Saturday, December 14, 2013

ഒരു വനിതാ ട്രാഫിക് വാര്‍ഡന് ബോധിപ്പിക്കാനുള്ളത്



കൊച്ചി നഗരത്തിലെ തെരുവില്‍, പട്ടാപ്പകല്‍ ഡ്യൂട്ടിക്കിടെ ആണ്‍ ധാര്‍ഷ്ട്യത്താല്‍ ആക്രമിക്കപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ തന്‍െറ അനുഭവം പറയുന്നു. സ്ത്രീ, ദളിത, ഉദ്യോഗസ്ഥ എന്നിങ്ങനെ ജീവിതത്തിലും തൊഴിലിടങ്ങളിലും നേരിടുന്ന പുരുഷനസവര്‍ണ ആക്രമങ്ങളെയും അവഗണനെയും ദുരിതജീവിതത്തെയും പറ്റിയാണ് അവര്‍ സംസാരിക്കുന്നത്. അവരുടെ ചെറുത്ത്നില്‍പ്പ് സുന്ദരമായ കലാപമാണ്. ഇനിയുമേറെ പേര്‍ക്ക് വഴികാട്ടിയാകേണ്ട ഒന്ന്. പത്മിനിയുമായി ആര്‍.കെ.ബിജുരാജ് നടത്തിയ അഭിമുഖ സംഭാഷണത്തിന്‍െറ ലേഖന രൂപമാണ് ചുവടെ:





ഒരു വനിതാ ട്രാഫിക് വാര്‍ഡന്
ബോധിപ്പിക്കാനുള്ളത്

പത്മിനി ഡി.


തെരുവിലെ സാധാരണ മനുഷ്യര്‍ക്ക് എന്താണ് വില? അല്ളെങ്കില്‍, അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു വനിതാ ട്രാഫിക് വാര്‍ഡന് ?
ഞാനീ ചോദ്യങ്ങള്‍ വളരെ മുമ്പേ സ്വയം ഉന്നയിക്കുന്നതാണ്. അനുഭവങ്ങള്‍ അതിന് ഉത്തരം നല്‍കിയിട്ടുമുണ്ട്. അഹങ്കാരികളായ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ചോദ്യത്തിനും ഉത്തരങ്ങള്‍ക്കും ഒന്നും വലിയ പ്രസക്തിയില്ല.  അവരിടുന്നതാണ് വില.
അധികാരം, പണം, ആണെന്ന ബോധം, ജാതി -ഇതൊക്കെ കൂടി കലരുമ്പോള്‍ അഹങ്കാരം താനേ ഉയരും.  എന്തും ചെയ്യാമെന്ന തോന്നല്‍ ഉണരും. അങ്ങനെ തെരുവില്‍ നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്കും വില ഇടും. ആക്രമിക്കും. എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടില്ല.  എന്നെപോലുള്ള നിസാരക്കാരായ ഒരാള്‍ അപമാനങ്ങളും അവഗണനയും ആക്രമണങ്ങളും നേരിടേണ്ടിവരുന്നത് സ്വാഭാവികം.  പക്ഷേ, ഈ "സ്വാഭാവികം' അംഗീകരിച്ചുകൊടുക്കാന്‍ എനിക്കാവില്ല. ഈ "ഞാന്‍' വളരെ ചെറിയ വ്യക്തിയാണെങ്കിലും.
കൊച്ചിയിലെ റോഡുകളില്‍ ഏഴ് വര്‍ഷത്തിലേറെയായി പണിയെടുക്കുന്ന സാധാരണ വനിതാ ട്രാഫിക് വാര്‍ഡനാണ് ഞാന്‍. ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാനും സമൂഹത്തില്‍ നിവര്‍ന്ന് നില്‍ക്കാനുമുള്ള ജീവിത മാര്‍ഗമാണ് ഈ തൊഴില്‍. അതിനപ്പുറം ഒന്നുമല്ല. ഈ തൊഴിലുമായി നിന്ന് വെയിലും പുകയും കൊള്ളുമ്പോഴും  മുന്നിലൂടെ ഒഴുകുന്ന വാഹന നിരകളില്‍ ലോകം ഞാന്‍ കാണുന്നുണ്ട്. ഈ വര്‍ഷങ്ങളിലെ "അനുഭവ'ങ്ങളിലേക്ക്  പിന്നാലെ വരാം. ഇപ്പോള്‍ ഞാന്‍ വാര്‍ത്തയാകാനുള്ള കാരണം പറയാം:
നവംബര്‍ 2 ശനിയാഴ്ച കലൂര്‍-  കതൃക്കടവ് റോഡില്‍ സെന്‍റ് ഫ്രാന്‍സിസ് കുരിശുപള്ളി ജങ്ഷനിലായിരുന്നു ഡ്യൂട്ടി. കതൃക്കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നത് ഇവിടെയാണ്. രാവിലെ 11 ന് കലൂര്‍ ഭാഗത്ത് നിന്ന് വന്ന ഒരു കാര്‍ യു ടേണ്‍ പോയിന്‍റും കഴിഞ്ഞ് മുന്നോട്ട് പോയി. അതിനുശേഷം സിഗ്നലൊന്നും കാട്ടാതെ അതിവേഗം പിന്നോട്ട് എടുത്തു. ഇത് കണ്ടല്‍ ഞാന്‍  കാര്‍ മറ്റു വണ്ടികളില്‍ ഇടിക്കാതിരിക്കാന്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി. കാറിന് വഴിതെറ്റിയാതാവുമെന്നും കരുതിയാണു തിരിഞ്ഞു പോകാന്‍ സൗകര്യ പ്രദമായി മറ്റ് വാഹനങ്ങള്‍ നിര്‍ത്തികൊടുത്തത്. ഇരുപത് അടിയോളം റിവേഴ്സ് വന്ന കാര്‍ അതിവേഗം തിരഞ്ഞു പോയി.
 എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേ വാഹനം എന്‍െറ പിന്നില്‍ കൊണ്ടുവന്നുനിര്‍ത്തി. ആ സമയത്ത് റോഡിന്‍െറ വശത്ത് നില്‍ക്കുകയാണ് ഞാന്‍. കാര്‍ ഓടിച്ചയാള്‍ ചാടി പുറത്തിറങ്ങി "എന്‍െറ വണ്ടി ഇടിച്ചത് നീ കണ്ടില്ളെടീ' എന്നീ ചോദിച്ചു മാറിടത്തില്‍ ആഞ്ഞടിച്ചു. യൂണിഫോം വലിച്ചു കീറി. പൊടിയേല്‍ക്കാതിരിക്കാന്‍ മുഖത്ത് കെട്ടിയ തുവാല വലിച്ചുമാറ്റി. യൂണിഫോമിലെ നെയിംപ്ളേറ്റ് വലിച്ചു പൊട്ടിച്ചു. അസഭ്യം പറഞ്ഞു. താന്‍ ഡി.സി.സി.മെമ്പറുടെ മകനാണെന്നും ഇവിടെയൊക്കെ തന്നെയുല്‍ാവുമൊന്നൊക്കെ അയാള്‍ വിളിച്ചു കൂവി. നിന്നെ ഇവിടെ വച്ചിരിക്കില്ലന്ന് ഭീഷണിപ്പെടുത്തി അതിവേഗം കാറില്‍ കയറി ഓടിച്ചുപോയി. പാന്‍്റ്സും ഷര്‍ട്ടുണിഞ്ഞ ഉയരവും വണ്ണവുമുള്ള ആളായിരുന്നു ആക്രമി. പണത്തിന്‍െറ അഹങ്കാരം ശരീരഭാഷയിലുണ്ട്.
 ആള്‍ക്കാര്‍ അപ്പോഴേക്കും ചുറ്റും കൂടാന്‍ തുടങ്ങിയതുകൊണ്ടും കൂടിയാണ് അയാള്‍ വേഗം സ്ഥലം വിട്ടത്.  എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലായില്ല.   അടിയേറ്റതിന്‍െറ വേദന ഒരുവശത്ത്.  അയാള്‍ പറഞ്ഞതും മനസിലായില്ല. അയാളുടെ കാര്‍ ഇടിച്ചത് ഞാന്‍ കണ്ടിരുന്നില്ല. എന്നെ എന്തിനാണ് ഇയാള്‍ ആക്രമിച്ചത് എന്നാണ് ചിന്തിക്കുന്നത്. പരിഭ്രമിച്ചുപോയ എനിക്ക് പ്രതികരിക്കാനായില്ല. ഏതായാലും പെട്ടന്ന് തന്നെ കാറിന്‍െറ നമ്പര്‍ കൈയില്‍ കുറിച്ചിട്ടു. കെഎല്‍-7 ബി വി 4856.
ഉടനെ മൊബൈലില്‍ 100 വിളിച്ച് കണ്‍ട്രോള്‍ റൂമില്‍  പരാതി പറഞ്ഞു. അവര്‍ വണ്ടിയുടെ നമ്പര്‍ എഴുതിയെടുത്തു. അതില്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ല.  ഞാന്‍ അപമാനിതയായി തെരുവില്‍ നില്‍ക്കുകയാണ്. ആള്‍ക്കൂട്ടം കാണ്‍കെ ഒരു പുരുഷന്‍ സ്ത്രീയെ ആക്രമിച്ചിരിക്കുന്നു. യൂണിഫോം കീറി, മറ്റുള്ളവരുടെ സഹതാപ നോട്ടവുമേറ്റ് ഞാനങ്ങനെ നിന്നു. ശരിക്കും അപമാനകരമായ അവസ്ഥാണ് അത്.  സ്ത്രീയെന്ന നിലയിലും ഒരു ഉദ്യോഗസ്ഥയെന്ന നിലയിലും. കരച്ചിലും ദേഷ്യവും വന്നു. പലര്‍ക്കും ഇപ്പോള്‍ ആ അവസ്ഥ പറഞ്ഞാല്‍ മനസിലാവില്ല. അനുഭവിച്ചറിയേണ്ടിവരും.
ഞാന്‍ ട്രാഫിക് സ്റ്റേഷനിലും സംഭവം അറിയിച്ചിരുന്നു. നേരത്തെ വിളിച്ചറിയിച്ചതുനസരിച്ച് രണ്ടുപൊലീസുകാര്‍ കുറേ വൈകി അടുത്തു വന്നു. അവര്‍ എന്നോട് ഞാന്‍ ജോലി ചെയ്യുന്ന ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞു.  ഓര്‍ക്കണം, അടിയേറ്റ് നില്‍ക്കുന്ന സ്ത്രീയോട് ഇതു പറയുമ്പോള്‍ ഒരു വണ്ടി പോലും പൊലീസുകാരോ ട്രാഫിക് ഉദ്യോഗസ്ഥരോ ഏര്‍പ്പെടുത്തിതരുന്നില്ല. ഞാന്‍ ബസില്‍ ഇടപ്പള്ളി സ്റ്റേഷനിലേക്ക്പോയി. പാതി വഴി എത്തിയപ്പോള്‍ ഫോണില്‍ വിളിവന്നു. ഇടപ്പള്ളിക്കല്ല കടവന്ത്രയിലേക്കാണ് പോകേല്‍തെന്ന്. ഞാന്‍ ബസില്‍ നിന്നിറങ്ങി കടവന്ത്രയിലേക്ക് ബസ് മാറി കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ വന്നു. കടവന്ത്രയിലേക്കല്ല എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്കാണ് ചെല്ളേണ്ടതെന്ന്. ആ സമയത്ത് ബൈപാസ് റോഡിലാണ് ഞാന്‍. അവിടെ ഇറങ്ങി. തിരിക്കുള്ള നഗരത്തില്‍ ബസുകള്‍ മാറിക്കയറി ഒരു വിധം ഞാന്‍ നോര്‍ത്ത് സ്റ്റേഷനിലത്തെി. മൂന്നു മണിക്കൂര്‍ കഴിഞ്ഞിരുന്നു അപ്പോള്‍. ഒടുവില്‍ പരാതി എഴുതി നല്‍കി.

ഠഠഠ

ആക്രമിക്കപ്പെട്ട വിവരം വിളിച്ചറിയിച്ചതുമുതല്‍ പൊലീസുകാര്‍ ബോധപൂര്‍വം ഉപേക്ഷ കാട്ടുകയാണ് ചെയ്തത്. കാറിന്‍െറ നമ്പര്‍ ഞാനുടനെ വിളിച്ചു പറഞ്ഞിരുന്നു. വേണമെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമിയെ പിടികൂടാം. അതുല്‍ായില്ല. സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയത് വൈകി എന്നായിരുന്നു പൊലീസിന്‍െറ പ്രതികരണം. പക്ഷേ, ഇവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വിവിധ സ്റ്റേഷനുകളിലേക്ക് മാറി മാറി സഞ്ചരിച്ചതുകൊണ്ടാണ് ഇത്രയും വൈകിയതെന്ന യാഥാര്‍ഥ്യം പൊലീസുകാര്‍ മറന്നു. എവിടെയും പരാതിക്കാരി കുറ്റക്കാരിയാകുന്ന അവസ്ഥയാണ്. അതിന്‍െറ തുടക്കമായിരുന്നു വൈകിയെന്ന വാദം.
പരാതി നല്‍കാനൊരുങ്ങുമ്പോള്‍ പരിചയമുള്ള ഒരു മുതിര്‍ന്ന പൊലീസുകാരന്‍ ഉപദേശിച്ചു: മോളെ നിന്നെ നെഞ്ചില്‍ ഇടിച്ച കാര്യവും യൂണിഫോം കീറിയ കാര്യവും  ഒന്നും പറയേണ്ട. അക്രമി രാഷ്ട്രീയ ബന്ധം പറഞ്ഞതും പരാതിയില്‍ എഴുതേല്‍. അത് കേസിന് ദോഷമാകും. ഉപദേശ രൂപേണയാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അപ്പോള്‍ അതില്‍ എനിക്ക് ഒന്നും തോന്നിയില്ല. അതിനാല്‍ പരാതി അയാള്‍ പറയുന്നതുപോലെ നല്‍കി. പിന്നെയാണ് ഉദ്യോഗസ്ഥന്‍ എനിക്ക് വേല്‍ിയല്ല. പ്രതിക്ക് വേണ്ടിയാണ് സംസാരിച്ചത് എന്ന് മനസിലായത്. കേസ് അക്രമിക്ക് ദോഷകരമാകരുത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കതെ പോകരുത്. ഇത് മനസിലാക്കിയപ്പോള്‍ ഞാന്‍ പിന്നീട് കൃത്യമായ വിവരങ്ങള്‍ കാണിച്ച് വിശദ പരാതി നല്‍കി.
നഗരം ചുറ്റിക്കറങ്ങി നോര്‍ത്ത് സ്റ്റേഷനിലത്തെി പരാതി നല്‍കിയപ്പോഴേക്കും ഞാന്‍ അവശയായിരുന്നു. ശാരീരികമായ ക്ഷീണം ഒരു വശത്ത്. അപമാനം മറ്റൊരുവശത്ത്. അവശയാണെങ്കിലും ബസില്‍ കയറി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ തേടി. സാധാരണ നിലയില്‍ പൊലീസുകാരോ, ട്രാഫിക് പൊലീസുകാരോ ആണ് എന്നെ ആശുപത്രിയിലാക്കേണ്ടത്. അവര്‍ സാധാരണ ഒരു പരാതിക്കാരന് നല്‍കുന്ന സ്ഥാനം പോലും എനിക്ക് നല്‍കിയില്ല.  മര്‍ദനമേറ്റതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പിന്നീട് പൊലീസിന് നല്‍കി. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ താന്‍ അവിടെ നല്‍കിയ മൊഴിയും പൊലീസ്സ്റ്റേഷനില്‍ നല്‍കിയ മൊഴിയും വ്യത്യസ്തമാണെന്നു പറഞ്ഞ് കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചു. മൊഴി വ്യത്യസ്തമാകാനിടയായ സാഹചര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്.
എന്‍െറ പരാതിയില്‍ കലൂര്‍ അശോക റോഡില്‍ കപ്പാട്ടില്‍ വീട്ടില്‍ വിനോഷ് വര്‍ഗീസിനെ(27) പ്രതിയാക്കി പൊലീസ് കേസെടുത്തു. സംഭവം നടന്നിട്ട് ഇപ്പോള്‍ എട്ട് ദിവസം കഴിഞ്ഞിരിക്കുന്നു. പൊലീസിന്  പ്രതിയെ പിടികൂടാനായില്ല. അതിനുള്ള ശ്രമമില്ല. പ്രതി ഒളിവിലാണെന്നാണു പൊലീസിന്‍െറ ന്യായം.പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ലത്രെ. അതേ സമയം  മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ശ്രമം നടത്തുന്നുമുണ്ട്.
 താല്‍ക്കാലിക ജോലിയായതിനാല്‍  ട്രാഫിക് സ്റ്റേഷനില്‍നിന്നും മതിയായ പിന്തുണയില്ല. ചിലര്‍ സഹപ്രവര്‍ത്തകര്‍ ഒപ്പമുണ്ട് എന്നു മാത്രം.മാനസികമായി തളര്‍ത്തുന്ന സമീപനങ്ങളാണ് ചില ട്രാഫിക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
കേസുമായി ബന്ധപ്പെട്ടു പൊലീസ്  സ്റ്റേഷനില്‍നിന്ന് ഇടയ്ക്കിടെ വിളിക്കും. പക്ഷെ എന്‍്റെ ഭാഗത്താണു കുറ്റമുള്ളതെന്ന നിലയ്ക്കാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാവണം ഇത്. രാഷ്ട്രീയ സ്വാധീനം മൂലമാണ് പ്രതിയെ പിടിക്കാത്തത് എന്നാണ് മനസിലാകുന്നത്.പ്രതിയെ പിടികൂടാന്‍ കഴിയാത്ത പൊലീസ് എന്‍െറ ഫോണ്‍ ചോര്‍ത്താനാണ് ശ്രമിക്കുന്നത്.   പലപ്പോഴായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നു.  നിരന്തരം സമര്‍ദം ചെലുത്തി കേസില്‍നിന്ന്  പിന്തിരിപ്പിക്കാനാണ് ശ്രമം.  
അതേസമയം, വനിതാ ട്രാഫിക് വാര്‍ഡനെ യാതൊരു വിധത്തിലും അപമാനിച്ചിട്ടില്ളെന്നും മുമ്പിലുണ്ടായിരുന്ന ബൈക്ക് കാറിലിടിച്ചത് വാര്‍ഡന്‍്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ തങ്ങളോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നും  കാണിച്ച് പ്രതിയുടെ ഭാര്യ പ്രസ്താവനയുമായി പത്രമോഫീസ് കയറിയിറങ്ങി. അവര്‍ കാറില്‍ ഉണ്ടായിരുന്നില്ല. ബൈക്ക് യാത്രക്കാരനെ തടയാതിരുന്നതു ചോദ്യം ചെയ്തപ്പോള്‍ ട്രാഫിക് വാര്‍ഡന്‍ മോശമായി പെരുമാറിയതെന്നാണു പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ഹര്‍ജിയിലും പറയുന്നത്. ഞാന്‍ ഒരാളോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ആരെയും ചീത്തപറഞ്ഞിട്ടുമില്ല. ഹൃദയത്തില്‍ തൊട്ടാണ് ഞാനിത് പറയുന്നത്. കേസ് അനുകൂലമാക്കാനാണ് ഇത്തരം നുണകളമായി പ്രതിയും കുടുംബവും രംഗത്ത് വരുന്നത്.

ഠഠഠ

ഞാന്‍ എറണാകുളത്ത് നെട്ടൂരിലാണ് താമസിക്കുന്നത്. എസ്.സി. വിഭാഗത്തില്‍ (ദളിത്) പെട്ടവരാണ് ഞങ്ങള്‍. സ്വന്തമായി വീടില്ല.  വാടകവീട്ടിലാണ് താമസം.  ഭര്‍ത്താവില്ല.12 വര്‍ഷമായി എറണാകുളത്ത് പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുകയാണ്. രണ്ടുപെണ്‍മക്കളാണുള്ളത്. മൂത്തമകളെ അടുത്തിടെ കെട്ടിച്ചയച്ചു. ഇളയമകള്‍ രമ്യ പ്ളസ് വണ്‍ വരെ പഠിച്ചു. നിവൃത്തിയില്ലാത്തതിനാല്‍ പഠിക്കാന്‍ വിട്ടില്ല. സഹായത്തിന് ബന്ധുക്കളുമില്ല.
ആദ്യം ഹോം നഴ്സായി കുറച്ചുകാലം പണിയെടുത്തു. അതിനുശേഷം ഒരു കമ്പനിയില്‍ സെക്യൂരിറ്റി ജോലി ചെയ്തു. ഏഴ് വര്‍ഷമായി ട്രാഫിക് വാര്‍ഡനായിട്ട്. ഇങ്ങനെ ഈ ജോലിയില്‍ തുടരാന്‍ പ്രേരിപ്പിച്ച ഒരു ഘടകം യൂണിഫോം ഒരു ശക്തിയാണെന്ന തോന്നല്‍ മനസിലുണ്ടായതുകൊണ്ട് കൂടിയാണ്. അതാണിപ്പോള്‍ ഇല്ലാതായത്. ആദ്യം തൃപ്പൂണിത്തുറ വടക്കേകോട്ടയിലും മറ്റുമായിരുന്നു ജോലി. അന്ന് 120 രൂപയാണ് പ്രതിദിന വേതനം. രണ്ടുവര്‍ഷം മുമ്പ് എന്നെയും 50 നടുത്ത് പേരെയും ലൈന്‍ ട്രാഫികിലേക്ക് എടുത്തു. ഇപ്പോള്‍ ദിവസം  300 രൂപയാണ് കൂലി. അതു മുടങ്ങാതെ കിട്ടിയില്ളെങ്കില്‍ ജീവിതം വഴിമുട്ടും.  കുട്ടികളുടെ കാര്യം പരുങ്ങലിലാവും. വാടക കൊടുക്കാനാവില്ല.അതിനാല്‍ 30 ദിവസവും ജോലിക്ക് പോകും.
നവംബര്‍ 2 ന് ആക്രമിക്കപ്പെട്ടെങ്കിലും  വേദന സഹിച്ചും തിങ്കളാഴ്ച  ജോലിക്ക് ചെന്നു. കുടുംബം പട്ടിണിയാവരുത് എന്നാണ് മനസിലുണ്ടായിരുന്നത്. ഒന്നര വര്‍ഷം മുമ്പ് എന്നെ ഒരു കാര്‍ ഇടിച്ചിട്ടു. ഇടപ്പള്ളിയില്‍ പള്ളിക്ക് മുമ്പില്‍ ഗതാഗതം നിയന്ത്രിക്കുമ്പോഴായിരുന്നു അത്. ഓട്ടോമാറ്റിക് സിഗ്നല്‍ കിട്ടി പാഞ്ഞുവന്ന വാഹനങ്ങള്‍ക്ക് ഞാന്‍ സ്റ്റോപ്പ് കാണിച്ചു. റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നവരെ സഹായിക്കാനായിരുന്നു. എന്നാല്‍, ഒരു കാര്‍ നിന്നില്ല. ഇടിച്ചിട്ടു. റോഡിലിടിച്ച് തല പൊട്ടി (ഇപ്പോള്‍ നെറ്റിയില്‍ മുഴച്ച പാടുണ്ട്) കാലില്‍ ചതവ്. ഞരമ്പുകള്‍ക്ക് കേട് പാട് സംഭവിച്ചു. സ്റ്റേഷിനടുത്തായത് കൊണ്ട് അവിടെയുള്ളവരെല്ലാം ചേര്‍ന്ന് ആശുപത്രിയിലാക്കി. ലീവ് എടുത്ത്കൊള്ളാന്‍ അനുവാദം കിട്ടി. അപ്പോള്‍ എന്‍െറ പ്രതീക്ഷ എന്തെങ്കിലും സഹായം ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ചെയ്യുമെന്നായിരുന്നു. 24 ദിവസം ഞാന്‍ ആശുപത്രിയിലായിരുന്നു.  വേതനം വരുന്ന ദിവസം ബാങ്കില്‍ നോക്കിയപ്പോള്‍ ഒരു തുകയും എത്തിയിട്ടില്ല. എടുത്ത അവധിയെല്ലാം ശമ്പളമില്ലാത്തതാണ്. ഇതാണ് ഞങ്ങളുടെ അവസ്ഥ. അപ്പോള്‍ ഇനി എന്ത് ചെയ്യുമെന്ന് കരുതി വിഷമിച്ചു. ഒടുവില്‍ വീണ്ടും ജോലിക്ക് പോകന്‍ തീരുമാനിച്ചു. ഡോക്ടര്‍ ബെഡ് റെസ്റ്റ് പറഞ്ഞിരിക്കുന്നതാണ്. ഞാന്‍ ട്രാഫിക് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞ് മാടവനയില്‍ ഡ്യൂട്ടി മേടിച്ചു. വീട്ടില്‍ നിന്ന് മൂന്ന് സ്റ്റോപ്പ് അപ്പുറമാണ് മാടവന. കാലില്‍ വലിയ കെട്ടുമായി രണ്ടു കിലോമീറ്ററിലധികം ദിവസവും നടന്നുപോയി എട്ട് മണിക്കൂറോളം പണിയെടുത്തു. അങ്ങനെ ചെയ്യാതിരിക്കാന്‍ ആവില്ല. ചെയ്തില്ളെങ്കില്‍ അടുപ്പില്‍ കഞ്ഞിപുകയില്ല.
ആക്രമിക്കപ്പെട്ട ദിവസം പഴയ വാടക വീട് ഒഴിയേല്‍ സമയമായിരുന്നു. 11 മാസ വാടക്കരാര്‍ കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്‍െറ വേദന എങ്ങനെ പുതിയ വാടകവീട് കണ്ടത്തെുമെന്നായിരുന്നു. ഇപ്പോഴിത് കണ്ടത്തെി. ഇന്നാണ് ഇങ്ങോട്ട് മാറിയത്. മൂന്ന് നാല് ദിവസം കൂടി ലീവിന് അപേക്ഷകൊടുത്തിട്ടുണ്ട്. ഈ അവധി ദിനങ്ങളിലെ പണം കണ്ടത്തൊന്‍ ഓവര്‍ടൈം ഡ്യൂട്ടി ചെയ്താലേ കഴിയൂ.
ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും  ജോലിക്കു ചെന്നു. നെഞ്ചിലെ കടുത്ത വേദന കടിച്ചമര്‍ത്തിയാണ് ചെന്നത്. എന്നാല്‍, തിങ്കളാഴ്ച ഉച്ചയോടെ അസ്വസ്ഥത കൂടി. അതിനാല്‍ വൈകിട്ട് നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.നാല് ദിവസം ആശുപത്രിയില്‍ കിടന്നു.
ഈ സമയത്ത് ചില നല്ല നീക്കങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇടതു വനിതാ സംഘടനകള്‍ ഉള്‍പെടെയുള്ളവര്‍ അനകൂലമായി രംഗത്തത്തെി. പ്രതിയെ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡി.വൈ.എഫ്.ഐ.യും പ്രതിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. എന്നിട്ടും പ്രതിയെ പിടികൂടാനായില്ല. ഏതോ ഒരു പത്രത്തില്‍ പ്രതി വിദേശത്തേക്ക് കടന്നതായി പറയുന്നു.
ഇതുവരെ എഫ്.ഐ. ആര്‍ എനിക്ക് കിട്ടിയിട്ടില്ല. അതില്‍ പ്രതിക്കെതിരെ ജോലിക്ക് തടസമുണ്ടാക്കി എന്ന വകുപ്പ് മാത്രമാണ് ചേര്‍ത്തിരിക്കുന്നതെന്നറിയുന്നു. ആ വകുപ്പ് മാത്രമാണെങ്കില്‍ കേസ് നിലനില്‍ക്കില്ല. ഞാന്‍ സര്‍ക്കാര്‍ ജോലിക്കാരിയല്ലല്ളോ. എന്നാല്‍, ചുമത്തേല്‍ വകുപ്പുകള്‍ സ്ത്രീള്‍ക്കും ദളിതര്‍ക്ക് നേരെയുള്ള അതിക്രമ കുറ്റമാണ്. പൊലീസ് മന:പുര്‍വം ആ വകുപ്പുകള്‍ ചുമത്താത്താണെന്ന് കരുതുന്നു. ആ വകുപ്പുകള്‍ ചുമത്തിയാല്‍ ജാമ്യം ലഭിക്കില്ല.
 പരാതിക്കാരി ഞാന്‍ ആയതുകൊണ്ടാണ് പൊലീസ്  ഉപേക്ഷ കാട്ടുന്നത്. അവര്‍ നോക്കുമ്പോള്‍ ഞാന്‍ സ്ത്രീ. ദരിദ്ര. ദളിത. ഇത് സംഭവിച്ചത് പുരുഷനാണെന്ന് കരുതുക. അപ്പോള്‍ ഇതാവുമോ പൊലീസ് സമീപനം? അല്ളെങ്കില്‍ കുറച്ച് പണമുള്ള, ജാതിയമായി ഉയര്‍ന്ന സത്രീയായിരുന്നെങ്കില്‍? അല്ളെന്ന് ഉറപ്പ്. അപ്പോള്‍ അവര്‍ വ്യക്തമായി കരുതുന്നത് എന്നെപ്പോലൊരാളോട് ഇങ്ങനെയൊക്കെ പെരുമാറിയാല്‍ മതിയെന്നാണ്.  ഇതിന്‍െറ തന്നെ മറ്റൊരു വകഭേദമായിരുന്നു ഞാന്‍ ആക്രമിക്കപ്പെട്ടതിന് പിന്നിലും. സ്ത്രീ, ദരിദ്ര, ദളിത- ഇവള്‍ എവിടെ വരെ പോകും എന്ന പുശ്ചമായിരുന്നു കാര്‍ ഓടിച്ചയാള്‍ക്കുമുണ്ടായിരുന്നത്.



