Thursday, August 26, 2010

കറുത്തപൗര്‍ണമിയും പാട്ടിന്റെ പാലരുവിയും

ജീവിതകഥയില്‍ നിന്ന് ചില ഏടുകള്‍/പാട്ടോര്‍മ
എം.കെ. അര്‍ജുനനന്‍/ബിജുരാജ്




എം.കെ. അര്‍ജുനനന്‍ ഫോട്ടോ: സൂരജ് കൊമ്മാടി






മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ മുമ്പാണ്. ഞാന്‍ കൊച്ചിയില്‍ നിന്ന് മദ്രാസില്‍ ചെല്ലുന്നു. ജെ. ശശികുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പാഞ്ജലി' എന്ന സിനിമയുടെ വര്‍ക്കിനുവേണ്ടിയാണ് ഞാന്‍ അവിടെയെത്തുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണം കൊടുക്കണം. ദീപക് കമ്പയിന്‍സിന്റെ ബാനറില്‍ സത്യവും അസംഭായും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ മാനേജര്‍ അന്തിക്കാട് മണി കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നു. കാറില്‍ കയറി. പതിവ് ഹോട്ടലിലേക്കല്ല ഇത്തവണ യാത്ര. 'ഏത് ഹോട്ടലിലേക്കാണ്' ഞാന്‍ മണിയോട് ചോദിച്ചു. 'ഹോട്ടലിലേക്കല്ല, ഓഫീസിലേക്കാണ് പോകുന്നത ്' എന്നു മണി മറുപടി പറഞ്ഞു. ഓഫീസില്‍ ഇരുന്ന് എങ്ങനെ സംഗീതസംവിധാനം ചെയ്യാനാണ്, അവിടെ അതിന് സൗകര്യമുണ്ടാകുമോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത.
'ഹോട്ടല്‍ മുറിയേക്കാള്‍ സൗകര്യമുണ്ട് ഓഫീസില്‍. എ.സിയും മറ്റുമുണ്ട്. പ്രൊഡ്യൂസര്‍ക്ക് പാട്ട് കേള്‍ക്കാനും അതാണ് നല്ലത്', മണി പറഞ്ഞു.
അവിടെ ചെന്നപ്പോള്‍ എല്ലാവരുമുണ്ട്. സംവിധായകനും നിര്‍മാതാവുമെല്ലാം. ഓഫീസില്‍ അത്യാവശ്യം സൗകര്യങ്ങളുണ്ട്. തങ്ങാനും പാട്ട് ചിട്ടപ്പെടുത്താനും സ്ഥലം ധാരാളം. കുളി കഴിഞ്ഞ് ഉഷാറായി ചെല്ലുമ്പോള്‍ സംവിധായകന്‍ സിനിമയുടെ കഥ പറഞ്ഞു. പാട്ടിന്റെ സിറ്റുവേഷന്‍ പറഞ്ഞു. പിന്നെ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ കൈയില്‍ തന്നു. ട്യൂണ്‍ എപ്പോള്‍ തരുമെന്ന ചോദ്യത്തിന് 'രണ്ടുദിവസം കഴിഞ്ഞു പറയാം' എന്നായിരുന്നു മറുപടി.
ഒരുവിധം പാട്ട് ചിട്ടപ്പെടുത്തി സംവിധായകനെയും മറ്റും കേള്‍പ്പിക്കാനെത്തി. പാട്ട് കേട്ടശേഷം നിര്‍മാതാക്കളിലൊരാളായ സത്യം പറഞ്ഞു:'പല്ലവി ഒ.കെ. അത് സിറ്റുവേഷന് ഇണങ്ങുന്നുണ്ട്. പക്ഷേ അനുപല്ലവിയും ചരണവും മാറ്റണം. അത് വെവ്വേറെ ട്യൂണില്‍ ചെയ്യണം'. ഇപ്പോള്‍ തന്നെ ശ്രമിക്കൂ എന്നും പറഞ്ഞു. എന്നിട്ട് അവര്‍ മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞു. ഞാനവിടെ തന്നെയിരുന്ന് 45 മിനിറ്റ്‌കൊണ്ട് അനുപല്ലവിയും ചരണവും മാറ്റി. അവര്‍ പറഞ്ഞതുപോലെ രണ്ട് വ്യത്യസ്ത രാഗങ്ങളിലാണ് രണ്ടും ചിട്ടപ്പെടുത്തിയത്. അതായത് വ്യത്യസ്ത രാഗങ്ങള്‍ കോര്‍ത്തിണക്കുന്ന രാഗമാലിക എന്ന രാഗത്തില്‍. പാട്ട് കേട്ടപ്പോള്‍ സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമൊക്കെ തൃപ്തി. സന്തോഷം. ശശികുമാര്‍ അക്കാലത്തെ ഹിറ്റ് സംവിധായകനാണ്. ഞാന്‍ 'റസ്റ്റ്ഹൗസ്' ഉള്‍പ്പടെ അദ്ദേഹത്തിന്റെ ഒന്ന് രണ്ടു സിനിമകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. 'പ്രിയതമേ, പ്രഭാതമേ..' എന്ന പാട്ടാണ് രാഗമാലികയില്‍ ഞാന്‍ ചിട്ടപ്പെടുത്തിയത്. അത് പിന്നീട് ഹിറ്റായി.
ഞാനീ കഥ പറയാന്‍ കാരണം അതൊന്നുമല്ല. എന്നെ അവര്‍ പരീക്ഷിക്കുകയായിരുന്നു. കാരണം ഞാന്‍ ചെല്ലുന്നതിന് തലേന്ന് ഒരു സൗഹൃദ സദസ്സില്‍ പ്രൊഡ്യൂസര്‍ തന്റെ അടുത്ത സിനിമയ്ക്ക് സംഗീതം എം.കെ. ആര്‍ജുനനാണ് നല്‍കുന്നത് പ്രഖ്യാപിച്ചു. അപ്പോള്‍ ആരോ പറഞ്ഞത്രേ, 'അത് ദേവരാജന്‍ മാഷിന്റെ ശിഷ്യനല്ലേ...എം.കെ. അര്‍ജുനനന്‍ എന്നു പറയുന്നത് ശരിക്കും ദേവരാജന്‍ മാസ്റ്റര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കള്ളപ്പേരാണ് അത്. പാട്ടിന് ഈണം കൊടുത്തശേഷം ശിഷ്യന്റെ പേര് വെറുതെ വയ്ക്കുന്നതാണ്'. പ്രൊഡ്യൂസര്‍ ആകെ വിഷമത്തിലായി. അദ്ദേഹം ഉടന്‍ ശ്രീകുമാരന്‍ തമ്പിയെ വിളിച്ചു. അര്‍ജുനന്‍ തന്നെയാണ് പാട്ട് ചിട്ടപ്പെടുത്തുന്നത് ശ്രീകുമാരന്‍ തമ്പി പറഞ്ഞെങ്കിലും അദ്ദേഹത്തിന് വിശ്വാസമായില്ല. ശ്രീകുമാരന്‍ തമ്പിക്ക് എന്നെ അറിയാം. കാരണം ഞങ്ങള്‍ ഒരുമിച്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നു. എന്നാലും പരീക്ഷിക്കണമെന്ന് നിര്‍മാതാവിനും മറ്റും നിര്‍ബന്ധം. ശ്രീകുമാരന്‍ തമ്പി വഴങ്ങിക്കൊടുത്തു. കണ്‍മുന്നില്‍ പാട്ടിന് ഈണം കൊടുത്തതോടെ എല്ലാവര്‍ക്കും വിശ്വാസമായി. ഈണം കൊടുത്തു തിരിച്ച് കൊച്ചിക്ക് മടങ്ങാന്‍ റെയില്‍വേ സ്്‌റ്റേഷനിലേക്ക് വരുന്നതിനിടെ മണിയാണ് നടന്ന കാര്യം മുഴുവന്‍ എന്നോട് പറയുന്നത്. എനിക്ക് വലിയ സന്തോഷം തോന്നി. അഭിമാനവും. കാരണം എന്നെപ്പറ്റി രഹസ്യമായി പ്രചരിച്ചിരുന്ന ഒരു കാര്യം അതോടെ പൊളിഞ്ഞു. പിന്നീടാരും സിനിമാ ജീവിതത്തില്‍ ഇത്തരം ഒരു പരീക്ഷണത്തിന് തുനിഞ്ഞിട്ടില്ല. ആ സിനിമയില്‍ വേറെയും ഹിറ്റുഗാനങ്ങള്‍ ഉണ്ടായിരുന്നു. 'ദു:ഖമേ നിനക്ക്...', 'നീല രാവിനു ലഹരി...', 'പവിഴംകൊണ്ടൊരു കൊട്ടാരം...' എന്നീ പാട്ടുകള്‍. ദര്‍ബാരി കാനഡയില്‍ ചിട്ടപ്പെടുത്തിയതാണ് അതിലെ 'ദു:ഖമേ' എന്ന പാട്ട്. സിനിമയും പാട്ടുമെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. 1972 ല്‍ പുറത്തിറങ്ങിയ ആ സിനിമയൂടെ മറ്റൊരു പ്രത്യേകത അതില്‍ പ്രേംനസീര്‍ മൂന്നുവേഷത്തില്‍ അഭിനയിക്കുന്നു എന്നതായിരുന്നു. അച്ഛന്റെയും രണ്ടുമക്കളുടെയും വേഷം. പാട്ടുകള്‍ ഹിറ്റായത് എനിക്കും കുറേ പ്രശസ്തി നേടിത്തന്നു. സന്തോഷത്തോടെ ചിരിക്കുന്ന, അന്നത്തെ ശശികുമാറിന്റെ മുഖം മനസ്സില്‍ ഇപ്പോഴുമുണ്ട്.
വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു. എന്നാലും സംഗീതസംവിധാനവുമായി ബന്ധപ്പെട്ട ഇന്നലെകളെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഒരു രംഗമാണിത്.
ഞാന്‍ സംഗീത സംവിധായകന്‍ ആയി അറിയപ്പെടാന്‍ തുടങ്ങുന്ന ഒരു നാളിലെ സംഭവമാണിത്. പക്ഷേ, അവിടേക്ക് എത്തും മുമ്പ് ദുരിതം നിറഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്. ആ ദുരിതങ്ങള്‍ മറികടക്കാന്‍ ഒറ്റയ്ക്ക് നടത്തിയ യാത്രയാണ് എന്നെ സംഗീത സംവിധാനത്തിലേക്ക് എത്തിക്കുന്നത്.


ദരിദ്രബാല്യത്തിന്റെ ഈരടികള്‍


ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്താണ് ഞാന്‍ ജനിച്ചത്. 1936 ല്‍. അച്ഛന്‍ കൊച്ചുകുഞ്ഞ്. അമ്മയുടെ പേര് പാറു. പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ഞാന്‍. ഞാന്‍ ജനിച്ച് ആറുമാസത്തിനകം അച്ഛന്‍ മരിച്ചുപോയി. അതുകൊണ്ട് തന്നെ അച്ഛനെ കണ്ട ഓര്‍മിയില്ല. ആസ്പിന്‍വാള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു അച്ഛന്‍. മരിക്കുമ്പോള്‍ കുറെ പ്രാരാബ്ധങ്ങള്‍ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യമായി ശേഷിച്ചിരുന്നത്.
പതിനാല് സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എനിക്കോര്‍മ വെക്കുമ്പോള്‍ ആകെ നാലു പേരേ ശേഷിച്ചിരുന്നുള്ളൂ. ഓരോരുത്തരായി ഓരോ സമയത്ത് മരിച്ചുപോയി. മക്കളെ പോറ്റാന്‍ അമ്മ പെടാപാടുപെട്ടു. പകലന്തിയോളം പണിയെടുത്തു. എന്നിട്ടും വിശപ്പ് മാത്രം ബാക്കി. പട്ടിണിയായിരുന്നു കൂട്ട്. അതുകൊണ്ട് തന്നെ ഒന്നും ആഗ്രഹിക്കാതെയാണ് ഞാന്‍ വളര്‍ന്നത്. ഒന്നിനുമുള്ള ശേഷി കുടുംബത്തിന് ഇല്ലായിരുന്നു എന്നതാണ് സത്യം. ദാരിദ്ര്യം വല്ലാതെ ഞങ്ങളെ ഞെരുക്കി. ഉടുക്കാന്‍ വസ്ത്രമില്ല. ഇടക്കൊച്ചി താമരപ്പറമ്പ് സ്‌കൂളിലായിരുന്നു എന്നെ ചേര്‍ത്തത്. സ്‌കൂളില്‍ ചേര്‍ന്നെങ്കിലും പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാന്‍ രണ്ടാം ക്ലാസ്സില്‍ ഞാന്‍ പഠനം നിര്‍ത്തി. പിന്നെ പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റു. എന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കുകയായിരുന്നു ലക്ഷ്യം. വീടുകളില്‍ ജോലിക്കു നിന്നു. ചുമട് എടുത്തു. കൂലിപ്പണി ചെയ്തു. പക്ഷേ ജീവിതം പട്ടിണിയില്‍ ഇഴഞ്ഞു നീങ്ങി.
പാട്ട് കേള്‍ക്കുന്നത് അന്നും ഇഷ്ടമാണ്. ഗ്രാമഫോണ്‍ വളരെ കുറച്ചു വീട്ടിലേയുള്ളൂ. ഫോര്‍ട്ട്‌കൊച്ചി പക്ഷേ സംഗീതത്തിന്റെ കേന്ദ്രമാണ്. ഇന്നും ഏറെക്കുറെ അങ്ങനെതന്നെയാണ്. പലവീടുകളില്‍ നിന്നും പാട്ടുയരും. പാട്ടുപെട്ടിയില്‍നിന്ന് മാത്രമല്ല. അന്ന് ഫോര്‍ട്ട്‌കൊച്ചിയില്‍ നല്ല ഗായകരുണ്ട്. സംഗീതകൂട്ടായ്മകളുണ്ട്. ഗസല്‍ സായാഹ്നങ്ങളുണ്ട്. എവിടെയെങ്കിലും പാട്ട് കേട്ടാല്‍ ഞാനും ചേട്ടനും അവിടെ നിന്ന് അത് കേള്‍ക്കും. അതിന്റെ വരികള്‍ മൂളിനോക്കും.
പട്ടിണി ഒഴിഞ്ഞത് സിനിമയില്‍ എത്തുന്നതിനുശേഷമാണ്. പക്ഷേ ഫോര്‍ട്ട്‌കൊച്ചിയിലെ ബാല്യത്തില്‍നിന്ന് മദ്രാസിലെ സിനിമാ ജീവിതത്തിലേക്കുള്ള ദൂരം ഏറെയായിരുന്നു. യുഗങ്ങളായിരുന്നു അതിന് നീളം. ഇന്ന് ഞാന്‍ സംതൃപ്തനാണ്. ജീവിതം പാഴായില്ല. എന്തൊക്കെയോ ചെയ്യാനായിരിക്കുന്നു. എന്നാലും, ദാരിദ്ര്യം തീര്‍ത്ത അന്നത്തെക്കാലം ഇന്നും മനസ്സിലുണ്ട്. ഒരു വിങ്ങലായി, നീറുന്ന ഓര്‍മകളായി.


