Friday, March 23, 2012

'പര്‍ദ ഒരു തെറ്റല്ല'

സംഭാഷണം
ഖൈ്വസ്‌റ ഷഹ്്‌റാസ്/ആര്‍.കെ.ബിജുരാജ്




'പര്‍ദ ഒരു തെറ്റല്ല'

'ഒന്നാം ലോക'ത്തിന്റെ മുന്‍വിധികള്‍ക്ക് നേരെ തിരിച്ചുവച്ച കണ്ണാടിയാണ് ഖൈ്വസ്‌റ ഷഹ്‌റാസ്. അതിശയിപ്പിക്കുന്ന കയ്യടക്കത്തില്‍ പാകിസ്താന്റെ യാഥാര്‍ഥ്യങ്ങള്‍ അവര്‍ നോവലുകളില്‍, കഥകളില്‍ വരച്ചിടുന്നു. പാശ്ചാത്യം/പൗരസ്ത്യം, പരിഷ്‌കൃതം/അപരിഷ്‌കൃതം, മതരഹിതം/മതാത്മകം, സ്ത്രീ/പുരുഷന്‍, വിശ്വാസി/അവിശ്വാസി, തീവ്രവാദം/ജനാധിപത്യം എന്നിങ്ങനെയുള്ള വൈരുധ്യങ്ങള്‍ക്കിടയില്‍ വിശ്വാസിയായ മുസ്‌ളീം സ്ത്രീ നേരിടുന്ന പ്രതിസന്ധികളുടെ സാക്ഷ്യങ്ങളാണ് ഒരര്‍ഥത്തില്‍ ഖൈ്വസ്‌റയുടെ രചനകള്‍. ഒരര്‍ഥത്തില്‍ എന്നു മാത്രമേ പറയാവൂ. കാരണം നമ്മള്‍ ഒരുക്കുന്ന കളങ്ങളില്‍ ഖൈ്വസ്‌റയെ ഒതുക്കിനിര്‍ത്താനാവില്ല. ഖൈ്വസ്‌റയൊട്ട് ഒതുങ്ങാനും പോകുന്നില്ല.
പാക്-ബ്രിട്ടീഷ് എഴുത്തുകാരില്‍ സവിശേഷത ശ്രദ്ധ അര്‍ഹിക്കുന്ന എഴുത്തുകാരിയാണ് ഖൈ്വസ്‌റ. പാകിസ്താനില്‍ ജനിച്ച അവര്‍ ഒമ്പതു വയസു മുതല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് താമസം. യൂറോപ്യന്‍ സാഹിത്യത്തിലും തിരക്കഥാരചനയിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടി. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകരചയിതാവ്, പത്രപ്രവര്‍ത്തക, വിദ്യാഭ്യാസ വിചക്ഷണ, അധ്യാപിക തുടങ്ങിയ രംഗങ്ങളില്‍ രാജ്യാന്തര പ്രശസ്തയാണ്.
'എ പെയര്‍ ഓഫ് ജീന്‍സ്' 1988 ല്‍ ബ്രിട്ടനില്‍ പ്രസീദ്ധീകരിച്ചു (ഈ കഥ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'ജീന്‍സ്-പാകിസ്താന്‍ പുതുപെണ്‍കഥകള്‍' എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവര്‍ത്തനം: പ്രേംകുമാര്‍). 'ഹോളി വുമണ്‍', 'ടൈഫൂണ്‍' എന്നിവയാണ് കൃതികള്‍. തുര്‍ക്കി, ജര്‍മനി, തുര്‍ക്കി, പാകിസ്താന്‍, ഇന്തോനേഷ്യ, ഹോളണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളിലേക്ക് രചനകള്‍ മൊഴിമാറ്റിയിട്ടുണ്ട്. അലിഗഡ് ഉള്‍പ്പടെ ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ ഖൈ്വസ്‌റയുടെ രചനകള്‍ പഠന വിഷയമാണ്. 1988 ല്‍ കോമണ്‍വേഡ് പുരസ്‌കാരം ഉള്‍പ്പെടെ എട്ട് രാജ്യാന്തര അവാര്‍ഡുകള്‍ നേടി. ഖൈ്വസ്‌റ കഥയെഴുതിയ 'ദില്‍ ഹെ തോ ഹേ' എന്ന സീരിയല്‍ പാകിസ്താന്‍ ടെലിവിഷന്‍(പി.ടി.വി) പ്രക്ഷേപണം ചെയ്തു. പ്രേഷകരുടെ അംഗീകാരത്തിനു പുറമെ രണ്ട് അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തു.
ജനുവരിയില്‍ ഖൈ്വസ്‌റ ഇന്ത്യയിലെത്തിയിരുന്നു. ജയ്പൂരില്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ഡി.സി.ബുക്‌സിന്റെ അതിഥിയായി, കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അതേ വേദിയില്‍ ഖൈ്വസ്‌റയുടെ 'ടൈഫൂണിന്റെ' മലയാള പരിഭാഷയുടെ പ്രകാശനവും (വിവര്‍ത്തനം: ഷീബ ഇ.കെ) നടന്നു.
ഖൈ്വസ്‌റയുമായി കൊച്ചിയില്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസകത ഭാഗങ്ങള്‍:



ജയ്പൂര് സാഹിത്യോത്സവത്തില്‍ പങ്കെടുത്ത ശേഷമാണ് താങ്കള്‍ വരുന്നത്. അവിടെ ഏറ്റവും വിവാദമുയര്‍ത്തിയ വിഷയം 'സാത്താന്റെ വചനങ്ങളും', സല്‍മാന്‍ റുഷ്ദിയുമാണ്. ആ വിവാദങ്ങളെ എങ്ങനെ കാണുന്നു?


