്ചപ്പെടാനുള്ള ഒരു അവസരമായി കാണണം. ഇത് എവിടെയൊക്കെയോ വലിയ ശക്തികളുണ്ടോ അവിടെയൊക്കെ ബാധകമായ കാര്യമാണ്. വര്‍ഷങ്ങളായി അമേരിക്കയുടെ പങ്കിനെസംബന്ധിച്ച് നമ്മളെല്ലാം അഭിപ്രായങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുഹൃത്തുക്കും ബന്ധുക്കളും വിയറ്റ്‌നാം യുദ്ധത്തിന്റെ പേരിലും രാജ്യത്തെ കറുത്തവര്‍ഗക്കാര്‍ക്കില്ലാതിരുന്ന പൗരാവകാശത്തിന്റെ പേരിലും അമേരിക്കയെ വിമര്‍ശിച്ചിട്ടുണ്ട്. 1964 മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന് നോബല്‍ സമ്മാനം നല്‍കിയപ്പോള്‍ വളരെയികം അമേരിക്കക്കാര്‍ അതിനെ എതിര്‍ത്തു. തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് കാണാവുന്നത് ആഫ്രിക്കന്‍-അമേരിക്കന്‍ ജനങ്ങള്‍ക്ക് തങ്ങളുടെ അവകാശം ലഭിച്ചതോടെ അമേരിക്ക കൂടുതല്‍ കരുത്തറ്റതായി നമുക്ക് കാണാം.
പലരും ചോദിക്കാം, തന്റെ രാജ്യം എങ്ങനെ ഭരിക്കപ്പെടണമെന്നുളള അഭിപ്രായം പറഞ്ഞതിന് ഒരു മനുഷ്യനെ 11 വര്‍ഷം തടവിലാക്കുക വഴി ചൈനയുടെ ദുര്‍ബലതയ്യേല്ലേ-ഇപ്പോള്‍ രാജ്യം കാണിക്കുന്ന എല്ലാ കരുത്തിനും പുറത്ത്- കാണിക്കുന്നത്.
ഈ ദുര്‍ബലതയാണ് ലിയുവിന് തടവു നല്‍കുന്നതില്‍ വളരെ വ്യക്മായി പ്രകടമാകുന്നത്. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ ഇന്റര്‍നെറ്റിലുടെയാണ് പ്രചരിപിച്ചത് എന്നതില്‍ ഇത് പ്രത്യേകിച്ചും പ്രധാനമുണ്ടെന് എന്ന് അടിവരയിടുന്നു. പക്ഷേ, സാങ്കേതിക വികാസത്തെ ഭയപ്പെടുന്നവര്‍ക്ക് ഭാവിയെപ്പറ്റി ഭയപ്പെടാന്‍ വളരെയധികം കാരണമുണ്ട്. വിവരസാങ്കേതിക വിദ്യ ഇല്ലാതാക്കാനാവില്ല. ഇത് സമൂഹത്തെ തുറക്കുന്നത് കൂടുതലായി തുടരും. റഷ്യന്‍ പ്രസിഡന്റ്് ദിമിത്രീവ് മെഡ്‌വിഡോവ് ദൂമയിലെ തന്റെ പ്രസംഗത്തില്‍ പറഞ്ഞതുപോലെ: 'പുതിയ വിവരസാങ്കേതിക വിദ്യ നമുക്ക് ലോകവുമായി ബന്ധപ്പെട്ടിരിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. ഭരണവര്‍ഗങ്ങള്‍ ഇഷടപ്പെടില്ലെങ്കില്‍ പോലും ലോകവും സമൂഹവും കൂുടതല്‍ തുറക്കപ്പെടുകയാണ്''.
മെഡവിഡോവിന്റെ മനസില്‍ സോവിയറ്റ്‌യൂണിയന്റെ ഭാവിയാണ് ഉള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. 1970 ലും 80 കളുലുമുള്ള സാങ്കേതിക വിപ്ലവത്തില്‍ പങ്കെടുക്കുന്നതിന് നിര്‍ബന്ധിത ഐക്യരൂപവും ചിന്തികളിലുള്ള നിയന്ത്രണവും റഷ്യയെ തടസപ്പെടുത്തി. ആ സംവിധാനം തകര്‍ന്നു വീണു. ആ രാജ്യം ആന്ദ്രേ സഖാറോവ് പോലുള്ള വ്യക്തികളുമായി സംഭാഷണം നടത്തുന്ന ആദ്യപടിയേലക്ക് പ്രവേശിക്കുക വഴി വലിയ നേട്ടങ്ങള്‍ക്കായി നിലകൊണ്ടിരിക്കുന്നു.

ഭരണാധിപന്‍മാരേ, മഹതികളേ, മാന്യരേ,

ഇന്ന് ദേശീയ രാഷ്ട്രീയത്തിനോ, ഒരു ദേശീയഭരണകൂടത്തിലെ ഭൂരിപക്ഷത്തിനോ അനിയന്ത്രിതായ അധികാരമില്ല. മനുഷ്യാവകാശം ഒരു ദേശീയ ഭരണകൂടത്തിനും ദേശീയ ഭരണകൂടത്തിലെ ഭൂരിപക്ഷത്തിനും ചെയ്യാവുന്ന കാര്യങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട്. ഇത് ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ എല്ലാ ഭരണകൂടങ്ങള്‍ക്കും, മനുഷ്യാവകാശത്തെപ്പറ്റിയുള്ള സാര്‍വലോക പ്രഖ്യാപനം അംഗീകരിച്ചവര്‍ക്കും ബാധകമാണ്. ചൈന ഇതില്‍ ഒപ്പിട്ടിട്ടുണ്ട്. ഒപ്പം യു.എന്നിന്റെയും ഐ.എല്‍.ഒയുടെയും മനുഷ്യാവകാശത്തെപ്പറ്റിയുള്ള പ്രമുഖ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. രസകരമെന്തെന്നാല്‍ ചൈന ലോക വ്യാപാര സംഘനടയുടെ (ഡബ്ല്യു.ടി.ഒ) രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ പരിഹാര മേല്‍സംവിധാനത്തെ അംഗീകരിച്ചിട്ടുണ്ടെന്നതാണ്.
ചൈനയുടെ സ്വന്തം ഭരണഘടനയും അടിസ്ഥാന മനുഷ്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടനയുടെ 35-ാം കുപ്പ് ഇങ്ങനെ പറയുന്നുണ്ട്, ''ജനകീയ പരമാധികാര ചൈനയിലെ പൗരന്‍മാര്‍ക്ക് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം, മാധ്യമങ്ങള്‍, ജനപ്രതിനിധിസഭ, അസോസിയേഷന്‍, പ്രകടനത്തിനും പ്രതിഷേധത്തനുമുള്ള അവകാശംമുണ്ട്'' 41-ാം കുപ്പ് ആരംഭിക്കുന്നത് പൗരന്‍മാര്‍ക്ക് ''..ഏതൊരു ഭരണകൂട സംവിധാനത്തെപ്പറ്റിയും അല്ലെങ്കില്‍ പ്രവര്‍ത്തനത്തെപ്പറ്റി വിമര്‍ശനം നടത്താനും, നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അവകാശം' ഉണ്ടെന്നാണ്.
ലിയു തന്റെ പൗരാവകാശമാണ് വിനിയോഗിച്ചത്. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ അദ്ദേഹം മോചിപ്പിക്കപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ നൂറ് നൂറ്റമ്പത് വര്‍ഷങ്ങളായി ലോകത്ത് മനുഷ്യവകാശവും ജനാധിപത്യവും കൂടുതല്‍ കരുത്തുറ്റ സ്ഥാനം നേടിയിട്ടുണ്ട്. അതിനൊപ്പം സമാധാനാവും. ഇത് യൂറോപ്പില്‍ വ്യക്തമായി കാണാം. യൂറോപ്പില്‍ നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. അവരിലെ കൊളോണിയല്‍ ശക്തികള്‍ ലോകമെമ്പാടും വളരെയധികം യുദ്ധങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, യുറോപ്പ് ഇന്ന് 'സമാധാനത്തി'ന്റെ പൂര്‍ണമായ ഭൂഖണ്ഡമാണ്. രണ്ടാംലോയുദ്ധത്തിനുശേഷം നടന്ന നിര്‍കോളനിവല്‍ക്കരണം ആദ്യം ഏഷ്യയിലും പിന്നെ ആഫ്രിക്കയിലുമായി വിവിധ രാജ്യങ്ങള്‍ ഉദയം ചെയ്യാന്‍ കാരണമായി. അത് ഈ രാജ്യങ്ങള്‍ക്ക് അടിസ്ഥാന മനുഷ്യാവകശങ്ങളോട് ആദരവ് പുലര്‍ത്തി സ്വയം ഭരിക്കാനുമുള്ള അവസരം നല്‍കി. പലരാജ്യങ്ങളും ഈ അവസരം നേടി. ഇന്ത്യയായിരുന്നു അതിന്റെ നേതൃത്വം. അവസാന ദശകത്തില്‍ ലാറ്റിന്‍ അമേരിക്കയിലും മധ്യ, കിഴക്കന്‍ യൂറോപ്പിലും എങ്ങനെയാണ് ജനാധിപത്യപത്യം ആധിപത്യസ്ഥാനം നേടിയതെന്ന് നമ്മള്‍ കണ്ടു. ലോകത്തിന്റെ മുസ്ലീ മേഖലയിലെ പല രാജ്യങ്ങളും സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോവുകയാണ്: തുര്‍ക്കി, ഇന്തോനേഷ്യ, മലേഷ്യ. മറ്റ് പല രാജ്യങ്ങളും തങ്ങളുടെ രാഷ്ട്രീയ സംവിധാനം തുറക്കുന്ന പ്രക്രിയയിലാണ്.
ചൈനയിലെ മനുഷ്യാവകശ പ്രവര്‍ത്തകര്‍ എന്നത് അന്തരാഷ്ട്ര ക്രമത്തിനെ പ്രതിരോധിക്കുന്നവരും ആഗോള സമൂഹത്തലെ മുഖ്യപ്രവണതയുമാണ്. ഈ വെളിച്ചത്തില്‍ നോക്കുകയാണണെങ്കില്‍ അവര്‍ വിമതരല്ല, പകരം ഇന്നത്തെ ലോകത്തിന്റെ വികാസത്തിന്റെ മുഖ്യ അണിയിലുള്ള പ്രതിനിധികളാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുക് എന്നത് ചൈനയെയൂം ചൈനീസ് ജനതയെയും എിര്‍ക്കുന്നതിന് തുല്യമാണ് എന്ന വാദത്തെ ലിയു നിഷേധിക്കുന്നു. അദ്ദേഹം വാദിക്കുന്നത്,''കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണപരാര്‍ട്ടിയാണെങ്കില്‍ പോലും അതനെ രാജ്യവുമായി തുലനപ്പെടുത്താനാവില്ല, അതിനെ രാഷ്ട്രത്തിനും അതിന്റെ സംസ്‌കാരത്തിനുമൊപ്പം വെറുതെ വിടുക''. ചൈനയിലെ മാറ്റങ്ങള്‍ക്ക് സമയമെടുക്കും. വളരെ നീണ്ട കാലം. രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ ലിയു പറഞ്ഞതുപോലെ 'ക്രമേണയുള്ളതും, സാമധാനപരമായും, ക്രമമുള്ളതും നിയന്ത്രണത്തോടുമുള്ളതാവണം'. വിപ്ലവകരമായ മാറ്റങ്ങള്‍ക്കുളള വളരെയധികം ശ്രമങ്ങള്‍ ചൈനയിലുണ്ടായിട്ടുണ്ട്. അവ ദുരിതങ്ങളിലേക്കാണ് നയിച്ചത്. പക്ഷേ ലിയു എഴുതിയതുപോലെ'' ബഹുസ്വരതയ്ക്കു വേണ്ടിയുള്ള വളരെയധികം പരിവര്‍ത്തനം നടന്ന സമൂഹത്തില്‍, മുഴുവന്‍ സമൂഹത്തിനെയും പൂര്‍ണമായി നിയന്ത്രിക്കാന്‍ ഔദ്യോഗിക അധികാരികള്‍ക്ക് ഇനി കഴിയില്ല''. എന്നിരുന്നാലും ഭരണവ്യവസ്ഥ എത്ര ശക്തമായി കാണപ്പെട്ടാലും, നന്നായി ജീവിക്കാനായി ഓരോ വ്യക്തിയും തന്നെ കൊണ്ടാവുന്നത് നന്നായി ചെയ്യണം. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ' അന്തസോടുയുള്ള ഒരു സത്യസന്ധമായ ജീവിതം' സാധ്യമാക്കാനായി.
ചൈനീസ് അധികാരികളില്‍ നിന്ന് ലഭിച്ച ഉത്തരം ഈ വര്‍ഷത്തെ സമധാനപുരസ്‌കാരം ചൈനയെ അവമതിക്കുന്നതാണ് എന്നായിരുന്നു, കുടാതെ ലിയുവിനെപ്പറ്റി അധിക്ഷേപാര്‍ഹമായി പരാമര്‍ശങ്ങളും അവര്‍ നടത്തി.
രാഷ്ട്രീയ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവരെ അതിനിഷ്ഠൂരരാണെന്ന് ചിത്രീകരിക്കാന്‍ ദേശീയ വികാരം എടുത്തു പ്രയോഗിക്കുന്നതിന് ചരിത്രം നിരവധി ഉദാഹരണങ്ങള്‍ കാട്ടുന്നുണ്ട്. ഈ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ പെട്ടന്ന് വിദേശ ഏജന്റുമാരായി തീരും!. ഇത് ചിലപ്പോള്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ സംഭവിക്കും. പക്ഷേ ഏതാണ്ട് എല്ലായ്‌പ്പോഴും ദുരന്താ്താത്മായ ഫലമാണ് ഉണ്ടാക്കാറ്.
ഞങ്ങള്‍ ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ വാചാടോപതയിലും ഇത് തിരിച്ചറിയുന്നു- 'ഒന്നുകില്‍ നിങ്ങള്‍ എനിക്കൊപ്പം അല്ലെങ്കില്‍ എനിക്കെതിര്''. പീഡനത്തിന്റെയും വിചാരണയില്ലാത്ത തടവിന്റെയും അത്തരം ജനാധിപത്യവിരുദ്ധമായ രീതികള്‍ ജനാധിപത്യത്തിന്റെ പേരില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് ലോകത്തെ കൂടുതല്‍ ധ്രുവീകരിക്കുന്നതിലേക്കേ നയിച്ചിട്ടുള്ളൂ. ഇത് ഭീകരതയ്‌ക്കെതിരെയുളള പോരാട്ടത്തിന് ദോഷകരമാവുകയും ചെയ്യുന്നു.
ലിയു സിയാബോ ഒര ശുഭാപ്തി വിശ്വാസിയാണ്. തടവറയില്‍ വിവിധ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും. 2009 ഡിസംബര്‍ 23 ന് കോടതിയില്‍ അപ്പീല്‍ അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ''ശുഭാപ്തിവിശ്വാസം നിറഞ്ഞ മനസസോടെ ഭാവിയിലെ സ്വതന്ത്ര ചൈനയുടെ ഉദയം ഞാന്‍ കാത്തിരിക്കുന്നു. അവിടെ ഒരു ശക്തിക്കും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ത്വരയെ തടസപ്പെടുത്താനാവില്ല, അന്ന് ചൈന നിയമത്താല്‍ ഭരിക്കപ്പെടുന്ന രാഷ്ട്രമാവും, അവിടെ മനുഷ്യാവകാശം എല്ലാത്തിനും മേല്‍ സുപ്രധാനപദവി നേടും''.
ഐസക് ന്യുട്ടന്‍ ഒരിക്കല്‍ പറഞ്ഞു, ''എനിക്ക് കൂടുതലായി കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് അതികായരുടെ ചുമലില്‍ നിന്നത് കൊണ്ടാണ്''. ഇന്ന് നമുക്ക് മുന്നിലേക്ക് നോക്കാനാവുന്നതുണ്ടെങ്കില്‍ അത് നമ്മള്‍ മറ്റുള്ളവരുടെ ചുമലില്‍ നില്‍ക്കുന്നതുകൊണ്ടാണ്. ആ മറ്റുള്ളവര്‍ അവര്‍ വിശ്വസിച്ചകാര്യത്തിനായി നിലയുറപ്പിക്കുകയും, അങ്ങനെ-വളരെയേറെ അപായ സാധ്യതകളോടെ- നമ്മുടെ സ്വാന്ത്ര്യംസാധ്യമാക്കുകയും ചെയ്തു..
അതിനാല്‍, മറ്റുള്ളവര്‍ ഈ സമയം തങ്ങളുടെ പണം എണ്ണുമ്പോള്‍, തങ്ങളുടെ ഹൃസ്വകാല ദേശീയ താല്‍പര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുമ്പോള്‍, അല്ലെങ്കില്‍ അലംഭാവത്തോടെ നില്‍ക്കുമ്പോള്‍, നോര്‍വെജിയന്‍ നോബല്‍ കമ്മിറ്റി ഒരിക്കല്‍ കൂടി നമുക്കെല്ലാവര്‍ക്കും വേണ്ടി പേരാടുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ തിരുമാനിച്ചിരിക്കുന്നു.
ഞങ്ങള്‍ 2010 ലെ നോബല്‍ സമാധാനം സമ്മാനം നേടിയതിന് ലിയു സിയാബോയെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്പ്പാടുകള്‍ കാലാന്തരത്തില്‍ ചൈനയെ ശക്തമാക്കും. ഞങ്ങള്‍ അദ്ദേഹത്തിനും ചൈനയ്ക്കും വരാന്‍പോകുന്ന വര്‍ഷങ്ങളിലേക്കായി എല്ലാ ആശംസകളും നേരുന്നു.


---------
നോര്‍വിയന്‍ നോബല്‍ കമ്മിറ്റി ചെയര്‍മാനാണ് തോര്‍ബ്‌ജോണ്‍ ജാഗ്‌ലാന്‍ഡ്. 2010 ഡിസംബര്‍ 10 ന് ഓസ്‌ലോയില്‍, സമാധാനത്തിനുള്ള നോബല്‍ സമ്മാന വിതരണത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ രൂപമാണിത്.
കടപ്പാട്: നോബല്‍ ഫൗണ്ടേഷന്‍ നോബല്‍ ഫൗണ്ടേഷന്‍
Samakalika Malyalam Vaarika
2010 December 24

മൊഴിമാറ്റം: ബിജുരാജ്




Thursday, December 16, 2010

എന്റെ ഉള്ളിലെ വീട്

അഭിമുഖം
സോണിയ കമാല്‍/ആര്‍.കെ. ബിജുരാജ്


പാകിസ്ഥാന്‍ നോവലിസ്റ്റും കഥാകൃത്തുമായ സോണിയ കമാല്‍ തന്റെ രാജ്യത്തെയും എഴുത്തിനെയും പറ്റി സംസാരിക്കുന്നു.

എന്റെ ഉള്ളിലെ വീട്

അതിരുകള്‍ ഭേദിക്കുക അത്ര എളുപ്പമല്ല. ചിലപ്പോഴൊക്കെ പ്രവാസികള്‍ക്ക് മാത്രം സാധ്യമായ സ്വര്‍ഗ്ഗീയ ആഘോഷമാകും അത്. അവര്‍ മതം, അധികാരം, ലിംഗം/ലൈംഗികത, ഭാഷ എന്നിവയെയെല്ലാം വല്ലാത്ത ആവേശത്തോടെ പിടിച്ചുലയ്ക്കും. പാകിസ്ഥാന്റെ സാഹിത്യം അത്തരത്തില്‍ അതിരുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്നത് നമ്മള്‍ കാണുക മിക്കപ്പോഴും പ്രവാസികളായ യുവ എഴുത്തുകാരിലാണ്. അവരില്‍ എഴുത്തിന്റെ മികവുകൊണ്ടും നിലപാടിലെ തുറന്നുപറച്ചിലുകള്‍കൊണ്ടും ശ്രദ്ധേയയാണ് സോണിയ കമാല്‍.
1972 ല്‍, കറാച്ചിയില്‍ ജനിച്ച സോണിയാ കമാലിന്റെ 'നാടോടി' ജീവിതം ആറു മാസമുള്ളപ്പോഴേ തുടങ്ങി. ഇംഗ്ലണ്ട്, സൗദി അറേബ്യ, എന്നിവിടങ്ങളില്‍ താമസിച്ചു. ഇംഗ്ലണ്ടിലും പാകിസ്ഥാനിലുമായി അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം താമസിക്കുന്നു. ആദ്യ നോവലായ 'ഐസെലേറ്റഡ് ഇന്‍സിഡന്റ്' വിമര്‍ശകരുടെയും വായനക്കാരുടെയും ശ്രദ്ധ പിടിച്ചു പറ്റി. നിരവധി ചെറുകഥകള്‍ എഴുതിയിട്ടുള്ള സോണിയയൂടെ പുതിയ കഥാ സമാഹാരം വൈകാതെ പുറത്തിറങ്ങും. 'വിമണ്‍ വോയിസസ് ഫ്രം പാകിസ്ഥാന്‍'ഉള്‍പ്പടെയുള്ള വിവിധ കഥാ സമാഹരങ്ങളില്‍ സോണിയയുടെ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോണിയ-കമാല്‍. ബ്ലോഗ്‌സ്‌പോട്ട് എന്ന ബ്ലോഗില്‍ പതിവായി എഴുതി എഴുതുന്നു. ഓണ്‍ലൈനിലൂടെ നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്.