പഴനിയിലെ ആശ്രമം, ഭജനകള്‍

ഞങ്ങളുടെ ദുരിതം കണ്ടു വിഷമം തോന്നിയ, കുടുംബ സുഹൃത്തായ രാമന്‍വൈദ്യര്‍ ഒരു വഴി നിര്‍ദേശിച്ചു. പഴനിയിലെ ജീവകാരുണ്യാനന്ദ ആശ്രമത്തിന്റെ അനാഥാലയത്തില്‍ എന്നെയും ജ്യേഷ്ഠന്‍ പ്രഭാകരനെയും ആക്കാം. ഫോര്‍ട്ട് കൊച്ചിയിലിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു രാമന്‍ വൈദ്യര്‍. അവിടെയാകുമ്പോള്‍ സമയത്തിന് ഭക്ഷണം കിട്ടും. അന്നത്തിന് മുടക്കമുണ്ടാവില്ല.
അമ്മയ്ക്ക് ആദ്യം സമ്മതമായിരുന്നില്ല. പക്ഷേ ആ പാവം എന്തുചെയ്യാന്‍. രണ്ടുപേരെങ്കിലും പട്ടിണിയില്‍ നിന്നു രക്ഷപ്പെടുമെല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ഞങ്ങളെ യാത്രയാക്കി. രാമന്‍ വൈദ്യര്‍ തന്നെയാണ് ഞങ്ങളെ അങ്ങോട്ടേക്ക് കൊണ്ടുപോകുന്നത്. വളരെ ചെറുപ്പമാണ് അന്ന്. കഷടിച്ച് ഏഴ് വയസ് കാണും.
നാരായണസ്വാമി എന്നൊരാളായിരുന്നു ആശ്രമത്തിന്റെ ചുമതലക്കാരന്‍. കാരുണ്യമുള്ളയാളാണ്. ആശ്രമത്തില്‍ എല്ലാ ദിവസവും സന്ധ്യയ്ക്ക് നാമം ചൊല്ലും. ഭജന ഗീതങ്ങള്‍ ആലപിക്കും. ഞാനും ചേട്ടനും അതില്‍ പങ്ക്‌ചേരും. ഞങ്ങള്‍ രണ്ടുപേരും നനന്നായി പാടും. ഞങ്ങളുടെ സംഗീതവാസന നാരായണസ്വാമിക്ക് പെട്ടെന്ന് മനസ്സിലായി. നിങ്ങള്‍ സംഗീതം പഠിക്കണം എന്ന് അദ്ദേഹം പറയും. ആ വലിയ മനസ്സ്് ഞങ്ങള്‍ക്ക് വേണ്ടി കുമരയ്യാപിള്ള എന്ന ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി. വലിയ സംഗീതജ്ഞനാണ് കുമരയ്യാ പിള്ള. ഞങ്ങള്‍ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു തന്നത് അദ്ദേഹമാണ്. വായ്പ്പാട്ട് കുറേയൊക്കെ അഭ്യസിപ്പിച്ചു. കുറച്ചൊക്കെ ഹാര്‍മോണിയം വായിക്കാനും പഠിച്ചു. ഏഴു വര്‍ഷം അവിടെ തങ്ങി. പക്ഷേ, ഞങ്ങള്‍ക്ക് തിരിച്ചുപോരേണ്ടി വന്നു. ആശ്രമത്തില്‍ അന്തേവാസികള്‍ കൂടുതലായതാണ് കാരണം. മറ്റ് നിവൃത്തിയില്ലാത്തതിനാല്‍ ഞാനും ചേട്ടനും ഫോര്‍ട്ടുകൊച്ചിയിലേക്കു മടങ്ങി.


ഫോര്‍ട്ട്‌കൊച്ചിയിലെ ദിനങ്ങള്‍

നാട്ടില്‍ തിരിച്ചെത്തിയപ്പോഴും സംഗീതം പഠിക്കണമെന്നു തന്നെയാണ് എന്റെയും ചേട്ടന്റെയും ആഗ്രഹം. പക്ഷേ നിവര്‍ത്തിയില്ല. പലരുടേയും സഹായത്തോടെ സംഗീതപഠനം മുഴുവനാക്കാന്‍ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. തൃപ്പൂണിത്തുറ രാഘവമേനോന്റെ കീഴില്‍ കുറച്ചു കാലം സംഗീതം പഠിച്ചു. പിന്നെ വിജയരാഘവന്‍ എന്ന സംഗീതജ്ഞന്റെ കീഴിലും. തബലയും വായ്പ്പാട്ടും ഹാര്‍മോണിയവും ഇവരുടെ കീഴിലാണ് അഭ്യസിച്ചത്. കുറേയൊക്കെ സ്വയം അഭ്യസിച്ചു.
ഞങ്ങള്‍ രണ്ടുപേരും സാമാന്യം നന്നായി പാടും. അറിയപ്പെടുന്ന ഗായകരാകണം. അതാണ് ഞങ്ങളുടെ ആഗ്രഹം. സിനിമയില്‍ പാടണമെന്നൊന്നും ചിന്തിച്ചിട്ടില്ല. അന്ന് സിനിമ എന്നത് ശരിക്കും ഇല്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അതൊന്നും ഞങ്ങള്‍ക്ക് കൈയെത്തി തൊടാവുന്ന ദൂരത്തിലുമല്ല. നാടകവും ലക്ഷ്യമല്ല. പാട്ട് പാടി ജീവിക്കാനാവില്ല എന്നും അറിയാം. അതിനാല്‍ മറ്റ് പണികള്‍ തേടുകയായിരുന്നു ഞങ്ങള്‍. സംഗീതം എന്ന പേരില്‍ അന്ന് മനസ്സില്‍ ഉണ്ടായിരുന്നത് കച്ചേരികളാണ്. കുറേ കച്ചേരി നടത്തണം എന്നല്ലാതെ മറ്റ് മോഹങ്ങളില്ല. അതൊരു വലിയ സ്വപ്നവും ആവേശവുമായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയുടെ അടുത്തുള്ള അമ്പലങ്ങളിലും മറ്റും ഞാനും ചേട്ടനും കച്ചേരി അവതരിപ്പിക്കാന്‍ പോകും. എല്ലാം ചെറിയ ചെറിയ പരിപാടികള്‍. സംഗീത കച്ചേരി വെറുതെ ചെയ്യാവുന്ന ഒന്നല്ല. അതിന് നല്ല ശ്രമം നടത്തണം. അതിനാകട്ടെ ഞങ്ങള്‍ക്ക് അവസരമില്ല.
നാട്ടില്‍ ഗാനമേളയും മറ്റുമുണ്ടെങ്കില്‍ ഞാന്‍ ഹാര്‍മോണിയം വായിക്കും. ഇതിനിടയില്‍ ജീവിക്കാനുള്ള വക തേടി ഞാനും ചേട്ടനും പല ജോലികള്‍ ചെയ്തു. ഒരു പക്ഷേ, ഇനി ജീവിതത്തില്‍ ചെയ്യാന്‍ ജോലികളൊന്നും ബാക്കിയില്ല. ഒരു സായിപ്പിന്റെ ഒപ്പമായിരുന്നു കുറെക്കാലം. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ കാവല്‍ക്കാരനായിട്ട് പണിയെടുത്തു. ഒടുവില്‍ ഞാന്‍ ഹാര്‍മോണിയം വായന ഒരു തൊഴിലായി തന്നെ സ്വീകരിച്ചു. ചേട്ടന്‍ നിരാശയോടു കൂടി സംഗീതം വിട്ടു. കോയമ്പത്തൂരില്‍ മരയ്ക്കാര്‍ മോട്ടേഴ്‌സില്‍ ചേര്‍ന്നു. അദ്ദേഹം നല്ല മെക്കാനിക്കായി. മനസ്സില്‍ സംഗീതം താലോലിച്ചുകൊണ്ട് ഇപ്പോഴും ജ്യേഷ്ഠനുണ്ട്. മറ്റ് സഹോദരങ്ങളെല്ലാം ലോകം വിട്ടുപോയി.


നാടക രംഗങ്ങള്‍, ഗാനങ്ങള്‍

ഹാര്‍മോണിയം വായന മുഖ്യപണിയായി സ്വീകരിച്ചതോടെ കലാ രംഗത്തുള്ളവരെയൊക്കെ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. നാട്ടിലും അല്‍പം പേരായി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു നാടകത്തിന് സംഗീതം കൊടുക്കാന്‍ എന്നെ വിളിക്കുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു അത്.. 1958 ലാണിത്. കോഴിക്കോട്ടുള്ള 'കൗമുദി' എന്ന നാടകസംഘത്തിനുവേണ്ടിയാണ് ക്ഷണം. കൊച്ചിയില്‍ വച്ചായിരുന്നു റിഹേഴ്‌സല്‍. 'പള്ളിക്കുറ്റം' എന്നാണ് നാടകത്തിന്റെ പേര്. പറവൂര്‍സ്വദേശിയായ പൗലോസായിരുന്നു നാടകകൃത്ത്. ടി.എം. കാസിമാണ് അതിനുവേണ്ടി പാട്ടുകള്‍ എഴുതിയത്. അശോകന്‍ (ഓട്ടന്‍തുള്ളല്‍ കലാകാരന്‍), കരിപ്പാലം ജോര്‍ജ്, മരട് ജോസഫ് തുടങ്ങിയ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ നാടത്തിന് ഗാനസംവിധാനം ഏറ്റെടുത്തത്. പാടാന്‍ അറിയാമെങ്കിലും സംഗീതം നല്‍കാനൊന്നും പിടിപാടുണ്ടായിരുന്നില്ല. അറിയാത്ത പണിയാണെങ്കിലും സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാനതു ചെയ്തു. 'തമ്മിലടിച്ച തമ്പുരാക്കള്‍...'' എന്ന ഗാനത്തിനാണ് ആദ്യമായി ഈണം പകര്‍ന്നത്. എന്തായാലും ആ നാടകത്തിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. വൈകാതെ ഈ നാടകത്തിനെതിരായി മറ്റൊരു സംഘം നാടകം ഒരുക്കി. 'എന്നിട്ടും പള്ളിക്ക് കുറ്റം' എന്നായിരുന്നു ബദല്‍നാടകത്തിന്റെ പേര്. ആ നാടകത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം കൊടുക്കാനും ഞാന്‍ ക്ഷണിക്കപ്പെട്ടു. അതോടെ നാട്ടില്‍ അത്യാവശ്യം പേരായി. തുടര്‍ന്ന് കുറേ നാടകങ്ങള്‍ കിട്ടി. ചിലതില്‍ ഹാര്‍മോണിയം വായിക്കുക മാത്രമാണ് പണി. വളരെ കുറഞ്ഞ തുക പ്രതിഫലമായി കിട്ടും. തുക കുറഞ്ഞാലും ഇഷ്്ട മേഖലയായിരുന്നതുകൊണ്ട് മറ്റൊരു രംഗത്തേക്ക് കടക്കാന്‍ തോന്നിയില്ല. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് ഭാരതിയെ ഞാന്‍ വിവാഹം കഴിക്കുന്നത്; 1961ല്‍.
1968-69 ല്‍, കൊല്ലം കാളിദാസ കലാകേന്ദ്രത്തില്‍ എത്തിയയോടെ സംഗീതകാരന്‍ എന്ന പേരില്‍ നന്നായി അറിയപ്പെടാന്‍ തുടങ്ങി. പിന്നെ കേരളത്തിലെ ഒട്ടുമിക്ക തീയേറ്റര്‍ സംഘങ്ങള്‍ക്കുവേണ്ടിയും ഞാന്‍ പാട്ടുകള്‍ ചെയ്തു. ചങ്ങനാശ്ശേരി ഗീഥ, ആലപ്പി തീയറ്റേഴ്‌സ്, മാളവിക, മാനിഷാദ, കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സ്, കെ.പി.എ.സി. തുടങ്ങിയ സമിതികളിലെല്ലാം പ്രവര്‍ത്തിച്ചു. പല പാട്ടുകളും ആളുകള്‍ ഏറ്റുപാടി. നാടകരംഗത്ത് സജീവമായപ്പോള്‍ കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ യാത്രയായിരുന്നു ഒ.എന്‍.വി, തോപ്പില്‍ഭാസി, വയലാര്‍ രാമവര്‍മ, ദേവരാജന്‍ തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിനാളുകളെ പരിചയപ്പെട്ടു. പ്രതിഫലം കുറവാണെങ്കിലും നാടകവും സംഗീതവും വലിയ ആകര്‍ഷകങ്ങളായി തന്നെയാണ് തോന്നിയത്. പിന്നീട് നിനച്ചിരിക്കാതെ ഞാന്‍ സിനിമയില്‍ സജീവമായി. പക്ഷേ ഒരിക്കലും ഞാന്‍ നാടകരംഗം വിട്ടില്ല. മദ്രാസിലായിരിക്കുമ്പോഴും എങ്ങനെയെങ്കിലും സമയമുണ്ടാക്കി ഞാന്‍ നാടകത്തിന് എത്തും. കുമരകം രാജപ്പന്‍, ഫ്രാന്‍സിസ് വലപ്പാട്, വൈപ്പിന്‍ സുരേന്ദ്രന്‍ എന്നിവരാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍. ഇവരിലാരെങ്കിലും റീ റെക്കാര്‍ഡിംഗ് ചെയ്യും. ഞാന്‍ വന്ന് പാട്ട് മാത്രം ചെയ്യും.
ഞാന്‍ എത്ര നാടക ഗാനങ്ങള്‍ക്ക് സംഗീതം കൊടുത്തിട്ടുണ്ട്? ഓര്‍മയില്ല. ഞാനൊരു കണക്കും എഴുതി വച്ചിട്ടില്ല. ചെയ്ത പാട്ടുകളുടെ റെക്കോഡുകള്‍ പോലുമില്ല. എന്നാലും മൂന്നുറു നാടകങ്ങളിലായി ആയിരം പാട്ടുകളെങ്കിലും ചിട്ടപ്പെടുത്തിട്ടുണ്ടാകം.
സിനിമയുടെ തിരക്ക് ഇപ്പോഴില്ല. ഇപ്പോഴും നാടകം എനിക്കൊപ്പമുണ്ട്. കെ.പി.എ.സിക്കും സൗപര്‍ണിക തിയേറ്റേഴ്‌സിനും വേണ്ടി ഇപ്പോഴും ഞാന്‍ സംഗീതം ചെയ്യുന്നു. നാടകമാണ് എന്നെ വളര്‍ത്തിയതും എന്നെ ഞാനാക്കിയതും. നാടകഗാനമാണ് എന്നും എന്റെ അടിത്തറ. എനിക്ക് അംഗീകാരങ്ങള്‍ ലഭിച്ചതും നാടകരംഗത്തു നിന്നാണ്. സംസ്ഥാനസര്‍ക്കാരിന്റെയടക്കം പല പുരസ്‌കാരങ്ങള്‍ എനിക്ക് ലഭിച്ചു.


'യേശു'വിന്റെ ആദ്യ ഗാനസംവിധായകന്‍!

ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി ഒപ്പം ചേരുന്നതോടെയാണ് എന്റെ തലവര മാറുന്നത്. പക്ഷേ അതിനുമുമ്പ് ഫോര്‍ട്ട്‌കൊച്ചിയിലെ സുഹൃത്തിനെപ്പറ്റി പറയണം. യേശുദാസിനെപ്പറ്റി. യേശുവെന്നാണ് ഞാന്‍ വിളിക്കുക. കുട്ടിക്കാലം മുതലേ അങ്ങനെ തന്നെയായിരുന്നു വിളി. യേശുദാസും ഞാനും ഏതാണ്ട്് സമപ്രായക്കാരാണെന്നു പറയാം. എന്നാലും നാലുവയസിന്റെ മൂപ്പുണ്ടെനിക്ക്. രണ്ടുപേര്‍ക്കും പാടണം, ഗായകരാകണം എന്നൊക്കെയാണ് ആഗ്രഹം. എന്നാല്‍ ആദ്യം പരിചയപ്പെടുന്ന കാലത്ത് ഞങ്ങള്‍ക്ക് ഗായകരാകണമെന്നൊന്നുമില്ല.അന്ന് തീരെ ചെറിയ കുട്ടികളാണ് ഞങ്ങളിരുവരും.
യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ജോസഫ് ഭാഗവതരെ എല്ലാവരും അറിയും. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും പരിചയമുണ്ട്. അഗസ്റ്റിന്‍ജോസഫ് നാടകരംഗത്തെ അതികായനാണ്. നല്ല ശബ്ദം. കനിവുള്ള നോട്ടം. വൈകിട്ട് അദ്ദേഹം നടക്കാന്‍ പോകുമ്പോള്‍ ഞങ്ങളെ കാണും. കുശലം പറയും. ചെറിയ ഉപദേശങ്ങള്‍ നല്‍കും. അമ്മയെയും പരിചയമുണ്ട്. ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛന്‍ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച അഗസ്റ്റിന്‍ ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കഷ്ടപ്പാടുകള്‍ക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാന്‍ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിന്‍.
വര്‍ഷം തോറും യേശുദാസിന്റെ വീട്ടില്‍ ധ്യന ചടങ്ങുകള്‍ ഉണ്ട്. ഭജനയുണ്ടാവും അതിന് ഞാനും ജ്യേഷ്ഠനും പോവും. പള്ളുരുത്തി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് യേശു കച്ചേരി നടത്തിയിരുന്നു. അന്നും കിട്ടുന്ന സമയമൊക്കെ യേശു സാധകം ചെയ്യും. പിന്നീട്, വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴും മനസില്‍ അദ്ദേഹം സാധകം ചെയ്യും. പാട്ടിനുവേണ്ടി എത്രസമയം ചെലവഴിക്കാനും മടിയില്ല. കഠിനമായ അധ്വാനമാണ് അദ്ദേഹത്തിന്റെ വിജയത്തിന് ഒരു കാരണം.
അന്നും ഇന്നും യേശുദാസ് എനിക്ക് സഹോദര തുല്യനാണ്. യേശുദാസിന്റെ ആദ്യ ഗാനസംവിധായകന്‍ ഞാനാണ്! സിനിമയില്‍ യേശു പാടാന്‍ തുടങ്ങുന്നതിനും വളരെ മുമ്പാണത്. അക്കാലത്ത് പത്രത്തില്‍ അച്ചടിച്ചുവന്ന പൊന്‍കുന്നം ദാമോദരന്റെ കവിത പാര്‍ട്ടിക്കാര്‍ എന്റെ കൈയില്‍ തന്നു. ഈണം നല്‍കി കുട്ടികളെ പഠിപ്പിക്കാനായിരുന്നു അഭ്യര്‍ത്ഥന. തെരുവുനാടകത്തിന് ഉപയോഗിക്കാനാണ്. അക്കൂട്ടത്തില്‍ യേശുവുമുണ്ടായിരുന്നു. എന്റെ ഫോര്‍ട്ട് കൊച്ചിയിലെ വീടായിരുന്നു റിക്കോഡിങ് സ്ഥലം. വിദേശങ്ങളിലൊക്കെ പോകാറുള്ള, ഡോ.
വല്‍സലന്‍ എന്ന സുഹൃത്തു കൊണ്ടുവന്ന ടേപ്പ് റെക്കോര്‍ഡറിലായിരുന്നു റെക്കോര്‍ഡിങ്. യേശുദാസ് തന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്്ത് കേട്ടത് അന്നാണ്. പക്ഷേ അന്ന് രണ്ടുപേര്‍ക്കും കാലം ഞങ്ങള്‍ക്കായി ഒരുക്കിവച്ചിരുക്കുന്നതെന്തെന്ന് അറിയുമായിരുന്നില്ല. പിന്നീട് യേശുദാസ് ഇക്കാര്യം പലപ്പോഴും പറയും. സ്വരലയ കൈരളി അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് യേശു ഇക്കാര്യം പരസ്യമായി പറഞ്ഞു.
പിന്നെ ഞങ്ങള്‍ രണ്ടുവഴിക്കായി. യേശു മദ്രാസിലെത്തി. സിനിമയില്‍ സജീവമായി. ഞാന്‍ അക്കാലത്ത് നാടകവുമായി നടക്കുകയാണ്. പിന്നീട് ഞങ്ങള്‍ ഒരുമിച്ചത് ഞാന്‍ സിനിമയില്‍ എത്തുമ്പോഴാണ്. 1968 ല്‍ 'കറുത്ത പൗര്‍ണമി' എന്ന സിനിമയ്ക്കുവേണ്ടി ഞാനാദ്യം സംഗീതം ഒരുക്കിയപ്പോള്‍ ഗായകനായി എത്തിയത് യേശുവാണ്. അത് എന്റെ മഹാ ഭാഗ്യം. ആ സിനിമയിലെ നാലുഗാനങ്ങളും യേശുവാണ് പാടിയത്. ' മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും... 'എന്ന ഗാനം ഹിറ്റായി. അതോടെ എനിക്ക് അവസരങ്ങള്‍ കൂടി.
ഗാനത്തിന്റെയും രാഗത്തിന്റെയും അനുഭൂതി ഒട്ടും ചോര്‍ന്നുപോകാതെയാണ് യേശു പാട്ട് പാടുക. അനായാസം പാടാനുള്ള അദ്ദേഹത്തിന്റെ ജന്മവാസന നമ്മെ വിസ്മയിപ്പിക്കും. ഗാനത്തിന്റെ ഭാവം ഒപ്പിയെടുക്കാന്‍ അദ്ദേഹത്തിന് കുറച്ചു മിനിറ്റുകള്‍ മാത്രം മതി. യേശുദാസിന്റെ പാട്ടുകളില്‍ ഞാന്‍ സംഗീതം നല്‍കിയ മൂന്നുറു ഗാനങ്ങളെങ്കിലുമുണ്ടാവും.
യേശുവുമായി ചെവലിട്ട നിമിഷളെപ്പറ്റിയാണെങ്കില്‍ ഓര്‍മിക്കാന്‍ ഒത്തിരിയുണ്ട്. ഒരിക്കല്‍, യേശു ഒരു കോളജ് കലോല്‍സവത്തിന് പാട്ട് പാടുന്ന രീതിയിയില്‍ ഞങ്ങള്‍ ഒരു ഗാനത്തിന്റെ റെക്കോഡിഗ് നടത്തി. യേശു പാടി തുടങ്ങുമ്പോള്‍ കുട്ടികള്‍ കൂക്കിവിളിക്കണം. അവരെ യേശു പാട്ടിലൂടെ കീഴ്‌പ്പെടുത്തുന്നു. ഞങ്ങളുടെ ഉദ്ദേശ്യം യേശു അറഞ്ഞിരുന്നില്ല. പാട്ടുതുടങ്ങിയപ്പോള്‍ കൂകുന്ന ശബ്ദം. 'എന്നെ ഈ പരിപാടിക്ക് കിട്ടില്ലെന്നു' പറഞ്ഞ് യേശു ഇറങ്ങിപ്പോയി. പിന്നെ സംവിധായകരും ഞാനും ഏറെ നിര്‍ബന്ധിച്ചിട്ടാണു പാടാന്‍ തയാറായത്.
സപ്തതിയുടെ ആഘോഷത്തിന് യേശുദാസ് അടുത്തിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ വന്നു. വണക്കമാസത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ അധികാരിവളപ്പ് ഔസേപ്പ് പിതാവിന്റെ കപ്പേളയില്‍ നേര്‍ച്ചസദ്യയും ഗാനാലാപനവും നടത്തി. ഞങ്ങളൊരുമിച്ചാണ് നേര്‍ച്ചസദ്യ വിളമ്പിയത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ യേശുവിനൊപ്പം അധികാരിവളപ്പില്‍ നേര്‍ച്ചസദ്യയില്‍ പങ്കെടുക്കുന്നത്.




സംഗീത സംവിധായകന്‍ ദേവരാജന്‍മാസ്റ്റര്‍ക്കും ഭാര്യയ്ക്കും എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എം.കെ. അര്‍ജുനനന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍- ഫയല്‍ ചിത്രം. ഫോട്ടോ. പി.ആര്‍. രാജേഷ്


ദേവരാഗത്തിന്റെ ശീതളിമ

ദേവരാജന്‍ മാഷിനൊപ്പം ചേരുന്നതോടെയാണ് എന്റെ കാലം തെളിയുന്നതെന്ന് ഞാന്‍ പറഞ്ഞു. പല ചെറിയ നാടകസമിതികള്‍ക്കും വേണ്ടിയും ഞാന്‍ ഗാനസംവിധാനം നിര്‍വഹിച്ചിരുന്നു. എന്നാല്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തില്‍ എത്തുന്നതോടെ എന്റെ വിധി മാറി മറിഞ്ഞു. 1968-69 ലാണ് അത്. അന്ന് ദേവരാജന്‍ മാഷ് കെ.പി.എ.സി വിട്ടിരുന്നു. അക്കാലത്തും അതി പ്രശസ്തനാണ് അദ്ദേഹം. കെ.പി.എ.സിയുടെ പാട്ടുകള്‍ ജനങ്ങള്‍ ഏറ്റുപാടുന്ന ഒരു കാലം കൂടിയാണ് അത്. അദ്ദേഹത്തിന് ഒരു ഹാര്‍മോണിയിസ്റ്റിനെ വേണമെന്ന് അറിഞ്ഞു. നടന്‍ മണവാളന്‍ ജോസഫിന്റെ അനുജന്‍ രാജപ്പന്‍ എന്നെ റെക്കമന്‍ഡ് ചെയ്തു. രാജപ്പന്‍ അന്ന് അവിടെ തബലിസ്റ്റാണ്. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് ക്ലാര്‍നറ്റ് വായനക്കാരന്‍ ടി.ടി.ജോസഫിനൊപ്പമാണ് ഞാന്‍ ദേവരാജന്‍ മാഷെ കാണാന്‍ പോകുന്നത്. ജോസഫ് എന്നെ പരിചയപ്പെടുത്തി:
''കൊച്ചിയില്‍ നിന്ന് ഒരു അര്‍ജുനന്‍ വന്നിട്ടുണ്ട്. മണവാളന്‍ജോസഫ് പറഞ്ഞയച്ച ഹാര്‍മോണിസ്റ്റാണ്''.
പുറത്തുനില്‍ക്കുന്ന എന്നെ ഒന്ന് നോക്കി, ദേവരാജന്‍മാസ്റ്റര്‍ പറഞ്ഞു:
''അര്‍ജനനായാലും ഭീമനായാലും ശരി. എനിക്ക് പറ്റാത്ത ആളാണെങ്കില്‍ പറഞ്ഞുവിടും. അത് ആദ്യമേ പറഞ്ഞേക്കണം. സൗകര്യമുണ്ടെങ്കില്‍ മാത്രം കൂടെ നിന്നാല്‍ മതി''.
ഞാന്‍ കൂടി കേള്‍ക്കുന്ന മട്ടിലാണ് ദേവരാജന്‍ മാഷ് പറഞ്ഞത്. പക്ഷേ ഞാന്‍ ഏത് ഭീഷണിയും സ്വീകരിക്കാന്‍ ഒരുക്കമായിരുന്നു. സമ്മതം എന്നറിയിച്ചു. ഒപ്പം ചേര്‍ന്നു. എന്തായാലും പറഞ്ഞുവിടലുണ്ടായില്ല. നാല്‍പത്തഞ്ചുവര്‍ഷമെങ്കിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ആവോളം സ്‌നേഹം അദ്ദേഹം എന്നെ വാരിച്ചൊരിഞ്ഞു.
'ഡോക്ടര്‍ എന്ന നാടകത്തിലാണ് ഞാന്‍ അദ്ദേഹത്തിനൊപ്പം ആദ്യം വര്‍ക്ക് ചെയ്യുന്നത്. 'വെണ്ണിലാച്ചോലയിലെ.. വെണ്ണക്കല്‍ച്ചോലയിലെ മണ്‍കുടമേന്തിയൊരു പെണ്ണുവന്നു...' എന്ന പാട്ട് അദ്ദേഹം ഒരുക്കുമ്പോള്‍ ഹാര്‍മോണിയസ്റ്റായി ഞാനുണ്ടായിരുന്നു. പിന്നീട് ഒരു പാട് ഗാനങ്ങള്‍. എന്റെ ജീവിതം വഴിതിരിച്ചുവിട്ടത് ദേവരാജന്‍ മാഷാണ്. കാളിദാസ കലാകേന്ദ്രത്തില്‍ ഞാന്‍ ചെന്ന ഉടനെ പഴയ നാടകഗാനങ്ങള്‍ പഠിപ്പിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. അദ്ദേഹവുമായി ഒത്തുപോകുക പലര്‍ക്കും പ്രയാസമാണ്. പട്ടാളച്ചിട്ടയിലായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. മുന്‍കോപിയാണ്. എപ്പോഴാണ് ദേഷ്യം വരിക എന്നറിയില്ല. വസ്ത്രം മുഷിഞ്ഞിരുന്നാല്‍പോലും ചീത്ത കേള്‍ക്കും. എന്നാല്‍ ഒരിക്കല്‍ പോലൂം പാട്ടുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നെ വഴക്കുപറഞ്ഞിട്ടില്ല. ദേഷ്യം കാട്ടിയിട്ടുമില്ല. ശുണ്ഠിക്കാരനാണെങ്കിലും മനസ്സില്‍ മറ്റാരെക്കാളും നന്മയുണ്ടായിരുന്നയാളാണ് ദേവരാജന്‍ മാഷ്. കഴിവുകളെ അംഗീകരിക്കും. സംഗീതത്തില്‍ കഴിവില്ലെന്ന് തോന്നിയാല്‍ എത്ര പ്രശസ്തനായാലും പറഞ്ഞുവിടും. ശരിക്കും എല്ലാ അര്‍ത്ഥത്തിലും എന്റെ ഗുരുവാണ് അദ്ദേഹം. കൃത്യനിഷ്ഠയാണ് ജീവിതത്തില്‍ പഠിപ്പിച്ചതും ദേവരാജന്‍മാഷാണ്. കുടുംബത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധവേണമെന്ന് പറഞ്ഞു. പണം ആരും ധൂര്‍ത്തടിച്ച് കളയുന്നത് അദ്ദേഹത്തിനിഷ്ടമല്ല. വളരെപെട്ടെന്ന് ഞങ്ങള്‍ തമ്മില്‍ അടുത്തു. ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു എന്നെ പരിഗണിച്ചത്. അദ്ദേഹത്തിന്റെ വലിയ മനസ്സ് അധികമാരും കണ്ടിരുന്നില്ലെന്ന് വേണം കരുതാന്‍. മരിക്കുന്നതിനു തൊട്ടുമുമ്പുവരെയും ഞങ്ങള്‍ ഊഷ്മള ബന്ധം നിലനിര്‍ത്തി. അവസാനസമയത്ത് കൊച്ചിയില്‍ വന്നപ്പോഴും കണ്ടിരുന്നു.
കുട്ടിക്കാലത്തുതന്നെ സംഗീതത്തില്‍ വാസനയും കഴിവും പ്രകടിപ്പിച്ച ദേവരാജന്‍ ജീവിതദുരിതങ്ങളോടു പോരാടിയാണ് വലിയ സംഗീത സംവിധായകനായത്. പഠനത്തിനുശേഷം സംഗീതത്തില്‍ത്തന്നെ ഉറച്ചു നിന്നു. ചെറുപ്പത്തില്‍ത്തന്നെ സംഗീതക്കച്ചേരികള്‍ നടത്തി പ്രശംസ നേടിയ ദേവരാജന്‍ മനോഹരങ്ങളായ ലളിതഗാനങ്ങളും ചിട്ടപ്പെടുത്തി. കെ.പി.എ.സി.യുടെ നാടകഗാനങ്ങള്‍ക്കു നല്കിയ സംഗീതം അദ്ദേഹത്തെ ചെറുപ്പത്തില്‍ത്തന്നെ ഏറെ പ്രസിദ്ധിയിലേക്കുയര്‍ത്തി. കെ.പി.എ.സി.യില്‍നിന്നു മാറിയതിനുശേഷമാണ് ദേവരാജന്‍ പ്രസിഡന്റായി കാളിദാസ കലാകേന്ദ്രം എന്നൊരു നാടകസമിതിക്ക് രൂപംനല്കിയത്. കൊല്ലത്തായിരുന്നു ആസ്ഥാനം.
ദേവരാജന്‍ മാഷിന്റെ സ്വാധീനം എന്റെ സംഗീതത്തിലും കണ്ടേക്കാം. അക്ഷരങ്ങളുടെ വികാരമറിഞ്ഞായിരുന്നു ദേവരാജന്‍ മാസ്റ്റര്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നത്. ഓരോ വാക്കിനും അതിനനുയോജ്യമായ ഭാവമാണ് പകരുക. ദേവരാജന്‍ മാഷിന് തന്റേതായ ചില ശൈലികളുണ്ട്. റിക്കോഡിങിന്റെ തലേന്നു മാത്രമേ ദേവരാജന്‍ നിര്‍മ്മാതാക്കളോട് പാട്ട് തയ്യാറായിട്ടുണ്ടെന്നു പറയൂ. തന്റെ സംഗീതത്തില്‍ ഉത്തര വിശ്വാസമുള്ളയാളുകള്‍ക്കേ അങ്ങനെ കഴിയൂ. എതിര്‍ത്തു പറയാന്‍ നിര്‍മാതാക്കള്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. സിനിമയില്‍ ഞാനും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് ദേവരാജന്റെ ഈ ശൈലി തന്നെയായിരുന്നു.
ഒരിക്കല്‍ മാത്രമേ ദേവരാജന്‍ മാഷിന് അല്‍പം നീരസം എന്നോട് തോന്നിയിട്ടുള്ളൂ. ഒരു നാടകത്തിന് വേണ്ടി ദേവരാജന്‍ ചിട്ടപ്പെടുത്തിയ ഗാനം പിന്നീട് ഞാന്‍ മാറ്റി ചെയ്തായിരുന്നു കാരണം. ഞാന്‍ പലവട്ടം നാടകക്കാരോട് പറഞ്ഞതാണ്. ഒന്നുകില്‍ പഴയപാട്ടുതന്നെ ഉപയോഗിക്കൂ. അല്ലെങ്കില്‍ വേറെ പാട്ടുണ്ടാക്കാം. പക്ഷേ നാടകസംഘത്തിന് അതുപോരെ. അവര്‍ നിര്‍ബന്ധിച്ചും മറ്റും അതെന്നെകൊണ്ട് ചെയ്യിച്ചു. മാഷ് ഇതറിഞ്ഞു. ചെറിയ രീതിയില്‍ നീരസമുണ്ടായതായി എനിക്കുതോന്നി. പക്ഷേ, നടന്ന കാര്യങ്ങള്‍ വിശദമാക്കിയപ്പോള്‍ അദ്ദേഹത്തിന് തൃപ്്തിയായി. വീണ്ടും ബന്ധം പഴയതുപോലെ തുടര്‍ന്നു. മരണം വരെ ബന്ധത്തില്‍ ഒരു കുലുക്കവും സംഭവിച്ചില്ല.
ദേവരാജന്‍ മാഷ് മരിച്ചശേഷം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആദ്യം ലഭിച്ചതും എനിക്കാണ്. സംഗീതസംഘടനയായ മ്യൂസിക്കല്‍ മീറ്റ് ഏര്‍പ്പെടുത്തിയതാണ് ദേവരാജ സംഗീതപുരസ്‌ക്കാരം. മലയാള നാടകസിനിമാ സംഗീത മേഖലയ്ക്ക് നല്കിയിട്ടുള്ള സമഗ്ര സംഭാവനയ്ക്കായിരുന്നു അവാര്‍ഡ്. മാഷിന്റെ ചരമദിനമായ മാര്‍ച്ച് 14 ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വച്ച് ഞാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.