ഠഠഠ

പലരും കരുതുന്നതുപോലെ ട്രാഫിക് വാര്‍ഡന്‍ എന്നത് സുഖകരമായ ജോലിയൊന്നുമല്ല. രാവിലെ മുതല്‍ രാത്രി വൈകുവോളം വരെ  പൊടിയും പുകയും  കൊള്ളണം. വെയിലത്ത് തുടര്‍ച്ചയായി നില്‍ക്കണം. ശരീരമാസകലം കരുവാളിക്കും. മഴക്കാലത്ത് മഴ മുഴുവന്‍ കൊള്ളണം.ഒരേ നില്‍പ്പ് തുടരുന്നതിനാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ വേറെ. ചിലപ്പോഴൊക്കെ കാലില്‍ നീരുവന്ന് നിറയും. പൊടിയും പുകയും ശ്വസിച്ച് ചുമയും ശ്വാസംമുട്ടലും വരും.
ഇതു മാത്രമല്ല ബുദ്ധിമുട്ട്. വാഹനങ്ങളില്‍ വരുന്നരുടെ ആഭാസത്തരങ്ങള്‍ സഹിക്കണം. ചിലര്‍ നോട്ടംകൊണ്ട് മാനഭംഗപ്പെടുത്തും. സിഗ്നല്‍ തെറ്റിച്ചത്തെുന്ന വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ നല്ല ശതമാനം പേരും ചീത്തപറയും. വണ്ടി കൈകാണിച്ച് നിര്‍ത്തി എതിര്‍വശത്ത് നിന്നുള്ള വണ്ടി പോകാന്‍ അവസരം കൊടുത്താല്‍ ചിലര്‍  അസഭ്യംപറയും. നിന്നെയൊക്കെ കാണിച്ചു തരം എന്ന് ഭീഷണിപ്പെടുത്തും. ചിലരോടൊക്കെ "എന്നാല്‍, അങ്ങനെയായിക്കോട്ടെ' എന്ന് മറുപടിയും പറയും.
ട്രാഫിക് വാര്‍ഡനാണെന്നു മനസ്സിലാക്കിയാല്‍ പലരും വണ്ടി നിര്‍ത്തില്ല. കൈയിലെ നീല ബാഡ്ജ് കല്‍ാല്‍ തന്നെ ഡ്രൈവര്‍മാര്‍ക്കറിയാം ട്രാഫിക് വാര്‍ഡനാണെന്ന്. നീല ബാഡ്ജും ഐഡന്‍റിറ്റി കാര്‍ഡും അഴിച്ചു വച്ചാല്‍ ട്രാഫിക് മേലുദ്യോഗസ്ഥര്‍ കണ്ടാല്‍ കുറ്റമാണ്. അവര്‍ ആബ്സന്‍റ് മാര്‍ക് ചെയ്യും. അന്ന് കൂലി കിട്ടില്ല.
മുമ്പ് ഞങ്ങള്‍ക്ക് കറുത്ത ബെല്‍റ്റായിരുന്നു. അത് തന്നെയാണ് വനിതാ ട്രാഫിക് പൊലീസുമാരുടേതും. അപ്പോള്‍ വനിതാ ട്രാഫിക് പൊലീസുമാര്‍ പ്രശ്നമുണ്ടാക്കി. അങ്ങനെ ഞങ്ങളുതേടത് വെളുത്ത ബെല്‍റ്റായി. വെളുത്ത ബെല്‍റ്റും കൈയിലെ നീല ബാഡ്ജും കണ്ടാല്‍ അഹങ്കാരികളായ ഡ്രൈവര്‍മാര്‍ വകവയ്ക്കില്ല. അവര്‍ മുഖമടച്ച് ആട്ടും. ചിലര്‍ നമ്മളെ തോല്‍പ്പിക്കാനെന്ന മട്ടില്‍ നിലത്ത് തുപ്പും.
ഡ്യൂട്ടിക്കിടെ പ്രാഥമികാവശ്യത്തിനുള്ള സൗകര്യമില്ല. ഡ്യൂട്ടിക്കു നില്‍ക്കുന്ന സ്ഥലത്ത് നിന്ന്  പ്രാഥമികാവശ്യത്തിനായി എങ്ങോട്ടേക്കെങ്കിലും പോകണമെങ്കില്‍ 10 മിനിറ്റ് മുന്‍കൂര്‍ അനുവാദം വാങ്ങണം. മൊബൈലില്‍ 30 പൈസ ബാലന്‍സ് ഇല്ളെങ്കില്‍ നിങ്ങള്‍ വലഞ്ഞു പോകും. ഈ 30 പൈസ് എന്നത് മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ മാറുമ്പോള്‍ ട്രാഫിക് സറ്റേഷനില്‍ വിളിച്ചുപറയാനാണ്. അല്ളെങ്കില്‍ അവര്‍ വരുമ്പോള്‍ നമ്മള്‍ സ്ഥലത്തില്ളെങ്കില്‍ നടപടി വരും. മിക്കവാറും അന്നത്തെ കൂലി കിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ട്.
ട്രാഫിക് സ്റ്റേഷനുകളിലാകട്ടെ പ്രാഥമികാ ആവശ്യത്തിന് സൗകര്യമില്ല.  ഡ്രസ് മാറാന്‍ പോലും ഇടമില്ല. അതിനാല്‍ യൂണിഫോമിട്ടാണ് വീട്ടില്‍ നിന്ന് ഡ്യൂട്ടിക്ക് പോകാറ്.  നഗരത്തില്‍ പണിയെടുക്കുന്ന 100 നടുത്ത് ട്രാഫിക് വാര്‍ഡന്‍മാരുണ്ട്. പലരും രാത്രി 9.30 വരെ ജോലിയെടുക്കുന്നു. അതിനുശേഷമാണ് വീട്ടിലേക്ക് പോകുക. ഈ സമയത്ത് ബസുണ്ടാവില്ല. ട്രാഫിക് വകുപ്പിന് ഇവരെ വീട്ടില്‍ എത്തിക്കാന്‍ സംവിധാനമില്ല.  രാത്രി പല വണ്ടികള്‍ കൈകാണിച്ചും മറ്റുമാണ് പലരും വീടണയുന്നത്. ചിലര്‍ മദ്യപിച്ച് മോശമായി പെരുമാറും. പരാതിപ്പെടാന്‍ എല്ലാവരും പറയും. ജോലി പോകുമെന്ന ഭയത്താന്‍ ആരും ഒന്നും മിണ്ടില്ല. അപ്പോള്‍ ഈ സ്ത്രീകളുടെ സുരക്ഷ ആര്‍ക്കും വിഷയമല്ളെന്ന് വരുന്നു.
ദിവസവും വാഹനങ്ങള്‍ക്കു നടുവില്‍ പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ, ചികിത്സാസഹായമോ നല്‍കാനും നടപടിയില്ല. ഡ്യൂട്ടിക്കിടെ അപകടമുല്‍ായാല്‍ അതതു സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കും. അപകടം ചെറുതാണെങ്കില്‍ തനിയെ ആശുപത്രിയിലത്തെി ചികിത്സ തേടണം. ആരോടും പരാതിപ്പെടാറില്ല. അന്നന്നത്തെ അരിക്കായി പണിയെടുക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ സങ്കടം ആര് കേള്‍ക്കാന്‍. പക്ഷെ, ഞാനിപ്പോള്‍ ഇതു പറയുന്നത് ട്രാഫിക് വാര്‍ഡന്‍മാരുടെ അവസ്ഥ എല്ലാവരും അറിയട്ടെ എന്നു കരുതിയാണ്. അവസ്ഥകള്‍ക്ക് മാറ്റം വരണം. ഞാന്‍  ഉറച്ചുനില്‍ക്കുന്നത് ട്രാഫിക് വാര്‍ഡന്‍മാരായി പണിയെടുക്കുന്ന കുറച്ച് സ്ത്രീകള്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടാവട്ടെ എന്നു കൂടി കരുതിയാണ്.

ഠഠഠ

ആക്രമിച്ചയാളെ എനിക്ക് നേരിട്ട് അറിയില്ല. അയാള്‍ അറസ്റ്റിലാകുമ്പോള്‍ കാണണമെന്നുണ്ട്. എന്തിനെന്നെ ആക്രമിച്ചു എന്ന് നേരിട്ട് തന്നെ ചോദിക്കണം. ഞാന്‍ അയാള്‍ക്ക് ഒരു ദോഷവും ചെയ്തില്ലല്ളോ. മുമ്പ് എന്നെ കൊച്ചിയിലെ ഒരു പ്രമാണി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനെതിരെ ഞാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇനി അതിന്‍െറ തുടര്‍ച്ചയായിട്ടാണോ ആക്രമണം. അറിയില്ല. എന്തായാലും അത് നേരിട്ട് തന്നെ അറിയണമെന്നുണ്ട്.
എന്‍െറ ആവശ്യം വളരെ ലളിതമാണ്. കുറ്റം ചെയ്തയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശിക്ഷ നല്‍കണം. ഇനിയൊരു സ്ത്രീയെയും ആക്രമിക്കാന്‍ ആര്‍ക്കും ധൈര്യം വരരുത്. പെണ്ണിന്‍്റെ മാനത്തിനും അന്തത്തസിനും വിലയുണ്ടാവണം.
വീട് വിട്ട് എന്തെങ്കിലും ആവശ്യത്തിന് പുറത്തുപോകുന്ന  മകളെയും, മറ്റ് എല്ലാ പെണ്‍മക്കളെയും ഓര്‍ക്കുമ്പോള്‍ ഭയമാണ്. നടുറോഡില്‍ യൂണിഫോമിട്ടു നില്‍ക്കുന്ന എന്നെ കടന്നു പിടിക്കാന്‍ ധൈര്യമുണ്ട് ഇവിടെയുള്ളവര്‍ പലര്‍ക്കും. അപ്പോള്‍ പാവം നമ്മുടെ പെണ്‍കുട്ടികളുടെ അവസ്ഥയോ.അധികാരവും സ്വാധീനവുമുള്ള ആര്‍ക്കും അസഭ്യം പറയാനും ആക്രമിക്കാനുമുള്ളവരാണോ വനിതാ വാര്‍ഡന്‍മാര്‍? അത്തരക്കാര്‍ക്കു സംരക്ഷണം നല്‍കുന്നവരായി പോലീസും ഡിപ്പാര്‍ട്ട്മെന്‍്റും മാറുകയാണോ? നീതിക്കുവേണ്ടിയുള്ള പോരാട്ടം ജോലി നഷ്ടപ്പെടുത്തുമോയെന്ന് പലരും പറയുന്നു. അങ്ങനെ സംഭവിക്കുമെന്ന് മനസും പറയുന്നു. എന്നാലും ഞാന്‍ പിന്‍മാറില്ല. ജോലി പോയാല്‍ പാത്രം കഴുകിയും വീട്ടു വേലക്കു നിന്നും ഞാന്‍ കുടുംബം പുലര്‍ത്തും. എനിക്ക് ഒരു ജോലിചെയ്യാനും മടിയില്ല.
പ്രതിയുടെ അറസ്റ്റുണ്ടായില്ളെങ്കില്‍ നീതി ലഭിക്കുന്നതുവരെ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന അനേകം സ്ത്രീകളുണ്ട്.  അവരുടെ പ്രാര്‍ഥന കൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം. പരാതി പിന്‍വലിച്ചാല്‍ പിന്നെ  സ്ത്രീയായി കരുതാനാകില്ല. അതുകൊണ്ട് സ്ത്രീകള്‍ക്കുവേണ്ടി പരാതിയില്‍ ഉറച്ചുനില്‍ക്കും. അന്വേഷണം അട്ടിമറിക്കാനാണ് പൊലീസിന്‍െറ നീക്കമെങ്കില്‍ കമീഷണര്‍ ഓഫിസിന് മുന്നില്‍ യൂനിഫോമില്‍ സത്യഗ്രഹം നടത്തുന്നതുള്‍പ്പെടെ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കും.  ഐ.ജിക്കും മനുഷ്യാവകാശ കമീഷനും പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതി നല്‍കും. ഒരു പെണ്ണിനോട് എന്തുമാകാം, പിന്നെയും മാന്യനായി നടക്കാം എന്നാരും ചിന്തിക്കാനിടവരുത്തരുത്. അതിനാല്‍ ഏതറ്റംവരെയും ഞാന്‍ പോകും.  എനിക്ക് വേണ്ടി മാത്രമല്ല. എന്‍െറ മകളും ഇവിടെയുള്ള എല്ലാ പെണ്‍മക്കളും സ്ത്രീകളും തെരുവില്‍ സുരക്ഷിതരായിരിക്കാന്‍ കൂടി.


പച്ചക്കുതിര
2013 ഡിസംബര്‍




"കമ്യൂണിസ്റ്റുകള്‍ മാര്‍ക്സിസ്റ്റുകളായിരുന്നില്ല'



മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ദേശീയ തലത്തിലും സാര്‍വദേശീയതലത്തിലും നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? കേരളത്തിലെ നക്സലൈറ്റുകള്‍ എങ്ങനെ ചിന്തിക്കുന്നു? പ്രവര്‍ത്തിക്കുന്നു? മാവോയിസ്റ്റുകള്‍ എത്ര മാത്രം ശക്തരാണ്?- മുതിര്‍ന്ന നക്സലൈറ്റ് നേതാവും "പോരാട്ടം' ചെയര്‍മാനുമായ എം.എന്‍.രാവുണ്ണിയെന്ന മുണ്ടൂര്‍ രാവുണ്ണി സംസാരിക്കുന്നു






"കമ്യൂണിസ്റ്റുകള്‍ 

മാര്‍ക്സിസ്റ്റുകളായിരുന്നില്ല'


ആഞ്ഞുകത്തുന്ന തീമരം പോലെ, ഒട്ടും കെട്ടുപോകാതെ ചുവന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന അധികമാളുകള്‍ നമുക്കില്ല. അധികമെന്നല്ല, ചിലപ്പോള്‍ ഒട്ടുമേയില്ല. എം.എന്‍. രാവുണ്ണിയെന്ന മുണ്ടൂര്‍ രാവുണ്ണിയാവും ഈ ഗണത്തില്‍ വരുന്ന ആദ്യയാളുകളിലൊരാള്‍.
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിലെ തലമുതിര്‍ന്ന നേതാവാണ് എം.എന്‍. എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന രാവുണ്ണി. സായുധവിപ്ളവത്തെ ഗാഢമായി പ്രണയിക്കുന്നൊരാള്‍. കറതീര്‍ന്ന കമ്യൂണിസ്റ്റ്. അനുഭവങ്ങളുടെ സാഗരം.
അഞ്ചുപതിറ്റാണ്ടുകളില്‍ രാവുണ്ണി നടന്ന ദൂരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ കയറ്റിറക്കങ്ങളാണ്.
1939 ഏപ്രില്‍ 10 ന് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ജനനം. ഫ്യൂഡല്‍ കുടുംബാംഗം. ഇടതുപക്ഷ അനുഭാവിയായ അച്ഛനൊപ്പം ചെറുപ്പത്തിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു. അമ്പതുകളുടെ മധ്യത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം സജീവം. 1957 ല്‍ മദ്രാസിലേക്ക് സ്ഥലം വിട്ടു. അവിടെ മദ്രാസ് സ്റ്റേറ്റ് വൈദ്യതി ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി. എന്നാല്‍, ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന്‍െറ തുടര്‍ച്ചയില്‍ സര്‍വീസില്‍ നിന്ന് പുറത്തായി. അതോടെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍. ഇടക്കാലത്ത് മദ്രാസില്‍ സോവിയറ്റ് കൗന്‍സില്‍ ജനറല്‍ ഓഫീസില്‍ ജോലി. '64 ല്‍ പാര്‍ട്ടി പിളരുന്നതിനു മുമ്പേ, വിമതപക്ഷത്തിനൊപ്പം നിലകൊണ്ടു. "തീക്കതിര്‍' എന്ന പത്രം തുടങ്ങി. പിന്നീട് തീക്കതിര്‍ തമിഴ്നാട്ടില്‍ സി.പി.എമ്മിന്‍െറ മുഖപത്രമായി. 64 ല്‍ ചൈനീസ് ചാരന്‍ എന്ന് മുദ്രകുത്തി  ഭരണകൂടം കടലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 66 അവസാനം തീക്കതിറിന്‍െറ പത്രാധിപസ്ഥാനം രാജിവച്ചു. അതോടെ പ്രവര്‍ത്തനം പാലക്കാടായി.  67 ല്‍ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ ജന്മിമാര്‍ പൂഴ്ത്തിവച്ച ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുക്കുന സമരം സംഘടിപ്പിച്ചു. ഈ ഘട്ടത്തില്‍ നക്സല്‍ബാരിയില്‍ നിന്ന് കാര്‍ഷിക കലാപ വാര്‍ത്തകള്‍ വന്നു തുടങ്ങി. ബംഗാളില്‍ ഭരണകക്ഷിയായ സി.പി.എം. കര്‍ഷകരെ അടിച്ചമര്‍ത്തുന്നത് അറിഞ്ഞതോടെ പാര്‍ട്ടി ബന്ധം പൂര്‍ണമായി വിചേ്ഛദിച്ചു. ഇതിനുമുമ്പേ കോഴിക്കോടുള്ള കുന്നിക്കല്‍ നാരായണനുമായി ബന്ധം സ്ഥാപിച്ചിരുന്നു. പാലക്കാട് നക്സല്‍ബാരി കര്‍ഷക സഹായ സമിതി രൂപീകരിച്ചു. "ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്‍െറ ഇടിമുഴക്കം' എന്ന ലഘുലേഖ കേരളത്തില്‍ ആദ്യമായി മൊഴിമാറ്റി, റെഡ്റൂട്ട് എന്ന പ്രസിദ്ധീകരണ കേന്ദ്രം സ്ഥാപിച്ച് പുറത്തിറക്കി. കേരളത്തില്‍ നക്സലൈറ്റുകളുടെ ആദ്യത്തെ  കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതില്‍ സംസ്ഥാന സമിതി അംഗം. തലശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തു. 1969 അവസാനം കോഴിക്കോട് ബാലുശ്ശേരിയില്‍ ചേര്‍ന്ന  വിലയിരുത്തല്‍ യോഗത്തില്‍ കുന്നിക്കല്‍ വിഭാഗവുമായി തെറ്റി. ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ച് ഗറില്ലായുദ്ധം നടപ്പാക്കുകയും വിപ്ളവ പ്രവര്‍ത്തനം നടത്തുകയും ചെയ്യണമെന്ന നിലപാടായിരുന്നു രാവുണ്ണിക്ക് ഉണ്ടായിരുന്നത്.  യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങിയ  രാവുണ്ണി അവിടെ വച്ചു തന്നെ എ. വര്‍ഗീസുമായി ഒന്നിച്ചു. കേരളത്തിലെ സി.പി.ഐ (എം.എല്‍) ഒൗദ്യോഗിക കമ്മിറ്റിക്കെതിരെ വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ രൂപീകരിച്ച സമാന്തര സംസ്ഥാന കമ്മിറ്റിയില്‍ അംഗമായി.  ജന്മിമാരെ ഉന്മൂലനം ചെയ്യുക എന്ന മുദ്രാവാക്യത്തിന്‍െറ അടിസ്ഥാനത്തില്‍ 1970 ജൂലൈ 30 ന് കോങ്ങാട് നാരായണന്‍ കുട്ടി നായര്‍  എന്ന കുപ്രസിദ്ധ ജന്മിയെ വധിച്ചു. രാവുണ്ണിയായിരുന്നു ആക്ഷന്‍്റെ പാര്‍ട്ടി ചുമതലയുള്ള പൊളിറ്റിക്കല്‍ കമ്മിസാര്‍. കേസില്‍ പിടിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രാവുണ്ണി  1971 മെയ് 27 ന് എട്ട് നക്സലൈറ്റുകള്‍ക്കൊപ്പം വിയ്യൂര്‍ ജയില്‍ ചാടി.  വൈകാതെ വീണ്ടും പിടിയിലായി. കരിവെള്ളൂരില്‍ പിടിയിലാകുമ്പോള്‍  നക്സല്‍ബാരി അനുകൂല മുദ്രാവാക്യം മുഴക്കിയതിന്  പോലീസ് തൊണ്ടയിലെ സ്വനഗ്രാഹി വലിച്ചുപൊട്ടിച്ചു. അഞ്ചുവര്‍ഷം ഏകാന്തതടവില്‍. ഒടുവില്‍ 1980 മധ്യത്തില്‍ ജയില്‍ മോചനം. തുടര്‍ന്ന് കെ.വേണു നേതൃത്വം നല്‍കിയ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) അംഗം. വൈകാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. കെ. വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി (കെ.സി.പി) രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി. പാര്‍ട്ടി കേന്ദ്ര പ്രചരണ സമിതി സെക്രട്ടറിയായി. 1992 മുതല്‍ "മുന്നണിപ്പോരാളി' മാസികയുടെ  പത്രാധിപര്‍. പിന്നീട് മാവോയിസ്റ്റ് ഐക്യ കേന്ദ്രത്തിന്‍െറയും സി.പി.ഐ. എം എല്‍ (നക്സല്‍ബാരി)യുടെ രാഷ്ട്രീയ നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തനം. ഇപ്പോള്‍ "പോരാട്ടം' സംസ്ഥാന ചെയര്‍മാനാണ്.
കോഴിക്കോട് ഒരു മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ എം.എന്‍. രാവുണ്ണിയുമായി നളന്ദ ഹോട്ടലില്‍ നടത്തിയ സംഭാഷണത്തിന്‍െറ പ്രസ്ക്ത ഭാഗങ്ങളാണ് ചുവടെ:



എന്താണ് കേരളത്തിലെ നക്സലൈറ്റുകളുടെ അവസ്ഥ. ഇപ്പോള്‍ പൊതുവില്‍  സജീവ പ്രവര്‍ത്തനം നടക്കുന്നതായി തോന്നുന്നില്ല..?

