Thursday, December 10, 2015

ഹിന്ദുത്വശക്തികളെ ചെറുക്കാന്‍ നാരായണ ഗുരുവിനെക്കൊണ്ടാവില്ല


സംഭാഷണം
സി.എസ്.മുരളി/ആര്‍.കെ.ബിജുരാജ്




ഹിന്ദുത്വശക്തികളെ ചെറുക്കാന്‍
നാരായണ ഗുരുവിനെക്കൊണ്ടാവില്ല


സമരമുഖങ്ങളില്‍ സംഘാടകനായും പോരാളിയുമായി നിറഞ്ഞുനില്‍ക്കുമെങ്കിലും പുറംലോകത്ത് അധികമാരുമറിയാതെ എന്നും പിന്നണിയില്‍ ഒതുങ്ങുന്ന ചിലരുണ്ട്. ചരിത്രത്തിന്‍െറ വിരോധാഭാസങ്ങളില്‍ ഒന്നാണത്. അത്തരക്കാരില്‍ മുന്‍നിരയില്‍ വരുന്നയാളാണ് ദലിത് ആക്റ്റിവിസ്റ്റും ചിന്തകനും കേരള ദലിത് മഹാസഭ (കെ.ഡി.എം.എസ്) സംസ്ഥാന പ്രസിഡന്‍റുമായ സി.എസ്. മുരളി. അടുത്തിടെ, എറണാകുളം മഹാരാജാസ് കോളജില്‍ ജാതി വിവേചനവുമായി ബന്ധപ്പെട്ട് നടന്ന വിജയകരമായ സമരത്തിന്‍െറ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം.
എറണാകുളം നായരമ്പലം സ്വദേശിയായ സി.എസ്. മുരളി മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് സജീവമാണ്. ’80 കളുടെ ആരംഭത്തില്‍ വായനശാല പ്രവര്‍ത്തകനായാണ് തുടക്കം. വൈപ്പിന്‍ വിഷമദ്യദുരന്ത പശ്ചാത്തലത്തില്‍ ഉയര്‍ന്ന  പ്രതിഷേധത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നു. മാല്യങ്കര എസ്.എന്‍. എം.കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നക്സലൈറ്റ് വിദ്യാര്‍ഥി സംഘടന ആര്‍.എസ്.ഒയില്‍ സജീവം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ യുവജനവേദിയുടെ ജില്ലാ നേതൃത്വത്തില്‍. പിന്നീട് കെ. വേണു നേതൃത്വം നല്‍കിയ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) ജില്ലാ കമ്മിറ്റിയംഗം. പാര്‍ട്ടി മുന്‍കൈയില്‍ രൂപീകരിച്ച അധ:സ്ഥിത നവോഥാന മുന്നണി സംസ്ഥാന സമതിയംഗം. 1989 ല്‍  അധ:സ്ഥിത നവോഥാന മുന്നണി വൈക്കത്ത് സംഘടിപ്പിച്ച മനുസ്മൃതി കത്തിക്കലിനും 1992 ല്‍ ഏറണാകുളത്ത് പുത്രകാമേഷ്ടിയാഗം മുടക്കല്‍ സമരത്തിനും കെ.എം.സലിംകുമാറിനൊപ്പം നേതൃത്വ പങ്കുവഹിച്ചു. 1991 ല്‍ ലോബാങ്ക് പ്രസിഡന്‍റിനെ ‘കേരളീയ യുവജനവേദി' യുടെ പേരില്‍ കളമശേരിയില്‍ തടഞ്ഞതിന് മര്‍ദനവും ജയില്‍വാസവും.
സി.ആര്‍.സി, സി.പി.ഐ (എം.എല്‍) പിരിച്ചുവിട്ടതോടെ ദലിത് മേഖലയില്‍ കേന്ദ്രീകരിച്ചു. 1993 ല്‍ സി.ടി. സുകുമാരന്‍ ഐ.എ.എസിന്‍െറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ജോയിന്‍റ് കണ്‍വീനര്‍ എന്ന നിലയില്‍ 16 ദിവസം നിരാഹാരം, കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ദലിത് -പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടു നടത്തിയ വിജയകരമായ സമരം, വൈപ്പിന്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റ് എന്ന് നിലയില്‍ പൊക്കാളി പാടം തരിശിടുന്നതിനെതിരായ സമരം തുടങ്ങിയവയടക്കം നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആയിരക്കണക്കിന് ഏക്കര്‍ വരുന്ന അനധികൃത ചെമ്മീന്‍ വാറ്റുകേന്ദ്രങ്ങളില്‍ ‘വിളവെടുപ്പുത്സവ സമരം' നടത്തിയതിന്‍െറ പേരില്‍ നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ടു. എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ ജാതി വിവേചനം,  2003 ല്‍ കൊച്ചി താലൂക്കിലെ കണക്കന്‍/വേട്ടുവന്‍ വിവാദം, എളങ്കുന്നപ്പുഴയില്‍ സ്കൂള്‍ അധ്യാപികക്കുനേരെയുണ്ടായ ജാതി പീഡനം തുടങ്ങിയ എണ്ണമറ്റ ദലിത് അതിക്രമങ്ങള്‍ക്ക് നേരെ അടിസ്ഥാന ജാതി\വര്‍ഗ വിഭാഗങ്ങളെ അണിനിരത്തി. ഇടക്കാലത്ത് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2009 മുതല്‍ കേരള ദലിത് മഹാസഭയുടെ ജില്ലാ, സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ ദലിത് വിഷയവുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ എഴുതിവരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ ജാതി വിവേചനവിരുദ്ധ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ സി.എസ്. മുരളി കേരളത്തിലെ ദലിത് അവസ്ഥകളെയും ഹിന്ദുത്വശക്തികളുടെ അതിക്രമകാലത്ത് നടത്തേണ്ട സവിശേഷമായ  ജാതിവിരുദ്ധ പോരാട്ടത്തെയും കുറിച്ച് സംസാരിക്കുന്നു.


യഥാര്‍ഥത്തില്‍ എന്താണ് മഹാരാജാസ് കോളജില്‍ നടന്ന സമരം?

അടുത്തിടെ മഹാരാജാസ് കോളജില്‍ സ്വയംഭരണവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ മുന്‍കൈയില്‍ സമരം നടന്നിരുന്നു. നിലവിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ സ്വയംഭരണം കൂടുതല്‍ കച്ചവടവല്‍ക്കരിക്കുകയും ദരിദ്ര-ദലിത് വിഭാഗങ്ങളുടെ വിദ്യാഭ്യാസ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും നേരത്തെ തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. സ്വയംഭരണം നടപ്പാക്കിയശേഷം ഉയര്‍ന്നുവന്ന വിഷയം  ദലിത്-പിന്നാക്ക വിഭാഗങ്ങളിലെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പ്രായത്തിന്‍െറയും സ്ഥാപന അച്ചടക്കത്തിന്‍െറയും പേര് പറഞ്ഞ് പ്രവേശനം നിഷേധിച്ചതാണ്. ഈ കുട്ടികള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയും  അത് സ്വീകരിക്കപ്പെട്ടതിനാല്‍ ഫീസ് അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രായം  22 ല്‍ കൂടുതലാണെന്ന ന്യായം പറഞ്ഞ് പ്രവേശനം നിഷേധിച്ചു. സ്വയംഭരണത്തിനെതിരെ നടന്ന സമരത്തിന്‍െറ ഒത്തുതീര്‍പ്പില്‍ കോളജിലെ പ്രവേശ വ്യവസ്ഥകള്‍ സര്‍വകലാശാല കോഴ്സുകള്‍ക്ക് സമാനമാണെന്ന് അംഗീകരിച്ചിരുന്നു. എന്നാല്‍, ബിരുദ പ്രവേശത്തിന് സര്‍വകലാശാല പ്രായപരിധി നിശ്ചയിട്ടില്ല. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ തയാറാക്കിയ കെ.ഇ.ആറില്‍ ഒന്നാംക്ളാസില്‍ ചേരാവുന്ന പരമാവധി പ്രായം 20 ആണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് ബിരുദ വിദ്യാര്‍ഥിയുടെ പ്രായം എന്താവുമെന്ന് ഊഹിക്കാം. ഇതേ കോളജില്‍ കെ.എന്‍. ഭരതന്‍ എന്ന പ്രശസ്തനായ അധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥിയുമായിരുന്നു. ഈ വര്‍ഷംതന്നെ  22 വയസു പിന്നിട്ട ഇതര സമുദായരടക്കം 13 വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയിട്ടുമുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ ഗവേണിങ് കൗണ്‍സില്‍ 13 പേരയെും പുറത്താക്കി. അഖിലേന്ത്യാ തലത്തിലും സംസ്ഥാനതലത്തിലും വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് സര്‍വകലാശാലകളിലും ഉന്നത പഠന മേഖലകളിലും വലിയ തോതില്‍ ജാതി വിവേചനം നടക്കുന്നുണ്ട്. ബ്രാഹ്മണിക്കലായ വിദ്യാഭ്യാസ ഘടനയില്‍ ശൂദ്രനും ദലിതനും ജ്ഞാനാര്‍ജനം നേടരുതെന്ന് സവര്‍ണര്‍ കരുതുന്നു. സാധ്യമാകുന്ന എല്ലാ രീതിയിലും അവര്‍ ദലിതരെ പുറത്താക്കും. സാമ്പത്തിക കാരണങ്ങളാല്‍ ഇടക്കുവച്ച് പഠനം മുറിഞ്ഞുപോയ സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശം നിഷേധിക്കപ്പെട്ടത്. അത് കേവലം മഹാരാജാസ് കോളജിലെ വിഷയം മാത്രമായിരുന്നില്ല.

പക്ഷേ, മഹാരാജാസ് കോളജിലെ വിഷയം ജാതി വിവേചനമാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയാണ്?  താങ്കള്‍ ഈ സമരത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

കുറേക്കാലമായി വിദ്യാഭ്യാസ മേഖലകളില്‍ നടക്കുന്ന ജാതി അടിസ്ഥാനത്തിലെ വിവേചനം ഞാനുള്‍പ്പടെയുള്ളവര്‍  ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവരികയായിരുന്നു. 1999 ല്‍ വരാപ്പുഴ അതിരൂപതയുടെ കീഴിലെ എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍ ദലിത് വിദ്യാര്‍ഥിനികളെ ഡോര്‍മെട്രിയില്‍ മാറ്റിമാര്‍പ്പിച്ച സംഭവം ഉണ്ടായി. അതിനെതിരെ പ്രതിഷേധമാര്‍ച്ചും ബോട്ടുജെട്ടിയില്‍ ധര്‍ണയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍, അന്ന് അത് ജാതി വിവേചനമാണ് എന്ന് അംഗീകരിക്കാന്‍ കേരളത്തിന്‍െറ പൊതുബോധം സമ്മതിച്ചിരുന്നില്ല. പിന്നീട് കോട്ടയത്തെ ഇടതു മേഖലയായ കടുത്തുരുത്തിയിലെ ഒരു  സ്കൂളില്‍ കുട്ടികളുടെ കഴുത്തില്‍ ജാതിബോര്‍ഡ് തൂക്കിയ വാര്‍ത്ത വന്നു. തേവര സേക്രട്ട് സ്കൂളില്‍  ഒരു ആദിവാസി വിദ്യാര്‍ഥിക്ക് നേരെ എടുത്ത അച്ചടക്ക നടപടിയില്‍ ജാതി വിവേചനമാണെന്ന് മനസിലായതിനാല്‍ വ്യക്തിപരമായി തന്നെ എനിക്ക് പ്രഷോഭം സംഘടിപ്പിക്കേണ്ടിവന്നു. അടുത്തിടെ പേരാമ്പ്രയിലെ സ്കൂളിലെ ജാതി വിവേചനവും പുറത്തുവന്നു. ഇതിന്‍െറ തുടര്‍ച്ചയിലാണ് മഹാരാജാസ് കോളജിലെ പ്രശ്നം വരുന്നത്. നേരത്തെ തന്നെ അഖിലേന്ത്യാ തലത്തില്‍ സര്‍വകലാശാലകളിലെ ദലിത് പ്രാതിനിധ്യം വലിയ വിഷയമായി ഉയര്‍ന്നിരുന്നു. അതോടൊപ്പം,  ഭൂമി, വിദ്യാഭ്യസം, തൊഴില്‍ എന്നീ മേഖലകളില്‍ നിന്ന് ദലിതര്‍ അകറ്റപ്പെടുന്നതിന്‍െറ പുതിയ പഠനങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ജാതി വിവേചനം ഇല്ളെന്നും, ജാതി ഇല്ലാത്ത സമൂഹമായി നമ്മള്‍ മാറിയെന്നുമാണ് പൊതു ഊറ്റംകൊള്ളല്‍. എന്നാല്‍, ജ്ഞാനാര്‍ജനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്  ്രബാഹ്മണ്യമായരീതിയാണെന്നത് വ്യക്തമാണ്.  മനുസ്മൃതിയും പിന്നീട് വന്ന ഗൗതമനും കാര്‍ത്യായനും ശങ്കരനുമെല്ലാം ശൂദ്രനും കീഴാളവിഭാഗവും അറിവ് നേടുന്നത് തടയണമെന്ന് സൈദ്ധാന്തികമായി ശഠിച്ചവരാണ്. അത്തരമൊരു ബ്രാഹ്മണിക്കല്‍ രീതിയുടെ തുടര്‍ച്ചയാണ് മഹാരാജാസിലും നടന്നത്. അത് ഇവിടുത്തെ സമൂഹത്തോടും സമുദായത്തോടും പറയുക, ചര്‍ച്ചയാക്കുക എന്നതായിരുന്നു സമരത്തിന് പിന്നിലെ ലക്ഷ്യം.

്എന്താണ് മഹാരാജാസ് സമരത്തിന് ദലിത് മുന്നേറ്റവുമായി ബന്ധപ്പെട്ട്  താങ്കള്‍ കാണുന്ന പ്രസ്കതി?

ദലിതര്‍ വിദ്യാഭ്യാസം ആര്‍ജിച്ചത് നിരന്തര പ്രക്ഷോഭത്തിലൂടെയാണ്്. അത് ഞങ്ങള്‍ക്കാരും സൗജന്യമായി നല്‍കിയതല്ല. 1907 ല്‍ സാധുജനപരിപാലന സംഘം രൂപീകരിച്ച ശേഷം അയ്യങ്കാളി ആദ്യമായി ഉന്നയിച്ച വിഷയങ്ങളില്‍ ഒന്ന് അയിത്ത ജാതിക്കാരുടെ സ്കൂള്‍ പ്രവേശമാണ്. 1907 ല്‍ പാസാക്കിയ ഉത്തരവ് മൂന്നുവര്‍ഷം തിരുവിതാംകൂറില്‍ നടപ്പാക്കിയില്ല. 1910 ല്‍ പുതുക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ്  ഊരുട്ടമ്പലം സ്കൂളില്‍ പഞ്ചമിയെന്ന കുട്ടിയെ പ്രവേശിപ്പിക്കാന്‍ അയ്യങ്കാളി ശ്രമിക്കുന്നത്. ഇത് സവര്‍ണ ജാതിക്കാര്‍ എതിര്‍ത്തപ്പോള്‍. കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷിക പണിമുടക്കു നടന്നു. പിന്നീട് 1914 ല്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി പുല്ലാട് പ്രക്ഷോഭം നടന്നു.മഹാരാജാസിന്‍െറ ചരിത്രം പരിശോധിച്ചാല്‍ 1845 ല്‍ ഇംഗ്ളീഷ് എലിമന്‍റി സ്കൂളായി തുടങ്ങി 1874 ല്‍ കോളജായി മാറിയ ഇവിടെ അവര്‍ണസമുദായങ്ങള്‍ക്ക് പ്രവേശം നല്‍കുന്നത് 1914 മുതലാണ്. അത് പണ്ഡിറ്റ് കെ.പി. കറുപ്പനടക്കുള്ളവര്‍ നടത്തിയ നിരന്തര പ്രയ്തനത്തിന്‍െറ ഫലമാണ്. 1930 കളില്‍ ഗാന്ധി തന്നെ സന്ദര്‍ശിച്ചപ്പോള്‍ തന്‍െറ സമുദായത്തില്‍ നിന്ന് 10 ബി.എക്കാരുണ്ടാകണമെന്ന ആഗ്രഹമാണ് അയ്യങ്കാളി പ്രകടിപ്പിക്കുന്നത്. ഈ ബി.എക്കാരുടെ തലമുറയാണ്  രാഷ്ട്രീയ സമുദായപ്രവര്‍ത്തനം ഏറ്റെടുത്ത് അയ്യങ്കാളിയെ തന്നെ പുനര്‍വ്യാഖ്യാനിക്കുന്നത്. ഇവര്‍ പുനര്‍വ്യാഖ്യാനിക്കുന്നതുവരെ അയ്യങ്കാളി ചരിത്രത്തിലില്ല. വെങ്ങാനൂര്‍ സുരേന്ദ്രന്‍, ചെന്താരശ്ശേരി, കെ.കെ.എസ്. ദാസ്, കെ.കെ.കൊച്ച്, കെ.എം.സലിംകുമാര്‍,പോള്‍ ചിറക്കരോട് എന്നിങ്ങനെ പുതിയ തലമുറയില്‍ പെട്ട  എം.ആര്‍.രേണുകുമാര്‍, ഒ.കെ സന്തോഷ്, എം.ബി.മനോജ് വരെയുള്ളവര്‍ അയ്യങ്കാളിയിലേക്ക് വരുന്നത് ബി.എക്കാരാകുന്നതിലൂടെയാണ്. ഗാന്ധിസവും മാര്‍ക്സിസവും മൂടിവച്ച അംബേ്ദകറെ അവര്‍ പുറത്തേക്ക് ആനയിച്ചു. ‘ഹിന്ദുത്വത്തിന്‍െറ തത്വശാസ്ത്രം’ എന്ന പുസ്തകതില്‍ ലോകത്തില്‍ ഒരു മതവും തങ്ങളുടെ മത ഗ്രന്ഥങ്ങള്‍ പഠിക്കരുതെന്ന് പറയുന്നില്ളെന്നും ഹിന്ദുമതംമാത്രമാണ് അത്തരം ഒന്നു ചെയ്യുന്നതെന്നും അബേദ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ‘ശൂദ്രമക്ഷരം സംയുക്തം, ദൂരതേ പരിവര്‍ജേയില്‍’ എന്ന നിലപാട് ഹിന്ദുത്വ ശക്തികള്‍ തങ്ങള്‍ നടത്തുന്ന ബുക്സാറ്റാളുകളിലൂടെ ‘നീതിസാരം’ എന്നപേരില്‍ കേരളം മുഴുവന്‍ പ്രചരിക്കുന്നുണ്ട്. അറിവ് സമാഹരിക്കുന്നതിലൂടെയേ രാഷ്ട്രീയധാികാരത്തിലേക്ക് പ്രവേശിക്കാനാവൂ. ദലിതരെ അറിവ് നേടുന്നതില്‍ നിന്ന് പുറത്താക്കാനാണ്  ആധുനിക കേരളത്തിലും ശ്രമം നടക്കുന്നത്.  2000 വര്‍ഷങ്ങള്‍ക്ക് പിന്നില്‍, ഹിന്ദുമതനിയമരൂപീകരണ വേളയില്‍ ബ്രാഹ്മണര്‍ പുലര്‍ത്തുന്ന സമീപനം അവരിപ്പോഴും തുടരുന്നു.  കേരളത്തിന്‍െറ വികസന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരുള്‍പ്പടെയുള്ളവര്‍ ആവര്‍ത്തിക്കുന്ന ഒന്നാണ് തെങ്ങുകയറ്റക്കാരെ കിട്ടാനില്ല, കൃഷിപ്പണിക്കാരെ കിട്ടാനില്ല എന്ന്. അതായത്  കീഴാള ജാതികളില്‍ നിന്നുള്ളവര്‍ വിദ്യ നേടുകയും പരമ്പരാഗത മേഖല വിടുകയും ചെയ്തതാണ് വികസനത്തിന്‍െറ മുരടിപ്പ് എന്ന് അവര്‍ അറിയാതെയെങ്കിലും പറഞ്ഞുവയ്ക്കുന്നു. അത്തരത്തില്‍ സമൂഹത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്നത് ബ്രാഹ്മണിക്കല്‍ മൂല്യ സങ്കല്‍പ്പങ്ങളാണ്.കേരളത്തിലെ ഇടതു-വലതു വിദ്യാര്‍ഥി സംഘടനകളോ മുസലിം മതാത്മകതയില്‍ ഊന്നിയ വിദ്യാര്‍ഥി സംഘടനകളോ ദലിതരുടെ പ്രശ്നങ്ങള്‍ ഗൗനിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. ഗ്രാന്‍റ് വിതരണം വൈകുന്നതുപോലുള്ള വിഷയം ഉയര്‍ത്തി അവര്‍ സമരം ചെയ്തിട്ടുണ്ടാവുമെങ്കിലും  ദലിത് വിദ്യാര്‍ഥികള്‍ നേരിടുന്ന സവിശേഷ പ്രശന്ങ്ങള്‍ അഭിമുഖികരിക്കന്‍ കൂട്ടാക്കിയിട്ടില്ല.


വിദ്യാഭ്യാസ മേഖലയിലെ ജാതിയെ പൊതു സമൂഹത്തിന് മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചോ?

ഞങ്ങള്‍ ലക്ഷ്യമിട്ടത് ഒരു പരിധിവരെ ജനങ്ങളിലും സമുദായത്തിലുമത്തെിക്കാനായി. ഞങ്ങളുടെ സംഘടനാപരമായ പരിമതികള്‍ വലുതാണ്. എങ്കിലും  നവ സാമൂഹ്യ മാധ്യമങ്ങളടക്കം ഉപയോഗിച്ച് വിഷയം സമുദായത്തിനിടയില്‍ നിശ്ചിതതലത്തില്‍ എത്തിക്കാനായി. സമരം വിജയിച്ചു. അതേ സമയം  കോളജ് അധികാരികള്‍ താല്‍ക്കാലിക പ്രശ്നപരിഹാരമായാണ് ഒത്തുതീര്‍പ്പിനെ കാണുന്നത്. അതുകൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ വിഷയം വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. സമരത്തിന്‍െറ തുടര്‍ച്ചയായി ‘അംബേദ്കര്‍-അയ്യങ്കാളി ദലിത് വിദ്യാര്‍ഥി പ്രസ്ഥാനം’ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.

സമരങ്ങള്‍ വിജയിക്കുക എളുപ്പമല്ല. ഈ സമരം വിജയിക്കാനുണ്ടായ അനുകൂല ഘടകങ്ങള്‍ എന്തൊക്കെയാണ്?

കോളജ് അധികൃതര്‍ക്ക് സമരത്തിനെതിരെ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞുനില്‍ക്കുക ആദ്യംമുതല്‍ക്കേ ശ്രമകരമായി. ബഹുജന പിന്തുണയോടെയാണ് ഞങ്ങള്‍ സമരം ഓരോ ഘട്ടത്തിലും ചലിപ്പിച്ചത്. കേരള ദലിത് മഹാസഭ (കെ.ഡി.എം.എസ്) ആദ്യമേ സമരത്തിനൊപ്പം നിന്നു. പട്ടികജാതി-വര്‍ഗ സംരക്ഷ മുന്നണി ചീഫ് കോര്‍ഡിനേറ്റര്‍ വി.എസ്. രാധാകൃഷ്ണനായിരുന്നു സമരത്തില്‍ മുന്നില്‍ നിന്ന ഒരാള്‍. ഞങ്ങള്‍ വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സമരം തുടങ്ങിയതോടെ പാഠാന്തരം വിദ്യാര്‍ഥി കൂട്ടായ്മയും അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയുടെ നേതൃത്വത്തില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനവും ഒപ്പം നിന്നു.വിവിധ വിദ്യാര്‍ഥി, അധ്യാപക, ദലിത് സംഘടനകള്‍  പിന്തുണച്ച് പ്രകടനം നടത്തി. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും എസ്.എഫ്.ഐക്ക് സമ്മര്‍ദം മുലം സമരത്തിനൊപ്പം വരേണ്ടിവന്നു. ഇത്തരം പിന്തുണയുടെ തുടര്‍ച്ചയില്‍ ഞങ്ങള്‍ വലിയ സമരത്തിലേക്ക് നീങ്ങുമെന്ന് മനസിലായപ്പോള്‍ കോളജ് അധികാരികള്‍ മുട്ടുമടക്കുകയാകയിരുന്നു.



മഹാരാജാസ് സമരത്തിന്‍െറ പശ്ചാത്തലത്തിലാണ് കേരള ദലിത് മഹാസഭ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്? എന്താണ് സംഘടനയുടെ പ്രവര്‍ത്തനം, നിലപാടുകള്‍?

ജാതികളെ അപ്രസക്തമാക്കി ദലിതരെ ഒറ്റ സമുദായമാക്കുക എന്നതാണ് ദലിത് മഹാസഭയുടെ ലക്ഷ്യം. ദലിതര്‍ ഒരു സാമൂദായിക രാഷ്ട്രീയ ഏകകമായി മാറണം. ജാതി\മത\ഗോത്ര  സ്വത്വങ്ങളെ സാമുദായിക സ്വത്വമാക്കി മാറ്റുന്നതാണ് സാമുദായിക രൂപീകരണം. മതപരവും രാഷ്ട്രീയവുമായ വിശ്വാസം എന്തുതന്നെയായിരുന്നാലും ദലിതര്‍ സമുദായ താല്‍പര്യങ്ങളെ മുഖ്യസ്ഥാനത്ത് വക്കണം. ദലിത് സമുദായം പ്രവര്‍ത്തിക്കേണ്ടത് ഇതര സമുദായങ്ങള്‍ക്കൊപ്പം എത്തിച്ചേരുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ്. അയ്യങ്കാളി 1907ല്‍ സാധുജന പരിപാലന സംഘം രൂപീകരിക്കുന്നത് സമുദായം എന്ന വ്യക്തമായ ധാരണയിലാണ്. എന്നാല്‍, അയ്യങ്കാളിക്ക് ശേഷം സമുദായത്തില്‍ നിന്ന് ജാതിയിലേക്ക് ദലിതര്‍ വിഘടിച്ചു. എന്നാല്‍ നായര്‍, ഈഴവ വിഭാഗങ്ങള്‍ വ്യത്യസ്ത ജാതിയില്‍ നിന്ന് എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളിലൂടെ സമുദായത്തിലേക്ക് മുന്നേറി. അതിനാല്‍ അവര്‍ക്ക്  പ്രബല സമുദായമായി മാറി തങ്ങളുടെ അവകാശം നേടിയെടുക്കാന്‍ കഴിയുന്നു. ചേരമര്‍, വേലന്‍, വേട്ടുവന്‍, പുലയന്‍ എന്നിങ്ങനെ വ്യത്യസ്ത ജാതികളെ ഒറ്റ ദലിത് മസൂഹമാക്കാനുള്ള സൈദ്ധാന്തിക, പ്രായോഗിക രാഷ്ട്രീയ രൂപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് കെ.ഡി.എം.എസിന്‍െറ ലക്ഷ്യം. 2008 ല്‍  കെ.കെ.കൊച്ച്,  കെ.എം.സലീംകുമാര്‍,കെ.അംബുജാക്ഷന്‍, സണ്ണി എം. കപികാട് എന്നിവര്‍ ഒരുമിച്ചാണ് സംഘടന എന്ന ആശയം മുന്നോട്ടുവക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നി ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സംഘാടക സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ആശയപ്രചരണഘട്ടത്തിലാണ് ഇപ്പോഴും സംഘടന. മദ്ധ്യകേരളത്തിലെ പൊരുതുന്ന സംഘടന എന്ന നിലക്ക് അറിയപ്പെടാനാണ് ശ്രമം.



നക്സലിസം, സമരം, ദലിത്വാദം

നമുക്ക് വളരെ പിന്നിലോട്ട് പോകാം. എന്താണ് താങ്കളുടെ കുടുംബ-ജീവിത പശ്ചാത്തലം?

ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം വൈപ്പിനിലെ നായരമ്പലത്താണ്. അമ്മ ലക്ഷമികുട്ടിയുടെ നാട് കായംകുളം പള്ളിക്കലാണ്. അച്ഛന്‍ ശങ്കരന്‍കുഞ്ഞിന്‍െറ വീട് നായരമ്പലം. ഞാന്‍  മിശ്രജാതി ദമ്പതികളുടെ മകനാണ്. അമ്മ ആശാരി വിഭാഗത്തില്‍. അച്ഛന്‍ വേട്ടുവ ജാതി അംഗം. ദരിദ്ര കുടുംബമായിരുന്നു ഞങ്ങളുടേത്. ദലിതരെന്ന നിലയില്‍ ഓരോ ഘട്ടത്തിലും സമരം ചെയ്തുവേണമായിരുന്നു ഞങ്ങള്‍ക്ക് മുന്നേറാന്‍.

പക്ഷേ, താങ്കള്‍ എങ്ങനെയാണ് നക്സലൈറ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്?

‘80 കളുടെ തുടക്കത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വായനശാല പ്രവര്‍ത്തനത്തിലത്തെി. വായനശാലയാണ് രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മാല്യങ്കര എസ്.എന്‍.എമ്മിലാണ് പ്രീഡിഗ്രി പഠിക്കുന്നത്. 1982 ല്‍ വൈപ്പിനില്‍ വിഷമദ്യദുരന്തം നടന്നു. ആ സമയത്ത് നായരമ്പലം ഗ്രാമീണവയാനശലാ സെക്രട്ടറി കെ.ബി. ഗുഹനാണ്. കവിയും രാഷ്ട്രീയ വിഷയങ്ങളോട് വൈകാരിമായി പ്രതികരിക്കുകയും ചെയ്യുന്നയാളാണ്. അദ്ദേഹം. 70 ലൈനില്‍ ഉറച്ചുനിന്ന നക്സലൈറ്റ് പ്രവര്‍ത്തകന്‍. അദ്ദേഹം വഴിയാണ് ഞാന്‍ സാംസ്കാരികമായ പ്രവര്‍ത്തനത്തില്‍ വരുന്നത്. ഗുഹന്‍െറ നേതൃത്തിലാണ് വൈപ്പിന്‍ വിഷമദ്യദുരന്തത്തിനെതിരെ ആദ്യ പ്രതിഷേധം നടക്കുന്നത്. അതില്‍ ഞാനും പങ്കാളിയായി. ഗുഹന് സമാന്തര പ്രസിദ്ധീകരണങ്ങളുടെ വലിയ ശേഖരമുണ്ട്. അത് എല്ലാം വായനശാലയിലാണ് സൂക്ഷിച്ചിരുന്നത്. അതുവഴി നക്സല്‍ സാഹിത്യം ഞാന്‍ മനസിലാക്കിയിരുന്നു. പതിയെ ഞാന്‍ നക്സലൈറ്റുകളുമായി അടുത്തു. കോളജിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ടി.സി.സുബ്രഹ്മണ്യന്‍ എന്ന നക്സലൈറ്റ് നേതാവായിരുന്നു. പഠിത്തം പൂര്‍ത്തിയാക്കണമെന്നുതോന്നിയില്ല. സി.ആര്‍.സി, സി.പി.ഐ (എം.എല്‍)ന്‍െറ കീഴിലുള്ള യുവജനവേദിയില്‍ സജീവമായി. വൈപ്പിനിലെ നക്സലൈറ്റ് പ്രവര്‍ത്തകരായ പി.എസ്. രാജീവ്, പി.എസ്.രാജഗോപാല്‍ എന്നിവരായിരുന്നു അക്കാലത്തെ സ്വാധീനം.  വൈകാതെ പാര്‍ട്ടിയിലുമത്തെി.

അധ:സ്ഥിത നവോഥാന മുന്നണിയുടെ സംസ്ഥാനതല പ്രവര്‍ത്തനമാണോ നിങ്ങളില്‍ ദലിത് രാഷ്ട്രീയത്തിന് അനുകുലമായി മാറ്റുന്നതിലെ ഘടകം?

നക്സലൈറ്റ് പ്രവര്‍ത്തകനാകുന്നതിനു മുമ്പേ ഞാന്‍ അംബേദ്കറുടെ ചില കൃതികള്‍ വായിച്ചിരുന്നു. ജാതിയെപ്പറ്റി കമ്യൂണിസ്റ്റുകള്‍ക്കുള്ള സമീപനം ശരിയല്ളെന്നും തോന്നിയിരുന്നു. അവര്‍ അംബേദ്കറെ സാമ്രാജ്യത്വ ഏജന്‍റയാണ് വിശേഷിപ്പിച്ചത്. വൈപ്പിനിലെ പാര്‍ട്ടി പ്രവര്‍ത്തകരും ദലിതരുമായ വി.സി.രാജപ്പന്‍, പി.എന്‍.സുകമാരന്‍ എന്നിവരുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ നിലപാടുകള്‍ ഒന്നായിരുന്നു. ദലിതരുടെയും കീഴാളരുടെയും പ്രശ്നം ഞങ്ങള്‍ സംഘടനയില്‍ വിവിധ രൂപത്തില്‍ ഉയര്‍ത്തി.  82-87 ഘട്ടത്തില്‍ ജാതി, ലിംഗം, ദേശീയത എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വളരെ സജീവമായി ചര്‍ച്ചയും പഠനവും നടക്കുന്ന കാലമാണ്. അതിലേക്കാണ് ഞാനടക്കമുള്ള തലമുറ കടന്നുവരുന്നത്. ഇകാലത്ത് തന്നെ കെ.എം.സലിംകുമാര്‍, കെ.കെ.കൊച്ച് തുടങ്ങിയവര്‍ വൈപ്പിനില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ഇക്കാലത്ത് യുക്തിവാദി സംഘം, സീഡിയന്‍ സര്‍വീസ് സൊസൈറ്റി എന്നിവയുമായി ംചര്‍ന്ന് പാര്‍ട്ടി ജാതിവിരുദ്ധ-മതേതര വേദി രൂപീകരിച്ചിരുന്നു. ഞങ്ങള്‍ അംബേദ്കര്‍, അയ്യങ്കാളി പോലുള്ളവരുടെ സംഭവാനകകളെയും നിലപാടുകളെയും പറ്റി  കെ. മുരളി, എം.എം. സോമശേഖരന്‍ പോലുള്ള നേതാക്കളുമായി നിരന്തരം ചര്‍ച്ചചെയ്യുന്നുണ്ട്. അധ:സ്ഥിത നവോഥാന മുന്നണി രൂപീകരിക്കുന്നതിന് മുന്നോടിയായി ആദ്യം രൂപീകരിക്കപ്പെടുന്ന എറണാകുളം കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു ഞാന്‍. പിന്നീട് മനുസ്മൃതി കത്തിക്കല്‍, പുത്രകാമേഷ്ടിയാഗം മുടക്കല്‍ തുടങ്ങിയ സമരം സംഘടന ഏറ്റെടുത്തു. ഈ ഘട്ടത്തില്‍ തന്നെ ഗെയില്‍ഓംവെദ്, ശാരദ് പാട്ടീല്‍ എന്നിവരുടെ രചനകള്‍ മലയാളത്തില്‍ മൊഴിമാറ്റുന്നത് ഞങ്ങള്‍ വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്തു. ഇതാണ് എന്നെപോലുള്ളവരില്‍ ദലിത് കാഴ്പ്പാടിന്‍െറ അടിത്തറയൊരുക്കുന്നത്.

അംബേദകറുടെ പ്രബോധനങ്ങളെ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) തങ്ങളുടെ വിപ്ളവ പദ്ധയിയിലേക്ക് ഉള്‍ചേര്‍ത്തിരുന്നല്ളോ?

 87ല്‍ പാര്‍ട്ടി പിളരുമ്പോള്‍ കെ. വേണു നേതൃത്വം നല്‍കിയ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) തുടരാന്‍ എന്നെ പ്രേരിപ്പിച്ച ഒരു ഘടകം ഈ വിഭാഗമാണ് ജാതി പ്രശ്നത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലപാട് എടുത്തിരുന്നത് എന്നതാണ്. അക്കാലത്ത് കെ.മുരളിയും മറ്റുമായി നടത്തിയ സംവാദത്തില്‍ കീഴാള വിമോചനത്തിനായി സവിശേഷ പ്രസ്ഥാനം കെട്ടിപ്പടുക്കാമെന്ന് അവര്‍ ഉറപ്പു പറഞ്ഞിരുന്നുു. അവര്‍ പറഞ്ഞ വാക്കു പാലിച്ചു എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.  88ല്‍ അധ:സ്ഥിതനവോഥാന മുന്നണി രൂപീകരിക്കുന്നത്  പുത്തന്‍ജനാധിപത്യവിപ്ളവത്തിന്‍െറ ഭാഗമായ ദേശീയവിമോചനയുദ്ധത്തില്‍ ദലിതരെ അണിനിരത്താനാണെന്ന് എന്നത് വേറെ കാര്യം.  എന്നെപോലെ വിലാസമില്ലാത്ത, മുഖമില്ലാത്ത കീഴാളവിഭാഗത്തില്‍ പെടുന്നവര്‍ നടത്തിയ നിരന്തര സംവാദങ്ങളുടെയും മറ്റും ഫലമായാണ് അംബേദ്കറുടെ പ്രബോധനങ്ങള്‍ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) ലൈനില്‍ ഉള്‍പ്പെടുന്നത്. ഇത് കെ.വേണുവോ, കെ.മുരളിയോ അവരുടെതായ ജ്ഞാനന്വേഷണങ്ങളുടെ ഭാഗമായി സ്വയം കണ്ടത്തെിയതല്ല. പിന്നീട് സാര്‍വദേശീയതലത്തിലെ പ്രതിസന്ധിയുടെ ഭാഗമായി പാര്‍ട്ടി പിരിച്ചുവിടുമ്പോള്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നിരാശരായി. പാര്‍ട്ടി പിരിച്ചുവിടലില്‍ ഞങ്ങള്‍ പക്ഷം പിടിച്ചുവെങ്കിലും ദലിത് രാഷ്ട്രീയത്തില്‍ പൂര്‍ണമായി മുഴുകി ഞങ്ങള്‍ പ്രതിസന്ധിയെ മറികടന്നു.

പക്ഷേ, വര്‍ഗ കാഴ്ചപ്പാടില്‍ നിന്ന് നിങ്ങള്‍ ജാതി കാഴ്ചപ്പാടിലേക്ക് ചുരുങ്ങുകയായിരുന്നില്ളേ? കമ്യൂണിസ്റ്റുകള്‍ വര്‍ഗത്തെ കാണുകയും ജാതിയെ കാണാതിരിക്കുകയും ചെയ്തതുപോലെ ജാതിയെ കാണുകയും വര്‍ഗത്തെ കാണാതിരിക്കുകയും ചെയ്യുന്ന പ്രശ്നമുണ്ട്..?

വര്‍ഗം, ജാതി എന്നിവ തമ്മിലുള്ള വൈരുദ്ധ്യത്തിലെ  ഏകപക്ഷീയതകള്‍ ഇ.എം.എസ് മുതല്‍ കെ. വേണുവരെയുള്ളവര്‍ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനപരമയി മരവിച്ച വര്‍ഗമാണെന്ന ലോഹ്യയുടെ സങ്കല്‍പം തന്നെയാണ് ശരി. വര്‍ഗം ഇല്ളെന്ന അഭിപ്രായം എനിക്കില്ല. വര്‍ഗവും ജാതിയും തമ്മില്‍ വൈരുദ്ധ്യാത്മകബന്ധമാണുള്ളത്. ചില നിശ്ചിത ഘട്ടത്തില്‍ വര്‍ഗത്തിന് ജാതിയേക്കാള്‍ പ്രാധാന്യമുള്ള അവസ്ഥയുണ്ടാകാം. എന്നാല്‍, ജാതിക്ക് ഒരു വര്‍ഗേതരതലമുണ്ട്. ജാതി ഇന്ത്യയിലെ സവിശേഷമായ സാമൂഹ്യരൂപീകരണമാണ്. അതാണ് ഇന്ത്യയിലെ അടിസ്ഥാന സാമൂഹ്യ ഗണം. സി.ടി.സുകുമാരന്‍ ഐ.എ.എസിന്‍െറ കൊലപാതകം എടുക്കാം. വര്‍ഗപരമായി അദ്ദേഹം പെറ്റിബുര്‍ഷ്വ ആയിരിക്കാം. എന്നാല്‍, അദ്ദേഹം കൊലചെയ്യപ്പെടുമ്പോള്‍ അത് ദലിതരുടെ മൊത്തം വിഷയമായി മാറുന്നുണ്ട്. ഉപരാഷ്ട്രപതിയായ ശേഷം കേരളത്തില്‍ വരുന്ന കെ.ആര്‍. നാരായണനെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ എത്തുന്നില്ല. അന്ന് ഞങ്ങള്‍ പറഞ്ഞത് ആത്മാഭിമാനമുള്ള നാരായണന്‍ മടങ്ങിപ്പോകണമെന്നാണ്. നാരായണന്‍ നേരിട്ടത് ശക്തമായ ജാതിവിവേചനമാണ്. നാരായണന്‍ അപമാനിക്കപ്പെടുമ്പോള്‍ അത് മൊത്തം ദലിതരുടെ വിഷയമാകുന്നു. ദലിതനെ മലം തീറ്റിച്ചു എന്ന വാര്‍ത്ത വരുമ്പോള്‍ അത് ധനികനും ദരിദ്രനുമായ ദലിതന്‍െറ പൊതുവിഷമായി മാറുന്നു.  മഹാരാജാസ് കോളജില്‍ ദലിതര്‍ക്ക് പ്രവേശനം നിഷേധിക്കുമ്പോള്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.ആര്‍. വിശ്വഭരരനും  പണിയെടുക്കുന്ന ദലിത് തൊഴിലാളിക്കും വേദനിക്കുന്നു. ഇത് വര്‍ഗത്തെ മറികടക്കുന്ന അവസ്ഥയാണ്. അതേ സമയം ദലിതരില്‍ നിന്ന്  ദേശീയ ബൂര്‍ഷാസി|കച്ചവട ബൂര്‍ഷ്വാസി\കര്‍ഷക വര്‍ഗം\ആധുനിക അര്‍ത്ഥത്തിലുള്ള വ്യവസായ തൊഴിലാളി വര്‍ഗം
കച്ചവട ബൂര്‍ഷ്വാസിcകര്‍ഷക വര്‍ഗം\ആധുനിക അര്‍ത്ഥത്തിലുള്ള വ്യവസായ തൊഴിലാളി വര്‍ഗം
 വികസിച്ചിട്ടുമില്ല. ക്ളാസിക്കല്‍ മാര്‍ക്സിസത്തിന് ഈ അവസ്ഥ വിശദീകരിക്കാനാവത്ത അവസ്ഥയുണ്ട്. വ്യക്തിപരമായി എന്നെ സംബന്ധിച്ച്  പിടിവാശികളില്ല. 21ാം നൂറ്റാണ്ടിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാവുന്ന വിധത്തില്‍ പുതിയ മാര്‍ക്സിനെയാണ് ആവശ്യം. അംബേദ്കര്‍ക്കുമുണ്ട് ചില പരിമിതികള്‍. അദ്ദേഹം ജാതിയെ മാത്രമാണ് കണ്ടത്. ഉല്‍പാദനശക്തികളുടെയും ഉല്‍പാദന ബന്ധങ്ങളുടെയും തലത്തില്‍ പ്രശ്നത്തെ വിശകലനം ചെയ്തിട്ടില്ല. അംബേദ്കര്‍ തന്‍െറ കാലത്ത് നേരിട്ട വിഷയമല്ല ഇന്നത്തെ ദലിതര്‍ നേരിടുന്നത്. അതിനാല്‍ തന്നെ പുതിയ കാലത്തെ വ്യാഖ്യാനിക്കാന്‍ കഴിയുന്ന പുതിയ അംബേദ്കറെയാണ് ആവശ്യം.

നക്സലൈറ്റ് ഭുതകാലത്തെ താങ്കള്‍ തള്ളിപ്പറയുന്നുണ്ടോ?

ഇല്ല. നക്സലൈറ്റ് ഭൂതകാലം എനിക്ക് അഭിമാനകരമായാണ്. നക്സലൈറ്റ് പ്രസ്ഥാനത്തില്‍ കൂടുതല്‍ വന്നില്ലായിരുന്നില്ളെങ്കില്‍ പ്രക്ഷോഭകാരിയയായി എനിക്ക് ഒരിക്കലും നിലകൊള്ളാനാവുമായിരുന്നില്ല. കേരളത്തില്‍ മൂന്ന് ദശകങ്ങളായി നടന്ന മുന്നേറ്റങ്ങളില്‍ പലരൂപത്തില്‍ ഞാനും ചേര്‍ന്നിട്ടുണ്ട്. ചിലയിടത്ത് സംഘാടകനായി, സമരപോരാളിയായി, ചിലയിടത്ത് അദൃശ്യ സാന്നിദ്ധ്യമായി. അതിന് പ്രാപ്താനാക്കുന്നത് നക്സലൈറ്റ് പ്രവര്‍ത്തനമാണ്. മദ്ധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്ന് വന്ന സമൂഹത്തിലെ ഏറ്റവും അസാധാരണക്കാരായ ധൈഷണികരായിരുന്നു നക്സല്‍ പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്ന പലരും . അവരുമായുള്ള സഹവാസവും സംവാദവും എന്നെയും പലതരത്തില്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെ ചലിപ്പിക്കുന്നുണ്ടെങ്കില്‍ അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് ചാരുമജുംദാറുടെ പ്രസ്ഥാനത്തോടാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നുന്ന ദിവസമെന്നതും നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്.വൈപ്പിനിലത്തെുന്ന നക്സലൈറ്റ് ആചാര്യന്‍ കനു സന്യാലുമായി ഒരു രാവും പകലും ഞാന്‍ രാഷ്ട്രീയം സംസാരിച്ചതാണ് അത്. വലിയ ആത്മബന്ധം സ്ഥാപിച്ചാണ് ഞങ്ങള്‍ പിരിഞ്ഞതും. എന്നാല്‍ നക്സലിസം എനിക്ക് ഗൃഹയാതുരതയല്ല. ഒരു പക്ഷേ, പഠനത്തിലെ മികവുമായി ഞാന്‍ അക്കദാദമിക് മേഖലയില്‍ ഒതുങ്ങുമായിരുന്നു. അതില്‍ നിന്നാണ് എന്നെ സമൂഹത്തിന്‍െറയും സമുദായത്തിന്‍െറയും മധ്യത്തില്‍ കൊണ്ടുനിര്‍ത്തിയത് ആ പ്രസ്ഥാനമാണ്. നക്സലെറ്റുകള്‍\മാവോയിസ്റ്റുകളുമായി എനിക്ക് ഇപ്പോഴും ഉള്ളത് സംവാദാത്മകമായ സൗഹൃദ ബന്ധമാണ്.


ഇടക്കാലത്ത് ‘സി.എസ്.മുരളി വേട്ടുവന്‍’ എന്ന പേരില്‍ താങ്കള്‍ ലേഖനം എഴുതിയിരുന്നു. താങ്കള്‍ ജാതി നിലപാടിലേക്ക് ചുരുങ്ങിയെന്ന് വിമര്‍ശനം ഉന്നയിച്ചാല്‍?

ഞാനൊരു വായനക്കാരനായ കാലം മുതല്‍ക്കേ തിരിച്ചറിഞ്ഞ ഒരു കാര്യം എഴുതുന്നവരില്‍ നല്ല പങ്കും സവര്‍ണ ജാതിക്കാരാണ് എന്നാണ്. ഒന്നുകില്‍ മേനോനോ, പിള്ളയോ അല്ളെങ്കില്‍ വാര്യരോ, കൈമളോ ആയിരിക്കും എഴുത്തുകാര്‍.കേരളത്തിലെ നായന്‍മാരെല്ലാം എഴുത്തുകാരാണെന്ന് പോലും മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വായിക്കുമ്പോള്‍ തോന്നിയിട്ടുണ്ട്. പേരുകള്‍ കൊണ്ടുതന്നെ ക്രിസ്ത്യന്‍, മുസ്ലിം അസ്തിത്വം വെളിപ്പെടുത്തും. അതില്‍ ഒരു വ്യത്യസ്തമായി ഒരു പേരുകണ്ടത് കെ.പി. ചോന്‍ മാത്രമാണ്. വാലുമുറിക്കല്‍ പ്രസ്ഥാനം കഴിഞ്ഞിട്ടും ജാതിയിലേക്ക് പിന്‍മടങ്ങുകയാണോ എന്ന് സംശയിക്കുന്ന രീതിയില്‍ ജാതിബോധം സമൂഹത്തില്‍ പ്രകടമായ ഘട്ടത്തിലാണ് എന്‍െറ ഇടപെടല്‍.  ജാതിയില്‍ നിന്ന് പൂര്‍ണമായി മാറി എന്നു അവകാശപ്പെടുന്നവരുടെ തന്നെ വിവാഹം, കുടുംബം എന്നിങ്ങനെ നിത്യ ജീവിതം മുഴുവന്‍ ജാതിയുമായി ബന്ധപ്പെട്ടതാണ്.  അതിനോടുള്ള പ്രതികരണം എന്നിലയിലാണ് വേട്ടുവന്‍ എന്ന ജാതിപ്പേര് ഉപയോഗിച്ചത്. ‘സഖാവ് സി.എസ്.മുരളി’ എല്ലാവര്‍ക്കും സ്വീകാര്യനാണ്. എന്നാല്‍ ‘സി.എസ്.മുരളി വേട്ടുവന്‍’ അത്ര സ്വീകാര്യനാവില്ല. അത് തിരിച്ചറിഞ്ഞ് ജാതിവാദികളെ  പ്രകോപിപ്പിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ്് ജാതിവാല്‍ ഉപയോഗിച്ചത്. അത് ജാതി വാദമാണെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ കുറ്റം പറയാനാവില്ല.

താങ്കള്‍ എം.എ. കുട്ടപ്പനൊപ്പവും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു..?

എന്‍െറ ഏതൊരു പ്രവര്‍ത്തനവും ദലിത് സമൂഹത്തിന് ഗുണകരമാകണമെന്ന് ചിന്തയുണ്ട്. ദലിത് വിഷയങ്ങള്‍ നിയമസഭയില്‍ ഒരു ഘട്ടത്തില്‍ എം.എ കുട്ടപ്പന്‍മാത്രമാണ് ഉന്നയിച്ചത്. ജാതി ആക്ഷേപത്തിനെതിരെ നായനാര്‍ക്കെതിരെ കുട്ടപ്പന്‍ കേസ് കൊടുത്തിരുന്നു. സാധാരണ ഒരു എം.എല്‍.എ അങ്ങനെ ചെയ്യാറില്ല. അക്കാലത്ത് കുട്ടപ്പന്‍ സഹകരണമാവശ്യപെപ്പട്ട് തുടര്‍ച്ചയായി ഞാനടക്കമുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. അടുത്ത യു.ഡി.എഫ് മന്ത്രി സഭയില്‍ അംഗമാകുമ്പോള്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു. അതിന് ഒരു വിശദപദ്ധതി തയാറാക്കി നല്‍കി.   വിദ്യാഭ്യാസം മുതല്‍ ‘പടവുകള്‍’ മാസിക വരെയുള്ള കാര്യങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. നെടുമ്പാശേരിയിലെ സംവരണ വിഷയം ഉയര്‍ത്തുന്നതും അത്തരം തുടര്‍ച്ചയിലാണ്. മന്ത്രിയായ ശേഷം കുട്ടപ്പന്‍ നിര്‍ദേശങ്ങളില്‍ പലതും നടപ്പാക്കി. പട്ടികജാതി ഹോസ്റ്റല്‍ നവീകരണം മുതല്‍ പല കാര്യങ്ങളും. കുട്ടപ്പനുമായുള്ള  സഹകരണം മുത്തങ്ങസമരം വരെ ഉണ്ടായിരുന്നു. എന്നാല്‍, ഒപ്പം യാത്ര ചെയ്യുന്നതും മറ്റും കോണ്‍ഗ്രസില്‍ കുട്ടപ്പന്‍െറ ശത്രുക്കള്‍ പ്രശ്നമാക്കി. ‘അയ്യങ്കാളിപ്പട’ പ്രവര്‍ത്തകനെ ഒപ്പം കൂട്ടുന്നുവെന്നതായിരുന്നു ആക്ഷേപം. അപ്പോള്‍ കോണ്‍ഗ്രസില്‍ ഒൗപചാരികമായി അംഗത്വമെടുത്താല്‍ പ്രശ്നമുണ്ടാകില്ളെന്ന് വന്നു. അതിന് താല്‍പര്യമുണ്ടായിരുന്നില്ളെങ്കിലും സമുദായത്തിനും ദലിതര്‍ക്കും ഗുണം ചെയ്യുന്നത് നഷ്ടപ്പെടുത്തേണ്ട എന്നതായിരുന്നു എന്‍െറ തീരുമാനം. ദലിതരെ അധികാര ശക്തികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിന് പകരം തിരിച്ച് അധികാരത്തെ ദലിതര്‍ക്ക് അനുകൂലമാക്കുകയായിരുന്നു ലക്ഷ്യം.  കുട്ടപ്പന്‍ സമുദായത്തോട് നീതി പുലര്‍ത്തിയില്ല എന്ന് തോന്നിയപ്പോള്‍ ആ നിമിഷം ബന്ധം ഉപേക്ഷിച്ചു.


ദലിത് അവസ്ഥകള്‍, പ്രതിസന്ധികള്‍


എന്താണ് ദലിത് രാഷ്ട്രീയം നേരിടുന്ന സമകാലിക അവസ്ഥകള്‍? പ്രതിസന്ധികള്‍?

ദലിതര്‍ക്ക് സാമുദായിക മുന്നേറ്റം ഇതുവരെ സാധ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ അധികാര ശക്തിയല്ല. സമുദായത്തില്‍ നിന്ന് ജാതിയിലേക്ക് വിഘടിച്ച ദലിതര്‍ക്ക് ഒരുഅവകാശം നേടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. വികസനത്തിന്‍െറ എല്ലാ കുതിപ്പുകളില്‍ നിന്നും ദലിതര്‍ പിന്നാക്കം പോയി. അതിന് കാരണം തിരക്കുമ്പോള്‍ ഭൂപരിഷ്കരണത്തെതന്നെ പ്രശ്നവല്‍ക്കരിക്കേണ്ടതുണ്ട്. ദലിതര്‍ ഭൂമിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും അഞ്ചുസെന്‍റിലേക്കും മൂന്നുസെന്‍റിലേക്കും അവിടെ നിന്ന് ലക്ഷം വീട് കോളനികളിലേക്കും തള്ളിമാറ്റപ്പെടുകയും ചെയ്തു. ദലിതരില്‍ 55 ശതമാനം പേരും 29198 കോളനികളിലായാണ് കഴിയുന്നത്. ആദിവാസികളില്‍ 95 ശതമാനം 4645 കോളനികളിലായും. അവരില്‍ ഭൂരിഭാഗവും പട്ടിണിയും തൊഴിലില്ലായ്മയും നേരിടുന്നു. കടുത്ത ജാതി വിവേചനവും. മറുവശത്ത്, കേരളത്തില്‍ പുതിയ ചാതുര്‍വര്‍ണ്യ ശക്തികള്‍ ഉദയം കൊണ്ടു. അതായത് നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗം. ഇവരാണ് കേരളത്തിന്‍െറ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകള്‍ കൈയാളുന്നത്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ സാമുദായിക മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്തത് ദലിതര്‍ നൂറു കണക്കിന് ജാതികളും ഗോത്രവുമായി വിഘടിച്ചു നില്‍ക്കുന്നതാണ്. ജാതികളായി നിലനിന്നാല്‍ ദലിതര്‍ക്ക് ഒന്നും നേടാനാവില്ല. ദലിതരുടെ മുന്നേറ്റം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഹിന്ദുത്വ ശക്തികള്‍ അടക്കം നടത്തുന്നുണ്ട്. സീഡിയന്‍ സര്‍വീസ് സൊസൈറ്റി തകര്‍ന്നത് ഇത്തരം മത ശക്തികളുടെ ഇടപെടല്‍ മൂലമാണ്. ദലിതരരെ ഭിന്നിപ്പിക്കുന്നതില്‍ ക്രിസ്ത്യന്‍ സഭയുമുണ്ട്. ദലിത് ക്രൈസ്തവര്‍ എന്നും ഹിന്ദു ദലിതര്‍ എന്നും വേര്‍തിരിച്ച് തമ്മിലടിപ്പിക്കുന്നതിലും സഭ വിജയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളെയാണ് ദലിതര്‍ നേരിടുന്നത്.