സിനിമയിലെ പൗര്‍ണമി

ഞാന്‍ ചിട്ടപ്പെടുത്തിയ നാടകഗാനങ്ങള്‍ പലതും ജനശ്രദ്ധയാകര്‍ഷിച്ചു. അന്ന് നാടകം ഒരു വിനോദോപാധി കൂടിയാണ്. ഇന്നത്തെ പോലെയല്ല. നാടകം എല്ലായിടത്തുമുണ്ടാവും. അമ്പലങ്ങളിലും പള്ളികളിലുമെല്ലാം. പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഗാനസംവിധായകന്‍ എന്ന നിലയില്‍ ഞാനും പരക്കെ അറിയപ്പെടാന്‍ തുടങ്ങി. ആയിടക്കാണ് 'കറുത്ത പൗര്‍ണമി' എന്ന സിനിമ ഒരുങ്ങുന്നത്. 1968-ല്‍. ബര്‍നാഡ്ഷാ തീയേറ്റേഴ്‌സിന്റെ ഉടമ ഗോപിയാണ് നിര്‍മാതാവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നാരായണന്‍ കുട്ടിയായിരുന്നു സംവിധായകന്‍. ഈ സിനിമയുടെ തിരക്കഥ എഴുതിയത് എന്റെ അടുത്ത സുഹൃത്തായ സി.പി. ആന്റണിയാണ്. അദ്ദേഹമാണ് എന്റെ പേര് നിര്‍മാതാവിനോടും മറ്റും പറയുന്നത്. അവരെന്നോട് പാട്ട് ചിട്ടപ്പെടുത്തുന്നതിനെപ്പറ്റി പറഞ്ഞു. പി.ഭാസ്‌ക്കരന്‍ മാഷാണ് പാട്ടെഴുതുന്നത്. പ്രൊഡ്യുസര്‍ക്ക് പുതിയ ആളെക്കൊണ്ട് സംഗീതം ചെയ്യിപ്പിക്കാന്‍ താല്‍പര്യമില്ല. ബാബുരാജ് ഈണമിടണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഭാസ്‌ക്കരന്‍ മാഷിനും താല്‍പര്യം അതായിരുന്നെന്നു തോന്നുന്നു. എന്തായാലും പാട്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടയാള്‍ ഭാസ്‌ക്കരന്‍മാഷാണ്. ' രണ്ട് മൂന്ന് പാട്ട് അയാള്‍ക്ക് കൊടുക്കാം. ചെയ്ത് നോക്കട്ടെ. പറ്റിയില്ലെങ്കില്‍ വേറെ ചെയ്യിക്കാം' എന്നായിരുന്നു ഭാസ്‌ക്കരന്‍ മാഷിന്റെ നിലപാട്. പടത്തെക്കുറിച്ച് എന്നോട് നേരത്തെ സംഘാംഗങ്ങള്‍ പറഞ്ഞുപോയതുകൊണ്ടാണ് ആ ആനുകൂല്യം കിട്ടിയത്. കൊച്ചിയില്‍ വച്ചു തന്നെയായിരുന്നു കമ്പോസിംഗ്. വരികള്‍ക്ക് ഈണമിട്ട് ഞാന്‍ എല്ലാവരെയും കേള്‍പ്പിച്ചു. ആരും പെട്ടെന്ന് അഭിപ്രായമൊന്നും പറഞ്ഞില്ല. ഞാന്‍ കാത്തിരുന്നു. എന്റെ ഈണം തള്ളിയോ? അതോ സ്വീകരിച്ചോ? ഉത്കണ്ഠയായിരുന്നു മനസ്സില്‍. രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിപ്പിച്ചു. ബാക്കി പാട്ടുകള്‍ക്കും സംഗീതം നല്‍കാന്‍ എന്നോട് പറഞ്ഞു. 'എല്ലാ പാട്ടുകളും ധൈര്യമായി ആ പയ്യനെ ഏല്‍പ്പിക്കാമെന്ന്' ഭാസ്‌കരന്‍ മാഷ് നിര്‍മാതാവിനോട് പറഞ്ഞിരുന്നു.
'കറുത്ത പൗര്‍ണമി'യിലെ പാട്ടുകളെല്ലാം റെക്കോര്‍ഡ് ചെയ്തത് മദ്രാസില്‍ വച്ചാണ്. ഞാനാദ്യമായി മദ്രാസില്‍ ചെല്ലുന്നതും ഈ സിനിമയിലെ പാട്ടുകളുടെ റെക്കോഡിംഗിനുവേണ്ടിയാണ്. അഞ്ച് പാട്ടുകളുണ്ടായിരുന്നു ആ സിനിമയില്‍. 'പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍..', 'മാനത്തിന്‍ മുറ്റത്ത്്...', 'ഹൃദയമുരുകി നീ..', 'പൊന്നിലഞ്ഞി പൂത്തു...', 'ശിശുവിനെപ്പോല്‍ പുഞ്ചിരതൂകി...' എന്നിവയാണ് ആ പാട്ടുകള്‍. സിനിമ വന്‍ വിജയമായിരുന്നില്ല. എന്നാലും പാട്ടുകള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടൂ.
'കറുത്ത പൗര്‍ണമി'ക്കുശേഷം വൈകാതെ മറ്റൊരു പടം എനിക്ക് കിട്ടി. ജിപ്‌സണ്‍ എന്ന പ്രൊഡ്യൂസറുടേതായിരുന്നു സിനിമ. 'ലക്ഷ്യം' എന്നാണ് സിനിമയുടെ പേര്. പക്ഷേ റിലീസാകാന്‍ കുറേ സമയമെടുത്തു. 'റസ്റ്റ്ഹൗസാ'യിരുന്നു പിന്നീടുള്ളത്്. ശ്രീകുമാരന്‍ തമ്പിയും ഞാനും ആദ്യമായി ഒന്നിച്ചത് ഈ സിനിമയ്ക്കുവേണ്ടിയായിരുന്നു. പക്ഷേ, അതിനുമുമ്പ് ആര്‍.കെ. ശേഖര്‍ എന്ന വലിയ കലാകാരനെക്കുറിച്ചു പറയണം.


ശേഖര്‍ എന്ന 'അസിസ്റ്റന്റ്'

ദേവരാജന്‍ മാഷാണ് ആര്‍.കെ. ശേഖറിനെ എനിക്ക് പരിചയപെടുത്തുന്നത്. മദ്രാസില്‍ മ്യൂസിക്ക് അറേഞ്ചറും അസിസ്റ്റന്റുമായി പ്രവര്‍ത്തിക്കുകയാണ് ശേഖര്‍ അന്ന്. രാജഗോപാല കുലശേഖരന്‍ എന്നാണ് മുഴുവന്‍ പേര്. സൗരാഷ്ട്രക്കാരാണ് ശേഖറിന്റെ പൂര്‍വികര്‍. അറുപതുകളിലാണ് ശേഖര്‍ മദ്രാസ് തന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുന്നത്. സംഗീത സംവിധായകര്‍ക്ക് സംഗീത സജ്്ജീകരണം ഒരുക്കലാണ് മുഖ്യ പണി. ദക്ഷിണാമൂര്‍ത്തി, എം.എസ്. വിശ്വനാഥ്, ദേവരാജന്‍, കെ. രാഘവന്‍ തുടങ്ങിയ ഒട്ടനവധി സംഗീത സംവിധായകര്‍ക്കുവേണ്ടിയും ശേഖര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശേഖറിനെ ഇന്നെല്ലാവരും അറിയും. എ.ആര്‍. റഹ്മാന്റെ പിതാവ് എന്ന നിലയില്‍. അന്നും ശേഖര്‍ അറിയപ്പെട്ടിരുന്നു. സിനിമാരംഗത്തുള്ളവരായിരുന്നു കൂടുതല്‍ അറിഞ്ഞിരുന്നത് എന്നു മാത്രം.
'കറുത്ത പൗര്‍ണ്ണമി'യില്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ ദേവരാജനെ കണ്ടു വിവരം പറഞ്ഞു. മദ്രാസിലെ വുഡ്‌ലാന്‍ഡ് ഹോട്ടലില്‍ വച്ചാണ് ഞാന്‍ മാഷിനെ കാണുന്നത്. അതേ ഹോട്ടലില്‍ വച്ചാണ് ഞാനാദ്യം ശേഖറിനെ കാണുന്നത്.ആ ഹോട്ടലില്‍ ഒരു മുറിയില്‍ പാട്ടിന്റെ കമ്പോസിംഗ് നടത്തുകയാണ് ദേവരാജന്‍മാഷ്. 1968 ലാണ് അത്. അന്ന് മദ്രാസില്‍ എനിക്ക് ആരെയും പരിചയമില്ല.
''നാടകമല്ല സിനിമ. മദ്രാസില്‍ പരിചയക്കാര്‍ വേണം. ഞാന്‍ ശേഖറിനെ പരിചയപ്പെടുത്തിത്തരാം. ഉപകാരമായിരിക്കും അത്'', ദേവരാജന്‍ മാഷ് പറഞ്ഞു. അദ്ദേഹം ഫോണ്‍ ചെയ്തതറിയിച്ച് ശേഖര്‍ വന്നു. കറുത്ത മോറിസ് മൈനര്‍ കാറിലാണ് വരവ്. 'മിടുക്കനാണ്' എന്ന് പറഞ്ഞ് മാഷ് അദ്ദേഹത്തെ എന്നെ പരിചയപ്പെടുത്തി. അന്നുമുതല്‍ ഞങ്ങള്‍ ഒരുമിച്ചായി.
'കറുത്ത പൗര്‍ണമയി'ലെ പാട്ടുകള്‍ നാല് സ്റ്റുഡിയോകളില്‍ വച്ചാണ് റെക്കോര്‍ഡ് ചെയ്തത്. അതിനുവേണ്ടി ഭരണി, ജെമിനി, വിജയ, രേവതി എന്നീ സ്റ്റുഡിയോകളില്‍ എന്നെ ശേഖര്‍ കൂട്ടിക്കൊണ്ടുപോയി. തുടക്കമായതുകൊണ്ട് പാട്ടുകള്‍ എല്ലാം ഒരു സ്റ്റുഡിയോയില്‍ വച്ച് റെക്കോഡ് ചെയ്യേണ്ട എന്ന് നിര്‍ദേശിച്ചത് ദേവരാജന്‍ മാഷാണ്. എല്ലാ സ്റ്റുഡിയോകളുമായി ബന്ധമുണ്ടാകാനും പരിചയപ്പെടാനുമാണ് മാഷ് അങ്ങനെ പറഞ്ഞത്.
സ്വഭാവങ്ങളിലെ സാമ്യം കൊണ്ടാകാം ഞാനും ശേഖറും പെട്ടെന്ന് അടുത്തു. തന്റെ ജോലികള്‍ മാറ്റിവച്ചും പുലരും വരെ എനിക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റുഡിയോയില്‍ നിന്നെത്തുമ്പോള്‍ വൈകും എന്നുള്ളതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാത്തിരിക്കും.
മദ്രാസിലെ കോടാമ്പക്കം ബാലമുത്തു കൃഷ്ണയ്യര്‍ റോഡിലായിരുന്നു ശേഖറിന്റെ താമസം. ഭാര്യ കസ്തൂരി, കാഞ്ചന, ദിലിപ്, ബാല, രേഖ തുടങ്ങിയ മക്കള്‍ക്കൊപ്പമുണ്ട്. മൂന്ന് പെണ്‍മക്കളും ഒരാണും. ഞാന്‍ കാണുന്ന സമയത്ത് അവരെല്ലാം നന്നേ ചെറിയ കുട്ടികളാണ്. ശേഖറിന് രണ്ടു വീടുണ്ട്. ഒന്ന് വാടകയ്ക്ക് കൊടുത്തിരുന്നു. സ്വന്തമായി നാല് പിയാനോ സെറ്റുണ്ട്. അതും വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു.
പതിവായി പോകുന്നതുകൊണ്ടു തന്നെ ശേഖറിന്റെ വീടുമായും എനിക്ക് അടുത്ത ബന്ധമായിരുന്നു. നൂറിലേറെ പടങ്ങളില്‍ ശേഖറുണ്ടായിരുന്നു എനിക്കൊപ്പം. കേവലമൊരു അസിസ്റ്റന്റുമാത്രമായിരുന്നില്ല ശേഖര്‍ എനിക്കും. ദു:ഖവും ആഹ്‌ളാദവുമെല്ലാംപങ്ക്ുവയ്ക്കുന്ന സൃഹൃത്തുകൂടിയായിരുന്നു. സ്വന്തം ശരീരം പോലും നോക്കാതെയാണ് ശേഖര്‍ പലര്‍ക്കും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് പലരും പ്രശസ്തരായത്. പക്ഷേ പ്രതിസന്ധി ഘട്ടത്തില്‍ ആരും തിരിഞ്ഞുനോക്കിയില്ല.
സ്വതന്ത്ര സംഗീത സംവിധായകനായും ശേഖര്‍ പ്രവര്‍ത്തിച്ചു. 'ആറടി മണ്ണിന്റെ ജന്മി', 'കണ്ടവരുണ്ടോ', 'ടാക്‌സികാര്‍', മിസ് മേരി', 'തോറ്റിട്ടില്ല' തുടങ്ങി നിരവധി സിനിമകളില്‍ ശേഖര്‍ സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിച്ചു.'ചൊട്ടമുതല്‍ ചുടലവരെ' തുടങ്ങിയ അതിലെ പല പാട്ടുകളും ഇന്നും മലയാളിയുടെ മനസ്സിലുണ്ട്. 'പാതിവിടര്‍ന്നൊരു..' (അനാഥ ശില്‍പങ്ങള്‍)പോലുള്ള അദ്ദേഹത്തിന്റെ പല പാട്ടും ഞാന്‍ ഇപ്പോഴും മൂളാറുണ്ട്. പക്ഷേ രാശിയുള്ള സംവിധായകനായിരുന്നില്ല അദ്ദേഹം. ട്യൂണിട്ട് പാട്ടിന്റെ നൊട്ടോഷന്‍ എഴുതിക്കൊടുത്താല്‍ പിന്നെ നമ്മള്‍ ഒന്നും അറിയേണ്ട. ബാക്കിയെല്ലാം ശേഖര്‍ ഒരുക്കും. തിരക്കുമൂലം പല സിനിമകളിലും സ്വതന്ത്ര സംഗീത സംവിധാനത്തിനുള്ള അവസരം ശേഖര്‍ നിരസിച്ചിരുന്നു. ചീനവല' പോലുള്ള സിനിമകള്‍ക്ക് ശേഖര്‍ പകരം എന്റെ പേരാണ് നിര്‍ദേശിച്ചത്.
പെട്ടന്നാണ് ശേഖറിന് അസുഖം തുടങ്ങിയത്. വയറിന് കലശലായ വേദന. മദ്രാസിലും വെല്ലൂരിലും കൊണ്ട് ചികിത്സിപ്പിച്ചു. എന്നാല്‍ രോഗം വഷളായി കൊണ്ടിരുന്നു. പിന്നെ തീര്‍ത്തൂം കിടപ്പിലായി.കുറേ നാള്‍ കിടന്നു. 1976 ല്‍ ശേഖര്‍ അന്തരിച്ചു. ശേഖറിന്റെ രോഗവും മറ്റും കുടുംബത്തെ ആകെ മാറ്റിമറിച്ചു. വീട്ടുവാടകയും പിയാനോയില്‍ നിന്ന് കിട്ടുന്ന വരുമാനവുമായിരുന്നു ആശ്രയം.
ശേഖറിന്റെ മരണം എനിക്ക് വലിയ ആഘാതമായിരുന്നു. ശേഖര്‍ സംഗീത സംവിധാനം ഏറ്റെടുക്കുകയും എന്നാല്‍ മുഴുവനാക്കാന്‍ കഴിയാതെ പോകുകയും ചെയ്ത ഒരു വര്‍ക്ക് പിന്നീട് പുര്‍ത്തിയാക്കുക എന്ന കടമ എന്നില്‍ വന്നു ചേര്‍ന്നു. 'ചോറ്റാനിക്കര അമ്മ' എന്ന സിനിമയുടെ വര്‍ക്കായിരുന്നു അത്.
'റസ്റ്റ് ഹൗസ'ില്‍ 'യമുനേ.. യദുകുല രതിദേവനെവിടെ...' എന്നൊരു പാട്ടുണ്ട്. ആ സിനിമയ്ക്കുവേണ്ടി അതായിരുന്നു അവസാനം ചിട്ടപ്പെടുത്തിയ ഗാനം. മറ്റ് ഗാനങ്ങള്‍ക്ക് ഈണം ഇട്ട് കഴിഞ്ഞപ്പോള്‍ കൊട്ടാരക്കരയും സംവിധായകന്‍ ശശികുമാറും വന്നു പറഞ്ഞു: ് ' ഷൂട്ടിംഗ് തുടങ്ങാന്‍ വൈകി, അതിനാല്‍ ഞങ്ങള്‍ യേര്‍ക്കാട്ടേക്ക് പോകുകയാണ്. പാട്ട് ചിട്ടപ്പെടുത്തി ടി.ഇ. വാസുദേവനെ കേള്‍പ്പിച്ചാല്‍ മതി.''.കൊട്ടാരക്കരയ്ക്ക്് ടി.ഇ. വാസുദേവനുമായി അടുത്ത സൗഹൃദമുണ്ട്. 'യമുനേ...' ചിട്ടപ്പെടുത്തിയശേഷം വാസുദേവനെ കേള്‍പ്പിച്ചു. ആദ്യം കേട്ടപ്പോള്‍ തന്നെ വാസുദേവന്‍ പറഞ്ഞു: 'പോര, ഉദ്ദേശിച്ചത്ര നന്നായില്ല. അല്‍പംകൂടി നന്നാക്കണം. മാറ്റി ചെയ്യൂ'' ഞാനാകെ വല്ലാണ്ടായി. ഞാനത് സമയമെടുത്ത് പാടുപെട്ട് ചെയ്താണ്. ഞാന്‍ അദ്ദേഹത്തെ എങ്ങനെയെങ്കിലും ബോധ്യപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ചു. രാത്രിയിലാണ് ഞങ്ങളുടെ കൂടിക്കാഴ്ച. ഒടുവില്‍ വാസുദേവന്‍ ശേഖറിന് ഫോണ്‍ ചെയ്തു. ശേഖര്‍ പറഞ്ഞാല്‍ വാസുദേവന് വിശ്വാസമാണ്. അടുത്ത ദിവസം രാവിലെ ശേഖര്‍ വന്നു. ഈണം കേട്ടു. ''ഇതുകൊള്ളാം, ഒരു കുഴപ്പവുമില്ല. ഗാനത്തിന് ചേര്‍ന്ന് ഈണമാണ്. പാട്ട് ഹിറ്റാകും'.
ശേഖര്‍ പറഞ്ഞതുകൊണ്ട് വാസുദേവനും സമ്മതിച്ചു. പാട്ട് ഹിറ്റായി. ഒരു പക്ഷേ ശേഖര്‍ ഇല്ലായിരുന്നെങ്കില്‍ ആ പാട്ടിനെന്തു സംഭവിക്കുമായിരുന്നു എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട. പാട്ടു ചിട്ടപ്പെടുത്തുമ്പോള്‍ ശേഖര്‍ കൂടെയുള്ളത് ഒരു ബലമാണ്. നല്ല നിര്‍ദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹം മടിക്കില്ല. 'വേണമെങ്കില്‍ സ്വീകരിച്ചാല്‍ മതി' എന്നാണ് മട്ട്. പക്ഷേ, ആത്മാര്‍ത്ഥതയോടെയാണ് തന്റെ തോന്നലുകള്‍ പറയുക. സ്വന്തം പാട്ടുപോലെയാണ് അദ്ദേഹം നമ്മുടെയും പാട്ടുകള്‍ കാണുക. എന്റെ പല ഹിറ്റു പാട്ടുകള്‍ക്ക് പിന്നിലും ശേഖറിന്റെ ഇത്തരം പിന്തുണയുണ്ടായിരുന്നു.