കേരളത്തില്‍ എഴുപതുകളിലോ എണ്‍പതുകളിലോ കണ്ട സജീവത നക്സലൈറ്റ് പ്രസ്ഥാനത്തിന് ഇപ്പോള്‍ ഇല്ല എന്നത് വാസ്തവമാണ്. എന്നാല്‍, നക്സലൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ജനകീയ സമരങ്ങളുടെ മുന്‍നിരയിലുണ്ട്. കേരളത്തിന്‍െറ ഭൂപടത്തില്‍ ജനകീയ സമരങ്ങള്‍ നടക്കാത്ത മേഖലകള്‍ ഒന്നും തന്നെയില്ല എന്നു പറയാം. അത് പരിസ്ഥിതി സംരക്ഷണത്തിനാകട്ടെ, കുടിയൊഴിപ്പിക്കലിനെതിരെയാവട്ടെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയവാട്ടെ. സമരം എല്ലാ മേഖലകളിലും നടക്കുന്നുണ്ട്.  ഇത് എത്രത്തോളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നത് വിഷയമാണ്. എങ്കില്‍ തന്നെയും ആദിവാസി, ദളിത്, തൊഴിലാളി പ്രശ്നങ്ങളില്‍ ഒക്കെ ഇടപെട്ട് നക്സലൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഉണ്ടായിവരുന്ന ബന്ധങ്ങള്‍ക്ക് സമൂര്‍ത്ത സംഘടനാ രൂപം നല്‍കി വികസിപ്പിക്കുന്നതില്‍ നക്സലൈറ്റുകള്‍ക്ക് ഇനിയും  കുറേ മുന്നേറാനുണ്ട്. അത്തരം ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുമ്പോള്‍ നക്സലൈറ്റുകള്‍ വീണ്ടും മുന്‍നിരയില്‍ വരും.


നക്സലൈററ് പ്രസ്ഥാനത്തിന് 45 വയസ് പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ഏതാണ്ട് തുടങ്ങിയിടത്തു തന്നെയാണ് സംഘടന. കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന് ആഗോളതലത്തില്‍ തിരിച്ചടിയും നേരിട്ടിരിക്കുന്നു. എന്നിട്ടും താങ്കള്‍ ശുഭാപ്തി വിശ്വാസിയായി തുടരുന്നതിന് എന്താണ് അടിസ്ഥാനം?

വിപ്ളവത്തിന്‍െറ കാര്യത്തില്‍ ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. അതിന് കാരണം മാര്‍ക്സിസത്തിലുള്ള വിശ്വാസമാണ്. മാര്‍ക്സിസത്തിന്് പകരം വയ്ക്കാന്‍ മറ്റൊരു ആശയശാസ്ത്രമില്ല. പ്രകൃതി നിയമങ്ങള്‍ സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാനും സമൂഹത്തെ മാറ്റിത്തീര്‍ക്കാനും മാര്‍ക്സിസം (പുതിയ കാലത്ത് അതിന്‍െറ വികസിത രൂപമായ മാവോയിസം) ശക്തിമത്തായ ആയുധവും വഴികാട്ടിയുമാണ്. അതുകൊണ്ട് തന്നെ കമ്യൂണിസത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. രണ്ടാമത്, 45 വയസ് എന്നത് മനുഷ്യരാശിയുടെ ചരിത്രത്തില്‍ വലിയ കാലയളവല്ല. ചരിത്രം മൊത്തത്തില്‍ എടുത്തുനോക്കിയാല്‍ വിജയവും പരാജയവും കാണാം. പരാജയം നേരിട്ടാലും മനുഷ്യരാശി മുന്നോട്ട് പോവുകയാണുണ്ടായത്. അടിമത്ത കാലത്തെ പരാജയപ്പെടുത്തി മനുഷ്യന്‍ നാടുവാഴിത്തത്തിലേക്ക് നീങ്ങി. അതിനെയും പരാജയപ്പെടുത്തി മുതലാളിത്തത്തിലേക്കും. അത് ഒഴുക്കാണ്. ഇതിനിടയില്‍ പാരീസ് കമ്യൂണ്‍ തൊഴിലാളികള്‍ സ്ഥാപിച്ചു. അത് അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മനുഷ്യരാശി മുന്നോട്ട് പോയി. റഷ്യന്‍ വിപ്ളവം നടന്നു. അത് അട്ടിമറിക്കപ്പെട്ടു. ചൈനീസ് വിപ്ളവം നടന്നു, അട്ടിമറിക്കപ്പെട്ടു. എന്നാലും മനുഷ്യന്‍ മുന്നോട്ട് പോകും. വിപ്ളവം എന്നത് യാഥാര്‍ഥ്യമാണ്. അത് സംഭവിക്കും. അത് ഏന്‍െറ ജീവിത കാലത്ത് തന്നെ നടന്നുകൊള്ളണമെന്നില്ല. ചിലപ്പോള്‍ അടുത്ത തലമുറയിലാവും സംഭവിക്കുക.  അതിനുവേണ്ടി ജനങ്ങളെ ഒരുക്കുക എന്നതാണ് ഞാനേറ്റിരിക്കുന്ന കടമ. വിപ്ളവത്തിന് അനൂകൂലമായി  വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ എല്ലാം ഒത്തുവരുമ്പോള്‍ നമുക്ക് ആത്മനിഷ്ഠ ശക്തികള്‍ ഇല്ലാതെ വന്നാലോ? അതുണ്ടാവാതിരിക്കാന്‍ ഇപ്പോഴേ പ്രവര്‍ത്തിക്കേണ്ടതുണ്ട്.  45 വര്‍ഷം വലിയ കാലയളവായി എനിക്ക് തോന്നുന്നില്ല, അതെന്നെ അശുഭാപ്തി വിശ്വാസിയുമാക്കുന്നില്ല.


ഇടത്തരം സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വിപ്ളവം ഇല്ലാതെ ജീവിക്കാവുന്ന അവസ്ഥ മധ്യവര്‍ഗത്തിനും അതില്‍ താഴെയുള്ളവര്‍ക്കുമിടയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിന്നെ എന്തടിസ്ഥാനത്തിലാണ് വിപ്ളവം സാധ്യമാകുമെന്ന് പറയുന്നത്?


ശരിയാണ്. കേരളത്തില്‍ മധ്യവര്‍ഗത്തിന് വിപ്ളവം ആവശ്യമായ അവസ്ഥ വളരെ കുറഞ്ഞ അളവിലാണ്. വേണമെങ്കില്‍ ഈ സമൂഹത്തില്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നിന്നുപോകാം. എന്നാല്‍ ഇത് സ്ഥായിയായ പ്രതിഭാസമല്ല. താല്‍ക്കാലികമാണ്. അമേരിക്കയാണ് ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന് നമ്മള്‍ കരുതിയത്. പക്ഷേ, അവര്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ഉണ്ടാക്കിയതല്ല. മുതലാളിത്തത്തിന്‍െറ ആന്തരിക പ്രതിസന്ധിയാണ്. അവിടെ ജനം സ്വയം തെരുവിലിറങ്ങി. കേരളത്തിലെ മധ്യവര്‍ഗ അവസ്ഥകള്‍ക്ക് പെട്ടെന്ന് തിരിച്ചടി നേരിടും. സ്വാശ്രിതമായ വികസനം നടക്കാത്ത ഇവിടെ, കാര്‍ഷികധാന്യങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാനാവില്ല. സ്വാഭാവികമായി ഈ മിഥ്യകള്‍ തകരും. വിപ്ളവവും സമരവും   അടിയന്തരാവശ്യമായി ഈ ഇടത്തരം/മധ്യവര്‍ഗത്തിനും മാറും.


സാഹചര്യത്തെ മാറ്റി നിര്‍ത്താം. എന്തുകൊണ്ടാണ് നക്സലൈറ്റുകള്‍ ഒരു ശക്തിയായി മാറാന്‍ കഴിയാത്തത്?

അതിന് പലതരം കാരണങ്ങളുണ്ട്. ഒന്നാമത് വിപ്ളവ സാഹചര്യങ്ങളില്‍ വേലിയേറ്റവും ഇറക്കവുമുണ്ട്. കയറ്റിറക്കങ്ങള്‍ സ്വാഭാവികം. 90 കളോടെ വിപ്ളവ സാഹചര്യത്തില്‍ ഇറക്കം സംഭവിച്ചിട്ടുണ്ട്. അത് നക്സലൈറ്റുകളെയും ബാധിച്ചു. രണ്ടാമത് പ്രസ്ഥാനം ഇപ്പോഴും ബാലാരിഷ്ടതകളിലാണ്. അത് മാറിവരുന്നതേയുള്ളൂ. മാറ്റം പൂര്‍ണമായി എന്ന് പറയാനാവില്ല. സി.പി.ഐ (എം.എല്‍) രൂപീകരിക്കുന്നത് സി.പി.എം. പിളര്‍ന്നുവന്നവരെകൊണ്ടാണ്. അത് ശാസ്ത്രീയമായല്ല സംഘടിക്കപ്പെട്ടത്. ചാരുമജുംദാറിനെ സംബന്ധിച്ച് കലാപം ചെയ്യുക, അതിലൂടെ പാര്‍ട്ടി ഉണ്ടാക്കുക,പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കുക എന്ന ഒരു സമീപനമാണുണ്ടായിരുന്നത്. അത് അന്നത്തെ കാലത്ത് ശരിയായിരിക്കാം. പക്ഷേ, പെട്ടന്ന് തന്നെ പാര്‍ട്ടി പലതായി പിളര്‍ന്നു. വരട്ടുതത്വവാദം ശക്തമായിരുന്നു. അണുവിട അംഗീകൃത ലൈനുകളില്‍ നിന്ന് മാറാന്‍ പാടില്ളെന്നായിരുന്നു ഇതിന്‍െറ രാഷ്ട്രീയ രൂപം. അത്തരത്തില്‍ പലതരം പ്രശ്നങ്ങള്‍ നക്സലൈറ്റ് പ്രസ്ഥാനം നേരിട്ടിട്ടുണ്ട്. മാത്രമല്ല, സമൂഹത്തിന്‍െറ വൈരുദ്ധ്യങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിലും പലതരം വീഴ്ചകള്‍ സംഭവിച്ചു. കേരളത്തിലാകട്ടെ കെ. വേണു വിന് വിപ്ളവ ആധികാരികത്വം നല്‍കുന്ന തെറ്റായ പ്രവണതയുണ്ടായിരുന്നു. അയാള്‍ പാര്‍ട്ടി പിരിച്ചിവിട്ടപ്പോള്‍ പലരും നിരാശരായത് അതുകൊണ്ടാണ്. ഇത്തരം ബാലാരിഷ്ടതകളെ നക്സലൈറ്റുകള്‍ മറികടന്നിട്ടുണ്ട്. എങ്കിലും ചിലയിടങ്ങളില്‍ അതിപ്പോഴുമുണ്ട്. ഒപ്പം പുതുതായി രൂപപ്പെടുന്ന ബന്ധങ്ങളെ സജീവമായി രാഷ്ട്രീയ സംഘടനയില്‍ ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതും ശക്തിയായി മാറുന്നതില്‍ തടസമുണ്ട്.


എന്താണ് നിങ്ങളുടെ രാഷ്ട്രീയ ലൈന്‍?

മാര്‍ക്സിസം-ലെനിനിസം-മാവോയിസത്തിന്‍െറ അടിസ്ഥാനത്തില്‍ കാര്‍ഷിക വിപ്ളവം മുഖ്യ ഉള്ളടക്കമായ പുത്തന്‍ജനാധിപത്യ വിപ്ളവം പൂര്‍ത്തീകരിക്കലാണ് രാഷ്ട്രീയ ലൈന്‍. ജാതി നശീകൃത, മതേതതര, സോഷ്യലിസ്റ്റ്, ജനാധിപത്യ സമൂഹത്തിന്‍െറ സൃഷ്ടിയാണ് ലക്ഷ്യം. സാര്‍വദേശീയ വിപ്ളവത്തിന്‍െറ ഭാഗമാണ് ഇന്ത്യയിലെ വിപ്ളവം. ജനകീയ യുദ്ധമാണ് വിമോചനത്തിന്‍െറ മാര്‍ഗം. പാര്‍ലമെന്‍ററി പാതയെ ഞങ്ങള്‍ തള്ളിക്കളയുന്നു. തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ കര്‍ഷകര്‍ മുഖ്യ സംഖ്യകക്ഷിയായ പുത്തന്‍ ജനാധിപത്യത്തിന്‍െറ തന്ത്രപരമായ കോണില്‍ നിന്ന് ദേശീയ പ്രശ്നം പോലുളള വിഷയങ്ങള്‍ ഏറ്റെടുക്കും.


കേരളത്തില്‍ സജീവമായിരുന്നത് നിങ്ങള്‍ നേതൃത്വം നല്‍കിയ സംഘടനയായിരുന്നു.അതായത് സി.ആര്‍.സി, സി.പി.ഐ (എം.എല്‍)ന്‍െറ തുടര്‍ച്ചയായി രൂപീകരിക്കപ്പെട്ട പാര്‍ട്ടിയും ബഹുജന സംഘടനകളും. എന്നാല്‍, ഇപ്പോള്‍ അത് സി.പി.ഐ. മാവോയിസ്റ്റുകളായി. അത് എന്തുകൊണ്ട്? മാവോയിസ്റ്റുകളെ വനാതിര്‍ത്തികളില്‍ ല്‍ കണ്ടു എന്ന മട്ടില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുന്നു. എന്താണ് വാസ്തവം?

സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരിക്കപ്പെടുന്നത് 2004 ല്‍ ആണ്. പീപ്പിള്‍സ്വാറും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍ററും ലയിച്ചിട്ട്. ഈ ലയനം പുതിയ പാര്‍ട്ടിക്ക് ചില മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ഭരണകൂടം എറ്റവും വലിയ ആഭ്യന്തര ഭീഷണിയായി വിലയിരുത്തിയ പശ്ചാത്തലത്തില്‍. പീപ്പിള്‍സ് വാര്‍ രുപീകരിക്കുന്നതില്‍ മുന്‍കൈ എടുത്ത, അതിന്‍െറ സ്ഥാപക നേതാക്കളില്‍ ഒരാളായ റവൂഫ് സി.പി.ഐ (എം.എല്‍) നക്സല്‍ബാരിക്കൊപ്പമാണ്. കേരളത്തിലെ വനങ്ങളില്‍ മാവോയിസ്റ്റ് ഗറില്ലാ പോരാളികള്‍ ഉണ്ടെന്ന് അവരുടെ തന്നെ പ്രസ്താവനയിലും അവരുടെ നേതാക്കള്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങളിലും വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അവര്‍ ഭരണകൂടവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന രീതിയില്‍ വന്‍ ശക്തിയൊന്നുമല്ല. ഭരണകൂടം തുടര്‍ച്ചയായി അവര്‍ക്കെതിരെയെന്ന മട്ടില്‍ സായുധ പൊലീസിനെ വയനാട് പോലുള്ള ആദിവാസി മേഖലകളില്‍ നിയോഗിക്കുന്നതിന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. ആദിവാസികളുടെ ഒരു പ്രക്ഷോഭവും ഉയര്‍ന്നുവരരുത്. മാവോയിസ്റ്റ് ഭീഷണി ഉയര്‍ത്തി നിലവിലുള്ളതും ഉയര്‍ന്നുവരാനുള്ളതുമായ എല്ലാ ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്തുക. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ വലിയ തോതില്‍ ഫണ്ട് വെട്ടിക്കുക എന്നിങ്ങനെ വിവിധങ്ങളായ ലക്ഷ്യങ്ങളാണുള്ളത്. ഇങ്ങനെ മാവോവാദികള്‍ എന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നത്. കേരളത്തില്‍ മാവോയിസ്റ്റുകളേക്കാള്‍ വിപുലമായ ജനകീയ അടിത്തറയുള്ളതും സംഘടനാ ബന്ധങ്ങളമുള്ളത് സി.പി.ഐ (എം.എല്‍)നക്സല്‍ബാരിക്കാണ്.



സി.പി.ഐ എം.എല്‍ (നക്സല്‍ബാരി)യും സി.പി.ഐ മാവോയിസ്റ്റും ഉയര്‍ത്തുന്നത് ഏതാണ്ട് ഒരേ രാഷ്ട്രീയ- പ്രത്യയശാസ്ത്ര ലൈനുകളാണ്. അപ്പോള്‍  പിന്നെ ഒന്നിക്കുകയല്ളേ വേണ്ടത്?

അതെ. ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കുകയാണ് വേണ്ടത്. ഞാന്‍ "പോരാട്ടം' സംഘടനയുടെ ചെയര്‍മാനാണ്. ആ തരത്തിലേ എനിക്ക് കാര്യങ്ങള്‍ വിശദീകരിക്കാനാവൂ. പാര്‍ട്ടി തല കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാനാളല്ല. സി.പി.ഐ (എം.എല്‍) നക്സല്‍ബാരിയുടെ രാഷ്ട്രീയ നേതൃത്വം ഞാന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും. പീപ്പിള്‍സ്വാര്‍ വിഭാഗവുമായി എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലുള്ളവര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ളവപക്ഷമാണ് എന്ന തരത്തിലുള്ള അവരുടെ നിലപാടുകളും മറ്റുംകൊണ്ടാണ് ഐക്യം സാധ്യമാകാതെ വന്നത്. ചൈനയില്‍ 1976 ല്‍ നടന്നത് വലതുപക്ഷ അട്ടിമറിയാണെന്ന് കേരളത്തിലുള്ളവര്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പീപ്പീള്‍സ്വാര്‍ സംഘടന അത് തിരിച്ചറിഞ്ഞത് വൈകിയാണ്. അതുപോലെ മാവോയിസം എന്ന് ഉപയോഗിക്കണമെന്ന് 1990 മുതലേ ഞങ്ങള്‍ ഉന്നയിക്കുന്നതാണ്. അന്നതിനോട് വിമുഖതായാണ് പീപ്പിള്‍സ്വാര്‍ കാട്ടിയത്. പിന്നീട് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍ററുമായി ലയനം നടക്കുമ്പോഴാണ് അവര്‍ മാവോയിസം എന്ന് പ്രയോഗിക്കുന്നത്. അതുവരെ മാവോ ചിന്ത എന്നായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. ഇത്തരം പലതരം കാരണങ്ങളാലാണ് ഐക്യം നടക്കാതെ വന്നത്. പക്ഷെ, ഭാവിയില്‍ ഐക്യം സംഭവിക്കുമെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.


നാടുവാഴിത്ത/ജന്മിത്വ വിരുദ്്ധ സമരമാണ് നിങ്ങളുടെ രാഷ്ട്രീയ ലൈന്‍. കേരളത്തെപ്പോലെ നാടുവാഴിത്ത ഘടനയില്‍ മാറ്റം വന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് ഈ ലൈന്‍ പ്രാവര്‍ത്തികമാക്കുക? ആരാണ് ജന്മി എന്ന പ്രശ്നം ഉടലെടുക്കുന്നില്ളേ?

ഇന്ത്യയില്‍ ഒട്ടുമൊത്തത്തില്‍ നോക്കിയാല്‍ ജന്മിത്വം ശക്തമാണ്. അഖിലേന്ത്യാ വിപ്ളവത്തിന്‍െറ ഭാഗമാണ് കേരളത്തിലേതും. അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതല്ല. വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ക്ളാസിക്കല്‍ ഫ്യൂഡലിസം അല്ല കേരളത്തിലുള്ളത്. നക്സലൈറ്റ് കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ത്വരിതമാക്കിയ ഭൂപരിഷ്കരണവും കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ കൃഷിഭൂമിക്കായി നടന്ന സമരങ്ങളും നാടുവാഴിത്ത ബന്ധങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി എന്നത് ശരിയാണ്. എന്നാല്‍ നാടുവാഴിത്തം ചൂഷണത്തിന്‍െറ അടിത്തറ എന്ന നിലയില്‍ മാറിയിട്ടില്ല. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഭൂബന്ധങ്ങളില്‍ നാടുവാഴിത്ത ക്രമം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഭൂകേന്ദ്രീകരണം മുമ്പെന്നത്തേക്കാളും ശക്തമാണ്. ഭൂപ്രഭുത്വം എന്ന അവസ്ഥയുണ്ട്. ജനസഖ്യയില്‍ 7 ശതമാനം പേര്‍ 20 ഏക്കറില്‍ കൂടുതല്‍ സ്വത്തുള്ളവരാണ്. പുത്തന്‍കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയ  ഉല്‍പാദന ബന്ധങ്ങളാണ് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്നത്. ഉല്‍പാദനശക്തികളുടെ വികാസം സംഭവിച്ചിട്ടില്ല. ഇപ്പോഴും കൃഷിക്ക് പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും  അതേ സമയം ഭൂമി വന്‍ തോതില്‍ തോട്ടം മേഖലയിലടക്കം കേന്ദ്രീകരിച്ചിരിക്കുന്നു. ഇങ്ങനെ പല വിധത്തില്‍ നോക്കിയാല്‍ നാടുവാഴിത്തത്തെ ഇല്ലാതാക്കുന്ന കാര്‍ഷിക വിപ്ളവത്തിന്‍െറ പ്രസക്തി വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്.


പഴയ ക്ളാസിക്കല്‍ ഫ്യൂഡലിസം അല്ല നിലനില്‍ക്കുന്നതെന്ന് പറഞ്ഞു. അപ്പോള്‍ പഴയ രീതിയിലുള്ള ജന്മിത്വ ഉന്മൂലന സമരമല്ല നടക്കാന്‍ പോകുന്നത്...?

അല്ല. പഴയ രീതിയിലുള്ള വിപ്ളവമല്ലിത്. ജന്മിമാരെ തച്ചുടച്ച് നീക്കം ചെയ്യുന്ന കലാപം സാധ്യമല്ല. 70 കളിലെ ലൈന്‍ അതേപോലെ നടപ്പാക്കാവുന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യമല്ല നിലവിലുള്ളത്. എന്നാല്‍, ഈ ലൈന്‍ 70 കളിലെ ലൈനിന്‍െറ വിപ്ളവാംശത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.



സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ നക്സലൈറ്റുകള്‍ പലപ്പോഴും പരാജയപ്പെടുന്നതായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ജാതിയുള്‍പ്പടെയുള്ള പ്രശ്നങ്ങളുടെ കാര്യത്തില്‍. എന്താണ് ജാതിക്കെതിരായ നിലപാടുകള്‍?

ജാതിയെ കൃത്യമായി മനസിലാക്കുന്നതില്‍ നക്സലൈറ്റുകള്‍ക്കെന്നല്ല, കമ്യുണിസ്റ്റുകള്‍ക്ക് പൊതുവില്‍ വീഴ്ചകള്‍ വന്നിട്ടുണ്ട്. അതിനു കാരണം ഇവിടെയുണ്ടായിരുന്ന കമ്യൂണിസ്റ്റുകള്‍ മാര്‍ക്സിസ്റ്റുകളായിരുന്നില്ളെന്നാണ്. അല്ളെങ്കില്‍ ഇപ്പോഴും മാര്‍കിസ്റ്റുകളല്ളെന്നതാണ്.  കാരണം സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ മനസിലാക്കാന്‍ ശരിയായ രീതിയില്‍ മാര്‍ക്സിസം പ്രയോഗിക്കുന്നതിലൂടെ കഴിയണമായിരുന്നു. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടുള്‍പ്പടെയുള്ളവര്‍ക്ക് ഇന്ത്യന്‍ വൈരുധ്യങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞില്ല. കമ്യൂണിസ്റ്റുകള്‍ ജാതിയെ വര്‍ഗത്തിന്‍െറ കേവലം ഒരു ഭാഗമായി കണ്ടു. അവര്‍ വര്‍ഗ സമരം നടത്തുന്നതിനെപ്പറ്റി മാത്രം പറയുകയും അങ്ങനെ വര്‍ഗ സമരത്തിലൂടെ ജാതി താനേ ഇല്ലാതാകുമെന്നും കരുതി. ജാതിവിരുദ്ധ സമരം അജണ്ടയിലുണ്ടായിരുന്നില്ല. എന്നാല്‍, ഞാനുള്‍പ്പടെയുള്ള നക്സലൈറ്റുകള്‍ ഇതില്‍ നിര്‍ണാകയ ചുവടുവയ്പ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. ജാതി സമരം കമ്യൂണിസ്റ്റുകള്‍ ഏറ്റെടുക്കാത്തതിനെപ്പറ്റിയുള്ള വിമര്‍ശം വലിയ തോതില്‍ ഉയരുന്നത് 90 കളിലാണ്. എന്നാല്‍, എണ്‍പതുകളുടെ മധ്യത്തില്‍ ഞങ്ങള്‍ ഡോ. അംബേദ്കറുടെ പ്രബോധനങ്ങളെ പുത്തന്‍ ജനാധിപത്യ വിപ്ളവുമായി ഉദ്ഗ്രഥിക്കുക എന്ന നിലപാട് മുന്നോട്ട് വച്ചു. അത് വലിയ ചുവട് വയ്പ്പായിരുന്നു. അംബേദ്കറുടെ പ്രബോധനങ്ങളെ വിപ്ളവ അടിത്തറയിലേക്ക് സമന്വയിപ്പിക്കലായിരുന്നു അത്. മനുസ്മൃതി കത്തിക്കല്‍ തുടങ്ങിയ സമരങ്ങളിലൂടെ ഞങ്ങള്‍ ജാതിവിരുദ്ധ സമരത്തെ മുന്നോട്ട്കൊണ്ടുപോയി. ഇതിന്‍െറ തുടര്‍ച്ചയിലാണ് വര്‍ഗസമരം ജാതിസമരത്തെ കൂടി ഉള്‍ക്കൊള്ളണം എന്ന നിലപാടിലേക്ക് സമൂഹം മൊത്തത്തില്‍ എത്തുന്നത്. അതായത് ഈ വിമര്‍ശം പോലും നക്സലൈറ്റുകളാണ് ഒരര്‍ഥത്തില്‍ മുന്നോട്ട് വയ്ക്കുന്നത്. ഞാനുള്‍പ്പടുന്ന സംഘടന ജാതിയുടെ കാര്യത്തില്‍ ഏറ്റവും മുന്തിയ നിലപാടുകളാണ് മുന്നോട്ട്വച്ചിട്ടുള്ളത്. അത് പൂര്‍ണമാണെന്ന അഭിപ്രായം ഇല്ല. ജാതി വിഷയത്തെ കേവലം സ്വത്വവാദത്തിന്‍െറ തലത്തിലല്ല ഞങ്ങള്‍ കാണുന്നത്. ജാതി വിരുദ്ധ സമരങ്ങള്‍ വര്‍ഗസമരത്തിന്‍െറ ഭാഗമായി ബോധപൂര്‍വം തന്നെ നടപ്പാക്കേണ്ടതുണ്ട്. ജാതി പ്രശ്നം കേവലം ജാതിയുടെ പ്രശ്നമല്ല. അത് വര്‍ഗത്തിന്‍െറയും കൂടിയാണ്. ജാതി പ്രശ്നം മാത്രം ഉയര്‍ത്തുന്നവര്‍ വര്‍ഗത്തിന്‍െറ പ്രശ്നം കാണാറില്ല. ഇതനുസരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.  ഇതിന്‍െറ തുടര്‍ച്ചയിലാണ് ദളിതരെ ദരിദ്രരെ, സ്ത്രീകളെ ആക്രമിച്ചാല്‍ പണമല്ല, പകയാണ് തീര്‍പ്പ് പോലുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്നതും ജാതിമര്‍ദനങ്ങള്‍ക്കെതിരെ തിരിച്ചടികള്‍ സംഘടിപ്പിച്ചതും.