ദലിതര്‍ വിധ ജാതി സംഘടനകളായി ചിതറിക്കിടക്കുന്ന അവസ്ഥക്ക് പകരം ഐക്യത്തിന് എന്താണ് വഴി?

ദലിതര്‍ നേരിടുന്ന പ്രധാന വെല്ലുവിളി അവര്‍ക്ക് ശക്തമായൊരു സാമുദായിക പ്രസ്ഥാനമില്ളെന്നു തന്നെയാണ്. അത്തരത്തില്‍ ഒറ്റ സമുദായമായി ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കേരള ദലിത് മഹാസഭ. അയ്യങ്കാളി പ്രസ്ഥാനത്തിന് ശേഷം സമുദായികമായി ശക്തിയാര്‍ജിക്കും മുമ്പ് പലര്‍ക്കും രാഷ്ട്രീയ മോഹങ്ങള്‍ ഉണ്ടായതിനാല്‍ അവര്‍ പലരും ജാതി സംഘടനകളിലേക്ക് പോയി. ഞാന്‍ മനസിലാക്കിയിടത്തോളം വ്യക്തിപരമായ അഹം ഐക്യത്തിന് പ്രധാന തടസമാണ്. ഐക്യത്തിന് ഒരു വഴി ദലിതര്‍ തങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍ ശരിയായി മനസിലാക്കുകയും പഠിക്കുകയും ചെയ്യുക എന്നതാണ്. അംബേദ്കറും അയ്യങ്കാളിയും പണ്ട് പറഞ്ഞത് വീണ്ടും വീണ്ടും ഉരുവിട്ടിട്ട് കാര്യമില്ല. പുതിയ കാലത്തിന് പുതിയ അംബേദ്കറെയാണ് ആവശ്യം. പുതിയ കാലത്തെ വ്യഖ്യാനിക്കുന്ന, ആഗോളീകരണത്തെയും, സ്വകാര്യവത്കക്കരണത്തെയും, ഉദാരവല്‍ക്കരണത്തെയും  പുത്തന്‍കൊളോണിയലിസത്തെയും  വ്യാഖ്യാനിക്കാനാവുന്ന അംബേദ്കര്‍. അല്ലാത്ത അംബേദ്കര്‍ പ്രതിമകളായി കവലകളില്‍ അവശേഷിക്കും. അതുപോലെ പഴയസംഘടന പ്രവര്‍ത്തനം ഇന്ന് പറ്റില്ല. ഇന്ന് പുതിയ സംഘടനാ പ്രവര്‍ത്തനമാണ് ആവശ്യം. അതിന് ലോകത്തും ഇന്ത്യയിലും നടന്ന സംഘടനാ പ്രവര്‍ത്തനം പരിശോധിക്കണം. അത്തരത്തില്‍ പുതിയ പഠനവും പുതിയ വായനകളും സാധ്യമാകുമ്പോഴേ സമുദായമെന്ന തലത്തില്‍ ദലിതര്‍ക്ക് മുന്നേറാനാവൂ.

കെ.ഡി.എം.എസിലും പിളര്‍പ്പ് സംഭവിച്ചുവല്ളോ?

ദലിതര്‍ നേരിടുന്ന വിഷയം പലര്‍ക്കും സമുദായ താല്‍പര്യത്തേക്കാള്‍ വ്യക്തി താല്‍പര്യം മുന്നില്‍ വരുന്നു എന്നാണ്. സംഘടനയിലെ പിളര്‍പ്പിന് ഒരു കാരണം കെ.എം.സലീംകുമാര്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനമാണ്. അതില്‍ ചിലരെ അദ്ദേഹം കുറ്റപ്പെടുത്തി. അതോടെ കെ.കെ.കൊച്ചിനെപോലുള്ളവര്‍ സംഘടന വിട്ടുപോയി. പക്ഷേ, മനസിലാക്കേണ്ട കാര്യം വ്യക്തമായ തിരക്കഥ എഴുതിവച്ചിട്ടല്ല സംഘടനാപ്രവര്‍ത്തനം ഞങ്ങള്‍ തുടങ്ങുന്നത്. ശരിക്കും പറഞ്ഞാല്‍ കേരളത്തില്‍ സാമുദായിക സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുള്ളൂ. അത് മുന്നോട്ടു നീങ്ങുമ്പോള്‍ പുതിയ ഐക്യവും പുതിയ മുന്നണികളും സാധ്യമാകുമെന്നു തന്നെയാണ് പ്രതീക്ഷ.


സി.പി.എം ഉള്‍പ്പടെയുള്ള ഇടതുപക്ഷങ്ങള്‍ക്ക് ബ്രാഹ്മണ്യത്തെ പ്രതിരോധിക്കാനാവില്ളെന്നാണോ താങ്കള്‍ കരുതുന്നത്?

അതെ. ദലിതരുടെ ജീവിതാനുഭവങ്ങള്‍കൊണ്ട് മാര്‍ക്സിസം വരേണ്യമാണ്. ബ്രാഹ്മണിക്കല്‍ ആശയശാസ്ത്രമാണ് ഇന്ത്യയിലെ ഇടതുപാര്‍ട്ടികളെയും സ്വാധീനിച്ചിരിക്കുന്നത്. എന്നാല്‍, മാര്‍ക്സിസത്തിന്‍െറ കീഴാള വ്യാഖ്യാനം സാധ്യമാണോ എന്ന് പലരും പരിശോധിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് അഭിപ്രായവ്യത്യാസം ഇല്ല. പക്ഷേ, സി.പി.എം. ഉള്‍പ്പടെയുള്ള ഇടതുപക്ഷ കക്ഷികള്‍ യഥാര്‍ത്ഥ്യത്തില്‍ ബ്രാഹ്മണ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.  ബാബറി മസ്ജിദ് വിഷയം ഉയര്‍ന്ന കാലത്ത് ഡി.വൈ.എഫ്.ഐ ചെയ്തത് സംസ്ഥാനമെമ്പാടും പര്‍ണശാല പണിയുകയാണ്. സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് മഹാഭാരതം പുനസൃഷ്ടിക്കുകയും രഥം ആനയിക്കുകയും ചെയ്തു. ഇതാണ് ഹിന്ദുത്വം ആഗ്രഹിച്ചതും. ഇടതുപക്ഷത്തുള്ളവര്‍ ഒരു വശത്ത് പുരോഗമനം പറയുകയും വീട്ടില്‍ ബ്രാഹ്മണ്യം നടപ്പാക്കുകയും ചെയ്യും. അവര്‍ വിവാഹം, കുടുംബം, വിടുവക്കല്‍ തുടങ്ങി എല്ലാ അണുവിലും ബ്രാഹമണ്യത്തെ ആന്തരിക വല്‍ക്കരിച്ചിരിക്കുകയാണ്്. അതിന്‍െറ തുടര്‍ച്ചയാലാണ് ആര്‍.എസ്.എസില്‍ നിന്ന് ഒരാള്‍ സി.പി.മ്മിലേക്കോ തിരിച്ചോ പോകുന്നത് പ്രശ്നമാകാത്തത്.  ബ്രാഹ്ണ്യത്തിന്‍െറ ചലനരീതികള്‍ ഇടതുപക്ഷത്തിന് പിടികിട്ടിയിട്ടില്ല. അവര്‍ക്ക് ജാതിയെയും മനസിലായിട്ടില്ല. അവരിപ്പോഴും പഴയകാലത്ത് തറച്ചുനില്‍ക്കുകയാണ്. മാത്രമല്ല പല ഉന്നത മാര്‍ക്സിസ്റ്റുകളും അവസാനമത്തെുന്നത് വേദാന്തമെന്നും മറ്റും വിളിക്കാവുന്ന ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിലേക്കാണ്. എം.എന്‍. റോയി എത്തിയത് വേദാന്തത്തിലേക്കാണ്, ഡാംഗേയും അവിടെയത്തെി.  ഇന്ത്യയുടെ ഹെഗലാണ് ശങ്കരന്‍ എന്നു പറയുന്നതിലൂടെ ഇ.എം.എസും ആ ദിശയിലേക്കുള്ള പ്രയാണത്തിലായിരുന്നു. ബ്രാഹ്മണ്യ-ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാന്‍ അതേ ആശയശാസ്ത്രത്തില്‍ തന്നെ മറ്റൊരു വിധത്തില്‍ തുടരുന്ന സി.പി.എമ്മിന് കഴിയില്ല. എന്നാല്‍, ജാതി തങ്ങളുടെ അടിത്തറ ഇളക്കുന്നു എന്ന തിരിച്ചറിവിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ദലിത് പ്രശ്നം ചര്‍ച്ച ചെയ്യുന്നത്.

അംബേദ്കറിസത്തിലൂടെ മാത്രം ഒരു വിപ്ളവം സാധ്യമാകില്ളെന്നാണ് മറ്റൊരു വിമര്‍ശം..?

അത് ഞാന്‍ നേരത്തെ പറഞ്ഞു. പുതിയ കാലത്തിന് പറ്റിയ പുതിയ അംബേദ്കര്‍ വേണം. ജാതിയെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍  ഉല്‍പാദന ശ്കതികളുടെയും ഉല്‍പാദന ബന്ധങ്ങളെയും തലത്തില്‍ സമൂഹത്തെ വിശകലനം ചെയ്യാന്‍ അംബേദ്കര്‍ ശ്രമിച്ചതായി അദ്ദേഹത്തിന്‍െറ കൃതികള്‍ പരിശോധിച്ചാല്‍ കാണാനാവില്ല. അതിനാല്‍  ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ സാമൂഹ്യ സാമ്പത്തിക സാഹചര്യത്തെ വിശകലനം ചെയ്യാന്‍ അംബേദ്കര്‍ പരിപൂര്‍ണമാണ് എന്ന വിശ്വാസം എനിക്കില്ല. എന്നാല്‍, അംബേദ്കറെ കൂടാതെയുള്ള മാര്‍ക്സിസത്തിനും നിലനില്‍പ്പില്ല. ഞാന്‍  അംബേദ്കറിന്‍െറയോ മാര്‍ക്സിസിന്‍െറയോ അന്ധനായ ആരാധകനല്ല. ഏതെങ്കിലും സിദ്ധാന്തത്തിന്‍െറ ചതുരക്കളിയില്‍ ഒതുങ്ങി നിന്ന് ദലിതര്‍ക്ക് വിമോചനം നേടാനാവില്ല.

ദലിതരെ ഹിന്ദുശക്തികളുടെ അനുബന്ധമായി മാറ്റുന്ന ഒരു പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. അതിനെ എങ്ങനെ കാണുന്നു?

ഹിന്ദുത്വവല്‍ക്കരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ദലിതര്‍ തങ്ങളുടെ സാമൂഹ്യാസ്തിത്വം തിരിച്ചറിഞ്ഞ് മറ്റ് മതങ്ങളിലേക്ക് പോകുകയും ഹിന്ദുമതത്തെ നിരാകരിക്കുകയും ചെയ്തപ്പോള്‍ തന്നെ ഹിന്ദുത്വ ശക്തികള്‍ അപകടം മണത്തു. അതിന് മുഖ്യ കാരണം തങ്ങള്‍ ന്യൂനപക്ഷമാണ് എന്ന സവര്‍ണ വിഭാഗങ്ങളുടെ ഭീതിയാണ്. മതപരിവര്‍ത്തനം തടഞ്ഞ്, അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്‍െറ തുടര്‍ച്ചയിലാണ് 1925 ല്‍ ആര്‍.എസ്.എസ് പോലും രൂപീകരിക്കപ്പെടുന്നത്. അയ്യങ്കാളി പ്രസ്ഥാനത്തിന്‍െറ കാലത്ത് തന്നെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ ശ്രമം നടന്നു. പുല്ലാട് കലാപത്തിലെ നായകനും അയ്യങ്കാളിയുടെ മരുമകനുമായ കേശവന്‍ ശാസ്ത്രി ഹിന്ദുമിഷന്‍ പ്രവര്‍ത്തകനായിരുന്നു. എസ്.എന്‍.ഡി.പിയിലും മതപരിവര്‍ത്തന ഭീതി ഉണ്ടായിരുന്നു. ജാതി വിവേചനത്തെ മറികടക്കാന്‍ മതംമാറാനുള്ള ശ്രമത്തെ കുമാരനാശാന്‍ എതിര്‍ക്കുന്നത് ഈഴവരെ ഹിന്ദുത്വത്തില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തിയാണ്. ഇസ്ളാമിലേക്കും ക്രിസ്തുമത്തിലേക്കു വലിയ പരിവര്‍ത്തനം നടന്നപ്പോള്‍ സദാനന്ദ സ്വാമി തിരുവിതാംകുറില്‍ ഓരോ മുക്കിലും മൂലയിലും നിന്ന്  മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. രക്തച്ചൊരിച്ചിലില്ലാതെ ബ്രാഹ്മണര്‍ കേരളത്തില്‍ ആധിപത്യം നേടിയത്  എങ്ങനെ എന്നു പരിശോധിച്ചാല്‍ ഈ ഹിന്ദുത്വധാര കണ്ടത്തൊം. പറയിപെറ്റ പന്തിരുകുലം പോലുള്ള സങ്കല്‍പങ്ങളെ അവര്‍ അതിന് വിദഗ്ധമായി ഉപയോഗപ്പെടുത്തുന്നു. തങ്ങളുടെ മാതാവ് പറയിയാണ് എന്ന് സമ്മതിക്കാന്‍ ബ്രാഹ്മണ്യത്തിന് മടിയില്ല. അതേ സങ്കല്‍പ്പം തന്നെ യാണ് ‘നമ്പൂതിരി മുതല്‍ നായാടി’വരെ എന്ന് ഇപ്പോള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഇടക്കൊച്ചിയിലുള്ള പുലയരുടെ സംഘടനയുടെ പേര് ശ്രീകൃഷ്ണ ധര്‍മ പരിപാലന യോഗമെന്നാണ്. ശ്രീകൃഷ്ണന്‍െറ ധര്‍മംതന്നെ ചാതുര്‍വര്‍ണ്യം മായാസൃഷ്ടം എന്താണ്. ചാതുര്‍വര്‍ണ്യം ലംഘിക്കപ്പെടുമ്പോള്‍ ശത്രുസംഹാരത്തിന് താന്‍ അവതാരമെടുക്കുമെന്നാണ് ഗീതയില്‍ കൃഷ്ണന്‍ പറയുന്നത്. അഖില വൈപ്പിന്‍ പുലയ വംശോദ്ധാരണി സഭയുടെ ക്ഷേത്രം മഹാവിഷ്ണുവിന്‍െറതാണ്്. 80 കളുടെ ഒടുവിലായി വിവിധ  ക്ഷേത്രപുനരുദ്ധാരണകമ്മിറ്റികളിലൂടെയും ഗീത, ഭാഗതവത സത്രം, രാമായണ മാസാചരണം,  യാഗങ്ങള്‍ യജ്ഞങ്ങള്‍ എന്നിവയിലൂടെ  ഹിന്ദുത്വആശയശാസ്ത്രം ദലിതരെ വലിയ രീതിയില്‍ തങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്. അതിന്‍െറ തുടര്‍ച്ചയാണ് നരേന്ദ്ര മോദിയെപോലെ ഒരാളെ ക്ഷണിച്ചുവരുത്തി കായല്‍സമ്മേളനത്തിന്‍െറ നൂറാം വാര്‍ഷികം ആചരിക്കാന്‍ കെ.പി.എം.എസിലെ ഒരു വിഭാഗത്തിന് മടിയില്ലാത്തതും.




ദലിത്,പിന്നാക്ക വിഭാഗത്തില്‍ ഒരു നല്ല ശതമാനം ഹിന്ദുത്വ അണിയില്‍ ചേര്‍ന്നിട്ടുണ്ട്..?

അത് സത്യമാണ്. കീഴ്ജാതിക്കാരിലൂടെയാണ് ആധുനിക ഇന്തിയില്‍ ബ്രാഹ്മണിസം അതിജീവിക്കുന്നത്. ഒരു ഘട്ടത്തില്‍ ഹിന്ദുത്വ ശക്തികള്‍ നേരിട്ട വിഷയം അവരില്‍ ദലിത്, പിന്നാക്ക ജാതിയില്‍ പെട്ടവര്‍ നേതൃത്വ നിരയില്‍ ഇല്ളെന്നാണ്. അത് മറികടക്കാന്‍ അവര്‍ ബോധപൂര്‍വം തന്നെ ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കാണ്ടുവന്നു. അതിന്‍െറ ഭാഗമായാണ് പിന്നാക്കക്കാരനായ മോദി പ്രധാനമന്ത്രിയാകുന്നത്. എറണാകുളം പാവക്കുളം ക്ഷേത്രവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് ഒരു പറയ യുവാവിനെ ശങ്കരന്‍ സ്ഥാപിച്ച ശൃംഗേരി മഠത്തില്‍ പഠിപ്പിച്ച് ശിവാനന്ദ ശര്‍മയാക്കി മാറ്റി. അദ്ദേഹമിപ്പോള്‍ ബ്രാഹ്മണ്യ സിദ്ധാന്തം പ്രചരിപ്പിക്കുന്നു. അതയാത് പറയനെ/ദലിതനെ സന്യാസിയാക്കിയാന്‍ ബ്രാഹ്മണ്യത്തിന് മടിയില്ല. ബുദ്ധമതത്തെപ്പോലും തങ്ങളുടെ ഭാഗമാക്കിയ ഹിന്ദുത്വത്തിന് എന്തിനെയും സ്വാംശീകരിച്ച് അതിജീവിക്കാനറിയാം. അതുതന്നെയാണ്  കേന്ദ്രത്തിലെ പോലെ പിന്നാക്കക്കാരനെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കുന്നതിലുമുള്ളത്. ഹിന്ദുത്വത്തിന് ഒട്ടിച്ചേര്‍ന്ന ദലിതര്‍ക്കാകട്ടെ ഹനുമാന്‍െറ വേഷമാണുള്ളത്. മൃതസഞ്ജീവിനി പറിക്കാന പറഞ്ഞാല്‍ അവര്‍ ഒരു മല തന്നെ ചുമന്നുകൊണ്ടുവരും. പറഞ്ഞുവരുന്നത് നവബ്രാഹ്മണ്യത്തെയും നവഹിന്ദുത്വത്തെയും നേരിടാന്‍ പഴയ ആയുധം ദലിതര്‍ അടക്കമുള്ളവര്‍ക്ക് പേരെന്നാണ്. പഴയ വിമര്‍ശനങ്ങള്‍കൊണ്ട് കാര്യമില്ല.

ജാതിവിരുദ്ധ മുന്നേറ്റത്തില്‍ പങ്കുവഹിച്ച ശ്രീനാരായണീയ പ്രസ്ഥാനത്തെ ഹിന്ദുത്വ ശക്തികള്‍ ഏതാണ്ട് കൈയടക്കിയ സ്ഥിതിയാണ്..?

എസ്.എന്‍.ഡി.പി ജാതിവിരുദ്ധ മുന്നേറ്റത്തില്‍ പ്രത്യേക പങ്കാണ് വഹിച്ചത്. വിഭജിച്ചുനിന്ന വിവിധ ഈഴവ ജാതികളെ അതൊരൊറ്റ സമുദായമാക്കി മാറ്റി. എന്നാല്‍, ശ്രീനാരായണ ഗുരുവിന്‍െറ കാലം മുതല്‍ക്കേ ഹിന്ദുത്വത്തില്‍ നിന്ന് അത് വിചേഛദനം നേടിയില്ല. അത് ബ്രാഹ്മണ്യ ആശയശാസ്ത്രത്തെ പുണരുകയാണ് ചെയ്തത്. ഡോ. പല്‍പുവിനെ സ്വാധീനിച്ചത് ആധുനിക ഹിന്ദുമതത്തിന്‍െറ പിതാവായ സ്വാമി വിവേകാനന്ദനാണ്. അദ്ദേഹത്തിന്‍െറ നിര്‍ദേശ പ്രകാരമാണ് ശ്രീനാരായണ ഗുരുവിന്‍െറ അടുത്ത് പല്‍പുവത്തെുന്നത്. ഗുരു ഹിന്ദുത്വധാരകള്‍ ഈഴവ സമുദായത്തിലേക്ക് പകടര്‍ത്തി. യോഗനേതൃത്വത്തിലുണ്ടായ കുമാരനാശന്‍െറ കവിതകളില്‍ ബൗദ്ധ സ്വാധീനം കാണാമെങ്കിലും ബുദ്ധനെയും ബ്രാഹ്മണ്യവല്‍ക്കരിക്കുകയും ഹിന്ദുത്വതിന്‍െറ ഭാഗമാക്കുകയുമാണ് ചെയ്തത്. ഇത്തരം ഹിന്ദു തുടര്‍ച്ചയിലാണ് നാരായണപ്പണിക്കരേട്ടനും ഞാനും എന്ന് ഒരിക്കല്‍ വെള്ളാപ്പള്ളി പറയുന്നത്.  ശ്രീനാരായണനെ ഉയര്‍ത്തിപ്പിടിച്ച് ഹിന്ദുത്വ ശക്തികള്‍ ക്ക് എതിരെ പുരോഗമന ബുദ്ധിജീവികളില്‍ പലരും വാദിക്കുന്നത് തെറ്റാണ്. ശങ്കരാചാര്യരുടെ ബ്രാഹ്മണ്യ അദൈ്വത വ്യാഖ്യാനത്തെയാണ് ഗുരു തന്‍െറ ദര്‍ശനങ്ങളില്‍ അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ നിലനിന്ന ജാതി വ്യവസ്ഥയും അതിന്‍െറ ധാര്‍മിക പ്രത്യയശാസ്ത്ര രൂപമായ ഹിന്ദുയിസവുമാണ് എതിര്‍ക്കപ്പെടേണ്ടത് എന്ന് മനസിലാക്കാന്‍ നാരായണഗുരുവിനോ എസ്.എന്‍.ഡി. പി.നേതൃത്വത്തിനോ കഴിഞ്ഞില്ല. ഇഴവര്‍ മുകളിലുള്ള ജാതികളുടെ ആധിപത്യത്തിനെതിര സമരം സംഘടിപ്പിക്കുമ്പോള്‍ തന്നെ കീഴ്ജാതികള്‍ക്ക് മേലുള്ള ആധിപത്യത്തെ സ്വയംവിമര്‍ശനത്തിന് വിയേധമാക്കിയില്ല. അതിനാല്‍ തന്നെ ഗുരുവിന്‍െറ നേതൃത്വത്തില്‍ നടന്ന ജാതിവിരുദ്ധസമരം സമഗ്രമായിരുന്നില്ല. സന്യാസത്തിന്‍െറ തന്നെ അടിസ്ഥാനം ജാതിയാണ്. ജാതിയില്ളെങ്കില്‍ സന്യാസിയില്ല. ഗുരുവിന് ശരിയായ നേതൃത്വകൊടുക്കാന്‍ കഴിഞ്ഞേനെ. പക്ഷെ, അതിന് അദ്ദേഹം സന്യാസത്തിനും അദൈ്വതത്തിനും പുറത് നിന്ന് ജാതിയെ വീക്ഷിക്കേണ്ടിയിരുന്നു. ഗുരുവിന്‍െറ കാലം മുതല്‍ക്കേ ഹിന്ദുമതത്തിനുള്ളില്‍ തന്നെ തുടര്‍ന്നുവന്ന എസ്.എന്‍.ഡി.പി ഇന്ന് അതിന്‍െറ തുറന്ന പരിക്രമണ സന്ധിയിലാണ്.അതുകൊണ്ടാണ് അമിത് ഷായ്ക്ക് വെള്ളാപ്പള്ളിയെ ആശ്ളേഷിക്കാനാവുന്നത്. അതൊരു സ്വഭാവിക വികാസമാണ്. എന്തായാലും ഹിന്ദുത്വതിനുള്ളില്‍ നിന്ന് ഗുരുവിനെകൊണ്ടോ ഗുരുദര്‍ശനങ്ങള്‍കൊണ്ടോ ഹിന്ദുത്വവാദികളെ തടയാനാവില്ല.


ഹിന്ദുത്വവര്‍ഗീയതയെ എങ്ങനെ തടയാനാകുമെന്നാണ് താങ്കള്‍ കരുതുന്നത്?

1980 കളുടെ തുടക്കത്തില്‍ തന്നെ ഹിന്ദുത്വഭീകരതയെപ്പറ്റി പുരോഗമന ശക്തികള്‍ക്ക് ഞാനടക്കമുള്ളവരുടെ പ്രസ്ഥാനം മുന്നറിപ്പ് നല്‍കുന്നുണ്ട്. അന്ന് അവര്‍ക്ക് രണ്ട് സീറ്റുമാത്രമാണുണ്ടായിരുന്നത്. ഹിന്ദുത്വ ശക്തികളെ എതിര്‍ക്കേണ്ടവരെല്ലാം ഒന്നിക്കാതെ ഭിന്നിച്ചുനിന്നു. അവര്‍ ഒന്നിപ്പിക്കാവുന്ന എല്ലാവരെയും ഒന്നിപ്പിച്ചു വലുതായി. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളും ദലിതരും അടങ്ങിയ വിശാലജനവിഭാഗങ്ങള്‍ ഒന്നിച്ചു നിന്നു മാത്രമേ ഹിന്ദുത്വ ശക്തികളെ തടയാനാവൂ. നമ്മള്‍ ആദ്യം മനസിലാക്കേണ്ടത് ഇത് പഴയ ഹിന്ദുത്വമല്ളെന്നും പഴയ ബ്രാഹ്മണ്യമല്ളെന്നുമാണ്. ഇതു നവഹിന്ദുത്വവും നവബ്രാഹ്മണ്യവുമാണ്. അതിനെ മറികടക്കാന്‍ നവേഥാന സദസുനടത്തിയോ,  ഇറച്ചി വിതരണം നടത്തിയോ ഒന്നും കഴിയില്ല. പഴയ മാര്‍ക്സിസം ഉയര്‍തിപ്പിടിച്ചും കഴിയില്ല. നമ്മള്‍ ഏത് മത-ജാതി വിഭാഗമാണെന്ന് ബാധകമല്ലാതെ തന്നെ നമ്മളില്‍ ആന്തരികവല്‍ക്കരിക്കപ്പെട്ട ബ്രാഹ്മണ്യത്തെ പുറത്താക്കണം. ശ്രീനാരായണനെയോ ചട്ടമ്പിസ്വാമികളെയോ നടരാജഗുരുവിനെയോ നിത്യ ചൈതന്യയതിയോ മുന്‍നിര്‍ത്തി നമുക്ക് ഹിന്ദുത്വത്തിനെതിരെ ഒന്നുംചെയ്യാനാവില്ല. അതിന് പുതിയ സിദ്ധാന്തങ്ങള്‍ വേണം. പുതിയ അംബേദ്കറും പുതിയ മാര്‍ക്സും വേണം. അയ്യങ്കാളി, പൊയ്കയില്‍ കുമാരഗുരുദേവന്‍  എന്നിങ്ങനെ ഉചിതമായ പ്രതിരോധ ബിംബങ്ങള്‍ വീണ്ടെടുക്കണം. സാധ്യമാകുന്ന എല്ലാ ഒന്നിപ്പിക്കലുകളും നടത്തണം.



മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട തടവിലാക്കപ്പെട്ടവരുടെ രാഷ്ട്രീയ മോചനത്തിനുള്ള സമിതിയുടെ നേതൃത്വത്തില്‍ താങ്കളുണ്ടായിരുന്നു? നേരത്തെ സൂചിപ്പിച്ചതുപോലെ മാവോയിസ്റ്റുകളോടുള്ള സംവാദാത്മക ബന്ധത്തിന്‍െറ തുടര്‍ച്ചയാണോ അത്?

അല്ല. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ടവരുടെയും രാഷ്ട്രീയത്തടവുകാരുടെയും മോചനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ പങ്കെടുക്കുന്നത് അത് മുഖ്യമായും ജനാധിപത്യ പ്രശ്നമായതുകൊണ്ടാണ്.  ഭരണകൂടം കൂടുതല്‍ ഫാഷിസ്റ്റുവല്‍ക്കരിക്കയും പ്രതിഷേധിക്കുന്നവരെ വേട്ടയാടുകയും ഇല്ലാതാക്കുകയും ചെയ്യുന്നുമ്പോള്‍ അത് തടയേണ്ടതുണ്ട് ഓരോ പൗരന്‍െറയും കടമയാണ് മാവോയിസത്തെ ജനാധിപത്യ സംവിധാനത്തില്‍ ഇടമുള്ള പലതരം പ്രസ്ഥാനങ്ങളില്‍ ഒന്നായാണ് ഞാന്‍  കാണുന്നത്. ഇന്ന് അവരെ വേട്ടയാടുന്ന ഭരണകൂടം നാളെ ആരെയും  വേട്ടയാടും. ഭരണകൂടത്തിന് അത് നിലനില്‍ക്കുന്ന നിയമവും ചട്ടങ്ങളും പാലിക്കാന്‍ ബാധ്യതയുണ്ട്. അത് ലംഘിക്കുന്നത് ചോദ്യം ചെയ്യപ്പെടണം. ഇത്തരം ജനാധിപ;്യ ലക്ഷ്യങ്ങളോടെയാണ് രാഷ്ട്രീയത്തടവുകാരുടെ മോചനം എന്ന വിഷയത്തില്‍ പങ്കെടുക്കുന്നത്.

കുടുംബം?

നായരമ്പലത്തു തന്നെയാണ് താമസം. ജീവിത പങ്കാളി സി.വി.ലത 2009 ല്‍ ഹൃദയാഘാതം മൂലം മരിച്ചു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കാലത്ത് എന്നെ നിലനിര്‍ത്തിയതും പിന്തുണ നല്‍കിയതും  ലത വൈപ്പിന്‍ കൈത്തറി നെയ്ത്തു സഹകരണസംഘത്തില്‍ പണിയെടുത്തായിരുന്നു.സി.ആര്‍.സി. സി.പി.ഐ (എം.എല്‍) പിരിച്ചുവിടന്നതുവരെ മനുസ്മൃതി കത്തിക്കല്‍ അടക്കമുള്ള എല്ലാ സമരങ്ങളിലും അവര്‍ പങ്കെടുത്തിരുന്നു.പിന്നീട് മരണം വരെ ഞങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ പലരീതിയിലും പിന്തുണച്ചുനിലകൊണ്ടു.


പച്ചക്കുതിര ഐറ്റം, 2015 ഡിസംബര്‍


Monday, December 7, 2015

മനുഷ്യാവകാശപ്രവര്‍ത്തകന്‍ കൂട്ടിലടച്ച മൃഗമായി മാറിയ ദിനങ്ങള്‍




മാവോവാദി ബന്ധം ആരോപിച്ച് ആദ്യതവണ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന്‍െറയും രണ്ടാം തവണ കരിനിയമം ചുമത്തി ജയിലിലടച്ചതിന്‍െറയും അനുഭവവിവരണം.  47 ദിവസത്തെ ജയില്‍വാസത്തിനിടയില്‍ താന്‍ അനുഭവിച്ചതും കണ്ടതുമായ അവസ്ഥകള്‍  മനുഷ്യാവകാശപ്രവര്‍ത്തകന്‍  കൂടിയായ ജെയ്സണ്‍ ഈ  ആത്മഭാഷണത്തില്‍  വ്യക്തമാക്കുന്നു. ജയിലില്‍  മനുഷ്യരായല്ല,   കൂട്ടിലടച്ച  മൃഗങ്ങളായാണ് തടവുകാരെ ഭരണകൂടം പരിഗണിക്കുന്നത്  എന്ന്  അദ്ദേഹം  കുറ്റപ്പെടുത്തുന്നു.




മനുഷ്യാവകാശപ്രവര്‍ത്തകന്‍
കൂട്ടിലടച്ച മൃഗമായി മാറിയ ദിനങ്ങള്‍

ജെയ്സണ്‍ സി. കൂപ്പര്‍


ജനാധിപത്യം എന്ന് കൊട്ടിഗ്ഘോഷിക്കപ്പെടുന്ന വ്യവസ്ഥ രാജ്യത്തെ പൗരന്മാരോട്  കാണിക്കുന്ന തികഞ്ഞ മനുഷ്യാവകാശ ലംഘനത്തിന് കുറഞ്ഞ ദിവസങ്ങളിലാണെങ്കിലും ഇരയാണ് ഞാന്‍. മാവോവാദി ബന്ധം ആരോപിച്ച് ദിവസങ്ങളോളം പൊലീസിന്‍െറ ശാരീരികവും മാനസികവുമായ പീഡനത്തിന് ഞാന്‍ ഇരയായി. ഒടുവില്‍ ഭരണകൂടം യു.എ.പി.എ എന്ന കരിനിയമം ചുമത്തി ജയിലിലടച്ചു. സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്ന പ്രതിഷേധത്തിന്‍െറയും ചില നിയമ സാങ്കേതികതകള്‍ ഒരുക്കിയ സാധ്യത മൂലവുമാണ്  47 ദിവസത്തിനുശേഷം  ജാമ്യത്തില്‍ പുറത്തിറങ്ങാനായത്. എന്നാല്‍, ഭരണകൂടം ഇപ്പോഴും പിന്നില്‍ തന്നെയുണ്ട്. ഏതു നിമിഷവും കള്ളക്കേസില്‍ കുടുക്കി അവരെന്നെ വീണ്ടും ജയിലിലടക്കുമെന്ന് ഉറപ്പാണ്.  എല്ലാ സ്വകാര്യതകളും നിഷേധിക്കപ്പെട്ട് തുടര്‍ച്ചയായി രഹസ്യപൊലീസിന്‍െറ നിരീക്ഷണത്തിന് വിധേയനാണ് ഞാന്‍.  ഫോണും  ഇ-മെയിലുമെല്ലാം നിരന്തരം ചോര്‍ത്തപ്പെടുന്നു. ഫേസ്ബുക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ ആരൊക്കെയുമായി ഞാന്‍ ആശയവിനിമയം നടത്തുന്നു എന്നു നിരീക്ഷിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വീട്ടിലും പരിസരത്തുമായും പൊലീസ് നിരീക്ഷണം. ഫലത്തില്‍ അപ്രഖ്യാപിത തടവറക്കുള്ളിലാണ് ഞാന്‍.
ഭരണകൂടം ആദ്യം എന്നെ തേടിവരുന്നത് കൊച്ചിയില്‍ മാവോവാദികള്‍ നടത്തിയ ഒരു ആക്രമണത്തിന് ശേഷമാണ്. 2014 നവംബര്‍ 10 ന്, കാതിക്കുടം ഗ്രാമത്തെ നരകമാക്കുന്ന നിറ്റ ജലാറ്റിന്‍ കമ്പനിയുടെ എറണാകുളം പനമ്പിള്ളി നഗറിലെ ആസ്ഥാന ഓഫിസ് മാവോവാദികള്‍ അടിച്ചുതകര്‍ത്തു. അന്ന് ഉച്ചക്ക്  ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വന്ന രണ്ട് രഹസ്യപൊലീസുകാര്‍ പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. അത് വിസമ്മതിച്ചതിനാല്‍ ഓഫിസറുടെ മുറിയില്‍ കയറി ആക്രമണത്തില്‍ ഞാന്‍ പങ്കാളിയാണെന്ന് സംശയിക്കുന്നതായി അറിയിച്ചു മടങ്ങി. കോഴിക്കോട് ഞാറ്റുവേല സാംസ്കാരിക സംഘടനയുടെ നയപ്രഖ്യാപന സമ്മേളനത്തില്‍ തലേന്ന് പങ്കെടുത്ത് തിരികെ പോരവെ  ഞാറ്റുവേല കണ്‍വീനര്‍ സ്വപ്നേഷ് ബാബുവിന്‍െറ കൈയില്‍ മറന്നുവെച്ച ഫോണ്‍ തിരികെ വാങ്ങാന്‍ ഞാന്‍ ഉച്ചയോടെ ലീവെടുത്ത് ഓഫിസില്‍നിന്നുമിറങ്ങി.  സന്ധ്യയോടെ  തിരികെ വീട്ടില്‍ പോവാന്‍ എറണാകുളം ജെട്ടി ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ പൊലീസ് പിടികൂടി. പിടികൂടി എന്നല്ല തട്ടിക്കൊണ്ടുപോയി എന്നു പറയുന്നതാവും ശരി.  എന്നെ  കസ്റ്റഡിയിലെടുത്ത കാര്യം പുറംലോകം അറിയാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഫോണ്‍ കൈക്കലാക്കിയ അവര്‍ സുഹൃത്തിനെ  വിളിക്കണം  എന്ന  ആവശ്യം നിരാകരിച്ചു.
ജെട്ടിക്ക് സമീപം കമീഷണര്‍ ഓഫിസില്‍നിന്ന് ജീപ്പില്‍ കൊണ്ടുപോകുമ്പോള്‍  ഇരുവശത്തുമിരുന്ന  ബലിഷ്ഠരായ പൊലീസുകാരില്‍ ഒരാളുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നു. അപ്പോള്‍ ആരുമറിയാതെ അവര്‍ എന്നെ വധിച്ചേക്കുമോ എന്നുപോലും  തോന്നി. രാവിലെ നടന്ന മാവോവാദി ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് എത്തിയ പൊലീസ് സംഘത്തിനുനേരെ വെടിയുതിര്‍ത്ത മാവോവാദിയെ  പൊലീസ്  വെടിവെച്ചുകൊന്നു എന്നൊരു കഥയുണ്ടാക്കിയാല്‍ അത് അപ്പാടെ വിഴുങ്ങാന്‍ ഇവിടെ മാധ്യമങ്ങളുമുണ്ടല്ളോ.
പൊലീസ് പിടികൂടിയ എന്നെ കൊണ്ടുപോയത് സെയ്ഫ്ഹൗസ് എന്ന് അവര്‍ വിളിക്കുന്ന സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്കാണ്.  സെയ്ഫ്ഹൗസ്  എന്ന്  കേട്ടപ്പോഴേ എക്സ്ട്രാ ജുഡീഷ്യല്‍ വരാനിരിക്കുന്നു എന്ന് ഞാന്‍ ഊഹിച്ചു. സെന്‍ട്രല്‍ സ്റ്റേഷനില്‍ ഏതാനും  മിനിറ്റുകള്‍ക്കകം  ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി.  തുടര്‍ന്ന് ചോദ്യംചെയ്യല്‍ ആരംഭിച്ചു. മിക്കവരുംതന്നെ യൂനിഫോം ധരിച്ചിരുന്നില്ല. ഞാന്‍ പറയുന്ന ഉത്തരം അവര്‍ക്ക് തൃപ്തികരമല്ലാതെവരുമ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ബലിഷ്ഠനായ ഒരാള്‍ എന്നെ ഒന്ന് ചെറുതായി കൈകാര്യം ചെയ്യും. മുടിയില്‍  പിടിച്ച്  വലിക്കുക,  കഴുത്തിനു പിടിക്കുക, ഇരിക്കുന്ന കസേര അപ്രതീക്ഷിതമായി പിന്നോട്ട് വലിച്ച് വീഴ്ത്താന്‍ ശ്രമിക്കുക തുടങ്ങിയവയൊക്കെയായിരുന്നു കക്ഷിയുടെ പരിപാടികള്‍. പച്ചത്തെറി മാത്രമേ ഈ ജനമൈത്രി പൊലീസുകാരന്‍ വിളിച്ചുള്ളൂ.
സെന്‍ട്രല്‍ സ്റ്റേഷനിലെ ചോദ്യം ചെയ്യലിനുശേഷം എന്നെ പൊലീസ് തമ്മനത്തുള്ള സ്വപ്നേഷ് ബാബുവിന്‍െറ വീടിന് സമീപം കൊണ്ടുപോയെങ്കിലും ജീപ്പില്‍നിന്ന് ആരും ഇറങ്ങിയില്ല. തുടര്‍ന്ന് മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.  അവിടെനിന്ന് പനങ്ങാട് സ്റ്റേഷനിലേക്കും.  ഇടയ്ക്കിടെ  ഇവനെ തൂക്കണം (ഗരുഡന്‍ തൂക്കം എന്നൊരു ഏര്‍പ്പാടുണ്ട് ജനാധിപത്യത്തില്‍!) എന്നൊക്കെ ഇവരില്‍ ഒരാള്‍ പറഞ്ഞു. രാത്രി പത്തോടെ ചോദ്യം ചെയ്യലും മറ്റും അവസാനിപ്പിച്ച്  ഭക്ഷണം തന്നു. രാവിലെ ആറിന് വീണ്ടും തുടങ്ങിയ ചോദ്യം ചെയ്യല്‍ പതിനൊന്ന് മണിയോടെ അവസാനിച്ചു. തുടര്‍ന്ന് വീണ്ടും സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു.  അവിടെ സ്വപ്നേഷ് ബാബുവിനെയും പഴയ സി. ആര്‍.സി, സി.പി.ഐ  (എം.എല്‍) സഖാവായ ജോര്‍ജിനെയും പിടിച്ചുകൊണ്ടുവന്നു  ചോദ്യം  ചെയ്യുകയായിരുന്നു. വൈകുന്നേരത്തെ ചോദ്യംചെയ്യലില്‍ കഴുത്തിനുപിടിത്തം, തെറിവിളികള്‍ ആവര്‍ത്തിച്ചു. നിനക്ക്  യു.എ.പി.എ തരും, നിന്നെ പെടുത്തും എന്നൊക്കെ  ഇടയ്ക്കിടെ  പറഞ്ഞു.
സന്ധ്യയോടെ ഞങ്ങളെ മൂന്നുപേരെയും തേവര പൊലീസ് സ്റ്റേഷനിലത്തെിച്ചു. അവിടെ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ നിശാന്തിനി ഉള്‍പ്പെടെയുള്ളവര്‍ ഞങ്ങളെ മാറിമാറി ചോദ്യം ചെയ്തു. പരിഹാസം നിറഞ്ഞുനിന്ന ചോദ്യങ്ങള്‍ക്കിടെ അവര്‍ എന്നോട് പറഞ്ഞു:  ‘‘ഇതില്‍  ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ തന്നെ ഞെരിച്ചുകളയും.’’  അന്ന് രാത്രി പത്തോടെ, പിറ്റേദിവസം രാവിലെ പത്ത് മണിക്ക് ഹാജരാകണം എന്ന നോട്ടീസ് തന്നു ഞങ്ങളെ മോചിതരാക്കി. പിറ്റേദിവസം പത്തിന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകുന്നേരം നാലിന് അവസാനിച്ചു. 14ാം തീയതി വൈകുന്നേരം വിളിച്ച് 15ന്  രാവിലെ ഹാജരാകാന്‍ പറഞ്ഞെങ്കിലും നോട്ടിസ് തരാതിരുന്നതിനാല്‍ ഞാന്‍ പോയില്ല. തുടര്‍ന്ന് ഓഫിസില്‍ കൊണ്ടുവന്ന്  നോട്ടിസ് തന്നു.  തേവര  സ്റ്റേഷനില്‍ ഹാജരായ എന്നെ രാത്രി പത്തുവരെ  ചോദ്യം ചെയ്ത് വിട്ടു.
ഇന്ത്യയില്‍  പതിനായിരക്കണക്കിന് മനുഷ്യര്‍ അനുഭവിക്കുന്ന ഭരണകൂട ഭീകരതയുമായി തട്ടിച്ചുനോക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം  പ്രത്യേകിച്ചൊന്നുമല്ല. മഅ്ദനി,  ജി.എന്‍. സായിബാബ,   കൊബാഡ് ഗാന്‍ഡി,  ചത്രധര്‍  മഹാതോ,  സോണി സോറി... തടവറകളില്‍ നരകജീവിതം നയി(ച്ച)ക്കുന്ന മനുഷ്യരുടെ പട്ടിക വളരെ നീണ്ടതാണ്. അതുകൊണ്ട് ഈ ‘ചോദ്യം ചെയ്യല്‍’ വലിയ കാര്യമാക്കേണ്ട എന്നാണ് മനസ്സ് പറഞ്ഞത്.  പക്ഷേ,  കൂടുതല്‍ വലുത്  വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

വീണ്ടും  പൊലീസ് കസ്റ്റഡിയില്‍


2015 ജനുവരി 29ന് മാവോവാദികള്‍ കളമശ്ശേരിയിലെ രാജഗിരി റോഡിലെ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ ഓഫിസ് ആക്രമിച്ചു. രാവിലെ ഒമ്പതോടെ ഫയലുകള്‍ക്ക് തീയിട്ട സംഘം മാവോവാദി അനുകൂല ലഘുലേഖ വിതറി. ഓഫിസ് ഭിത്തിയില്‍ സാമ്രാജ്യത്വം തുലയട്ടെ, ചുങ്കപാത തുലയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടു.  തങ്ങളുടെ  അര്‍ബന്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയതെന്ന് മാവോവാദികള്‍ അവകാശപ്പെട്ടെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തത് എന്നെയും  ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥിയെയുമാണ്.  ഞാനും  തുഷാറും മാവോയിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരല്ല. അവരുമായി ബന്ധമൊന്നുമില്ല. ഞങ്ങള്‍ രണ്ടുപേരും മനുഷ്യാവകാശ പ്രസ്ഥാന പ്രവര്‍ത്തകര്‍ മാത്രമാണ്.  എന്നാല്‍, മാവോവാദത്തോട് എനിക്ക് എതിര്‍പ്പില്ല. അതാണ് ശരിയായ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന  ബോധവുമുണ്ട്. അതും  സി.പി.ഐയു (മാവോയിസ്റ്റ്)മായി  ബന്ധമുണ്ടായിരിക്കുകയും രണ്ട് കാര്യമാണ്. മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം എനിക്കില്ല. അത് പൊലീസിനും  ബോധ്യമായിട്ടുണ്ടാവണം.
ജനുവരി 29ന് ഞാന്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഓഫിസില്‍  ഒരു  സ്പെഷല്‍  ബ്രാഞ്ച് പൊലീസുകാരന്‍ വന്നു.  പ്യൂണിനോട് ചോദിച്ചു ഞാന്‍ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കി. ആ സമയത്ത് മാവോവാദി ആക്രമണം നടന്നത് എനിക്കറിയില്ല. അയാള്‍ പുറത്തേക്ക് പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ സ്പെഷല്‍ബ്രാഞ്ച് എസ്.ഐ അനന്ത് ലാലും മൂന്നുനാല് പേരും അകത്തു വന്നു. എന്നോട് വാ പോകാം എന്നു പറഞ്ഞു. ഡ്യൂട്ടിയിലാണ്, വരാന്‍ പറ്റില്ളെന്ന് വ്യക്തമാക്കി. വരണമെങ്കില്‍ ഓഫിസറോട് അനുമതി മേടിക്കാന്‍ പറഞ്ഞു. ഈ സമയത്ത് എസ്.ഐ ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത പോലെയാണ് പ്രവര്‍ത്തിക്കുന്നത്.  അവര്‍ ഓഫിസറുടെ അടുത്തേക്ക് പോകുന്നു. തിരിച്ചുവരുന്നു. ഞാന്‍  മൊബൈല്‍ ഫോണെടുത്ത് അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥിയെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഫോണ്‍ തട്ടിപ്പറിച്ചു. എന്നെ കൊണ്ടുപോകണമെങ്കില്‍ രേഖ വേണമെന്ന് ഓഫിസര്‍ പറഞ്ഞു.  പൊലീസിന്‍െറ  കൈയില്‍ ഒരു രേഖയുമില്ല. ലെറ്റര്‍ തന്നാല്‍ വിടാം എന്ന്  ഓഫിസര്‍ അറിയിച്ചു.  ഇതിനിടയില്‍ ഓഫിസര്‍ തിരുവനന്തപുരം ഡയറക്ടറേറ്റിലേക്ക് വിളിച്ചു. അവര്‍ വിട്ടോളാന്‍ പറഞ്ഞതോടെ എന്നെ കൊണ്ടുപോയിക്കൊള്ളാന്‍ ഓഫിസര്‍ അനുമതി നല്‍കി.   ശരിക്കും ഈ നടപടി നിയമവിരുദ്ധമാണ്.  ഒരു സര്‍ക്കാര്‍ ജീവനക്കാരനെ ഡ്യൂട്ടിക്കിടയില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട ചട്ടം ഒന്നും തന്നെ പാലിക്കാതെയാണ്  പൊലീസ്  എന്നെ പിടികൂടിയത്.
പൊലീസ് എന്നെ തേവര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നെ ചോദ്യം ചെയ്യല്‍. ശാസ്ത്രീയമായ ചോദ്യം ചെയ്യല്‍ ഒന്നുമല്ല. കഴിഞ്ഞ രണ്ടുദിവസം എന്‍െറ ഫോണിലേക്ക് വിളിച്ചവരാരാണെന്നും മറ്റും ചോദിച്ചു.  മറ്റൊരാള്‍ ഫേസ്ബുക്കിലെ എന്‍െറ പോസ്റ്റുകള്‍ പരിശോധിക്കുന്നു. ഞാന്‍ ഈ ദിവസങ്ങളില്‍ ആരെയൊക്കെ കണ്ടു എന്നും അറിയണം.  വൈകുന്നേരം  മൂന്നുമണി വരെ ഇതുതന്നെയാണ് അവസ്ഥ. വൈകുന്നേരത്തോടെ വിടാം എന്നതാണ് അവരുടെയും നിലപാട്.  ഓഫിസില്‍നിന്ന് ആരെയെങ്കിലും വിളിച്ചോളാന്‍ പറഞ്ഞു. അതനുസരിച്ച് ഞാന്‍ ഓഫിസില്‍ വിളിച്ചു പറഞ്ഞു. അവിടെ നിന്ന് രണ്ടുപേര്‍ വന്നു. ഈ സമയത്ത് പോകുന്നതിന് മുമ്പ്  സി.ഐ  കാണണം എന്നു പറഞ്ഞു. വിടാന്‍ ഉദ്ദേശ്യമില്ളെന്ന്  അപ്പോഴേ  മനസ്സിലായി. ഓഫിസില്‍നിന്ന് വന്നവരോട് ഞാന്‍ പൊയ്ക്കോളാന്‍ പറഞ്ഞു. വീട്ടില്‍ പോകണം,  വീട് പരിശോധിക്കണം എന്നായി സി.ഐ. അവര്‍ എന്നെയും കൂട്ടി വീട്ടില്‍ പോയി പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. തിരിച്ചുപോരാന്‍ നേരത്ത്  നിശാന്തിനിയെ വിളിച്ചു.  അവര്‍ എന്‍െറ ലാപ്ടോപ് എടുത്തോളാന്‍ നിര്‍ദേശിച്ചു. ലാപ്ടോപ്പുമെടുത്ത് തിരിച്ച് സ്റ്റേഷനിലത്തെി.  ഇടക്ക് പള്ളുരുത്തി  എസ്.ഐ അക്രമാസക്തഭാവത്തില്‍ വന്നു. എന്‍െറ പോക്കറ്റില്‍നിന്ന് എല്ലാം വലിച്ചു പറിക്കാന്‍ തുടങ്ങി. അങ്ങനെയാണ്  ഒന്നാമത്തെ  തെളിവ് എന്നു പറയുന്ന സാധനം അവര്‍ക്ക് കിട്ടുന്നത്. അത് മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍െറ ഒരു നോട്ടിസാണ്. ഫോണ്‍നമ്പര്‍ സഹിതമുള്ള നോട്ടിസ്. അതില്‍ ഒരിടത്തും  ഭരണകൂടത്തെ  അട്ടിമറിക്കണമെന്ന് പറയുന്നില്ല. ഭരണകൂടം  ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നോട്ടിസ് പറയുന്നത്.  പിന്നെ കമ്പ്യൂട്ടര്‍ ബാഗ് പരിശോധിച്ചു. അവര്‍ക്ക് ഒരു മംഗളം പത്രം കിട്ടി. അതില്‍ ഐ. ഗോപിനാഥ് എഴുതിയ ലേഖനം കണ്ടു.  ‘മാവോയിസ്റ്റുകളോട് സ്നേഹപൂര്‍വം: പിന്തുണക്കാം, ഹൈജാക് ചെയ്യരുത്’ എന്നാണ് ലേഖനത്തിന്‍െറ തലക്കെട്ട്.  മാവോവാദികളോടുള്ള വിമര്‍ശമാണ് ശരിക്കും അതില്‍. പക്ഷേ, പൊലീസ് തലക്കെട്ടില്‍ ‘മാവോയിസ്റ്റ് ’എന്ന് കണ്ടതോടെ അത് രണ്ടാമത്തെ തെളിവാക്കി. നിയമപ്രകാരം പ്രസിദ്ധീകരിക്കുന്ന പത്രമാണെന്നത് പൊലീസിന് പരിഗണനാവിഷയം പോലുമല്ല. സന്ധ്യയായി. പൊലീസുകാര്‍ മാറിനിന്ന് ചര്‍ച്ച. ഈ സമയത്തും വിടും എന്നു തന്നെയാണ് ചില പൊലീസുകാര്‍ സൂചിപ്പിച്ചത്. അന്ന് കൊച്ചിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുണ്ട്. വൈകാതെ ‘മുകളില്‍ നിന്ന്’ നിര്‍ദേശം വന്നു. എന്നെ വിടേണ്ട.ആക്രമണം നടന്ന ദിവസം തന്നെ ആരെയെങ്കിലും പിടിച്ചു എന്നുവരുത്തണം. യു.എ.പി.എ ചുമത്തുകയാണെന്നും പൊലീസുകാര്‍ ധരിപ്പിച്ചു. തീരുമാനം മുകളില്‍നിന്നാണെന്ന് പൊലീസുകാര്‍ പറയുകയും ചെയ്തു. കളമശ്ശേരി ആക്രമണവുമായി എന്‍െറ അറസ്റ്റിന് ബന്ധമില്ല.  മാവോയിസ്റ്റ്  പശ്ചിമഘട്ട കമ്മിറ്റിയുമായി ബന്ധമുണ്ട് എന്നു സംശയിക്കുന്നുവെന്ന ആരോപണമാണ് എന്‍െറയും തുഷാറിന്‍െറയും പേരിലുള്ളത്. പക്ഷേ, പത്രങ്ങള്‍ എഴുതിയത് കളമശ്ശേരി ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ്.
കോടതി  എട്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ ദിവസങ്ങളിലെല്ലാം തുടര്‍ച്ചയായ ചോദ്യംചെയ്യലിന് വിധേയമായി. ഐ.ബിയും ആഭ്യന്തരസുരക്ഷാ ഏജന്‍സി അടക്കമുള്ള പല വിഭാഗങ്ങളും വന്നു.  മിലിട്ടറി ഇന്‍റലിജന്‍സ് എന്ന് കരുതുന്ന രണ്ടുപേരും ചോദ്യം ചെയ്തു. അവര്‍ തങ്ങളുടെ ഐഡന്‍റിറ്റി ഞങ്ങളോട് പറഞ്ഞില്ല. ഞങ്ങളോടല്ല, എസ്.ഐയോടും പറഞ്ഞില്ല. എസ്.ഐയുടെ മുറിയില്‍വെച്ചാണ് ചോദ്യംചെയ്യല്‍.  ഇടക്ക് എസ്. ഐ വന്നപ്പോള്‍ ‘‘ഐ.ബിയാണോ’’ എന്ന് അവരോട് ചോദിച്ചു. അല്ല എന്നു മാത്രമാണ് മറുപടി പറഞ്ഞത്. എസ്.ഐ പോകുകയും ചെയ്തു.  നേരത്തേ  മിലിട്ടറി ഇന്‍റലിജന്‍സ് പിന്നാലെയുണ്ടെന്ന് എസ്.ഐ ഞങ്ങളോട് പറഞ്ഞിരുന്നു. ഒരു ദിവസം തെളിവെടുപ്പ് എന്നു പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി. ശാരീരികമായ ഉപദ്രവം   ഇത്തവണ ഉണ്ടായില്ല.  ഞങ്ങളുടെ  അറസ്റ്റ് മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. മര്‍ദിച്ചാല്‍ പുറത്തറിയും എന്നതിനാല്‍ പൊലീസ്  ജാഗ്രത പാലിച്ചു. എന്നാലും ഇടക്കിടക്ക് മര്‍ദിക്കാന്‍ പോകുന്നു എന്ന തോന്നല്‍ പൊലീസുകാര്‍  ഉണ്ടാക്കി. സി.ഐയോട് ‘‘കൂപ്പര്‍ജിയുടെ കൈയില്‍നിന്ന് ഒന്നും കിട്ടിയിട്ടില്ല. അപ്പോള്‍ കൊടുക്കേണ്ടിവരും’’ എന്ന്  എസ്.ഐ  പറയും.  വേണ്ടിവരും എന്ന് സി.ഐയും മറുപടി പറയും. എന്നിട്ട് കൈ പെരുപ്പിച്ച് കാണിക്കും. ഇത് മാനസികമായി സമ്മര്‍ദമേല്‍പ്പിക്കാനുള്ള അടവായിരുന്നുവെന്ന് തോന്നുന്നു.