എന്താണ് നിങ്ങള്‍ക്ക് എഴുത്ത്? എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്?

പതിനൊന്നു വയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ ഒരു നേരമ്പോക്ക് അല്ലെങ്കില്‍ വിനോദം എന്ന നിലയില്‍ എഴുതിത്തുടങ്ങിയിരുന്നു. അത് ചിലപ്പോള്‍ കവിതയാകും, അല്ലെങ്കില്‍ ഡയറിക്കുറിപ്പാകും. എന്തായാലും ഞാന്‍ എഴുതിക്കൊണ്ടിരുന്നു. എന്നാല്‍ അമേരിക്കയില്‍ കോളജില്‍ ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് ഫിക്ഷന്‍ രചനകള്‍ നടത്താമെന്നും അതില്‍ കേന്ദ്രീകരിക്കാമെന്നും തീരുമാനിക്കുന്നത്. വിഷയങ്ങളെ പലതരം കാഴ്ചപ്പാടുകളില്‍ കൂടി കാണാനും അറിയാനുമുള്ള സ്വാതന്ത്ര്യം ഫിക്ഷന്‍ നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യമാണ് എന്നെ സംബന്ധിച്ച് എഴുത്ത്. സ്വാതന്ത്ര്യമാണ് എഴുത്തിലൂടെ ഞാന്‍ ലക്ഷ്യമിടുന്നതും.

എഴുത്തിലൂടെ നിങ്ങള്‍ക്ക് എത്രമാത്രം തുറന്നു കാട്ടാനാവുന്നുണ്ട്? എങ്ങനെ നിങ്ങളുടെ കഥകളെ മറ്റുള്ളവരുടേതില്‍ നിന്ന് വേര്‍തിരിക്കും?

രചനയുടെ/ഫിക്ഷന്‍ എഴുത്തിന്റെ ഏറ്റവും രസകരമായ വശം എന്നത് നിങ്ങള്‍ക്ക് പലതരം വേഷങ്ങള്‍ അണിയാനുള്ള അവസരം നല്‍കുമെന്നുള്ളതാണ്. ഒരു കൊലപാതകിയുടെ പാദുകമണിഞ്ഞ് നിങ്ങള്‍ക്ക് നിലക്കാം. ഭാര്യയെ മര്‍ദിക്കുന്ന രാളുടെ, സുന്ദരിയായ പെണ്‍കുട്ടി/അമ്മയുടെ ചെരുപ്പണിഞ്ഞ് നില്‍ക്കാം. അവരുടെ ഒന്നും ധാര്‍മികതയെ ഒന്നും അംഗീകരിക്കാതെ തന്നെ. അത് ഒരുതരം അഭിനയമാണ്. പക്ഷേ താളുകളിലാണ് എന്നു മാത്രം. ആ അഭിനയം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഈ അഭിനയങ്ങളില്‍ ഞാന്‍ എന്റെ തന്നെ വിവിധ ഭാവങ്ങളെയും തോന്നലുകളെയുമാണ് അവതരിപ്പിക്കുന്നത്. മറ്റുള്ളവരുടേതില്‍ നിന്ന് എങ്ങനെ എന്റെ രചനകളെ വേര്‍തിരിക്കണമെന്ന് വ്യക്തയില്ല.

'പപ്പാസ് ഗേള്‍' എന്ന കഥയില്‍ ആദ്യ വരി മുതല്‍ പുരുഷാധിപത്യ മനോഭാവക്കാരുടെയും യാഥാസ്ഥിതിക വായനക്കാരുടെയും ബോധതലത്തെ നിങ്ങള്‍ ആക്രമിക്കുന്നുണ്ട്. അത് ഒരു ബോധപൂര്‍വമായ ചുവടായിരുന്നോ?

'യോനി' എന്ന വാക്കുകൊണ്ട് തുടങ്ങുന്ന ഒരു കഥ വായിക്കാന്‍ ഞാനിഷ്ടപ്പെട്ടിരുന്നു. സ്ത്രീ ശരീരത്തിലെ ഒരു അവയവത്തെപ്പറ്റി പറയുന്നത് മുമ്പ് എനിക്കും ഒരു പ്രത്യേക തരത്തിലുള്ള അസ്വസ്ഥതകള്‍ നല്‍കിയിരുന്നു. എനിക്ക് ഈ സുഖകരമല്ലാത്ത അവസ്ഥയെ/അസ്വസ്ഥതയെ മറികടക്കണമായിരുന്നു. അതിനാല്‍ ആദ്യ വാചകത്തില്‍ 'യോനി' എന്ന വാക്കുള്ള ഒരു കഥ എഴുതാന്‍ തീരുമാനിച്ചു. ആ പ്രത്യേക കഥയില്‍ പ്രത്യേക രീതിയില്‍ ആദ്യ വാചകം എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കറിയുമായിരുന്നില്ല പിന്നെ എങ്ങനെ മുന്നോട്ട് പോവുമെന്ന്. അവസാന വാചകം പൂര്‍ത്തിയാക്കുന്നതുവരെ ഞാനെങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നും അറിഞ്ഞില്ല. അങ്ങനെയൊരു കഥ വായിക്കുമ്പോള്‍ ചിലര്‍ക്ക് അസ്വസ്ഥകള്‍ വരുമെന്ന് അറിയാമായിരുന്നു. ആ അസ്വസ്ഥത വേണം അല്ലെങ്കില്‍ ഉണ്ടായിക്കോട്ടെ എന്നു തന്നെ ഞാന്‍ കരുതി. എഴുതുന്നവര്‍ക്ക് മാത്രമല്ലല്ലോ വായിക്കുന്നവര്‍ക്കും ഉണ്ടാവും അസ്വസ്ഥത. രണ്ടുകൂട്ടര്‍ക്കും തങ്ങള്‍ നേരിടുന്ന സുഖകരമല്ലാത്ത ആ തലം മറികടക്കാനാവണം എന്നു രീതിയിലാണ് ഞാന്‍ ചിന്തിച്ചത്.


നിങ്ങളുടെ എഴുത്ത് എത്രത്തോളം ആക്റ്റിവിസത്തിന്റെ ഭാഗമാണ്?

ഞാന്‍ എനിക്ക് താല്‍പര്യം തോന്നിയ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെപ്പറ്റിയുമാണ് കഥകള്‍ എഴുതുന്നത്. അതില്‍ ചിലത് വിനോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയതാണോ എന്നത് വിഷയമല്ല. എല്ലാ കല രൂപങ്ങളും വായനക്കാരന്‍/പ്രേക്ഷകന് വ്യഖ്യാനിക്കാന്‍വേണ്ടി തുറന്നിടപ്പെട്ടിരിക്കുന്നു. എഴുത്തില്‍ രചയിതാവിന്റെ രാഷ്ട്രീയം ഏതെങ്കിലും തരത്തില്‍ അടങ്ങിയിട്ടുണ്ടാവും. വായനക്കാര്‍ക്ക് അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കാം. അങ്ങനെ എന്റെ എഴുത്തുകള്‍ ആരെങ്കിലും ആക്റ്റിവസിത്തിന്റെ ഭാഗമായി കാണുന്നുണ്ടെങ്കില്‍ അത് അങ്ങനെ തന്നെയാണ്. അങ്ങനെ വായിക്കുന്നതില്‍ സന്തോഷമേയുള്ളൂ.


പ്രവാസം, പാകിസ്ഥാന്‍, അമേരിക്ക


സ്വന്തം പ്രവാസി ജീവിതത്തെ എങ്ങനെയാണ് കാണുന്നത്?

ഞാന്‍ 'എക്‌സൈല്‍' എന്നല്ല സ്വയം വിളിക്കുക. കാരണം ഈ രാജ്യത്തിനു പുറത്തുള്ള താമസം ഞാന്‍ സ്വയം അടിച്ചേല്‍പ്പിച്ചതാണ്. മറ്റൊരു രാജ്യത്തില്‍ നിന്ന് വിട്ട്, ഒരു കപ്പലില്‍ കയറി, മാസങ്ങള്‍ യാത്ര ചെയ്യുന്നത് വളരെ ചെറുതായിരുന്നപ്പോള്‍ മുതലേ ഞാന്‍ ആരംഭിച്ചു. മുമ്പ് ഇങ്ങനെ ഒരു രാജ്യം വിട്ടുപോകുമ്പോള്‍ കത്തുകള്‍ എഴുതുന്നതും അത് കിട്ടാന്‍ വേണ്ടി കുറേ ദിവസങ്ങള്‍ കാത്തിരുന്നതുമെല്ലാം ഇന്ന് പഴയൊരു കാര്യമായിട്ടുണ്ട്. ഇ-മെയിലിന്റെയൂം ഐപി ഫോണിന്റെയും കാലത്ത് ലോകം ശരിക്കും ചുരുങ്ങിയിട്ടുണ്ട്. ഞാന്‍ വളര്‍ന്നത് ഇംഗ്ലണ്ടിലും സൗദി അറേബ്യയിലുമാണ്. പല വീടുകളില്‍ താമസിച്ചിട്ടുണ്ട്. അമേരിക്ക അതുപോലെ മറ്റൊരു വീടാണ് എനിക്ക്. നിശ്ചിതമായ ഒരു വിലാസത്തിലും നിശ്ചിതമായ തെരുവുകളിലും താമസിക്കുന്നതിനേക്കാള്‍ എനിക്കുള്ളില്‍ തന്നെ 'വീട്' വഹിച്ചുകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അങ്ങനെ ജീവിക്കാന്‍ ഞാന്‍ അഭ്യസിച്ചിരിക്കുന്നു.


അമേരിക്കയില്‍ എന്താണ് നിങ്ങളുടെ ജീവിതാവസ്ഥ? സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം പാകിസ്ഥാനില്‍നിന്നും ഏഷ്യയില്‍ നിന്നുമുള്ളവര്‍ പൊതുവില്‍ സംശയിക്കപ്പെടുന്നതായി പറയപ്പെടുന്നു...?

ഞാന്‍ ഇക്കാര്യത്തില്‍ ഭാഗ്യവതിയാണ്. അനുഗ്രഹിക്കപ്പെട്ടവള്‍ എന്നു വിളിക്കാം. സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം നടന്ന തിരിച്ചടികളും മറ്റുമൊന്നും എന്റെ ജീവിത രീതിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. എന്നാല്‍ അമേരിക്ക ഏഷ്യക്കാരെയും പാകിസ്ഥാന്‍കാരെയും സംശയിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്ന, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന, ഒരേ മനസ്‌കരായ ആളുകള്‍ക്കൊപ്പം പൊതുവേദികളില്‍ ഇടപെടാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീയാണ് ഞാന്‍. അതില്‍ ഇതുവരെ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നിരുന്നാലും ചില അസുഖകരമായ വര്‍ണവെറിയന്‍ സാഹചര്യങ്ങള്‍ക്ക് ഞാന്‍ വിധേയായിട്ടുണ്ട്. പക്ഷേ എനിക്ക് തോന്നുന്നത് ശരിക്കും പുരുഷന്‍മാരാണ് ദുരിതം അനുഭവിക്കുന്നവര്‍ എന്നാണ്. പ്രത്യേകിച്ച് നീല കോളര്‍ ജോലിക്കാരും, നിയമവിരുദ്ധരായ കുടിയേറ്റക്കാരും. അവര്‍ അമേരിക്കയില്‍ സംശയദൃഷ്ടിയോടെ നോക്കപ്പെടുകയും ദുരിതങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്.


നമുക്ക് പാകിസ്ഥാനെപ്പറ്റി സംസാരിക്കാം. എന്താണ് പാകിസ്ഥാനിലെ സാഹചര്യം? നിങ്ങളുടെ രാജ്യം താലിബാന്‍ മാതൃകയിലുള്ള ഒരു ഭരണസംവിധാനത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നുണ്ടോ? അവിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരം ചില പ്രചരണങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്....

പാകിസ്ഥാന്‍ ഒരിക്കലും നേര്‍രേഖയിലല്ല ചലിച്ചിട്ടുള്ളത്. എപ്പോഴും ഉയര്‍ച്ചയും താഴ്ചയുമുണ്ടായിട്ടുണ്ട്. ഭൂരിപക്ഷം പാകിസ്ഥാന്‍ ജനങ്ങളും താലിബാനെയും അവരുടെ വിചിത്ര രീതികളെയും വെറുക്കുന്നവരാണ്്. സ്‌വാത് താഴ്‌വരയില്‍ താലിബാന്‍ മാതൃകകള്‍ നിയന്ത്രണം നേടിയിരുന്നു. പക്ഷേ ഈ സാഹചര്യം പെട്ടന്ന് പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ലാല്‍മസ്ജിദില്‍ കുറച്ചു നാള്‍ മുമ്പ് നടന്നതുപോലുള്ള ആക്രമണങ്ങളെ ഏത് രീതിലാണ് താങ്കള്‍ കാണുന്നത്? മുമ്പ് 'താലിബാന്‍ മാതൃക' എന്നാണ് ലാല്‍ മസ്ജിദ് സംഭവത്തെ പാശ്ചാത്യ മാധ്യമങ്ങളും കണ്ടിരുന്നത്?

ലാല്‍മസ്ജിദിലെ മുസ്ലിം മത പുരോഹിതര്‍ ഇസ്ലാമിക നിയമങ്ങളെ സൗദി അറേബ്യയിലെ വഹാബി സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നവരാണ്. അതെന്ന് പറയുന്നത് ഖുറാനിന്റെ കര്‍ശനവും അക്ഷരാര്‍ത്ഥത്തിലുമുള്ള വ്യാഖ്യാനമാണ്. ഭൂരിപക്ഷം പാകിസ്ഥാന്‍കാരും ബുര്‍ഖ ധരിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. അതുപോലെ തന്നെ നിര്‍ബന്ധിതമായ താടി വയ്ക്കുന്ന രീതി പുരുഷന്‍മാര്‍ ഇഷ്ടപ്പെടുന്നില്ല. പാകിസ്ഥാനില്‍ താലിബാന്‍വല്‍ക്കരണം ഉണ്ടാവില്ല.സാധ്യവുമല്ല. തീര്‍ച്ചയായും പാകിസ്ഥാന്‍കാര്‍ മുസ്ലീങ്ങളാണ്. പക്ഷേ അവര്‍ക്ക് സ്വതന്ത്ര ബോധമുള്ളവരാണ്. മതേതരവീക്ഷണവുമുള്ളവരാണ്. അവര്‍ സമാധാനമായ ജീവിതം ഇഷ്ടപ്പെടുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മുഖ്യധാര മുസ്ലീങ്ങള്‍ അള്ളാഹുവിനെ സ്‌നേഹിക്കുന്നു. പക്ഷേ ഭയത്തില്‍ ജീവിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. താലിബാന്‍ മാതൃകയിലുള്ള സംവിധാനം അഫ്ഗാനിസ്ഥാനില്‍ സാധ്യമാകും. കാരണം ആ രാജ്യം പത്തുവര്‍ഷത്തിലധികം കാലം റഷ്യയുടെയും അമേരിക്കയുടെ കീഴിലായിരുന്നു. അവരുടെ മണ്ണില്‍ റഷ്യയും അമേരിക്കയും കപടയുദ്ധം ചെയ്യുകയായിരുന്നു. അതല്ല പാകിസ്ഥാനിലെ സാഹചര്യം.


പാകിസ്ഥാനില്‍ നടന്ന രാഷ്ട്രീയ പാര്‍ടികളെപ്പറ്റിയും ഭരണരീതികളെയും പറ്റി എന്തുപറയും?

ബേനനീസര്‍ ഭൂട്ടോയുടെ വധത്തിന്റെ പശ്ചാത്തലത്തില്‍, അവരുടെ വില്‍പത്ര പ്രകാരം ഭര്‍ത്താവ് അസിഫ് സര്‍ദാരി പി.പി.പിയുടെ പുതിയ ചെയര്‍മാനായി. ജനപ്രീതി വളരെ അധികമില്ലാത്ത നേതാണ് അദ്ദേഹം. ഓക്‌സ്‌ഫോര്‍ഡിലെ മകന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ പി.പി.പി.യുടെ ചെയര്‍മാനായി സര്‍ദാരി തുടരുമെന്നാണ് പറയുന്നത്. അതിനുശേഷം ജീവിതകാലം മുഴുവന്‍ മകനാവും പാര്‍ട്ടി നേതാവ്. പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഭൂട്ടോ പൈതൃകത്തെയാണ് സര്‍ദാരിയും പിന്തുടരുന്നത്. ജനാധിപത്യമാണ് പി.പി.പിയുടെ ആദര്‍ശമെങ്കില്‍ അതെന്തുകൊണ്ട് പാര്‍ട്ടിക്ക് ബാധകമാകുന്നില്ല. എന്തുകൊണ്ട് ബിലാവല്‍? പാര്‍ട്ടിക്ക് 'ജനാധിപത്യപരമായി'തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായി കൂടേ? പാര്‍ട്ടികള്‍ക്ക് കുടുംബഭരണമാണ് എങ്കില്‍ പാകിസ്ഥാനിലെ ജനാധിപത്യത്തിന് വലിയ രക്ഷയില്ല. ദു:ഖകരമെന്നു പറയാം, പാകിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തികള്‍/കുടുംബ വാഴ്ചയെ ആശ്രയിച്ചു നില്‍ക്കുന്നവയാണ്. ആദര്‍ശങ്ങള്‍/നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല.

ബേനസീര്‍ ഭൂട്ടോയുടെ മരണത്തിനുശേഷമുള്ള അവസ്ഥയാണിത്. ബേനസീര്‍ വധിക്കപ്പെട്ടിരിന്നില്ലെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? ഒരു സ്ത്രീയെന്ന നിലയിലും പാകിസ്ഥാന്‍കാരിയെന്ന നിലയിലും ബേനസീര്‍ ഭൂട്ടോയേ നിങ്ങള്‍ എങ്ങനെയാണ് കണ്ടിരുന്നത്?