റഹ്മാന്‍: എന്റെ പ്രിയ ശിഷ്യന്‍


ശേഖറിന്റെ വീട് ഏപ്പോഴും സംഗീതമയമാണ്. ഞാന്‍ പതിവായി അവിടെ ചെല്ലും. രാത്രി വൈകുവോളം ഞാനും ശേഖറും കൂടി ഇരുന്ന് പാട്ട് ചിട്ടപ്പെടുത്തും. ശേഖറിന്റെ മകന്‍ ദിലീപ് നന്നേ ചെറിയ കുട്ടിയാണ്. ഞാന്‍ മദ്രാസിലെത്തുമ്പാള്‍ ദിലീപിന് ഒരുവയസ്സാണ്. നാലുവയസ്സുള്ളപ്പോഴേ ആ കുട്ടി സംഗീതത്തില്‍ താല്‍പര്യം കാണിച്ചു തുടങ്ങി. ശേഖര്‍ സിംഗപ്പൂരില്‍ നിന്നു വരുത്തിയ ഒരു കോംബോ ഓര്‍ഗന്‍ അന്ന വീട്ടില്‍ ഉണ്ടായിരുന്നു. വളരെ ചുരുക്കം പേരുടെ കൈയിലേ അന്ന് അത്തരം സൗകര്യങ്ങളുള്ളൂ. കുട്ടിയായ ദിലീപിന്റെ ഇഷ്ട ഉപകരണവും കളിപ്പാട്ടവുമെല്ലാം അതായിരുന്നു. നാലാമത്തെ വയസ്സില്‍ ദിലീപ് ഹാര്‍മോണിയം വായിച്ച് തന്റെ പ്രതിഭ തെളിയിച്ചു.
സ്‌കൂള്‍ വിട്ടു വന്നാല്‍ കുട്ടി ഹാര്‍മോണിയത്തിന്റെയോ പിയാനോയുടെയോ മുന്നിലായിരിക്കും. അധികം കൂട്ടില്ല. സംഗീതമല്ലാതെ മറ്റൊരു ചിന്തയില്ല. സൗമ്യന്‍. ശാന്തന്‍. ഇലക്ട്രാണിക്‌സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാവണമെന്നായിരുന്നു ദിലീപിന്റെ ആഗ്രഹം. ശേഖറിനും മകനെ സംഗീതം പഠിപ്പിക്കണമെന്നായിരുന്നു. അതിനു മാസ്റ്ററെ ഏര്‍പ്പാടാക്കുകയും ചെയ്തു. ശേഖര്‍ മരിക്കുമ്പോള്‍ വീട് പണി തീര്‍ന്നിരുന്നില്ല. ഞാന്‍ അന്ന് ശേഖറിന്റെ ഒപ്പമാണ് താമസിച്ചിരുന്നത്. മരണശേഷമാണ് വീടിന്റെ പണികള്‍ തീര്‍ത്തത്.
ദിലീപിനെ ആദ്യം സ്റ്റുഡിയോയില്‍ കൊണ്ടുപോകുന്നത് ഞാനാണ്. അതെന്റെ മഹാഭാഗ്യമായി ഇപ്പോള്‍ തോന്നുന്നു. 'അടിമച്ചങ്ങല' എന്ന സിനിമയുടെ റെക്കോഡിംഗാനായിരുന്നു അത്. കീ ബോര്‍ഡ് വായിക്കാന്‍. ആദ്യദിവസം സ്റ്റുഡിയോയിലെ ടേപ്പ്‌റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കലായിരുന്നു പണി. തുടര്‍ന്ന് ഞാന്‍ സ്ഥിരമായി ദിലീപിനെ ഒപ്പം കൂട്ടി. ആദ്യം അമ്മ കസ്തൂരി അനുകൂലമായിരുന്നെങ്കിലും പിന്നീട് അങ്ങനെയല്ലാതായി. മകന്റെ പഠിത്തം നഷ്ടപ്പെടുമോ എന്നായിരുന്നു പേടി.
ശേഖറിന്റെ ചികിത്സാ സമയത്താണ് ആ കുടുംബം ഇസ്ലാമുമായി അടുക്കുന്നത്. അന്ന് കരിമുള്ള ഷാ ബാദരി എന്ന സൂഫി അദ്ദേഹത്തെ ചികിത്സിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകളും മറ്റുമാവണം ആ കുടുംബത്തെ ഇസ്ലാമിനോട് അടുപ്പിച്ചത്. ആ സൂഫി ഗുരുവായിരുന്നു ആ കുടുംബത്തിന് ഉപദേശങ്ങളും മറ്റും നല്‍കിയിരുന്നത്. 1989 ല്‍ എല്ലാവരും മതം മാറി. കസ്തൂരിശേഖര്‍ കരിമാബീഗമായി മാറി. ദിലീപ് റഹ്മാനും.
പതിനൊന്നാം വയസ്സില്‍ ദിലീപ് ഇളയരാജയുടെ ട്രൂപ്പില്‍ കീബോര്‍ഡ് വായിക്കാന്‍ തുടങ്ങി. ഇളയരാജയുടെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ടെലിവിഷന്‍ പ്രോഗ്രാമിന് കീബോര്‍ഡ് വായിക്കുമായിരുന്നു. പിന്നീട് പരസ്യങ്ങള്‍ക്കുവേണ്ടി സംഗീതം ചെയ്തു. വളരെ പെട്ടെന്ന് തന്നെ സംഗീതരംഗത്തെ അതുല്യ പ്രതിഭയായി റഹ്മാന്‍ മാറി.
കണ്‍മുന്നില്‍ വളര്‍ന്ന് വലുതായ കുട്ടിയാണ് റഹ്മാന്‍. ഓസ്‌കാര്‍ അവാര്‍ഡ് നേടി കൈയെത്തി തൊടാവുന്നതിനും അപ്പുറമായി. പക്ഷേ ഇപ്പോഴും പഴയ ബന്ധം സൂക്ഷിക്കുന്നു. പണ്ട് കേരളത്തില്‍ വരുമ്പോള്‍ വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ തിരക്കായി. സുരക്ഷാക്രമീകരണങ്ങളായി. എങ്കിലൂം ഇടയ്ക്ക് ഫോണില്‍ വിളിക്കും. ഇനിയും ഉയരങ്ങള്‍ റഹ്മാനെ കാത്തിരിപ്പുണ്ട്.
റഹ്മാന്‍ സ്റ്റുഡിയോ തുടങ്ങുന്ന കാലത്ത് ഞാന്‍ കൊച്ചിയിലേക്ക് തന്നെ മടങ്ങി. ആ സമയത്ത് എനിക്ക് സിനിമ കുറഞ്ഞു. മാത്രമല്ല മകന്‍ അനില്‍ തിരുവനന്തപുരം ജഗതിയില്‍ 'ആരഭി' എന്ന സ്റ്റുഡിയോ തുറന്നിരുന്നു.