 കൂട്ടിലടച്ച  മൃഗങ്ങള്‍

എട്ട് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം കാക്കനാട്ട് ജില്ലാ ജയിലിലേക്കാണ് കൊണ്ടുപോയത്. യു.എ.പി.എ ചുമത്തിയതിനാല്‍ പെട്ടെന്ന്  പുറത്തിറങ്ങാനാവില്ളെന്ന് മനസ്സു പറഞ്ഞു.  ഉച്ചയോടെ ജയിലില്‍ എത്തി.  വസ്ത്രം  അഴിച്ച്  പരിശോധിച്ചു.  വേഷം അവര്‍  നല്‍കിയ മുണ്ടുമാത്രമായി. ഈ സമയത്ത് അവിടത്തെ ഏറ്റവും പ്രധാന ഉദ്യോഗസ്ഥന്‍ നന്നായി മദ്യപിച്ചിട്ടുണ്ട്.  പച്ചത്തെറി തന്നെയാണ് അയാള്‍ വിളിക്കുന്നത്.  നാടു നന്നാക്കാന്‍ ഇറങ്ങിക്കോളും  ഇവന്മാരെന്നൊക്കെ പറഞ്ഞുള്ള  അധിക്ഷേപം. ‘‘അടിച്ചിട്ടു വിട്ടാല്‍ മതി, അടിച്ചിട്ടു വിട്ടാല്‍ മതി’’എന്ന്  ആക്രോശിക്കുന്നുണ്ട്. നടയടിയാണ്  ഉദ്ദേശിക്കുന്നത്.  തെറിയിലൂടെയാണ് അയാള്‍ ഇതൊക്കെ പറയുന്നത്. പക്ഷേ, നടയടിയുണ്ടായില്ല. അടിച്ചാല്‍ പിന്നീട് കോടതിയിലും മറ്റും പറഞ്ഞ് പ്രശ്നമാകുമെന്ന് കരുതിയാവണം.  മര്യദക്കാരായിരിക്കണം എന്ന  ഭീഷണിയോടെയാണ് അകത്തേക്ക്  വിടുന്നത്.
 എന്നെ ഏഴാം സെല്ലിലാണ് അടച്ചത്. തുഷാറിനെ ഒമ്പതിലും. ജയിലില്‍ ഒട്ടും സൗകര്യമില്ല. ജയിലില്‍ 100 പേരെ പാര്‍പ്പിക്കാനേ   പറ്റൂ.  എന്നാല്‍, ഇരട്ടിയിലധികം പേര്‍ ജയിലിലുണ്ട്. 15 പേര്‍ക്ക് കിടക്കാവുന്ന സെലില്‍ 33 പേരോളമുണ്ട്്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത അവസ്ഥ. രാത്രി കാര്‍പ്പെറ്റില്‍ എല്ലാവരും കൂടി ഞെരുങ്ങിക്കിടക്കണം. ഒരാള്‍ കാലോ കൈയോ എടുത്താല്‍ മറ്റേയാള്‍ക്കിട്ടും കൊള്ളും.  ഒരു രാത്രി  അടുത്തുകിടന്നയാള്‍ തിരിഞ്ഞപ്പോള്‍ എന്‍െറ കണ്ണു കലങ്ങി.
സെല്ലില്‍ തടവുകാരെ ഏത് സമയവും അടച്ചിട്ടിരിക്കുന്നതാണ് ഇവിടത്തെ പതിവ്.  രാവിലെ ആറരക്ക് ചായയുണ്ട്. ഈ സമയത്ത് അത് വാങ്ങാന്‍ വരാന്തയില്‍ ക്യൂവായി നില്‍ക്കണം. വീണ്ടും സെല്ലില്‍ കയറണം.  എട്ടരയോടടുപ്പിപ്പ് പ്രാഥമിക കൃത്യങ്ങള്‍ക്കായി 20 മിനിറ്റ്  സെല്ല്  തുറക്കും.  ബാച്ച് ബാച്ചുകളായാണ് വിടുക. കുളിക്കല്‍, കക്കൂസില്‍ പോകല്‍, പല്ലുതേക്കല്‍ എല്ലാം ഈ സമയത്തിനുള്ളില്‍ തീര്‍ക്കണം. കക്കൂസിലടക്കം എല്ലായിടത്തും തിരക്കാണ്. ടാങ്കിനു ചുറ്റും നിന്ന് വെള്ളം കോരി ദേഹത്ത് ഒഴിക്കുന്നതാണ് കുളി.
സമയം അല്‍പം വൈകിയാല്‍ ജയിലുദ്യോഗസ്ഥര്‍ ചീത്ത വിളിക്കും. അടിക്കും. അത്തരം അടിയില്‍നിന്ന് എന്നെ അവര്‍ ഒഴിവാക്കി. മൂവാറ്റുപുഴ ജയിലില്‍നിന്ന് വന്നവര്‍ ഒന്നു രണ്ടുപേരുണ്ടായിരുന്നു. അവിടെ കിട്ടുന്ന എല്ലാ അവസരത്തിലും തടവുകാരെ മര്‍ദിക്കുമെന്ന് അവര്‍ പറഞ്ഞു. തടവുകാരെ നടയടിക്കാതെ അകത്തേക്ക് കയറ്റുക പോലുമില്ല. ഇവിടെ പക്ഷേ, ചീത്തവിളിയാണ് കൂടുതലും. അതേസമയം, കൊക്കെയിന്‍ കേസില്‍ പ്രതിയായ നൈജീരിയക്കാരനെയൊന്നും അടിക്കുന്നില്ല. ഭയമായതുകൊണ്ടാവണം. പകരം നിലത്തിട്ട് അടിച്ചിട്ട് കയറെടാ എന്നൊക്കെ വിളിച്ചു പറയുന്നതാണ് കണ്ടത്. പിന്നീട് പ്രാതല്‍ നല്‍കും.  ചപ്പാത്തി,  ഇഡ്ഡലി, അല്ളെങ്കില്‍ ഉപ്പുമാവ് എന്തെങ്കിലും ഒന്നാവും ഭക്ഷണം. ശിക്ഷാ പ്രതികളാണ്  ഭക്ഷണം  ഉണ്ടാക്കുന്നത്.   ഉച്ചക്ക് ഭക്ഷണം വാങ്ങാനും പുറത്തുവിടും.  24  മണിക്കൂറില്‍ അരമണിക്കൂറില്‍ താഴെയാണ് സെല്ലില്‍നിന്ന്  പുറത്തിറക്കുന്നത്.
അഴിമതിയുടെ കേന്ദ്രമാണ് കാക്കനാട്ട് ജയില്‍ എന്ന പരാതി മുമ്പേ ഉയര്‍ന്നിട്ടുള്ളതാണ്. അഴിമതി എല്ലാതലത്തിലുമുണ്ട്. ആദ്യം കണ്ട മദ്യപിച്ചിരുന്ന ഉദ്യോഗസ്ഥന്‍ വലിയ അഴിമതിക്കാരനാണെന്ന് പിന്നീട് മനസ്സിലായി.   തടവുകാരെ കാണാന്‍ വരുന്ന സാധാരണക്കാരില്‍നിന്ന്  ഇവര്‍  പണം ആവശ്യപ്പെടും. നിവൃത്തിയില്ലാതെ ആളുകള്‍  കൊടുക്കും.  ഇതാണ്  ജയിലുദ്യോഗസ്ഥരുടെ ഒരു വരുമാനമാര്‍ഗം  എന്ന്  കേട്ടിരുന്നു.  ഞങ്ങളെ കാണാന്‍ വന്നവരില്‍നിന്ന്  അവര്‍  പണം  ബോധപൂര്‍വം തന്നെ ചോദിച്ചില്ല. ഭക്ഷണത്തിന്‍െറ കാര്യത്തിലാണ് ഏറ്റവും വലിയ അഴിമതി. ആഴ്ചയിലൊരു ദിവസം ആട്ടിറച്ചിയുണ്ട്. പക്ഷേ, അതില്‍ ആട്ടിറച്ചി ഉണ്ടാവില്ല.  കുറച്ചു  ചാറുണ്ടാകും. ചെറിയ ഒന്നോ രണ്ടോ  കഷണം കിട്ടിയാല്‍ ഭാഗ്യം.
ജയിലില്‍ ഗുണ്ടകള്‍ക്കും  മറ്റു  സ്വാധീനമുള്ളവര്‍ക്കും ഉയര്‍ന്ന പരിഗണനയാണ്. കണ്ടെയ്നര്‍ സന്തോഷ്, ഗുണ്ടയായ മരട് അനീഷിന്‍െറ അനിയന്‍ ആശിക്ക്, ഇരുമ്പനത്തെ കുപ്രസിദ്ധ ഗുണ്ട എന്നിവര്‍ അവിടെയുണ്ടായിരുന്നു.  ഇവര്‍ക്ക്  മറ്റ് തടവുകാരെക്കാള്‍ ഉയര്‍ന്ന പരിഗണനയാണ്. അവര്‍ അവിടെ കിടന്ന് പുറത്തുള്ള പലരുമായി ബന്ധപ്പെടുകയും മറ്റും ചെയ്ത് പണം എത്തിക്കുന്നുണ്ട്. അതിനാല്‍തന്നെ പല ആനുകൂല്യവും അവര്‍ക്കുണ്ട്. ഗുണ്ടകള്‍ക്ക് ഒരു നീതിയും സാധാരണക്കാരന്  മറ്റൊരു  നീതിയും.
ജയിലിലുള്ളതില്‍ മിക്കവരും  ദരിദ്രരും പിന്നാക്ക പശ്ചാത്തലത്തില്‍നിന്ന്  വന്നവരുമാണ്.  പലരും  നിസ്സാര കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്.   അല്‍പം  മദ്യം മേടിച്ച്  അത് ചെറിയ ചെറിയ കുപ്പികളായി വിറ്റ് കച്ചവടം നടത്തുന്നതുപോലുള്ള കുറ്റമാണ് പലരും  ചെയ്തിരിക്കുന്നത്.  ജാമ്യമെടുക്കാനാളില്ലാത്തതിനാല്‍ പുറത്തുപോവാനാവാത്ത  കുറേയേറെപ്പേരുണ്ട്.  കുറ്റവാളികളെയും  വിചാരണത്തടവുകാരെയും  ശിക്ഷിക്കപ്പെട്ട പ്രതികളെയും ഒന്നിച്ചാണ് പാര്‍പ്പിച്ചിരിക്കുന്നത്.  രാഷ്ട്രീയ തടവുകാര്‍ എന്ന പരിഗണന  ആര്‍ക്കുമില്ല.  എന്‍െറ  മേലുള്ള  കുറ്റം  രാഷ്ട്രീയമാണ്. എല്ലാവരും ഒന്നുകില്‍  പ്രത്യക്ഷമോ അല്ലാത്തതോ ആയ രാഷ്ട്രീയ കാരണങ്ങളാലാണ്  ജയിലിനകത്ത് എത്തിയത്. ഒരമ്മയും കള്ളനെ പ്രസവിക്കുന്നില്ല എന്നൊരു മുദ്രാവാക്യം പണ്ട് നക്സലൈറ്റുകള്‍ ഉയര്‍ത്തിയതായി കേട്ടിട്ടുണ്ട്.   സാമൂഹികവ്യവസ്ഥയാണ് ഒരാളെ കുറ്റവാളിയാക്കുന്നത്.  വ്യക്തികളെ പരിവര്‍ത്തനപ്പെടുത്തുകയാണ് ശിക്ഷയുടെ ലക്ഷ്യം.  പക്ഷേ, ജയില്‍ ആരെയും രക്ഷിക്കില്ല.   ജയില്‍ കൂടുതല്‍ പേരെയും കൂടുതല്‍ വലിയ കുറ്റവാളിയാക്കുന്നതാണ് ഞാന്‍ കണ്ടത്.  പല  തടവുകാരും പലതരം കുറ്റങ്ങള്‍ക്കായി വീണ്ടും  അകത്ത്  എത്തുന്നതും  സാധാരണം.
ജയിലില്‍ ലൈബ്രറിയുണ്ട്. പക്ഷേ, കൂടുതല്‍ തടവുകാര്‍ക്കും വേണ്ടത്  പൈങ്കിളി നോവലാണ്. ആദ്യതവണ ഞാനും മറ്റൊരാളും കൂടി എല്ലാവര്‍ക്കും കൂടി പുസ്തകം എടുക്കാന്‍ പോയി. കുറച്ച് പൈങ്കിളിയും ബാക്കി ആനന്ദിനെപ്പോലുള്ളവരുടെ പുസ്തകവുമെടുത്തു. ‘‘വായിക്കാന്‍ കൊള്ളാവുന്ന പുസ്തകം കുറവാണ്, ആരാണ് പുസ്തകം എടുക്കാന്‍ പോയത്’’ എന്നൊക്കെ സംസാരമുണ്ടായി. പക്ഷേ, എനിക്കുവേണ്ട പുസ്തകങ്ങള്‍ ഇതിനിടയിലും സംഘടിപ്പിച്ചു. ജയിലില്‍ പതിവായി പത്രങ്ങള്‍ കിട്ടുന്നതിനാല്‍ പുറംലോക വിവരം അറിയാനായി.
ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ജോലിയെല്ലാം തടവുകാരാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ പത്രം വായിച്ചും സൊറ പറഞ്ഞുമിരിക്കും. ഇടക്ക് ആരെയെങ്കിലും തെറിവിളിക്കുന്നതാണ് അവരുടെ ഏക പണി. സെല്ല് തടവുകാര്‍ തന്നെ വൃത്തിയോടെ സൂക്ഷിക്കും. ഭക്ഷണം കഴിഞ്ഞാല്‍ തറയൊക്കെ കഴുകി തുടക്കും. കിടക്കുന്ന സെല്ലില്‍ ഒരു അരമതിലുപോലുള്ള ഭാഗത്ത് ചെറിയ കക്കൂസുണ്ട്. മൂത്രമൊഴിക്കാന്‍ മാത്രമാണ് ഉപയോഗിക്കുക. തടവുകാര്‍ തന്നെ  അതു വൃത്തിയായി സൂക്ഷിക്കും.  പുതക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ രാത്രി തണുത്തുവിറക്കും. ഉടുക്കുന്ന മുണ്ടാണ് പലരുടെയും പുതപ്പ്്. കൊതുകുശല്യത്തെയും ഈ മുണ്ടുകൊണ്ട് നേരിടണം.
മിക്ക സെല്ലിലും തടവുകാര്‍ തമ്മില്‍ പരസ്പരമുള്ള ബഹളവും അടിപിടിയുമുണ്ട്. പരസ്പരമുള്ള തെറിവിളിയും മറ്റും ഉയര്‍ന്നുകേള്‍ക്കും. കൂട്ടംകൂടി ഒരാള്‍ക്കെതിരെ തിരിയുക എന്നതും പതിവാണ്. അതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഞാന്‍ കിടന്ന സെല്‍. അതിനുകാരണം സെല്ലില്‍ കൈവെട്ട് കേസിലെ പ്രതികളായ ജലാല്‍ അടക്കം നാലുപേര്‍  ഉണ്ടായിരുന്നുവെന്നതാണ്. വ്യക്തികളെന്ന നിലയില്‍ ഉയര്‍ന്ന മൂല്യബോധം പ്രകടിപ്പിക്കുന്നവരായിരുന്നു അവര്‍. അവരുടെ സ്വാധീനത്തീന് കീഴിലായിരുന്നു സെല്‍. അതിനാല്‍ ഒരു ഉയര്‍ന്നതരം അച്ചടക്കം സെല്ലില്‍ നിലനിന്നു. അതില്‍ ഒരാള്‍ പതിവായി എന്നോട് രാഷ്ട്രീയം ചര്‍ച്ചചെയ്യാനും താല്‍പര്യം കാട്ടി.  ഇടക്ക് ഞങ്ങളെ കാണാന്‍ ജഡ്ജി വന്നിരുന്നു.  വരുന്നതിന് മുമ്പേ എല്ലാവരെയും അറിയിച്ചിരുന്നു. പക്ഷേ, ആരും കാര്യമായിട്ടു പരാതി പറഞ്ഞില്ല. അതു സാധ്യവുമല്ല. പരാതി പറയില്ളെന്ന് നേരത്തേ തന്നെ ജയിലുദ്യോഗസ്ഥര്‍ ഉറപ്പാക്കും.
ജയിലില്‍ തിരിച്ചറിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണകൂടവും ജയില്‍ ഉദ്യോഗസ്ഥരും തടവുകാരെ മനുഷ്യരായി പരിഗണിക്കുന്നില്ളെന്നതാണ്.നമ്മള്‍ മനുഷ്യരേയല്ല. കൂട്ടിലടച്ച മൃഗമാണ്.  ശരിക്കും.  കൂട്ടിലടച്ച മൃഗങ്ങളോടുള്ള പരിഗണന പോലുമില്ല. ഈ അവമതി ഓരോ നിമിഷവും തടവുകാരെ തളര്‍ത്തും. ജയിലില്‍ കഴിഞ്ഞ ഓരോ നിമിഷവും ഞാന്‍ മനുഷ്യനല്ല എന്നെന്നോട് പറഞ്ഞുകൊണ്ടിരുന്നു.  എന്ന്  പുറംലോകം കാണുമെന്ന് അറിയാത്തതിന്‍െറ മനോവിഷമത്തിലായിരുന്നു ഞാന്‍. 47 ദിവസം കിടന്നാല്‍ മതിയെന്ന്  പറഞ്ഞിരുന്നെങ്കില്‍  മനസ്സ് മറ്റൊരു രീതിയില്‍ തടവ് ഉള്‍ക്കൊണ്ടേനെ.  യു.എ.പി.എ ചുമത്തിയതിനാല്‍ കുറഞ്ഞത് ആറുമാസം കിടക്കണം.  കൂടിയാല്‍  എത്രകാലമെന്ന് പറയാനുമാവില്ല.  നേരത്തെ  തടവുകാരെ റിമാന്‍ഡ് നീട്ടാന്‍ രണ്ടാഴ്ച കൂടുമ്പോള്‍ കോടതിയില്‍ കൊണ്ടുപോയിരുന്നു.  ജയില്‍ പരിഷ്കരണം, സൗകര്യം  എന്നുപറഞ്ഞ്  ഇപ്പോള്‍ വിഡിയോ കോണ്‍ഫറന്‍സിങ് ഏര്‍പ്പെടുത്തി. റിമാന്‍ഡ് തീര്‍ന്ന തടവുകാരനെ ഒരു മുറിയില്‍ കൊണ്ടുപോകും.  അയാള്‍ക്ക്  ജഡ്ജിയെ  കാണാം.  തിരിച്ചും. അവിടെ വെച്ച്  റിമാന്‍ഡ് നീട്ടിക്കിട്ടും.  ഈ  പരിഷ്കരണം തടവുകാര്‍ക്ക് ദോഷമാണ്.  വല്ലപ്പോഴും പുറംലോകം കാണാനുള്ള അവസരവും ഇതുമൂലം തടവുകാര്‍ക്ക് നിഷേധിക്കപ്പെടുന്നു. ആരും ഈ വശം  പരിഗണിച്ചിട്ടുമില്ല. എന്‍െറ റിമാന്‍ഡും ഇങ്ങനെയാണ് നീട്ടിയത്. ജയിലില്‍ നിര്‍ബന്ധിച്ച് താടി വടിപ്പിക്കുന്ന ഏര്‍പ്പാടുണ്ട്. ഒരു തവണ ജഡ്ജിയോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. ബ്ളേഡ് അലര്‍ജിയുണ്ടെന്നും സൂചിപ്പിച്ചു. നിര്‍ബന്ധിച്ച് താടിവടിപ്പിക്കേണ്ടെന്നും  എന്നെ  താടി വടിക്കുന്നതില്‍നിന്ന് ഒഴിവാക്കാനും ഉദ്യോഗസ്ഥന് ജഡ്ജി നിര്‍ദേശം നല്‍കി.
 മാധ്യമശ്രദ്ധയില്‍ ഉള്ളതിനാല്‍ പുറംലോകം അറിയും, നടപടിയുണ്ടാകും എന്ന ഭയത്താല്‍ ജയിലുദ്യോഗസ്ഥര്‍ എന്നോട് മാന്യമായാണ് കൂടുതലും പെരുമാറിയത്. ഞങ്ങള്‍ക്ക് മുന്നില്‍ മാന്യന്മാരായിരിക്കാന്‍ അവര്‍ ശ്രമിച്ചു. പോരാന്‍ നേരത്ത് ഒരു വാര്‍ഡന്‍ ചോദിച്ചു,  ജയിലിനെപ്പറ്റി നിങ്ങള്‍ കേട്ടതെല്ലാം തെറ്റാണെന്ന് മനസ്സിലായില്ളേ. പക്ഷേ, മാന്യന്മാരായിരിക്കാനുള്ള അവരുടെ ശ്രമം പലപ്പോഴും  വികൃത നാടകാഭിനയംപോലെ തോന്നിപ്പിച്ചു.
മാര്‍ച്ച് 17 ന് അപ്രതീക്ഷിതമായി ഹൈകോടതി ജാമ്യം അനുവദിച്ചു.  ഫേസ്ബുക്  അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ക്കനുകൂലമായി വലിയ പ്രതികരണമുണ്ടായി. അറിയുകപോലും ചെയ്യാത്ത നൂറുകണക്കിന് പേര്‍ ഞങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി.  ഇതും  മോചനത്തിന്  വലിയ രീതിയില്‍ സഹായിച്ചു.
എന്‍െറ  ജയില്‍വാസം ശരിക്കും ഒന്നുമല്ല. കാരണം, എം.എന്‍. രാവുണ്ണിയെപ്പോലെ 15 വര്‍ഷം ജയിലില്‍ കിടന്നു പുറത്തിറങ്ങിയവരുടെ നാടാണിത്.  അതില്‍ അഞ്ചുവര്‍ഷം എം.എന്‍. രാവുണ്ണി അനുഭവിച്ചത് ഏകാന്തവാസമായിരുന്നു. ജയിലില്‍ കഴിഞ്ഞതുകൊണ്ട് എനിക്കിപ്പോള്‍ അവര്‍ അനുഭവിച്ചത് എന്താണെന്ന് മനസ്സിലാകും.  പുറത്തിറങ്ങിയശേഷവും അദ്ദേഹം മനുഷ്യനായി തുടരുന്നുവെന്നത്  അദ്ഭുതമാണ്.  ജയിലില്‍ കിടന്നയാള്‍ പുറത്ത് മനുഷ്യനായിരിക്കുന്നതെങ്ങനെയെന്ന്  ഊഹിക്കാന്‍ പോലുമാകുന്നില്ല. 15 വര്‍ഷമല്ല, ഒരു വര്‍ഷം കിടന്നാല്‍ തന്നെ ഭ്രാന്തുപിടിക്കും.
കൂട്ടിലടച്ച മൃഗങ്ങളായി മാത്രം തടവുകാരെ പരിഗണിക്കുന്നത് ഒരു സമൂഹത്തിനും ചേര്‍ന്നതല്ല.  ജനാധിപത്യത്തിനും പരിഷ്കൃത സമൂഹത്തിനും അപമാനമാണ് ഈ  ജയിലുകളും അവിടത്തെ സമീപനവും.   തടവുകാരും മനുഷ്യരാണ്.  അവരുടെ മനുഷ്യാവകാശം  അംഗീകരിക്കണം.  അനുവദിക്കണം.
പിന്നാലെ ഭരണകൂടം  ഉള്ളതിനാല്‍, ഏത് സമയത്തും കള്ളക്കേസില്‍  കുടുക്കി  അവരെന്നെ  വീണ്ടും  ജയിലിലടക്കും.  മര്‍ദനവും ജയിലും  ഞാന്‍  പ്രതീക്ഷിക്കുന്നുണ്ട്.  മനുഷ്യാവകാശത്തിനുവേണ്ടി വാദിക്കുന്ന പലര്‍ക്കും നല്‍കിയതുപോലെ  ജയില്‍ ലഭിക്കുമെന്ന് അറിഞ്ഞുതന്നെയാണ് പ്രവര്‍ത്തനം.  മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് ഞാന്‍ തുടരുക തന്നെ ചെയ്യും.  എങ്കിലും  എനിക്ക് ജയിലിലേക്ക് പോകാന്‍ ഭയമാണ്. മനുഷ്യരെല്ലാം   മനുഷ്യരായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായാണ് പ്രവര്‍ത്തനം.  മനുഷ്യര്‍  കൂട്ടിലടച്ച  മൃഗങ്ങളായിരിക്കാനല്ല.


(ജെയ്സണ്‍  സി. കൂപ്പറുമായി  ആര്‍.കെ. ബിജുരാജ് നടത്തിയ അഭിമുഖത്തിന്‍െറ  ലേഖനരൂപമാണിത്)

Tuesday, November 24, 2015

നമ്മളെന്തിന് സേച്ഛാധിപതികളെ വാഴ്ത്തണം?


ചരിത്രം/പുനര്‍വായന



തിരുവിതാംകൂര്‍ ചരിത്രമായിട്ട് 68 വര്‍ഷം കഴിഞ്ഞിട്ടും നമ്മളെ പഴയകാലം വീണ്ടും വേട്ടയാടുകയാണ്. ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യരെ വെള്ളപൂശുകയും ആധുനിക കേരളത്തിന്‍െറ ശില്‍പിയെന്ന് വിശേഷിപ്പിക്കുകയും ചെയ്യന്ന ജീവചരിത്രഗ്രന്ഥങ്ങളും രചനകളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സര്‍.സി.പിയെ മഹാനാക്കുന്ന ഇത്തരം രചനകള്‍ യഥാര്‍ത്ഥ ചരിത്രത്തിന് പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. ദിവാനെതിരെയും രാജവാഴ്ചക്കെതിരെയും നടന്ന പുന്നപ്ര-വയലാര്‍ അടക്കമുള്ള പ്രക്ഷോഭങ്ങളെ ചെറുതാക്കി കാണിക്കുന്നതാണ് ഇത്തരം ശ്രമമെന്ന് ലേഖകന്‍ വാദിക്കുന്നു.



നമ്മളെന്തിന് സേച്ഛാധിപതികളെ
വാഴ്ത്തണം?