ബേനസീര്‍ ഭൂട്ടോ എന്റെ ജന്മാജ്യത്തെപ്പറ്റി എനിക്ക് അഭിമാനിക്കാനുള്ള അവസരവും വ്യക്തിയുമായിരുന്നു. അവര്‍ ഒരു സ്ത്രീയായിരുന്നു. നേതാവായിരുന്നു. അതും ഒരു മുസ്ലിം രാജ്യത്തില്‍. അവര്‍ അധികാരത്തിലിരുന്ന കാലത്തെ ഭരണം നല്ലാണെന്ന് എനിക്കഭിപ്രായമില്ല. അക്കാര്യം മാറ്റി നിര്‍ത്തിയാല്‍ തന്നെ, അമേരിക്കയേക്കാള്‍ മുന്നിലാണ് പാകിസ്ഥാന്‍. തങ്ങളെ നയിക്കാനായി ഒരു വനിതാ നേതാവിനെ തെരഞ്ഞെടുക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. പാകിസ്ഥാന്‍ ഇത് വളരെ മുമ്പേ ചെയ്ത് കഴിഞ്ഞു. ഭൂട്ടോ എന്ന പേര് ബനസീറിന്് ഗുണകരമായിട്ടുണ്ടാവാം. പക്ഷേ, അവര്‍ തനിച്ച് നില്‍ക്കാനുള്ള ധൈര്യം കാട്ടി. ആണുങ്ങള്‍ മാത്രം നിറഞ്ഞ മുറിയില്‍, ആണുങ്ങളുടെ ആള്‍ക്കുട്ടത്തിനു മുന്നില്‍ അല്ലെങ്കില്‍ ആണുങ്ങള്‍ മാത്രം നിറഞ്ഞ സദസിനു മുന്നില്‍ നിന്ന് അവര്‍ തനിച്ച് സംസാരിച്ചു. അവര്‍ പറഞ്ഞതോ ഒരു തരത്തില്‍ പുരുഷന്‍മാരുമായി കൂടുതല്‍ ബന്ധപ്പെടുന്ന കാര്യങ്ങളാണ്. കാരണം രാഷ്ട്രീയം പുരുഷന്‍മാരുടെ വിഷയമായി പുരുഷന്‍മാര്‍ കാണുന്നത് കൊണ്ട്് തന്നെ. 'സ്തീക്ക് എന്തുചെയ്യാനാവും' എന്ന സ്ഥിരം ധാരണകളെ അവര്‍ വെല്ലുവിളിച്ചു. മാത്രമല്ല ഒരു മുസ്ലീം സ്ത്രീക്ക് എന്തുചെയ്യാനാവുന്നെും കാണിച്ചു തന്നു. അവരുടെ സാന്നിദ്ധ്യം ചില അടഞ്ഞ മുസ്ലീം സമൂഹത്തെയും വെല്ലുവിളിക്കുന്നതായിരുന്നു. കാരണം സ്വഭാവികമായും ഈ സമൂഹങ്ങള്‍ സ്ത്രീവിരോധികളുടേതായിരുന്നു. നേരത്തെ പറഞ്ഞതുപോലെ ആര്‍ക്കും അവരെ തെരുവിലെ കണ്ടുമുട്ടുന്ന ഒരു സാധാരണ സ്ത്രീയായി കാണാന്‍ പാകിസ്ഥാന്‍കാര്‍ കഴിയില്ലായിരുന്നു എന്നതാണ് സത്യം. കാരണം അവര്‍ ഭൂട്ടോയുടെ മകളാണ് എന്ന ബോധം ആളുകള്‍ക്കുണ്ടായിരുന്നു. അവരുടെ പിതാവ് പാകിസ്ഥാന്റെ പരമോന്നത പദവിയിലെത്തിയയാളണ്.
പക്ഷേ രാഷ്ട്രീയമായി നോക്കുമ്പോള്‍ എന്നിലെ രാഷ്ട്രീയത്തെയും ബേനസീര്‍ 'വളര്‍ത്തി'യിട്ടുണ്ട്്. അവര്‍ ആദ്യം തെരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു പക്ഷേ ഞാനും അവര്‍ക്കുവോട്ടു ചെയ്യുമായിരുന്നു. കാരണം അവര്‍ സ്ത്രീയായിരുന്നതുകൊണ്ട്. പക്ഷേ അക്കാലത്ത് എനിക്ക് വോട്ടുചെയ്യാനുള്ള പ്രായമുണ്ടായിരുന്നില്ല. അവരുടെ ഭരണം എന്നെ പഠിപ്പിച്ചത് ലിംഗത്തിന്/ജെന്‍ഡറിന് അല്ല വോട്ട് ചെയ്യേണ്ടത് എന്നാണ്. പകരം നല്ല സ്ഥാനാര്‍ത്ഥിക്കായിരിക്കണം വോട്ട് എന്ന് എന്നെ ബേനസീര്‍ പഠിപ്പിച്ചൂ. ബേനസീറിന്റെ ഓര്‍മക്കുറിപ്പുകള്‍ 'കിഴക്കിന്റെ പുത്രി' ഞാന്‍ കൗമാരക്കാരിയായിരുന്നപ്പോള്‍ മുതല്‍ പലവട്ടം വായിച്ചു. ഒരാള്‍ ബേനസീറിനെ ഇഷ്ടപ്പെടുന്നോ, ഇല്ലയോ എന്നതു വിഷയമല്ല, അവര്‍ പാകിസ്ഥാനെ പറ്റി ശരിക്കും ഉത്കണ്ഠയും താല്‍പര്യവും ഉണ്ടയിരുന്നോ ഇല്ലയോ എന്നതും വിഷയമല്ല, അവര്‍ അധികാരത്തിനോട് താല്‍പര്യമുള്ള മറ്റൊരു രാഷ്ട്രീയ നേതവായിരന്നോ അല്ലെയോ എന്ന കാര്യങ്ങളൊന്നും എന്നല്ല വിഷയം. അവരുടെ മരണം പാകിസ്ഥാനിലെമ്പാടും ഒരു സര്‍റിയല്‍ അവസ്ഥ കൊണ്ടുവന്നു. അവരുടെ മരണം മറ്റൊരു തരത്തിലുള്ള വിടവ് പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്.


പാകിസ്ഥാനിലെ തീവ്രവാദ പ്രശ്‌നങ്ങളെ നേരിടാന്‍ അമേരിക്ക അങ്ങോട്ട് കടന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാന്‍ അതിര്‍ത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇപ്പോള്‍ തന്നെ അമേരിക്ക നേരിടുന്നുണ്ട്. അമേരിക്കയില്‍ ജീവിക്കുന്ന പാകിസ്ഥാനി എന്ന നിലയില്‍ ഈ വിഷയത്തെ എങ്ങനെ കാണും?

ഓരോ രാജ്യത്തിന്റെയും ആഭ്യന്തര രാഷ്ട്രീയം അതേ രാജ്യത്തിന് കൈകാര്യം ചെയ്യാനാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് മറ്റൊരു രാജ്യത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കാം. ഇതല്ല പാകിസ്ഥാനിലുള്ള അവസ്ഥ. ആ രാജ്യത്തിന് അതിന്റെ ആഭ്യന്തര രാഷ്ട്രീയം കൈകാര്യം ചെയ്യാനുള്ള ശക്തിയുണ്ട്. ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ അമേരിക്കയില്‍ കഴിയുന്ന എന്നെപ്പോലുള്ള പാകിസ്ഥാന്‍ കാരുടെ അവസ്ഥ എന്താവുംപറയാന്‍ പറ്റില്ല. അതെന്തായാലും സുഖകരമായിരിക്കില്ല. ഒരു രാജ്യത്തെ ആക്രമിക്കുമ്പോള്‍ വെറുതെ കാഴ്ചക്കാരായി ഇരിക്കാന്‍ ആവില്ല. അങ്ങനെ ഇരിക്കേണ്ടി വരിക എന്നത് ഗതികേടായി മാറും.


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു മാര്‍ഗം നിദേശിക്കാനാവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്താവും പറയുക?

കാശ്മീരികള്‍ ആഗ്രഹിക്കുന്നത് എന്താണ് എന്നതിനെ അടിസ്ഥാനമാക്കി കാശ്മീര്‍ പ്രശ്‌നം സംബോധന ചെയ്യണം. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് പൊതുവില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം സൂക്ഷിക്കണമെന്നുള്ള പക്ഷക്കാരാണ്. അവരതിന് തയ്യാറാണ്. പക്ഷേ സര്‍ക്കാരുകള്‍ക്കാണ് അതിന് എതിര്‍പ്പ്. അവരാണ് അതിനു തയ്യാറാവേണ്ടതും.


മുംബൈയില്‍ നടന്നതുള്‍പ്പെടെ, ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ ആരോപിച്ചിരുന്നു. നിങ്ങളതിനെ എങ്ങനെ കാണും?

പാകിസ്ഥാന്‍ എന്തിന് ഭീകാരക്രമണത്തില്‍ പങ്കാളിയാകണം എന്ന് എനിക്കറിയില്ല അത്. മേഖലയില്‍ സ്ഥിരതയാണ് പാകിസ്ഥാനുവേണ്ടത്. മേഖലയിലെ മറ്റേതു രാജ്യവും ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാകിസ്ഥാന്‍ അതാഗ്രഹിക്കുന്നുണ്്.


സ്ത്രീ, മോചനം, മതം


സ്ത്രീ വിഷയങ്ങള്‍ എഴുതൂമ്പോള്‍ നിങ്ങള്‍ അക്രമോത്സുകമായ രചനയാണ് നടത്തുന്നത്. വായിക്കുന്നവര്‍ക്ക് അതില്‍ അസ്വസ്ഥകള്‍ അനുഭവപ്പെടുകയും ചെയ്യും. ഇതില്‍ മനസിന്റെ എത്രത്തോളം പ്രതിഫലനമുണ്ട്?

സ്ത്രീ വിഷയങ്ങളെപ്പറ്റി എഴുതുമ്പോള്‍ അങ്ങനെയൊരു തലം വരാന്‍ കാരണമെന്തെന്ന് എനിക്ക് അറിഞ്ഞുകൂടാ. എഴുത്തിലൂടെ മനസിന്റെ ആഴങ്ങളും, ഇരുളുകളും അന്വേഷിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. മിക്ക ആളുകളും ചിന്തിക്കുക തങ്ങള്‍ എന്നും നല്ലവരാണെന്നും മറ്റുള്ളവരും എന്നെ നല്ലതായി കരുതുന്നു എന്നുമാണ്. പക്ഷേ അതിന് അവര്‍ 'നല്ല, ദയയുള്ളത്, കരുണയുള്ളത്' എന്നല്ല അര്‍ത്ഥം. ഈ പാദങ്ങള്‍ ഒരോ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യാഖ്യാനിക്കേണ്ടതാണ്. എന്റെ ചില കഥകള്‍ സ്ത്രീ കാഴ്ചപ്പാടിലൂടെയുള്ളതാണ്. 'ഫാമിലി ഡിന്നര്‍' പോലുള്ളത്. എന്നാല്‍ ചിലതൊക്കെ പുരുഷന്റെ കണ്ണിലൂടെയുള്ളതാണ്. 'പപ്പാസ് ഗേള്‍' അതുപോലുള്ളതാണ്. അക്രമോത്സുകമായ ഭാവം വിഷയത്തിന്റെ പ്രത്യേകതകൊണ്ടുമാവാം. കാരണം ജീവിതം എത്ര ഏകാന്തമാണെന്ന് ഒരു സ്ത്രീ തിരിച്ചറിയുന്നു. ഒരു സ്ത്രീയുടെ പാദുകമണിഞ്ഞ് നിന്ന് ഒരു കഥ എഴുതുമ്പോള്‍ സ്വാഭാവികമായും അതില്‍ അവള്‍ അനുഭവിക്കുന്ന ദുരിതവും, വേദനയും, ഒറ്റപ്പെടലും, അമര്‍ഷവുമെല്ലാം വരും. നേരത്തെ പറഞ്ഞതുപോലെ അത് താളുകളിലെ അഭിനയമാണ്. അക്രമോത്സുകമായ ഭാവമാണ് കഥകളിലെ സ്ത്രീക്കുള്ളതെങ്കില്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്ന താദ്മീയഭാവത്തിന്റെ (എംപതിയുടെ) തലമാവും അത്.


പാകിസ്ഥാനിലെ സ്ത്രീ അവസ്ഥകളെപ്പറ്റി എന്തുപറയും? സ്ത്രീവിമോചനത്തിന് എന്താണ് വഴി?


സ്ത്രീവിമോചനത്തിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ കുറേയേറെ മുന്നോട്ട് പോയിട്ടുണ്ട്. എന്നാല്‍ ലോകത്തിന്റെ ഭൂരിപക്ഷം ഇടങ്ങളിലുമുള്ളതുപോലെ ഇക്കാര്യത്തില്‍ പാകിസ്ഥാന് ഇനിയും കുറേയേറെ ദൂരം പോകാനുണ്ട്. അടുത്ത കാലത്ത് നടന്ന സംഭവവികാസങ്ങളില്‍ അത്യധികം പ്രചോദിപ്പിക്കുന്ന ഒന്ന് ബലാല്‍സംഗത്തിന് ഇരയായ മുക്താണ്‍ മയിയൂടെതാണ്. ഒരു ഗ്രാമ കോടതി, അവരുടെ സഹോദരന്‍ ചെയ്ത കുറ്റത്തിന് മുക്താണ്‍മയിക്ക്് ബലാല്‍സംഗം ചെയ്യപ്പെടേണ്ടതാണ് എന്ന ശിക്ഷ വിധിച്ചു. എന്നാല്‍, സംഭവം നടന്നശേഷം മുക്താണ്‍മയി മിണ്ടാതിരുന്നില്ല. അവര്‍ കോടതിയില്‍ നീതി തേടി പോയി. ആധുനിക കാലത്തിന്റെ നായികയാണ് അവര്‍. തുറന്നു പറയാനുള്ള ചങ്കൂറ്റത്തിന്റെ പേരില്‍ ശരിക്കും ആദരിക്കപ്പെടേണ്ടതുമായ സ്ത്രീയാണ്. ഈ തുറന്നു പറച്ചിലാണ് എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അത് ചെയ്യേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് ഇത്തരം തുറന്നു പറച്ചിലുകളിലൂടെയോ മുന്നോട്ട് പോകാനാവൂ.

പാകിസ്ഥാനില്‍ പല ഘട്ടത്തിലായി പല രീതിയില്‍ സ്ത്രീക്കുമേല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അതിനെ എങ്ങനെയാണ് കാണുന്നത്?


1979- ല്‍ ജനറല്‍ സിയാ ഉള്‍ ഹക്ക് പാകിസ്ഥാന്റെ ഭരണമേറ്റപ്പെടുത്തപ്പോള്‍ ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ ഭരിക്കപ്പടണമെന്ന് തീരുമാനിച്ചു. അങ്ങനെ ശിരായത്ത് നിയമവും ഹുദുദ് ഓര്‍ഡിനന്‍സും നിലവില്‍ വന്നു. ഹുദൂദ് ഓര്‍ഡിനനന്‍സ് സ്ത്രീ വിഷയങ്ങളെപ്പറ്റിയാണ് പറയുന്നുത്. ഷിന നിയമങ്ങള്‍ സ്ത്രീകളുടെ തട്ടിക്കൊണ്ടുപോകല്‍, വേശ്യവൃത്തി, പരപുരുഷ സംഗമം, ബലാല്‍സംഗം എന്നിവയെപ്പറ്റിയാണ് പറയുന്നത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബാല്‍സംഗത്തിനിരയായ സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നതിന് തെളിവായി നാലു പുരുഷ സാക്ഷികളെ ഹാജരാക്കണം.അല്ലെങ്കില്‍ ബലാല്‍സംഗ കേസ് പരപുരുഷ സംഗമത്തിനുള്ള കേസായി സ്ത്രീക്ക് എതിരെ തിരിയും. ഈ രീതി അനീതി നിറഞ്ഞതായിരുന്നു. അത് ഒരു അനീതിയില്‍ നിന്ന് കൂടുതല്‍ അനീതിയിലേക്ക് നയിക്കൂ. ഒരു സ്ത്രീക്കെതിരെ വ്യഭിചാര ആരോപണം ഉന്നയിക്കപ്പെട്ടാല്‍ നാല് പുരുഷ സാക്ഷികളെ അതിന് തെളിവായി ഹാജരാക്കണമെന്നാണ് ഇസ്ലാമിക നിയമം പറയുന്നത്. ഈ നാലു പുരുഷന്‍മാര്‍ സ്ത്രീ തന്റെ ഭര്‍ത്താവിനെ വഞ്ചിച്ചുവെന്നതിന് വ്യക്തമാ തെളിവു നല്‍കണം. നാല് പുരുഷന്‍മാരെ കണ്ടെത്തയില്ലെങ്കില്‍ സ്ത്രീക്കെതിരെ വ്യഭിചാരം ഉന്നയിച്ചയാളുടെ നില അപടകത്തിലാവും. എന്നാല്‍ ജനറല്‍ സിയയും അദ്ദേഹത്തിന്റെ താടിക്കാരായ സഹോദരന്‍മാരുടെ സംഘവും (അതില്‍ ചിലര്‍ക്ക് താടിയുണ്ടായിരുന്നില്ല) ചേര്‍ന്ന് ഇസ്ലാമിക നിയമത്തെ വളച്ചൊടിക്കുകയും അത് ബലാല്‍സംഗത്തിന് ഇരയായ സ്ത്രീക്കെതിരെ പ്രയോഗിക്കുകയും ചെയ്തു. എന്റെ ഒരു അഭിഭാഷക സുഹൃത്ത് ഒരിക്കല്‍ എന്നോട് പറഞ്ഞു അടിസ്ഥാനപരമായി ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ലൈംഗിതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കാരണം ഏത് സ്ത്രീക്കാണ് നാല് പുരുഷ സാക്ഷികളെ ഹാജരാക്കാന്‍ ആവുക? അവര്‍ നുണ പറയുകല്ലെന്ന് എങ്ങനെ നിശംസയം ഉറപ്പാക്കാനാവും.
2006 ല്‍ മുഷാറഫ് സര്‍ക്കാര്‍ സ്ത്രീ സംരക്ഷണ ബില്‍ നിര്‍ദേശിച്ചു. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ നാല് പുരുഷ സാക്ഷികളെ ഹാജരാക്കേണ്ടതില്ലെന്നായിരുന്നു അതിലെ വ്യവസ്ഥ. അത് പിന്നീട് പാസാക്കി. ഇങ്ങനെ സ്ത്രീ നിയമങ്ങള്‍ പലതും സ്ത്രീകള്‍ക്കെതിരാണ്. ചിലതൊക്കെ മാറ്റത്തിനു വിധേയമാകുന്നു. ചിലതെല്ലാം അങ്ങനെ തന്നെ നില്‍ക്കുന്നു.


എന്താണ് നിങ്ങളുടെ മത, രാഷ്ട്രീയ കാഴ്ചപ്പാട്?

വളരെ ലിബറല്‍ ആയിട്ടുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്കുള്ളത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. മറ്റേതൊരു രീതിയിലുള്ള ഭരണത്തിലും ഭരണസംവിധാനത്തിലും എനിക്ക് വിശ്വസിക്കാനാവില്ല. മതങ്ങളുടെ പേരിലുള്ള ഏതൊരു തരത്തിലുള്ള അടിച്ചമര്‍ത്തലുകളും, സ്വാതന്ത്ര്യ നിഷേധങ്ങളും അംഗീകരിക്കുന്നില്ല.


പാകിസ്ഥാന്റെ സാഹിത്യത്തെപ്പറ്റി?

മുമ്പ് ഒരു പാകിസ്താന്‍ സാഹിത്യകാരന്‍/സാഹിത്യകാരി ഇംഗ്ലീഷിലെഴുതിയ പുസ്തകത്തിനുവേണ്ടി കാത്തിരിക്കുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. അല്ലെങ്കില്‍ ഇംഗ്ലീഷിലേക്ക് അപൂര്‍വമായി വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങളായിരുന്നു സാധ്യത. ഇന്നതല്ല സ്ഥിതി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇംഗ്ലീഷിലുള്ള പാകിസ്ഥാന്‍ സാഹിത്യം കയറ്റങ്ങളും ഇറക്കങ്ങളിലൂടെയാണ് കടന്നുപോയത്. രണ്ടുവര്‍ഷം മുമ്പ് 'വിമണ്‍ അണ്‍ലിമിറ്റഡ്' ഒരു സ്ത്രീ കഥാ സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ 24 പാകിസ്താനി സ്ത്രീ എഴുത്തുകാരുടെ കഥകള്‍ ഉള്‍പ്പെടുത്തി.അതായത് അത്രയും പേര്‍ ഇംഗ്ലീഷിലെഴുതുന്നു എന്നതാണ് അര്‍ത്ഥം. ഇപ്പോള്‍ നിരവധി പാകിസ്ഥാന്‍ എഴുത്തുകാര്‍ അത്യൂജ്ജലമായ നോവലുകള്‍ എഴുതുന്നുണ്ട്. അവര്‍ പല അവാര്‍ഡുകള്‍ നേടുകയും അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. പാകിസ്ഥാന്‍ സാഹിത്യത്തിന്റെ ഭാവി വളരെ ശോഭനമായിട്ടാണ് കാണുന്നത്.

ലോകമെങ്ങും മതമൗലികവാദവും വര്‍ഗീതയും ശക്തമാവുകയാണ്..