എണ്‍പതുകളുടെ തുടക്കത്തില്‍ അത്വരെനിലനിന്നിരുന്ന സാമുദായിക-വര്‍ഗ സന്തുലിതാവസ്ഥ  അട്ടിമറിച്ച് പാര്‍ട്ടി നേതൃത്വം കലാലായ വിദ്യാഭ്യാസം സിദ്ധിച്ച സവര്‍ണ്ണ-പെറ്റി ബൂര്‍ഷ്വാ വിഭാഗങ്ങളുടെ പിടിയിലമരുന്നുണ്ട്. പ്രത്യേകിച്ച് കെ.എന്‍.രാമചന്ദ്രന്‍, കെ. വേണു, കെ.മുരളി, എം.എസ്.ജയകുമാര്‍ പോലുള്ളവരുടെ നേതൃത്വത്തില്‍. ഇവര്‍  എ..വാസു, നടേശന്‍ തുടങ്ങിയ തൊഴിലാളിവര്‍ഗ അടിത്തറയില്‍ നിന്നുള്ളവരെ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണ് സഷ്ടിച്ചത്.  ഇവരുടെ നേതൃത്വമാണ് പിന്നീടുള്ള തിരിച്ചടികള്‍ക്കും മറ്റും കാരണമെന്ന വിമര്‍ശത്തെക്കുറിച്ച് എന്തുപറയും?


ഈ വിമര്‍ശം എന്‍േറതും കൂടിയാണ്. ഈ പുതിയ നേതൃത്വം 80 കളുടെ തുടക്കത്തില്‍ അന്ന് വരെ നേതൃത്വത്തിലുണ്ടായിരുന്നവരെ പുറം തള്ളുന്നുണ്ട്. അത് ശരിയായിരുന്നില്ല. രാഷ്ട്രീയമായ മേല്‍ക്കെ ഈ ഇടത്തരം-പെറ്റിബൂര്‍ഷ്വ അടിത്തറയില്‍ നിന്നു വന്നവര്‍ക്കുണ്ടായിരുന്നു. ഭാഷാപരമായും മറ്റും അവര്‍ക്ക് രാഷ്ട്രീയ തലങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും മറ്റും സാധിച്ചു. പക്ഷേ, അവര്‍ വാസുവേട്ടനെപോലുളളവരെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ടിയിരുന്നത്. അല്ളെങ്കില്‍ പ്രസ്ഥാനം വിട്ടവരെപോലും അടുപ്പിച്ച് നിര്‍ത്തുന്ന തരത്തില്‍. അതുണ്ടായില്ല. കോഴിക്കോട് ഒരിക്കല്‍ ഞാന്‍ നക്സലൈറ്റ് സഹപ്രവര്‍ത്തകര്‍ "ഈ വാസു ആരാണ്' എന്ന മട്ടില്‍ പുശ്ചത്തോടെ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്? അവര്‍ക്ക് വാസുവേട്ടനെ മനസിലായില്ളെന്നാണ് സത്യം. പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ധീരതയോടെ പ്രവര്‍ത്തിച്ച എക്കാലത്തെയും മികച്ച നേതൃത്വത്തില്‍ ഒരാളെയാണ് അവര്‍ പുശ്ചിച്ചത്. അത് അന്ന് തന്നെ ഞാന്‍ എതിര്‍ത്തിട്ടുണ്ട്. കെ. വേണുവിനെപോലുള്ളവര്‍ ആധികാരിത്വം പാര്‍ട്ടിയില്‍ സ്ഥാപിച്ചു. ഇത് ദോഷകരമായി. അതേ സമയം ഈ വിഭാഗങ്ങളില്‍ നിന്നുവന്ന വരുടെ നേതൃത്വത്തിലാണ് ഗുണകരമായ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടി സ്വീകരിക്കുന്നത്. സ്ത്രീപ്രശ്നത്തില്‍, ദേശീയ പ്രശ്നത്തില്‍,  ജാതി പ്രശ്നത്തില്‍ ഒക്കെ. അതും കണ്ടുകൂടാതിരുന്നുകൂടാ.


പക്ഷേ ദേശീയ പ്രശ്നത്തില്‍ ഉള്‍പ്പടെ കൈക്കൊണ്ട നിലപാടുകള്‍ നിങ്ങള്‍ കൈയൊഴിഞ്ഞല്ളോ. ദേശീയ വിമോചനം ഉന്നയിച്ച് പോരാടിയവര്‍ പെട്ടന്ന് തന്നെ കാര്‍ഷിക വിപ്ളവത്തിലേക്ക് മടങ്ങി. അത് കൈയൊഴിയുന്നതിലും ഈ വിഭാഗം തന്നെയാണ് മുന്‍കൈ എടുത്തത്?

പലതരം ബാലാരിഷ്ടതകളിലൂടെയാണ് നക്സലൈറ്റ് പ്രസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. നമ്മള്‍ സ്വീകരിച്ച പല നിലപാടുകളും പുതിയ സാഹചര്യത്തില്‍ മാറ്റേണ്ടിവരും. പുതിയ നിലപാടുകള്‍ സ്വീകരിക്കേണ്ടിവരും. ജാതിയുടെയും ദേശീയതയുടെയും ഒക്കെ കാര്യത്തില്‍ സംഭവിച്ചതിതാണ്. ദേശീയ പ്രശ്നം ഞങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. അത് ഇന്ത്യന്‍ വിപ്ളവത്തിന്‍െറ തന്ത്രപരമായ കോണില്‍ നിന്ന് കൈകാര്യം ചെയ്യണം എന്ന നിലപാട് തന്നെയാണുള്ളത്. എന്നാല്‍, കേവലം ദേശീയ സമരം മാത്രം തൊഴിലാളിവര്‍ഗത്തിന് നയിക്കാനാവില്ല. വര്‍ഗസമരത്തില്‍ ഊന്നി നിന്നാണ് അത് മുഴുവന്‍ പ്രശ്നങ്ങളെയും ഏറ്റെടുക്കുക. മുന്‍കാലത്ത് ദേശീയ പ്രശ്നം ഏറ്റെടുത്തപ്പോള്‍ വര്‍ഗസമരത്തില്‍ ഊന്നാത്ത പ്രവണതയുണ്ടായിരുന്നു. കാര്‍ഷിക വിപ്ളവം കൈയൊഴിഞ്ഞു. അത് തിരുത്തിക മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്.


പിളര്‍പ്പുകള്‍ തുടര്‍ച്ചയായി നേരിടുന്നത് തന്നെയല്ളേ നേരിടുന്ന മുഖ്യ വെല്ലുവിളി?

നക്സലൈറ്റ് പ്രസ്ഥാനം അതിന്‍െറ തുടക്കം മുതല്‍ പിളര്‍പ്പുകള്‍ നേരിടുന്നുണ്ട്. അത് ഒഴിവാക്കാനാവില്ല. പിളര്‍പ്പില്ലാതെ ഐക്യപ്പെട്ടു പോവുകയായിരുന്നു വേണ്ടത്. എന്നാല്‍ വിപ്ളവത്തെപ്പറ്റി കൃത്യവും സമഗ്രവുമായ ധാരണകള്‍ പലപ്പോഴും നക്സലൈറ്റുുകള്‍ക്ക് ഉണ്ടായിരുന്നില്ല. ചാരുമജുംദാറുടെ കാലത്താകട്ടെ, അതിനുശേഷമാകട്ടെ. ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും പിളര്‍പ്പുണ്ടായത്. അത് ആ തരത്തില്‍ ചിലപ്പോഴൊക്കെ ഗുണകരവുമാണ്. എന്നാല്‍, പിളര്‍പ്പില്ലാതെ മുന്നോട്ട് പോവുന്ന രീതിയില്‍ ആശയശാസ്ത്ര-രാഷ്ട്രീയ-സംഘടാന ലൈന്‍ സ്വീകരിച്ച് അതിന്‍െറ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.


ദേശീയ തലം വിട്ടു സാര്‍വദേശീയ തലത്തില്‍ നോക്കിയാലും തിരിച്ചടികള്‍ നേരിടുന്നുണ്ട്. നിങ്ങളുടെ കുടി മുന്‍കൈയില്‍ രൂപീകരിക്കപ്പെട്ട സാര്‍വദേശീയ വിപ്ളവ സംഘടനകളുടെ കൂട്ടായ്മയായ വിപ്ളവ സാര്‍ദേശയ പ്രസ്ഥാനം (റിം) തകര്‍ന്നിരിക്കുന്നു. അത്തരം വെല്ലുവിളികളെപ്പറ്റി എന്തുപറയുന്നു?


ലോകത്തിലെ പോരാടുന്ന വിവിധ മാവോയിസ്റ്റ് സംഘടനകളെ ഒന്നിപ്പിച്ച് വിപ്്ളവ സാര്‍വദേശീയ പ്രസ്ഥാനം (റിം) രൂപീകരിക്കുന്നതില്‍ കേരളത്തിലെ നക്സലൈറ്റ് പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജയിലില്‍ കിടക്കുന്ന കാലത്ത് അമേരിക്കന്‍ കമൂണിസ്റ്റ് പാര്‍ട്ടിയായ ആര്‍.സി.പി ക്ക് കത്തുകളയക്കുന്നത് ഞാനാണ്. അതിനെ തുടര്‍ന്ന് അവരിവിടെ വരികയും ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് റിം രൂപീകരിക്കപ്പെട്ടു. തുടക്കം മുതലേ അതില്‍ നിലനിന്നിരുന്ന പലതരം തെറ്റായ പ്രവണതകള്‍ക്കെതിരെ ഞങ്ങള്‍ സമരം ചെയ്തിരുന്നു. ഇപ്പോള്‍ ആര്‍.സി.പിയുടെ ചെയര്‍മാന്‍ ബോബ് അവാക്യന്‍ അടിസ്ഥാന കമ്യൂണിസ്റ്റ് ആശയങ്ങളെ തന്നെ നിരാകരിച്ചിരിക്കുന്നു. പുതിയ കമ്യുണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കി. അതിന്‍െറ തുടര്‍ച്ചയിലാണ് റിം നിശ്ചലമായത്. പക്ഷേ, ഞങ്ങള്‍ പോരാട്ടം തുടരുകയാണ്. ബോബ് അവാക്യന്‍െറ തെറ്റായ വലതുപക്ഷ നയങ്ങള്‍ക്കെതിരെ കൃത്യമായ രാഷ്ട്രീയ മറുപടി സി.പി.ഐ എം.എല്‍ നക്സല്‍ബാരി നേതൃത്വ സഖാവായ അജിത്തിന്‍െറ മുന്‍കൈയില്‍ "എഗൈനിസ്റ്റ് അവാക്യനിസം' എന്ന പേരില്‍ പുസ്തകമായി തന്നെ തയാറാക്കിയിട്ടുണ്ട്. അവാക്യന്‍െറ ആശയങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട് എന്നതിനാലാണ് മറുപടിയുമായി ഞങ്ങള്‍ മുന്നിട്ടിറങ്ങിയത്..  റിം വീണ്ടും കെട്ടിപ്പടുക്കേണ്ടതുണ്ട്. അതില്‍ നിര്‍ണാകയ ചുവടുകള്‍ വച്ചുകൊണ്ടിരിക്കുകയാണ് ഇപ്പാള്‍. അതുപോലെ നേപ്പാളിലും വിപ്ളവ പ്രസ്ഥാനത്തില്‍ തിരിച്ചടികള്‍ ഉണ്ട്. ഇതിനെതിരെയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ഫലത്തില്‍ സാര്‍വദേശീയ തലത്തിലെ തെറ്റായ ആശയങ്ങള്‍ക്കെതിരെ പോരാടുക എന്ന വലിയ വെല്ലുവിളിയും ഞങ്ങളുടെ ചെറിയ സംഘടന ഏറ്റെടുത്തിരിക്കുന്നു. ആ തരത്തില്‍ ഒക്കെ നോക്കിയാല്‍ ഞങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര ദൗത്യം വളരെ വലുതാണ്.

ഭരണകൂട അടിച്ചമര്‍ത്തലിനെതിരെയുള്ള മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് താങ്കള്‍ കോഴിക്കോട് വന്നത്. ഭരണകൂട അടിച്ചമര്‍ത്തല്‍ എത്രമാത്രം ശക്തമാണ്?

ഭരണകൂട അടിച്ചമര്‍ത്തല്‍ മുമ്പെന്നത്തേക്കാളും ശക്തമാണ്. അത് ദിനംപ്രതി വര്‍ധിച്ചും കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന് ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയണം. അത് ഭരണവര്‍ഗങ്ങളുടെ നിലനില്‍പ്പ് തന്നെ അപടത്തിലാക്കും. ഛത്തീസ്ഗഢ് ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത് ശക്തമായ സൈനിക വല്‍ക്കരണമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ കേരളത്തിലുള്‍പ്പടെ നിലനില്‍ക്കുന്നുണ്ട്. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ ആരെയും ജയിലിലടക്കാമെന്നതാണ് അവസ്ഥ. വയനാട് സന്ദര്‍ശിക്കുന്ന ആരെയും മാവോയിസ്റ്റുകളാക്കി അറസ്റ്റ് ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. വ്യക്തിപരമായ എന്‍െറ അനുഭവത്തിലാണെങ്കില്‍ ഭരണകൂടം നിരന്തരമായി പിന്നാലെയുണ്ട്. ഫോണുകള്‍ ചോര്‍ത്തുന്നു. വരുന്ന തപാലുകള്‍ പൊട്ടിച്ചുവായിക്കുന്നു. യാത്രചെയ്യുന്നിടത്തെല്ലാം ആരൊക്കെയായി ബന്ധപ്പെടുന്നു എന്ന് നിരീക്ഷിക്കുന്നു. താഴെ ഈ ഹോട്ടലിന് മുന്നില്‍ പോലും രഹസ്യപൊലീസുണ്ട്. സമൂഹത്തെ മൊത്തത്തില്‍ സംശയത്തിന്‍െറ നിഴലില്‍ നീരിക്ഷണത്തിന് വിധേയമാക്കുകയാണ് ഭരണകൂടം. വിദ്യാഭ്യാസത്തിലുള്‍പ്പടെ സമൂഹത്തിന്‍െറ സമസ്ത മേഖലകളിലും സൈനിക വല്‍ക്കരണം നടക്കുന്നുണ്ട്. അടുത്തിടെ ഡല്‍ഹിയില്‍ പോയപ്പോള്‍ ഒരു വിദ്യഭ്യാസ വിചക്ഷണന്‍ എന്നോട് പറഞ്ഞു ജെ.എന്‍.യു. ഒഴിച്ച് രാജ്യത്തെ മിക്ക സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ മുന്‍ സൈനികരാണെന്ന്. അത്തരത്തില്‍ ഒരു സൈനിക വല്‍ക്കരണം നടക്കുന്നുണ്ട്. മുസ്ളീം ന്യൂനപക്ഷങ്ങളാണ് ഭരണകൂടത്തിന്‍െറ അടിച്ചമര്‍ത്തലിന് ഇരകളായി തീരുന്നത്. അതുപോലെ ആദിവാസികള്‍. ഭരണകൂട അടിച്ചമര്‍ത്തല്‍ നമ്മള്‍ കരുതുന്നതിനേക്കാള്‍ പലമടങ്ങ് ശക്തമാണ്.


കുടുംബം? ജീവിതാവസ്ഥകള്‍?

മുണ്ടൂരിലാണ് താമസിക്കുന്നത്. ഭാര്യ ഹേമ. രണ്ടു മക്കളാണുള്ളത്. മൂത്തമകള്‍ സോയ നിയമ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകള്‍ മായ എം.എസ് സിക്ക് പഠിക്കുന്നു. കൂടാതെ ഒരു മകനും കൂടിയുണ്ടെനിക്ക്. ഞങ്ങളുടെ മുന്‍കൈയില്‍ നടന്ന മിശ്രവിവാഹത്തിലെ ദമ്പതികളുടെ കുട്ടിയാണ് അവന്‍. ഞങ്ങള്‍ക്കൊപ്പം, വീട്ടിലാണ് വളരുന്നത്. ബി.ടെക്കിന് പഠിക്കുന്നു. അങ്ങനെ മൂന്നു മക്കള്‍.



പച്ചക്കുതിര
2013 ഡിസംബര്‍

Thursday, November 14, 2013

‘നീതിയെപ്പറ്റി ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കും’




ദീപക് ദെങ്ലെ /ആര്‍.കെ. ബിജുരാജ്

ആള്‍ക്കൂട്ടത്തിനു മുന്നില്‍ ദീപക് ദെങ്ലെ നിറഞ്ഞാടുന്ന ‘സ്പര്‍ട്ടക്കസ്’ ആണ്. തെരുവു കൈയടക്കുന്ന, അരങ്ങുതകര്‍ക്കുന്ന കലാകാരന്‍. എന്നാല്‍, അതിന് പുറത്ത് വളരെ സൗമ്യന്‍. മിതഭാഷി. അല്‍പനേര സംസാരത്തില്‍തന്നെ, ഭരണകൂടം മാവോയിസ്റ്റ് എന്ന് മുദ്രകുത്തി വേട്ടയാടുന്നത് ഈ മുപ്പത്തിയെട്ടുകാരനെ തന്നെയോ എന്ന് സംശയം നമ്മളിലുയരും.
കബീര്‍ കലാ മഞ്ചിന്‍െറ (കെ.കെ.എം) പ്രധാന പ്രവര്‍ത്തകരിലൊരാളാണ് ദീപക് ദെങ്ലെ. കവി, ഗായകന്‍, സംഗീതകാരന്‍ തുടങ്ങിയ നിലകളില്‍ സജീവം. പുണെ കോര്‍പറേഷനില്‍ മെക്കാനിക്കായിരുന്നു ദീപക്. ടെല്‍കോ കമ്പനി മുന്‍ ജീവനക്കാരനായിരുന്നു അച്ഛന്‍. കമ്പനി അടച്ചുപൂട്ടിയതോടെ തൊഴില്‍ ഇല്ലാതായ അച്ഛനൊപ്പം 1996ല്‍ ആണ് ദീപക് പുണെയിലേക്ക് വരുന്നത്.  അവിടെ ചേരിയില്‍ താമസം. കവിതയോടും സംഗീതത്തോടുമുള്ള താല്‍പര്യമാണ് 2004ല്‍ ദീപകിനെ കെ.കെ.എമ്മുമായി അടുപ്പിക്കുന്നത്. അതോടെ, അംബേദ്കറിസവും മാര്‍ക്സിസവും വിശ്വാസപ്രമാണങ്ങളായി. ഇരു സിദ്ധാന്തങ്ങളും ഒന്നിപ്പിക്കുന്ന സാമൂഹിക രാഷ്ട്രീയത്തിന്‍െറ തുടര്‍ച്ചയാണ് കലാ പ്രവര്‍ത്തനവും. കെ.കെ.എമ്മിനൊപ്പം ദീപക് ആദിവാസി ഊരുകളിലും ദലിത് മേഖലകളിലും തൊഴിലിടങ്ങളിലും പതിവായി പരിപാടി അവതരിപ്പിച്ചു. സമരമുഖങ്ങളില്‍ ധീരമായി നിലകൊണ്ടു.
2011ല്‍ അപ്രതീക്ഷിതമായാണ്  നാട്ടുകാരനെന്ന് പറഞ്ഞ് ഒരാള്‍ ജോലി ചെയ്യുന്നിടത്ത് ദീപകിനെ കാണാന്‍ വന്നത്. അയാള്‍ക്കൊപ്പം ചായ കുടിക്കാന്‍ ഇറങ്ങുമ്പോള്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് ശ്രദ്ധിച്ചിരുന്നില്ല.  ഏതാനും ചുവടുകള്‍ വെക്കുന്നതിനുമുമ്പേ ജീപ്പിലേക്ക് പൊലീസ്  എടുത്തെറിഞ്ഞു. അടുത്ത ദിവസം വരെ അറസ്റ്റ് രേഖപ്പെടുത്താതെ മര്‍ദനം.  മാവോവാദി ബന്ധമാരോപിച്ചാണ് അറസ്റ്റ് എന്ന് വൈകിയാണ് ദീപക് അറിയുന്നത്. കെ.കെ.എമ്മിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമത്തിന്‍െറ കൂടി ഭാഗമായിരുന്നു അത്.
ഒളിവില്‍ കഴിയുന്ന, കെ.കെ.എമ്മിലെ സചിന്‍ മാലിയും ശീതല്‍ സാത്തെയും എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. അറിയില്ളെന്ന മറുപടിക്ക് നഗ്നനാക്കിയും കൈകാലുകള്‍ ബന്ധിച്ചും തലകീഴായി കെട്ടിത്തൂക്കിയും കൂടുതല്‍ ശക്തമായ പീഡനം. ഗുദഭാഗത്തുള്‍പ്പെടെ  സൂര്യപ്രകാശ് എണ്ണ എന്ന് വിളിക്കുന്ന ലേപനം പുരട്ടി. അതോടെ ശരീരമാസകലം പൊള്ളി. അബോധാവസ്ഥയിലായി.
ജഡ്ജിയോട് ഇതെല്ലാം തുറന്നു പറഞ്ഞു. എന്നാല്‍, ഒന്നും സംഭവിച്ചില്ല. മടങ്ങുമ്പോള്‍ പൊലീസ് ഭീഷണി. ഇനി കോടതിയില്‍ എന്തെങ്കിലും സംസാരിച്ചാല്‍ ഭാര്യയെ പിടികൂടി പീഡിപ്പിക്കും.
ചുമത്തിയത് രാജ്യദ്രോഹം. യു.എ.പി.എ എന്ന കരിനിയമത്തിന്‍െറ ഫലമായി ജാമ്യമില്ലാതെ രണ്ടുവര്‍ഷം ജയിലില്‍. ഒടുവില്‍ ഉപാധികളോടെ ജാമ്യം. മാര്‍ച്ച് എട്ടിന് പുറത്തിറങ്ങിയതോടെ കബീര്‍ കലാ മഞ്ച് പുന$സംഘടിപ്പിച്ചു.  രണ്ടുമാസത്തിനകം വീണ്ടും അറസ്റ്റിലായി. തുക്കറാം ജീവിച്ചിരുന്നുവെന്ന് കരുതുന്ന രണ്ട് മലകള്‍  നിര്‍മാണ മാഫിയ ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരമുന്നണിയില്‍ പാടിയതാണ് കുറ്റം.  രൂപാലി ജാദവ് തുടങ്ങിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു അറസ്റ്റ്. ജാമ്യത്തിലിറങ്ങിയ ദീപക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആദ്യമായാണ് കേരളത്തിലത്തെുന്നത്.
ഈ സന്ദര്‍ശനത്തില്‍ അവര്‍ എന്താവും  കണ്ടത്? മറുപടി ഇങ്ങനെ:   ‘ഇവിടെ  വരുമ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു. ശക്തമായ  കമ്യൂണിസ്റ്റ് മുന്നേറ്റമുള്ള നാടാണ് കേരളം . സ്ത്രീകള്‍ ശാക്തീകരണം നേടിയവരാണ് എന്നൊക്കെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ആളുകളെപ്പോലെ ഞങ്ങളും വിശ്വസിച്ചിരുന്നത്. പക്ഷേ, അതൊരു മിഥ്യാധാരണയാണ്. ഇവിടെ സ്ഥിതി ഭേദപ്പെട്ട നിലയിലല്ല. കമ്യൂണിസ്റ്റുകള്‍ കാര്യമായി ഒന്നുംചെയ്തിട്ടില്ല. അല്ളെങ്കില്‍ ജാതി എങ്ങനെ ഇത്ര ശക്തമായി തുടരും? ജനങ്ങള്‍ ദുരിതത്തിലാണ്. ദാരിദ്ര്യമുണ്ട്. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നു. സ്ത്രീകള്‍ മര്‍ദിക്കപ്പെടുന്നു. കുടിയൊഴിപ്പിക്കല്‍ അരങ്ങേറുന്നു. അങ്ങനെ പലതരത്തില്‍ നോക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കാര്യമായ വ്യത്യാസമില്ല. തിരിച്ചു പോകുമ്പോള്‍ കേരളം നല്ല സംസ്ഥാനമാണെന്ന് വിശ്വസിക്കുന്നവരോട് എന്തുപറയണമെന്ന് ഞങ്ങള്‍ക്കറിയില്ല.’

മാവോവാദി  എന്ന് മുദ്രകുത്തപ്പെട്ട ദീപക് സ്വയം എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്?

l‘ഞാന്‍ സാംസ്കാരിക പ്രവര്‍ത്തകനാണ്. കലാകാരനാണ്. ഞങ്ങളാരും മാവോവാദികളല്ല. ഞങ്ങള്‍ ഒരിക്കലും തോക്ക് എടുത്തിട്ടില്ല.  ഒടുവില്‍ കോടതിയും പറഞ്ഞു ഞങ്ങള്‍ മാവോവാദികളല്ളെന്ന്. കേവലം മാവോവാദികളോട്  അനുഭാവം പുലര്‍ത്തുന്നതുകൊണ്ടോ  മാവോവാദി സാഹിത്യം കൈയില്‍ വെച്ചതുകൊണ്ടോ മാവോവാദികളാവില്ല. ഞങ്ങള്‍ക്ക് അഴിമതിനിറഞ്ഞ വ്യവസ്ഥയെ എതിര്‍ക്കാനും അനീതി ചോദ്യംചെയ്യാനും കലയുടെ മാര്‍ഗമല്ലാതെ മറ്റൊന്നില്ല.’