ആര്‍.കെ. ബിജുരാജ്



തിരുവിതാംകൂറിന്‍്റെ ചരിത്രം നമുക്കൊരിക്കലും പഴംകഥയല്ല. രാജ്യമില്ലാതായിട്ട് ഏഴ് പതിറ്റാണ്ടാവുന്നുവെങ്കിലും, ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ പല നിര്‍ണായക സംഭവങ്ങളും നടന്നത് തിരുവിതാംകൂറിന്‍്റെ അന്ത്യപാദങ്ങളിലാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പുള്ള പതിനൊന്നുവര്‍ഷം (1936-1947) എല്ലാ അര്‍ത്ഥത്തിലും പ്രധാനമാണ്. ഇക്കാലത്ത് തിരുവിതാംകൂറില്‍ എന്തുനടന്നു, ചരിത്രസന്ധികളില്‍ നായകരും പ്രതിനായകരും ആര് എന്നൊക്കെ കൃത്യമായി അറിയേണ്ടതുണ്ട്.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യരെ മികച്ച ഭരണാധികാരിയായും യഥാര്‍ത്ഥ നായകനായും ആധുനിക കേരളത്തിന്‍െറ വികസന ശില്‍പിയായും അവതരിപ്പിക്കുന്ന ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഡോ. എ. രഘു രചിച്ച CP: A Short Biography Of Sir CP(Pub: Prestige Books), Duty, Destiny And Glory: The Life of Ramaswamy Aiyar (pub: Orient Black Swan) എ. ശ്രീധരമേനോന്‍ രചിച്ച ‘സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ’, ‘സര്‍ സി.പി തിരുവിതാംകൂര്‍ ചരിത്രത്തില്‍'  തുടങ്ങിയ പുസ്തകങ്ങള്‍ ഇത്തരം ശ്രമങ്ങളാണ്. ഇതേ പിന്തുടര്‍ന്ന് നിരവധി ലേഖനങ്ങളും സര്‍.സി.പിയെ വാഴ്ത്തി പ്രസിദ്ധീകരിക്കപ്പെട്ടു.
‘ചരിത്രത്തിലെ ഒരു വലിയ തെറ്റ് തിരുത്തുന്നു' എന്ന കുറിപ്പോടെ, പതിനേഴ്് വര്‍ഷം മുമ്പാണ് ചരിത്രകാരനായ പ്രൊഫ.എ. ശ്രീധരമേനോന്‍ അന്നുവരെ നിലനിന്നിരുന്ന ഒരു സങ്കല്‍പത്തെ മാറ്റിയെഴുതുന്നത്. തിരുവിതാംകൂറില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ക്കും മോശം കാര്യങ്ങള്‍ക്കും ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യര്‍ അല്ല, കൊട്ടാരവും മഹാരാജാവുമാണ് പ്രതിയെന്ന് അദ്ദേഹം വാദിച്ചു(‘ചരിത്രം പ്രതിക്കൂട്ടില്‍', കലാകൗമുദി, ലക്കം 1210, 1998 നവംബര്‍). സി.പി. തിരുവിതാംകൂറില്‍ നടത്തിയ ദുര്‍ഭരണം കൊട്ടാരത്തിന്‍്റെ നിര്‍ദേശത്തോടെയായിരുന്നു എന്ന വാദം പിന്നീട് പുറത്തിറങ്ങിയ ‘സര്‍.സി.പിയും സ്വതന്ത്ര തിരുവിതാംകൂറും', ‘സര്‍ സി.പി തിരുവിതാംകൂര്‍ ചരിത്രത്തില്‍' എന്നീ പുസ്തകങ്ങളിലൂടെ അദ്ദേഹം കൂടുതലായി സമര്‍ത്ഥിച്ചു. ശ്രീധരമേനോന്‍്റെ ചരിത്രം ഒരര്‍ത്ഥത്തില്‍ പുരോഗമനപരമായിരുന്നു! കാരണം അന്നുവരെ തിരുവിതാംകൂറില്‍ നടന്ന എല്ലാ ചീത്തകാര്യങ്ങളും ദിവാന്‍്റെ തലയിലും നല്ലകാര്യങ്ങളെല്ലാം കൊട്ടാരത്തിന്‍്റെ കണക്കിലുമായിരുന്നു.  അതായത് ക്ഷേത്രപ്രവേശന വിളംബരം പോലുള്ള നല്ല കാര്യങ്ങള്‍ക്ക് മഹാരാജാവും പുന്നപ്ര-വയലാര്‍ കൂട്ടക്കൊല, ‘സ്വതന്ത്രതിരുവിതാംകൂര്‍' പോലുള്ള ചീത്തക്കാര്യങ്ങള്‍ക്ക് ദിവാനും ഉത്തരവാദികള്‍. പക്ഷേ, ശ്രീധരമേനോന്‍ എഴുതിയപ്പോള്‍ തിരിച്ചായി ചരിത്രം. തിരുവിതാംകൂറില്‍ നടന്ന എല്ലാ നല്ലകാര്യങ്ങളും സര്‍.സി.പിക്ക് ചാര്‍ത്തിക്കൊടുക്കുകയും മോശംകാര്യങ്ങളെല്ലാം കൊട്ടാരത്തിന്‍്റെ തലയില്‍ വരവ് വച്ചുകൊടുക്കുകയും ചെയ്തു. അതൊരു ബോധപൂര്‍വമായ ശ്രമമായിരുന്നു എന്ന വാദം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. നമ്മള്‍ അല്‍പം പിന്നിലേക്ക് പോയി ചരിത്രം ഒന്നു നോക്കിയിട്ട് സര്‍.സി.പിയുടെ കാലത്തേക്ക് മടങ്ങിവരാം. എന്താണ് തിരുവിതാംകൂറില്‍ നടന്നിരുന്നത് എന്നറിയണമല്ളോ!


ബ്രിട്ടീഷ് ഉടമ്പടികളും തിരുവിതാംകൂറും


ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുന്നതുവരെ  തിരുവിതാംകൂറും കൊച്ചിയും സ്വതന്ത്ര രാജ്യങ്ങളായിരുന്നു എന്ന ധാരണ നിലവിലുണ്ട്. അത്തരം ധാരണ വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ല.  നേരിട്ടുള്ള കൊളോണിയല്‍ വാഴ്ചയ്ക്ക് കീഴിലായിരുന്നില്ല ഈ രാജ്യങ്ങളെന്നത് നേര്. പക്ഷേ, അതിനേക്കാള്‍ ശക്തമായ, പരോക്ഷ കൊളോണിയല്‍ അധിനിവേശം ( ബ്രിട്ടീഷ് ഭരണം) ഈ നാട്ടുരാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു.
തിരുവിതാംകൂറിന്‍്റെ കാര്യത്തില്‍ അവര്‍ ബ്രിട്ടീഷുകാരുമായി 1795- ലാണ് നിര്‍ണായകമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സന്ധിയില്‍ ഒപ്പിടുന്നത്. ആ സമയത്ത് തിരുവിതാംകൂര്‍, ഇംഗ്ളീഷ് സര്‍ക്കാരുമായി തുല്യതയുള്ള ‘സ്വതന്ത്ര'രാജ്യമായിട്ടായിരുന്നു വിശേഷിപ്പിക്കപ്പെട്ടത്. ഈ ഉടമ്പടിയുടെയും സൗഹൃദത്തിന്‍്റെയും അടിസ്ഥാനത്തില്‍ തിരുവിതാംകൂറിന്‍്റെ ഭരണസംവിധാനം ആകെ പരിഷ്കരിക്കപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് തിരുവിതാംകൂറിനെ ഉറച്ച ഭരണത്തിന്‍ കീഴില്‍കൊണ്ടുവരാന്‍ കഴിഞ്ഞതിന് ഒരു കാരണം അദ്ദേഹം ഇംഗ്ളീഷുകാരുമായി മുമ്പേ ഉണ്ടാക്കിയ ചങ്ങാത്തമാണ്. എന്നാല്‍ 1805 ല്‍ സ്ഥിതിമാറി. വേലുത്തമ്പി ദളവയുടെ ഭരണകാലത്ത്, ശോഷിച്ച ഭണ്ഡാരം നിറക്കാന്‍ അദ്ദേഹം ചില കടുത്തനടപടി കൈക്കൊണ്ടു. അത് രാജ്യത്തിനുള്ളില്‍ അസംതൃപ്തി ഉണ്ടാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില നാട്ടുപ്രമാണികളും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പട്ടാളം കലാപം ആരംഭിച്ചു. ഈ കലാപം അടിച്ചമര്‍ത്താന്‍ വേലുത്തമ്പിക്ക് കഴിയാതെ വന്നു. ഒടുവില്‍ സഹായത്തിന് ഇംഗ്ളീഷ് പട്ടാളത്തെ വിളിച്ചു. ആഭ്യന്തര കലാപത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും തിരുവിതാംകൂറിന്‍്റെ കീഴടങ്ങല്‍ അവിടെ തുടങ്ങി. സഹായത്തിനു പ്രത്യുപകാരമായി അതുവരെ നിലനിന്നിരുന്ന സന്ധി പുതുക്കാന്‍ ഇംഗ്ളീഷുകാര്‍ ആവശ്യപ്പെട്ടു. പുതുക്കിയ സന്ധികളാകട്ടെ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്ക് തീര്‍ത്തും അടിമപ്പെടുത്തുന്നതായിരുന്നു. വ്യവസ്ഥകള്‍ ഇതായിരുന്നു: ഒന്നാമതായി, ഈസ്റ്റിന്ത്യാകമ്പനിയുടെ അനുവാദത്തോടെയല്ലാതെ ഒരു യൂറോപ്യനെയും തിരുവിതാംകൂറിലെ ഒരുദ്യോഗത്തിലും നിശ്ചയിക്കുകയില്ല. രണ്ടാമത്, നികുതിപിരിവോ ധനസംബന്ധമായ ഭരണമോ, തിരുവിതാംകൂറിലെ മറ്റെന്തെങ്കിലും ഗവണ്‍മെന്‍്റ വകുപ്പുകളോ ശരിയായി നടത്തുന്നതിനാവശ്യമെന്ന് തോന്നുന്ന നിയമങ്ങളും നിര്‍ദേശങ്ങളും ബ്രിട്ടീഷുകാര്‍ പുറപ്പെടുവിക്കും. ആവശ്യമെന്നുകണ്ടാല്‍ തിരുവിതാംകൂറിന്‍്റെ ഏതെങ്കിലും ഭാഗമോ തിരുവിതാംകൂര്‍ മുഴുവന്‍ തന്നെയോ ഈസ്റ്റിന്ത്യാക്കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലാക്കാനും ഇംഗ്ളീഷ് ഗവര്‍ണര്‍ ജനറല്‍ക്കധികാരമുണ്ടായിരിക്കും. മൂന്നാമത്, തിരുവിതാംകൂറിലെ നീതിന്യായം, നികുതിപിരിവ്, സര്‍ക്കാര്‍ ചെലവുകളുടെ നിയന്ത്രണം, കച്ചവടം, കൃഷി, വ്യവസായം, മഹാരാജാവിന്‍്റെ താല്‍പര്യങ്ങളും പ്രജകളുടെ ക്ഷേമവും സംരക്ഷിക്കാനുള്ള വിഷയങ്ങള്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന ഉപദേശങ്ങളനുസരിക്കാന്‍ തിരുവിതാംകൂര്‍ രാജാവ് ബാധ്യസ്ഥനാണ്.
തിരുവിതാംകൂറിന്‍്റെ എല്ലാ അധികാരങ്ങളും ഇംഗ്ളീഷുകാര്‍ക്ക് പണയപ്പെടുത്തിയതാണ് ഈ സന്ധി. ഇതിനുശേഷം തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമേയായിരുന്നില്ല. ബ്രിട്ടീഷുകാരുടെ ദാസന്‍മാര്‍ മാത്രമായിരുന്നു രാജാവ്. തിരുവിതാംകൂറും ബ്രിട്ടീഷ് സര്‍ക്കാരുമായി ഉണ്ടാക്കിയ ബന്ധമെല്ലാം ഈ സന്ധിയുടെ ചുവടുപിടിച്ചാണ്. കഥ അവിടെയും തീരുന്നില്ല.
പിന്നീട്, 1809 ല്‍ തിരുവിതാംകൂറില്‍ തങ്ങള്‍ക്കെതിരെയുണ്ടായ ചില കുഴപ്പങ്ങളുടെ പേരില്‍ രാജ്യഭരണം ഇംഗ്ളീഷുകാര്‍ നേരിട്ട് കുറച്ചുകാലത്തേക്കെങ്കിലും ഏറ്റെടുത്തു. ഇംഗ്ളീഷ് സര്‍ക്കാരിന്‍്റെ പ്രതിനിധിയായ റസിഡന്‍്റ് കേണല്‍ മണ്‍റോ തിരുവിതാംകൂര്‍ ദിവാനായി.  ഈ ഘട്ടത്തില്‍ കൊച്ചിയുടെ ഭരണവും ഇംഗ്ളീഷുകാര്‍ കൈക്കലാക്കി. അവിടെയും കേണല്‍ മണ്‍റോ തന്നെയായിരുന്നു ദിവാന്‍. രാജാവിനെ പേരിനുമാത്രം നിലനിര്‍ത്തി, രാജ്യഭരണം ദിവാന്‍ തന്നെ നടത്തി. ഇക്കാലയളവില്‍ തിരുവിതാംകൂറിന്‍്റെ ഭരണവ്യവസ്ഥയില്‍ മണ്‍റോ നിര്‍ണായകമായ ഒട്ടനവധി മാറ്റം വരുത്തി. അതാകട്ടെ ബ്രിട്ടീഷുകാരുടെ താല്‍പര്യത്തിനനുസരിച്ചുള്ളതുമാത്രമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്‍്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയും അവര്‍ക്കുമേല്‍ റസിഡന്‍്റിന് നിയന്ത്രണവുമുള്ള വിധത്തിലായിരുന്നു പുതിയ ഭരണവ്യവസ്ഥ ക്രമപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ക്കിഷ്ടമുള്ള ദിവാന്‍മാര്‍ മാത്രം രാജ്യംഭരിക്കുകയെന്ന അവസ്ഥയുടെ ഫലമായി ഉദ്യോഗസ്ഥ യന്ത്രത്തിന്‍്റെ ചുക്കാന്‍ പൂര്‍ണഅര്‍ത്ഥത്തില്‍ അവരുടെ കയ്യിലായി.
മാറ്റങ്ങളുടെ പൊതുസ്വഭാവം ഇതായിരുന്നു: ‘ കേണല്‍ മണ്‍റോ ചിട്ടയും ക്രമവും സ്ഥാപിക്കുവാന്‍ ഉദ്യമിച്ചു. അതിപുരാതനകാലം മുതല്‍ രാജ്യത്ത് നിലനിന്നുപോന്നിരുന്ന അധികാരവിഭജനത്തിന് അദ്ദേഹം അറുതിവരുത്തി. തലസ്ഥാനത്തിരുന്നുകൊണ്ട് ദിവാന്‍ നയിക്കുന്ന ഒരു കേന്ദ്രീകൃത ഭരണസംവിധാനം അദ്ദേഹം കെട്ടിപ്പടുത്തു. ദിവാനെ സഹായിക്കുന്നതിനായി ഒരു സംഘം അസിസ്റ്റന്‍്റുമാരെയും നിയോഗിച്ചു. അവരില്‍ ഏറ്റവും പ്രധാനികള്‍ പുതുതായി നിയമിക്കപ്പെട്ട രണ്ടു ദിവാന്‍പേഷ്കാര്‍മാര്‍ ആയിരുന്നു. റാണിയുടെ അനുവാദത്തോടുകൂടി, സര്‍ക്കാര്‍ കാര്യങ്ങളുടെ നടത്തിപ്പിനുവേണ്ടി കൈകൊണ്ട ഈ സംവിധാനങ്ങള്‍ ഏറെക്കുറെ മദിരാശി ബ്രിട്ടീഷ് പ്രവിശ്യയില്‍ നിലവിലുണ്ടായിരുന്നവയുടെ മാതൃകയിലയിരുന്നു. ഭരണകൂടത്തിന്‍്റെ എല്ലാ വകുപ്പുകളും കേണല്‍ മണ്‍റോ പുന:സംഘടിപ്പിച്ചു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഹജൂര്‍ കച്ചേരിയും ധനകാര്യം, റവന്യൂ, നീതിന്യായം, പോലീസ്, സൈന്യം എന്നീ വകുപ്പുകളുമായിരുന്നു. കാര്യക്കാര്‍, തിരുമുഖംപിള്ള മുതലായ ഉദ്യോഗപ്പേരുകള്‍ തഹസില്‍ദാര്‍, സമ്പ്രതി എന്നും മറ്റുമാക്കി മാറ്റി'' (തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍, വോള്യം 4).
ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് "കേരളം: മലയാളികളുടെ മാതൃഭൂമി'യില്‍ എഴുതിയതാണ് അന്നത്തെ ശരിയായ അവസ്ഥ: " മണ്‍റോവിന്‍്റെ ഭരണപരിഷ്കാരത്തില്‍ നാടുവാഴികളും ദേശവാഴികളും മാത്രമല്ല, അവരുടെയെല്ലാം യജമാനനായ രാജാവുകൂടി ഇല്ലാതായിരിക്കുന്നു. പേരിന് നാടുവാഴുന്നത് രാജാവാണ്. അദ്ദേഹം ഒപ്പിട്ടതാണ് പ്രധാന ഉത്തരവുകള്‍; അദ്ദേഹമംഗീകരിക്കാത്ത നിയമങ്ങളൊന്നും നിയമമാവുകയില്ല; ദിവാന്‍ അദ്ദേഹത്തിന്‍്റെ ആജ്ഞാനുവര്‍ത്തിയായ ഉദ്യോഗസ്ഥന്‍മാത്രമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ രാജ്യം ഭരിക്കുന്നത് ദിവാനാണ്; നയവും പരിപാടിയും രൂപീകരിക്കുന്നതിലും, അത് നടപ്പില്‍ വരുത്താന്‍വേണ്ട പ്രായോഗിക നടപടികളെടുക്കുന്നതിലും, അതിനുവേണ്ട ഉദ്യോഗസ്ഥന്‍മാരെ നിയമിക്കുന്നതിലുമെല്ലാം ദിവാനാണ് മുമ്പും കൈയുമുള്ളത്''.
മണ്‍റോവിന്‍്റെ കാലത്തിനുശേഷം ആരും ഈ അവസ്ഥയ്ക്കുമാറ്റമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് ഈ സ്ഥിതി കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്.  "റസിഡന്‍്റ്, ദിവാന്‍, ദിവാന്‍്റെ കീഴില്‍ ചീഫ് സെക്രട്ടറി മുതല്‍ പാര്‍വത്യകാര്‍ (പ്രവൃത്തിദാര്‍) വരെയുള്ള ഒട്ടേറെ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ മുഖേന തിരയുന്ന ഭരണയന്ത്രത്തിന്‍്റെ ഒരു നിസാരമായ സ്ക്രൂ- അഴിഞ്ഞുപോയാലും യാതൊരു തകരാറും കുടാതെ യന്ത്രം തിരിഞ്ഞുകൊണ്ടിരിക്കത്തക്കവിധം നിസാരമായ സ്ക്രൂ- എന്ന നിലമാത്രമേ ഇന്നു രാജാവിനുള്ളൂ.... കഴിഞ്ഞ 130 കൊല്ലക്കാലത്ത് കൊച്ചിയിലും തിരുവിതാംകൂറിലും വന്ന പുരോഗതിക്കും അധ:പതനത്തിനും മര്‍ദനത്തിനുമെല്ലാം ഉത്തരവാദികള്‍ ദിവാന്‍മാരാണ്, രാജാക്കന്‍മാരല്ല. സര്‍ ടി.മാധവറാവു, സര്‍. രാജഗോപാലാചാരി, സര്‍.സി.പി.രാമസ്വാമി അയ്യര്‍ മുതലായ പേരെടുത്ത ദിവാന്‍മാര്‍ തയ്യാറാക്കുന്ന പരിപാടികള്‍ ശരിവെച്ചുവെന്നല്ലാതെ-വാസ്തവത്തില്‍ ‘ശരിവെച്ചു' എന്നതിനേക്കാള്‍ ‘എതിര്‍ത്തില്ളെ'ന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി- നാട്ടുകാരുടെ ഗുണത്തിനോ ദോഷത്തിനോ വേണ്ടി യാതൊന്നും രാജാക്കന്‍മാര്‍ ചെയ്തിട്ടില്ല''(കേരളം മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്)
തിരുവിതാംകൂറില്‍ ഭരണം നടത്തിയിരുന്നത് ദിവാന്‍ തന്നെയായിരുന്നു. ദിവാന്‍മാര്‍ക്ക് രാജാവിനെപ്പോലും നീക്കം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാജാവിന് മാത്രമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് വാദിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഇനി രാജാവ് എതിര്‍ത്തുവെന്നിരിക്കട്ടെ ദിവാന് രാജാവിനത്തെന്നെ നീക്കം ചെയ്യാനും രാജ്യം നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലാക്കാനും കഴിയുമായിരുന്നു. ദിവാന്‍ തന്നെയായിരുന്നു എല്ലാ അര്‍ത്ഥത്തിലും സര്‍വാധിപതി.
നമ്മളിവിടെയത്തെുമ്പോള്‍, ശ്രീധരമേനോന്‍്റെ ആദ്യ വാദം തന്നെ പൊളിയുന്നു. കൊട്ടാരത്തിന്‍്റെ കേവലാ ആജ്ഞാനുവര്‍ത്തിയായിരുന്നില്ല ദിവാനെന്നു വ്യക്തമാവുന്നു. ശ്രീധരമേനോന് സംഭവിച്ച പിഴവ് അദ്ദേഹം തിരുവിതാംകൂറിന്‍്റെ ബ്രിട്ടീഷ് ആധിപത്യത്തെയും ഭരണവ്യവസ്ഥയെയും പരിശോധിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്തില്ല എന്നതാണ്. നമുക്ക് വീണ്ടും മുന്നോട്ടു പോകാം. പഴയ ദിവാന്‍മാരില്‍ നിന്ന് സര്‍.സി.പി. ഏതെങ്കിലും തരത്തില്‍ വ്യത്യസ്തനായിരുന്നോ എന്നു പരിശോധിക്കാം.



സര്‍.സി.പിയും കൊട്ടാര ഉപജാപങ്ങളും


‘1931 മുതല്‍ സര്‍ സി.പി. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍്റെ വിശ്വസ്തനായ സേവകനെന്ന നിലയ്ക്കാണ് തന്‍്റെ വ്യക്തിത്വം അടിയറവുവെച്ചുപോലും പ്രവര്‍ത്തിച്ചത്' എന്ന് ശ്രീധരമേനോന്‍ എഴുതിയിട്ടുണ്ട്. അതെത്രമാത്രം ശരിയായിരുന്നു? സി.പിയുടെ രംഗപ്രവേശം എങ്ങനെയായിരുന്നു എന്നറിഞ്ഞാല്‍ സംഗതി എളുപ്പമായി.
ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്‍്റെ നിയമ-ഭരണഘടനാ ഉപദേഷ്ടാവായി 1931 മുതല്‍ 1936 വരെയും 1936-1947 വരെ ദിവാനായും സര്‍.സി.പി. തിരുവിതാംകൂറിലുണ്ടായിരുന്നു. പക്ഷേ, അതിനുമുമ്പേ കൊട്ടാരത്തിനുവേണ്ടി അഭിഭാഷകനായി കോടതിയില്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. 1910 ല്‍ അദ്ദേഹം കൊട്ടാരത്തിനുവേണ്ടി ഹാജരായ കേസില്‍ വാദി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നു. പിന്നീട്, തമിഴ്നാട് അതിര്‍ത്തിയില്‍ തിരുനെല്‍വേലി കളക്ടര്‍ ആഷ് എന്ന ബ്രിട്ടീഷുകാരനെ വാഞ്ചി അയ്യര്‍ എന്ന വിപ്ളവകാരി വധിച്ച കേസില്‍ തിരുവിതാംകൂര്‍ സര്‍ക്കാരിനുവേണ്ടി മദ്രാസ് കോടതിയിലും ഹാജരായി. ശ്രീമൂലം തിരുനാള്‍ മഹാരാജാവുമായും കൊട്ടാരവുമായും അന്നേ അടുത്ത ബന്ധം സര്‍.സി.പി.പുലര്‍ത്തിയിരുന്നു. ശ്രീമൂലം തിരുനാള്‍ പല വിഷയങ്ങളിലും സി.പി.യുടെ ഉപദേശം തേടി.
എന്നാല്‍ സി.പി.യുടെ താരോദയം ശ്രീമൂലം തിരുനാളിന്‍്റെ മരണത്തോടെയാണ്. അന്ന് കിരീടാവകാശിയായ രാമവര്‍മ്മയ്ക്ക് (പിന്നീട് ബാല എന്ന പേര് ദിവാന്‍്റെ നിര്‍ദേശപ്രകാരം അധികാരമേറ്റെടുത്തശേഷം കൂട്ടിച്ചേര്‍ക്കുകയായിരുന്നു) പന്ത്രണ്ട് വയസാണ്. അതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റീജന്‍്റിനെ ഭരണമേല്‍പ്പിച്ചു. മരുമക്കത്തായ സമ്പ്രദായമനുസരിച്ച്, ഭരണനിര്‍വഹണം തുടരുന്നതിനായി ശ്രീമൂലത്തിന്‍്റെ കാലത്ത്  മാവേലിക്കര ഉത്സവമഠം കൊട്ടാരത്തില്‍ നിന്ന് കന്യകമാരായ സേതുലക്ഷ്മി ഭായിയും സേതുപാര്‍വതിഭായിയും ദത്തെടുത്തിരുന്നു. ഇതില്‍ മൂത്തയാളായ സേതുലക്ഷ്മിഭായി ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയ്ക്കുവേണ്ടി റീജന്‍്റായി സ്ഥാനമേറ്റു. ഇളയ റാണിയുടെ മകനായിരുന്നു ബാലരാമവര്‍മ്മ. എന്നാല്‍ റീജന്‍്റും ഇളയറാണിയും തമ്മില്‍ അധികാര വടംവലി രൂക്ഷമായി. ഈ അധികാര മത്സരത്തില്‍ സമര്‍ത്ഥമായി ഇടപെട്ടാണ്  സര്‍.സി.പി. അധികാരത്തില്‍ പിടിമുറുക്കുന്നത്. സാധരണ പത്തൊമ്പതര വയസായാലേ രാജാവാകാന്‍ കഴിയൂ. അതായത് 1932 ഓഗസ്റ്റില്‍ മാത്രം. പക്ഷെ സി.പി.യുടെ പ്രത്യേക താല്‍പര്യ പ്രകാരം ഒമ്പതുമാസം മുമ്പേ സീനിയര്‍ റാണിയുടെ റീജന്‍്റ് ഭരണമവസാനിപ്പിച്ച് ജൂനിയര്‍ റാണിയുടെ മകനെ സി.പി. രാജാവാക്കി. 1931ല്‍ വില്ലിംഗ്ടണ്‍ പ്രഭു ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേറ്റെടുത്ത് അടുത്തതന്നെയായിരുന്നു അത് (1931 നവംബര്‍ ). വില്ലിംഗ്ടണ്‍ മദ്രാസ് ഗവര്‍ണറായിരുന്നപ്പോള്‍ സി.പി. അദ്ദേഹത്തിനു കീഴില്‍ അഡ്വക്കേറ്റ് ജനറലായിരുന്നു. മാത്രമല്ല വൈദ്യുതി, നിയമം, ജലസേചനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള എക്സിക്യുട്ടീവ് കണ്‍സില്‍ അംഗമായി 1923 ല്‍ അഞ്ചുവര്‍ഷവും ജോലിയെടുത്തിരുന്നു. ഇതിനാല്‍ വൈസ്രോയിയുമായി സി.പി.ക്ക് ഉറ്റ സൗഹൃദമായിരുന്നു. അതായിരുന്നു ചിത്തിരതിരുനാളിനെ രാജാവാക്കാന്‍ സി.പി.പ്രയോജനപ്പെടുത്തിയത്.
റിജന്‍്റ് റാണിയും ജൂനിയര്‍ റാണിയും തമ്മില്‍ കലഹം മൂര്‍ഛിച്ചപ്പോള്‍ പരസ്യമായി ജൂനിയര്‍റാണിക്കൊപ്പം സി.പി. നിലയുറപ്പിച്ചു. ജൂനിയര്‍ റാണി മകനുമൊത്ത് ഇടക്കാലത്ത് ഊട്ടിയില്‍ താമസിച്ചിരുന്നു. ആ ഘട്ടത്തില്‍ സി.പിയും തങ്ങിയിരുന്നത് ഊട്ടിയിലാണ്. ഭരണപരിശീലനം നേടാനായി ചിത്തിരതിരുനാളിനെ ബാംഗ്ളൂരില്‍ താമസിപ്പിച്ചിരുന്നു. അമ്മയുടെ സ്വാധീനത്തില്‍ മകന്‍ വരാതിരിക്കാന്‍ സേതുപാര്‍വതിബായിയെ ബാംഗ്ളൂരിലേക്ക് പോകാന്‍ കൊട്ടാരം അനുവദിച്ചില്ല. ഈ സമയത്ത് വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സര്‍ ചാള്‍സ് വാട്സണിനു സി.പി. കത്തെഴുതി. അമ്മയില്‍നിന്നും കുടുംബത്തില്‍നിന്നും അകന്നു താമസിച്ചാല്‍ ഉപജാപകവൃന്ദം ചിത്തിരതിരുനാളിനുമേല്‍ പിടിമുറുക്കുമെന്നായിരുന്നു ന്യായമായി സി.പി. എഴുതിയത്. ഉപജാപങ്ങള്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വില്ലിംഗ്ടണ്‍ പ്രഭു വ്രൈസോയിയായപ്പോള്‍ അദ്ദേഹത്തിന്‍്റെ കൗണ്‍സില്‍ അംഗം എന്ന നിലയില്‍ സി.പി.യെ നിയമിച്ചിരുന്നു. ആ ഘട്ടത്തില്‍ സിംലയിലായിരുന്നു സി.പിയുടെ താമസം. ജൂനിയര്‍ റാണിയും മകനും 1931 ജൂലൈ 23 ന് സിംലയിലത്തെി. ഇരുവരെയും വൈസ്രോയിക്ക് പരിചയപ്പെടുത്തിക്കൊടുത്തതും വെവ്വേറെ കൂടിക്കാഴ്ചകള്‍ക്ക് അവസരം ഒരുക്കിയതും സി.പിയായിരുന്നു. ഈ ചരടുവലികള്‍ക്കൊടുവിലാണ് റീജന്‍്റ് ഭരണം അവസാനിച്ച്, ചിത്തിരതിരുനാളിന്‍്റെ അധികാരമേറ്റെടുക്കല്‍. ഭരണകാര്യങ്ങളില്‍ ചിത്തിരതിരുനാളിന് മുന്‍പരിചയമില്ലാത്തതിനാല്‍ നിയമ-ഭരണഘടനാ ഉപദേഷ്ടാവായി സി.പിയെ വൈസ്രോയി നിയമിച്ചു. അധികാരമേറ്റതോടെ രാജാവിനെപ്പോലെ രാജമാതാവിനും സി.പി.തന്നെയായി നിയമോപദേഷ്ടാവ്.
തിരുവിതാംകൂറിലെ ദിവാന്‍ രാജാവിനേക്കാള്‍ എത്രമാത്രം ശക്തനാണ് എന്നു മനസ്സിലാവുന്നു. എ. ശ്രീധരമേനോന്‍്റെ വാദങ്ങള്‍ തെറ്റാകുന്നത് ഇവിടെയാണ്.