ശരിയാണ്. അതെപ്പറ്റി മൂന്നു വാക്കുകളില്‍ മാത്രം മറുപടി പറാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.

നിങ്ങളുടെ എഴുത്തിനെ സ്ത്രീപക്ഷ എഴുത്ത് എന്ന ഗണത്തില്‍ പെടുത്തുന്നതിനോട് യോജിപ്പുണ്ടോ? അല്ലെങ്കില്‍ ഇത്തരം തരംതിരിവുകളെപ്പറ്റിയുള്ള അഭിപ്രായമെന്താണ്?

ഇല്ല. അങ്ങനെ ഒരു ഗണത്തില്‍ പെടുത്തുന്നതിനോട് യോജിപ്പില്ല. പ്രത്യേകിച്ച് ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍. ഇത് വളരെ പരിമിതപ്പെടുത്തുന്ന രീതിയാണ്. എഴുത്തിനെ മാത്രമല്ല വായനയെയും ക്കുടി ഇത് പരിമിതപ്പെടുത്തും.

എന്തുകൊണ്ട് പാകിസ്ഥാന്റെ ഭാഷയില്‍ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് തെരഞ്ഞെടുത്തു?

ജീവിതത്തിന്റെ ആദ്യ ഒമ്പതുവര്‍ഷങ്ങള്‍ ഞാന്‍ ചിലവിട്ടത് ഇംഗ്ലണ്ടിലാണ്. അങ്ങനെ ഇംഗ്ലീഷ് എന്റെ ആദ്യ ഭാഷയായി. പാകിസ്ഥാനില്‍ ഞാന്‍ സ്‌കൂളില്‍ പഠിച്ചത് ഇംഗ്ലീഷാണ്. അതെന്നെ കൂടിയോ കുറഞ്ഞോ അളവില്‍ പാകിസ്ഥാന്‍കാരി ആക്കുന്നില്ല. ആക്കാതിരിക്കുന്നുമില്ല. അത് ശരിക്കും എന്നെ ഞാനാക്കുന്നു. ഇംഗ്ലീഷ് എന്നെ സംബന്ധിച്ച് പാകിസ്ഥാനിലെ മറ്റൊരു ഭാഷപോലെ തന്നെയാണ്. ഉര്‍ദു, പഞ്ചാബി, സിന്ധി, ബലൂച്ചി, പുഷ്‌തോ, അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍, ആസാദ് കാശ്മീര്‍, വടക്കന്‍മേഖലകള്‍ എന്നിവിടങ്ങില്‍ സംസാരിക്കുന്ന മറ്റേതൊരു ഭാഷയും പോലെ തന്നെ.

എഴുത്തില്‍ ആരുടെയെങ്കിലും സ്വാധീനം? വിക്രം സേത്തിന്റെ ഒരു കത്ത് കുറേക്കാലം ഒപ്പംകൊണ്ടു നടന്നതായി കേട്ടിട്ടുണ്ട്?

അമേരിക്കയിലെ മേരിലാന്‍ഡിലെ അന്നപോളിസ് സെന്റ് ജോണ്‍സ് കോളജിലാണ് ഞാന്‍ പഠിച്ചത്. ബി.എ. ബിരുദത്തിന്റെ ഭാഗമായുള്ള തീസിസ് 'ഓണ്‍ പ്രിന്‍സ് ചാമിംഗ്‌സ്, ഫ്രോഗ്‌സ്, ലെവ് മാരിജസ് ആന്‍ഡ് അറേന്‍ജ്ഡ് വണ്‍സ്' എന്നതായിരുന്നു. വിക്രം സേത്തിന്റെ 'എ സ്യൂട്ടബിള്‍ ബോയി' എന്ന നോവിലിനെ ആസ്പദമാക്കിയാണ് ഞാനത് എഴുതിയത്. ജീവിതത്തില്‍ പല നിര്‍ണായക തീരുമാനങ്ങളുമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ നോവലാണ്. തീസിന്റെ ഒരു പകര്‍പ്പ് ഞാന്‍ വിക്രം സേത്തിന് അയച്ചു. അതിനു മറുപടിയായി വിക്രം സേത്ത് നീല മഷിയില്‍ ഒരു കത്ത് അയച്ചു. അത് ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. പക്ഷേ എഴുത്തില്‍ ആരുടെയും സ്വാധീനമില്ല. ഉണ്ടെങ്കില്‍ തന്നെ അത് തോമസ് ഹാര്‍ഡിയുടേതു മാത്രമാവും. ഹാര്‍ഡിയുടെ രചനയിലെ ജീവിതത്തെപ്പറ്റിയുള്ള വീക്ഷണം, വ്യക്തികള്‍ വിധിയോട് എതിരിടുന്ന രീതി എന്നിവയൊക്കെ വളരെ മുന്നേ എന്നില്‍ തറച്ചിട്ടുണ്ട്.


നിങ്ങള്‍ ഇന്ത്യയില്‍ വന്നിട്ടുണ്ടോ?

കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ ഇന്ത്യ പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ ശരിക്കും അലിഗഡ് സ്വദേശിയാണ്. അമ്മ ശ്രീനഗറുകാരിയും. എനിക്ക് ഇവിടെ രണ്ടിടണങ്ങളിലും ബന്ധുക്കളുണ്ട്. ഭാവിയില്‍ ഒരിക്കല്‍ കൂടി അവിടം സന്ദര്‍ശിക്കാമെന്ന് കരുതുന്നു. കേരളം സുന്ദരമായ നാടാണ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. നിങ്ങളുടെ അവിടെയും വരാമെന്ന് കരുതുന്നു. വന്നാല്‍ നിങ്ങളുടെ വീട്ടിലും വരും.


ഇന്ത്യന്‍ സാഹിതത്തെപററ്റിയൂം സംസ്‌കാരത്തെപ്പറ്റിയും എന്തുപറയും?

എന്റെ പ്രിയപ്പെട്ട എഴുത്തകാര്‍ പലരും ഇന്ത്യന്‍വംശജരാണ്. വിക്രംസേത്ത്, മിസട്രി, എം.ജി.വാസന്‍ജി എന്നിവരാണ് അത്. ഞാന്‍ അരുന്ധതി റോയിയടെ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ'് വായിച്ച് അത്ഭുതം കൊണ്ടിട്ടുണ്ട്. എഴുത്തിന്റെ രീതിയും മറ്റും കണ്ടിട്ടുണ്ട്. പതിവായി തന്നെ ഇന്ത്യയില്‍ നിന്നുള്ള പുതു എഴുത്തുകാരുടെ രചനകളും വായിക്കുന്നു. വളരെയേറെ അല്‍ഭുതപ്പെടുത്തുന്നതാണ് ഇന്ത്യയില്‍ നിന്നുള്ള രചചനകള്‍.


പുതിയ പുസ്തകം?

ഞാന്‍ ഒരു കഥാ സമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ അവസാന വട്ട പണികളിലാണ്. പല മാസഗിനുകളിലും ഓണ്‍ലൈനിലും കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ചില മിനുക്കുപണികള്‍ ശേഷിക്കുന്നുണ്ട്. ഒരു നോവലും മനസിലുണ്ട്.


കുടുംബം?

ഭര്‍ത്താവും മൂന്നു കുട്ടികളുമുണ്ട്. ഇളയ കുട്ടിക്ക് ഒരു വയസ് തികഞ്ഞു. ഞങ്ങള്‍ അമേരിക്കയില്‍ താമസിക്കുന്നു. ഇടയ്്ക്ക് പാകിസ്താനില്‍ പോകാറുണ്ട്.


ഒരു എഴുത്തുകാരിയായില്ല എന്നു കരുതുക. പകരം ആരാകുമായിരുന്നു നിങ്ങള്‍?

മിക്കവാറും ഒരു നടി (അഭിനേത്രി)










Interview with Soniah Kamal
Pakistani writer
Pachakuthira, 2010 November

വെന്‍ ജിയാബോയ്ക്ക് ഒരു തുറന്ന കത്ത്

http://www.doolnews.com/tensin-suntwu-letter-to-wen-jia-bo-478.html




വെന്‍ ജിയാബോയ്ക്ക് ഒരു തുറന്ന കത്ത്

പ്രിയ മിസ്റ്റര്‍. വെന്‍ ജിയാബോ,
ഞാന്‍ താങ്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ രാജ്യത്തെ പൗരനല്ല ഞാനെങ്കിലും. ഞാനിവിടെ പ്രവാസിയാണ്. പ്രവാസിയായിട്ടാണ് ഞാന്‍ ഇവിടെ ജനിച്ചതും വളര്‍ന്നതും. എനിക്കറിയാവുന്ന ഏക വീട് ഇന്ത്യയാണ്. തിബത്തന്‍ അഭയാര്‍ത്ഥികളുടെ രണ്ടാം തലമുറയില്‍ പെട്ടയാളാണ് ഞാന്‍- 1959 ല്‍ ചൈനീസ് അധിനിവേശം നടന്നതിനെ തുടര്‍ന്ന്, തങ്ങളുടെ നേതാവ് ദലൈലാമയുടെ കാലടികള്‍ പിന്തുടര്‍ന്ന് തിബത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പിന്‍തലമുറയില്‍പെട്ടൊരാള്‍.
2005 ഏപ്രിലില്‍ 10 ന് താങ്കള്‍ അവസാനം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, അന്ന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ താഴത്തെ നിലയില്‍ താങ്കള്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍, പെട്ടന്ന് മാധ്യമ സംഘം ആ ഹാള്‍ വിട്ട് പുറത്തേക്ക് ഓടി; താങ്കളെ ഏകനായി പ്രസംഗിക്കാന്‍ വിട്ട്. ആരോ ആ പൈതൃക കെട്ടിടത്തിന്റെ മണിഗോപുരത്തില്‍ കയറി തിബറ്റനെ സ്വതന്ത്രമാക്കുക എന്ന ബാനര്‍ ഉയര്‍ത്തുകയും മുദ്രാവാക്യവും മുഴക്കിയതുമാണ് അതിന് കാരണമായിരുന്നത്. അത് ഞാനായിരുന്നു.
ഇന്ന് ഞാന്‍ തുറന്ന ഒരു കത്ത് താങ്കള്‍ക്ക് എഴുതുകയാണ്. ഒരു ദശാബ്ദം മുമ്പേ താങ്കളെപ്പറ്റി കേട്ടിട്ടുണ്ട്. ചൈനയിലെ ലിബറല്‍ നേതാക്കളില്‍ പെടുന്ന ഒരാളെന്ന നിലയില്‍. ചൈനയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ജനാധിപത്യവും കൊണ്ടുവരാനെന്ന പേരില്‍ താങ്കള്‍ അടുത്തിടെ നടത്തിയ പരിഷ്‌കരണ ആഹ്വാനം അന്താരാഷ്ട്ര സമൂഹത്തിലെമ്പാടും പ്രതിധ്വനികള്‍ മുഴക്കിയിരുന്നു. താങ്കളുടെ സ്വന്തം രാജ്യത്തിലെ അഭിലാഷങ്ങളുള്ള, വിദ്യാസമ്പന്നരായ യുവാക്കളുടെ പിന്തുണ താങ്കള്‍ക്കുണ്ട്.
ചൈനയില്‍ ജനാധിപത്യവും മനുഷ്യാവകാശങ്ങളും കൊണ്ടുവരാനായി വിശ്രമമില്ലാതെയും ധീരവുമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് എഴുത്തുകാര്‍, കവികള്‍, സിനിമാ സംവിധായകര്‍, ആക്റ്റിവിസ്റ്റുകള്‍ എന്നിവരുടെ ഐതിഹാസ സമരം ഞാന്‍ സൂഷ്മമായി പിന്തുടരാറുണ്ട്. അവരില്‍ പലരും ‘രാജ്യദ്രോഹം’, ‘രാജ്യത്തിന്റെ രഹസ്യങ്ങള്‍ വില്‍ക്കല്‍’ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് തുടര്‍ച്ചയായി അറസ്റ്റ് ചെയ്യപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നു. ചൈനയുടെ ആദ്യ നോബല്‍ സമ്മാന ജേതാവ് ലിയു സിയാബോ അതിന്റെ നക്ഷത്രം പോലെ തിളങ്ങുന്ന ഉദാഹരണമാണ്. അദ്ദേഹം ഒരു സമാധാന പോരാളിയാണ്, ഒരു പുതിയ ലോകത്തിന്റെ നായകന്‍. ലിയു 1989-ല്‍ തിയാന്‍മെന്‍ സ്‌ക്വയറില്‍ പ്രകടനം നടത്തുമ്പോള്‍ ഞാനൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സ്വതന്ത്ര ലോകത്തിനാവശ്യമായ പരിഷ്‌കരണങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും സാര്‍വലോക അവകാശത്തിനും വേണ്ടി ജീവിതവും സ്വാതന്ത്ര്യവും ബലികഴിച്ച ആ പോരാളികളെ, അതായത് ചൈനീസ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍, തൊഴിലാളികള്‍ എന്നിവരെ ആദരിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്.
ആധുനിക ചൈനയുടെ ഈ മക്കളാണ് ഭാവിയിലെ ജനകീയ പരാമാധികാരത്തിന്റെ യഥാര്‍ത്ഥ രക്ഷിതാക്കള്‍. അവര്‍ നിങ്ങളുടെ രാജ്യത്തെ സാമ്പത്തിക വികാസത്തെ അഭിനന്ദിക്കുകയും അതിന്റെ നേട്ടം പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ തന്നെ പൗരസമൂഹത്തിന്റെ സാര്‍വത്രിക മാദണ്ഡങ്ങളുടെ പരിധികള്‍ വലുതാക്കുന്നതിനായുള്ള തങ്ങളുടെ പ്രവര്‍ത്തനം ഒരിക്കലും നിര്‍ത്തുന്നില്ല. ഈ ധീരരായ ചെറുപ്പക്കാര്‍ ലോകത്തിലെ പുതിയ ചെറുപ്പക്കാരുടെ തലമുറയെ പ്രചോദിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും തത്വങ്ങള്‍ മുറുകെപിടിക്കുന്ന പുതിയ ഐശ്വര്യപൂര്‍ണ ചൈനയുമായി ബിസിനസ് നടത്തുന്നത് ലോകത്തിന് എളുപ്പമായിരിക്കും. ഈ നിമിഷത്തില്‍ ഒന്നുകില്‍ ലോകം നിങ്ങളുടെ ഉഗ്രമായ സൈനിക ശക്തിയിയെ ഭയപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന സാമ്പത്തിക കരുതല്‍ ധനത്തെ അവര്‍ക്കാവശ്യമുണ്ട്. ഈ ധനം നിങ്ങളുണ്ടാക്കിയത് പാശ്ചാത്യ കോര്‍പ്പറ്റേറ്റുകള്‍ക്ക് വിലകുറഞ്ഞ ചൈനീസ് അധ്വാനം (അടിമവേല) വിറ്റിട്ടാണ്. ദക്ഷിണ മംഗോളിയ, കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ (നിങ്ങള്‍ സിന്‍ജിയാംഗ് എന്ന് മുദ്രകുത്തുന്ന സ്ഥലം), തിബത്ത് തുടങ്ങിയ നിങ്ങള്‍ അധിനിവേശപ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതമായ രീതിയില്‍ കവര്‍ന്നെടുക്കുന്ന ധാതുനിക്ഷേപങ്ങളുയും പ്രകൃതി വിഭവങ്ങളുടെയും കാര്യം പറയുകയും വേണ്ട. ചൈനയിലെ വലിയ പ്രശ്‌നങ്ങളില്‍ തിബത്താണ് ഒരു വലിയ ഘടകം.
നിങ്ങളുടെ ‘നാടോടികളെ അധിവസിപ്പിക്കല്‍ പദ്ധതിയില്‍’ ആയിരക്കണക്കിന് തിബത്തന്‍ നാടോടികള്‍ തങ്ങളുടെ വളരെയധികം വരുന്ന യാക്കുകളെയും ചെമ്മരിയാടുകളെയും വിറ്റ് എവിടെയൊക്കെയോ ആയി തീപ്പെട്ടി വലിപ്പമുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടരിക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് തദ്ദേശീയ അമേരിക്കന്‍ ജനതയെ അമേരിക്കന്‍ ഐക്യനാടുകള്‍ ‘സംവരണസ്ഥലങ്ങളി’ലേക്ക് ആട്ടിയോടിച്ചതിന് സമാനമായിട്ടാണിത്. അഭിമാനികളായ തിബത്തന്‍ നാടോടികള്‍ ചരിത്രത്തിലെമ്പാടും സ്വതന്ത്രമായി ചുറ്റി സഞ്ചരിക്കുകയും സമ്പുഷ്ടമായ സംസ്‌കാരത്തെ ആസ്വദിക്കുകയും, മിതമായ രീതിയില്‍ ജീവിക്കുകയും ചെയ്തു. ഇന്ന് ഖനികള്‍ക്കും, സൈനിക വിമാനത്താവളങ്ങള്‍ക്കും, റോഡിനും, റെയില്‍വേ സൗകര്യങ്ങള്‍ക്കുമായി തങ്ങളുടെ പരമ്പരാഗത മേച്ചില്‍ സ്ഥലങ്ങള്‍ കുഴച്ചുനീക്കപ്പെടുന്നത് അവര്‍ക്ക് നിസഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്നു. നാടോടി ബാലന്‍മാര്‍ വഴിയരികിലെ ചൈനീസ് തട്ടുകടകളില്‍ പാത്രം കഴുകുന്നു. ചെറുപ്പക്കാരികളായ നാടോടി പെണ്‍കുട്ടികള്‍ എളുപ്പം വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ടുന്നു.
ഈ വര്‍ഷം, ഭൂകമ്പം യുഷുവിലെ ജയികുഡോ മേഖലയില്‍ ആഞ്ഞടിച്ചപ്പോള്‍ താങ്കളായിരുന്നു തിബത്തന്‍ ജനങ്ങള്‍ക്കടുത്തെത്തിയ ആദ്യ ചൈനീസ് നേതാവ്. ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളുടെ നീര്‍മറിയാണ് യുഷുവെന്ന് താങ്കള്‍ സ്വയം കണ്ടതാണ്. തിബത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളാണ് സിന്ധു, സത്‌ലജ്, ബ്രഹ്മപുത്ര, സല്‍വീന്‍, മെക്കോംഗ്, യാങ്ട്‌സി, മഞ്ഞ നദി എന്നിവയ്ക്ക് വെള്ളം നല്‍കുന്നതും, ദക്ഷിണ ഏഷ്യയിലും ചൈനയിലുമുള്ള ഒന്നരലക്ഷം കോടിയിലേറെ ജനങ്ങള്‍ക്ക് ജീവജലം പകരുന്നതും. പക്ഷേ, ഈ നദികള്‍ താഴേക്കുള്ള ഒഴുക്കിനിടയില്‍ പലയിടത്തായി അണക്കെട്ടി തടഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് ബ്രഹ്മപുത്ര എന്ന പേരില്‍ ഇന്ത്യയിലേക്ക് ഒഴുകുന്ന യാര്‍ലുംഗ് സാങ്‌പോ നദിയില്‍. പുതിയ സാഹചര്യങ്ങള്‍ ഈ നദികളുടെ ഗതിമാറ്റും. മഹാവിപത്തുകള്‍ക്ക് കാരണമാകുന്ന വെള്ളപ്പൊക്കം ഇപ്പോള്‍ തന്നെ തിബത്തന്‍ പീഠഭൂമിയില്‍ നിന്ന് പതിക്കുന്ന നദികളെ ബാധിച്ചിട്ടുണ്ട്. ഇവ ദക്ഷിണേഷ്യയുടെയയും അതിന്റെ പൗരന്‍മാരെയും ദോഷകരമായി ബാധിക്കുന്ന ഭൗമ-രാഷ്ട്രീയത്തെപ്പറ്റി ബെയ്ജിംഗിന് ധാരണയില്ലേ?
2008 ലെ തിബത്തിലെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ജനകീയ വിമോചന സേന (പി.എല്‍.എ) നിഷ്ഠൂരമായി അടിച്ചമര്‍ത്തി. ഇന്ന്, തിബത്ത് എന്നത് അത്യധികമായി സൈനികവല്‍ക്കരിക്കപ്പെട്ട ഇടമാണ്. അവിടെ സ്ഥിരമായി തന്നെ ഭീതിയുടെയും സംശയത്തിന്റെയും കീഴിലാണ് ജനങ്ങള്‍ കഴിയുന്നത്. തിബത്തന്‍കാരെയും ഉയിഗുര്‍കളെയും പീഡനങ്ങള്‍ നടക്കുന്നുവെങ്കിലും ചൈനയെന്നത് ഭീകരവാദികളുടെ ഭീഷണയില്ലാത്ത രാജ്യങ്ങളിലൊന്നാണ്. താങ്കളും താങ്കളുടെ ബിസിനിസ് പ്രതിനധികളും ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ ഞങ്ങള്‍ തെരുവിലിറങ്ങുകയും സമാധാനപവും അക്രമരഹിതവുമായ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. എന്നാല്‍, ചൈനീസ് വിമാനങ്ങള്‍ റാഞ്ചിയെടുക്കപ്പെടുമോ? ലോകനേതാവിനെ കൊല്ലാനായി ചാവോര്‍ബോംബുമായി ആളുകള്‍ വരുമോ? ഇല്ല.
ഞങ്ങളുടെ പോരാട്ട ധാര്‍മികതയും സ്വയം നിയന്ത്രണങ്ങളും ഉറച്ചതാണ്. കാരണം. ഞങ്ങള്‍ക്ക് ഇപ്പോഴും അക്രമരാഹിത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ദലൈലാമ മുറുകെപിടിക്കുന്ന അക്രമരാഹിത്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അദ്ദേഹം മുന്നോട്ട്‌വച്ച ‘ജനകീയ പരാമധികാര ചൈനയ്ക്കുള്ളില്‍ ശരിയായ സ്വയംഭരണം എന്ന നിര്‍ദേശത്തെ പോലും ചൈന പൂര്‍ണമായും തിരസ്‌കരിക്കുകയാണ്. താങ്കള്‍ ഇന്ത്യയില്‍ മൂന്നു ദിവസം ഇന്ത്യയിലുണ്ട്. എന്തുകൊണ്ട് ഈ സമയം അദ്ദേഹത്തോട്് സംസാരിക്കാനായി താങ്കള്‍ക്ക് വിനിയോഗിച്ചുകൂടാ?
1960കള്‍ എന്നത് മുതിര്‍ന്ന തിബത്തന്‍ തലമുറ തിബത്തിന്റെ ഭാവിയെപ്പറ്റി ആകുലതപ്പെട്ടിരുന്ന സമയമാണ്. ഇന്ന്, ആ സമരം തിബത്തിനകത്തും പുറത്തും തിബത്തന്‍കാരായ ചെറുപ്പക്കാര്‍ നടത്തികൊണ്ടിരിക്കുയാണ്. അടുത്ത വര്‍ഷം ഞങ്ങള്‍, പ്രവാസ സര്‍ക്കാരിന്റെ പുതിയ പ്രധാനമന്ത്രിയെയും 44 അംഗങ്ങളെയും തെരഞ്ഞെടുക്കും. ഇന്ന് കൂടുതല്‍ വിദ്യാഭ്യാസത്തോടെ, വൈദഗ്ധ്യത്തോടെ, സാമ്പത്തികമായ നല്ല അസ്തിത്വത്തോടെ തിബത്തന്‍ ചെറുപ്പക്കാര്‍ വളരുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അസ്തിത്വത്തെപ്പറ്റിയുള്ള ആകുലതകള്‍ അവര്‍ക്കുള്ളില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. സത്യമെന്താണെന്നാല്‍, ഞങ്ങള്‍ ഒരു രാജ്യത്തിന്റെയും പൗരന്‍മാരല്ല. ഞങ്ങള്‍ അനിശ്ചിതത്വത്തില്‍ കഴിയുന്നവരാണ്. അതുകൊണ്ടു തന്നെ പോരാട്ടമെന്നത് ഞങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശന്‍മാരെക്കാളും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. അതിനാല്‍ ചെറപ്പക്കാര്‍ക്കിടയില്‍ സ്വാതന്ത്ര്യമെന്ന ആവശ്യം ശക്തമാണ്. അടുത്തിടെ തിബത്തില്‍ വന്ന വിദ്യാഭ്യാസ നയമാറ്റം തിബത്തന്‍ പാഠപുസ്തകങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. അത് ചൈനീസ് ഭാഷ കൈയടക്കി. ഇത് ഞങ്ങളുടെ ജനതയുടെയും രാഷ്ട്രത്തിന്റെ അതിജീവനം സ്വാതന്ത്രത്തിനു മാത്രമേ ഉറപ്പാക്കാനാവൂ എന്ന വ്യക്തമായി പറയുന്നു. അത് ഞങ്ങളെ കൂടുതല്‍ ഐക്യപ്പെടുത്തുന്നു. അറുപത് വര്‍ഷത്തെ ചൈന-ഇന്ത്യാ ബന്ധമെന്നത് തിബത്തിനുമേലുള്ള ചൈനീസ് അധിനിവേശത്തിന്റെ അറുപതാം വര്‍ഷമെന്നതിന്റെ കൂടി അടിവരയിടലാണ്.
മിസ്റ്റര്‍ പ്രധാനമന്ത്രി, താങ്കള്‍ 2012 ല്‍ വിരമിക്കുകയാണ്. റെന്‍ ഷി ജിയാന്‍ സി ക്യു യാന്‍ യി ഷാന്‍ (മരണത്തോട് അടുക്കുമ്പോള്‍ ഒരു മനുഷ്യന്‍ സത്യം പറയും) എന്ന ഒരു ചൊല്ല് ചൈനയിലുണ്ട്. ഇതാണ് ചൈനീസ് ജനതയുടെ യഥാര്‍ത്ഥ ആഗ്രഹങ്ങള്‍ തുറന്നുപറയേണ്ട സമയം. മിസ്റ്റര്‍ പ്രധാനമന്ത്രി, അത് താങ്കളേക്കാള്‍ മറ്റാര്‍ക്കും നന്നായി ചെയ്യാനാവില്ല,