ജയ്പൂര്‍ സാഹിത്യോത്സവത്തെ സല്‍മാന്റുഷ്ദി സംഭവം ഉലച്ചത് നിര്‍ഭാഗ്യകരമാണ്. റുഷ്ദിയെ എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ ആദരിക്കുന്നു. ആ പ്രശ്‌നത്തെ മറ്റൊരു ദിശയില്‍ കൂടി കാണേണ്ടതുണ്ട്. സല്‍മാന്‍ റുഷ്ദി ക്ഷമപറയുകയാണ് വേണ്ടത്. എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നത് മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തലല്ല. സാഹിത്യം ബന്ധങ്ങളെ ഒന്നിപ്പിക്കുന്ന പാലമാകണം. മനസുകളെ വിഭജിക്കുകയല്ല വേണ്ടത്. പ്രത്യേകിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട തലത്തില്‍. ലോകമെങ്ങുമുള്ള മുസ്‌ളീങ്ങള്‍ മതത്തിന്റെ കാര്യത്തില്‍ വളരെ കരുതലുള്ളവരാണ്. അവര്‍ക്ക് വിശുദ്ധ ഖുറാനും മുഹമ്മദ് നബിയുമെല്ലാം വിശ്വാസത്തിന്റെ തീവ്രതയുള്ള കാര്യങ്ങളാണ്. അതില്‍ റുഷ്ദിയുടെ ഇടപെടല്‍ ശരിയായ രീതിയിലായിരുന്നില്ല. അതു മറ്റൊരു വിഷയമാണ്. ഈ പ്രശ്‌നം വിട്ടുകളഞ്ഞ് മുന്നോട്ടുപോകേണ്ട സമയം കഴിഞ്ഞുവെന്നാണ് തോന്നുന്നത്.

അപ്പോള്‍ താങ്കള്‍ക്ക് എന്താണ് എഴുത്ത്? അല്ലെങ്കില്‍ എന്തുകൊണ്ട് എഴുതുന്നു?

ജീവിതത്തില്‍ എനിക്ക് പല വേഷങ്ങളുണ്ട്. അധ്യാപികയാണ്. എജ്യുക്കേഷണിസ്റ്റാണ്. അധ്യാപകരെ പരിശീലിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ ഞാന്‍ ആനന്ദത്തോടെ ചെയ്യുന്ന മറ്റൊരു വേഷമാണ് എഴുത്ത്. ഓരോ ജോലിയിലും ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. എഴുത്ത് എനിക്ക് വിവിധ തലങ്ങളുള്ള പ്രവര്‍ത്തിയാണ്. മനുഷ്യമനസുകളെ ബന്ധിപ്പിക്കലാണ് അതിലൊന്ന്. മറ്റൊന്ന് ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വയ്ക്കല്‍-ആശയവിനിമയം. അതേ സമയം ബോധവല്‍ക്കരണവും ലക്ഷ്യമിടുന്നു. ഓര്‍മകളുടെ രേഖപ്പെടുത്തലാണ് മറ്റൊന്ന്. വായനക്കാരുമായി സംവദിക്കല്‍, അവരെ ആനന്ദിപ്പിക്കല്‍ എന്നിവയും എഴുത്തിന്റെ ഉദ്ദേശമാണ്. ഞാനെന്റെ കഥാപാത്രങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്. പുസ്തകം പൂര്‍ത്തിയാക്കുമ്പോള്‍ സ്വന്തം കുട്ടിയെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. എഴുത്ത് നിര്‍ത്തി മറ്റൊന്നില്‍ കേന്ദ്രീകരിക്കുക എന്നത് ഇപ്പോള്‍ ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്.

എന്തുകൊണ്ട് പൂര്‍ണസമയ എഴുത്തുകാരിയായിക്കൂടാ?

ഓ. അത് സാധ്യമല്ല (ചിരി). എഴുത്തുകൊണ്ട് മാത്രം ജീവിക്കാവുന്ന അവസ്ഥയില്ല. എഴുത്തിലെ വരുമാനത്തിലൂടെ വളരെക്കുറച്ചുപേര്‍ക്ക് മാത്രമേ സംതൃപ്തമായി ജീവിക്കാനാവൂ. അതൊരു കാരണമായിരിക്കുമ്പോള്‍ തന്നെ എജ്യൂക്കേഷനിസ്റ്റ് എന്ന ജോലിയും ഇഷ്ടമാണ്. ഭാവിയില്‍ പൂര്‍ണസമയം എഴുത്തില്‍ കേന്ദ്രീകരിച്ചുകൂടെന്നില്ല. പക്ഷേ, ഇപ്പോഴില്ല.


സ്വയം എങ്ങനെയാണ് വിശേഷിപ്പിക്കുക- പാക്-ബ്രിട്ടീഷ് എഴുത്തുകാരി? അല്ലെങ്കില്‍ മറുനാട്ടിലെ/കുടിയേറ്റ എഴുത്തുകാരി (ഡയസ്‌പോറ റൈറ്റര്‍)?


ഞാന്‍ ബ്രിട്ടീഷ് എഴുത്തുകാരിയാണ്. ബ്രിട്ടനില്‍ ജീവിക്കുന്ന, ഇംഗ്ലീഷില്‍ എഴുതുന്ന, ബ്രിട്ടീഷ് പൗരത്വമുള്ള എഴുത്തുകാരി. എന്റെ രാജ്യം ബ്രിട്ടനാണ്. അവിടുത്തെ സാഹചര്യവും അന്തരീക്ഷവുമാണ് എന്നെ വളര്‍ത്തിയതും എഴുത്തുകാരിയാക്കിയതും. ഞാന്‍ സ്വപ്നം കാണുന്നതും ചിന്തിക്കുന്നതും എഴുതുന്നതുമെല്ലാം ഇംഗ്ലീഷിലാണ്. മറ്റ് വിശേഷണങ്ങള്‍ ശരിയാവില്ല.