സര്‍.സി.പിയും ബാലരാമവര്‍മ്മയും

സര്‍.സി.പിയും ബാലരാമവര്‍മ്മയും തമ്മിലുണ്ടായിരുന്നത് സവിശേഷമായ ബന്ധമായിരുന്നു. അതൊരിക്കലും ദിവാനും രാജാവും തമ്മിലുള്ള അധികാര വിഭജനത്തിന്‍്റെ കൃത്യമായ അതിര്‍വരമ്പുകളിലല്ലായിരുന്നു. സി.പിയുടെ ചൊല്‍പ്പടിക്കായിരുന്നു രാജാവ്. അദ്ദേഹം പറയുന്ന ‘തീട്ടൂരങ്ങളില്‍' ‘തൃക്കൈ വിളയാട്ടം' മാത്രമായിരുന്നു രാജാവിനുണ്ടായിരുന്നത്. 1931 നവംബറില്‍ അധികാരമേറ്റയുടെനെ സര്‍ സി.പിയെ ഉപദേഷ്ടാവായുള്ള ഒൗചാരിക പ്രഖ്യാപനവും നടന്നു. ഉപദേഷ്ടാവായല്ല സൂപ്പര്‍ ദിവാനായിട്ടായിരുന്നു സി.പി. തിരുവിതാംകൂര്‍ വാണത്. ഇക്കാലത്ത് തനിക്ക് പരിചയമുള്ള, തനിക്ക് വിശ്വസ്തരെന്നു തോന്നിയ ആസ്റ്റിനെയും (1932-34) സര്‍ മുഹമ്മദ് ഹബീബുള്ള (1934-1936) വരെയും ദിവാനാക്കി. തനിക്ക് വിശ്വസ്തനല്ളെന്ന് തോന്നിയ, റീജന്‍്റ് ഭരണകാലത്തെ ദിവാന്‍ വി.എസ്. സുബ്രഹ്മണ്യഅയ്യരെ കെട്ടുകെട്ടിക്കുകയും ചെയ്തു. ദിവാന്‍മാരേക്കാള്‍ വേതനം കൈപ്പറ്റിയതും സി.പിയായിരുന്നു. ആസ്റ്റിന് 3000 രൂപയും ഹബീബുള്ളയ്ക്ക് 4000 രൂപയും വേതനവും ആനുകൂല്യങ്ങളുമായി കിട്ടിയപ്പോള്‍ ഉപദേഷ്ടാവിന് കൊട്ടാരത്തില്‍ നിന്നുള്ള വരുമാനം 6000മായിരുന്നു. സി.പി. വെള്ളയമ്പലം കൊട്ടാരത്തില്‍ താമസിച്ചപ്പോള്‍ ദിവാന്‍മാര്‍ പുറത്ത് "ഭക്തിവിലാസ'ത്തിലുമായിരുന്നു. ഈ ഘട്ടത്തില്‍ തന്നെ ഭരണത്തിലും ഭരണയന്ത്രത്തിലും ഉദ്യോഗസ്ഥ സംവിധാനത്തിലും തന്‍്റെ വിശ്വസ്തരെ നിയമിച്ച് സി.പി. ഭരണനിയന്ത്രണം എല്ലാ തരത്തിലും കരസ്ഥമാക്കിയിരുന്നു.
1936 ഒക്ടോബര്‍ 8 ന് ദിവാനായി ചുമതലയേറ്റെടുക്കുന്നതോടെയഥാര്‍ത്ഥത്തില്‍ സി.പി.സര്‍വാധിപതിയായി മാറി. 1938 മേയില്‍ അഞ്ചുവര്‍ഷത്തേക്കും ദിവാന്‍ തന്‍്റെ കാലാവധി നീട്ടിയെടുത്തു. ഉത്തരവാദിത്വ പ്രക്ഷോഭണം ശക്തമായ കാലത്താണ് ഈ കാലാവധി നീട്ടി നല്‍കുന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ശക്തമായ കാലത്ത് ബ്രിട്ടീഷ് റസിഡന്‍്റ് സി.പിയെ ദിവാന്‍ പദത്തില്‍നിന്ന് പിരിച്ചുവിടാന്‍ മഹാരാജാവിനെ ഉപദേശിക്കണമെന്ന് വൈസ്രോയിക്ക് എഴുതി. ഇതിനെ സി.പി. മറികടന്നത് ദിവാനെ നീക്കം ചെയ്താല്‍ താനും സ്ഥാനത്യാഗം ചെയ്യുമെന്ന് രാജാവിനെക്കൊണ്ട് പറയിച്ചുകൊണ്ടായിരുന്നു. ഇതാണ് സി.പിയും രാജാവും തമ്മില്‍ നിലനിന്നിരുന്ന ബന്ധം. തിരുവിതാംകൂറിലെ അധികാര സമവാക്യം തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ രൂപീകരണം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. സി.പിയുടെ മുന്‍കൈയില്‍ സര്‍വകലാശാല തുടങ്ങിയപ്പോള്‍ അതിന്‍്റെ ചാന്‍സലറായി രാജാവിനെയും പ്രോ- ചാന്‍സലറായി അമ്മറാണിയെയും നിയമിച്ചു. വൈസ് ചാന്‍സലറായി സ്വയം അവരോധിക്കുകയും ചെയ്തു. ഇതായിരുന്നു തിരുവിതാംകൂറിന്‍്റെ അന്ത്യത്തില്‍ മൊത്തത്തില്‍ തുടര്‍ന്ന ശാക്തിക അച്ചുതണ്ട്.
രാജാവ് ദുര്‍ബലനും ദിവാന്‍ കരുത്തനുമായിരുന്നു. 1944 ല്‍ വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കയച്ച കത്തില്‍ റസിഡന്‍്റായിരുന്ന എച്ച്.ജെ. ടോഡ് രാജാവിനെ കൃത്യമായി വിലയിരുത്തുന്നുണ്ട്: " ലജ്ജാശീലനും, ആത്മവിശ്വാസമില്ലാത്തവനും, അമ്മയുടെ അമിത സ്വാധീനത്തില്‍നിന്നു മോചനം നേടാത്തവനുമാണ്''.
നിര്‍ണായക നിമിഷങ്ങളില്‍ തീരുമാനം എടുക്കാനാവാതെ രാജാവ് വിഷമിച്ചപ്പോള്‍ സി.പി. ചടുലമായി ഉറച്ച തീരുമാനങ്ങള്‍ എടുത്തു. ജനകീയ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊന്നു.


ദിവാന്‍ ഭരണവും രാജവാഴ്ചയും


ദിവാന്‍ എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍്റെ ദാസനും അവരാല്‍ നിയമിക്കപ്പെടുകയും ചെയ്യുന്ന, രാജാവിനേക്കാള്‍ കരുത്തുള്ള സവിശേഷ അധികാരമാണെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ദിവാനെതിരെയുള്ള ഏതൊരു നീക്കവും ബ്രിട്ടനെതിരെയുള്ളതായിരുന്നു. തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന് ദിവാനെയും രാജാവിനെയും അവരുടെ അധികാരങ്ങളെക്കുറിച്ചും ആരാണ് കൂടുതല്‍ ശക്തനെന്നതിനെപ്പറ്റിയും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാലാണ് പ്രതിഷേധത്തിന്‍്റെ കുന്തമുന ദിവാനെതിരെ തൊഴിലാളിവര്‍ഗ്ഗം തിരിച്ചുവച്ചത്. അത് ആകസ്മികമായി സംഭവിച്ചതല്ല. ദിവാനെ മുഖ്യ ലക്ഷ്യമാക്കിയുള്ള സമരം രാജാവിനെ ലക്ഷ്യമാക്കിയുള്ളതു മാത്രമല്ല. അതിനേക്കാള്‍ ബ്രിട്ടീഷ് വിരുദ്ധവും-സാമ്രാജ്യത്വ വിരുദ്ധം- കൂടിയായിരുന്നു. അതായത് തിരുവിതാംകൂറിലെ ബ്രിട്ടീഷ് ആധിപത്യത്തിന്‍്റെ സര്‍വാധിപനായ പ്രതിനിധി ദിവാനെതിരെയുള്ളതാണ്. ചരിത്രത്തെ നിഷ്പക്ഷമായി വായിക്കുമ്പോള്‍ നമ്മള്‍ക്ക് ദിവാനോടോ രാജാവിനോടോ ഒരു പ്രതിപത്തിയുമുണ്ടാവരുത്. കാരണം ഒരേ അധികാരത്തിന്‍്റെ വ്യത്യസ്തരൂപങ്ങള്‍ എന്നതില്‍ കവിഞ്ഞ് അതില്‍ ഗുരുതരമായ വിള്ളലുകളോ വേര്‍തിരിവുകളോ ഉണ്ടായിരുന്നില്ല.
ഇനി ശ്രീധരമേനോന്‍ വാദിക്കുന്നതുപോലെ ‘സ്വതന്ത്ര തിരുവിതാംകൂര്‍' ഉള്‍പ്പടെയുള്ള മുഴുന്‍ സംഭവങ്ങള്‍ക്കും രാജാവു മാത്രമാണെന്ന് കരുതുക, ദിവാന്‍്റെ പിന്തുണയില്ലാതെ അദ്ദേഹത്തിന് അത് എങ്ങനെ നടപ്പാക്കാനാകും? തിരിച്ച് ദിവാന്‍്റെ നടപടികള്‍ മാത്രമായിരുന്നു എന്നു കരുതുക. രാജാവ് എന്തുകൊണ്ട് അതിനെ എതിര്‍ക്കാതിരുന്നു? ചരിത്രത്തില്‍ ഏതെങ്കിലും നിമിഷത്തില്‍ ദിവാനെ നേരാംവണ്ണം നടത്താന്‍ രാജാവ് നടപടി സ്വീകരിച്ചതായി കാണുന്നില്ല. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അതെപ്പോഴെങ്കിലും ജനന്മലക്ഷ്യമാക്കി തുറന്നു പറയണമായിരുന്നു. അല്ളെങ്കില്‍, ജനങ്ങളെ അണിനിരത്തി ദിവാനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയണം. രാജാവിനത് കഴിയുമായിരുന്നു. രണ്ടുമദ്ദേഹം ചെയ്തിട്ടില്ല. അതിനര്‍ത്ഥം  വളരെ ലളിതമാണ്. രാജാവും ദിവാനും ഒരേ വള്ളത്തില്‍ തന്നെയാണ് നീങ്ങിയിരുന്നത്. ആ വള്ളം തുഴഞ്ഞിരുന്നത് ദിവാന്‍ തന്നെയായിരുന്നു താനും. തിരുവിതാംകൂറില്‍ നടന്ന മോശമായ എല്ലാ കാര്യങ്ങള്‍ക്കും സര്‍.സി.പിയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി കൊട്ടാരത്തെ കുറ്റാരോപണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയായ ചരിത്ര സമീപനമല്ല. തിരിച്ചുമല്ല.
തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന് രാജകൊട്ടാരത്തോട് സവിശേഷമായ എന്തെങ്കിലും സ്നേഹമോ, സര്‍.സി.പി.യോട് മാത്രമായി എന്തെങ്കിലും വെറുപ്പോ ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായി, രാജവാഴ്ചയെയും ദിവാന്‍ ഭരണത്തെയും തൂത്തെറിഞ്ഞ് തൊഴിലാളിവര്‍ഗ ഭരണകൂടം സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ ഒരു രാഷ്ട്രീയ ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നില്ല. തൊഴിലാളിവര്‍ഗഭരണകൂടം ദിവാനെ മാത്രം നീക്കം ചെയ്ത് രാജാവിനെ നിലനിര്‍ത്തിയേനെ എന്നൊക്കെ ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാവും. ലോകത്തൊരിടത്തും തൊഴിലാളിവര്‍ഗം തങ്ങള്‍ക്ക് മേല്‍കൈയുള്ള ഭരണകൂടത്തെപ്പറ്റിയല്ലാതെ രണ്ടാംതരം ഭരണത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ളെന്ന് ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്.
സര്‍.സി.പി.യോട് മാത്രമായിരുന്നു വിദ്വേഷമെങ്കില്‍ തൊഴിലാളികള്‍ പുന്നപ്രപോലീസ് ക്യാമ്പ് ആക്രമിക്കാന്‍ രാജാവിന്‍്റെ ജന്മദിനമായ തുലാം ഏഴ് തന്നെ തെരഞ്ഞെടുക്കേണ്ട കാര്യമില്ല. മാത്രമല്ല പുന്നപ്ര ക്യാമ്പാക്രമണം നടത്തിയവര്‍ "ദിവാന്‍ ഭരണം അവസാനിപ്പിക്കുക', "രാജവാഴ്ച തുലയട്ടെ' എന്ന മുദ്രാവാക്യവും വിളിച്ചിരുന്നു. സര്‍.സി.പി. അധികാരമേറ്റെടുക്കുന്ന സമയത്തിനു മുമ്പായി പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ രാജവാഴ്ച അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നുമുണ്ട്. കമ്യൂണിസ്റ്റുകാര്‍ രചിച്ച ഒരു വിപ്ളവ ഗാനത്തില്‍ രാജവാഴ്ചയ്ക്കെതിരായ വികാരം പ്രകടമാക്കുന്ന വരികളുണ്ടെന്ന് ശ്രീധരമേനോനും വാദിക്കുന്നു. അതിങ്ങനെയാണ്: "" രാജവാഴ്ച മേലില്‍ മോടിയാകില്ല, താഴെ വയ്ക്കു ചെങ്കോല്‍..' (സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പേജ് 306ഡി.സി.ബുക്സ്,. 2015 ആഗസ്റ്റില്‍ ഡി.സി.ബുക്സ് ഈ പുസ്തകത്തിന്‍െറ പുതിയ പതിപ്പ് പുറത്തിറക്കി.)


സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും അമേരിക്കന്‍ മോഡലും

‘1947 ജനുവരിയില്‍ കരടു ഭരണഘടന പ്രഖ്യാപിച്ചതിനുശേഷമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ ഒരു സജീവ പ്രശ്നമായത്' എന്ന് ശ്രീധരമേനോന്‍ വാദിക്കുന്നു. (സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പേജ് 319). പുന്നപ്ര-വയലാര്‍ സ്വതന്ത്ര തിരുവിതാംകൂറിന് എതിരായി നടന്ന സമരമല്ല എന്നു വാദിക്കാനാണ് ശ്രീധരമേനോന്‍ ശ്രമിക്കുന്നത്. എന്നാല്‍ 1947 ജനുവരിയില്‍ പ്രഖ്യപിച്ച കരട് ഭരണഘടന, ആ ദിവസങ്ങളില്‍ ഉണ്ടായതല്ല. കൃത്യം ഒരുവര്‍ഷം മുമ്പ്, 1946 ജനുവരി 16 ന്, അതായത് പുന്നപ്ര-വയലാര്‍ നടക്കുന്നതിനും ഒമ്പതുമാസങ്ങള്‍ക്ക് മുമ്പാണ് ഈ ഭരണഘടനാ പരിഷ്കാരം ആദ്യമായി പ്രഖ്യാപിക്കപ്പെടുന്നത്. അന്ന് "അമേരിക്കന്‍ മോഡല്‍' ഭരണപരിഷ്കാരം പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറങ്ങി. അതിന്‍്റെ വികസിതരൂപമാണ് 1947 ജനുവരിയില്‍ കരട് രൂപത്തില്‍ പുറത്തിറങ്ങുന്നത്.
പത്രക്കുറിപ്പില്‍ ഭരണഘടനയില്‍ വരുത്താന്‍പോകുന്ന മാറ്റങ്ങള്‍ അതില്‍ വ്യക്തമായി പറയുന്നുണ്ട്. മഹാരാജാവിന്‍്റെ ഭരണത്തില്‍ കീഴില്‍ ദിവാന്‍ ഭരണം നടത്തുന്ന, നിയമസഭയക്ക് ഒരധികാരവുമില്ലാത്ത ഭേദഗതിയാണ് ഇത്. ഭരണഘടനാ പരിഷ്കാരങ്ങളില്‍ ദിവാന്‍്റെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്‍്റിനോടു തുല്യമാണ് എന്നു പറഞ്ഞതിനാലാണ് "അമേരിക്കന്‍ മോഡല്‍' ഭരണം എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.
പുതിയ ഭരണഘടനാ പരിഷ്കാരത്തില്‍ ആദ്യമായി പറഞ്ഞത് മഹാരാജാവ് തിരുമനസ്സിന്‍്റെ അധികാരങ്ങളോ അവകാശങ്ങളോ ഒരുതരത്തിലും മാറ്റമുണ്ടാകില്ല എന്നതാണ്. ‘ദിവാനെയോ എക്സിക്യുട്ടീവ് ഗവണ്‍മെന്‍്റിലെ ഏതെങ്കിലും അംഗത്തെയോ വീറ്റോ ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടായിരിക്കില്ല. മഹാരാജാവ് ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കും. ഹൈക്കോടതിയുടെ ഉപദേശ പ്രകാരം എക്സിക്യുട്ടീവ് ഗവണ്‍മെന്‍്റാണ് കീഴ്ക്കോടതി ജഡ്ജിമാരെ നിയമിക്കുക. നിയനിര്‍മാണ സഭയും ജുഡീഷ്യറിയുമായും ബന്ധപ്പെട്ട് ദിവാന്‍്റെ സ്ഥാനം അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്‍്റിനു തുല്യമാണ്. മഹാരാജാവിന്‍്റെ വിശേഷാധികാരങ്ങള്‍ക്കും പ്രത്യേകാനുകൂല്യങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും''.(ഭരണഘടനാ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച പത്രക്കുറിപ്പിന്‍്റെ വിവര്‍ത്തനം, 1946 ജനുവരി 16)
മഹാരാജാവിന്‍്റെ പദവിക്കോ ദിവാന്‍്റെ പദവിക്കോ ഒരിളക്കവും സംഭവിക്കാത്ത ഭണഘടനയായിരുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന പൂര്‍ണ ജനാധിപത്യത്തിനും ഉത്തരവാദിത്വഭരണത്തിനും എതിരായിരുന്നു ഇത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരധികാരവും ഇല്ലാത്ത നോക്കുകുത്തി പദവിമാത്രമാണുണ്ടായിരുന്നത്. ഇതിനെതിരെ, പൂര്‍ണ ജനാധിപത്യമാണ് തൊഴിലാളിവര്‍ഗം ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ 1946 ഒക്ടോബറില്‍, പുന്നപ്ര-വയലാറില്‍ നടന്ന സായുധ സമരത്തില്‍ മുഴങ്ങിക്കേട്ട മുദ്രവാക്യങ്ങളില്‍ ഒന്ന് ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്നായിരുന്നു. അത് 1946 ജനുവരിയില്‍ പ്രഖ്യാപിച്ച  ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള വിയോജിപ്പാണ്.
ഭരണഘടനാ ഭേദഗതി പ്രഖ്യാപിക്കുന്ന 1947 ജനുവരി 27 നു മുമ്പ് ഇന്ത്യയില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു (1946 സെപ്റ്റംബറില്‍ 2). ഇന്ത്യന്‍യൂണിയനില്‍ ചേരാതെ, സ്വതന്ത്രമായി നില്‍ക്കാനാണ്, 1946 ജനുവരി മുതല്‍ സി.പി.ശ്രമിച്ചുപോന്നത്.
ശ്രീധരമേനോന്‍ പറയാന്‍ ശ്രമിക്കുന്നത് "സ്വതന്ത്ര തിരുവിതാംകൂര്‍' പോലുള്ള വാദങ്ങള്‍ കൊട്ടാരത്തിന്‍്റേതാണ് എന്നും സി.പി. ആദ്യം മുതലേ ശ്രമിച്ചത് ഇന്ത്യന്‍ യൂണിയനില്‍ ചേരാനുമാണ് എന്നും സമര്‍ത്ഥിക്കാനാണ്. അതിലും വലിയ യുക്തിയില്ല. ദിവാന്‍ ആദ്യം മുതല്‍ക്കേ സ്വതന്ത്ര തിരുവിതാംകൂര്‍ വാദക്കാരനായിരുന്നു. 1946 ഒക്ടോബര്‍ 2 ലെ മാതൃഭൂമി ദിനപത്രം മുഖപ്രസംഗത്തിലൂടെ ദിവാന്‍്റെ താല്‍പര്യത്തെ വിമര്‍ശിക്കുന്നുണ്ട്. " സര്‍വ്വേന്ത്യാകാര്‍യ്യങ്ങള്‍ തീര്‍ച്ചയാക്കുന്നതില്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഒരു പങ്കുണ്ടായിരിക്കണമെന്ന സര്‍. സി.പി. രാമസ്വാമി അയ്യരുടെ ആവശ്യം പ്രത്യക്ഷത്തില്‍ ന്യായമാണെന്നു തോന്നാമെങ്കിലും ഇന്നത്തെ സ്ഥിതിയില്‍ അതിലൊരു പൊരുത്തക്കേടുണ്ട്. ബ്രിട്ടീഷിന്ത്യാ പരിപൂര്‍ണ്ണ പ്രജായത്ത ഭരണത്തിലേക്ക് കുതിക്കുകയാണ്, നാട്ടുരാജാക്കന്‍മാരാകട്ടെ തങ്ങളുടെ സ്വേച്ഛാഭരണത്തെ നിലനിര്‍ത്താന്‍ പഠിച്ച അടവുകളെല്ലാം പ്രയോഗിക്കുകയാണ്....സര്‍.സി.പി.യുടെ ആഗ്രഹം ഫലിക്കുകയാണെങ്കില്‍ നാട്ടുരാജ്യപ്രജകളുടെ ജന്മാവകാശം നിഷേധിക്കപ്പെട്ടുന്നതായിരിക്കും ഫലം. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് ഇന്ത്യയിലെ ബഹുജന സംഘടനകളുടെ കര്‍ത്തവ്യമത്രെ''.
1946 മദ്ധ്യത്തോടെ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് തിരിച്ചറിഞ്ഞതോടെ, ദിവാന്‍ ‘സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കാന്‍ തുടങ്ങി. നാട്ടുരാജ്യങ്ങളുടെ കൗണ്‍സിലിലെല്ലാം ഇതേ വാദം ശക്തമായി ഉന്നയിച്ചു. 1946 ഡിസംബറില്‍ ഇന്ത്യാസര്‍ക്കാരില്‍ ഉന്നതപദവി കിട്ടുമെന്ന് കണ്ടതിനെതുടര്‍ന്ന് ദിവാന്‍ പദം രാജിവച്ച് തിരുവിതാംകൂര്‍ വിട്ട കുറച്ചുദിവസം മാത്രമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉന്നയിക്കാതിരുന്നത്. ആഗ്രഹിച്ച പദവി കിട്ടില്ളെന്നു കണ്ടപ്പോള്‍ മടങ്ങിയത്തെി ദിവാന്‍ പദം വീണ്ടും ഏറ്റെടുത്തു. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിന് അനുകൂലമായിരുന്നില്ളെങ്കില്‍, സര്‍.സി.പി മടങ്ങിവരേണ്ട കാര്യമില്ല. തനിക്ക് താല്‍പര്യമില്ലാത്ത രാഷ്ട്രീയ നിലപാട് എടുത്ത് ചരിത്രത്തില്‍ വിഡ്ഢിവേഷം കെട്ടാന്‍ മാത്രം ബുദ്ധിയില്ലിത്ത "നയതന്ത്രജ്ഞ'നല്ല സി.പി. തന്‍്റെ പുസ്തകത്തിലൂടെയും ലേഖനങ്ങളിലൂടെയും സി.പിക്ക് ശ്രീധരമേനോന്‍ ചാര്‍ത്തിക്കൊടുത്ത ഗുണവിശേഷങ്ങള്‍ക്ക് ചേരുന്നതല്ല ഈ വിനീതനായ വിശ്വസ്തസേവകന്‍്റെ പട്ടം. 1947 ജൂണ്‍ 2 ന് സര്‍.സി.പി, മൗണ്ട് ബാറ്റന്‍ പ്രഭുവിനെകണ്ട് ഓഗസ്റ്റ് 15 മുതല്‍ തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമാകാന്‍ തീരുമാനിച്ചതായി അറിയിച്ചു. 1947 ജൂണ്‍ 11 ന് ഭക്തിവിലാസത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വതന്ത്ര തിരുവിതാംകൂര്‍ തീരുമാനം പ്രഖ്യാപിച്ചു. ജൂണ്‍ 25 ന് വേണ്ടി ഭക്തിവിലാത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒന്നരമണിക്കൂര്‍ സ്വതന്ത്രതിരുവിതാംകൂറിന് അനുകൂലമായ വാദങ്ങള്‍ നിരത്തി. രാജ്യത്ത് പ്രക്ഷോഭം ഇതിനിടയില്‍ ശക്തമായി. ജൂലൈ 13ന്് തിരുവനന്തപുരത്ത് പേട്ടയില്‍ നടന്ന വെടിവെയ്പ്പില്‍ വിദ്യാര്‍ത്ഥിയായ രാജേന്ദ്രനുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. കൃത്യം 12 ദിവസത്തിനുശേഷം സര്‍ സി.പിക്ക് വെട്ടേറ്റു. ഈ പന്ത്രണ്ടുദിവസങ്ങളില്‍ സര്‍.സി.പിക്ക് മാറ്റമുണ്ടായി എന്നാണ് ശ്രീധരമേനോന്‍ വാദിക്കുന്നത്.  ഏതെങ്കിലുമൊരു ഘട്ടത്തില്‍ സി.പി. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിന്‍്റെ പേരില്‍ രാജാവിനെ കുറ്റപ്പെടുത്തുന്നില്ല. തിരിച്ചു രാജാവ് സി.പിയെയും. അര്‍ത്ഥഗര്‍ഭമായ നിഷ്പക്ഷതയില്‍ തെളിയുന്നത് ഇരുകൂട്ടര്‍ക്കും പൊതുവില്‍ താല്‍പര്യമുള്ള അധികാര വിഷയമായിരുന്നു അതെന്നാണ്.