ടെന്‍സിന്‍ സുന്‍ന്ത്യു
ധരംശാല
ഡിസംബര്‍ 14, 2010


മൊഴിമാറ്റം: ആര്‍.കെ.ബിജുരാജ്.



തെന്‍സിന്‍ സുന്‍ന്ത്യു
ഇന്ത്യയിലെ തിബത്തന്‍ അഭയാര്‍ത്ഥി. ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ-ജനാധിപത്യ പ്രക്ഷോഭകാരി, കവി. ഹിമാചാല്‍ പ്രദേശിലെ മണാലിയില്‍ ജനിച്ചു. ധരംശാലയിയിലെ തിബത്തന്‍ ചില്‍ഡ്രന്‍സ് വില്ലേജ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈയിലും മുംബൈയിലും കോളജ് വിദ്യാഭ്യാസം. മുംബൈ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷിലും ഫിലോസഫിയിലും ബിരുദാനന്തരബിരുദം. ‘ക്രോസിംഗ് ദ ബോര്‍ഡറാ’ണ്് ആദ്യ കവിതാ സമാഹാരം. ‘കോറ’, ‘ഷെംഷുക്ക്’ എന്നിവയാണ് കൃതികള്‍.
ചൈനീസ് പ്രധാനമന്ത്രിമാരുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് തിബത്തന്‍ പതാകവീശി പ്രതിഷേധിച്ചതോടെ അന്താരാഷ്ട്ര പ്രശസ്തനായി. ‘ഫ്രണ്ട്‌സ് ഓഫ് തിബത്ത്’ എന്ന സംഘടനയുടെ നേതാക്കളില്‍ ഒരാള്‍. ഇപ്പോള്‍ ധരംശാലയില്‍ താമസിക്കുന്നു.

Sunday, November 28, 2010

ടെലികോം അഴിമതി

മാധ്യമം ദിനപത്രത്തില്‍ നവംബര്‍ 23 മുതല്‍ 26 വരെ പ്രസിദ്ധീകരിച്ചത്.


(2010 ഏപ്രില്‍ രണ്ടാം വാരത്തില്‍ എഴുതിയതാണ് ഈ ലേഖനം. എന്നാല്‍ വിവിധ പത്രങ്ങള്‍/മാഗസിനുകള്‍ ഈ ലേഖനം 'തങ്ങളെക്കൊണ്ടാവില്ല/കൈപൊള്ളും ' എന്ന പറഞ്ഞുകൊണ്ട്് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. പലരും വച്ചുതാമസപ്പിച്ചു. ഒടുവില്‍ മാധ്യമം പത്രമാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. അപ്പേഴേക്കും വിവാദം കൊഴുത്തിരുന്നു. രാജ രാജിവച്ചു. 2010 ഏപ്രില്‍ എഴുതിയ ലേഖനം ഒരു മാറ്റാവും വരുത്താതെ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്്)




റിപ്പോര്‍ട്ട്



ടെലകോം അഴിമതിക്ക് പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ എന്തൊക്കെയാണ്? 2 ജി ലൈസന്‍സ്/സ്‌പെക്ട്രം ഫീസ് നിശ്ചയിക്കലില്‍ ആരായിരുന്നു ഇടനിലക്കാര്‍? സി.ബി.ഐ രേഖകളുടെയും ഉദ്യോഗസ്ഥന്‍മാര്‍ തമ്മില്‍ നടത്തിയ അതീവരഹസ്യ ഔദ്യോഗിക എഴുത്തുകുത്തുകളുടെയും അടിസ്ഥാനത്തില്‍ ഒരന്വേഷണം



സി.ബി.ഐ (അഴിമതി വിരുദ്ധ വിഭാഗം) ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിനീത് അഗര്‍വാള് ഡി.ജി.ഐ. (ഇന്‍വെസ്റ്റിഗേഷന്‍) മിലാപ് ജെയിന്‍ ന് 2009 നവംബര്‍ 16 ന് എഴുതിയ കത്ത്.





ജോയിന്റ് ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് ആഷിഷ് അബറോള്‍ 2009 നവംബര്‍ 20 ന് സി.ബി.ഐ (അഴിമതി വിരുദ്ധ വിഭാഗം) ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിനീത് അഗര്‍വാളിന് നല്‍കിയ മറുപടി. നീര റാഡിയ്‌ക്കെതിരെയുള്ള ഫോണ്‍ നിരീക്ഷിച്ചതില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് ഈ കത്തിലുള്ളത്.

ടെലകോം അഴിമതി
ഇടനിലക്കാര്‍ ആരെല്ലാം?





ആര്‍.കെ.ബിജുരാജ്


ഒരു ലക്ഷം കോടി രൂപ എന്നത് ഒരിക്കലുമൊരു ചെറിയ തുകയല്ല. നൂറുകോടി ജനങ്ങളുള്ള ഒരു രാജ്യത്തില്‍ ഓരോ അംഗത്തിനും അതില്‍ അവകാശപ്പെട്ട വിഹിതം 1000 രൂപയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ നടന്ന ഏറ്റവും വലിയ അഴിമതിയില്‍ ഓരോ പൗരനും നഷ്ടമായത് അല്ലെങ്കില്‍ അവരില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത് ഏതാണ്ട് ഇതിനു സമാനമായ തുകയാണ്.
അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന, ഇപ്പോള്‍ 2. 13 കോടി ടെലഫോണ്‍ ഉപഭോക്താക്കളുള്ള ഒരു രാജ്യത്തിന്റെ 'ബിസിനസ് പൊട്ടന്‍ഷ്യല്‍' കൃത്യമായി ഇതുവരെ വിലയിരുത്തപ്പെട്ടിട്ടില്ല. ഒരു ദശാബ്ദമായി നമ്മുടെ ടെലികമ്യൂണിക്കേഷന്‍ മേഖല കൈപ്പടിയിലൊതുക്കാന്‍ വിദേശിയരും തദ്ദേശീയരുമായ ടെലകോം ഭീമന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് 2 ജി ലൈസന്‍സ്/ സ്‌പെക്ട്രം ഫീസിലൂടെ നടന്ന വന്‍ അഴിമതി. ഓഹരി, എണ്ണ, ഊര്‍ജം എന്നീ മേഖലയേക്കാള്‍ 'കിക്ക്ബാക്‌സിന്റെ' മേഖലയ ടെലകോം ആണെന്ന് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസ് ലോബികളും കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു.


2 ജി സ്‌പെക്ട്രം അഴിമതി


'ഇത് നിസാര വിഷയമല്ല. തൊട്ടാല്‍ കൈപൊള്ളും'-ടെലകോം അഴിമതിക്ക് പിന്നാലെ യാഥാര്‍ത്ഥ്യങ്ങളടങ്ങിയ രേഖകള്‍ കൈമാറിയവര്‍ മുതല്‍ ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്. ക്യാബിനറ്റ് മന്ത്രി, ടെലകോം ഭീമന്‍മാര്‍, കോര്‍പ്പറേറ്റ് ലോബിയിസ്റ്റുകള്‍, ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍, 'വലിയ' പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയ എല്ലാവരും ഒത്തൊരുമിച്ച് നടത്തിയ വന്‍ അഴിമതിയാണ് 2 ജി ലൈസന്‍സ്/സ്‌പെക്ട്രം ഫീസ് നിശ്ചയിക്കല്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുപോലും നിസ്സഹായനായി മാറുന്ന 'മാനിപ്പുലേഷന്‍സാ'ണ് ഇവര്‍ നടത്തിയത്. ഏതെങ്കിലും ഘട്ടത്തില്‍ ഈ അഴിമതിയെ ചെറുതായി എതിര്‍ത്തവരാരും ഇന്ന് രംഗത്തില്ല. ഒന്നുകില്‍ സ്ഥലമാറ്റം. അല്ലെങ്കില്‍ പിരിച്ചുവിടല്‍. അന്വേഷണം സത്യസന്ധമായി ഏറ്റെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. അഥവാ സി.ബി.ഐ. കേസ് ഏറ്റെടുത്തോ എന്നുപോലും സമ്മതിക്കാന്‍ ആരുമില്ല. ഇത്തരത്തില്‍ വലിയ മൗനത്തെ ഭേദിച്ചുവേണം നമുക്ക് മുന്നോട്ടുപോകാന്‍.
രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പാണ് 2 ജി സ്‌പെക്ട്രം അഴിമതി നടന്നത്. പക്ഷേ അഴിമതി വെളിപ്പെട്ടത് ഈ വര്‍ഷമാദ്യമായിരുന്നു എന്നു മാത്രം. 3 ജി ലൈസന്‍സ്/ സ്‌പെക്ട്രംഫീസ് ഈ വര്‍ഷം ലേലത്തിലൂടെ അനുവദിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ച വരുമാനം 68,000 കോടി രൂപയാണ്. എന്നാല്‍ 2008-ല്‍ 2 ജി ലൈസന്‍സ് അനുവദിച്ചപ്പോള്‍ ലഭിച്ചത് 10,000 കോടി രൂപമാത്രവും. ഈ തുകയിലെ അന്തരമാണ് അഴിമതി നടന്നു എന്നതിന്റെ ആദ്യ പ്രത്യക്ഷ സൂചന.
ടെലകോം മന്ത്രാലയത്തിന്റെ തെറ്റായ പ്രവര്‍ത്തനം മൂലം 26,000 കോടി പൊതു ഖജനാവിന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പിന്നാലെ കണ്ടെത്തി. അതായത് 2 ജി വില്‍നയിലുടെ കുറഞ്ഞത് 37,500 കോടി രൂപ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്നു. തുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ ഉത്തരവ് പ്രകാരം സി ബി ഐ കേസെടുത്തു. അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഓഡിറ്റല്‍ ജനറിന്റെ കണ്ടെത്തല്‍ അനുസരിച്ച് നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് ഇത്. ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ അഴിമതി സത്യം കമ്പ്യൂട്ടേഴ്‌സുമായി ബന്ധപ്പെട്ടതാണ്. 8000 കോടി രൂപയാണ് അതിലെ തട്ടിപ്പ് തുക. തൊട്ടുപിന്നില്‍ ഹര്‍ഷദ് മേത്തയുടെ 4000 കോടിയുടെ ഓഹരി അഴിമതിയാണ്. ഇതു രണ്ടും ടെലകോം അഴിമതിയുമായി തുലനം ചെയ്യുമ്പോള്‍ നിസാരങ്ങളാണ്.


സ്‌പെക്ട്രം, ലൈസന്‍സ്, ടെലകോം കമ്പനികള്‍


ടെലി കമ്യൂണിക്കേഷന്‍ സംവിധാനത്തിന് നിശ്ചിത വ്യാപ്തിയിലുള്ള ഇലക്‌ട്രോണിക്മാഗ്നറ്റിക് സ്‌പെയിസ് ആവശ്യമാണ്. സെപക്ട്രം എന്നാല്‍ റേഡിയോ ഫ്രീക്വന്‍സീസ് പരിധി എന്നാണ് അര്‍ത്ഥം. ടെലകോം കമ്പനികള്‍ക്ക് സിഗ്നലുകള്‍ അയക്കുക, സ്വീകരിക്കുക അടക്കമുള്ള തങ്ങളുടെ വയര്‍ലെസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത മേഖലയില്‍ ഈ ഫ്രീക്വന്‍സി ആവശ്യമാണ്.
ഈ ഫ്രീക്വന്‍സി ഓരോ ടെലഫോണ്‍ കമ്പനികള്‍ക്കും അനുവദിക്കുക കേന്ദ്ര സര്‍ക്കാരാണ്. നിശ്ചിത തുക ഫീസായി ഈടാക്കിയാണ് ഇത് അനുവദിക്കുക. ടെലകോം മന്ത്രാലയമാണ് അത്യന്തികമായി ഇതിന്റെ നടത്തിപ്പുകാര്‍.
ആശയവിനിമയ രംഗത്ത് (2 ജി) മൊബൈലുകളും മൂന്നാം തലമുറ മൊബൈലുകളും (3 ജി) വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കുക. ഇപ്പോത്തെ മൊബൈല്‍ സംവിധാനത്തില്‍ ശബ്ദങ്ങളുടെ കൈമാറ്റവും ഡാറ്റ കൈമാറ്റവുമാണ് നടക്കുക. അതിന് പരിമിതികളുണ്ട്. അതേസയം 3 ജി മാബൈലില്‍ ശബ്ദം, ഡേറ്റ, മള്‍ട്ടി മീഡിയ, ഇന്റര്‍നെറ്റ് എന്നിവ എളുപ്പം ലഭ്യമാകും. മൊബൈല്‍ ടിടി, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, വീഡിയോ കോണ്‍ഫ്രണ്‍ന്‍സിംഗ് (സംസാരിക്കുന്നവര്‍ക്ക് പരസ്പരം കണ്ടുകൊണ്ട് സംസാരിക്കാനുള്ള അവസരം), ടെലി മെഡിസിന്‍, ലൊക്കേഷന്‍ ബെയ്‌സഡ് സര്‍വീസ് എന്നീ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് 3 ജി മൊബൈല്‍. നിലവിലുള്ള സംവിധാനത്തേക്കാള്‍ 10-25 ഇരട്ടിവരെ വേഗതയുണ്ടാവും 3 ജിക്ക് (3 ജി സൗകര്യമുള്ള മൊബൈലുകള്‍ വേണം ഈ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ എന്നു മാത്രം). വികസിച്ച ഈ മൊബൈല്‍ സാങ്കേതികതയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരിക്കുമെന്നുംവ്യക്തം. അതുകൊണ്ട് തന്നെയാണ് സ്‌പെക്ട്രം കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാനും ലാഭമുണ്ടാക്കാനും ടെലകോം കമ്പനികള്‍ ശ്രമിക്കുന്നത്.
സ്‌പെക്ട്രം അഴിമതിയുടെ സ്വഭാവം ഏറെക്കുറെ ഇങ്ങനെയായിരുന്നു: ടെലകോംമന്ത്രി എ. രാജയും ടെലഫോണ്‍ കമ്പനികളും ഇടനിലക്കാരും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ രംഗം തദ്ദേശീയരും വിദേശികളുമായ കുത്തകമ്പനികള്‍ക്ക് വിറ്റഴിക്കാന്‍ തിരുമാനിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിനെ തകര്‍ത്തുകൊണ്ടാണിത്. സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതിന് ലേലം ഏര്‍പ്പെടുത്താനോ മത്സരാധിഷ്ഠിതമായ തുക നിശ്ചയിക്കാനോ മന്ത്രി രാജയും കൂട്ടരും ശ്രമിക്കുന്നില്ല. സ്‌പെക്ട്രം ലൈസന്‍സ് 'ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക' എന്ന രീതിയില്‍ അനുവദിച്ചു നല്‍കി. ഇതിനു നിശ്ചയിച്ച ഫീസ് 2007 ലേതായിരുന്നില്ല. പകരം ആറുവര്‍ഷം പഴയ, 2001 ലെ ഫീസായിരുന്നു. അതായത് 1650 കോടി രൂപ. ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടിവരുമായിരുന്നു യഥാര്‍ത്ഥ തുക. 2ജി സ്‌പെക്ട്രം ലൈസന്‍സിന് അപേക്ഷിക്കാന്‍ കൃത്യമായ കാലപരിധിയും നല്‍കിയില്ല. കുറഞ്ഞ തുകയ്ക്ക് സെപക്ടറം അനുമതി കിട്ടിയ കമ്പനികള്‍ പലതും വ്യാജമായിരുന്നു. 'യൂണിടെക്ക്', 'സ്‌വാന്‍' തുടങ്ങിയ കമ്പനികള്‍ തങ്ങള്‍ക്ക് ചുളുവിന് കിട്ടിയ ലൈസന്‍സ് വിദേശ കമ്പനികള്‍ക്ക് മറിച്ചുവിറ്റു. ഈ രണ്ടു കമ്പനികളും യഥാര്‍ത്ഥ അര്‍ഹരല്ലായിരുന്നു. കാരണം ഈ കമ്പനികള്‍ക്ക് സ്വന്തമായ നെറ്റ് വര്‍ക്ക് സംവിധാനമോ, ടെലഫോണ്‍ ടവറോ, മറ്റ് ടെലകോം സംവിധാനങ്ങളോ ഇല്ലായിരുന്നു.