ടൈഫൂണിലെ 'ചിരാഗ്പൂര്‍' എന്ന ഗ്രാമം സാങ്കല്‍പ്പികമായി സൃഷ്ടിക്കുമ്പോള്‍ മറ്റേതെങ്കിലും പരിചിത ഗ്രാമം മനസില്‍ ഉണ്ടായിരുന്നോ? അല്ലെങ്കില്‍ എങ്ങനെയാണ് ഈ സ്ഥലം രൂപപ്പെടുന്നത്?
ചിരാഗ്പൂര്‍ സാങ്കല്‍പ്പിക ഗ്രാമമാണ്. പല വായനക്കാരും തങ്ങള്‍ക്കറിയാവുന്ന പാകിസ്താനിലെ ഗ്രാമമാണ് എന്നു എന്നോട് പറഞ്ഞിട്ടുണ്ട്. അതെല്ലാം വ്യത്യസ്ത ഗ്രാമങ്ങളായിരുന്നു. താങ്കള്‍ക്ക് ചിരാഗ്പൂര്‍ യഥാര്‍ഥ പാകിസ്താന്‍ ഗ്രാമമായി തോന്നിയെങ്കില്‍ ഞാന്‍ വിജയിച്ചു. ശരിക്കും അത്തരം ഗ്രാമം ഞാന്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്. അത് എനിക്ക് പരിചിതമായ പല ഗ്രാമങ്ങളുടെ പകര്‍പ്പാണ്. അതായത് പലതരം ഗ്രാമങ്ങളെയും അര്‍ദ്ധ പട്ടണങ്ങളെയും നിരീക്ഷിച്ച ശേഷം അതിന്റെ സവിശേഷതകള്‍ എല്ലാം ചേര്‍ത്ത് പുതിയ ഒന്നിനെ സൃഷ്ടിച്ചു. ഓര്‍മകള്‍ ഇല്ലായിരുന്നെങ്കില്‍ എനിക്ക് എഴുതാനാവുമായിരുന്നില്ല. പാകിസ്താനിലെ കുട്ടിക്കാലത്തെ ഓര്‍മകളും ചിരാഗ്പൂരിനെ സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.


വളരെ മുമ്പേ പാകിസ്താന്‍ വിട്ട ഒരാളാണ് താങ്കള്‍. പത്രവാര്‍ത്തകളിലൂടെ അറിയുന്നതനുസരിച്ച് അതിവേഗത്തില്‍ മാറുന്നതാണ് പാകിസ്താന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍. പാകിസ്താനെപ്പറ്റി എഴുതുമ്പോള്‍ എത്രത്തോളം ഈ മാറുന്ന യാഥാര്‍ഥ്യങ്ങളെ നേരിട്ടറിയാം?
പാകിസ്താനില്‍ നടക്കുന്ന ഓരോ സംഭവവും ഞാന്‍ സൂക്ഷ്മമായി അറിയാന്‍ ശ്രമിക്കുന്നുണ്ട്. മാത്രമല്ല അവിടുന്നുള്ള ആള്‍ക്കാര്‍, പ്രവാസി പാകിസ്താന്‍കാര്‍ എന്നിവരോട് പതിവായി സംസാരിക്കുന്നു. അവരുമായി ഇടപഴകുന്നു. അതിനേക്കാള്‍ പാകിസ്താനില്‍ പോകുന്നുണ്ട്. അമ്മൂമ്മയെ കാണാന്‍ വര്‍ഷത്തില്‍ ഒരു പ്രാവിശ്യം പോയിരുന്നു. എന്റെ ബന്ധുക്കള്‍ പലരും അവിടെയുണ്ട്. അമ്മാവന്‍മാര്‍, മറ്റ് ബന്ധുക്കള്‍. സെപ്റ്റംബറില്‍ പുസ്തകത്തിന്റെ ഉറുദു പരിഭാഷയുടെ പ്രകാശനത്തിനായി പോകും. ഇങ്ങനെയുള്ള യാത്രകളിലൂടെ പാകിസ്താന്റെ യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ടറിയാന്‍ ശ്രദ്ധിക്കാറുണ്ട്.

പാകിസ്താനിലെ പുതിയകാല രാഷ്ട്രീയം അത്ര സുഖകരമായി തോന്നുന്നില്ല. രാജ്യം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്?

അതേപ്പറ്റി പറയാന്‍ ഞാനാളല്ല. സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ അറിയാം എന്നുവച്ച് ഒരു രാജ്യത്തെപ്പറ്റിയോ അതിന്റെ ചലനദിശയെപ്പറ്റിയോ അഭിപ്രായം പറയുന്നത് ശരിയായിരിക്കില്ല. അത് രാഷ്ട്രീയ നിരീക്ഷകരുടെയും മറ്റും പണിയാണ്. ശരിക്കു പറഞ്ഞാല്‍ എനിക്ക് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം അറിഞ്ഞൂകൂടാ. എന്റെ രാജ്യമെന്നത് ബ്രിട്ടനാണ്. അതെപ്പറ്റിയായിരുന്നു ചോദ്യങ്കെില്‍ ഉത്തരം പറയാമായിരുന്നു.

പാകിസ്താനിലെ കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓര്‍മകള്‍ എത്തരത്തിലുള്ളതാണ്?

അക്കാലത്തെ എന്റെ ഓര്‍മകളാണ് എന്റെ നോവലുകളില്‍ വിവരിക്കുന്നത്. സ്‌കൂള്‍ കാലത്തെ ഒരു കൂട്ടുകാരി എന്നോട് പറഞ്ഞു, കുട്ടിക്കാലത്തെ ഓര്‍മകള്‍ ഞാന്‍ എത്ര കൃത്യതയോടെ ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന്. ശരിക്കും യഥാര്‍ഥമെന്ന് പറഞ്ഞ് അവള്‍ ആശ്ചര്യപ്പെട്ടു. കുട്ടിക്കാലത്തെ ഓര്‍മകളില്‍ നല്ല പങ്ക് അമ്മയുടെ അ്മ്മയ്‌ക്കൊപ്പമുള്ള യാത്രകളാണ്. എന്റെ മാതാപിതാക്കളുടെ വീട് ലാഹോറിലായിരുന്നു. പക്ഷേ, കുട്ടിക്കാലം രണ്ട് നഗരങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു- ഗുജറാത്തും ഫൈസലബാദും. എന്റെ പഠനം നഷ്ടപ്പെടുമോ എന്നുള്ള വേവലാതിയായിരുന്നു അമ്മക്ക് എപ്പോഴും. അതിന് അമ്മൂമ്മയുടെ മറുപടി 'പേടിക്കേണ്ട, അവള്‍ ഒരു ദിവസം പ്രൊഫസറാകും' എന്നതായിരുന്നു. പ്രൊഫസറായില്ല. പക്ഷേ, അമ്മൂമ്മയക്കൊപ്പമുള്ള യാത്രകള്‍ എന്റെ എഴുത്തിനെ സഹായിച്ചു.


എങ്ങനെയാണ് താങ്കള്‍ മാഞ്ചസ്റ്ററിലെത്തിയത്?