ഭരണത്തിന്‍്റെ വര്‍ഗ-ജാതി സ്വഭാവം


തിരുവിതാംകൂറിനെ ആധുനികവല്‍ക്കരിക്കുന്നതില്‍ സര്‍.സി.പിയുടെ പങ്ക് കുറച്ചുകാണേണ്ടതില്ല. സി.പിയോടും അദ്ദേഹത്തിന്‍്റെ ഭരണത്തോടുമുള്ള എതിര്‍പ്പും സൂക്ഷിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍്റെ രാഷ്ട്രീയപ്രതിയോഗികള്‍ പോലും ആധുനികവല്‍ക്കരണത്തിന് ദിവാനുണ്ടായിരുന്ന പങ്കിനെ ചെറുതാക്കിക്കാണുന്നില്ല. കര്‍മകുശലതയില്‍, നയതന്ത്രജ്ഞതയില്‍, പ്രായോഗിക നടപടികളില്‍, ദീര്‍ഘവീക്ഷണത്തില്‍ സി.പിയുടെ കഴിവിനെ ചോദ്യം ചെയ്യാനുമാവില്ല. പക്ഷേ, സര്‍.സി.പിയുടെ താല്‍പര്യങ്ങളെന്തായിരുന്നു, ഏത്  വര്‍ഗ/ജാതി ബന്ധങ്ങളെയാണ് അദ്ദേഹത്തിന്‍്റെ ഭരണം സേവിച്ചത് എന്നും കൂടി പരിശോധിക്കേണ്ടതുണ്ട്.
യൂറോപ്യന്‍ വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്‍്റെ പ്രതിനിധിയാണ് യഥാര്‍ത്ഥത്തില്‍, അവരാല്‍ നിയമിതനായ സി.പി. " സര്‍.സി.പിയുടെ മുന്‍ഗാമി അനേകം പഞ്ചസാര ഫാക്ടറികളും ഡിസ്റ്റലറികളും ഒൗഷധനിര്‍മാണത്തിനും റബ്ബര്‍ വ്യവസായത്തിനും മറ്റുമുള്ള സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിച്ചു. അവയെല്ലാം സ്വാഭാവികമായി പരാജയത്തില്‍ കലാശിച്ചു. സ്വകാര്യ മൂലധനം ആകര്‍ഷിച്ചും സ്വകാര്യ വ്യവസായികളെ പ്രോത്സാഹിപ്പിച്ചും സംസ്ഥാനത്തെ വ്യവസായ മേഖല വികസിപ്പിക്കാനാണ് ഇപ്പോഴത്തെ ദിവാന്‍്റെ ശ്രമം'' എന്ന്  റസിഡന്‍്റ് സി.പി. സ്ക്രെയിന്‍ സൂചിപ്പിക്കുന്നുണ്ട് (വൈസ്രോയിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കയച്ച കത്ത്, 1937 മെയ് 28). തിരുവിതാംകൂറില്‍ വിദേശകമ്പനികളെയും മറുനാടന്‍ കമ്പനികളെയുമാണ് സി.പി. പ്രോത്സാഹിപ്പിച്ചത്.
അവരിവിടെ മുതല്‍മുടക്കി ലാഭം കൊയതപ്പോള്‍, തദ്ദേശിയമായ/ദേശീയ ബൂര്‍ഷ്വാ സ്വഭാവമുള്ള കമ്പനികളെയും സംരംഭങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ സി.പി.ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കളമശ്ശേരിയിലെ ഒഗ്ലെ, ഇന്ത്യന്‍അലൂമിനീയം കമ്പനി, ഫാക്ട് തുടങ്ങിയ നിരവധി വ്യവസായങ്ങള്‍ ഇത്തരത്തില്‍ മദ്രാസിലും കൊല്‍ക്കത്തയിലുമുള്ള വ്യവസായികളെ സംക്ഷണിച്ചുകൊണ്ടുവന്ന് സ്ഥാപിച്ചതാണ്. തിരുവിതാംകൂറില്‍ സ്വാകാര്യ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചുവെങ്കിലും മുന്‍ ദിവാന്‍മാരില്‍ നിന്ന് വ്യത്യസ്തമായി,  സര്‍ക്കാര്‍ അതു നടത്തുന്നതില്‍ സി.പിക്ക് എതിര്‍പ്പായിരുന്നു. ഭൂരിപക്ഷം ഓഹരികളും കമ്പനിയുടെ കൈയിലായിരുന്നെങ്കിലും ജനങ്ങളെയും വിഭവങ്ങളെയും കൊള്ള ചെയ്യാന്‍ അനുവദിച്ചു. ബ്രിട്ടീഷ് അധികാരത്തോട് കൂറുണ്ടായിരിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ വ്യവസായ താല്‍പര്യവുമായി സന്ധിചെയ്തു.
ഹിന്ദുരാജ്യമായി തിരുവിതാംകൂറിനെ നിലനിര്‍ത്താനായിരുന്നു സി.പി. ആദ്യംമുതല്‍ക്കേ ശ്രമിച്ചത്. കേവലം ഹിന്ദുരാജ്യമായല്ല, തികഞ്ഞ ബ്രാഹ്മണ്യഹിന്ദുരാജ്യമായി. ലിബറല്‍ പരിഷ്കരണവാദിയുടെ മുഖംമൂടി അണിഞ്ഞിരുന്നുവെങ്കിലും ബ്രാഹ്മണ്യത്തിന്‍െറ ആശയശാസ്ത്രം സി.പിയെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. 1750 ജനുവരിയില്‍ മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭന് രാജ്യം സമര്‍പ്പിച്ച്, ഭഗവാന്‍്റെ പ്രതിപുരുഷനായിട്ടാണ് നാടു ഭരിച്ചിരുന്നത്. അഹിന്ദുക്കളെ അധികാരത്തില്‍ നിന്ന് എത്രയും അകറ്റിനിര്‍ത്താനയിരുന്നു സി.പിയുടെ നീക്കം.  ഹൈന്ദവ സംസ്കാരത്തിനും രാജവംശത്തിനും ഒരുപോലെ വിനാശകാരിയായ ഒന്നായിട്ടാണ് സ്റ്റേറ്റ് കോണ്‍ഗ്രസിനെപ്പോലും സി.പികണ്ടിരുന്നത്.                    
ബ്രാഹ്മണനായ സി.പി. ഹിന്ദുസവര്‍ണ്ണ മേധാവിതത്തിന്‍്റെ തുറന്ന വക്താവായിരുന്നു. അധികാരത്തിന്‍്റെ ഉയര്‍ന്ന സ്ഥാനങ്ങളിലെല്ലാം മറുനാട്ടുകാരും തദ്ദേശിയരുമായ ബ്രാഹ്മണരെ പ്രതിഷ്ഠിക്കുകയായിരുന്നു ഭരണം ഏറ്റെടുത്തതുമുതല്‍ സി.പി. ചെയ്തത്. 1936 പഴയ നായര്‍ ബ്രിഗേഡിനെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സായി പുന:സംഘടിപ്പിച്ചത് ഇതിന്‍്റെ തുടക്കം മാത്രമായിരുന്നു. 1942 ല്‍ ബോഡിഗാര്‍ഡും ആര്‍ട്ടിലറിയും നായന്‍മാര്‍ക്കു മാത്രമായി സംവരണം ചെയ്തു.
ഹിന്ദുസമുദായത്തില്‍ നിന്നുള്ള മതപരിവര്‍ത്തനം പോലും സി.പിക്ക് ആശങ്കയായിരുന്നു. അതു തടയാനാണ് ക്ഷേപ്രവേശന വിളംബരം പോലും പ്രഖ്യാപിക്കുന്നത്. ഹിന്ദുമതപ്രവര്‍ത്തനത്തിനും മതപരിവര്‍ത്തനം നടത്തിയവരെ തിരിച്ചുകൊണ്ടുവരാനുമായി ഹിന്ദു മഹാസഭയുള്‍പ്പടെ സി.പി. ഒത്തുചേര്‍ന്നു. അതിനായി പൊതുഖജനാവില്‍ നിന്ന് പ്രതിമാസം ആയിരം രൂപ കണക്കില്‍ മറ്റ് ചിലവുകളാക്കി വരവുച്ച് അനുവദിക്കുകയും ചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണയും ദിവാനുണ്ടായിരുന്നു. 1939 ഒക്ടോബറില്‍ നിയമസഭാ മന്ദിരത്തില്‍ സര്‍ സി.പിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കുന്നത് എന്‍.എസ്.എസ്. ആണ്. ഉത്തരവാദിത്വപ്രക്ഷോഭകാലത്ത് എന്‍.എസ്.എസ്. സി.പിയുമായി ഇടഞ്ഞെങ്കിലും.          


സി.പിയുടെ പലായനം


1947 ജൂലൈ 25 ന് സ്വാതി തിരുനാള്‍ സംഗീത അക്കാദമയിലെ ചടങ്ങില്‍ വച്ച് വെട്ടേറ്റതോടെ സര്‍.സി.പി രായ്ക്കുരാമനം തിരുവിതാംകൂര്‍ വിട്ടോടി എന്നാണ് പൊതുവില്‍ പ്രചരിച്ചിരുന്നത്. ആ കഥ ശരിയെല്ളെന്ന്  വസ്തുതതകള്‍ നിരത്തി ശ്രീധരമേനോന്‍ സമര്‍ത്ഥിക്കുന്നു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 19 വരെ തിരുവനന്തപുരത്ത് താമസിച്ച് ചികിത്സ നടത്തിയതായും ഓഗസ്റ്റ് 19 ന് രാജ്യം വിട്ടതായും ശ്രീധരമേനോന്‍ പറയുന്നതു തന്നെയാണ് വാസ്തവം. അതില്‍ ആക്ഷേപമില്ല.  പക്ഷേ, പിന്നെ എന്തുകൊണ്ട് ഈ കഥ അങ്ങനെ പ്രചരിച്ചു? ശ്രീധരമേനോന്‍ പറയുന്നത് കൊട്ടാരം ബോധപൂര്‍വം പ്രചരിപ്പിച്ചു എന്നാണ്. അതില്‍ കുറേയൊക്കെ വാസ്തവമുണ്ടാകാം. എന്നാല്‍ അതുമാത്രമല്ല പ്രശ്നം. ജൂലൈ 25 ന് വെട്ടേറ്റ ശേഷം തിരുവിതാംകൂറില്‍ തങ്ങിയ രഹസ്യമായാണ്. അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പുറംലോകത്തോട് താന്‍ തിരുവിതാംകൂറില്‍ ഉണ്ടെന്ന് പറയാന്‍ സി.പിക്കോ, കൊട്ടാരത്തിനോ ധൈര്യമില്ലായിരുന്നു എന്നതാണ് വാസതവം. മുറിവുകളുമായി തിരുവിതാംകൂര്‍ ജനതയോ തൊഴിലാളിവര്‍ഗത്തെയോ അഭിമുഖീകരിക്കാന്‍  സര്‍.സി.പിക്ക് നാണക്കേടായിരുന്നു. അതിനാല്‍ ഒളിച്ചുതാമസിച്ചു. ഓഗസ്റ്റ് 19 വരെ തിരുവിതാംകൂറില്‍ ദിവാന്‍ ഉണ്ടായിരുന്നു എന്ന് ശ്രീധരമേനോന്‍ പറയുന്നതിന്‍്റെ ഉദ്ദേശ്യം സി.പി. ഒരു ഭീരുവോ പേടിച്ചോടിയ ആളോ അല്ല എന്നു സ്ഥാപിക്കാനാണ്. "ദിവാന്‍ പദം ഒഴിഞ്ഞ സര്‍ സി.പി തന്‍്റെ ചുതലകള്‍ പൂര്‍ണമായും നിര്‍വഹിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ തന്നെ' (സര്‍ സി.പയും സ്വതന്ത്ര തിരുവിതാംകൂറും, പേജ് 24) വിടവാങ്ങിയെന്നാണ് ശ്രീധരമേനോന്‍്റെ പക്ഷം. ഓഗ്സറ്റ് 19 ന് സി.പി. രാജ്യം വിടുമ്പോള്‍ ലഭിച്ചത് രാജകീയ യാത്രയയപ്പായിരുന്നോ? തിരുവിതാംകൂറിനെ മുഴുവന്‍ അറിയിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വമായി വിടവാങ്ങലായിരുന്നോ? രണ്ടുമല്ല. യാത്രയക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. കുടുംബാംഗങ്ങള്‍ മാത്രം. അവര്‍ക്കൊപ്പം മദ്രാസിലേക്ക് വിമാനത്തിലും അവിടെ നിന്ന് കാറില്‍ ഊട്ടിയിലേക്കും സര്‍.സി.പി. പലായനം ചെയ്തു. വെട്ടേറ്റ തൊട്ടടുത്ത നിമിഷം മുതല്‍ തിരുവിതാംകൂറിന്‍്റെ പൊതുജീവിതത്തില്‍ നിന്ന് സി.പി. യെ ചരിത്രം നാടുകടത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സര്‍വപ്രതാപങ്ങളും നഷ്ടപ്പെട്ട്, ഭീരുവിനെപ്പോലെ കഴിയുകയായിരുന്നു. തൊഴിലാളിവര്‍ഗത്തിനോ തിരുവിതാംകൂറിലെ ജനങ്ങളോടോ മറിച്ചൊന്ന് ബോധ്യപ്പെടുത്താന്‍ സി.പി ക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍  ഒളിച്ചോടി എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമായിരുന്നില്ല. അതിന് മറ്റാരെയെങ്കിലും പഴി ചാരുന്നതില്‍ അര്‍ത്ഥവുമില്ല.


ചരിത്രമെഴുത്തും വെള്ളപൂശലും


സര്‍.സി.പിയെ നായകനാക്കി ശ്രീധരമേനോന്‍ എഴുതിയ ‘പുതിയ' ചരിത്രം പലരും ആവര്‍ത്തിക്കുന്നുണ്ട്. "രാജഭരണവും ഇടതുവിപ്ളവകാരികളും' എന്ന പേരില്‍ ഡോ. എം.എസ്. ജയപ്രകാശ് (പച്ചക്കുതിര, ഏപ്രില്‍ 2009) എഴുതിയ പോലുള്ള പല ലേഖനങ്ങളും ശ്രീധരമേനോന്‍്റെ വാദങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇടതുപക്ഷക്കാര്‍ക്ക് ഇപ്പോഴുമുള്ള "രാജ വിധേയത്വം'  ശരിയായി വിമര്‍ശിക്കുമ്പോള്‍ തന്നെ ചരിത്ര വസ്തുതകള്‍ ജയപ്രകാശിനെപ്പോലുള്ളവര്‍ കാണാതെ പോയി. ശ്രീധരമേനോന്‍്റെ സര്‍.സി.പിക്കനുകൂലമായ ചരിത്രരചനയും പലതരത്തിലും വിമര്‍ശനത്തിടയാക്കിയിട്ടുണ്ട്. അതില്‍ മുഖ്യം മലയാള മനോരമയുടെ മുഖ്യ പത്രാധിപരായിരുന്ന കെ.എം. മാത്യുവിന്‍േറതാണ്. "സ്വാതതന്ത്ര്യ പ്രാപ്തിയെ തുടര്‍ന്ന് തിരുവിതാംകൂറില്‍നിന്നു സി.പി.പോയ ശേഷം ഇവിടെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു കപടനാടകവും കൂടി അരങ്ങേറി. സി.പി.തിരുവിതാംകൂറില്‍ നടത്തിയ ദുര്‍ഭരണം കൊട്ടാരത്തിന്‍്റെ നിര്‍ദേശത്തെടെയായിരുന്നുവെന്ന് സമര്‍ത്ഥിച്ച് പുസ്തകങ്ങളിറങ്ങി. ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍്റെ ആഭിമുഖ്യത്തിലും ധനസഹായത്തിലുമായിരുന്നു ഈ "വെളളപൂശല്‍'! സി.പി.യുടെ ഭരണകാലത്തു തിരുവിതാംകൂറിലുണ്ടായ സകല നല്ല കാര്യങ്ങളും സി.പി.യുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കുകയും ചീത്തകാര്യങ്ങള്‍ കൊട്ടാരത്തിന്‍്റെ  കണക്കില്‍ "സമര്‍പ്പിക്കുകയും' ചെയ്ത വിദഗ്ധ തിരക്കഥയായിരുന്നു അതിനു പിന്നില്‍..''(എട്ടാമത്തെ മോതിരം, കെ.എം. മാത്യു, ഡി.സി.ബുക്സ്, പേജ് 137). തന്‍്റെ പുസ്തകം യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍്റെ ഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡോളജിക്കല്‍ റിസര്‍ച്ചനാണ് പ്രഥമ സ്ഥാനം എന്ന് പുസ്തത്തിന്‍്റെ ആമുഖത്തില്‍ ശ്രീധരന്‍നായര്‍ പറയുന്നുണ്ട്. തന്നെ വിമര്‍ശിച്ചതിന്‍്റെ പേരില്‍ മനോരമ മുഖ്യപത്രാധിപരോട് ശ്രീധരമേനോന്‍ കെറുവിക്കുകയും ചെയ്തിരുന്നു.


വാഴ്ത്തലുകളുടെ ദൗത്യം


സര്‍.സി.പി തുടക്കം മുതലേ നായകനായി ചരിത്രത്തിനുമേല്‍ സ്വയം അവരോധിക്കുകയായിരുന്നു. പിന്നീട് ചരിത്രകാരന്‍മാര്‍ സി.പിക്ക് മേല്‍ ചാര്‍ത്തിയ വിശേഷണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി വലിയ ബന്ധമില്ല. തിരുവിതാംകൂറില്‍ സര്‍വകലാശാല സ്ഥാപിക്കുമ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനെ വൈസ്ചാന്‍സലര്‍ പദവിയിലേക്ക് സി.പി ക്ഷണിച്ചതായും പ്രതിമാസം 6000 രൂപ വാഗ്ദാനം ചെയ്തതായും  പലപ്പോഴും ആവര്‍ത്തിച്ച്  (ശ്രീധരമേനോനല്ല) ഉന്നയിക്കപ്പെട്ടിട്ടുണ്ട്.  1937 മെയ് 21 ന് സി.പി വിദേശത്തായിരുന്ന രാജാവിന് എഴുതിയ കത്ത് ശ്രീധരമേനോന്‍ തന്‍െറ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്: ‘‘ മേല്‍നോട്ടത്തിനും അനാമത്തു ചെലവുകള്‍ക്കുമായി പണം നഷ്ടപ്പെടുത്താനേ പാടില്ളെന്ന് തിരുമനസ്സിനെ ഉപദേശിക്കാനാണ് എന്‍െറ സുചിന്തമായ തീരുമാനം. തിരുമനസ്സുകൊണ്ട് ചാന്‍സലറും അമ്മ മഹാറാണി പ്രോ-ചാന്‍സലറും ആയിരിക്കും. വൈസ് ചാന്‍സലറുടെ ചുമതല ഞാന്‍ ഏറ്റെടുക്കാം. യൂണിവേഴ്സിറ്റി നിലവില്‍ വരുമ്പേഴേക്കും അടുത്ത ബജറ്റിന്‍െറ പണി കഴിയുമെന്നതിനാല്‍ എനിക്ക് വലിയ ജോലിത്തിരക്കുണ്ടാവുകയില്ല...പ്രശസ്തനായൊരു വ്യക്തിയെ വൈസ്ചാന്‍സലറായി നിയമിച്ച് പ്രതിമാസം ആയിരത്തിഅഞ്ഞൂറോ രണ്ടായിരം രൂപയോ ശമ്പളം കൊടുക്കാതെ കഴിക്കാം..’’ (പേജ് 79).. ഈ കത്ത് സ്വയം ചിലതെല്ലാം വെളിപ്പെടുത്തുന്നുണ്ട്. സി.പി 1945 ല്‍ ഐന്‍സ്റ്റീന് പ്രൊഫസര്‍ പദവി വാഗ്ദനം ചെയ്ത് കത്തെഴുതിയതായി രേഖയുണ്ട്. അതാണ് വൈസ് ചാന്‍സലര്‍ പദവി വാഗ്ദാനമായി പറഞ്ഞു പരത്തിയത്.
 വൈസ് ചാന്‍സലര്‍ ആയി സ്വയം അവരോധിച്ച സി.പി. തിരുവിതാംകൂര്‍ സര്‍വകലാശാലക്ക് (പിന്നീട് കേരള സര്‍വകലാശാല) തന്നെ നാണക്കേടായ തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചു. സര്‍വകലാശാലയുടെ ആദ്യത്തെ ബഹുമതി ബിരുദമായ ഡോക്ടര്‍ ഓഫ് ലോസ് (എല്‍.എല്‍.ഡി) 1939 നവംബര്‍ 11 ന് സ്വയം ഏറ്റുവാങ്ങി. ഒരു സര്‍വകലാശാലയുടെ ആദ്യ ബഹുമതി സ്വയം ഏറ്റുവാങ്ങിയ വൈസ് ചാന്‍സലര്‍മാര്‍ എത്രപേരുണ്ടാകും?! ഇത്തരം നൂറുകണക്കിന് അല്‍പത്തരങ്ങളിലും ധാര്‍ഷ്ട്യങ്ങളിലുമാണ് സി.പിയെന്ന ബിംബം നിര്‍മിക്കപ്പെട്ടത്.
ജനാധിപത്യത്തിന്‍െറ രൂപങ്ങള്‍ പേറാത്ത ഒരു അധികാരവ്യവസ്ഥയെ പിന്താങ്ങേണ്ട ബാധ്യത ചരിത്രത്തിനില്ല. എ. ശ്രീധരമേനോനടക്കമുള്ള ചരിത്രകാരന്‍മാര്‍ എന്നും ചരിത്രത്തെ ഭരണാധികാരികളുടെയും അവര്‍ക്കിടയിലെ കൊട്ടാര അന്തര്‍ഛിദ്രങ്ങളുടെയും കഥയായി ചുരുക്കി കണ്ടു. ചരിത്രം സൃഷ്ടിക്കുന്നത് ബഹുജനങ്ങളും അടിസ്ഥാന വര്‍ഗ\ജാതി വിഭാഗങ്ങളുമാണെന്നത് അവര്‍ മറന്നുപോയി. അതിനാല്‍ തന്നെ  അധികാരത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളും വിപ്ളവപോരാട്ടങ്ങളും കാണാതെ പോയി. അല്ളെങ്കില്‍  വിലകുറച്ചുകണ്ടു. 1936-1947 കാലത്ത് ചരിത്രം സൃഷ്ടിച്ചത് തിരുവിതാംകുറിലെ മര്‍ദിത ജനതയായിരുന്നു. ഉത്തരവാദിത്വപ്രക്ഷോഭം, കയര്‍തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയുംസമരം, ദലിത്- പിന്നാക്ക ജനതയുടെ ബ്രാഹ്മണ്യവിരുദ്ധ പോരാട്ടം, ക്വിറ്റ് ഇന്ത്യ അടക്കമുള്ള സ്വാതന്ത്ര്യ സമര മുന്നേറ്റം, നാവികത്തൊഴിലാളികളുടെ പണിമുടക്ക്, പുന്നപ്ര-വയലാര്‍ സമരം, കടക്കലിലെ അധികാരം പിടിച്ചെടുക്കല്‍, വിദ്യാര്‍ഥി പ്രക്ഷോഭം, സ്വതന്ത്ര തിരുവിതാംകൂര്‍ വിരുദ്ധ നീക്കം, സി.പി.യെ വധിക്കാനുള്ള ശ്രമം എന്നിവയെയല്ലാം അവഗണിക്കപ്പെട്ടു.  സേച്ഛാധിപതിയായിരുന്ന  സര്‍.സി.പിയെ മഹാനാക്കുന്ന ഏതൊരു ശ്രമവും യഥാര്‍ത്ഥ ചരിത്രത്തിന് പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. സി.പി. മഹാനാകുമ്പോള്‍ ആ ഭരണത്തിനെതിരെ 11 വര്‍ഷം നിരന്തരം പോരാടിയ ജനത എന്തിനെയാകും പ്രതിനിധീകരിക്കുക? ഒരര്‍ത്ഥത്തില്‍ ഇത്തരം വാഴ്ത്തലുകള്‍ മറുവശത്ത് ദിവാനെതിരെയും രാജവാഴ്ചക്കെതിരെയും നടന്ന പുന്നപ്ര-വയലാര്‍, അടക്കമുള്ള പ്രക്ഷോഭങ്ങളെ ചെറുതാക്കി കാണിക്കുകയാണ് ചെയ്യുന്നത്. അതായത് നമ്മള്‍ കടന്നുവന്ന വഴികളെ നാം തന്നെ അറിയാതെയെങ്കിലും തള്ളിപ്പറയുന്നു. അതിനുമപ്പറുത്ത് സേച്ഛാധിപത്യം ജനാധിപത്യത്തേക്കാള്‍ മഹത്വരമാണെന്ന് പറഞ്ഞുവയ്ക്കുന്നു. ഒട്ടും ആശാസ്യമല്ല അത്.



സൂചിക




1. പുന്നപ്ര-വയലാര്‍, കെ.സി.ജോര്‍ജ്, പ്രഭാത് ബുക് ഹൗസ്, 1998
2. സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ, പ്രൊഫ.എ.ശ്രീധരമേനോന്‍, ഡി.സി.ബുക്സ്,കോട്ടയം,1999
3. സര്‍.സി.പിയെ വധിക്കാന്‍ ശ്രമിച്ച കെ.സി.എസ്. മണി, ഡി.സി.ബുക്സ്,കോട്ടയം, 1997
4. 16. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രം, സി.നാരായണപിളള
5. വിപ്ളവസ്മരണകള്‍, പുതുപ്പളളി രാഘവന്‍, മൂന്നാം വാള്യം
6. കേരളം: മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്, 1948
7. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍, വോല്യം 4.
8. സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പ്രൊഫ.എ.ശ്രീധരമേനോന്‍,ഡി.സി.ബുക്സ്, 2003
9. എട്ടാമത്തെ മോതിരം, കെ.എം.മാത്യു, ഡി.സി.ബുക്സ്, 2008
10.  സി.പി: എ ഷോര്‍ട്ട് ബയോഗ്രഫി ഓഫ് സര്‍ സി.പി, ഡോ. എ. രഘു, പ്രിസ്റ്റീജ് ബുക്സ്, 1998
11. പുന്നപ്ര-വയലാര്‍: ചരിത്രത്തില്‍ സംഭവിച്ചതും ചരിത്രകാരനില്‍ സംഭവിച്ചതും, ബിജുരാജ്, മാധ്യമം ആഴ്ചപ്പതിപ്പ്, 2006 നവംബര്‍ 10 മുതല്‍ നാല് ലക്കങ്ങള്‍

മാധ്യമം ആഴ്ചപ്പതിപ്പ്, 2015 ഒക്ടോബര്‍ 30