എന്തൊക്കെ വിഷയമാണ് കെ.കെ.എം മുഖ്യമായി ഉയര്‍ത്തുന്നത്?

lഇന്ത്യയിലെ വൈരുധ്യങ്ങളെപ്പറ്റി തന്നെ. ഇന്ത്യ മഹാനുഭൂമിയെന്ന് പറയും. അപ്പോള്‍ എന്തുകൊണ്ടാണ് ദലിതര്‍ക്ക് വഴിനടക്കാനും വെള്ളം കുടിക്കാനും കഴിയാത്തവിധം ജാതിവ്യവസ്ഥ ഇവിടെ ശക്തമായി നിലകൊള്ളുന്നത്. കര്‍ഷകരാജ്യമാണ് ഇത്. അപ്പോള്‍ എങ്ങനെ കര്‍ഷക ആത്മഹത്യയും ദാരിദ്ര്യവും ഉണ്ടാകും? പട്ടിണി മരണം എന്തുകൊണ്ട് സംഭവിക്കുന്നു? എന്തുകൊണ്ട് ജെയ്താപൂരില്‍ ആണവനിലയം? സല്‍മാന്‍ ഖാന്‍െറ സിക്സ് പാക് ശരീരവും രജനീകാന്തിന്‍െറ സ്റ്റൈലും ഐശ്വര്യറായിയുടെ സൗന്ദര്യവുമല്ല ഇന്ത്യയുടെ യാഥാര്‍ഥ്യം എന്ന് ഞങ്ങള്‍ക്ക് പറയണം. സമൂഹത്തിലെ  വൈരുധ്യങ്ങള്‍ എടുത്തുകാട്ടാനാണ് ശ്രമം. അതേസമയംതന്നെ, ജാതീയ അക്രമങ്ങള്‍, സ്ത്രീമര്‍ദനം തുടങ്ങിയവക്ക്  ഊന്നല്‍നല്‍കുന്നു. സമൂഹത്തില്‍ സമത്വവും തുല്യതയും സ്ഥാപിക്കപ്പെടണം. അഴിമതി ഇല്ലാതാവണം. ജാതീയത ഇല്ലാതാവണം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. വര്‍ഗീയത ഉണ്ടാവരുത്. ഈ നിലപാടില്‍ ഊന്നിയാണ് പ്രവര്‍ത്തനം.

ഈ കലാപ്രവര്‍ത്തനത്തിന്‍െറ ഊര്‍ജം എന്താവും?

lഞാന്‍ ചേരിയിലാണ് താമസിക്കുന്നത്. ഞാന്‍ മാത്രമല്ല, കെ.കെ.എമ്മിലെ പലരും. പുണെയില്‍ തന്നെയാണത്. എന്‍െറ ഗ്രാമത്തില്‍ വെള്ളമോ വെളിച്ചമോ ഇല്ല.  നാലുമാസ വര്‍ഷകാലത്ത് ദിവസത്തില്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിച്ചത്. നല്ല സ്കൂളുകളില്ല. നല്ല ആശുപത്രികളില്ല. മരുന്ന് ലഭ്യമല്ല. അസമത്വവും ജാതീയതയും ചൂഷണവും അനീതിയും നിറഞ്ഞ ലോകത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാനാവില്ല. ഞങ്ങളുടെ കലാപ്രകടനം ശക്തമാണ് എന്ന് പലരും പറയും. അങ്ങനെ ശക്തമാണെങ്കില്‍ അത് ഞങ്ങളുടെ തന്നെ കയ്പ് നിറഞ്ഞ അനുഭവങ്ങളില്‍നിന്ന് കല ഉടലെടുത്തതുകൊണ്ടാണ്.
കെ.കെ.എമ്മിന്‍െറ രാഷ്ട്രീയ കാഴ്ചപ്പാട് എന്താണെന്ന് ആരാഞ്ഞാല്‍ ദീപകിന്‍െറ ഉത്തരം സുവ്യക്തം: ‘ഞങ്ങള്‍ അംബേദ്കറിസത്തിലും മാര്‍ക്സിസത്തിലും വിശ്വസിക്കുന്നു. അവ പരസ്പരം ഒന്നിപ്പിക്കണം. സമൂഹത്തില്‍ വര്‍ഗം മാത്രമല്ല, ജാതിയും യാഥാര്‍ഥ്യമാണ്. വര്‍ഗസമരം നടത്തണമെന്ന് ചില കമ്യൂണിസ്റ്റുകള്‍ പറയും. ചിലര്‍ പറയും ജാതിസമരം നടത്തണമെന്ന്. അവര്‍ വര്‍ഗത്തെ വിട്ടുകളയും. ഞങ്ങള്‍ പറയുന്നത് വര്‍ഗ സമരത്തിനൊപ്പം ജാതിസമരവും നടത്തണമെന്നാണ്. അതായത്, വര്‍ഗത്തെയും ജാതിയെയും മാറ്റാന്‍ മാര്‍ക്സിസവും അംബേദ്കറിസവും ഉപയോഗിക്കണം. ലളിതമായി പറഞ്ഞാല്‍, അംബേദ്കര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്വീകരിക്കുമായിരുന്നു. ജാതിയെ ഇല്ലാതാക്കാതെ നല്ല സമൂഹം സാധ്യമേയല്ല.   ഞങ്ങള്‍ ജനാധിപത്യവാദികളാണ്. പക്ഷേ, വേണ്ടത് ശരിയായ ജനാധിപത്യമാണ്. അംബേദ്കര്‍ എഴുതിയ ഭരണഘടന അതിന്‍െറ യഥാര്‍ഥ വീര്യത്തോടെ നടപ്പാക്കണം.’ കേസും ജയില്‍വാസവും തന്നെ ഒട്ടും ഉലച്ചിട്ടില്ളെന്നും ദീപക് പറയുന്നു. ‘കബീര്‍ കലാമഞ്ചിനെ ഭരണകൂടം പലരീതിയില്‍ തകര്‍ക്കാന്‍ നോക്കുന്നുണ്ട്. ഇനിയും ശ്രമിക്കും. ഞങ്ങള്‍ക്ക് ഭയമില്ല. ഇതിനൊന്നും ഞങ്ങളെ  ഒട്ടും വ്യതിചലിപ്പിക്കാനോ തളര്‍ത്താനോ കഴിയില്ല. കേസിനെ നിയമപരമായി നേരിടും. അതേസമയം, കലാപരിപാടിയുമായി മുന്നോട്ടുപോകും. അതുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.  നീതിയെപ്പറ്റി ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കും.’



നീലയും ചുവപ്പും കലര്‍ന്ന കൊടികള്‍



അനീതി ഇരുള്‍മൂടിയ ഇടങ്ങളില്‍ നീതിയെപ്പറ്റിയുള്ള ചെറു മര്‍മരം പോലും കലാപമാണ്. അപ്പോള്‍  ആള്‍ക്കൂട്ടത്തോട് ഉച്ചത്തില്‍ നേരും നീതിയും പാടിയാലോ? ഈ ഒരു കാരണത്താലാണ് ഭരണകൂടം കബീര്‍ കലാ മഞ്ചിനെ നിരന്തരം വേട്ടയാടുന്നത്. പുണെയിലെ ദലിത്-ഇടതുപക്ഷ സാംസ്കാരിക സംഘമാണ് കബീര്‍ കലാ മഞ്ച് (കെ.കെ.എം).  രാജ്യത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുകയും കടുത്ത അടിച്ചമര്‍ത്തലിന് വിധേയമാവുകയും ചെയ്ത ജനകീയ കലാ സംഘം.
2002ലെ ഗുജറാത്ത് കൂട്ടക്കൊലക്കുശേഷം, വര്‍ഗീയതക്കെതിരെയുള്ള ചെറുത്തുനില്‍പിന്‍െറ ഭാഗമായാണ് കെ.കെ.എം രൂപവത്കരിക്കപ്പെടുന്നത്.  ആദ്യനാളുകളില്‍  മുംബൈയിലും പരിസരത്തുമായി പരിപാടികള്‍ അവതരിപ്പിച്ചു. രണ്ടുവര്‍ഷത്തിനകം കോളജ് വിദ്യാര്‍ഥിനി ശീതല്‍ സാത്തേ, സാഗര്‍ ഗോര്‍ഖെ,  ദീപക് ദെങ്ലെ തുടങ്ങിയ പുതിയ ചെറുപ്പക്കാര്‍ കടന്നുവന്നു.  സംഗീതത്തോടുള്ള താല്‍പര്യമാണ് ശീതല്‍ ഉള്‍പ്പെടെയുള്ളവരെ സംഘടനയിലേക്ക് അടുപ്പിച്ചത്. മിക്കവരും ദരിദ്ര പശ്ചാത്തലമുള്ളവര്‍; ചേരിനിവാസികള്‍. എല്ലാവരും തന്നെ ദലിതുകള്‍.  ഇവര്‍ക്കിടയിലേക്ക് മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും പുണെ സര്‍വകലാശാലയിലെ സ്വര്‍ണമെഡല്‍ ജേതാവും ബസ് കണ്ടക്ടറുമായ സച്ചിന്‍ മാലിയും എത്തി. പാട്ടും നാടകവുമായി കെ.കെ.എം  ചേരികളിലും ആദിവാസി ഊരുകളിലും ദലിത് മേഖലകളിലും തൊഴിലിടങ്ങളിലും നിലകൊണ്ടു. ഇതിനിടയില്‍  കൂട്ടായ പഠനത്തിലൂടെ സംഘം തങ്ങളുടെ രാഷ്ട്രീയ ദര്‍ശനം രൂപവത്കരിച്ചു. അംബേദ്കറിസവും മാര്‍ക്സിസവും ഒന്നിപ്പിക്കുന്നതാണ് ശരിയെന്നും വര്‍ഗസമരവും ജാതിസമരവും അനിവാര്യമാണെന്നും തിരിച്ചറിഞ്ഞു. അവര്‍ വേദികളില്‍ ‘ജയ് ഭീം ലാല്‍ സലാം’എന്ന് കാണികളെ അഭിവാദ്യം ചെയ്തു. നീലയും ചുവപ്പും കലര്‍ന്ന കൊടികള്‍ വീശി.
ഖേര്‍ലാഞ്ചിയില്‍ ദലിതുകള്‍ കൂട്ടക്കൊലക്കിരയായതോടെ ജാതിപ്രശ്നങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ദാരിദ്ര്യം, സാമൂഹിക അസമത്വം,  ചൂഷണം, കുടിയൊഴിപ്പിക്കല്‍,  സ്ത്രീമര്‍ദനം, കര്‍ഷക ആത്മഹത്യ, പെണ്‍ഭ്രൂണഹത്യ, അഴിമതി തുടങ്ങിയവ കെ.കെ.എമ്മിന്‍െറ പാട്ടിനും നാടകത്തിനും പ്രമേയങ്ങളായി. കെ.കെ.എം ഐക്കണായി  മാറിയ ശീതല്‍  ‘മഹാരാഷ്ട്രയിലെ ഗദ്ദര്‍’ എന്നും വിശേഷിപ്പിക്കപ്പെട്ടു.
  2011ല്‍ കെ.കെ.എമ്മുമായി അടുത്ത ബന്ധമുണ്ടായിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തക പിടിയിലായത് നല്ല അവസരമായി ഭരണകൂടം കണ്ടു. തുടര്‍ന്ന് ദീപക് ദെങ്ലെയെയും  സിദ്ധാര്‍ഥ് ഭോസ്ലെയെയും രാജ്യദ്രോഹകുറ്റം ആരോപിച്ച് ജയിലിലടച്ചു. ഇതോടെ ശീതല്‍ സാത്തേയും സച്ചിന്‍ മാലിയുമുള്‍പ്പെടെയുള്ള സംഘം ഒളിവില്‍ പോയി. ഒളിവിലും നിശബ്ദരായിരുന്നില്ല ഇവര്‍. രണ്ടുവര്‍ഷത്തിന് ശേഷം 2013 മാര്‍ച്ചില്‍, ബോംബെ ഹൈകോടതി ദീപക് ദാങ്ലെക്ക് ജാമ്യം അനുവദിച്ചു. കബീര്‍ കലാ മഞ്ച് പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളല്ല എന്ന അഭിപ്രായ പ്രകടനവും കോടതി നടത്തി. ഇതിന്‍െറ പശ്ചാത്തലത്തില്‍ 28 വയസ്സുകാരിയായ ശീതല്‍ സാത്തേയും ഭര്‍ത്താവ് സച്ചിന്‍ മാലിയും മറ്റു രണ്ടുപേരും ബോംബെ വിധാന്‍ സഭക്ക് മുന്നില്‍ സത്യഗ്രഹവുമായി രംഗത്തത്തെി. ഏഴു മാസം ഗര്‍ഭിണിയായിരുന്ന ശീതലിന് ആദ്യം ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും അടുത്തിടെ പുറത്തിറങ്ങി. സച്ചിന്‍ മാലിയും മറ്റു രണ്ടുപേരും വിചാരണ കാത്ത് ഇപ്പോഴും ജയിലിലാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പൊതു പരിപാടിയിലൂടെയാണ് കെ.കെ.എം വീണ്ടും വേദിയിലത്തെിയത്.  കഴിഞ്ഞയാഴ്ച കെ.കെ.എം പ്രവര്‍ത്തകര്‍ കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. ദീപക് ദെങ്ലെ, രൂപാലി ജാദവ്, രാംദാസ് ഉന്‍ഹാലെ, ദാദാ വാഘ്മാരെ, വിശാല്‍ ഭാലേ റാവു, ദത്താത്രേയ എന്നീ കലാകാരന്മാരാണ് കേരളത്തിലത്തെിയത്. 
കെ.കെ.എമ്മിനെതിരെയുള്ള ഭരണകൂട വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക നായകരുള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. കേസ് നടത്തിപ്പിനായി ഡിഫന്‍സ് കമ്മിറ്റിയും രൂപവത്കരിച്ചു. ലക്ഷ്യം വ്യക്തം. കെ.കെ.എമ്മിനെ ഭരണകൂടത്തിന് വിട്ടുകൊടുക്കരുത്. ജനങ്ങള്‍ക്കൊപ്പം കെ.കെ.എം എന്നും നിലകൊള്ളണം. മറിച്ച് സംഭവിച്ചാല്‍ നമ്മുടെ കാലത്തോട് ചില നേരുകള്‍ വിളിച്ചുപറയാന്‍ ധൈര്യപ്പെടുന്ന അവസാന കണ്ണികളില്‍ ഒന്നാവും അറ്റുപോവുക. അതുപാടില്ല. ഈ പാട്ടുകള്‍ നിലച്ചുകൂടാ.



വാരാദ്യമാധ്യമം
2013 നവംബര്‍ 10

Sunday, November 3, 2013

അര്‍ഥഭരിത വാക്ക്

വായന\പുസ്തക റിവ്യൂ


അര്‍ഥഭരിത വാക്ക്

ആര്‍.കെ. ബിജുരാജ്

‘നഖങ്ങളില്ലാത്ത വിരലുകള്‍ കണ്ടിട്ടുണ്ടോ?’ -മേശപ്പുറത്ത് പത്ത് കൈവിരലുകള്‍ പരത്തിവെച്ചിട്ട് ആ ചെറുപ്പക്കാരന്‍ ചോദിച്ചു. പിന്നെ അയാള്‍ പറഞ്ഞു: ‘വേദനയുടെ എന്‍െറ ത്രെഷോള്‍ഡ് വളരെ കൂടുതലാണ്, സാധാരണ മനുഷ്യര്‍ക്ക് സഹിക്കാവുന്നതിനുമപ്പുറം’.
എസ്. ജയചന്ദ്രന്‍ നായര്‍ എഴുതിയ ‘ആ വാക്കിന്‍െറ അര്‍ഥം’ എന്ന നോവലില്‍ സതീശന്‍ എന്ന കഥാപാത്രം സമീപ ഭൂതകാലത്തില്‍നിന്നാണ് തന്‍െറ കൈവിരലുകള്‍ നമുക്കു മുന്നിലേക്ക് നീട്ടിവെക്കുന്നത്. ആരോ ഇരുമ്പുചവണയുമായി വരുന്നെന്ന (അല്ളെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വന്നേക്കാമെന്ന) തോന്നല്‍, സതീശനെപ്പോലെ വായനക്കൊടുവില്‍ നമ്മളിലും നിറയുന്നു. ജീവിതത്തില്‍നിന്ന് സ്വയം വിടവാങ്ങിയ ആ പാവം ഒന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്: ‘സ്റ്റേറ്റ് അതിന്‍െറ സ്റ്റീം റോളറുമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍പെട്ട് പാവം എന്‍െറ വിരലുകള്‍ക്ക് നഖങ്ങള്‍ നഷ്ടപ്പെട്ടു’. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാനാവുമായിരുന്നില്ല സതീശനുള്‍പ്പെടെയുള്ളവരുടെ വേദനകള്‍. അല്ളെങ്കില്‍തന്നെ വാക്കുകള്‍ പലപ്പോഴും തോറ്റ പടയാളികളാണ്.
സതീശനെപ്പോലെ നിരവധി പേരുടെ വേദനകള്‍ കാണാനും അതില്‍ പങ്കാളിയാകാനും സാധിച്ച ഒരു പത്രപ്രവര്‍ത്തകന്‍, അധികാരത്തിന്‍െറ സ്റ്റീം റോളര്‍ ചലിപ്പിച്ച ഒരാളെ (അയാള്‍ക്ക് മലയാളിയുടെ അടിയന്തരാവസ്ഥയിലെ പ്രതിനായകന്‍െറ മുഖച്ഛായയുണ്ട്) കാണാന്‍ ശ്രമിക്കുന്നു. രണ്ടുവര്‍ഷത്തെ പരിശ്രമത്തിനുശേഷവും കനത്ത നിഷേധങ്ങള്‍ക്കുമൊടുവില്‍ അയാളെ കാണാന്‍ പത്രപ്രവര്‍ത്തകന് അനുവാദം കിട്ടുന്നു. ആ നിമിഷത്തിനും അഭിമുഖത്തിനുമായി വീട്ടിലത്തെുന്നതിനിടയില്‍ പത്രപ്രവര്‍ത്തകന്‍െറ മനസ്സ് സഞ്ചരിക്കുന്ന യാത്രയും ദൂരവുമാണ് നോവല്‍.
ഒരു പക്ഷേ, സത്യസന്ധമായ തുറന്നുപറച്ചിലിന് ‘സ്റ്റീം റോളര്‍’ തയാറായിരുന്നെങ്കില്‍ എത്രയോ കഥകള്‍ പൊളിയുമായിരുന്നു. ചാരത്തില്‍ മറഞ്ഞുപോയ സത്യത്തിന്‍െറ വജ്രബിന്ദുക്കള്‍ പുറത്തുവന്നേനെ. മനസ്സിന്‍െറ വിങ്ങല്‍ ഒഴിഞ്ഞെങ്കിലും പോയേനെ. അതിനെക്കാള്‍ റിഡംപ്ഷന്‍ (Redemption-പാപവിമുക്തമാക്കല്‍, വീണ്ടെടുക്കല്‍ എന്നിങ്ങനെയാണ് ഈ വാക്കിന്‍െറ കൃത്യമല്ലാത്ത അര്‍ഥങ്ങള്‍ ) നേടാനാവുമായിരുന്നു. അയാള്‍ക്ക് പാപവിമുക്തി സാധ്യമായിരുന്നോ? അറിയില്ല. എന്തായാലും അത് സ്വയം അയാള്‍ ഇല്ലാതാക്കി.
പത്രപ്രവര്‍ത്തകന്‍െറ (കഥ പറയുന്ന ഫസ്റ്റ് പേഴ്സണിന്‍െറ) ഓര്‍മയില്‍ നിരവധി പേര്‍ കടന്നുവരുന്നു. ട്യൂട്ടോറിയല്‍ കോളജ് അധ്യാപകനായ മുന്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറും ‘ഫ്രോണ്ടിയര്‍’ മാസികയുടെ വായനക്കാരനുമായ സദാനന്ദ് ഷേണായി, സെക്കന്‍ഡ് ഹാന്‍ഡ് ബുക്സ്റ്റാള്‍ നടത്തിപ്പുകാരനായ സ്വാമി, സതീശന്‍,  പണിക്കര്‍, പത്രാധിപരായ എസ്.കെ, സഹപ്രവര്‍ത്തകരായ ശ്രീധരന്‍ നായര്‍, ഉണ്ണി,  ബാലകൃഷ്ണന്‍ എന്നിങ്ങനെ നിരവധി പേര്‍. ഇതില്‍ ചിലരെങ്കിലും തുറന്നുപറച്ചിലിലൂടെ റിഡംപ്ഷന്‍ സാധ്യമാക്കുന്നുണ്ട്.
വായനക്കിടയില്‍ ഓര്‍മയില്‍ നിലനില്‍ക്കുന്ന റിഡംപ്ഷന്‍ എന്ന വാക്കില്‍നിന്നാണ് നോവലിന്‍െറ തുടക്കമെന്ന് നോവലിസ്റ്റ്. ടി. രാമലിംഗംപിള്ളയുടെ നിഘണ്ടു മതിയാവില്ല ആ വാക്കിന്‍െറ കൃത്യമായ അര്‍ഥത്തിന്. ഒടുവില്‍ നമ്മളും അറിയുന്നു ഈ വാക്കിന് ഒരര്‍ഥമല്ല, അനേകം അര്‍ഥങ്ങളാണുള്ളതെന്ന്. ഈ അര്‍ഥങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വാക്ക് മലയാളത്തില്‍ കണ്ടെടുക്കാനാവാത്തതാണ് നമ്മളുടെ നിസ്സഹായത.
മനസ്സില്‍ തങ്ങിനില്‍ക്കുന്ന കുറെ കഥാപാത്രങ്ങളുണ്ട് നോവലില്‍. തുറന്നുപറച്ചില്‍ നടത്തുന്നവരും അല്ലാത്തവരുമായവര്‍. പലതും ഉജ്ജ്വലമാണ്. പത്രം കൈവിട്ടുപോവുകയും ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രസിദ്ധീകരണം നിര്‍ത്താന്‍ ധീരമായി തീരുമാനിക്കുന്ന എസ്.കെയാണ് അതില്‍ പ്രധാനം. പ്രണയത്തിന്‍െറ തടവുകാരനായി, വ്യവസ്ഥിതിക്കു പുറത്ത് ചലിച്ച് ഒടുവില്‍ ചരമപ്പേജില്‍ പടം പോലുമില്ലാത്ത വാര്‍ത്തയായി ഒതുങ്ങുന്ന ശ്രീധരന്‍ നായരാണ് മറ്റൊരു കഥാപാത്രം. ക്രിമിനല്‍ അഭിഭാഷകനായിരിക്കേ സത്യം പറയണമെന്ന തോന്നലില്‍ പത്രപ്രവര്‍ത്തകനായ ഉണ്ണി ആ ജോലിയും വിട്ട് ബിസിനസിലേക്ക് തിരിയുന്നു. മിസോറമില്‍ കുറ്റംചെയ്യാതെ പിടിയിലാകുന്ന അയാള്‍ പറയുന്നു: ‘പണം കൊടുത്തും സ്വാതന്ത്ര്യം നേടാം’. പണിക്കര്‍ എന്ന കഥാപാത്രം തന്‍െറ നഷ്ടപ്രണയത്തിന്‍െറ കാരണം വെളിപ്പെടുത്തി പറയുന്നു: ‘അവള്‍ ശരിയായ വഴി തെരഞ്ഞെടുത്തു. പക്ഷേ, ഞാന്‍ അവളില്‍നിന്ന് മോഷ്ടിച്ചെടുത്ത പ്രണയം മാത്രം അവള്‍ക്ക് തിരിച്ചുകിട്ടിയില്ല’. പത്രമോഫിസിലെ സഹപ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ പൊലീസ് ഒറ്റുകാരനാണ്.  സ്വാമിയാകട്ടെ, തന്‍െറ സെക്കന്‍ഡ്ഹാന്‍ഡ് പുസ്തകക്കടയില്‍ സ്ഥിരമായി വന്ന് ‘ഫ്രോണ്ടിയര്‍’ വാങ്ങിയവരുടെ പേരുകള്‍ പണത്തിനു പകരമായി ബാലകൃഷ്ണന് കൈമാറുന്നു. ഈ പേരുകളിലൂടെയാണ് അധികാരം നിരവധി യുവാക്കളുമേല്‍ സ്റ്റീം റോളര്‍ കയറ്റി ഉരുട്ടുന്നത്.
അധികാരം, തൊഴില്‍, വിപ്ളവം/രാഷ്ട്രീയം, പ്രണയം, കുടുംബം, സൗഹൃദം, സ്വപ്നങ്ങള്‍, ആദര്‍ശം എന്നിവ പലതവണ നോവലിന്‍െറ പ്രമേയമാകുന്നു. ഇവയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കിടെ വാക്കുകള്‍ ചോരവാര്‍ന്ന് മുറിഞ്ഞുവീഴുന്നു. അടിയന്തരാവസ്ഥ, നക്സലൈറ്റ് തുടങ്ങിയ വാക്കുകള്‍ പുസ്തകത്തിലില്ല. വേണമെങ്കില്‍ ഓരോ ഖണ്ഡികയിലും നോവലിസ്റ്റിന് അത് സാധ്യമാകുമായിരുന്നു. അതില്ലാത്തതാണ്  നോവലിന്‍െറ സവിശേഷത. എന്തിന്, അഭിമുഖത്തിന് വിധേയനാകാന്‍ പോകുന്നയാള്‍ പഴയ പൊലീസ് മേധാവിയാണെന്നതിനു പോലും നോവലില്‍ സൂചനകളേയുള്ളൂ. കലുഷിതമായ പശ്ചിമബംഗാളില്‍നിന്ന് സമര്‍സെന്‍ എന്ന വലിയ പത്രപ്രവര്‍ത്തകന്‍െറ പത്രാധിപത്വത്തിനു കീഴില്‍ പുറത്തിറങ്ങിയ ‘ഫ്രോണ്ടിയര്‍’ മാസിക നോവലില്‍ കഥാപാത്രമാണ്. ‘ഫ്രോണ്ടിയര്‍’ എന്ന സൂചന/സൂചകം നമ്മളോട് പലതും പറയാതെ പറയുന്നു. ഒറ്റപ്പെട്ട പുരയിടത്തിലെ മഞ്ഞച്ചായം പൂശിയ മാളികയും മറ്റൊരു സൂചനയാണ്. അവിടേക്ക് വന്നുപോയ പൊലീസ് വാഹനങ്ങള്‍, അതിലുണ്ടാവുമായിരുന്ന ചെറുപ്പക്കാരും നമ്മുടെ ചിന്തയെ അസ്വസ്ഥമാക്കുന്നു. രാഷ്ട്രീയവും അധികാരവുമാണ് നോവലിലെ കാതലായ പ്രമേയം. വായനപോലും രാഷ്ട്രീയപ്രവര്‍ത്തനമാവുന്ന കാലത്തെപ്പറ്റിയാണ് പലപ്പോഴും നോവല്‍ സംസാരിക്കുന്നത്.
 ഒരുപക്ഷേ, അടിയന്തരാവസ്ഥയെ ഏറ്റവും നന്നായി വരച്ചിടുന്ന നോവലാവും ‘ആ വാക്കിന്‍െറ അര്‍ഥം’. എന്നാല്‍, അടിയന്തരാവസ്ഥ എന്ന വാക്ക് ഇവിടെ പ്രയോഗിക്കുന്നത് നോവല്‍ വായനക്ക് തടസ്സമാക്കിക്കൂടാ. കാരണം, നോവല്‍ ഏതുകാലത്തും ഏതുദേശത്തും എപ്പോള്‍ വേണമെങ്കിലും ബാധകമായ ഒന്നാണ്. അടിയന്തരാവസ്ഥക്കാലം അതില്‍ ഒന്നുമാത്രം. അക്കാലത്തെ വേദനകള്‍ എസ്. ജയചന്ദ്രന്‍ നായരുടെ ആത്മാവില്‍ പകര്‍ന്നിരിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നു. മുമ്പ് ‘പിറവി’യുടെ തിരക്കഥയിലും അദ്ദേഹം അത് തീവ്രമായി പകര്‍ത്തിയിട്ടുണ്ട്.
നോവലില്‍ പതിനൊന്നാം അധ്യായത്തില്‍, ഫസ്റ്റ് പേഴ്സന്‍ എഴുതിയ കഥ മറ്റൊരു കഥാപാത്രം വിലയിരുത്തുന്നതിങ്ങനെ: ‘കഥ നന്നായിരിക്കുന്നു. പലരുടെയും നിഴല്‍ അതില്‍ കിടക്കുന്നുണ്ട്’. ഈ നോവലിലും അത് ശരിയാവും. നോവലിസ്റ്റിന്‍െറ, ജയറാം പടിക്കലിന്‍െറ, ഈച്ചരവാര്യരുടെ, രാജന്‍െറ, കെ. ബാലകൃഷ്ണന്‍െറ, പിന്നെ നമുക്ക് അറിയാവുന്ന ഒരുപിടി ആള്‍ക്കാരുടെ നിഴലുകള്‍ നോവലില്‍ വീണുകിടക്കുന്നു. നിഴലുകളും വാക്കുകളും ഒന്നുചേര്‍ന്ന് നമുക്കു മുന്നില്‍ മാറിമറിയുന്നു.
തുക്കറാമിന്‍െറ ഒരു ശ്ളോകമാണ് പുസ്തകത്തിന്‍െറ ആമുഖം. ‘എന്‍െറ കൈയില്‍ വാക്കുകള്‍ മാത്രമേയുള്ളൂ. എനിക്ക് ചൂടുപകരുന്ന വസ്ത്രങ്ങളായി. അതുമാത്രമാണ് എനിക്ക് സ്വന്തമായുള്ളത്... അത് മാത്രമാണ് സുലഭമായി ചെലവഴിക്കാന്‍ എന്‍െറ കൈയിലുള്ള സ്വത്ത്’. വാക്കുകള്‍ തന്നെയാവും നോവലിസ്റ്റിന്‍െറ മൂലധനം. മുമ്പേ ജയചന്ദ്രന്‍ നായരുടെ ഗദ്യം മലയാളിക്ക് പരിചിതമാണ്. നോവലാകട്ടെ, വാക്കുകളില്‍ തീര്‍ത്ത ശില്‍പമാണ്. അല്ളെങ്കില്‍ ലളിതസുന്ദരമായി തെളിഞ്ഞൊഴുകുന്ന പുഴയാണ്. മറ്റു ചിലപ്പോള്‍ നമ്മെ ഉലച്ച്, ചുഴിയില്‍പെടുത്തുന്നു. ചിലപ്പോഴൊക്കെ കര്‍പ്പൂരനാളമായി ജ്വലിക്കുന്നു.  സൂക്ഷ്മമായി തെരഞ്ഞെടുത്ത് മനോഹരമായി ചേര്‍ത്തുവെച്ച വാക്കുകള്‍ ധ്വനി സാന്ദ്രമായി, വല്ലാത്ത മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ഗദ്യവും അതിലെ വാക്കുകളുടെ ധാരാളിത്തവും നമ്മെ മോഹിപ്പിക്കും. അനാവശ്യ ബൗദ്ധിക ജാടകള്‍ ഒട്ടുമേയില്ല.
സതീശന്‍ ആത്മഹത്യ ചെയ്തതിന്‍െറ അടുത്തദിവസം ഫസ്റ്റ് പേഴ്സന്‍/പത്രപ്രവര്‍ത്തകന്‍ അഭിമുഖം നടത്താന്‍ പോകുന്നു.‘രാത്രികാലങ്ങളില്‍ അദ്ദേഹം ഞെട്ടിയുണര്‍ന്ന് അലറിവിളിക്കാറുണ്ടെന്ന് അറിയാം. ഭൂതങ്ങളും പിശാചുക്കളും നിറഞ്ഞ രാത്രികള്‍. ഉറക്കത്തിനിടയില്‍ ഞെട്ടിയുണര്‍ന്ന്, പല്ലിറുമ്മുകയും അമറുകയും ചെയ്യുന്നവരെ മുജ്ജന്മത്തിലെ പാപപങ്കിലമായ അനുഭവങ്ങള്‍ അലട്ടുന്നുണ്ടാവും. അജ്ഞാതരായ ശത്രുക്കളില്‍നിന്ന് ഓടിയൊളിക്കാനുള്ള വെപ്രാളം അവരുടെ ഉറക്കത്തെ ധ്വംസിക്കുന്നു. അവരില്‍ ഓരാളായിരുന്നു അദ്ദേഹവും’. പക്ഷേ, അയാളോട് ചോദിക്കാന്‍ ഒരൊറ്റ ചോദ്യം മാത്രമേ അഭിമുഖത്തിന് പോകുന്നയാള്‍ ഒരുക്കിവെച്ചിരുന്നുള്ളൂ എന്ന് നോവലിന്‍െറ ഒടുവില്‍ അറിയുന്നു: ‘നിങ്ങള്‍ അമ്മയെ സ്നേഹിച്ചിരുന്നോ?’. എന്നാല്‍, ആ ചോദ്യവും അഭിമുഖീകരിക്കപ്പെടുന്നില്ല.
ആദ്യഘട്ട നോട്ടത്തില്‍ ഒട്ടും ആകര്‍ഷകമായി തോന്നിയില്ല മുഖചിത്രം. ചുവന്ന രണ്ട് കൈപ്പടം. പക്ഷേ, വായന ആദ്യ മൂന്ന് അധ്യായങ്ങള്‍ പിന്നിടുമ്പോള്‍ അറിയുന്നു, ഇതിനേക്കാള്‍ നല്ളൊരു മുഖചിത്രം വേറെയില്ളെന്ന്. മറ്റൊന്നും പുസ്തകത്തിന് ചേരില്ളെന്ന്. മുഖചിത്രം വരച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കാണ് പുസ്തകം സമര്‍പ്പിച്ചിട്ടുള്ളതും.
മികച്ചത്/ശ്രേഷ്ഠം എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ നല്‍കി നോവലിനെ വികലമാക്കേണ്ടതില്ല. ഇത്രമാത്രം പറയാം, നിസ്സംശയം വായിച്ചിരിക്കേണ്ടതാണ് നോവല്‍. പ്രത്യേകിച്ച് എഴുത്തും ഭാവനയും വായനയും അരാഷ്ട്രീയത്തിന്‍െറ മേഖലയില്‍ നിറഞ്ഞാടുമ്പോള്‍. ആഘോഷങ്ങളുടെ അരങ്ങില്‍നിന്ന് എന്നും അകന്നുനില്‍ക്കുന്നയാളാണ് എസ്. ജയചന്ദ്രന്‍ നായര്‍. അക്കാരണത്താല്‍തന്നെ നോവല്‍ അധികം വായിക്കപ്പെടാതിരിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അങ്ങനെ സംഭവിച്ചാല്‍ അതാവും നല്ല വായന നേരിടുന്ന ദുര്യോഗം.