നീരാ റാദിയയുടെ വഴികള്‍


ടെലകോം അഴിമതിയുടെ യഥാര്‍ത്ഥ രഹസ്യങ്ങളിലേക്ക് നമ്മള്‍ ഇതുവരെ എത്തിയിട്ടില്ല. അതിലേക്ക് എത്തുന്നതിന് മുമ്പ് നീരാ റാദിയ എന്ന സ്ത്രീയെ നമ്മള്‍ പരിചയപ്പെടണം. അധികാരത്തിലേക്ക് എത്തുന്നതിന് ഡല്‍ഹിയിലെ രാഷ്ട്രീയക്കാരുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പാസ്‌വേഡാണ് നീരാ റാദിയ. അവരിലൂടെ മാത്രമേ നമുക്കും ടെലകോം അഴിമതിയുടെ രഹസ്യങ്ങളിലേക്ക് ചെല്ലാനാവൂ. ഡല്‍ഹിയിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നീരാ റാദിയ എന്ന ഇടനിലക്കാരിക്ക് ഇട്ടിരിക്കുന്ന ചെല്ലപ്പേരാണ് 'കോര്‍പ്പറേറ്റ് ലോബിയിസ്റ്റ്'. അധികാരവഴികളില്‍ ശരിക്കും ഒരു മാനിപ്പുലേറ്ററാണ് നീര റാദിയ. എ. രാജയെപ്പോലുള്ള ക്യാബിനറ്റ് മന്ത്രിമാരെ വാഴിക്കാനും നീക്കം ചെയ്യാനും മാത്രം പ്രഗല്‍ഭ. മുകേഷ് അംബാനിമാരെപ്പോലുള്ള വന്‍മുതലാളിയെ വളര്‍ത്താനും തളര്‍ത്താനും അറിയാവുന്നയാള്‍. ബര്‍ക്ക ദത്ത, വീര്‍ സാംഗ്‌വി പോലുള്ള 'മാധ്യമജെയിന്റു'കളെ ഏങ്ങോട്ട് നയിക്കണമെന്നറിയാവുന്ന ഒരാള്‍.
ഇരുപത്തഞ്ച് വര്‍ഷമായി വ്യോമായാനം, വിനോസഞ്ചാരം, ടെലകോം, കമ്യൂണിക്കേഷന്‍ മേഖലയില്‍ കണ്‍സള്‍ട്ടന്റായി നീര റാദിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ, ബിസിനസ്, മാധ്യമ, വ്യോമ, ഊര്‍ജ രംഗങ്ങളെപ്പറ്റി ആഴത്തില്‍ അറിവുള്ളയാളാണ് അവര്‍. ഏയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ സമയത്ത് കടന്നുവന്ന് അത് സിംഗപൂര്‍ എയര്‍ലൈന്‍സ്-ടാറ്റ കണ്‍സോര്‍ഷ്യത്തിന് അതിന് ലാഭമുണ്ടാക്കിയത് നീര റാഡിയയയാരുന്നു. ടാറ്റ, വി.എസ്.എന്‍.എല്‍, ടൈറ്റാന്‍, ഐ.ടി.സി., സ്റ്റാര്‍ ഗ്രൂപ്പ്, കൊടാക് മഹീന്ദ, ചാനല്‍ വി, റയ്മണ്ട്‌സ് തുടങ്ങിയവയുമായും അവര്‍ക്കുവേണ്ടിയും വമ്പന്‍ ഇടപാടുകള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട് നീര. ഇന്ത്യയില്‍ മാജിക് ഏയര്‍ലൈന്‍സ് തുടങ്ങാന്‍ പദ്ധതിയുമായി ഒരിക്കല്‍ നീര റാദിയ വന്നിരുന്നു.
ടെലകോം അഴിമതി അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തപ്പോള്‍ അവര്‍ നീര റാഡിയയുടെ ഫോണ്‍ കോളുകള്‍ നീരിക്ഷിച്ചിരുന്നു. നീര റാഡിയയുടെ സ്വാധീന ശക്തിയും ഇടപെടലുകളും എത്ര വിപുലമാണെന്ന വിവരങ്ങളാണ് അതിലൂടെ ലഭിച്ചത്. സി.ബി.ഐയുടെ അതീവ രഹസ്യരേഖകള്‍ നീര റാദിയെപ്പറ്റി രേഖപ്പെടുത്തുന്നത് ചില വിവരങ്ങള്‍ ഇങ്ങനെയാണ്:
1. ജാര്‍ഖണ്ഡില്‍ ടാറ്റയ്ക്ക് ഒരു ധാതുഖനിയുടെ ലീസ് കാലാവധി നീട്ടിക്കിട്ടണം. പക്ഷേ അതിനു മുഖ്യമന്ത്രി മധുഖോഡ 180 കോടിയോളം ആവശ്യപ്പെട്ടു. പക്ഷേ നീര റാഡിയ നേരിട്ട് ഇടപെട്ടു. ജാര്‍ഖണ്ഡ് ഗവര്‍ണറില്‍ നിന്ന് ലീസ് കാലാവധി അവരുടെ നീട്ടിമേടിച്ചു. ഈ ഇടപാടിനുവേണ്ടി പ്രവര്‍ത്തിച്ച ടീമംഗങ്ങള്‍ക്ക് രത്തന്‍ ടാറ്റ സമ്മാനിച്ചത് ഒരു കോടി രൂപയാണ്.
2. ബംഗാളിലെ സിംഗൂരില്‍ തുടങ്ങാനിരുന്ന ടാറ്റയുടെ പ്രോജക്ട് ജനകീയ പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തില്‍ ഗുജറാത്തിലേക്ക് കൊണ്ടുവരുന്നതും അതിന് അനുയോജ്യമായ രീതിയില്‍ രാഷ്ട്രീയ-മാധ്യമം അന്തരീക്ഷം ഒരുക്കിയതും നീര റാഡിയയാണ്. ഇവര്‍ക്ക് ബംഗാളിലെ പ്രധാന ഇടതുമുന്നണി നേതാക്കളുമായും സി.ഐ.ടി.യു നേതാക്കളുമായും അടുത്ത ബന്ധമുണ്ട്.
3. അനില്‍ അംബാനിയുമായുള്ള 'ഗ്യാസ് യുദ്ധ'ത്തില്‍ മുകേഷ് അംബാനിക്കുവേണ്ടി നീര റാഡിയ അധികാര കേന്ദ്രങ്ങളില്‍ ശക്തമായ ലോബിംഗ് നടത്തിയി.
4. ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന്, ഡല്‍ഹി ആസ്ഥാനമായുള്ള ഒരു എന്‍.ജി.ഒ.യെക്കൊണ്ട് അനില്‍ അംബാനിയുടെ എ.ഡി.എ.ജി. ഗ്രൂപ്പിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി കൊടുപ്പിക്കാന്‍ നീരാ റാഡിയ ശ്രമിച്ചു. അതിനുവേണ്ടി റിലയന്‍സിലെ ഒരു ഉദ്യോഗസ്ഥനായ
മനോജ് മോഡിയുമായി അവര്‍ ബന്ധപ്പെടുന്നു. പ്രമുഖമായ ഡി.എല്‍.എഫ് കേസില്‍ മോഡി ഇതേ എന്‍.ജി.ഒയെയാണ് അനുകൂലമായി ഉപയോഗിക്കുന്നത്. എന്‍.ജി.ഒ. സംഘത്തെ ഒനയിക്കന്നതില്‍ ഒരാള്‍ നീരാ റാഡിയയുടെഅടുത്തയാളാണ്.
5. മാധ്യമ കണ്‍സള്‍ട്ടന്‍സിയും ചാനല്‍ സംവിധാനങ്ങളുമുള്ള നീര റാഡിയ മുകേഷ് അംബാനിയ്ക്കുണ്ടേി 'നയി ദുനിയ'യെ ഉപയോഗപ്പെടുത്തുന്നു. വിനയ് ചാജ്ല്‍നിക്കും ജഹാംഗീര്‍ പോച്ചയ്ക്കും വേണ്ടി ന്യൂസ് എക്‌സ് ചാനല്‍ ഏറ്റെടുക്കുന്നതിനുള്ള അന്തരീക്ഷം ഉണ്ടാക്കിയത് നീരാ റാഡിയയാണ്. പത്രപ്രവര്‍ത്തകര്‍ക്ക് വില കൂടിയ സമ്മാനങ്ങള്‍, കാറുകള്‍, ഹോളിഡേ പാക്കേജുകള്‍ എന്നിവ നല്‍കി ക്കൊണ്ടാണ് മാധ്യമ അന്തരീക്ഷം പലപ്പോഴും അനുകൂലമായി നീരാ റാഡിയ ഉപയോഗിക്കുന്നത്.
6. നീരാ റാദിയയുമായി കേന്ദ്ര ടെലകോം മന്ത്രി എ. രാജയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. രാജയ്ക്ക് യു.പി.എ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ശക്തമായ ലോബിംഗ് നടത്തി. നീരാറാഡിയയാണ് ടെലകോം അഴിമതിയിലെ ഇടപാടുകള്‍ മുഖ്യമായും നടത്തുന്നത്.
7. കേന്ദ്ര നയങ്ങള്‍ നിശ്ചയിക്കാനും മാറ്റിത്തീര്‍ക്കാനും കരുത്തുള്ളയാളാണ് നീരാ റാഡിയ. പല ഔദ്യോഗിക രഹസ്യരേഖകളും ഔദ്യോഗിക ഇടപാടുകളുടെ വിശദവിവരങ്ങളും ഇവരുടെ കൈയില്‍ നേരിട്ട് തന്നെ എത്തുന്നുണ്ട്.

നീരാ റാഡിയയുടെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യന്നവരുടേതുമായ ഒമ്പത് ടെലഫോണ്‍ ലൈനുകള്‍ നീരീക്ഷിച്ചതിലൂടെ സി.ബി.ഐയ്ക്ക് ലഭിച്ചതാണ് ഈ വിവരങ്ങള്‍








ടെലകോം അഴിമതിയെപ്പറ്റി വ്യക്തമാക്കുന്ന 'സ്ട്രിക്ക്റ്റിലി കോണ്‍ഫിഡന്‍ഷ്യല്‍' രേഖകള്‍.

രാജയുടെ മന്ത്രിപദം

മന്‍മോഹന്‍സിംഗ് മന്ത്രിസഭയിലെ എ. രാജയുടെ സ്ഥാനം ഒരര്‍ത്ഥത്തില്‍ നീരാ റാഡിയുടെ സമ്മാനമാണ്. അഴിമതിക്കാരന് വ്യക്തമായതുകൊണ്ടു കൂടിയാവണം രണ്ടാം വട്ട യു.പി.എ. മന്ത്രിസഭയില്‍ എ. രാജയെ ആദ്യഘട്ടത്തില്‍ ടെലകോം മന്ത്രിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പരിഗണിച്ചിരുന്നില്ല. രാജയ്ക്കുവേണ്ടി റാഡിയ നന്നായി കോണ്‍ഗ്രസ് അധികാരകേന്ദ്രങ്ങളില്‍ ലോബിംഗ് നടത്തി.
ഡി.എം.കെ. നേതാവ് കരുണാനിധിയുടെ വിശ്വസ്തനുംആജ്ഞാനുവര്‍ത്തിയുമാണ് രാജ. നാല്‍പത്തിയേഴു വസുകാരനായ എ. രാജ തമിഴ്‌നാട്ടിലെ നീലഗിരി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. മൂന്നാംവട്ടം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ രണ്ടാം തവണയാണ് കേന്ദ്രമന്ത്രിയാകുന്നത്. 2004 മെയില്‍ ആദ്യ യു.പി. എ. സര്‍ക്കാരില്‍ എ രാജ പരിസ്ഥിതി വനം മന്ത്രിയായി. 2007 മെയില്‍ ഐടി മന്ത്രലായത്തിന്റെ ചുമതലയിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള, മറ്റൊരു ഡി.എം.കെ. അംഗം ദയാനിധി മാരനാണ് അതുവരെ ആ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നത്. സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള 'ദിനകരന്‍' പത്രത്തില്‍ കരുണാനിധിയുടെ പിന്‍ഗാമിയായി 70 ശതമാനം ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് എം.കെ. സ്റ്റാലിനെയാണ് എന്ന് സര്‍വേ ഫലം പുറപ്പെടുവിച്ചതോടെയാണ് ദയാനിധിമാരനുമായി കരുണാനിധി അകലുന്നത്. കരുണാനിധിയുടെ മറ്റൊരു മകന്‍ അഴഗിരിയുടെ അനുയായികള്‍ ദിനകരന്റെ ഓഫീസ് ആക്രമിച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് മാരനെ മാറ്റാന്‍ കരുണാനിധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പക്ഷേ പ്രധാമന്ത്രി നിരസിച്ചു. ഒടുവില്‍ 2007 മെയ് 13 ന് മാരന്‍ രാജിവച്ചു. മാരന്‍ മാറുന്ന ഒഴിവിലാണ് രാജ ടെലകോം മന്ത്രിയാകുന്നത്.
രണ്ടാംവട്ട യു.പി.എ. സര്‍ക്കാരാര്‍ ചുതലയേല്‍ക്കുമ്പോള്‍ ടെലകോം മന്ത്രിയായി മന്‍മോഹന്‍സിംഗിന്റെ മനസിലുണ്ടായിരുന്നത് ദയാനിധി മാരനായിരുന്നു. എന്നാല്‍ മാരനെ ടെലകോം മന്ത്രിയാക്കാതിരിക്കാന്‍ വലിയ ലോബിംഗ് നടന്നു. ടെലകോം കമ്പനികളും നീരാ റാഡിയയും രംഗത്തിറങ്ങി. കരുണാനിധി തന്നെ ഇടപെട്ടൂ. ദയാനിധി മാരന്‍ ടെലകോം മന്ത്രിയാകുന്നത് കരുണാനിധി ഒരുതരത്തിലും ഇഷ്ടപ്പെട്ടിരുന്നില്ല. ക്യാബിനറ്റ് മന്ത്രിമാരെ നിശ്‌യചിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രാജയും നീരാറാഡിയയും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണങ്ങള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചോര്‍ത്തിയിരുന്നു. അത് പിന്നീട് ചാനലുകള്‍ പുറത്തുവിട്ടു.
2009 മെയ് 23 ന് രാത്രി 11.05 ന് രാജ ഫോണില്‍ നീര റാഡിയയെ വിളിക്കുന്നു.
രാജ: : എന്റെ പേര് ഉറപ്പായോ? (ക്യാബിനറ്റ് മന്ത്രിപദം)
റാദിയ: യെസ്. ഇന്നലെ രാത്രി തന്നെ നിങ്ങളുടെ കര്യം ഉറപ്പാക്കിയിട്ടുണ്ട്..എന്താണ് ദയ (ദയാനിധി മാരന്‍)യുടെ കാര്യം?
രാജ: ടെക്‌സ്റ്റയില്‍ അല്ലെങ്കില്‍ വളം?
റാഡിയ: ദയക്കാണോ എന്നല്ല. ദയയോ അഴഗിരിയോ ഒരാള്‍ വന്നാല്‍പേരെ?
രാജ: അല്ല. രണ്ടുപേര്‍ക്കും വരാം
റാഡിയ: രണ്ടുപേരും?
രാഡിയ: ബാലുവായിരിക്കും പ്രശ്‌നം എന്ന് ഞാന്‍ കരുതുന്നു
റാഡിയ: നേതാവിന് (കരുണാനിധിക്ക്) തന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കുവേണ്ടി പറയുക ബുദ്ധിമുട്ടാവും.
രാജ: (ചിരിക്കുന്നു). അതെ, എല്ലാവര്‍ക്കും അതറിയാം
റാഡിയ: നോ. കനി (കനിമൊഴി) എന്നോട് ഇന്നലെ രാത്രി പറഞ്ഞത്...

ഒടുവില്‍ രാജ ടെലകോം മന്ത്രിയായി. ടെലകോം കമ്പനികള്‍ക്കും ഇടനിലക്കാരും സ്വഭാവികമായും ആഹ്‌ളാദത്തിലായി. മാരനെപ്പോലെ ഒരാള്‍ ഒഴിഞ്ഞു കിട്ടിയതിലായിരുന്നു എല്ലാവര്‍ക്കും സന്തോഷം.