അച്ഛന് മാഞ്ചസ്റ്ററിലായിരുന്നു ജോലി. ബിസിനസ്. ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. പതിയെ അദ്ദേഹത്തിന് ഇവിടെ കുടുംബമായി ബന്ധുക്കളായി. പതിയെ വിശാലമായ ബന്ധങ്ങളായി വികസിച്ചു.



പ്രണയം, മതം, സ്ത്രീ


'ഹോളി വുമണിലും', 'ടൈഫൂണി'ലും പ്രധാനപ്രമേയങ്ങളില്‍ ഒന്ന് പ്രണയമാണ്. പ്രണയം, വിരഹം തുടങ്ങിയ വിവിധഭാവങ്ങള്‍ എങ്ങനെ ഇത്ര തീവ്രതയോടെ ആവിഷ്‌കരിക്കാനായി?

പ്രണയമാകും മനുഷ്യര്‍ക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ടതും സവിശേഷവുമായ ബന്ധം. അതിനാലാണ് പ്രണയം എന്റെ നോവലുകളുടെ പ്രധാന ഭാഗമാകുന്നത്. തീവ്രതയുള്ള പ്രണയകഥ വളരെയേറെ വായനക്കാര്‍ ഇഷ്ടപ്പെടുന്നുവെന്ന് എനിക്കറിയാം. പ്രത്യേകിച്ച് സ്ത്രീകള്‍. ഇന്തോനേഷ്യയില്‍ 'ഹോളി വുമണ്‍' പ്രസിദ്ധീകരിച്ചപ്പോള്‍ വലിയതോതില്‍ പുസ്തകം വിറ്റഴിഞ്ഞു. അതിനുകാരണം നല്ല പ്രണയകഥ വായിക്കാന്‍ ജനം ഇഷ്ടപ്പെടുന്നുവെന്നതാണ്. പലരും നോവിലിലെ പ്രണയബന്ധങ്ങളെപ്പറ്റി അവരുടെ അഭിപ്രായങ്ങളും ഇഷ്ടവും ഇഷ്ടക്കേടും എന്നെ എഴുതി അറിയിച്ചിട്ടുണ്ട്. 'ഹോളി വുമണി'ലെ സിക്കന്തറും സാറി ബാനുവും തമ്മിലുള്ള പ്രണയത്തിന് എന്തുസംഭവിക്കുമെന്ന് വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരുന്നു. ടൈഫൂണിലും അതേ പോലെ തന്നെ. രണ്ടുനോവലുകളിലും ഞാനാവിഷ്‌കരിക്കാന്‍ ശ്രമിച്ച പ്രണയം രണ്ടു കാലത്തു നടക്കുന്നതാണ്. ഒന്ന് ചെറുപ്പത്തില്‍. മറ്റൊന്ന് മുതിന്ന ശേഷം. പ്രായമായവര്‍ക്കും പ്രണയിക്കാനാവും. പ്രണയം മരിക്കുന്നതുവരെ സൂക്ഷിക്കാനുമാവും അത് ചെറുപ്പക്കാരുടെ മാത്രം വിഷമയമല്ല. അതും പറയാനായിരുന്നു എന്റെ ശ്രമം.

ഈ നോവലുകളുടെ തുടക്കം എങ്ങനെയായിരുന്നു?


തൊണ്ണൂറുകളുടെ ആദ്യം ഞാനെഴുതിയ 'തലാക്ക്, തലാക്ക്, തലാക്ക്' എന്ന കഥയുടെ മറ്റൊരു തരത്തിലുള്ള വികസിതരൂപമാണ് 'ഹോളി വുമണും' അതിന്റെ രണ്ടാം ഭാഗമായ ടൈഫൂണും. ഹോളി വുമണിന്റെ കഥ പാകിസ്താനില്‍ കഴിയുന്ന പരിഷ്‌കാരിയും വിദ്യാസമ്പന്നയുമായ യുവതിക്കുള്ള പ്രണയവും ഏക സഹോദരന്റെ മരണത്തോടെ 'ഹോളി വുമണ്‍' ആകേണ്ടിവരുന്നതുമായ അവസ്ഥയാണ്. അതായത് അവിവാഹിതയായി ബുര്‍ക ധരിച്ച് മതത്തിന് സമര്‍പ്പിച്ച് ജീവിക്കേണ്ടിവരുന്ന അവ്‌സഥ. ഈ നോവല്‍ പൂര്‍ത്തിയായപ്പോള്‍, ഞാന്‍ സൃഷ്ടിച്ച സാങ്കല്‍പിക ഗ്രാമത്തിലെ പല കഥാപാത്രങ്ങള്‍ക്കും തങ്ങളുടേതായ കഥകള്‍ പറയാനുണ്ട് എന്ന് എനിക്ക് തോന്നി. അതാണ് ടൈഫൂണിലേക്കും നയിച്ചത്.

എന്താണ് താങ്കളുടെ മത വിശ്വാസം?


ഞാന്‍ മുസ്‌ളീമാണ്. വിശ്വാസിയാണ്. മുസ്‌ളീമാണ് എന്നതില്‍ അഭിമാനിക്കുന്ന ഒരാളാണ്. വിശ്വാസത്തിന് അനുസരിച്ചുള്ളതാണ് ജീവിതം. അഭിമാനത്തോടെ ആര്‍ക്കും മുമ്പിലും ഞാന്‍ മുസ്‌ളീമാണ് എന്നു പറയാന്‍ ഇഷ്ടപ്പെടുന്നു.


രചനകളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയം മുസ്‌ളീം, വിശ്വാസം, സ്ത്രീ അവസ്ഥകള്‍ എന്നിവയാണ്. ഇത് ബോധപൂര്‍വമാണോ?