'ശ്രീ'രാഗം

ഞാനേറ്റവും കൂടുതല്‍ ഹിറ്റു പാട്ടുകള്‍ സൃഷ്ടിച്ചത് ശ്രീകുമാരന്‍ തമ്പിക്കൊപ്പമാണ്. ഞങളൊരുമിച്ച് എത്ര പാട്ടുകള്‍ ചെയ്തുവെന്ന് ഒരു തിട്ടവുമില്ല. 1969 ലാണ് ഞാന്‍ ശ്രീകുമാരന്‍ തമ്പിയുമായി ആദ്യം ഒന്നിക്കുന്നത്; 'റസ്റ്റ് ഹൗസി'നുവേണ്ടി. ആയിടയ്ക്ക് ദേവരാജന്‍ മാസ്റ്ററും ശ്രീകുമാരന്‍ തമ്പിയുമായി തെറ്റിയിരുന്നു. എന്താണ് കാരണമെന്നറിയില്ല. രണ്ടുപേരും അല്‍പം മുന്‍കോപികളായതാവാം കാരണം. ഇരുവരും ചേര്‍ന്ന് കുറേ ഹിറ്റ് പാട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ദേവരാജന്‍ വഴക്കിട്ട് ഇറങ്ങിപ്പോകുമ്പോള്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞുവത്രേ: ''ദേവരാജന്‍ മാസ്റ്റര്‍ക്ക് ഹാര്‍മോണിയം വായിക്കുന്ന പയ്യന്‍ സംഗീതം ചെയ്താലൂം എന്റെ പാട്ട് ഹിറ്റാകുമെന്ന്'. പക്ഷേ അന്ന് ശ്രീകുമാരന്‍ തമ്പിക്ക് എന്നെ അറിയില്ല.ദേഷ്യം വന്നപ്പോള്‍ അങ്ങനെ വിളിച്ചു പറഞ്ഞുവെന്നു മാത്രം. ഇക്കാര്യം പിന്നീട് ശ്രീകുമാരന്‍ തമ്പി ചില അഭിമുഖങ്ങളില്‍ പറഞ്ഞു. കെ.പി. കൊട്ടാരക്കരയുടെ സിനിമയാണ്. യേശുദാസില്‍ നിന്നോ മറ്റോ എന്റെ അഡ്രസ് തപ്പിയെടുത്ത് ശ്രീകുമാരന്‍ തമ്പി എന്നെ വിളിച്ചു. 'കറുത്ത പൗര്‍ണ്ണമി' യിലെ പാട്ടുകള്‍ കേട്ടതിന്റെ അടിസ്ഥാനത്തിലാണ് തമ്പി വിളിക്കുന്നത്. ഞാന്‍ മദ്രാസില്‍ എത്തി. എന്നെ കൂട്ടാന്‍ തമ്പി തന്നെ വന്നിരുന്നു. കാറില്‍ കയറിയ ഞാന്‍ ഞാന്‍ ദേവരാജന്‍ മാസ്റ്ററെ കാണണമെന്ന് പറഞ്ഞു. കാരണം മദ്രാസിലെത്തിയത് അറിയിക്കണം. ചെയ്യാന്‍ പോകുന്ന പുതിയ വര്‍ക്കിനെപ്പറ്റി പറയണം. അനുവാദം വാങ്ങണം. ഞാനും ശ്രീകുമാരന്‍ തമ്പിയും ഒരുമിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. ആ സമയത്ത് ശ്രീകുമാരന്‍ തമ്പിയും ദേവരാജന്‍മാസ്റ്ററും തമ്മില്‍ പിണക്കമാണെന്ന് എനിക്കറിയില്ല. തമ്പി കാറില്‍ ഇരുന്നു. ഞാന്‍ ചെന്ന് കണ്ടു. പക്ഷേ കാറില്‍ ശ്രീകുമാരന്‍ തമ്പിയുണ്ടെന്നറിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ പുറത്തേക്കിറങ്ങി വന്നു. തമ്പിയെ വിളിച്ച് അകത്തേക്ക് കൊണ്ടുപോയി. 'ഇവന്‍ മിടുക്കനാ' എന്ന് എന്നെ ചൂണ്ടിക്കാട്ടി തമ്പിയോട് പറഞ്ഞു.
'പൗര്‍ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, പത്മരാഗം പുഞ്ചിരിച്ചു...' എന്ന പാട്ടാണ് ശ്രീകുമാരന്‍ തമ്പിക്ക് വേണ്ടി എനിക്കാദ്യം ഈണം കൊടുക്കാനുണ്ടായിരുന്നത്. ഈ പാട്ടിന്റെ ആദ്യ നാലുവരികളുടെ ട്യൂണ്‍ കേട്ടപ്പോഴേ കൊട്ടാരക്കരയ്ക്ക് സന്തോഷമായി. അദ്ദേഹം പറഞ്ഞു: 'ഇനി എന്റെ അടുത്ത പത്ത് സിനിമയില്‍ പാട്ട് ചിട്ടപ്പെടുത്തുന്നത് അര്‍ജുനനാണ്'. 'മുത്തിനും മുത്തായ..', 'പാടാത്ത വീണയും..',തുടങ്ങിയ പാട്ടുകള്‍ക്കും ആ സിനിമയില്‍ തന്നെ ഞാന്‍ ഈണം പകര്‍ന്നു. എല്ലാം ഹിറ്റായി. അതോടെ ശ്രീകുമാരന്‍തമ്പി-അര്‍ജുനന്‍ ജോടികളുടെ തുടക്കമായി എന്നു പറയാം.
ഞാന്‍ ഈണമിട്ട പാട്ടുകളില്‍ നല്ല പങ്കും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു
നന്നായി കവിതകള്‍ എഴുതുന്ന തമ്പിയെ മെരിലാന്‍ഡ് ഉടമ പി സുബ്രഹ്മണ്യമായിരുന്നു വെള്ളിത്തിരയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം സംവിധാനം ചെയ്യുന്ന 'കാട്ടുമല്ലിക' എന്ന ചിത്രത്തില്‍ പാട്ടെഴുതാനായി. 'അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍' എന്ന ഗാനത്തെ മലയാളി സഹര്‍ഷം സ്വീകരിച്ചു. അതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് തമ്പി സിനിമയില്‍ സജീവമായി.
തോപ്പില്‍ ഭാസിക്കും എസ്എല്‍ പുരത്തിനും ശേഷം മലയാള സിനിമക്കുവേണ്ടി എറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളതും ശ്രീകുമാരന്‍ തമ്പിയാണ്. 78 ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി. 30 ചിത്രങ്ങള്‍ സംവിധാനം ചെയ്തു, 22 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇതിനിടയിലും എഴുത്തിന്റെ വഴിയില്‍ സഞ്ചരിച്ചു. മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയതില്‍ തമ്പിയുടെ പങ്ക് ചെറുതല്ല.
വയലാര്‍-ദേവരാജന്‍ എന്ന പോലെയായിരുന്നു ഒരുഘട്ടത്തില്‍ ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ എന്ന പേര് സ്വീകരിക്കപ്പെട്ടത്. സംഗീത സംവിധാന രംഗത്ത് എനിക്ക് അനായാസമായി വര്‍ക്ക് ചെയ്യാനായതും തമ്പിക്കൊപ്പമാണ്. സഹോദരതുല്യം എന്നു പറയത്തക്ക സവിശേഷമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഞാന്‍ ഈണം ചിട്ടപ്പെടുത്തുമ്പോള്‍ തമ്പി അടുത്തുണ്ടാവും. ഒരുമിച്ച് കമ്പോസിംഗിനിരിക്കുമ്പോള്‍, ഇഷ്ടമായില്ലെങ്കില്‍ തമ്പി അതു തുറന്നു പറയും. അല്ലെങ്കില്‍ മാറ്റം വരുത്തേണ്ടത് എവിടെയെന്ന് നിര്‍ദേശിക്കും. നന്നായി എങ്കില്‍ നന്നായി എന്നും.
ഈണം ചിട്ടപ്പെടുത്തുന്നതിന് മുമ്പ് ഗാനരചയിതാക്കളോട് ഞാന്‍ അവര്‍ എഴുതിയ വരികള്‍ ഒന്ന് ചൊല്ലാന്‍ പറയാറുണ്ട്. കാരണം ഗാനരചയിതാവിന്റെ മനസിലും ഒരു രാഗവും ഈണവുമുണ്ടാവുമല്ലോ. ശ്രീകുമാരന്‍ തമ്പി തന്റെ വരികള്‍ മനോഹരമായി തന്നെ ചൊല്ലി കേള്‍പ്പിക്കും. അത് കേള്‍ക്കുമ്പോഴേ അദ്ദേഹത്തിന്റെ മനസും ഭാവവും എവിടെയാണെന്ന് അറിയാനാകും. മാത്രമല്ല ഒരു പാട്ടിനുവേണ്ടി എത്ര നേരം മുഷിഞ്ഞ് ഒപ്പമിരിക്കാനും തമ്പിക്ക് മടിയില്ല. എനിക്കുവേണ്ടി നിര്‍മാതാക്കളോട് ഏറ്റവുമധികം സംസാരിച്ചിട്ടുള്ളത് ഒരുപക്ഷേ തമ്പിയാകും.
'പാടാത്ത വീണയും..' (റസ്റ്റ്ഹൗസ് 1969), ദുഖമേ നിനക്ക്..' (പുഷ്പാഞ്ജലി), 'സുഖമൊരു ബിന്ദു..' (ഇത് മനുഷ്യനോ-1973), 'കുയിലിന്റെ മണിനാദം കേട്ടു.. ' ( പത്മവ്യുഹം 1973), 'പാലരുവിക്കരയില്‍.. (പത്മവ്യൂഹം, 1973), 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ..' (പിക്‌നിക്, 1975), 'സ്‌നേഹഗായീകേ..' (പ്രവാഹം, 1975), 'ചെട്ടിക്കുളങ്ങര ഭരണിനാളില്‍...' (സിന്ധു, 1975), 'രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടി..' (കന്യാദാനം, 1976), 'ശ്രാവണപ്പുലരി വന്നു...' (അന്തര്‍ദാഹം, 1977) തുടങ്ങി 150 ലേറെ ഹിറ്റുകള്‍ 'ശ്രീകുമാരന്‍തമ്പി-അര്‍ജുനനന്‍ ടീമി'ല്‍ നിന്നുണ്ടായി.
സിനിമയുടെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും ഇപ്പോഴും ഞങ്ങള്‍ ഉറ്റ ബന്ധം സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരംഗം പോലെയായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ മരിച്ചുപോയ മകന്‍ രാജകുമാരന്‍ തമ്പിയുമായും നല്ല ബന്ധമായിരുന്നു. ആ മകന്റെ മരണം വല്ലാത്ത വേദനയാണെനിക്ക്. കുട്ടിക്കാലത്തെ കുസൃതികള്‍ മുതല്‍ ആ മകനുമായി ബന്ധപ്പെട്ട് എന്റെ മനസ്സില്‍ കുറേയേറെ ഓര്‍മകളുണ്ട്. അപ്രതീക്ഷിതമായി സംഭവിച്ച മകന്റെ മരണം തമ്പിയെ വല്ലാതെ ഉലച്ചു. ഇപ്പോള്‍ ഞാന്‍ കഴിയുന്നതും തമ്പിയുടെ വീട്ടില്‍ പോകുന്നത് ഒഴിവാക്കുന്നു. കാരണം അവിടെ ചെല്ലുമ്പോള്‍ ആ മകന്റെ ഓര്‍മകള്‍ വീണ്ടും ഉണരും. അതു ഞങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കും വീണ്ടും വിഷമമാവും. എന്നാലും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഫോണില്‍ വിളിക്കുന്നു.
പ്രസാദ് വല്ലചിറയുടെ 'ഹൈവേ പോലീസ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീകുമാരന്‍ തമ്പിയും ഞാനും അവസാനം ഒന്നിച്ചത്. മധു ബാലകൃഷ്ണന്‍, എം ജി ശ്രീകുമാര്‍, മഞ്ജരി, ജ്യോത്സ്‌ന തുടങ്ങിയവരാണ് ആലപിച്ചത്.



എം.കെ. അര്‍ജുനന്‍ ഭാര്യ ഭാരതിക്കൊപ്പം

ചിതറിയ ചില പാട്ടോര്‍മകള്‍

വര്‍ഷം 1975. ഞാന്‍ 'പിക്‌നിക്' എന്ന സിനിമയുടെ വര്‍ക്കിലാണ്. മദ്രാസില്‍ തങ്ങുകയാണ് അക്കാലത്ത്. തിരക്കൊഴിയാത്ത കാലമാണത്. മഹാലിംഗപുരത്തെ എം.എസ്. പ്രൊഡക്ഷന്‍സിന്റെ ഓഫീസില്‍ വച്ചാണ് കമ്പോസിംഗ്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍. ശശികുമാര്‍ സംവിധാനം ചെയ്യുന്ന 'പികിനിക്കി'ല്‍ ഏഴ് പാട്ടുകളുണ്ട്. ഞാന്‍ ആറെണ്ണത്തിന് സംഗീതം കൊടുത്തു. എല്ലാവര്‍ക്കും ഇഷ്ടമായി. പക്ഷേ അതില്‍ ഒരു യുഗ്മഗാനമുണ്ട്. ഒരാഴ്ചയായി ശ്രമിച്ചിട്ടും ട്യൂണ്‍ ശരിയാവുന്നില്ല. ഞാന്‍ ചെയ്ത ഒന്നു രണ്ടു ട്യൂണുകള്‍ ശശികുമാറിനും നിര്‍മാതാവിനും എന്തുകൊണ്ടോ അത്ര പിടിച്ചില്ല. ഞാന്‍ ആ പാട്ടില്‍ തന്നെ മനസ്സ് അര്‍പ്പിച്ച് നടക്കുകയാണ്. മദ്രാസില്‍ ചെന്നാല്‍ തങ്ങുക മിക്കപ്പോഴും അയ്യപ്പാസ് ലോഡ്ജിലാണ്. ഞാന്‍ മഹാലിംഗപുരത്ത് നിന്ന് അങ്ങോട്ടേക്ക് കാറില്‍ മടങ്ങുന്നു. ചെറ്റ്‌പെട്ട് പാലത്തിനു മുകളില്‍ കാര്‍ എത്തി. പെട്ടെന്ന് ഒരു ഈണം മനസ്സില്‍ വന്നു. വരികള്‍ വെറുതെ മൂളിയപ്പോള്‍ ഈണം അറിയാതെ മനസ്സില്‍ വന്നതാണ്. ലോഡ്ജില്‍ ചെന്നപാടെ ഞാന്‍ അത് ട്യൂണ്‍ ചെയ്ത് ടേപ്പിലാക്കി. അടുത്ത ദിവസം രാവിലെ ഞാന്‍ പാട്ട് ശശികുമാറിനെ കേള്‍പ്പിച്ചു. പക്ഷേ എന്തോ അദ്ദേഹത്തിന് അത്ര രസമായി തോന്നിയില്ല. ആ പാട്ടിന് ആ ട്യൂണ്‍ മതി എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു. എനിക്ക് അത്രമേല്‍ ആ ട്യൂന്‍ ഇഷ്ടമായിരുന്നു. മാറ്റാന്‍ പറഞ്ഞാല്‍ സമ്മതിക്കില്ലെന്നുറപ്പിച്ചാണ് എത്തിയത്. 'ഈ ട്യൂണ്‍ പോരെങ്കില്‍ ഇവിടെ വച്ച് നിര്‍ത്താം. എന്നെ കൊണ്ടു പറ്റില്ല' എന്ന് ഞാന്‍ പറഞ്ഞു. അവസാനം ശശികുമാര്‍ വഴങ്ങി. ജമിനി സ്റ്റുഡിയോയില്‍ വച്ച് റെക്കോഡിംഗ് നടന്നു. യേശുദാസും വാണി ജയറാമുമായിരുന്നു ഗായകര്‍. പാട്ട് സൂപ്പര്‍ ഹിറ്റായി. 'വാല്‍ക്കണ്ണെഴുതി വന പുഷ്പം ചൂടി..''. ഇന്നും പലരുടെയും ചുണ്ടില്‍ ഈ പാട്ടുണ്ട്. ഒരു പക്ഷേ, ഞാന്‍ ശശികുമാറിന് വഴങ്ങി ഈണം മാറ്റിയിരുന്നെങ്കില്‍ അത്രയും മനോഹരമാകുമായിരുന്നോ എന്ന് സംശയമാണ്.
'പിക്‌നിക്കിന്റെ' റെക്കോഡിംഗ് സമയത്ത് യേശുദാസാണ് വാണിജയറാമിനെക്കുറിച്ച് എന്നോട് പറയുന്നത്. പിറ്റേന്ന് തന്നെ റിഹേഴ്‌സലിന് വരാന്‍ പറഞ്ഞു. വാണി പാട്ട് എളുപ്പം പഠിക്കും.. ക്ലാസിക്കല്‍ സംഗീതത്തിലാകട്ടെ അപാര പരിജ്ഞാനവും. 'പിക്‌നി'ക്കിലെ പാട്ട് വാണിക്കും ഒരു ബ്രേക്കായിരുന്നു. അതിനുശേഷം വാണിജയറാം പിന്നെയും ചില പടങ്ങളില്‍ എനിക്കൊപ്പം സഹകരിച്ചു. 'പ്രവാഹം' എന്ന ചിത്രത്തില്‍ 'മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു' എന്ന പാട്ട് യേശുദാസിനൊപ്പം വാണി പാടി. 'സീമന്ത രേഖയില്‍..' (ആശീര്‍വാദം), 'തിരുവോണപ്പുലരിതന്‍..' (തിരുവോണം), 'തേടിത്തേടി ഞാനലഞ്ഞു...' (സിന്ധു), 'സപ്ത്വസരങ്ങളാകും..' (ശംഖുപുഷ്പം) എന്നിവ അങ്ങനെ വാണിയുടെ ശബ്ദത്തില്‍ ഹിറ്റായ പാട്ടുകളാണ്.
1975- ല്‍ തന്നെയാണ് സുജാത ആദ്യമായി പിന്നണി ഗാന രംഗത്ത് എത്തുന്നത്. 'ടൂറിസ്റ്റ് ബംഗ്ലാവ്' എന്ന സിനിമയില്‍ ഞാന്‍ ചിട്ടപ്പെടുത്തിയ പാട്ടിലൂടെയാണ് അത് . അന്ന് സുജാതയ്ക്ക് പന്ത്രണ്ട് വയസ്സ്. സുജാതയല്ല ബേബി സുജാതയെന്നാണ് അറിയപ്പെടുന്നത്. കൊച്ച് വാനമ്പാടി. ആറാംക്ലാസില്‍ പഠിക്കുന്നു. യേശുദാസാണ് സുജാതയെ പരിചയപ്പെടുത്തുന്നത.് കൊച്ചിയില്‍ കലാഭവന്‍ സംഘടിപ്പിച്ച മത്സരത്തില്‍ വേദിയിലേക്ക് കയറിയ പാവാടക്കാരിയായ പത്ത് വയസ്സുകാരിക്ക് നേരെ പ്രതിഷേധമുയര്‍ന്നു. കലാഭവനില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനാവില്ല എന്നത് സുജാതയ്ക്ക് അറിയുമായിരുന്നില്ല. കരഞ്ഞുമാറിനിന്ന സുജാതയെ വിധി കര്‍ത്താവായ യേശുദാസ് ആശ്വസിപ്പിച്ചു. പിന്നീട് സ്‌റ്റേജ് ഷോകളില്‍ പാടാന്‍ യേശുദാസ് സുജാതയെ കൂട്ടി. അങ്ങനെ യേശുദാസിനൊപ്പം സുജാത പല വേദികളും പാടി. ഏകദേശം 2000 വേദികളില്‍. 'ടൂറിസ്റ്റ് ബംഗ്ലാവി'ല്‍ സുജാത പാടുന്നത് ശരിയാകുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചു. കാരണം നായികയായ ജയഭാരതിക്കുവേണ്ടിയാണ് സുജാത പാടുന്നത്. ഇരുത്തംവന്ന നായികയ്്ക്ക് ശബ്ദം കൊടുക്കുന്നത് പന്ത്രണ്ട് വയസ്സുള്ള കുട്ടി. എന്തായാലും സുജാത നന്നായി പാടി. ഒ.എന്‍.വി.കുറുപ്പ് രചിച്ച 'കണ്ണെഴുതി പൊട്ടുംതൊട്ട്..' എന്നതാണ് ആ പാട്ട്. ഇന്നും ആ പാട്ടിന്റെ ദൃശ്യം കാണുന്നവര്‍ക്ക് നായികയും ഗായികയും തമ്മിലുള്ള പ്രായവ്യത്യാസം മനസ്സിലാവില്ല. സുജാത പിന്നെ വളരെ വേഗം വലിയ ഗായികയായി വളര്‍ന്നു. സുജാതയുടെ വളര്‍ച്ചയുടെ തുടക്കത്തില്‍ ഒരു പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വല്ലാത്ത സന്തോഷമുണ്ട്.
മദ്രാസ് ജീവിത കാലത്ത് പരിചയപ്പെട്ടവരില്‍ മരിക്കും വരെ ഉറ്റ ചങ്ങാത്തം പുലര്‍ത്തിയായാളാണ് രവീന്ദ്രന്‍. കൊല്ലം കുളത്തുപ്പുഴയില്‍ ജനിച്ച രവീന്ദ്രന്‍ സിനിമയില്‍ ഭാഗ്യം തേടിയാണ് മദ്രാസിലെത്തുന്നത്. എന്നെപ്പോലെ ഗായകനാവണമെന്നായിരുന്നു അദ്ദേഹത്തിന്റെയും ആഗ്രഹം. പക്ഷേ കാലം അദ്ദേഹത്തെയും കൊണ്ടെത്തിച്ചത് സംഗീത സംവിധായകന്റെ റോളില്‍. 1979 ല്‍ ചൂളയില്‍ 'താരകമോ മിഴിയിതളില്‍ കണ്ണീരുമായി' എന്ന ഗാനത്തോടെയാണ് രവീന്ദ്രന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പക്ഷേ അതിനു മുമ്പ് ദുരിതം നിറഞ്ഞ ഒരു കാലം അദ്ദേഹത്തിനുണ്ടായിരുന്നു. അവസരങ്ങളില്ലാതെ, കയ്യില്‍ പൈസയില്ലാതെ രവീന്ദ്രന്‍ ജീവിച്ചു. വിശപ്പടക്കാന്‍ പൊതുടാപ്പുകളില്‍ നിന്ന് വെള്ളം കുടിച്ചു. അതുല്യ പ്രതിഭയായിരുന്നു എല്ലാ അര്‍ത്ഥത്തിലും രവീന്ദ്രന്‍. പരിചയപ്പെട്ട അന്നുമുതല്‍ എന്നും സ്വന്തം സഹോദരനോടുള്ളപോലെ അടുപ്പം ഞങ്ങള്‍ കാത്തുസൂക്ഷിച്ചു. രവീന്ദ്രന്റെ പേരിലുള്ള ആദ്യ അവാര്‍ഡും എനിക്ക് തന്നെയാണ് കിട്ടിയത്.
മലയാളികള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പാട്ട് പിറന്നത് ഒ.എന്‍.വി കുറിപ്പിനൊപ്പമാണ്. അക്കാലത്ത് ഞാന്‍ സിനിമയുടെ തിരിക്കുകളില്‍ നിന്്‌ന ഒഴിഞ്ഞിരുന്നു. 'ഊഴം'എന്ന സിനിമയിലെ (1988) 'കാണാനഴുകള്ള മാണിക്യ കുയിലേ കാടുറുമാസം കഴിഞ്ഞില്ലേ' എന്ന പാട്ട് യാദൃശ്ചിമായാണ് എന്നെ തേടിവരുന്നത്. ഹരികുമാറായിരുന്നു സംവിധായകന്‍. ചക്രവാക രാഗത്തില്‍ ചിട്ടപ്പെടുത്തിയ പാട്ട് ഇന്നും പലരുടെയും ഇഷ്ടഗാനമാണ്. ജി. വേണുഗോപാലിന്റെ മധുരസ്വരമാണ് പാട്ടിനെ മനോഹരമാക്കിയ മറ്റൊരു ഘടകം. ആ പാട്ട് പെട്ടന്ന് തന്നെ ഹിറ്റായി. ദേവരാജന്‍ മാഷിനെ കാണുന്ന ഏതാണ്ട് അതേ നാളുകളില്‍ തന്നെയാണ് ഞാന്‍ ഒ.എന്‍.വിയെയും പരിചയപ്പെടുന്നത്. 1974ല്‍ 'ചഞ്ചല' എന്ന സിനിമയിലാണ് ഞാനാദ്യം ഒ.എന്‍.വിയുടെ വരികള്‍ക്ക് ഈണം നല്‍കുന്നത്. ആ സിനിമയില്‍ 'ഋതു കന്യകകളേ...', '.സ്ത്രീയേ നീയൊരു..' എന്നീ പാട്ടുകള്‍ക്കും ഞാന്‍ ഈണം കൊടുത്തു. 'അഗ്നിപുഷ്പം', 'മുഹൂര്‍ത്തങ്ങള്‍', 'വോഴാമ്പല്‍', 'മോഹം എന്ന പക്ഷി', 'മേള' തുടങ്ങിയ പല സിനിമകളിലൂം ഞാന്‍ ഒ.എന്‍.വിയുമായി ഒന്നിച്ചു. 1975 ല്‍ ടൂറിസ്റ്റ് ബംഗ്ലാവില്‍ 'ചെല്ല് ചെല്ല് മേനകേ നീ ചെല്ല'.. 'കണ്ണെഴുതി പൊട്ട് തൊട്ട്..''കളിവിളക്കിന്‍...' പലതും ഹിറ്റായി. ശ്രീകുമാരന്‍ തമ്പിയെയും വയലാറിന്റെയും പോലെ വരികളില്‍ കാവ്യബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നു എന്നതാണ് ഒ.എന്‍.വിയുടെയും പ്രത്യേകത. ആദ്യം കണ്ടപ്പോള്‍ മുതലുള്ള അടുപ്പവും സ്‌നേഹവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന നല്ല മനസ്സുള്ള സുഹൃത്തുക്കളില്‍ ഒരാളാണ് ഒ.എന്‍.വി.