ആ വാക്കിന്‍െറ അര്‍ഥം
എസ്. ജയചന്ദ്രന്‍ നായര്‍
വില: 85.00, പേജ് 112
മാതൃഭൂമി ബുക്സ് കോഴിക്കോട്


വാരാദ്യമാധ്യമം
2013 നവംബര്‍ 3 ഞായര്‍

Tuesday, September 10, 2013

ചെങ്ങറയുടെ ആത്മകഥ


പുസ്തകറിവ്യൂ\വായന




സമരങ്ങളുടെ ചരിത്രം എഴുതപ്പെടുക അതില്‍ മുഖ്യ പങ്കുവഹിച്ചവരുടെ ആത്മകഥകളില്‍ക്കൂടിയുമാണ്. സമകാലിക കേരളത്തിലെ (ഇന്ത്യയിലെയും) ദലിതരുടെ/ദരിദ്രരുടെ (മര്‍ദിതരുടെ) അവകാശ സമരങ്ങളില്‍ ഏറ്റവും പ്രമുഖമായ ചെങ്ങറയുടെ ചരിത്രം സെലീന പ്രക്കാനം എഴുതിയിരിക്കുന്നു. അവരുടെ ജീവിതകഥ പറഞ്ഞുകൊണ്ടു തന്നെ.
‘ചെങ്ങറ സമരവും എന്‍െറ ജീവിതവും’ ആത്മകഥാ ചരിത്രത്തില്‍ ഇടംപിടിക്കുക മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ തുറന്നുപറച്ചില്‍ രചനകളിലൊന്നായാണ്. അപൂര്‍വമായേ ഇത്തരം തുറന്നുപറച്ചിലുകള്‍ നമുക്ക് ഉണ്ടായിട്ടുള്ളൂ. കറുത്ത സമരപോരാളിയുടെ ജീവിതമെന്ന  അപൂര്‍വതയുമുണ്ട് പുസ്തകത്തിന്. ഇത്തരത്തില്‍ മറ്റൊന്ന് മുമ്പുണ്ടായിട്ടില്ളെന്ന് ഉറപ്പ്. സി.കെ. ജാനുവിന്‍െറയും മയിലമ്മയുടെയും  പുസ്തകങ്ങള്‍ നമുക്ക് മുന്നിലുണ്ടെങ്കിലും അവയേക്കാള്‍, തുറന്നുപറച്ചിലുകള്‍/വെളിപ്പെടുത്തലുകള്‍കൊണ്ടാണ് പുസ്തകം വ്യത്യസ്തമാകുന്നത്.
ചെങ്ങറ സമരത്തെ രണ്ടാം നിരയില്‍നിന്ന് നയിച്ചയാളാണ് അനുഭവങ്ങള്‍ നിരത്തുന്നത്. ഈ രണ്ടാം നിര പക്ഷേ യഥാര്‍ഥ സമരമുഖത്ത് ഒന്നാം മുന്നണിയിലാണ് എന്നതാണ് വൈരുധ്യം. ഇതു പുസ്തകം നന്നായി വരച്ചിടുന്നു.
പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ ജനിച്ചതു മുതലുള്ള ജീവിതമാണ് പുസ്തകത്തിന്‍െറ ഉള്ളടക്കം. പടിപടിയായുള്ള രാഷ്ട്രീയ വികാസത്തിലൂടെ ചെങ്ങറയിലത്തെുന്നതും അവിടെ സാധുജന വിമോചന സംയുക്ത വേദിയുടെ സെക്രട്ടറിയാകുന്നതും വിവരിക്കുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളില്‍ സമരഭൂമിയില്‍ നിന്നിറങ്ങുന്നതും ഡി.എച്ച്.ആര്‍.എം അംഗമാകുന്നതും വരെയുള്ള ജീവിതം പറഞ്ഞാണ് പുസ്തകം അവസാനിക്കുന്നത്.
സമരത്തിന്‍െറ പുറംലോകമറിയാത്ത നിരവധി അനുഭവങ്ങള്‍ സെലീന പ്രക്കാനം വരച്ചിടുന്നുണ്ട്. സമരംനയിച്ച രീതി, അവിടത്തെ ജീവിതം, രഹസ്യനീക്കങ്ങള്‍, അട്ടിമറി ശ്രമങ്ങള്‍, വ്യക്തികള്‍, വേദനകള്‍, ഒറ്റപ്പെടലുകള്‍ എന്നിവയെപ്പറ്റിയെല്ലാം പുസ്തകം തുറന്നു പറയുന്നു. ചില ‘വിഗ്രഹ’ങ്ങള്‍ ഉടഞ്ഞുവീഴുന്നു.
ഭൂമിക്കുവേണ്ടിയുള്ള സമരം മറ്റേത് സാമ്പത്തിക സമര ആവശ്യങ്ങളില്‍നിന്നും വ്യത്യസ്തമാണ്. അത് ഉല്‍പാദന ഉപാധി (ഭൂമിയാണ് മുഖ്യ ഉല്‍പാദന ഉപാധി)ക്ക് മേലുള്ള ഉടമസ്ഥത തേടലാണ്, വിഭവാധികാരത്തിന് മേലുള്ള അവകാശം സ്ഥാപിക്കലാണ്, അതിനേക്കാള്‍ രാഷ്ട്രീയാധികാരം പിടിച്ചെടുക്കലിലേക്കുള്ള ചുവടുവെപ്പാണ്. അതിനാല്‍, ദലിതുകളുടെ അതിജീവനത്തിനുള്ള  ചെങ്ങറ സമരം സവിശേഷ  ശ്രദ്ധയാകര്‍ഷിക്കുന്നു.
സമരഭൂമിയില്‍ അണികളിലൊരാളായി ചെന്ന്  ഉശിരുള്ള നേതാവായി മാറുകയായിരുന്നു സെലീന.  സമരഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍  ഭാവനയില്‍ കാണാവുന്നതിലുമപ്പുറമാണ്. അതില്‍ ജനനം, മരണം, രോഗം, പട്ടിണി, അടിച്ചമര്‍ത്തല്‍, പൊലീസ് അതിക്രമം, ആഭ്യന്തരമായ ഗൂഢനീക്കങ്ങള്‍, ഉപജാപങ്ങള്‍ തുടങ്ങിയ എല്ലാം അരങ്ങേറുന്നു. ആ അര്‍ഥത്തില്‍ ചെങ്ങറ ഒരു പിടികിട്ടാത്ത സമരസമസ്യയാണ്. നോവലുകളില്‍ മാത്രം വായിച്ചറിയാനാവുന്ന സങ്കല്‍പലോകം. ഭാവനയും യാഥാര്‍ഥ്യവും കൂടിക്കലരുന്നതുപോലെ വായനക്കാരന് അനുഭവപ്പെടുന്നു.
സമര രംഗത്തെ സെലീന ഉജ്ജ്വലയാണ്. ധീരമായാണ് അവര്‍ നേതൃത്വം നല്‍കുന്നത്. ചിലപ്പോഴൊക്കെ നമ്മള്‍ സ്തബ്ധരാകുന്നു. ‘ഞാന്‍ മണ്ണെണ്ണയൊഴിക്കും, ഞാന്‍ കത്തിക്കഴിഞ്ഞതിനുശേഷമേ നിങ്ങള്‍ ചാടാവൂ’ എന്ന് നിര്‍ദേശം പുറപ്പെടുവിക്കുന്ന ആത്മസന്നദ്ധയാണ് അവര്‍. കോടതി ഉത്തരവിന്‍െറ ബലത്തില്‍ ചെങ്ങറയില്‍നിന്ന് പൊലീസ് സമരക്കാരെ ഒഴിപ്പിക്കുമെന്ന ഘട്ടത്തില്‍ ‘ആത്മാഹുതി സമരം’ പ്രഖ്യാപിച്ചതിനെപ്പറ്റിയാണ് സെലീന പറയുന്നത്. പൊലീസ് കയറിയാല്‍ മരത്തില്‍ കുരുക്കുമായി ഇരിക്കുന്നവരോടാണ് ആഹ്വാനം. മറ്റൊരു ഭാഗത്ത് നമ്മള്‍ ഇങ്ങനെ വായിക്കും: ‘അപ്പോള്‍ അദ്ദേഹം (ളാഹ ഗോപാലന്‍) എന്നോടു പറഞ്ഞു: ‘അവിടെ പെട്രോളും മണ്ണെണ്ണയും മിക്സ് ചെയ്ത് വെച്ചിട്ടുള്ളത് അറിയാമല്ളോ. പൊലീസ് വരുന്ന സമയത്ത് നീയതെടുത്ത് തലയില്‍ക്കൂടി ഒഴിക്കണം. അത് കത്തിക്കാനുള്ള ആളിനെ ഞാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു: നിന്‍െറ കുഞ്ഞിന്‍െറ കാര്യം അറിയാം. അത് സംഘടന നോക്കിക്കൊള്ളാം. അതിന്‍െറ സംരക്ഷണം സംഘടന ഏറ്റെടുത്തുകൊള്ളും’(പേജ് 48). വായനക്കാരന് തീപൊള്ളുന്നു. മധ്യവര്‍ഗ സമരചിന്തകളെ സെലീന പ്രക്കാനം ഈ വരികളിലൂടെ ചുഴറ്റിയെറിയുന്നു.
പുസ്തകത്തില്‍ സമരനേതാവായ ളാഹ ഗോപാലന്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഈ വിമര്‍ശങ്ങള്‍ക്ക് വൈകാരികതയുടെ തലം സെലീന  നല്‍കുന്നില്ല. വിമര്‍ശം വ്യക്ത്യധിഷ്ഠിതമാകുന്നുമില്ല. വ്യക്തിധിഷ്ഠിതമാക്കാനുള്ള, വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഗ്രന്ഥകര്‍ത്താവിന് ധാരാളമുണ്ടെങ്കിലും.
ആത്മകഥയില്‍ സെലീന പറയുന്നത് ചെങ്ങറ സമരത്തിന്‍െറ പേരില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ളെന്നാണ്്. ‘നിരവധി സെലീനമാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. അറിയപ്പെടാത്ത അവരുടെ ദുരിതങ്ങള്‍ നിറഞ്ഞ ജീവിതങ്ങളുണ്ട്. അതിനൊപ്പം നില്‍ക്കാനാണ് ഞാനാഗ്രഹിക്കുന്നത്. നേതാക്കന്മാരെ സൃഷ്ടിക്കുന്നവരാണ് യഥാര്‍ഥ നേതാക്കള്‍’
സമരത്തെ സെലീന പ്രക്കാനം വിലയിരുത്തുന്നത് ഇങ്ങനെ: ‘ ലോകം കണ്ട ഒട്ടനവധി സമരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ചെങ്ങറ സമരം. അത് വിജയിച്ച സമരമാണെന്ന് എനിക്കഭിപ്രായമില്ല.  കൃത്യമായ ഒരു ഒത്തുതീര്‍പ്പോടെ ചെങ്ങറ സമരം അവസാനിപ്പിക്കാമായിരുന്നു. അവിടത്തെ ജനങ്ങളുടെ അവസ്ഥ ചിന്തിച്ചു മനസ്സിലാക്കുക. അപ്പോള്‍ അത് പരാജയമായിരുന്നുവെന്ന് ബോധ്യമാകുംര്‍.’ ഈ സമരചരിത്രത്തിന്‍െറ/ആത്മകഥ വായന വരുംകാല സമരങ്ങള്‍ക്കും വിലപ്പെട്ട പഠന രേഖയാണ്. പരാജയങ്ങളും പഠിക്കേണ്ടതുതന്നെ.
ചെങ്ങറയുമായുള്ള വേര്‍പെടലിന്‍െറ അവസാന നിമിഷങ്ങള്‍ വിവരിക്കുന്ന ‘രാജി, ജീവിതം’ എന്ന അധ്യായത്തില്‍ എഴുതുന്നു: ‘സമരഭൂമിയില്‍ നിന്നിറങ്ങുമ്പോള്‍, ഉടുത്തിരുന്ന വസ്ത്രവും 200 രൂപയും ഒരു സെന്‍ക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ഫോണും മാത്രമാണ് എന്‍െറ കൈയിലുണ്ടായിരുന്നത്. മറ്റുള്ളതെല്ലാം സമരഭൂമിയിലുണ്ട്. ഞാന്‍ വാങ്ങിയ പുസ്തകങ്ങള്‍ പോലും.’
പുസ്തകത്തിന്‍െറ അവസാന അധ്യായത്തിന്‍െറ തലക്കെട്ടുതന്നെ നിലപാട് പ്രഖ്യാപനമാണ്: ‘ദലിത്-ആദിവാസി വിമോചനത്തിന് കുറുക്കുവഴികളില്ല.’ ആ അധ്യായത്തില്‍ ഇങ്ങനെ പറയുന്നു: ‘ഒരുപാട് ചിന്തകളും നേതൃത്വങ്ങളും ഉണ്ടായിവരണം. ചിതറിപ്പോയ ജനതയെ ഏകീകരിച്ചുകൊണ്ടേ വിമോചനം സാധ്യമാകൂ. അവര്‍ക്ക് ഒന്നിക്കാന്‍ ഭൂമിയും സമ്പത്തും ആവശ്യമായ കാര്യമാണ്. അതേസമയം, ഒരു ജനതയായി ഏകീകരിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു സമുദായമായിത്തീരണം. അതാണ് പ്രധാനം.’
പുസ്തകത്തിന്‍െറ ചരിത്രപ്രാധാന്യം കേരളീയ സമൂഹത്തില്‍ നടന്ന ദലിത്-ആദിവാസികളുടെ പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്നുവെന്നത് കൂടിയാണ്.
സെലീന പ്രക്കാനത്തിന്‍െറ ആത്മകഥ പൂര്‍ണമല്ല. ഡി.എച്ച്.ആര്‍.എമ്മില്‍ ചേരുന്നതുവരെയുള്ള കാലമേ പുസ്തത്തിലുള്ളൂ. ഡി.എച്ച്.ആര്‍.എമ്മിലെ പ്രവര്‍ത്തനം, വിയോജിപ്പുകള്‍, പുതിയ നിലപാടുകള്‍ എന്നിവയുള്‍പ്പെടെ ജീവിതം ഇനിയും പറയാനിരിക്കുന്നു. മാത്രമല്ല, ജീവിതത്തിലെ ജാതി-മത അനുഭവങ്ങള്‍ വളരെ കുറച്ചേ പുസ്തകത്തിലുള്ളൂ. അഞ്ചോ ആറോ ഖണ്ഡികളില്‍ അത് ഒതുങ്ങുന്നു. ഈ മേഖലകളെപ്പറ്റി ഇനിയും കുറേ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്.  പുസ്തകം ചെങ്ങറ സമരവുമായി ബന്ധപ്പെട്ട ജീവിതഭാഗങ്ങള്‍ക്ക് ഊന്നല്‍നല്‍കിയതിനാലാവും മറ്റ് ഭാഗങ്ങള്‍ വേണ്ടത്ര വിവരിക്കാത്തതും.
മധ്യവര്‍ഗ/ബുദ്ധിജീവികളുടെ ഭാഷയിലല്ല പുസ്തകം എഴുതിയത്. സങ്കീര്‍ണവും നീണ്ടതുമായ വാചകങ്ങളില്ല. ലളിതം. ചെറിയ ചെറിയവാചകങ്ങളില്‍ ഒഴുക്കോടെ പുസ്തകം മുന്നോട്ട് നീങ്ങുന്നു. മാത്രമല്ല, പുസ്തകത്തിലെ ഓരോ വരികളിലും സത്യസന്ധത അനുഭവിച്ചറിയാനുമാവുന്നു.  ഒ.കെ. സന്തോഷും എം.ബി. മനോജും പുസ്തകമെഴുത്തില്‍ അവലംബിച്ച സവിശേഷരീതി അഭിനന്ദനമര്‍ഹിക്കുന്നു. ചെങ്ങറയില്‍ ഉള്‍പ്പെടെയുള്ള വിയോജിപ്പുകളില്‍ അവര്‍ കക്ഷിചേരുന്നില്ല. വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല, ഭിന്നിപ്പുകളില്‍ സന്തോഷിക്കുന്നുമില്ല. ആത്മകഥാ കേട്ടെഴുത്തുകാര്‍ പാലിക്കേണ്ട സ്വയം അച്ചടക്കം ഇരുവരും പുലര്‍ത്തുന്നു. ഭാഷയുടെ ജാതി ഇരുവര്‍ക്കും നന്നായി അറിയാം.
‘ചെങ്ങറ സമരത്തെക്കുറിച്ചും  അതിന്‍െറ നേതൃത്വത്തെക്കുറിച്ചുമുള്ള വിശകലനങ്ങള്‍ സ്വാഭാവികമായും വരാനിരിക്കുന്ന ചുവടുവെപ്പുകള്‍ക്കു സഹായകരമായിത്തീരുമെന്ന് ഉറപ്പാണെ’ന്ന് മുഖവുര പറയുന്നു. പക്ഷേ, ഒരുവരി കൂടി ചേര്‍ക്കണം. വരാനിരിക്കുന്ന സമരങ്ങള്‍ നിശ്ചയമായും സെലീന പ്രക്കാനത്തിന്‍െറ ആത്മകഥ വായിച്ചിരിക്കണം. അല്ലാതെ അവക്ക്
മുന്നോട്ടു പോകാനേ ആവില്ല.