അന്വേഷണങ്ങള്‍ തുടങ്ങുന്നു

2 ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്നു വ്യക്തമായതോടെ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തി.
സി.ബി.ഐ (അഴിമതി വിരുദ്ധ വിഭാഗം) ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിനീത് അഗര്‍വാളായിരുന്നു ടെലകോം അഴിമതിയുടെ അന്വേഷണ ചുതല.
ഡി.ജി.ഐ. (ഇന്‍വെസ്റ്റിഗേഷന്‍) മിലാപ് ജെയിന്‍ ന് 2009 നവംബര്‍ 16 ന് എഴുതിയ കത്തില്‍ 2007-08 വര്‍ഷത്തില്‍ യു.എ.എസ്. ലൈസന്‍സ് നല്‍കിയ കാര്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണ് എന്നും. 2009 ഒക്‌ടോബറര്‍ 21 ന് കേസ് ആര്‍.സി, ആര്‍ സി ഡി എ ഐ 2009 എ 0045 എന്ന നമ്പറില്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും വിനീത് അഗര്‍വാള്‍ പറയുന്നു. തങ്ങള്‍ നോയിസിസ് കള്‍സള്‍ട്ടന്‍സിയിലെ നിരാ റാഡിയ്‌ക്കെതിരെ ചില വിവരങ്ങള്‍ തേടുകയാണെന്നും അവര്‍ക്കെതിരെ എന്തെങ്കിലും വിവരവമോ രേഖയോ ഇണ്ടെങ്കില്‍ നല്‍കണമെന്ന് കാണിച്ചുമാണ് കത്ത്. നീരാ റാഡിയയുടെ ടെലഫോണുകള്‍ നിരീക്ഷണത്തിലാണ് എന്ന് കത്തില്‍ പറയുന്നുണ്ട്.
'സ്ട്രിക്ക്റ്റ്‌ലി കോണ്‍ഫിഡന്‍ഷ്യല്‍' എന്ന് രേഖപ്പെടുത്തിയ ഒരു മറുപടി ജോയിന്റ് ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് ആഷിഷ് അബറോള്‍ 2009 നവംബര്‍ 20 ന് വിനീത് അഗര്‍വാളിന് എഴുതി.
സി.ബി.ഡി.ടിയില്‍ നിന്ന് ലഭിച്ച പ്രത്യേക വിവരത്തിന്റെ അിടസ്ഥനത്തില്‍ നീര റാഡിയയുടെയും അവരുടെ അടുത്ത അനുയായികളുടെയും ഫോണ്‍ കോളുകള്‍ ആഭ്യന്തര മരന്താലയത്തിന്റെ അുനമതിയോടെ നിരീക്ഷണത്തില്‍ വച്ചുവെന്ന് മറുപടി പറയുന്നു. നീര റെഡിയ വൈഷണവി കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍സ് പൈവറ്റ് ലിമിറ്റ്ഡ്, നോയിസിസ് സ്ട്രാറ്റജിഗ് കണ്‍സള്‍ട്ടിംഗ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റ്, വിറ്റോം, നിയോ കോം കണ്‍സള്‍ട്ടിംഗ് എന്നിവയുടെ മേധാവിയാണെന്നും ടെലകോം, ഈര്‍ജം, വ്യോമനയാം, അടിസ്ഥാന സൗകര്യവികസന ന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിരാ റാഡിയയ്ക്ക് ടെലകോം ലൈസന്‍സ് നല്‍കുന്നതില്‍ പങ്കുണ്ടെന്ന് വ്യക്തമാണെന്ന് കത്ത് വ്യക്തമാക്കുന്നു. ഒരു സംഭാഷണത്തില്‍ പുതിയ ടെലകോം ഓപ്പറേറ്റര്‍മാരോട് വിദേശ നിക്ഷേപകരില്‍ ഫണ്ട് തങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നത് താമസിപ്പിക്കാന്‍ റാഡിയ നിര്‍ദേശിക്കുന്നു. വളരെ ലാഭമുളള കമ്പനിയാണെന്ന് എന്ന് തോന്നിപ്പിക്കാതിരിക്കാനാണ് ഈ നിര്‍ദേശം.
റാഡിയ ടെലകോം മന്ത്രിയുമായി നേരിട്ടുതന്നെ ചില സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മറ്റ് ചില സംഭാഷണങ്ങളില്‍ റാഡിയ മറ്റ് ടെലകോം കമ്പനികളോട് 2 ജി ലൈസന്‍സ്/സ്‌പെകട്രം ഫീസ് നിശ്ചയിക്കാന്‍ തങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. ചനോലിയ എന്ന ടെലകോം ഉദ്യോഗസ്ഥനുമായി റെഡിയ തുടര്‍ച്ചയായി ബന്ധപ്പെട്ടതിനും തെളിവുകള്‍ ലഭിച്ചു.
പക്ഷേ അന്വേഷണം ശരിയായ ദിശിയില്‍ മുന്നേറുന്നു എന്നു കണ്ടപ്പോഴേ രാഷ്ട്രീയ സമ്മര്‍ദമുണ്ടായി. വിനീത് അവര്‍വാളിനെ അന്വേഷണ ചുതലയില്‍നിന്ന് മാറ്റി. പക്ഷേ വിവരം പുറത്തുവിട്ടില്ല.


അഴിമതിയുടെ നാള്‍ വഴികള്‍

2007 മെയില്‍ ഐടി മന്ത്രലായത്തിന്റെ ചുമതലയിലേക്ക് രാജ മാറിയതോടെ ടെലകോം കമ്പനികള്‍ക്ക് നല്ല കാലമായി. രാജയുടെ അടുത്ത ബന്ധം പുലര്‍ത്തിയ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ടെലകോം ഓപ്പറേറ്റഴ്‌സായി മാറാന്‍ സന്നദ്ധപ്രകടിപ്പിച്ചു.
വൈകാതെ 2 ജി സ്‌പെക്ട്രം ലൈസന്‍സ് വിഷയം ഉയര്‍ന്നുവന്നു. റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ടെലകോം രംഗത്തേക്ക് കടന്നുവന്നതോടെയാണ് രാജ അവര്‍ക്കുവേണ്ടി കളമൊരുക്കാന്‍ തുടങ്ങി. ടെലകോം സെക്രട്ടി ഡി.എസ്. മാതുറിനോട് പുതിയ കമ്പനികള്‍ക്ക് ലെസന്‍സും സ്‌പെക്ടറും നല്‍കാന്‍ രാജ നിര്‍ദേശം നല്‍കി. മാതുര്‍ ഇത് ഏതിര്‍ക്കുകയും ലൈസന്‍സ് അനുവദിക്കുന്നതിന് സുതാര്യമായ ലേലവും മത്സരാധിഷ്ഠിതമായി വിലയും നിശ്ചയിക്കേണ്ടതുണ്ട് എന്ന് മാതുര്‍ അറിയിച്ചു. 2003 ന് ശേഷം ടി.ആര്‍.എ. ഐ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ളതായിരുന്നു മാതുറിന്റെ നിലപാട്. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന രീതിയില്‍ 2 ജി ലൈസന്‍സ് അനുവദിക്കാനായിരുന്നു രാജയുടെ താല്‍പര്യം. 2001 ല്‍ നിശ്ചയിച്ച വിലയനുസരിച്ച് പണം കമ്പനികളില്‍ ഈടാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. ഇത് അംഗീകരിക്കാനാവില്ല എന്നായിരുന്നു മാതുറിന്റെ പക്ഷം. കാരണം 2001 ല്‍ നാല്‍പതു ലക്ഷം മൊബൈല്‍ ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. 2007 ല്‍ അവരുടെ എണ്ണം മൂന്നു കോടിയായി വര്‍ധിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ മഞ്ജു മാധവനും രാജയുടെ നീക്കത്തെ എതിര്‍ത്തു. രാജ രണ്ടുപേരുടെ എതിര്‍പ്പിനെ അവഗണിക്കുകയും നിയമന്ത്രലായത്തിന് തന്റെ നിലപാടുകള്‍ അംഗീകരിച്ചു കിട്ടാനായി ഫയല്‍ അയക്കുകയും ചെയ്യു. അതിനിടയില്‍, 2007 സെപ്റ്റംബര്‍ 4 ന് ടെലകോം മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് ഇറങ്ങി. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അവസാന തീയതി 2007 ഒക്‌ടോബര്‍ 1 ആയി നിശ്‌യിച്ചിരിക്കുന്നു എന്നായിരുന്നു പത്രക്കുറിപ്പ്.
2007 നംബര്‍ 1 ന് നിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് രാജയുടെ പദ്ധതി നിരസിച്ചു. മന്ത്രിമാരുടെ ഒരു വിദഗ്ധ സമിതി രൂപീകരിച്ച് സുതാര്യമായി 2ജി സെപ്ക്ട്രം ലേലം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ദിവസം, 2007 നവംബര്‍ 2 ന് രാജ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കത്തെഴുതി. ഭര്വാദജിന്റെ നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടും നിയമന്ത്രാലയത്തിന് ഈ വിഷയത്തില്‍ കാര്യമില്ലെന്നും അറിയിച്ചുകൊണ്ടായിരുന്നു കത്ത്. രാജയുടെ ഓഫീസില്‍ നിന്ന് കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് എത്തിച്ചു നല്‍കി.
ഒരു മണിക്കൂറിനുള്ളില്‍ (രാത്രി ഒമ്പതിന്) പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കത്തിലൂടെ രാജയോട് 2 ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയക്കാനും തുടര്‍ന്നുള്ള എല്ലാ നടപടികള്‍ക്കും തന്നെ അറിയിക്കണമെന്നും അനുമതി തേടണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള ഒരു നീക്കത്തിന് ഒരു കാരണം അദ്ദേഹത്തെ വിവരങ്ങള്‍ മന്ത്രി ഭരദ്വാജ് ധരിപ്പിച്ചതുകൊണ്ടാവാം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്ത് രാജയുടെ വസതിയിലേക്ക് പ്രത്യേക ദൂതന്‍ വഴി എത്തിച്ചു നല്‍കി. ആ അര്‍ദ്ധരാത്രി തന്നെ രാജ മറുപടി എഴുതി. താന്‍ നിയമാനുസൃതമായിട്ടും സുതാര്യമായിട്ടുമാണ് 2 ജി സ്‌പെക്ട്രം ലൈസന്‍സ് വിഷയത്തില്‍ ഇടപെടുന്നത് എന്നു കാണിച്ചായിരുന്നു കത്ത്. ലേലം, മത്സാരാധിഷ്ഠിതമായി വില നിശ്ചയിക്കല്‍ എന്നിവ ഗുണകരമല്ലെന്നുമായിരുന്നു രാജയുടെ വാദം. മുന്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ രീതികള്‍ തുടരുക മാത്രമാണ് താന്‍ ചെയ്യുന്നത് എന്നായിരുന്നു വാദം. കത്ത് 2007 നവംബര്‍ 2 പ്രധാനമന്ത്രിക്ക് നല്‍കി. രണ്ടു കത്തുകളും രാജയ്ക്കുവേണ്ടി തയ്യാറാക്കിയത് സോളിറ്റര്‍ ജനര്‍ (പിന്നീട് അറ്റോണി ജനര്‍) ജി. വാസന്‍വതിയായിരുന്നു. അദ്ദേഹം അന്ന് രാത്രി 7 -11.30 മണി വരെ രാജയുടെ വസതിയില്‍ ഉണ്ടായിരുന്നു. യുണ്ടയിരുന്നു. അദേ്ഹമാണ് രാജയ്ക്കുവേണ്ടി പ്രധാനമന്ത്രിക്കുള്ള രണ്ട് കത്തും തയ്യാക്കിതയത്.
എന്‍.ഡി.എ. ഭരണം ഉള്ളപ്പോഴുള്ള നയങ്ങള്‍ പിന്തുടരുകമാത്രമാണ് താന്‍ ചെയ്തത് എന്നാണ് എ. രാജയുടെ വാദം.

അഴിമതിയിലേക്കുള്ള രാജയുടെ അവസാന ചുവട്

രാജയുടെ നീക്കങ്ങള്‍ക്ക് ചെറിയ തിരിച്ചടി പ്രധാനമന്ത്രിയുടെ ഇടപെടല്‍ മൂലമുണ്ടായി. ടെലകോം സെക്രട്ടറി ഡി.എസ്. മാതുറിന്റെയും മഞ്ജു മാധവന്റെയും കടുത്ത എതിര്‍പ്പ് മറ്റൊരുവശത്ത് ശക്തമായുണ്ടായിരുന്നു. രാജ 2007 ഡിസംബര്‍ നാലിന് മഞ്ജുമാധവനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് ഇന്റേണല്‍ നോട്ട് എഴുതി. മജ്ഞുമാധവന്‍ ഉടനെ വി.ആര്‍.എസ്. എടുത്ത് ജോലി ഉപേക്ഷിച്ചുപോയി (വി.ആര്‍.എസിന് മഞ്ജുമാധവന്‍ നേരത്തെ തന്നെ അപേക്ഷിച്ചിരുന്നു)
50 ദിവസങ്ങള്‍ക്കുശേഷം, 2007 ഡിംസംബര്‍ 26 ന്, രാജ വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രണാബ്് മുഖര്‍ജി (അക്കാലത്ത് വിദേശകാര്യമന്ത്രി)യുടെയും ജി. വാസനവിയുടെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ 'വ്യക്തത' താന്‍ കൈവരിച്ചിരിക്കുന്നുവെന്നും 2 ജി ലൈസന്‍സ് കമ്പനികള്‍ക്ക് അനുവദിക്കേണ്ടതുമാണ് കത്തലുണ്ടായിരുന്നു. പ്രധാമനമന്ത്രി പക്ഷേ വ്യക്തമായ മറുപടി എഴുതിയില്ല. 'കത്ത് കിട്ടി' എന്നു മാത്രം രാജയെ 2008 ജനുവരി 3 ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അറിയിച്ചു.
ടെലകോം സെക്രട്ടറിയായ ഡി.എസ്.മാതുര്‍ 2007 ഡിസംബര്‍ 31 ന് വിരമിച്ചു. രാജ ഈ അവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. പകരം ആ സ്ഥാനത്തേക്ക് രാജ തന്റെ വിശ്വസ്തനായ സിദ്ധാര്‍ത്ഥ ബെഹുറയെ കൊണ്ടുവന്നു. മുമ്പ് വനം പരിസ്ഥിത മന്ത്രാലയത്തില്‍ രാജയ്ക്ക് കീഴില്‍ അഡീഷണല്‍ സെക്രട്ടറിയായി ബെഹുറ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെഹുറ ചുമതലയേറ്റ് പത്ത് ദിവസത്തിനുള്ളില്‍ അതായത് 2008 ജനുവരി 10 ന് ഉച്ചയ്ക്ക് 2.45 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലകോം ( ഡോട്ട്) പ്രസ് റീലിസ് വന്നു. കഴിഞ്ഞവര്‍ഷം നിശ്ചയിച്ചിരുന്ന, 2 ജി ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസാനതീയതി 2007 ഒക്‌ടോബര്‍ 1 എന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അത് 2007 സെപറ്റംബര്‍ 25 ആയിരിക്കും. പുതിയ ആളുകള്‍ 2008 ജനുവരി 10 ന് 3.30 നും 4.40 നും ഇടയ്ക്ക് ഫീസായി പണം അടക്കണം അതായത് 1500-1600 കേടി രൂപ പുതിയ പ്രസ് റിലീസ് വന്ന് ഒരുമണിക്കൂറിനുള്ളില്‍ അടക്കണം. അസംഭവ്യമെന്ന് കരുതിയത് സംഭവിച്ച. ഒമ്പതു കമ്പനികള്‍ ഫീസടച്ചു. പക്ഷേ, വെറും 45 മിനിറ്റിനുള്ളില്‍ ഇത്രയും വലിയ ഫീസ് ഒമ്പത് പുതിയ കമ്പനികള്‍ക്ക് എങ്ങനെ അടക്കാനായി എന്നത് ചോദ്യമായി ശേഷിക്കുന്നു.
അതിന് സി.ബി.ഐക്ക് വ്യക്തമായ തെളിവ് കിട്ടി. പണം അടച്ച ഒമ്പത് കമ്പനികളുടെ പ്രതിനിധികളും/പ്രാമോട്ടര്‍മാരും പുതിയ പത്രക്കുറിപ്പ് വന്നതിന്റെ തലേ ദിവസം അതായാത് 2008 ജാനുവരി 9 ന് മന്ത്രി എ. രാജയുടെ വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു. പ്രസ് റിലീസ് വരുന്നതിന് 24 മണിക്കൂര്‍ മുമ്പ് രാജ ഈ കമ്പനികളെയെല്ലാം വിവരം അറിയിച്ചിരുന്നു.
പത്രക്കുറിപ്പില്‍ സെപ്റ്റംബര്‍ 25 അവസാന തീയതിയായി വയ്ക്കാന്‍ കാരണമുണ്ട്. സെപറ്റംബര്‍ 24 നാണ് എ.രാജയുടെ പ്രിയപ്പെട്ട കമ്പനിയായ യുണിടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. അതേദിവസം തന്നെയാണ് രാജയുടെ മറ്റൊരു പ്രിയപ്പെട്ട കമ്പനിയായ ശ്യാം ടെലിലിങ്കും അപേക്ഷ സമര്‍പ്പിച്ചത്.
2008 ജാനുവരി 10 ന് സഞ്ചാര്‍ ഭവനില്‍ ആര്‍.കെ. ചാന്ദോലിനിയുടെ (രാജയുടെ പ്രൈവറ്റ് സെക്രട്ടറി)യുടെ മുറിയില്‍ 'സ്‌വാന്റെ'യും 'യൂണിടെക്കി'ന്റെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. ചന്ദോലിയ ഉദ്യോസ്ഥരോട് കിട്ടിയ അപേക്ഷയില്‍ ഒന്നാം സ്ഥാന പാനി സ്‌വാനും രണ്ടാം സ്ഥാനം യൂണിടെക്കിനും നല്‍കാന്‍ പറഞ്ഞു. അതിനുശേഷമാണ് സഞ് ചാാര്‍ ഭവന്റെ എട്ടം നിലയില്‍ അപേക്ഷകള്‍ സ്വീകരിക്കാനായി ഒരു കൗണ്ടര്‍ തുറന്നത്. ഏഴ് കമ്പനികളുടെ ഫീസ് /അപേക്ഷ മേടിക്കാനായിരുന്നു അത്. ക്യൂവില്‍ ആദ്യ ഇടം കിട്ടാന്‍ തിക്കും തിരക്കുമായി. ഒടുവില്‍ ബഹളം കയ്യാങ്കളിയായി. പോലീസ് രംഗത്ത് എത്തി. പക്ഷേ ചന്ദോലിയയുടെ നിര്‍ദേശപ്രകാരം കേസ് എടുത്തില്ല.
ഇതിനിടയില്‍ ട്രായി ചെയര്‍മാന്‍ നൃപേന്ദമിശ്ര ടെലകോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹുറയ്ക്ക് ജനുവരി 14 ന് എഴുതിയ കത്തില്‍ 2 ജി ലൈസന്‍സില്‍ നടപ്പാക്കുന്ന നയത്തെ എതിര്‍ത്തു. അതിന് വില കല്‍പിക്കപ്പെട്ടില്ല. 2008 മാര്‍ച്ച്/ഏപ്രിലില്‍ ലൈസന്‍സ് അനുവദിക്കപ്പെട്ടു. എല്ലാ ഫയലുകളും രാജ തന്നെയാണ് ഒപ്പുവച്ചത്. യൂണിടെക്ക് പല പേരില്‍ ലൈസന്‍സിനുവേണ്ടി അപേക്ഷിച്ചിരുന്നു. യൂണിടെക്ക് ഇന്‍ഫ്രാസ്‌ക്രട്‌റര്‍, യൂണിടെക്ക് ബില്‍ഡേഴ്‌സ് ആന്‍ഡ് എസ്‌റ്റേററ്‌സ്, അസ്‌ക പ്രേജാക്ട, നഹാന്‍ പ്രോപ്പര്‍ട്ടീസ്, ഹഡ്‌സന്‍ പ്രോപ്പര്‍ട്ടീസ്, വോള്‍ഗ പ്രോപ്പര്‍ട്ടീസ്, അഡോണിസ് പ്രോജക്ട്, അസാറി പ്രോജകട് എന്നിവയായിരുന്നു അപേക്ഷി സമര്‍പ്പിക്കുമ്പോഴുള്ള പേരുകള്‍. ലൈസന്‍സ് അനുവദിക്കപ്പെട്ട ശേഷം 'യുണീടെക്ക് പ്രോപ്പര്‍ട്ടീസ്' എട്ട് കമ്പനികള്‍ രൂപീകരിച്ചു. അവയുടെ പേര് ഇങ്ങനെയായിരുന്നു: യൂണിടെക്ക് വയര്‍ലെസ് (തമിഴ്‌നാട്), യൂണിടെക്ക് വയര്‍ലെസ് (നോര്‍ത്ത്), യൂണിടെക്ക് വയര്‍ലെസ് (സൗത്ത്), യൂണിടെക്ക് വയര്‍ലെസ്് (കൊല്‍ക്കത്ത), യൂണിടെക്ക് വയര്‍ലെസ് (ഡല്‍ഹി),യൂണിടെക്ക് വയര്‍ലെസ്(ഈസ്സസ്), യൂണിടെക്ക് വയല്‍െസ് (മുംബൈ), യൂണിടെക്ക് വയര്‍ലെസ് (വെസ്റ്റ്).