എം.കെ. അര്‍ജുനനന്‍ മകനും പേരക്കുട്ടിക്കുമൊപ്പം- ഫയല്‍ ചിത്രം

ഒരു ചെറിയ കലഹം

സിനിമാ ജീവിതത്തില്‍ ഞാന്‍ ആകെ ഒരിക്കല്‍ മാത്രമേ വഴക്കിട്ടിട്ടുള്ളൂ. അത് കെ.പി.കൊട്ടാരക്കരയോടായിരുന്നു. ഞാനവര്‍ക്ക് വേണ്ടി പല സിനിമകള്‍ക്കും വേണ്ടി വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ 'ലങ്കാദഹനം' സിനിമയുടെ സമയത്ത് തമ്മില്‍ ചെറുതായി തെറ്റി. ഞാനിടുന്ന ട്യൂണുകള്‍ ഒന്നും കൊട്ടാരക്കരയ്ക്ക് പിടിക്കുന്നില്ല. കുറേ ആയപ്പോള്‍ എനിക്ക് മടുത്തു. വല്ലാത്ത ദേഷ്യം വന്നു. ഇനി മറ്റാരെയെങ്കിലും വച്ച് ചെയ്തുകൊള്ളാന്‍ പറഞ്ഞ് ഞാനവിടം വിട്ടു. ആ സിനിമയ്ക്ക് പിന്നെ സംഗീതം പകര്‍ന്നത് എം.എസ്.വിശ്വനാഥനാണ്. അദ്ദേഹം ദക്ഷിണേന്ത്യയിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരില്‍ ഒരാളണ്. പക്ഷേ കൊട്ടാരക്കാരയുമായുള്ള പിണക്കം പെട്ടെന്ന് അവസാനിച്ചു. കൊട്ടാരക്കര തന്നെ അടുത്ത പടങ്ങള്‍ക്ക എന്നെ വിളിച്ചു. ഞങ്ങള്‍ വീണ്ടും കുറേ പടങ്ങള്‍ ചെയ്തു. ആ ഒറ്റ പടത്തില്‍ മാത്രമേ എം.എസ്. വിശ്വനാഥനും കൊട്ടാരക്കരയുമായി സഹകരിച്ചുള്ളൂ. സിനിമയില്‍ അങ്ങനെ വഴക്കിട്ട മറ്റൊരു നിമിഷമില്ല. ചിലരുടെ നിര്‍മാതാക്കളുടെ പെരുമാറ്റം അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നത് സത്യമാണ്.
പക്ഷേ പണത്തിനുവേണ്ടിയൊന്നും ഒരിക്കലും ഞാന്‍ ആരോടും വഴക്കിട്ടിട്ടില്ല. ഞാന്‍ മദ്രാസില്‍ ചെല്ലുമ്പോള്‍ പ്രതിഫലം വളരെ കുറവായിരുന്നു. ഒരു പാട്ടിന് 500 രൂപയൊക്കെ കിട്ടിയാല്‍ ഭാഗ്യം. പിന്നീടാണ് പ്രതിഫലം ഉയരുന്നത്. പിന്നീട് റോയല്‍റ്റിയായി. പണം ഒരിക്കലും എന്നെ പ്രചോദിപ്പിച്ചിട്ടില്ല. നന്നായി പാട്ട്‌ചെയ്യാന്‍ അവസരം തരാതെ, അല്ലെങ്കില്‍ നല്ല പാട്ട് നല്ലതാണെന്ന അംഗീകരിക്കാനുള്ള മനസ്സില്ലായ്മയൊക്കെ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്.





സംതൃപ്തിയുടെ ഈണങ്ങള്‍


ഞാന്‍ ജീവിതം തുടങ്ങുന്നത് വെറുംകൈയ്യോടെയാണ്്. അന്ന് വിശപ്പായിരുന്നു കൂട്ട്. പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് സംഗീതരംഗത്തേക്ക് കടന്നുവന്നത്.. ജീവിതമാണ് എന്നിലെ പാട്ടുകാരനെ രൂപപ്പെടുത്തുന്നത്. എന്നാല്‍ സംഗീതം എനിക്ക് എല്ലാം തന്നു.
മക്കള്‍ അഞ്ചുപേരെയും സാമാന്യം ഭേദപ്പെട്ട നിലയിലാക്കാനായി. എനിക്ക് രണ്ടാണും മൂന്നു പെണ്‍മക്കളുമാണുള്ളത്. മൂത്തമകന്‍ അശോകനും കുടുംബവുംൗ പള്ളുരുത്തിയില്‍ ഞാനിപ്പോള്‍ താമസിക്കുന്ന വീടിനടുത്തുതന്നെ കഴിയുന്നു. രേഖ, നിമ്മി, ശ്രീകല എന്നിവരെല്ലാം കല്യാണം കഴിഞ്ഞ് മക്കളുമായി കഴിയുന്നു. എട്ട് പേരക്കുട്ടികളുമുണ്ട്. മക്കളുടെ ജീവിതമുള്‍പ്പടെ സിനിമയാണ് എനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നത്.
സംഗീതം തന്ന അംഗീകാരങ്ങളും കുറവല്ല. 1969 മുതല്‍ നാലു തവണ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1987 ല്‍ പൊഫഷണല്‍ നാടക അവാര്‍ഡ്, 1992 ലെ സംഗീത നാടക അക്കാമി ഫെല്ലോഷിപ്പ്, 1993, 1994, 1997 1998 വര്‍ഷങ്ങള്‍ മികച്ച നാടക സംഗീത സംവിധാകയനുള്ള അവാര്‍ഡ് എന്നിവ നേടി. ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ക്ക് ഈണം നല്‍കി എന്ന റെക്കോഡും ഒരിക്കല്‍ എനിക്ക് സ്വന്തമായി.
ആയിരത്തിനടുത്ത് പാട്ടുകള്‍ക്ക് ഞാന്‍ ഇതുവരെ ഈണം പകര്‍ന്നു. 200 മലയാള സിനിമകള്‍ക്കുവേണ്ടിയെങ്കിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പാട്ടും ഹിറ്റും സൂപ്പര്‍ഹിറ്റുമായി. എന്നാല്‍ സിനിമയിലെ ഗാനസംവിധാനത്തിന് ഒരിക്കലും അവാര്‍ഡ് ലഭിച്ചിട്ടില്ല. അതിന് ഒരു കാരണം ഞാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച സിനിമയുടെ പ്രൊഡ്യൂസേഴ്‌സ് മത്സരത്തിന് പോയില്ല എന്നതാണ്. ഞാനുമൊട്ട് അതിനു ശ്രമിച്ചുമില്ല. അന്ന് നല്ല പാട്ടുണ്ടാക്കണം എന്നു മാത്രമായിരുന്നു ചിന്ത. സിനിമയില്‍ നിന്ന് അവാര്‍ഡ് കിട്ടാത്തതില്‍ ഒരു വിഷമവുമില്ല താനും.
1982 ല്‍ ഒരു കാറപകടം സംഭവിച്ചു. രണ്ടുവര്‍ഷം അനങ്ങാതെ കട്ടില്‍ കഴിയേണ്ടി വന്നു. അതു കുറച്ചുനാള്‍ സിനിമാ രാംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നതിനിടയാക്കി. രണ്ടുവര്‍ഷം മുമ്പ് 'അനാമിക' എന്ന സിനിമയക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. അതാണ് അവസാനം സംഗീതസംവിധാനം നിര്‍വഹിച്ചത്. ഇപ്പോള്‍ സിനിമയില്ല. എന്നാലും ഞാന്‍ സജീവമാണ്. സീരിയലുകള്‍ക്കും നാടകത്തിനും സംഗീതം നല്‍കുന്നു. ചില ഭക്തിഗാന കാസറ്റുകള്‍ക്കുവേണ്ടിയും സംഗീതം ചെയ്യുന്നുണ്ട്.
പണ്ടെത്തെ രീതിയല്ല ഇപ്പോള്‍ സിനിമയിലുള്ളത്. എല്ലാം മാറി. സാങ്കേതിക വിദ്യമാറി. ജനങ്ങളുടെ താല്‍പര്യം മാറി. എന്തിന് ഗാനരംഗ ചിത്രീകരണം വരെ മാറി. പണ്ട് ഒരു പാട്ട് കുറച്ചു മണിക്കൂറുകള്‍കൊണ്ട് ചിത്രീകരിച്ചിരുന്നത് ഇപ്പോള്‍ ദിവസങ്ങളും മാസങ്ങളുമെടുക്കുന്നു. ഗാന ചിത്രീകരണത്തിനായി കോടികള്‍ മുടക്കാനും ചില നിര്‍മാതാക്കള്‍ തയ്യാര്‍. മുമ്പ് വരികള്‍ എഴുതിക്കഴിഞ്ഞായിരുന്നു ട്യൂണ്‍ ചെയ്തിരുന്നത്. ഇന്നത് തിരിച്ചായി. പക്ഷേ, വരികളെഴുതിയശേഷം ട്യൂണ്‍ ചെയ്യണം എന്നതാണ് എന്റെ പക്ഷം. അതേ പാട്ടിന് പൂര്‍ണത നല്‍കൂ. ട്യുണിട്ടശേഷം വരികള്‍ എഴുതുന്നതിന്റെ കുറവ് ഇന്നത്തെ പാട്ടുകള്‍ക്കുണ്ട്. പണ്ടത്തെ പാട്ട് കേള്‍ക്കുമ്പോള്‍ അത് ദൃശ്യമായിട്ടാണ് ഇപ്പോഴും മനസ്സില്‍ പതിഞ്ഞിരുന്നത്. ഇന്നതല്ല. കുറേ ഒച്ചയും ബഹളവുമായി. വരികള്‍ക്ക് അര്‍ത്ഥം വേണമെന്നില്ല.
സംഗീത രംഗമാകട്ടെ മോഷണവും അനുകരണവും നിറഞ്ഞു. കഴിവില്ലാത്ത സംഗീത സംവിധായകരാണ് അനുകരണത്തിനും മോഷണത്തിനും പിന്നാലെ പോകുക. പക്ഷേ അവര്‍ക്ക് അധികം കാലം പിടിച്ചു നില്‍ക്കാനാവില്ല. ജനം അത് തിരിച്ചറിയും.
ഞാന്‍ മുമ്പ് ഈണം പകര്‍ന്ന 'ചെട്ടിക്കുളങ്ങര ഭരണി നാളില്‍' എന്ന പാട്ട് അടുത്തിടെ ഒരു സിനിമയ്ക്കുവേണ്ടി വികൃതമായി അനുകരിച്ചു. എന്നിട്ട് മറ്റൊരു സംഗീത സംവിധായകന്റെ പേരും നല്‍കി. അതെന്നെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് അതിനെതിരെ പ്രതികരിച്ചത്. പക്ഷേ ഇതൊന്നും എന്റെ രീതികളല്ല. അവസാനമായി ചെയ്ത സിനിമയിലും ഞാന്‍ എന്റെ രീതിയാണ് തുടര്‍ന്നത്. വരികള്‍ക്കാണ് ഞാന്‍ ട്യൂണ്‍ ഇട്ടത്.
ഞാനെത്രയോ പാട്ടുകള്‍ ചെയ്തു. അവ ഏതൊക്കായണ് , എത്രയെണ്ണമുണ്ട്് എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം പറയാന്‍ പറ്റില്ല. ഞാനൊന്നും സൂക്ഷിവച്ചിട്ടില്ല. ഡയറിക്കുറിപ്പുമെഴുതിയില്ല. മക്കള്‍ കുറച്ചു പാട്ടുകള്‍ പകര്‍പ്പ് എടുത്തുവച്ചിട്ടുണ്ട്. പാട്ടുകള്‍ കുറിച്ചുവയ്ക്കുകയും അതിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുണ്ട്. അന്ന് സിനിമയിലേക്ക് വരുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നുമില്ല. അതുകൊണ്ടാവണം ഒന്നും സൂക്ഷിക്കാതിരുന്നത്. പ്രായമാകുന്നതോടെ ഓര്‍മകള്‍ മങ്ങുന്നുണ്ട്.
പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട്. ഞാന്‍ ചെയ്തതില്‍ ഏത് പാട്ടാണ് ഏറ്റവും ഇഷ്ടം? എന്റെ ഉത്തരം: എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. എല്ലാ പാട്ടുകളും നന്നാകുക എന്ന ഉദ്ദേശത്തോടെ, അതിന്റേതായ വേദനകള്‍ സഹിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. പല പാട്ടുകളും ട്യൂണിട്ടത് ആഴ്ചകളും ദിവസങ്ങളുമെടുത്താണ്. അതുകൊണ്ട് തന്നെ ഏനിക്ക് എന്റെ എല്ലാ പാട്ടും ഇഷ്ടമാണ്. ആളുകള്‍ കൂടുതല്‍ കേട്ടത് 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ..', 'തളിര്‍ വലയോ താമര വലയോ...', 'കാണാനാഴകുള്ള മാണിക്യകുയിലേ..' തുടങ്ങിയ പാട്ടുകളാണ്. അതിനോടൊപ്പം തന്നെ, ഒരു പക്ഷേ അതിനേക്കാള്‍ നന്നായ ചില പാട്ടുകളുണ്ടാകും. പലതും ജനങ്ങളില്‍ വേണ്ടപോലെ എത്തിയോ എന്നു സംശയമാണ്. എന്റെ തന്നെ പാട്ടുകളില്‍ ചിലത,് ആ പാട്ടുകള്‍ അര്‍ഹിച്ച രീതില്‍ ജനങ്ങള്‍ കേട്ടിട്ടുമില്ല. 'രവി വര്‍മ്മ ചിത്രത്തില്‍ രതി ഭാവമേ' പോലുള്ള പാട്ടുകള്‍. ആ പാട്ടുകള്‍ കേള്‍ക്കുന്നത് എനിക്കിഷ്ടമാണ്.
ഒന്നും മോഹിച്ചിട്ടുവന്നവനല്ല ഞാന്‍. വയറിന്റെ കാളല്‍ അടങ്ങണം. അതിന് അറിയാവുന്ന ഒരു ജോലി. അത് നന്നായി ചെയ്തു. അതിനെക്കുറപ്പുണ്ട്. ഇതില്‍ കൂടുതല്‍ ചെയ്യാമായിരുന്നില്ലേ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. എന്തായാലും ഇന്ന് ഞാന്‍ സംതൃപ്തനാണ്.
മലയാളികളുടെ ചുണ്ടുകളില്‍ എന്റെ ചില പാട്ടുകളെങ്കിലുമുണ്ട്. അവര്‍ ചിലപ്പോഴൊക്കെ അത് മൂളുന്നുണ്ടെന്നും എന്നറിയാം. ഒന്നുമില്ലാതെ വന്നവന് അത്തരം ചില നല്ല അറിവുകള്‍ തന്നെയാണ് ഏറ്റവും വലിയ നിധി.