ചെങ്ങറ സമരവും എന്‍െറ ജീവിതവും

സെലീന പ്രക്കാനം
എഴുത്ത്: ഒ.കെ. സന്തോഷ്,
എം.ബി. മനോജ്
വില:110.00, പേജ്: 151
ഡി.സി.ബുക്സ്


ആര്‍.കെ. ബിജുരാജ്
2013 september 9 sunday
Varadya Madhyamam


Friday, April 19, 2013

പ്രപഞ്ചമാണ് ഏറ്റവുംവലിയ കവിത


അഭിമുഖം
ഷോലെ വോള്‍പി/ആര്‍.കെ. ബിജുരാജ്



ഇറാന്‍ എഴുത്തുകാരി ഷോലെ വോള്‍പിയുമായി നടത്തിയ അഭിമുഖം



ടങ്ങി ചെല്ലാന്‍ ആഗ്രഹിച്ചപ്പോള്‍ രാജ്യം തീര്‍ത്തും മാറിപ്പോയ അനുഭവമാണ് ഇറാന്‍ കവി ഷോലെ വോള്‍പിക്ക് പറയാനുള്ളത്. ജനിച്ചതും വളര്‍ന്നതും തെഹ്റാനില്‍. പതിമൂന്ന് വയസുള്ളപ്പോള്‍ ട്രിനിഡയില്‍ ബന്ധുവിനൊപ്പം താമസിച്ച് പഠിക്കാനായി പോയി. തുടര്‍ന്ന് ഇംഗ്ളണ്ടില്‍ സ്കൂള്‍ പഠനം. 1979 ല്‍ ഇറാനിലേക്ക് മടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍"വിപ്ളവം' നടന്നിരുന്നു. ഒട്ടും സുരക്ഷിതമല്ളെന്ന വിലയിരുത്തലില്‍ അവര്‍ തന്‍െറ "പലായനം' തുടര്‍ന്നു. കരീബിയയിലും യൂറോപ്പിലുമായി ജീവിച്ച ഷോലെ വോള്‍പി അമേരിക്കയിലേക്ക് വരുന്നത്  റേഡിയോ-ടിവി-സിനിമാ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടാനായാണ്.
കവി എന്നതിനൊപ്പം വിവര്‍ത്തകയും, നാടകകൃത്തും,  ആക്റ്റിവിസ്റ്റും ചിത്രകാരിയും ഫോട്ടോഗ്രാഫറുമാണ് ഷോലെ വോള്‍പി. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട, അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ചവയാണ് ഷോലെയുടെ കവിതകള്‍. "സ്കാര്‍ സലൂണ്‍'  "റൂഫ് ടോപ്പ് ഓഫ് ടെഹ്റാന്‍' എന്നിവയാണ് കവിതാസമാഹാരങ്ങള്‍. പേര്‍ഷ്യന്‍ കവിയായ  ഫോറ ഫറൂഖ്സാദയുടെ രചനകള്‍  "സിന്‍' എന്ന പുസ്തകമായി പുറത്തിറക്കി. "കീപ്പിങ് ടൈം വിത്ത് ബ്ളു ഹിയെന്‍സിത്' എന്ന് കവിതാ സമാഹാരവും മൂന്ന് വിവര്‍ത്തന കവിതാ സമാഹാരങ്ങളും (ഇംഗ്ളീഷ്, പേര്‍ഷ്യന്‍) വൈകാതെ പുറത്തിറങ്ങും.  "റെഡ്ലാന്‍ഡില്‍ സ്ഥിരം കവിതാവേദിയായ "പോയട്രി അറ്റ് ദ ലോഫ്റ്റ് ആന്‍ഡ് മോര്‍' നടത്തുന്നു. അമേരിക്കക്കാരനായ ഭര്‍ത്താവ് ഡോ. അലനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചലസിലാണ്(കാലിഫോര്‍ണിയ)താമസം. നാല് വര്‍ഷം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.


എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്? കവിത ആക്റ്റിവിസത്തിന്‍്റെ ഭാഗമാകുന്നത് എപ്പോഴാണ്?

ചെറുപ്പം മുതലേ സാഹിത്യം  ഞാനിഷ്ടപ്പെട്ടിരുന്നു. പത്തുവയസുളളപ്പോള്‍ ചെറുകഥയെഴുതിയിരുന്നു. മലമുകളില്‍ താമസിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടി എന്നും രാവിലെ താഴ്വരയിലെ  മഞ്ഞ് മൂടിയ നഗരത്തിലേക്ക് യാത്രയാകും. വൈകിട്ട് എന്നും ഒരു പുതിയ കഥയുമായി അവള്‍ തിരിച്ചത്തെുന്നു. ഇത്തരം രീതിയില്‍ ഞാന്‍ കുറേ കഥകള്‍ എഴുതി. പിന്നീട് ഞാന്‍ പേര്‍ഷ്യനില്‍ കവിതകള്‍ കുറിച്ചു. 15 വയസുവരെ. ഇറാന്‍ വിട്ടു പോകുന്നതോടെയാണ് ഇംഗ്ളീഷില്‍ എഴുതാന്‍ തുടങ്ങുന്നത്. പ്രവാസി ജീവിതമാവും കൂടുതലായി എന്നെ കവിതയില്‍ കേന്ദ്രീകരിപ്പിക്കുന്നത്. ആശയവിനിമയത്തിന്‍്റെയും ആക്റ്റിവിസത്തിന്‍്റെയും ഭാഗമായി കവിത ഇതിനിടയില്‍ എപ്പോഴോ കൂടെ ചേര്‍ന്നു.

എന്താണ് താങ്കള്‍ക്ക് എഴുത്ത്? താങ്കളുടെ കവിതകളെ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുന്നു? 
മിക്കപ്പോഴും ഞാന്‍ എഴുതുന്നത് എഴുതണമെന്ന് സ്വയം നിര്‍ബന്ധിക്കപ്പെടുമ്പോള്‍ മാത്രമാണ്. സ്വന്തം ശബ്ദം നിങ്ങളോട് സംസാരിക്കുകയും, പേനയെടുത്ത്  എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്യുമ്പോഴുമാണ് ഞാന്‍ എഴുതുന്നത്. ആ സമയങ്ങളില്‍ മറ്റൊരു സാധ്യതയുമില്ല. അനുസരിക്കുക തന്നെ. എഴുതുക എന്നത് എന്നെ സംബന്ധിച്ച് സ്വന്തം ആത്മാവിനോട് സംസാരിക്കലാണ്.  
കവിതകള്‍ എന്നെപ്പറ്റിയുമുളളതല്ല. ഇത് മനുഷ്യ സമൂഹത്തെപ്പറ്റിയുളളതാണ്. പക്ഷെ, തീര്‍ച്ചയായും ഇതെന്‍്റെ പേനയാണ്, അതുകൊണ്ട് തന്നെ ഞാന്‍ ലോകത്തെ കാണുന്ന പോലെയാവും എന്‍്റെ കവിതകളുണ്ടാവുക. "സ്കാര്‍ സലൂണ്‍' എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയ ശേഷം ഞാന്‍ പതിവായി കവിയരങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. ഒരിടത്ത് കവിത ചൊല്ലുമ്പോള്‍ അതേ വേദിയില്‍ വച്ച്  മറ്റുളള സ്ഥലങ്ങളിലേക്കും ക്ഷണം ലഭിക്കുന്നു. അതിനര്‍ത്ഥം എന്നോടും എന്‍്റെ കവിതയോടും അവര്‍ക്ക് അടുപ്പം തോന്നുന്നു എന്നാണ്.

എത്രത്തോളം സ്വയം കവിതകളില്‍ ആവിഷ്കരിക്കാനാകുന്നുണ്ട്? താങ്കളെ സാമുഹ്യ-രാഷ്ട്രീയ കവിയായി വിശേഷിപ്പിച്ചാല്‍ അതിനോട് എങ്ങനെ പ്രതികരിക്കും?

ഞാന്‍ വിശ്വസിക്കുന്നത് ഭാഷ സ്വയം സോഷ്യോ-പൊളിറ്റിക്കല്‍ ആണെന്നാണ്. പ്രണയ കവിത എഴുതുമ്പോള്‍ അത് കവിയുടെ രാഷ്ട്രീയ-സാമൂഹിക-വൈകാരിക ലോകത്തെ പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സാഹിത്യത്തിന്‍െറ വിവര്‍ത്തനം പ്രധാനപ്പെട്ടതും മൂല്യവത്താവുന്നതും. വിവര്‍ത്തനത്തിലൂടെ ഒരു സംസ്കാരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നമ്മള്‍ വികാരം, രാഷ്ട്രീയം, സാമൂഹ്യ അവസ്ഥകള്‍ എന്നിവയെ പരിചയപ്പെടുത്തുകയാണ്. ഞാന്‍ എഴുതുമ്പോള്‍ ഞാന്‍ എത്രമാത്രം തുറന്നു കാട്ടപ്പെടുന്നുന്നെന്ന് ചിന്തിക്കാറില്ല. എഴുത്ത് എപ്പോഴും എഴുത്തുകാരനെ ഒന്നല്ളെങ്കില്‍ മറ്റൊരു തരത്തില്‍ തുറന്നു കാട്ടുന്നുണ്ട്. ഫിക്ഷനില്‍ പോലും എഴുത്തുകാരന്‍െറ ഭാവനകള്‍ പൂര്‍ണമായും തുറന്നുകാട്ടപ്പെടും.  എന്‍്റെ കവിതകള്‍ എന്‍്റെ ആക്റ്റിവിസത്തിന്‍്റെ ഭാഗമാണ്. ഞാനെന്തെഴുതുമ്പോഴും നേരത്തെ പറഞ്ഞതുപോലെ അത് മൊത്തം മനുഷ്യസമൂഹത്തെപ്പറ്റിയാണ്.

എന്താണ് നിങ്ങളുടെ കവിതയെ പ്രചോദിപ്പിക്കുന്നത്? എന്താണ് രചനാ രീതി?

പ്രപഞ്ചമാണ് വലിയ നീണ്ട കവിത. നമ്മളില്‍ ചിലര്‍ അതില്‍ നിന്ന് ചെറു ശകലം എടുത്ത് വാക്കുകളായി വിവര്‍ത്തനം ചെയ്യുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുളളത്.  എഴുതുന്ന സമയത്ത് വാക്കുകളുടെ സംഗീതത്തെപ്പറ്റിയാണ് ചിന്തിക്കുന്നത്. കവിതയെ ഗദ്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് വാക്കുകളുടെ ഇടയിലെ താളവും സംഗീതവുമാണ്. ആദ്യം ചെറുകുറിപ്പായി കവിത എഴുതുന്നു. ആവര്‍ത്തനങ്ങളും തിരുത്തലുകളും ധാരാളമായി വേണ്ടി വരും. അവസാനം എഡിറ്റു ചെയ്യുമ്പോള്‍ അത് ഉറക്കെ ചൊല്ലാറുണ്ട്. അതിന്‍്റെ സംഗീതം കേള്‍ക്കാനായി.


എന്താണ് നിങ്ങളുടെ രാഷ്ട്രീയം?

എന്‍്റെ രാഷ്ട്രീയമെന്നത് മാനവികതയുടെ രാഷ്ട്രീയമാണ്. ഞാന്‍ നിങ്ങളുടെ കുട്ടിയെ എന്‍്റേതെന്നപോല്‍ കാണുന്നു. നിങ്ങളെ എന്‍്റെ സ്വന്തമായും. മതം വെറുപ്പിന്‍്റെയും കൊലപതാകത്തിന്‍്റെയും നശീകരണത്തിന്‍്റെയും ഉപകരണമാണെന്നു കണ്ടപ്പോള്‍ അത് ഉപേക്ഷിച്ചു. ഈ മനോഹര ഗ്രഹത്തിലെ ഭൂരിപക്ഷത്തെയും പേലെ സമാധാനപരമായ ലോകത്ത് ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കവിതകളിലൂടെയും, രചനകളിലൂടെയും, വ്യകതിപരമായ ജീവിതത്തിലൂടെയും എല്ലാവര്‍ക്കും സമാധാനപരമായി ജീവിക്കാനാവുന്ന മെച്ചപ്പെട്ട ലോകത്തിനായിട്ടാണ് ഞാന്‍ ശ്രമിക്കുന്നത്. എനിക്ക് നിങ്ങളെമാറ്റാനാവില്ല. പക്ഷേ എന്‍െറ പെരുമാറ്റത്തിനും സംഭാവനകള്‍ക്കും എനിക്ക് ഉത്തരവാദിയാകാനാകും. ഇതുതന്നെയാണ് എന്‍െറ രാഷ്ട്രീയം.  



പ്രവാസ ജീവതത്തിന്‍െറ വേനനകള്‍, അനുഭവങ്ങള്‍


നിങ്ങള്‍ പ്രവാസിയാണ്. സ്വന്തം പ്രവാസി ജീവിതത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു?

പതിമൂന്ന് വയസുളളപ്പോഴാണ് ഞാന്‍ ഇറാന്‍ വിടുന്നത്. ട്രിനിഡഡില്‍  അമ്മായിക്കൊപ്പം കഴിയാനായി  അച്ഛനുമമ്മയും എന്നെ അയച്ചു. ഒരു വര്‍ഷത്തിനു ശേഷം ഇംഗ്ളണ്ടിലേക്കു സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ പോയി. അതിനുശേഷം ഒരു തവണയേ ഇറാന്‍ സന്ദര്‍ശിച്ചിട്ടുളളൂ. അപ്പോഴേക്ക് അവിടെ വിപ്ളവം നടന്നിരുന്നു. തിരിച്ചുപോക്ക് അത്ര സുരക്ഷിതമല്ലായിരുന്നു. എന്‍്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇറാനിലുണ്ട്. തങ്ങളുടെ കുട്ടികളും മാതാപിതാക്കളും തടവിലടക്കപ്പെടുമ്പോഴും വെടിയേല്‍ക്കുമ്പോഴുമൊക്കെയുളള അവിടെയുളള ആ ബന്ധുക്കളുടെ വേദനകളും ദുരിതവുമെല്ലാം എനിക്ക് നന്നായി അറിയാം. ഞാനൊരു ഇരട്ട ജീവിതമാണ് നയിക്കുന്നത്. ഇറാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇറാനിയനാണ് ഞാന്‍. അതേ സമയം അമേരിക്കന്‍ ഭര്‍ത്താവും കുട്ടികളുമുളള അമേരിക്കക്കാരിയാണ്. ഒരിടത്തുമാവാതിരിക്കുന്നതില്‍ ചിലപ്പോള്‍ എനിക്കു ദു:ഖം തോന്നും. പ്രവാസിയെന്നാല്‍ താന്‍ ജനിച്ച രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നയാളാണ്. പക്ഷേ പീഡിപ്പിക്കപ്പെടും എന്ന ഭയം അവളെ/അവനെ അതില്‍ നിന്ന് തടയുന്നു. പുതിയ കവിത "അഭയസ്ഥാനം'ത്തില്‍ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്:

വീടെന്നത് നഷ്ടപ്പെട്ട പല്ലാണ്/നാവ് ദൃഢത തേടുന്നു/പക്ഷേ/
ശൂന്യതയിലേക്ക് പതിക്കുന്നു.

പതിനെഞ്ച് വയസുമുതല്‍ ഞാന്‍ ലോകത്ത് പലയിടത്തായി കഴിഞ്ഞു. അത് ഈ ഭൂമി തന്നെ എന്‍െറ വീടാക്കുന്നു. അത് ഒരാളെ സ്വതന്ത്രമാക്കുന്ന അവസ്ഥകൂടിയാണ്.



ഇറാന്‍, അമേരിക്ക, രാഷ്ട്രീയാവസ്ഥകള്‍


എന്താണ് കുട്ടിക്കാലത്തെ ഇറാനെപ്പററിയുള്ള ഓര്‍മകള്‍?

ഇറാനിലെ കുട്ടിക്കാലം വര്‍ണങ്ങള്‍ നിറഞ്ഞായിരുന്നു. കളിചിരികള്‍, പിക്കിനിക്കുകള്‍, വെള്ളിയാഴ്ചകളിലെ കൂടിച്ചേരലുകള്‍, ഭക്ഷണം, തെരുവുകളിലെ ചേതനകള്‍.പക്ഷേ ഇതെല്ലാം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. എന്‍െറ കുട്ടിക്കാലത്തെ തെഹ്റാന്‍ ഇപ്പോള്‍ നിലവിലില്ല.


ഇറാന്‍ എങ്ങോട്ടാണ് നീങ്ങുന്നത്?


ഇറാന്‍ എങ്ങോട്ടാണ് ചലിക്കുന്നത് എന്ന് എനിക്കറിയില്ല. അത് അവിടെ ജീവിക്കുന്ന ജനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എന്തെങ്കിലും മാറ്റങ്ങള്‍ വരണമെങ്കില്‍ അത് ഉള്ളില്‍ നിന്നു തന്നെയാണ് വരേണ്ടത്.

ഇറാനിലെ ഭരണകൂടത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

ഇറാനില്‍ നിലനില്‍ക്കുന്നത് സര്‍വാധിപത്യ ഭരണകൂടമാണ്.  അവിടുത്തെ സര്‍ക്കാര്‍ ജനങ്ങളെ, സ്ത്രീകളെ, ദരിദ്രരെ, കുട്ടികളെ അടിച്ചമര്‍ത്തുന്നു.  ഇറാന്‍ പ്രസിഡന്‍്റ് അഹ്മദി നജാദ് എന്‍്റെ ജനതയെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്ന ഭരണകൂട പ്രതീകമാണ്. അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളെ അനുദിനം പിന്നോട്ട് ഓടിക്കുകയും വെറും ലൈംഗികോപകരണമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. നന്മകള്‍ ഭരണകൂടത്തില്‍ കുറവാണ്.


ഇറാനിലെ നിലവിലെ ഭരണകൂടത്തെ സ്ഥാപിച്ചത് ഒരു വിപ്ളവമാണ്. ആ വിപ്ളവത്തോടുള്ള സമീപനം?

ഇറാനിയന്‍ വിപ്ളവമെന്നത് ജനങ്ങളുടെ വിപ്ളവമായിരുന്നു. പക്ഷേ,  തുടക്കത്തിലേ അട്ടിമറിക്കപ്പെട്ടു. അടിസ്ഥാന ജനങ്ങളുടെയും കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ജൂതരുടെയും സ്ത്രീകളുടെയും ഒക്കെ പിന്തുണയോടെ, അവരുടെ നേതൃത്വത്തില്‍ നടന്നു വന്ന ഒരു ജനകീയ വിപ്ളവത്തെ  ഇസ്ലാമിക ഭരണകൂടം ഹൈജാക്ക് ചെയ്തു. അവര്‍ തന്നെയാണ് ഇപ്പോഴും ഭരിക്കുന്നത്.  ജനം വിപ്ളവം തുടങ്ങിയത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വേണ്ടിയാണ്. പക്ഷെ അത് ഷിയാ മേധാവിത്ത ഭരണമായി മാറി. ഇറാനും ഇറാഖും നടത്തിയ എട്ടുവര്‍ഷത്തെ യുദ്ധം ആ ഭരണത്തെ ഊട്ടിയുറപ്പിച്ചു. ജനാധിപത്യവാദികളെയും സ്വാതന്ത്ര്യം ആവശ്യപ്പെട്ടവരെയും അവര്‍ കൊന്നൊടുക്കി. കുറേയായിരം നല്ല മനുഷ്യര്‍ രാജ്യം വിട്ട് പലായനം ചെയ്തു.


വളരെയധികം ഇറാനിയന്‍ എഴുത്തുകാരും ബുദ്ധിജീവികളും തടവറയിലാണ്. അവരെപ്പറ്റി എന്തു പറയും?

ഏതൊരു സേച്ഛാധിപത്യ ഭരണകൂടവും അവരുടെ കവികളെ, ബുദ്ധിജീവികളെ, മനുഷ്യാവകാശവും സ്വാതന്ത്ര്യവും ആവശ്യപ്പെടുന്നവരെ ഭയക്കുന്നു. ഇതെന്നത് ഇറാന്‍, ചൈന, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ബാധകമാണ്. ഇവിടങ്ങളില്‍ അധികാരത്തിലുള്ളവര്‍ തങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ബുദ്ധിജീവികളുടെയും  കവികളുടെയും  ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമിക്കും.


താങ്കള്‍ അടുത്തിടെ ഇറാനില്‍ പോയിരുന്നോ? ഇറാനിയന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കൊണ്ട് ഇറാനിലേക്കുള്ള യാത്ര അപകടകരമാണെന്ന് കരുതുന്നോ?

ഞാന്‍ ഇറാനിലേക്ക് പോയിട്ടില്ല. അത് ചെയ്യുന്നത് സുരക്ഷിതമല്ല.  അതെന്തുകൊണ്ട് എന്ന് നിങ്ങള്‍ക്ക് ഒരു ഉദാഹരണം നല്‍കാം. ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഇറാന്‍ സ്റ്റഡീസ് ഈ ഓഗസ്റ്റില്‍ ഇസതാന്‍ബുളില്‍  സമ്മേളനം ചേരാന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ, പെട്ടന്ന് ഇറാന്‍ സര്‍ക്കാര്‍ അതിനെ ബഹായികളുടെയും രാജഭക്തരുടെയും സംഘടനയായി മുദ്രകുത്തി. അതോടെ 13 പാനലുകളും 20 മറ്റുളളവരെയും മാറ്റേണ്ടി വന്നു. കാരണം പല പ്രതിനിധികളും ഇറാനില്‍ ജീവിക്കുന്നവരോ ഇറാനില്‍ പതിവായി പോകുന്നവരോ ആണ്. അവര്‍ ഭരണകൂട തിരിച്ചടി ഭയക്കുന്നു. അവര്‍ പങ്കെടുത്തിരുന്നെങ്കില്‍ ഭരണകൂടം വേട്ടയാടിയേനേ. എന്നാല്‍, ബഹായികള്‍ എന്നത് സമാധാനപരമായി കഴിയുന്ന രാഷ്ട്രീയേതര സംഘമാണ്. അവര്‍ക്ക് ഈ സംഘടനയുമായി ഒന്നുമുണ്ടായിരുന്നില്ല. അതുപോലെ രാജഭക്തര്‍ക്കും സംഘടനയുമായി ബന്ധമില്ല. അനീതികളെ അംഗീകരിക്കാനായി പാസാക്കപ്പെട്ട നിയമങ്ങളുടെ കരുണയില്‍ കഴിയേണ്ടിവരുന്ന രാജ്യത്ത് പോകുന്നത് സുരക്ഷിതമല്ളെന്ന് ഞാന്‍ കരുതുന്നു.


ഒബാമ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെ എങ്ങനെ കാണുന്നു?

ഞാന്‍ ഒബാമാക്കാണ് വോട്ട് ചെയ്തത്. അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമാണുള്ളത്. പക്ഷേ, അത്യന്തികമായി അദ്ദേഹം നാല് വര്‍ഷത്തേക്ക് മാത്രം തെരഞ്ഞെടുക്കപ്പെട്ടയാളാണ്. അത് മതിയായ കാലമല്ല. ഒബാമ ജയിക്കുമെന്ന് ഉറപ്പായിരുന്നു. ജയിക്കേണ്ടിയിരുന്നു. മറ്റൊരു ബദല്‍ എനിക്ക് ചിന്തിക്കാന്‍ പോലുമാവില്ല.


അമേരിക്കയിലെ ജനാധിപത്യ ധ്വംസനങ്ങളെപ്പറ്റി എന്തുപറയും?

അമേരിക്ക ജനാധിപത്യത്തിന് മൂല്യം കല്‍പ്പിക്കുന്ന രാജ്യമാണ്. ഇറാനെയോ ചൈനയെയോ ഒന്നും അതുമായി തുലനം ചെയ്യാനാവില്ല. അമേരിക്കയില്‍ ജനാധിപത്യമേ നിലനില്‍ക്കുന്നുള്ളൂ എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ, അവിടെ ജനാധിപത്യം, ജനങ്ങളുടെ അന്തസ് എന്നിവ വിലമതിക്കപ്പെടുന്നുണ്ട്.


പക്ഷെ, അമേരിക്കന്‍ ഭരണകൂടത്തിനെതിരെ നിങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യ പോരാട്ടവും പ്രതിഷേധവും സംഘടിപ്പിച്ചതായി അറിയാം. എന്തിനായിരുന്നു അത്?

ഇറാനിയന്‍ സാഹിത്യകാരുടെ രചനാ സമാഹാരമായ "സ്ട്രേഞ്ച് ടൈംസ്, മൈ ഡിയര്‍' എന്ന പുസ്തകം  പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു അത്. പക്ഷെ വിദേശ സ്വത്ത് നിയന്ത്രണ ഓഫീസ് അനുമതി നല്‍കാന്‍ വിസമ്മതിച്ചു. ദശലക്ഷം ഡോളര്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് ഇറാനിയന്‍ രചനാ സമാഹാരം പുറത്തിറക്കുന്നത്. അമേരിക്കയില്‍ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുളള രചനകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ പ്രതിഷേധവും പ്രചരണവും സംഘടിപ്പിച്ചു. നിയന്ത്രണങ്ങള്‍ക്കെതിരെ ജനാധിപത്യത്തിന്‍്റെ കളിത്തൊട്ടില്‍ നടന്ന നല്ല പ്രതിഷേധമായിരുന്നു. കോടതിയില്‍ കേസും നല്‍കി. ഒടുവില്‍ "പൊതു അനുമതി' നല്‍കിയതോടെ ഞങ്ങള്‍ വിജയിച്ചു.


സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം പശ്ചിമ ഏഷ്യയില്‍ നിന്നും അറബ് ലോകത്തുനിന്നുമുളളവര്‍ അമേരിക്കയില്‍ സംശയത്തിന്‍്റെ നിഴലിലാണെന്നു കേട്ടിട്ടുണ്ട്.