ഒരു പരിധിവരെ ആണെന്ന് പറയാം. പാശ്ചാത്യ വായനക്കാരില്‍ ഇസ്ലാമിനെപ്പറ്റിയും മുസ്‌ളീം സമൂഹത്തെയും തെറ്റായ ധാരണയാണുള്ളത്. അല്ലെങ്കില്‍ അവര്‍ക്ക് രണ്ടിനെപ്പറ്റിയും ഒന്നും അറിഞ്ഞുകൂടാ. അത്തരത്തിലുള്ള തെറ്റിധാരണ മാറ്റി മുസ്‌ളീം സമുദായത്തെപ്പറ്റി നല്ല ചിത്രം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ചാവേറുകളോ, ഭീകരവാദികളോ, അപരിഷ്‌കൃതരോ ഒന്നുമല്ലെന്ന് പറയാന്‍ ഞാന്‍ തെരഞ്ഞെടുത്ത മാര്‍ഗമാണ് നോവലുകള്‍. വിശ്വാസികള്‍ എന്ന നിലയില്‍ മറ്റേതു മതക്കാരെയും പോലെ കഴിയാന്‍ മുസ്‌ളീങ്ങള്‍ക്ക് അവകാശമുണ്ട്. പാശ്ചാത്യ ലോകത്ത് പൊതുവെയുള്ള പ്രവണത മുസ്‌ളീങ്ങളെയും ഇസ്‌ളാമിനെയും സംശയത്തോടെ വീക്ഷിക്കലാണ്. നമ്മള്‍ മറ്റൊരു മതത്തെയോ സംസ്‌കാരത്തെയോ അവജ്ഞയോടെ കാണാന്‍ പാടില്ല. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഇന്ത്യ, പാകിസ്താന്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ മാതാപിതാക്കളാണ് മക്കള്‍ക്ക് വരനെയും വധുവിനെയും കണ്ടെത്തുക. അറേഞ്ച്ഡ് മാര്യേജ്. എന്നാല്‍, യൂറോപ്പിലോ അമേരിക്കയിലോ അവസ്ഥയതല്ല. അവിടുത്തെ പാരമ്പര്യം സ്വയം ഇണയെ കണ്ടെത്തുകയാണ്. അതുകൊണ്ട് ഒന്നു മോശമോ മറ്റൊന്ന് നല്ലതോ ആകുന്നില്ല. അത് വ്യത്യസ്തമായ സംസ്‌കാരമാണ്്. അത് അംഗീകരിക്കുക. അതുപോലെ തന്നെയാണ് മതങ്ങളുടെയും പ്രശ്‌നം. തങ്ങളുടെ മതം മാത്രം നല്ലത്, മറ്റേതെല്ലാം മോശം എന്ന ധാരണ പാശ്ചാത്യര്‍ക്കുണ്ട്്. മുസ്‌ളീം സമുദായത്തോടുള്ള സമീപനം സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം വളരെ മോശം രീതിയിലാണ്.

സെപ്റ്റംബര്‍ 11 ന് ആക്രമണത്തിനുശേഷം...?


അതെ. സെപ്റ്റംബര്‍ 11 ന് ശേഷം യൂറോപ്പിലും അമേരിക്കയിലുമെല്ലാം മുസ്‌ളീങ്ങളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നത് ശക്തമാണ്. മുസ്‌ളീങ്ങള്‍ ഏതോ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നു, അവര്‍ തീവ്രവാദികളാണ്, അവര്‍ രാജ്യത്തെ തകര്‍ക്കും, അവര്‍ അപരിഷ്‌കൃതരാണ്, അടിച്ചമര്‍ത്തപ്പെട്ട മതമാണ് തുടങ്ങിയ നിരവധി മുന്‍വിധികളോടെയാണ് മുസ്‌ളീങ്ങളെ പാശ്ചാത്യലോകം വീക്ഷിക്കുന്നത്. അത് അനുസരിച്ച് മോശം പരിഗണനയാണ് ഈ രാജ്യങ്ങളില്‍ മുസ്‌ളീങ്ങള്‍ക്ക് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ ബ്രിട്ടന്‍ താരതമ്യേന ഭേദമാണ്. അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ബ്രിട്ടന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു. സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുന്നു. ഇതൊക്കെയാണെങ്കിലും മുസ്‌ളീം സമുദായത്തെ തെറ്റായി വിലയിരുത്തുകയും അവര്‍ തീവ്രവാദികളാണ് എന്ന മട്ടില്‍ പെരുമാറുന്നതും ശക്തമാണ്. സെപ്റ്റംബര്‍ 11 ന് ശേഷം ലോകത്ത് ഇസ്‌ളാമഫോബിയ ശക്തമായി. പാശ്ചാത്യമാധ്യമങ്ങള്‍ ഇസ്‌ളാമിനെപ്പറ്റിയും പൊതുവില്‍ മുസ്്‌ളീങ്ങളെയുംപ്പറ്റി ധാരാളം തെറ്റായ ധാരണകള്‍ പടര്‍ത്തി. ഇത് വളരെയധികം അസ്വസ്ഥപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. 'ഹോളി വുമനി'ലുടെ പാശ്ചാത്യ വായനക്കാര്‍ക്ക് എന്റെ വിശ്വാസങ്ങള്‍ മനസിലാക്കിക്കൊടുക്കണമെന്നായിരുന്നു ആഗ്രഹം. അതിനേക്കാള്‍, ഉജ്വലമായ മുസ്‌ളീ ലോകം, അതിന്റെ വസ്ത്രങ്ങള്‍, ഹജ് ഉള്‍പ്പടെയുള്ള ആചാരങ്ങള്‍, അവയുടെ വിശ്വാസപരമായ പ്രാധാന്യം എന്നിവ വരച്ചുകാട്ടണം. പാകിസ്താന്‍, ഈജിപ്ത്, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ നാല് രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് നോവല്‍. നായികയുടെ ജീവിത്തതില്‍ മതം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇത് നായികയുടെ മാത്രമല്ല എല്ലാ വിശ്വാസികളുടെയും അവസ്ഥയാണ്. അതിനെ നിന്ദിക്കരുത് എന്ന് പാശ്ചാത്യലോകത്തോട് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്.


മുസ്‌ളീം സ്ത്രീകള്‍ അവരുടെ വസ്ത്രം എന്നിവയും നിങ്ങളുടെ കഥയിലും നോവലിലും വിഷയമാകുന്നു...