ലൈസന്‍സുകള്‍ ഒന്നിപ്പിക്കുന്നു

2 ജി സ്‌പെ്ട്രം ലൈസന്‍സ് അനുവദിക്കപ്പെട്ട കമ്പനികള്‍ തുടര്‍ന്ന് ചെയ്തതത് തങ്ങള്‍ക്ക് കിട്ടിയ ലൈസന്‍സുകള്‍ ഒന്നിപ്പിക്കുകയായിരുന്നു. 2008 ഏപ്രില്‍ 22 ന് സിദ്ധാര്‍ത്ഥ് ബെഹുറ ലയനം സംനബധ്ചിച്ച് ഏപ്രില്‍ 22 ന് ഉത്തരവ് കൊടുത്തു. ഉത്തരവ് അനുസരിച്ച് യൂണിടെക്കിന് തങ്ങളുടെ ലൈസന്‍സുകളെല്ലാം ഒന്നിപ്പിക്കാനനായി. രാജയുടെ ഇടപെടല്‍ ഇതുകൊണ്ടും അവസാനിച്ചിരുന്നില്ല.
2008 സെപ്റ്റംബര്‍ 13 ദ് രാജ ബി.എസ്.എന്‍.എല്‍. സി.എം.ഡി. കുല്‍ദീപ് ഗോയയിാേന് 'സ്‌വാന'ുമായി എംഒ.യു ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇന്‍ട്രാ-സര്‍ക്കിള്‍ റോമിംഗ് എഗ്രീമെന്റ് എന്നാണ് ഇതു വിളിക്കപ്പെട്ടത്. ഈ എം.ഒ.യു അനുസരിച്ച് സ്‌വാന് ബി.എസ്.എന്‍.എല്ലിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ (ടവര്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, എന്നിങ്ങനെയുള്ള സൗകാര്യങ്ങള്‍). ലഭിക്കാനും ഉപയോഗിക്കാനും അവസരം ലഭിച്ചു. ഈ എം.ഒ.യു ഒപ്പിട്ടത് 'സ്‌വാന്‍' 4500 കോടിയുടെ ഉടമ്പടി ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എറ്റിസലാറ്റ്മായി ഒപ്പിടുന്നത് ഒരാഴ്ച മുമ്പാണ്. ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് വളരെ കുറഞ്ഞ തുകയാണ് സ്‌വാനില്‍ നിന്ന് ആവശ്യപ്പെട്ടത്. കോളിന് 52 പൈസ. പക്ഷേ, ഇത് എം.ഒ.യുവില്‍ ഉണ്ടായിരുന്നുമില്ല. ഈ നടപടി ജോയിന്റ വയര്‍ലെസ് അഡ്‌വൈസര്‍ ആര്‍.ജെ.എസ്. കുഷ്‌വാസയും ഡെപ്യൂട്ടി വയര്‍ലെസ് അഡ്‌വൈസര്‍ ഡി. ത്ഡായും എതിര്‍തിരുന്നു. രാജ ഇരുവരെയും സ്ഥലം മാറ്റി.

ലൈസന്‍സുകള്‍ മറിച്ചു വില്‍ക്കുന്നു

2008 സെബ്റ്റംര്‍/ഒക്‌ടോബറില്‍ സ്‌വാന്‍ തങ്ങളുടെ 45 ശതമാനം ഓഹരി യു.എ.ഇ. കമ്പനിയായ എറ്റിസലാറ്റിന് 4500 കോടിക്ക് കൈമാറി. സ്‌വാന് ലൈസന്‍സ് കിട്ടിയത് 1530 കോടിക്കാണ്. ഇറ്റിസലാറ്റ് തങ്ങളുടെ മൗറീഷ്യസ് യൂണിറ്റ് വഴിയാണ് സ്‌വാനില്‍ നിക്ഷേപം നടത്തിയത്. യൂണിടെക്കും ഓഹരി കൈമാറി. തങ്ങളുടെ 60 ശതമാനം ഓഹരി അവര്‍ നോര്‍വെ കമ്പനിയായ ടെലിനോറിന് 6200 കോടിക്കും കൈമാറി. (യൂണിടെക്കിന് ലൈസന്‍സ് കിട്ടിയത് 1621 കോടി രൂപയ്ക്കായിരുന്നു). ടെലനോര്‍ തങ്ങളുടെ ദക്ഷിണ-ഏഷ്യ വിഭാഗത്തിലൂടെയാണ് നിക്ഷേപം നടത്തിയത്. പാകിസ്താനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന പ്രാധന കമ്പനിയാണ് ടെലനോര്‍.


പണം ചെന്നൈയിലേക്ക് എത്തുന്നു

ടെലകോം അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം ഒരു ഘട്ടത്തില്‍ ചെന്നൈയില്‍ എത്തിയിരുന്നു. ജെനക്‌സ് എക്‌സിം എന്ന പുതുതായി രൂപീകരിച്ച ഒരു കമ്പനിയിലാണ് അന്വേഷണ എത്തിയത്. 2008 ഡിസംബറില്‍ സ്‌വാന്‍ 380 കോടി രൂപ വിലവരുന്ന തങ്ങളുടെ 9.9 ശതമാനം ഓഹരികള്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനെക്‌സ് എക്‌സിമിനും നലകി. ടെലകോം ഇടപാടില്‍ ഉണ്ടാക്കിയ ലാഭവിഹിതം/കോഴപ്പണമാണോ എന്ന് സി.ബി.ഐ. സംശയമുയര്‍ത്തി.
കാരണം 2008 സെപ്റ്റംബര്‍ 17 നാണ് ജെനക്‌സ് രൂപീകരിക്കുന്നത്.മുഹമ്മദ് ഹാസന്‍, അഹമ്മദ് ഷക്കീര്‍ എന്നീ രണ്ട് പേരാണ് ഡയറക്ടര്‍മാര്‍. സ്‌വാനിന്റെ ബോര്‍ഡ് മീറ്റിംഗില്‍ ജെനക്‌സ് കമ്പനിയെ പ്രതിനീധീകരിച്ച് പങ്കെടുത്തത് അഹമ്മദ് സയിദ് എന്നൊരാളാണ്. തമിഴനാട്ടിലെ രാമനാഥ പുരം ജില്ലയിലെ കിലുകര സ്വദേശികളാണ് ഇവര്‍ മൂന്നൂപേരും. ഇതില്‍ അഹമ്മദ് സയിദ് സലാഹുദ്ദീന്‍ ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ ബിസിനസുകാരനായ സയിദ് മുഹമ്മദ് സാലഹുദ്ദീന്റെ മകനാണ്. സയിദ് മുഹമ്മദ് സലാഹുദ്ദീന്‍ ഇ.ടി.എ. ആസ്‌കണ്‍ സ്റ്റാര്‍ ഗ്രൂപ്പ് എന്നീ കമ്പനികളുടെ നടത്തിപ്പുകാരനാണ്. ഇ.ടി.എ. ഗ്രൂപ്പിന് വിപുലമായ റിയല്‍ എസ്‌റ്റേ്് പ്രോജക്ടുകളണുട്. രസകരമായ വസ്തുത ഇതൊന്നുമല്ല. സയിദ് മുഹമ്മദിന് തമിഴ്‌നാട് മുഖ്യമന്ത്രിയാ കരുണാനിധിയുമായി നാലുദശബാദത്തെ ആത്മബന്ധമുണ്ട്. ഇരുവരും ആത്മമിത്രങ്ങള്‍. തമിഴ്‌നാട്ടിലെമിക്ക ഫ്‌ളൈ ഓവറുകളും ചെന്നൈയിലെ പുതിയ സെക്രട്ടറിയേറ്റ് മന്ദിരവും പണിതത് ഇദ്ദേഹമാണ്. തീര്‍ന്നില്ല. അതിനേക്കാളെല്ലാമുപരി സയിദ് മുഹമ്മദ് സാലഹുദ്ദീന്‍ 'കരുണാനിധി ഫിലിംസിന്റെ' വിതരണക്കാരനാണ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍സുഷസ് തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ മേല്‍നോട്ടവും വഹിക്കുന്നു. സി.ബി.ഐ. ന്യായമായും സംശയിക്കുന്നത് ടെലകോം ഇടപാടിലെ തമിഴ്‌നാട് 'കിക്ക്ബാക്ക്' ജെനക്‌സ് എക്‌സിമാണെന്നു തന്നെയാണ്.


സി.ബി.ഐക്ക.് ലഭിച്ച മറ്റ് വിവരങ്ങള്‍

സി.ബി.ഐ.യുടെ നിര്‍ദേശ പ്രകാരം നീരാ റാഡിയയുടെ ഫോണ്‍ കോളുകള്‍ നിരീക്ഷണത്തില്‍ വച്ചിരുന്നു. 2008 ഓഗസ്‌സ്‌റ് 20 മുതല്‍ 120 ദിവസത്തേക്ക് ഒമ്പതു ടെലഫോണ്‍ ലൈനുകളാണ് നിരീക്ഷിച്ചത്. നീരീക്ഷണം പിന്നീട് 2009 ജൂലൈ 10 വരെ നീട്ടി.
ഈ ടെലഫോണ്‍ സംഭാഷണങ്ങളിലൂടെ വ്യക്തമായ കാര്യങ്ങള്‍ ഇതാണ്:
1. നീര റാഡിയ വിറ്റ്‌കോം,, ന്യൂകോം കള്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ രൂപീകരിച്ചിരുന്നു.. 2008 നവംബറിലാണ് ന്യൂകോം തുടങ്ങിയത്. വിറ്റ്‌കോം എന്‍.ഡി.ടി.വി. യുടെ ചില കാര്യങ്ങള്‍ക്ക് മേല്‍നോട്ം വഹിച്ചു.
2. മുകേഷ് അംബാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളാണ് ന്യൂകോം മുഖ്യമായി നോക്കിയത്. നീരാ റാഡിയയുടെ വൈഷണവി എന്നത് ടാറ്റ, യൂണിടെക്ക്, സറ്റാര്‍ ടിവി തുടങ്ങിയ കമ്പനികളുടെ മാധ്യമകാര്യങ്ങള്‍ കൈകാര്യം ചെയ്തു.
3. രാജയെ ടെലകോം മന്ത്രിയാക്കുന്നതിനായി കനിമൊഴിക്കുവേണ്ടിയും രാജയ്ക്കുവേണ്ടിയും മാധ്യമപ്രവര്‍ത്തകരായ ബര്‍ക്ക ദത്ത, വീര്‍ സാംഗ്‌വി എന്നിവര്‍ ഇടപെട്ടിട്ടുണ്ട്. അവര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി മന്ത്രി പദവിയെപ്പറ്റി സംസാരിച്ചു.
4. പല രഹസ്യരേഖകളം നയരേഖകളും നീരാ റാഡിയയ്ക്ക് അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു. പല നിര്‍ണായ രേഖകള്‍ അവരുടെ കൈവശമുണ്ട്. കേന്ദ്ര നയം തന്റെ കക്ഷികള്‍ക്കുവേണ്ടി പലപ്പോഴും മാറ്റിച്ചിട്ടുണ്ട്.
5. സ്‌വാന്‍ ടെലികോം, എയര്‍സെല്‍, യൂണിടെക്ക് വയര്‍ലെസ്, ഡാറ്റകോം എന്നിവയ്ക്ക് ലൈസന്‍സ് മേടിച്ചു കൊടുക്കുന്നതില്‍ താന്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് നീര റാഡിയ സംഭാഷണങ്ങളില്‍ അവകാശപ്പെട്ടുന്നുണ്ട്.
6. രത്തന്‍ടാറ്റയു റാഡിയയും തമ്മില്‍ നീണ്ട സംഭാഷണം നടന്നു. ദയാനിധി മാരന്‍ ടെലകോം മന്ത്രിയാവുന്നത് എങ്ങനെയും തടയണം എന്നായിരുന്നു ടാറ്റയുടെ ആവശ്യം. അതുപോലെ എയര്‍സെല്ലിനെ ടാറ്റ പരോക്ഷമായി നിയന്ത്രിക്കുന്നുണ്ട്. അവര്‍ക്ക് മാക്‌സിം കമ്യൂണിക്കേഷന്‍സും അപ്പോളയും വഴി എയര്‍സെല്ലില്‍ നിക്ഷേപമുണ്ട്. ഒരുഘട്ടത്തില്‍ ടാറ്റ, മാരന്‍ ടെലകോം മന്ത്രിയാവുകയാണെങ്കില്‍ തങ്ങള്‍ ടെലകോം മേഖല വിടുമെന്നു പറയുന്നുണ്ട്.
7. ടാറ്റ പരോക്ഷമായി നീര റെഡിയയുമായും കരുണാനിധിയുടെ ഭാര്യ അമ്മാളിന്റെ സി.എ.യായ രത്‌നവുമായും തുടര്‍ച്ചയായും ബന്ധം പുലര്‍ത്തിയിരുന്നു. അവര്‍ ചെന്നെയില്‍ ഒരു കെട്ടിടം നിര്‍മിക്കാന്‍ പോകുന്നു എന്ന് വ്യക്തമാക്കുന്നു.
8. എയര്‍ടെല്‍ മേധാവികള്‍ക്ക് രാജ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഇഷ്ടമില്ല.
അവര്‍ രാജ മന്ത്രിയാകാതിരിക്കാന്‍ വേണ്ടി ശ്ര!മിച്ചിരുന്നു. പകരം ദയാനിധി മാരനനുവേണ്ടിയാണ് അവര്‍ ശ്രമിച്ചത്. സുനില്‍ മിത്തല്‍ നീരാ റാഡിയയെകണ്ട് തനിക്കൊപ്പം നില്‍ക്കാന്‍ ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടു.
9. ടാറ്റ 250 കോടി നീരാ റാഡിയ വഴി യൂണിടെക്കിന് നല്‍കി.
10. നീരാ റാഡിയ ആഫ്രിക്കയിലേക്ക് തന്റെ ബിസിനസ് ബന്ധം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.


3 ജി സ്‌പെക്ട്രം ലേലം


കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടിരട്ടിയാണ് 3 ജി സ്‌പെക്ട്രം ലേലത്തിലൂടെ ലഭിച്ചത്. കേന്ദ്ര ബജറ്റില്‍ 3 ജി വഴി പ്രതിക്ഷിച്ച വരുമാനം 35,000 കോടിയായിരുന്നെങ്കില്‍ ലഭിച്ചത് അതിനേക്കാള്‍ ഇരിട്ടിയായിരുന്നു.. 67718.95 കോടിയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭ്യമാവുക.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൊണ്ടാണ് 3 ജി സ്‌പെക്ട്രം ലേലത്തില്‍ അഴിമതി ഇല്ലാതായത്. അല്ലെങ്കില്‍ കുറഞ്ഞത്. പ്രണാബ് മുഖര്‍ജിക്കായിരുന്നു ലൈസന്‍സ് അനുവദിക്കുന്നതിന് മേല്‍ നോട്ടം. മന്ത്രിമാരുടെ സംഘം (ഇജിഒഎം)ത്തിന്റെ ചെയര്‍മാന്‍ അദ്ദേഹമായിരുന്നു. എപ്പോഴാണ് ലേലം നടത്തേണ്ടത് എത്ര സ്‌ളോട്ടുകള്‍ അനുവദിക്കണം എന്നല്ലൊം തീരുമാനിച്ചത് മന്ത്രിതല സംഘമാണ്.
ലേലം നടന്ന ഏപ്രില്‍/മേയ് മാസങ്ങളില്‍ 20000 കോടി രൂപ സര്‍ക്കാരിന് കിട്ടി. ലേലം നടന്ന 34-ാം ദിനത്തില്‍ മാത്രം 16, 750.58 കോടി രൂപ സര്‍ക്കാരിന്റെ കൈയില്‍ എത്തി. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ എസ്സാര്‍, റിലൈയന്‍സ് കമ്യൂണിക്കേഷന്‍, എയര്‍സെല്‍ എന്നിവരായിരുന്നു 3ജി ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ നാല് സ്ഥാനക്കാര്‍. സ്വകാര്യ സംരംഭകള്‍ സെപ്റ്റംബര്‍ മുതല്‍ 3 ജി സേവനം രാജ്യത്ത് ലഭ്യമാകും.

പ്രതിഷേധം, ഒച്ചപ്പാടുകള്‍

അരുണ്‍ ജെറ്റലി, ബി.ജെ.പിയും സ്‌പെക്ട്രം ഇടപാടിലൂടെ 60,000 കോടി നഷ്ടം വന്നുവെന്നാണ്. പക്ഷേ അവരുടെ പ്രതിഷേധവും ദുര്‍ബലമായിരുന്നു. പാര്‍ലമെന്റിലും സ്‌പെക്ട്രം അഴിമതി പ്രക്ഷുബ്ധ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു. . രാജ്യത്തിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു ചൂണ്ടിക്കാട്ടി എ ഐ എ ഡി എം കെയിലെയും ബി ജെ പിയിലെയും എം പിമാരാണ് ഈ വര്‍ഷം മെയ്് ആദ്യം ഇരുസഭകളിലും പ്രതിഷേധമുയര്‍ത്തിയ്. സ്‌പെക്ര്ടം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ഈ കാലയളവില്‍ ടെലകോം മന്ത്രി എ രാജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും എ ഐ എ ഡി എം കെ ആവശ്യപ്പെട്ടു.
ലോക്‌സഭയില്‍ എ ഐ എ ഡി എം കെയിലെ എം തമ്പിദുരൈ ആണ് സ്‌പെക്ര്ടം പ്രശ്‌നം ഉയര്‍ത്തിയത്. മുതിര്‍ന്ന നേതാക്കളായ ഗോപിനാഥ് മുണ്ടെ, യശ്വന്ത് സിന്‍ഹ എന്നിവരുടെ നേതൃത്വത്തിലാണ് ബി ജെ പി തമ്പിദുരൈയ്ക്ക് പിന്തുണ നല്‍കിയത്.
ഡി എം കെ നേതാവായ രാജയ്‌ക്കെതിരെയുള്ള തമ്പിദുരൈയുടെ പ്രസംഗത്തെ തടസ്സപ്പെടുത്താന്‍ സഹ എം പിമാര്‍ ശ്രമിച്ചു. അദ്ദേഹം പ്രസംഗിക്കുമ്പോഴെല്ലാം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ പ്രതിയല്ലാത്ത ഒരു മന്ത്രിക്കെതിരെ ഇങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നും പറഞ്ഞുകൊണ്ട് ഡി എം കെ നേതാവ് ടി ആര്‍ ബാലു ഇടപെട്ടു. നിരാ റാദിയയുമായി രാജ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സി ഡി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്. എന്നാല്‍ ഈ അഴിമതി വിഷയം സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാനോ സമരം സംഘടിപ്പിക്കാനോ ബി.ജെ.പി ഉള്‍പ്പടെയുള്ള പ്രതിപക്ഷം ശ്രമം നടത്തിയില്ല. അതിനുകാരണം പ്രതിപക്ഷത്തിന് ഈ ടെലകോം കമ്പനികളുമായുള്ള ഊഷ്മള ബന്ധം തന്നെയായിരുന്നു.

അഴിമതിയുടെ ബാക്കിപത്രം

ടെലകോം അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെളിച്ചത്തുവരുമെന്നും അഴിമതിക്കാള്‍ ശിക്ഷിക്കപ്പെടുമെന്നും കരുതരുത്. രണ്ടിനും ഒരു സാധ്യതയുമില്ല. ടെലകോമിലെ 'അറിവുള്ളവര്‍' തറപ്പിച്ചു പറഞ്ഞതും അതു തന്നെയാണ്. അതിനു കാരണങ്ങള്‍ പലതാണ്:
. രാജയ്‌ക്കെതിരെ ഒരു നടപടിയെടുത്തുകൊണ്ട് ഡി.എം.കെയെ പിണക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.
. ഡി.എം.കെയുമായി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിലപേശലിന് സാധ്യതയില്ല. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രഹരം മാരകമായിരിക്കും.
. അഴിമതിയെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് വഴിമുട്ടിയിട്ടുണ്ട്
. സത്യസന്ധമായി അന്വേഷണവുമായി മുന്നോട്ട് പോയവരല്ലൊം ഒതുക്കപ്പെട്ടു. പലരെയും അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റി.
. ടെലകോം മന്ത്രാലയത്തില്‍ ഒരു പ്രതിഷേധവും ഉയരാത്ത വിധത്തില്‍ നിര്‍ണായ സ്ഥാനങ്ങളില്‍ രാജ തന്റെ വിശ്വസ്തരെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
. പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പടെ മിക്ക രാഷ്ട്രീയ നേതാക്കളുമായും ടെലകോ കമ്പനികള്‍ വിലയ്‌ക്കെടുത്തിട്ടുണ്ട്. അവിശുദ്ധ ബന്ധങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്.
. പ്രമുഖ മാധ്യമസ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും ഇടനിലക്കാരായി പ്രവര്‍ത്തിച്ചിടുണ്ട്. അതുകൊണ്ട് തന്നെ അഴിമതിക്കു പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമമുണ്ടാവില്ല.












പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ടെലകോം മന്ത്രി എ രാജയോട് 2 ജി സ്‌പെക്ട്രം/ലൈസന്‍സുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് അയച്ച കത്ത്.



http://www.madhyamam.com/news/19041
http://www.madhyamam.com/news/19040
http://www.madhyamam.com/news/19351
http://www.madhyamam.com/news/19632
http://www.madhyamam.com/news/19633
http://www.madhyamam.com/news/19848


Telecom scam-Madhyamam daily-Link
from November 22-25, 2010