നിരപരാധികള്‍ക്ക് നേരെ നടന്ന ആക്രമണമാണ് സെപ്റ്റംബര്‍ 11. അതിന് ന്യായീകരണമില്ല. അമേരിക്കയില്‍ വലിയ അളവില്‍  അത്തരം ആക്രമണം നടക്കുന്നത് ആദ്യമായാണ്. ഇത് ജനങ്ങളെ ദു:ഖിപ്പിക്കുകയും രോഷാകുലരാക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളോട് എനിക്കൊരു തരത്തിലും യോജിപ്പില്ല.  നിരവധി മരണങ്ങള്‍ക്കൊപ്പം അത് ഞങ്ങളെപ്പോലുളള അറബ് പ്രവാസികള്‍ക്കും സാധാരണജനങ്ങള്‍ക്കുമെതിരായ നീക്കങ്ങളായും മാറി. അമേരിക്കന്‍ ഭരണകൂടം ഞങ്ങളെ സംശയത്തോടെയും ഭയത്തോടെയും നോക്കാന്‍ തുടങ്ങി.  ആക്രമണത്തിനു ശേഷം അവര്‍ "ഹോംലാന്‍ഡ് സെക്യൂരിറ്റി' നിയമം നടപ്പാക്കി. ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കാരണവും നടപടിയും കൂടാതെ സംശയത്തിന്‍്റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്യാം. ആരെയും തീവ്രവാദിയെന്നു മുദ്രകുത്തി ശിക്ഷവിധിക്കാം. ഫോണുകള്‍ ചോര്‍ത്താന്‍ തുടങ്ങി.
ആക്രമണത്തിനുശേഷം ജോര്‍ജ് ഓര്‍വലിന്‍്റെ കഥാപാത്രങ്ങളായി ഞങ്ങള്‍ എന്നു പറയുന്നതാവും ശരി. വലിയ സഹോദരന്‍ (ബിഗ് ബ്രദര്‍) ഞങ്ങള്‍ അറിയാതെ ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ ഫോണുകള്‍, തപാലുകള്‍ എല്ലാം ഒളിഞ്ഞിരുന്നു നോക്കുന്നു.

ആക്രമണത്തിനു ശേഷം എങ്ങനെയായിരുന്നു നിങ്ങളുടെ ജീവിതം? വ്യക്തിപരമായി പ്രശ്നങ്ങള്‍ നേരിട്ടോ?

വ്യക്തിപരമായി പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട്. പക്ഷെ ഞാനതത്ര വലിയ കാര്യമാക്കുന്നില്ല ഇറാന്‍കാരിയായതിനാല്‍ അവര്‍ കൂടുതലായി എന്നെ നിരീക്ഷിക്കുന്നുണ്ട്. പക്ഷെ അത് അസംബന്ധമാണ്.കവിയാണ് ഞാന്‍. ജനങ്ങളെ കൊല്ലുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്ന ഏതെങ്കിലും നീക്കങ്ങളുമായി ഏതെങ്കിലും തരത്തില്‍ എനിക്ക് ഐക്യപ്പെടാനാവില്ല. വിമാന യാത്രകളില്‍ അവര്‍ എന്നെ കൂടുതലായി പരിശോധിക്കുകയും നിരീക്ഷണ വലയില്‍ നിര്‍ത്തുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ അമേരിക്കക്കാരിയായ സുഹൃത്തിനൊപ്പം വിമാനത്താവളത്തില്‍ എത്തിയ അവര്‍ എന്‍്റെ ബാഗുകള്‍ എല്ലാം ചികഞ്ഞ് പരിശോധിച്ചു. അമേരിക്കന്‍ സുഹൃത്ത് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ "നിങ്ങള്‍ കാരണമല്ല, ഇവര്‍ കൂടെയുളളതുകൊണ്ടാണെന്ന്' പറഞ്ഞു. മറ്റൊരിക്കല്‍, ഫ്രാങ്ക്ഫുര്‍ട്ടില്‍ വച്ച് വിമാനത്താവളത്തില്‍ വച്ച് പോലീസ് ചോദ്യം ചെയ്തു. തലേന്ന് ഞാനെവിടെ തങ്ങിയെന്നറിയണം. അമ്മയുടെ സുഹൃത്തായ ഇറാനിയന്‍ സ്ത്രീയുടെ വീട്ടിലാണ് ഞാന്‍ തങ്ങിയിരുന്നത്. കഷ്ടകാലത്തിന് അവരുടെ പേര് ചോദിച്ചപ്പോള്‍ ഓര്‍മ വന്നതുമില്ല. കുറേ നേരം തിരിച്ചും മറിച്ചും ചോദ്യം ചെയ്യലായി. ഒടുവില്‍ വിട്ടയച്ചു. പക്ഷെ വിമാനത്തില്‍ കയറുമ്പോള്‍ ഒപ്പം വന്നു. എന്നെ തന്നെ നോക്കി നില്‍പ്പായി.  അതേ സമയം ജനങ്ങളില്‍ നിന്ന് അനുകൂലമായ മനോഭാവം ഉണ്ടാവുകയും ചെയ്യുന്നു.

അമേരിക്ക തങ്ങളുടെ പ്രഖ്യാപിത ശത്രുവായ ഇറാനു നേരെ ഒരാക്രമണം നടത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഈ ചോദ്യം എനിക്ക് ഉത്തരം പറയാന്‍ കഴിയുന്നതിന് അപ്പുറത്താണ്. ഭാവിയെപ്പറ്റി പ്രവചിക്കാന്‍ ഞാനാളല്ല. ഞാന്‍ ചിന്തിക്കുന്നത് ലോകത്തിന്‍െറ നന്മക്ക് നമുക്ക് എന്തുചെയ്യാനാവും എന്ന് മാത്രമാണ്.  ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനോട് ആര്‍ക്കും യോജിക്കാനാവില്ല. യുദ്ധം അന്തമില്ലാത്ത ദുരിതവും ദുരന്തങ്ങളും തുറന്നു വിടും. രക്തം ചൊരിയും. സ്നേഹവും സാഹോദര്യവും സമാധാനവുമാണ് എല്ലാവര്‍ക്കും വേണ്ടത്. ഇറാനെതിരെ ആക്രമണം നടന്നാല്‍ അത് എന്‍െറ ജനതയുടെ അന്തമില്ലാത്ത ദുരന്തങ്ങളുടെ തുടക്കമാവും.

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഒരു ഇറാനിയന്‍-അമേരിക്കന്‍ സ്ത്രീ എന്ന നിലയില്‍ അതിനെ നിങ്ങള്‍ എങ്ങനെ നേരിടും?

ഇറാനെതിരെ ഒരാക്രമണം നടന്നാല്‍ അത് വലിയ പ്രതിസന്ധിയാവും ഞങ്ങളെപ്പോലുളള പ്രവാസികളില്‍ സൃഷ്ടിക്കുക. ഞങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തെ എതിര്‍ക്കണം. യുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കണം. അതേ സമയം ഞങ്ങള്‍ ഇറാനിലെ ജനാധിപത്യ-യാഥാസ്ഥിതിക ഭരണത്തോട് യോജിപ്പുണ്ടെന്ന് കരുതുകയും അരുത്.  ഇതാവും ഞങ്ങളുടെ പ്രതിസന്ധി.


സ്ത്രീ, അടിച്ചമര്‍ത്തല്‍, വിമോചനം

"അവസാനത്തിന്‍െറ അവസാനം വരെ ഇത്  ആണിന്‍െറ ലോകമാണ് എന്ന കവിതയിലുള്‍പ്പടെ സ്ത്രീ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ അക്രമണോത്സുകമാകുന്നു. ഇത് ബോധപൂര്‍വമായ ശ്രമമാണോ?

ഞാന്‍ സ്ത്രീയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള മനുഷ്യാവകശാല ലംഘനങ്ങളില്‍ വളരെ വലിയ ഉത്കണ്ഠകളുണ്ട്.  ഇറാനില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പടെ എല്ലായിടത്തൂം നടക്കുന്ന ആക്രമണത്തില്‍. അതെന്‍െറ കവിതകളില്‍ സ്വാഭാവികമായി തന്നെ കടന്നുവരുന്നതാണ്.


എന്താണ് ഇറാനിലെ സ്ത്രീകളുടെ അവസ്ഥ?
അത്ര നല്ലതല്ലാത്ത അവസ്ഥയാണ്. ലോകത്തിന്‍്റെ മറ്റ് പലഭാഗങ്ങളിലെയും പോലെ സ്ത്രീകളെ വിദ്യാഭ്യാസം നിഷേധിച്ചും അടിച്ചമര്‍ത്തിയും വീടുകളില്‍ തളച്ചിട്ടും അവളുടെ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കുകയാണ്. ലൈംഗിക അടിമകളായും അടിമ-ഭാര്യകളുമായിട്ടുമവരെ ചൂഷണം ചെയ്യുന്നു. മൂടുപടങ്ങള്‍ക്കു പിന്നില്‍ വെറും ലൈംഗികോപകരണമായി മാത്രം പരിഗണിക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ഇറാനിയന്‍ സ്ത്രീകള്‍ വളരെ കരുത്തുളളവരാണ്. അവര്‍ തങ്ങള്‍ക്കെതിരെയുളള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ എന്നും വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ്.

സ്ത്രീകളുടെ വിമോചനം എങ്ങനെ സാധിക്കുമെന്നാണ് കരുതുന്നത്?

തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതി നിറഞ്ഞ അവസ്ഥകളെ സ്ത്രീകള്‍ നിരാകരിക്കാന്‍ പഠിക്കണം. സ്വയം അവര്‍ നീതിയും തുല്യതയും നേടേണ്ടതുണ്ട്. തങ്ങള്‍ക്കും തങ്ങളുടെ പെണ്‍മക്കള്‍ക്കും മേല്‍ പുരുഷാധിപത്യ സമൂഹങ്ങള്‍ അടിച്ചേല്‍പിച്ച  എല്ലാത്തരം മര്‍ദനങ്ങളെയും നീക്കം ചെയ്യണ്ടതുണ്ട്. നമ്മുടെ അമ്മാര്‍ സ്വയം അടിച്ചമര്‍ത്തലിന്‍െറ ഇരയാകുകയും അത് തങ്ങളുടെ പെണ്‍മക്കളുടെ മേല്‍ നടപ്പാക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഒന്നിക്കുകയും കൂട്ടായി തന്നെ തങ്ങളുടെ അവകാശം നേടിയെടുക്കുകയും വേണം.  പലപ്പോഴും പറഞ്ഞിട്ടുളള മറുപടി ആവര്‍ത്തിക്കാം. സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതേ വസ്ത്രധാരണം ഒരു വര്‍ഷം എല്ലാ പുരുഷന്‍മാരും ഉപയോഗിക്കാനാവശ്യപ്പെടണം. കല്ലിലും മറ്റും തട്ടി കുറച്ചു വീഴട്ടെ. സ്ത്രീകള്‍ പുറകെ ഒരു ചാട്ടയുമായി പോകാം. കുറച്ചു നാളുകള്‍കൊണ്ട് കാര്യം മനസിലാകും. കുറച്ച് അനുഭവിക്കുമ്പോള്‍ പുരുഷന്‍ തന്നെ സമത്വം ആവശ്യപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. ഇത് തമാശയല്ല, പരീക്ഷിച്ചുനോക്കാവുന്നതേയുളളൂ. പക്ഷെ സ്ത്രീകള്‍ ലോകത്തെല്ലായിടത്തും നുകങ്ങളില്‍ നിന്ന് മോചിതരായി കൊണ്ടിരിക്കുകയാണ്. അധികകാലം ഇതുപോലെ തുടരാനാവില്ല. സ്ത്രീകളെ സംബന്ധിച്ച് അവര്‍ ഭൂമിയിലെ ജനസംഖ്യയുടെ പാതിവരുന്നു. അവര്‍ക്ക് ആദരവും വിദ്യാഭ്യാസവും  പുരുഷന്‍മാര്‍ ആഘോഷിക്കുന്ന സ്വാതന്ത്ര്യവും നല്‍കാതിരിക്കുമ്പോള്‍ ഈ ലോകമെന്നത് മുറിഞ്ഞ ചിറകുള്ള പക്ഷിയാണ്.പറക്കാനാവില്ല.


നിങ്ങള്‍ ഒരു സ്ത്രീ എഴുത്തുകാരിയാണോ?

ഇത് പുരുഷന് ആധിപത്യമുളള പുരുഷന്‍്റെ ലോകമാണ്. അവിടെ സ്ത്രീകളുടെ ശബ്ദം മുഴങ്ങണമെന്നും സമത്വം യാഥാര്‍ത്ഥ്യമാകണമെന്നും തന്നെയാണ് എന്‍്റെ നിലപാട്. ഇറാനിലുള്‍പ്പടെ സ്ത്രീകളെ വീടിനുളളിലും പര്‍ദയ്ക്കുളളിലും  സ്വാതന്ത്ര്യമില്ലാതെ അടച്ചിടുമ്പോള്‍ ഞാനെന്തിന് നിശബ്ദമായിരിക്കണം. എന്‍്റെ കവിതകള്‍ നല്ല പങ്കും സ്ത്രീകളെ സംബോധനചെയ്യുന്നതും അവരുടെ പ്രശ്നങ്ങള്‍ വ്യക്തമാക്കുന്നതുമാണ്. അതുകൊണ്ട് എന്‍െറ സ്ത്രീ എഴുത്തുകാരിയാക്കുന്നതില്‍ യോജിപ്പില്ല. സാഹിത്യം സാഹിത്യമാണ്. അതിനെവിഭജിക്കനോ, വര്‍ണം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വേതിരിക്കാനോ പാടില്ല.


ഇറാനിയന്‍ സാഹിത്യത്തെപ്പറ്റി?

അന്താരാഷ്ട്ര നിലവാരമുളളതാണ് ഇറാനിലെ സാഹിത്യം. പക്ഷേ, ആ സാഹിത്യം മൊഴിമാറ്റപ്പെടാതെ ബാക്കി ലോകമെങ്ങനെ അറിയുമെന്നത് മറ്റൊരു വിഷയമാണ്.  അടിച്ചമര്‍ത്തലുകളെ അതിജീവിച്ചാണ് അവിടെ സാഹിത്യം നിലനില്‍ക്കുന്നത്. പുതിയതായി നിരവധി പേര്‍ കടന്നുവരുന്നുണ്ട്.  ഷര്‍നൂഷ് പുരിസ്പോര്‍, ഗോലി തരാഗി, പെഡ്റാം മോലിയിയാന്‍, ഗ്രാനസ് മൗസാവി, നസിം ഖാക്സര്‍, ഷംലു, പാര്‍ടോ നൂറിയാല തുടങ്ങിയ നല്ല എഴുത്തകാര്‍ നിര്‍ഭയമായി എഴുതുന്നു. പ്രവാസികളായി കുറേയേറെപ്പേര്‍ വേറെയുമുണ്ട്.  ഇപ്പോള്‍ ഇറാന്‍ സാഹിത്യത്തിന്‍െറ പല സമാഹാരങ്ങള്‍ ഇറങ്ങൂന്നുണ്ട്.


വളരെയധികം ഇറാന്‍ എഴുത്തുകാര്‍ പ്രവാസികളാണ്. എന്താണ് പൊതുവില്‍ ഇവരുടെ സംഭാവന?
അതെ. വളരെയധികം ഇറാന്‍ കാര്‍ പ്രവാസികളായിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. ഇവര്‍ തങ്ങളുടെ ഓര്‍മക്കുറിപ്പുകളും നോവലുകളും പ്രസിദ്ധീകരിക്കുന്നു. 
അടുത്തിടെ പ്രസിദ്ധീകരിച്ച അത്തരം കൃതികളെല്ലാം വിജയങ്ങളായിരുന്നു. അതില്‍ നഹിദ് റാച്ചിലിന്‍, ജാസ്മിന്‍ റാസനിക്, അസര്‍ നത്ഫസി, പൊറോചിത കാഖ്പൗര്‍, അനിത അമിറിസ്വാനി, ഗിന നഹായി, സോഹറെ ഖഹ്റെമാനി എന്നിവരുടെ കൃതികള്‍ ഉള്‍പ്പെടുന്നു. ഇത്തരം രചനകള്‍ ഇറാന്‍ സാഹിത്യത്തെയും പൊതുവില്‍ ലോകസാഹിത്യത്തെയും അഭിവൃദ്ധിപ്പെടുത്തുകയാണ് ചെയ്യുന്നത്.


ഇറാനില്‍ നിന്ന് കുറേ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. മറ്റ് കലാരൂപങ്ങളും?

ഇറാനില്‍ സിനിമയെടുക്കുന്നത് സാഹസമാണ്. പലരും അതിന്‍്റെ പേരില്‍ തടവിലടയ്ക്കപ്പെടുകയും വിചാരണ നേരിടുകയുമൊക്കെ ചെയ്യുന്നു. പലരും തങ്ങള്‍ക്കുളള പരിമിതമായ സ്വാതന്ത്ര്യം ശരിക്കും ഉപയോഗിക്കുന്നവരാണ്. ഇറാനിയന്‍ സിനിമകളോട് എന്നും ആദരവാണ് എനിക്കുള്ളത്്. ഞങ്ങള്‍ക്ക് ലോക നിലവാരമുള്ള സംവിധയാകരും അഭിനേതാക്കളുമുണ്ട്. അടുത്തിടെ അമേരിക്കന്‍ അക്കാദമി അവാര്‍ഡ് നേടിയ "എ സെപ്പറേഷന്‍' എന്ന സിനിമ അത്ഭുതപ്പെടുത്തുന്നു. ഇത്രയേറെ നിയന്ത്രണമുള്ളപ്പോഴും എങ്ങനെ ഇത്തരത്തില്‍ സിനിമ നിര്‍മിക്കാന്‍ കഴിയുന്നു?


കവിത എത്രമാത്രം അമേരിക്കയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്?
            
വളരെ കുറച്ചുപേരെ പുസ്തകങ്ങള്‍ വായിക്കുന്നുള്ളൂ. അതിലും വളരെ കുറച്ചുപേര്‍ മാത്രമേ കവിത വായിക്കുന്നുള്ളൂ. പോയട്രി ഇന്‍ മോഷന്‍ എന്ന പരിപാടി അമേരിക്കയില്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക് സിറ്റി സബ്്വേയില്‍ ട്രെയിനില്‍ യാത്ര ചെയ്ത് കവികള്‍ കവിത ചൊല്ലുന്നു. അങ്ങനെ ഒരിക്കലും കവിതയുമായി ബന്ധപ്പെടാത്തവര്‍ക്കും കവിത പരിചിതമാക്കുന്നു.  പോയട്രി സൊസൈറ്റി ഓഫ് അമേരിക്കയാണ്  ഇത്തരം നിരവധി പരിപാടികള്‍ നടത്തുന്നത്. കവിത സ്വീകാര്യമാക്കുകയാണ് ലക്ഷ്യം.  
 

താങ്കള്‍ മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. എന്താണ് ഇന്ത്യയില്‍ നിന്ന് സ്വായത്തമാക്കിയത്?
ഇന്ത്യ വേഗത്തില്‍ ഒന്നു ഓടിക്കാണുകയായിരുന്നു ഞങ്ങള്‍.  താജ്മഹല്‍ കണ്ടു. കാഴ്ചകാണാന്‍ വരുന്നവരില്‍ നിന്ന് കുറേ പണം അധികാരികള്‍ ഈടാക്കുന്നുണ്ട്. പക്ഷെ അതിനുപുറത്ത് ആഗ്ര മാലിന്യം നിറഞ്ഞ് തകര്‍ന്നടിഞ്ഞിരിക്കുന്നു. ഓരോ ദിവസവും നഗരം നശിച്ചുകൊണ്ടിരിക്കുകയാണ്. വൃത്തിഹീനമായ നഗരത്തില്‍ കുറേയേറെ ദരിദ്രരെയും ഞങ്ങള്‍ കണ്ടു. ഞങ്ങളെപ്പോലുളളവരില്‍ നിന്ന് ഈടാക്കിയ ആ പണം മുഴുവന്‍ എവിടെ പോകുന്നു. എന്തുകൊണ്ട് ഈ ജനങ്ങളുടെ പട്ടിണി മാറുന്നില്ല. കാഴ്ചകളിലെല്ലാം ഇങ്ങനെ മനോഹരവും വേദനിപ്പിക്കുന്നതുമായ രണ്ടു വശങ്ങളുണ്ട്. മനസിലുള്ള ഇന്ത്യ  വൈകാരികമായി, ദൃശ്യപരമായി, സംവോദപരമായി, ആത്മീയപരമായി സങ്കീര്‍ണമാണ്. അതെനിക്ക് വിവരിക്കാനാവില്ല. പക്ഷേ എനിക്ക് പറയാനാവും: ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നുണ്ട്്. വീണ്ടും വരണമെന്നുണ്ട്.
 

നിങ്ങള്‍ ചിത്രകാരിയാണ്. സുന്ദരങ്ങളായ ചിത്രങ്ങള്‍ വരച്ചിട്ടുമുണ്ട്. അതെപ്പറ്റി പറയൂ?


ശരിയാണ്. ഞാന്‍ ചിത്രം വരയ്ക്കാറുണ്ട്. എണ്ണച്ചായ ചിത്രങ്ങളാണ് അധികവും വരയ്ക്കാറ്. പക്ഷെ മറ്റ് മാധ്യമങ്ങളും ഉപയോഗിക്കാനാവും. പേന പരാജയപ്പെടുമ്പോള്‍ ഞാന്‍ ബ്രഷ് കയ്യിലെടുക്കും. ചിലതെല്ലാം വാക്കുകളില്‍ ആവിഷ്ക്കരിക്കാവുന്നതിനുപുറത്താണ്. ഞാനിപ്പോള്‍ വരച്ച ചിത്രങ്ങള്‍ സമാഹരിച്ചുകൊണ്ടിരിക്കുകയാണ്.

വിവര്‍ത്തനങ്ങള്‍ ധാരാളമായി നിങ്ങള്‍ നടത്തുന്നു. ഫോറ ഫറോഖ്സാഡിന്‍െറ രചനകള്‍ "സിന്‍' എന്ന പേരില്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്താണ് വിവര്‍ത്തനത്തില്‍ പൊതുവില്‍ സ്വീകരിക്കുന്ന രീതി?
ഫോറ ഫറൂഖ്സാദ് ആധുനിക കവികളിലെ ഏറ്റവും മികച്ച വ്യക്തിത്വമായിരുന്നു. ഞാന്‍ അവരുടെ 41 കവിതകള്‍ മൊഴിമാറ്റാനായി രണ്ട് വര്‍ഷം ചെലവിട്ടു.  അവരുടെ കവിതകളിലെ സംഗീതം ഇംഗ്ളീഷിലേക്ക് കൊണ്ടുവരാനായിരുന്നു ശ്രമം. അല്ലാതെ, അവരുടെ കൃതികള്‍ വിവര്‍ത്തനത്തിലുടെ കബന്ധങ്ങളാക്കാനായിരുന്നില്ല,  പകരം ജീവിക്കുന്ന, ശ്വസിക്കുന്ന കവിതകളാക്കുകയായിരുന്നു.അത് സുന്ദരമായ വെല്ലുവിളിയായിരുന്നു.  കാരണം  അതിന്‍്റെ സംഗീതവും ഇംഗ്ളീഷിലേക്കാക്കണം. അതില്‍ വിജയിച്ചുവെന്നാണ് പ്രതികരണങ്ങള്‍ വ്യക്യമാക്കുന്നത്.

എന്താണ് പുതിയ രചനകള്‍?

ഈ വര്‍ഷമാദ്യമാണ് ഇറാന്‍ പ്രവാസികളുടെ കവിതകളടങ്ങളിയ "ഫോര്‍ബിഡന്‍ പോയംസ്' പുറത്തിറങ്ങിയത്.അടുത്തവര്‍ഷം മാര്‍ച്ചില്‍ രണ്ട് പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധമാവും. ഒന്ന് ഞാന്‍ എഡിറ്റ് ചെയ്ത "ബ്രേക്കിംഗ് ദ ജാസ് ഓഫ് സൈലന്‍സ്' പുറത്തിറങ്ങും. രണ്ടാമത്തേത് എന്‍െറ കവിതാ സമാഹാരമാണ്: "കീപ്പിങ് ടൈം വിത്ത് ബ്ളൂ ഹിയസിന്‍ത്ത്സ്'. ഞാന്‍ വാള്‍ട്ട് വൈറ്റ്മാന്‍െറക കവിതകള്‍ മറ്റൊരു കവിക്കൊപ്പം പേര്‍ഷ്യിനിലേക്ക് മൊഴിമാറ്റുകയാണ്.

എന്താണ് താങ്കളുടെ ജീവിതാവസ്ഥ?

ഞാന്‍ ലോസ് അഞ്ചലസില്‍ ജീവിക്കുന്നു. ശാന്തമായ ജീവിതമാണ്. കാരണം വളരെയധികം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അടുത്തിടെ എന്‍െറ കവിതകളും കവിതാ വിവര്‍ത്തനങ്ങളും സംഗീതവുമായി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സംഗീതകാരനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.  അത് വളരെ പ്രചോദാത്മകമായിരുന്നു. വളരെയധികം യാത്ര ചെയ്യുന്നു. പുതിയ രണ്ടു പുസ്തകങ്ങളുമായി അമേരിക്കയില്‍ കഴിയുന്നത്ര നഗരങ്ങള്‍ സഞ്ചരിക്കണമെന്നാണ് ആഗ്രഹം.

ഒരു എഴുത്തുകാരിയായിരുന്നില്ളെങ്കില്‍ താങ്കള്‍ എന്താകുമായിരുന്നു?

മറ്റൊരാളായി സങ്കല്‍പിക്കുന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അല്ളെങ്കില്‍ ഞാനിപ്പോള്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊന്ന് ചെയ്യുന്നത് ചിന്തിക്കാനും സാധ്യമല്ല. പ്രശ്ചന്നവേഷ പാര്‍ട്ടികള്‍ക്കുവേണ്ടി പോലും ഞാന്‍ മറ്റൊരു വേഷം ധരിക്കാറില്ല. കാരണം എനിക്ക് മറ്റൊരാളാവുക എന്ന ഭ്രമാത്കമതയോ, ആഗ്രഹമോ   ഒട്ടുമില്ല. എനിക്ക്  ഞാനായി തുടരണം.



പച്ചക്കുതിര,  2012 ഡിസംബര്‍
http://www.pachakutira.com/detail_news.php?id=3