പര്‍ദയും ശിരോവസ്ത്രവും ധരിക്കുന്ന മുസ്‌ളീം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ് എന്ന ധാരണ പരക്കെയുണ്ട്. മതത്തിലെ അടിച്ചമര്‍ത്തലിനെയും പിന്തിരിപ്പന്‍ അവസ്ഥയെയയും കാണിക്കാന്‍ പലരും പര്‍ദയെയാണ് വിമര്‍ശിക്കുന്നത്. പര്‍ദയെ ചൂണ്ടിക്കാട്ടി ആ മതത്തിലെ സ്ത്രീകള്‍ എല്ലാം അടിച്ചമര്‍ത്തപ്പെട്ടുവെന്നും സ്ത്രീകളെ അടിച്ചമര്‍ത്തുന്ന മതമാണെന്നും പലര്‍ക്കും സ്ഥാപിക്കണം. മറിച്ച് എനിക്ക് ആധുനിക മുസ്‌ളീം ലോകത്തില്‍ സ്ത്രീകള്‍ അവരുടെ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്വയം തീരുമാനം എടുക്കാന്‍ ശക്തരാണ് എന്ന് ബോധ്യപ്പെടുത്തേിയിരുന്നു. പുരുഷന്‍മാര്‍ അടിച്ചേല്‍പ്പിക്കുന്നതല്ല, മറിച്ച് സ്ത്രീകളില്‍ പലരും ഇത് സ്വാഭിമാനം, അന്തസ്, മുസ്‌ളീം ഐഡന്റിറ്റി എന്നിങ്ങനെയുള്ള വ്യക്തിപരമായ കാരണങ്ങളാലാണ് പര്‍ദ സ്വീകരിക്കുന്നത് എന്ന് ബോധ്യപ്പെത്തേിയിരുന്നു. അതാണ് ഞാന്‍ നോവലില്‍ പറയാന്‍ ശ്രമിച്ചത്, ശ്രമിക്കുന്നത്.


പര്‍ദയും ശിരോവസ്ത്രവും സ്ത്രീകള്‍ സ്വയം അണിയുന്നു എന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍, പുരുഷാധിപത്യലോകത്തില്‍, പുരുഷ മതത്തിന്‍ കീഴില്‍ സ്ത്രീകള്‍ പര്‍ദ സ്വയം അണിയുകയാണെന്ന് എങ്ങനെ കരുതാനാവും? സ്ത്രീക്ക് ചുറ്റുവട്ടത്തുള്ള വിശ്വാസി സമൂഹത്തില്‍ വസ്ത്രധാരണത്തിലെ തെരഞ്ഞെടുപ്പ് എത്രമാത്രം സാധ്യമാകും?

അത്തരം ചോദ്യം ന്യായമായി ഉയരാം. ഇത്തരം വസ്ത്രധാരണം ഏത് നഗരത്തില്‍, ഏത് രാജ്യത്തില്‍ നിന്നാണ് ഉന്നയിക്കുന്നത്, അല്ലെങ്കില്‍ ഏത് നഗരത്തെപ്പറ്റിയാണ്, ഏത് രാജ്യത്തെപ്പറ്റിയാണ് പറയുന്നത് എന്ന അനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും. ഇംഗ്ലണ്ട്, ഫ്രാന്‍സ്. സൗദി അറേബ്യ, പാകിസ്താന്‍ തുടങ്ങിയ ഓരോ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമാണ്. ബ്രിട്ടന്‍ പോലുള്ള രാജ്യത്ത് സ്ത്രീക്ക് തുല്യത ലഭിക്കുന്നു. അവിടെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നില്ല. അവിടെ സ്ത്രീക്ക് പുരുഷന്റേതിന് തുല്യമായ സ്ഥാനമാണ്. ബ്രിട്ടനുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ 15 വര്‍ഷം മുമ്പേ സ്ത്രീകള്‍ വ്യക്തിപരമായ കാരണങ്ങളാല്‍, മതവിശ്വാസത്തിന്റെ ഭാഗമായി പര്‍ദയും ശിരോവസ്ത്രവും ധരിക്കാന്‍ തുടങ്ങിയിരുന്നു. ആരും നിര്‍ബന്ധിച്ചിട്ടല്ല, അടിച്ചേല്‍പ്പിച്ചിട്ടുമല്ല. എന്റെ സഹോദരി 13 വയസുമുതല്‍ ശിരോവസ്ത്രം ധരിക്കാന്‍ തുടങ്ങി. ആരു നിര്‍ബന്ധിച്ചതല്ല. വിശ്വാസത്തിന്റെയും വിനയത്തിന്റെയും ലളിതജീവിത്തിന്റെയും ഭാഗമായി അവര്‍ അത് സ്വയം അണിഞ്ഞതാണ്. അവരിന്ന് ദന്തഡോക്ടറാണ്. എന്റെ ഭര്‍ത്താവിന്റെ സഹോദരിയും അങ്ങനെ തന്നെയാണ്. അവരും ശീരോവസ്തം ധരിക്കുന്നു. ഒരാള്‍ ശരീരം മൊത്തം മൂടിയും മറ്റൊരാള്‍ ശിരോ വസ്ത്രം മാത്രവും ധരിക്കുന്നു. ഭര്‍ത്താവ് പറഞ്ഞിട്ടില്ല,സമൂഹം പറഞ്ഞിട്ടല്ല അവര്‍ അത് ധരിക്കുന്നത്. ഞാന്‍ പറയുന്നത് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ അടിച്ചേല്‍പ്പിക്കലുകളില്ലാത്ത ബ്രിട്ടനിലെ പോലുള്ള രാജ്യത്ത് സ്ത്രീകള്‍ സ്വയം പര്‍ദപോലുള്ള വസ്ത്രം സ്വീകരിക്കുന്നുവെന്നാണ്്. വസ്ത്രത്തിന്റെ കാര്യത്തില്‍ പല നഗരങ്ങളിലും രാജ്യങ്ങളിലും വ്യത്യസ്ത നിയമങ്ങളും രീതികളുമാണുള്ളത്. സൗദി അറേബ്യയില്‍ എല്ലാ സ്ത്രീകളും പര്‍ദ ധരിക്കണമെന്നത് നിയമമാണ്. അതേ സമയത്ത് പല മുസ്‌ളീം രാഷ്ട്രങ്ങളിലൂം ഇത്തരം നിബന്ധനകളില്ല. എല്ലാ മതങ്ങളിലും സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കുക എന്നത് ശീലമാണ്. അതിനെ അടിച്ചമര്‍ത്തലായി കാണേണ്ടതില്ല. എല്ലാ പര്‍ദധാരികളും അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് പറയുമ്പോള്‍ വിശ്വാസത്തിന്റെ ഭാഗമായി സ്വയം ആ വസ്ത്രം അണിയുന്നവരെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതിനോട് യോജിപ്പില്ല. മുസ്‌ളീം സ്ത്രീകളില്‍ നല്ല പങ്കും സ്വയമേയാണ് ഈ വസ്ത്രം സ്വീകരിക്കുന്നത്.

'ഹോളി വുമണി'ലേക്ക് തന്നെ വരാം. പാകിസ്താന്‍, ഈജിപ്ത്, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ നാല് രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് പുസ്തകം. ഇത്തരം വലിയ ക്യാന്‍വാസ് രൂപപ്പെടുത്തുന്നത് എങ്ങനെയാണ്?

ഈ രാജ്യങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കുറച്ചുകാലം തങ്ങിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാണ് ആ രാജ്യങ്ങളെ വിഷയമാകുന്നത്. നാലാമത്തെ നോവല്‍ മൊറോക്കയുടെ പശ്ചാത്തലത്തിലാണ് എഴുതുന്നത്. മൊറോക്കോ സന്ദര്‍ശിച്ചിട്ടുണ്ട്. അതെപ്പറ്റി പഠിച്ചിട്ടുണ്ട്. യാത്രകള്‍ നല്‍കുന്ന അനുഭവവും അറിവും വലുതാണ്. ഇപ്പോള്‍ ഞാന്‍ ഇന്ത്യയിലാണ്. ആര്‍ക്കറിയാം നാളെ ഇന്ത്യ പശ്ചാത്തലമാക്കി ഞാന്‍ ഒരു നോവല്‍ എഴുതുമോ ഇല്ലയോ എന്ന്. ഓരോ സ്ഥലങ്ങളില്‍ ചെല്ലുമ്പോഴും അവിടം വെറുതെ സന്ദര്‍ശിക്കുക മാത്രമല്ല ചെയ്യുന്നത്. അവിടുത്തെ സാമൂഹ്യ അന്തരീക്ഷം, ജനങ്ങള്‍, ജീവിത രീതികള്‍ എന്നിവ അടുത്തറിയാനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു അന്വേഷണപഠനങ്ങളാണ് രചനകളില്‍ വിഷയമാക്കുന്നത്.


പാകിസ്താന്റെ സാഹിത്യത്തെപ്പറ്റി എത്രമാത്രം അറിവുണ്ട്. പാകിസ്താനില്‍ ജനിക്കുകയും എന്നാല്‍ മറ്റുരാജ്യങ്ങളില്‍ കഴിയുകയും ചെയ്യുന്ന നിരവധി എഴുത്തുകാരുണ്ട്. സോണിയ കമാലിനെ പോലുള്ളവര്‍. ഇത്തരം രചനകള്‍ പാകിസ്താന്‍ സാഹിത്യത്തില്‍ എന്തു മാറ്റമാണ് വരുത്തുക?

പാകിസ്താന്റെ സാഹിത്യത്തെപ്പറ്റി എനിക്ക് അധികം അറിഞ്ഞൂകൂടാ. ഞാന്‍ കുടുതല്‍ കേന്ദ്രീകരിച്ചത് പാശ്ചാത്യ സാഹിത്യത്തിലാണ്. പാകിസ്താന്‍, തുടങ്ങിയ രാജ്യങ്ങളിലെ സാഹിത്യം അധികം വായിക്കാനായിട്ടില്ല. വായിച്ചത് ചില ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ്. ഇന്ത്യയെപ്പോലെ പാകിസ്താനിലെയും സാഹിത്യം വിശാലമാണ്. പല ഭാഷകളിലാണ് അവിടുത്തെ സാഹിത്യം. ഇപ്പോള്‍ ഞാന്‍ ശ്രമിക്കുന്നത് പാകിസ്താനിലെയും ഇന്ത്യയിലെ സാഹിത്യത്തെകൂടതല്‍ അറിയാനാണ്. സോണിയ കമാലിനെപോലുള്ളവര്‍ ഉജ്വലമായ സാഹിത്യം എഴുതുന്നുണ്ട്. അവരും ഞാനും തമ്മിലുള്ള വ്യത്യാസം അവര്‍ മുതിര്‍ന്ന ശേഷമാണ് പാകിസ്താന്‍ വിടുന്നത്. ഞാന്‍ നന്നേ കുട്ടിയായിരിക്കുമ്പോഴും. അവര്‍ക്ക് കുറച്ചുകൂടി നന്നായി പാകിസ്താനെ അറിയാം. എനിക്ക് അങ്ങനെയല്ല. എന്തായാലും പാകിസ്താന് പുറത്തുള്ള പാകിസ്താന്റെ എഴുത്തുകാര്‍ പാക് സാഹിത്യത്തെ സമ്പുഷ്ടമാക്കുകയേയുള്ളൂ. ഇതില്‍ മുഹമ്മ് ഹനീഫിനെപോലുള്ളവര്‍ മറുനാട്ടിലെ ജീവിതത്തിനുശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങി. അവര്‍ നടത്തുന്ന രചനകള്‍ എന്തായാലും അവിടുത്തെ സാഹിത്യത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. അത് എത്രത്തോളം എന്ന് പറയാനാവില്ല. എന്റെ കാര്യത്തില്‍ രചനകളുടെ ഉര്‍ദു പരിഭാഷ അടുത്ത് ഇറങ്ങാന്‍ പോകുന്നതേയുള്ളൂ.


പാകിസ്താനിലേക്ക് ഒരു തിരിച്ചുപോക്ക്?


പാകിസ്താന്‍ എനിക്കിഷ്ടമാണ്. ഞാനങ്ങോട്ട് എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുപോകില്ല എന്നൊന്നും പറയാനാവില്ല. പക്ഷേ, ഇപ്പോള്‍ എന്റെ നാട് മാഞ്ചസ്റ്ററാണ്. അവിടെ വിപുലമായ കുടുംബമുണ്ട്. പാകിസ്താനില്‍ അമ്മൂമ്മയുണ്ടായിരുന്നു. അവരെ കാണുന്നതിനായിട്ടായിരുന്നു സ്ഥിരം പോക്ക്. അമ്മൂമ്മ മരിച്ചു. അതോടെ സ്ഥിരമായുള്ള യാത്ര കുറഞ്ഞു. അങ്ങനെ പാകിസ്താനുമായുള്ള ബന്ധങ്ങള്‍ കുറഞ്ഞുവരികയാണ്. ബന്ധം കുറയുന്നതില്‍ ദു:ഖമുണ്ട്. എനിക്ക് പാകിസ്താന്റെ സംസ്‌കാരം, വസ്ത്രം, മതാഘോഷങ്ങള്‍, ഭാഷകള്‍, ഭക്ഷണം, സാഹിത്യം എന്നിങ്ങനെ എല്ലാം പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ തിരിച്ചുപോകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.


എഴുത്തില്‍ സ്വാധീനം?


തീര്‍ച്ചയായും ഉണ്ട്. തോമസ് ഹാര്‍ഡിയും ജെയിന്‍ ഓസ്്റ്റിനുമാണ് പ്രിയപ്പെട്ട എഴുത്തുകാര്‍. അവരുടെ രചനകള്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ ഞാന്‍ പഠിച്ച വിഷയം യൂറോപ്യന്‍ സാഹിത്യമാണ്. അതിലാണ് മാസ്റ്റര്‍ ബിരുദം. യൂറോപ്പിന്റെ സാഹിത്യം നന്നായി വായിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ തന്നെ പലരുടെയും സ്വാധീനം അറിഞ്ഞും അറിയാതെയും വരാം.


സാഹിത്യത്തിലെ വേര്‍തിരിവുകളെ അംഗീകരിക്കുന്നുണ്ടോ?

ഇല്ല. പലതരത്തില്‍ എഴുത്തിനെയും എഴുത്തുകാരെയും വിഭജിക്കുന്ന രീതിയോട് യോജിപ്പില്ല. സ്ത്രീ എഴുത്തുകാരി എന്നു പറയുമ്പോള്‍ എഴുത്തുകാരി സ്ത്രീയായതാണോ അതോ എഴുത്ത് സ്ത്രീപക്ഷമായതാണോ എന്ന വിഷയം വരുന്നു. മുസ്‌ളീം എഴുത്തുകാരി എന്നു പറയുമ്പോഴും പ്രശ്‌നമുണ്ട്. എഴുത്തുകാരി മുസ്‌ളീമായതുകൊണ്ടാണോ, മുസ്‌ളീമിനെപ്പറ്റി എഴുതുന്നതുകൊണ്ടാണോ? എന്റെ കാര്യത്തില്‍ ഞാന്‍ സ്ത്രീയെപ്പറ്റി, പുരുഷനെപ്പറ്റി, മുസ്‌ളീമിനെപ്പറ്റി, അമുസ്‌ളീമിനെപ്പറ്റി എല്ലാം എഴുതുന്നു. അപ്പോള്‍ പിന്നെ എങ്ങനെയാണ് വേര്‍തിരിക്കുക. എന്റെ രചനകളെയും എന്നെയും പോസ്റ്റീവ് അര്‍ഥത്തിലല്ലാതെ അങ്ങനെ വേര്‍തിരിക്കുന്നതില്‍ യോജിപ്പില്ല.


പുതിയ പുസ്തകങ്ങള്‍?


ഒരു നോവല്‍ എഴുതി തീര്‍ന്നിരിക്കുന്നു. അത് അവസാനവട്ട മിനുക്കുപണിയിലാണ്. പേരിട്ടിട്ടില്ല. വിഷയം മിശ്രവിവാഹങ്ങളിലെ സങ്കീര്‍ണതകളും, തലമുറകളുടെ അന്തരവും മറ്റുമാണ്. ഇതെന്റെ മൂന്നാമത്തെ പുസ്തകമാണ്. നാലാമതൊന്ന് എഴുതികൊണ്ടിരിക്കുന്നു. 'നിശബ്ദത '(സൈലന്‍സ്) എന്നതാണ് പേര്. അത് മൊറോക്കോയില്‍ നടക്കുന്ന സംഭവമാണ്. ദുരഭിമാനകൊല (ഹോണര്‍ കില്ലിംഗ്) ആണ് വിഷയം. അനീതി നിറഞ്ഞ ലോകത്തിലെ സ്ത്രീകളുടെ അവസ്ഥയാണ് അതില്‍ പറയുന്നത്. ഈ രണ്ടു പുസ്തകങ്ങളും ഹോളിവുമണ്‍, ടൈഫൂണ്‍ നോവലുകളുടെ തുടര്‍ച്ചയാണ്. അതായത് അതിന്റെ മൂന്നും നാലും ഭാഗങ്ങള്‍. ഈ പുസ്തങ്ങള്‍ക്കൊപ്പം ടൈഫൂണിന്റെയും ഹോളിവുമണിന്റെയും ചില പരിഭാഷകള്‍ ഇറങ്ങുന്നുണ്ട്.


കുടുംബം?


കുടുംബം മാഞ്ചസ്റ്ററിലാണ്. ചെറിയ കുടുംബമല്ല, വിപുലമായ ബന്ധങ്ങള്‍ നിറഞ്ഞ വലിയ കുടുംബമാണ് എന്‍േറത്. ഭര്‍ത്താവ് സയീദ് അഹമ്മദ്. മക്കള്‍ മൂന്നുപേരുണ്ട്. ആണ്‍മക്കളാണ്. രണ്ടുപേര്‍ ഡോക്ടര്‍ പഠനത്തിന്റെ അവസാന ഘട്ടങ്ങളിലാണ്്. അവര്‍ മുത്തശ്ശന്റെ ഒപ്പം മാഞ്ചസ്റ്ററില്‍ തന്നെ താമസിക്കുന്നു.
അച്ഛന് 75 വയസുണ്ട്. എഴുത്തിനും മറ്റ് ജോലികള്‍ക്കും പുറമേ ഞാന്‍ കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. അമ്മയും മകളും ഭാര്യയുമൊക്കെയായി തിരക്കുപിടിച്ചതാണ് ജീവിതം.


പച്ചക്കുതിര, 2012 മാര്‍ച്ച്