Mangalam Onappathippu
2010

ചിത്രകല വ്യക്തിപരമായ ആവിഷ്കാരം

സംഭാഷണം
സി.എന്‍ കരുണാകരന്‍/ബിജുരാജ്


ചിത്രകാരാനായ സി.എന്‍. കരുണാകരന്‍ തന്റെ ജീവിതം പറയുന്നു.




'ചിത്രകൂടം'



ഒരു നാട്ടുഗ്രാമാണ് ബ്രഹ്മകുളം. ഗുരുവായൂരിനടുത്ത് വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചെറിയ ഗ്രാമം. അവിടെ എഴുപത് കൊല്ലങ്ങള്‍ക്ക് മുമ്പാണ് എന്റെ ജനനം. അച്ഛന്‍ ടി പി ശേഖരമേനോന്‍ വില്ലേജ് ഓഫീസറായിരുന്നു. നാലാണും ഒരു പെണ്ണൂമാണ് മക്കള്‍. അഞ്ചുമക്കളില്‍ ഏറ്റവും ഇളയകുട്ടിയായിരുന്നു ഞാന്‍.
കലാപാരമ്പര്യമൊന്നുമില്ലാത്ത സാധാരണ ഒരു ഇടത്തരം കുടുംബമായിരുന്നു എന്റേത്. 'നായ്ക്കത്ത്' എന്നായിരുന്നു തറവാടിന്റെ പേര്. ഒരു പഴയ നായര്‍ കുടുംബം.. അമ്മയുടെ തായ്‌വഴിയാണ് നായ്ക്കത്ത്്. അന്ന് വീട്ടില്‍ വലിയ സാമ്പത്തിക സ്ഥിതി ഒന്നുമില്ല. പക്ഷേ ദാരിദ്ര്യം ഇല്ലായിരുന്നു. അന്ന് കുറച്ച് നിലമുണ്ട്. അവിടെ കൃഷിയുണ്ട്. ആവശ്യത്തിന് തേങ്ങയുണ്ട്. പച്ചക്കറികളെല്ലാം നട്ടുവളര്‍ത്തുന്നുണ്ട്. അതിനാല്‍ ഭക്ഷണത്തിന് ഒരിക്കലും ബുദ്ധിമുട്ടില്ല. കാരണം തേങ്ങ കൊടുക്കുന്നയാളുടെ കടയില്‍ നിന്നാവും അന്ന് മറ്റ് വീട്ടുസാധനങ്ങള്‍ മേടിക്കുന്നത്. തേങ്ങയ്ക്ക് പകരം എന്തു സാധനവും മേടിക്കാം. ഒരുതരത്തില്‍ സാധനങ്ങള്‍ പരസ്പരം കൈമാറുന്നതാണ് ആ രീതി. എന്റെ ഓര്‍മയില്‍ പച്ചക്കറിയൊന്നും കടയില്‍ നിന്ന് മേടിച്ചതില്ല.വല്ലപ്പോഴും ഉരുളക്കിഴങ്ങും സവോളയും കടയില്‍ നിന്ന് മേടിക്കും. അതിനര്‍ത്ഥം വീട്ടില്‍ വിരുന്നുകാരുണ്ട് എന്നാണ്. വിരുന്നകാര്‍ക്കായി കോഴിയിറച്ചിയൊരുക്കാന്‍ ഇതു രണ്ടുവേണം. അല്ലാതെ കടയില്‍ നിന്ന് സാധനങ്ങളൊന്നും ഞങ്ങള്‍ക്ക് മേടിക്കേണ്ട ആവശ്യമില്ലായിരുന്നു. ഞാനൊക്കെ ജനിക്കുന്നതിന് മുമ്പ് തറവാട് വളരെ നല്ല നിലയിലായിരുന്നു കഴിഞ്ഞിരുന്നത് എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഒരമ്മാവന്‍ സ്വത്തുക്കള്‍ നല്ല പങ്കും വിറ്റഴിച്ചു. അന്ന് മരുമക്കത്തായമാണ്. അമ്മാവനാണ് കാരണവര്‍. കഥകളി പ്രേമമായിരുന്നു അദ്ദേഹത്തിന്. ആഡംബരപ്രിയന്‍ കൂടിയതുകൊണ്ടാവാം മുമ്പ് കാരണവന്‍മാര്‍ ഉണ്ടാക്കിയതെല്ലാം ഈ അമ്മാവന്‍ വിറ്റഴിച്ചു. എന്നാലും കുറച്ച് സ്വത്ത് ശേഷിച്ചിരുന്നു.
വീടിനടുത്തുള്ള ഒരു പ്രാഥമിക പള്ളിക്കൂടത്തിലാണ് ഞാന്‍ പഠിച്ചത്. അഞ്ചാംക്ലാസ് വരെയേ അവിടെയുള്ളൂ. അപ്പുമാഷുടെ സ്‌കൂള്‍ എന്നാണ് എല്ലാവരും ആ പള്ളിക്കൂടത്തെ വിളിച്ചിരുന്നത്. നടന്നുപോകാവുന്ന ദൂരമേയുള്ളൂ. ആ നാട്ടില്‍ വേറെ സ്‌കൂളൊന്നുമില്ല. പിന്നെയുള്ളത് പാവറട്ടിയിലാണ്. അവിടെ ഒരു സര്‍ക്കാര്‍ ഹൈസ്‌ക്കൂളുണ്ട്. പാവറട്ടിയില്‍ വിട്ട് പഠിപ്പിക്കാനുള്ള നിവൃത്തിയൊന്നും അന്നില്ല. മാത്രമല്ല നാട്ടിന്‍പുറത്തെ എല്ലാവരും അപ്പുമാഷുടെ സ്‌കൂളിലാണ് പഠിക്കുന്നതും. എന്റെ വകയില്‍ സഹോദരനായ ശ്രീധരന്‍ ഞാനും ഒരേ ക്ലാസിലാണ് പഠിച്ചത്. ശ്രീധരന്‍ തന്നെയാണ് എന്റെ കൂട്ട്. ഞങ്ങള്‍ ഒരുമിച്ചാണ് സ്‌കൂളില്‍ പോക്ക്. അസാമാന്യ പ്രതിഭയാണ് അക്കാലത്തേ ശ്രീധരന്‍. നന്നായി പാട്ടു പാടും, പടം വരയ്ക്കും, കഥ എഴുതും. 'മാതൃഭൂമി'യിലെ ബാലപംക്തിയില്‍ ശ്രീധരന്റെ കവിതയും കഥയുമൊക്കെ വന്നിട്ടുണ്ട്. ഒ.വി. ഉഷയൊക്കെ ബാലപംക്തിയില്‍ എഴുതുന്ന കാലമാണ് അത്.
ശ്രീധരന്‍ ഇങ്ങനെ മിടുക്കനായി തെളിയുമ്പോള്‍ എന്തെങ്കിലും എനിക്കും ചെയ്യണമെന്ന് മോഹം. ഞാന്‍ സംഗീത ഉപകരണങ്ങളില്‍ താല്‍പര്യം കാട്ടി. പുല്ലാങ്കുഴലും മൗത്ത് ഓര്‍ഗനുമൊക്കെയായിരുന്നു അക്കാലത്ത് എന്റെ കൂട്ട്. ശ്രീധരനെ മറികടക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ സംഗീതത്തില്‍ താല്‍പര്യം കാട്ടുന്നത്. അല്ലാതെ ജന്മവാസനകൊണ്ടോ, നൈസര്‍ഗികമായ കഴിവുകൊണ്ടോ അല്ല. കുറച്ചൊക്കെ ഞാന്‍ സംഗീത ഉപകരണങ്ങളില്‍ മിടുക്കനുമായിരുന്നു. എന്നാല്‍ വളരെ പെട്ടന്ന് ഞാനൊരു കാര്യം മനസ്സിലാക്കി. ജന്മനാ സംഗീത വാസനയുള്ളയാള്‍ക്കേ ഈ രംഗത്ത് തിളങ്ങാനാവൂ. എനിക്കത് ഇല്ല. സ്വഭാവികമായും, അടുത്തത് എന്ത് എന്നതായി എന്റെ ചിന്ത.
ചെറുപ്പകാലത്ത് കുട്ടികള്‍ക്കൊക്കെയുള്ള പതിവാണ് ചിത്രം വരയ്ക്കുക. ഞാനതില്‍ ചില ശ്രമങ്ങള്‍ നടത്തി. പടങ്ങള്‍ നോക്കി അതനുകരിച്ച് വെള്ളക്കടലാസില്‍ എന്നതായിരുന്നു പകര്‍ത്തുക അന്നത്തെ രീതി. എനിക്കത് നന്നായി ചെയാാനായി. വീണ്ടും വീണ്ടും ചെയ്തപ്പോള്‍ നന്നാവുന്നു എന്ന് എനിക്ക് തന്നെ ബോധ്യമായി. മറ്റുള്ളവരും അത് പറയാന്‍ തുടങ്ങി. ഏതോ പത്രത്താളില്‍ കണ്ട അശോകസ്തംഭം ഞാന്‍ കടലാസില്‍ പകര്‍ത്തി. ഞാനന്ന് മൂന്നാം ക്ലാസിലാണ്. പഠിക്കുന്നത്. ബ്രിട്ടീഷ് ഭരണമാണ്. സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. പടം ഞാന്‍ ക്ലാസില്‍ കൊണ്ടുപോയി. മാഷമാര്‍ പടം നന്നായിട്ടുണ്ടെന്നു പറഞ്ഞു. ഞാന്‍ ക്ലാസില്‍ ശ്രദ്ധിക്കപ്പെട്ടു. ആളുകള്‍ നല്ലതു പറഞ്ഞപ്പോള്‍ എനിക്ക് പടം വരയ്ക്കാനാവും, ഞാനൊരു പടംവരപ്പുകാരനാണ് എന്ന ചിന്ത മനസ്സില്‍ പതിയെ രൂപപ്പെടാന്‍ തുടങ്ങി.
അന്ന് നോക്കി വരയ്ക്കാന്‍ ചിത്രപുസ്തങ്ങളൊന്നും ഇല്ല. കടയില്‍ നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്ന കടലാസുകളായിരുന്നു ആശ്രയം. ബ്രിട്ടനില്‍ അച്ചടിച്ച മാഗസിനുകളുടെയും മറ്റും കളര്‍പേജുകളിലായിരിക്കും ആ കടലാസുകള്‍.അതിന്റെ വലിയൊരു ശേഖരം എനിക്കുണ്ടായിരുന്നു. അതില്‍ ചില നല്ല പടങ്ങള്‍ അച്ചടിച്ചിട്ടുണ്ടാവും. പ്രകൃതി ദൃശ്യങ്ങളും മറ്റും. ഞാനാ കടലാസുകള്‍ ചുരുകള്‍ നിവര്‍ത്തി വെള്ളക്കടലാസിലേക്ക് പകര്‍ത്തും. അതെല്ലാതെ ചിത്രകലാ അഭ്യാസത്തിന് മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.



ഒരു 'കുട്ടി കമ്യൂണിസ്റ്റ് '

ഞാന്‍ വരയ്ക്കുമെന്ന് നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ, വീട്ടില്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ, മൂത്ത ചേട്ടന്‍ ജനാര്‍ദനനാണ് അത് രഹസ്യമായി ഉപയോഗപ്പെടുത്തിയത്. ചേട്ടനും ഞാനും തമ്മില്‍ പ്രായവ്യത്യാസം കുറച്ചുണ്ട്. അന്നദ്ദേഹം ഒമ്പതാംക്ലാസിലോ മറ്റോ ആണ്. പക്ഷേ ചേട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനാണ്. പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ട്.പാര്‍ട്ടി നിരോധിക്കപ്പെട്ടിരിക്കുന്ന കാലമാണ് അത്. കല്‍ക്കത്താ തീസിസിന്റെ കാലം. അന്നെനിക്ക് എട്ട് വയസുണ്ട്.
തീര്‍ത്തും രഹസ്യമായിട്ടാണ് ചേട്ടന്റെ നീക്കം. മുതിര്‍ന്ന നേതാക്കള്‍ക്ക് ഒളികേന്ദ്രം ഒരുക്കുക, അവരെ സുരക്ഷിതമായി മറ്റിടങ്ങളില്‍ എത്തിക്കുക എന്നതൊക്കെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ചേട്ടന്‍ ഇടയ്ക്ക് ലെനിന്റെയും സറ്റാലിന്റെയും പടങ്ങള്‍ കൊണ്ടു തന്നിട്ട് അത് വലുതാക്കി വരച്ചുകൊടുക്കാന്‍ പറയും. ഞാനത് ആരും കാണാതെ വലുതാക്കി വരച്ചുകൊടുക്കും. കുട്ടിയാണെങ്കിലും ഒരു പടം നോക്കി അതുപോലെ മറ്റൊന്ന് വരയ്ക്കാന്‍ എനിക്ക് നല്ല പാടവമാണ്. കളറില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ ചേട്ടന്‍ മേടിച്ചുകൊണ്ടുപോകും. അദ്ദേഹത്തിന് അതുകൊണ്ട് എന്തായിരുന്നു പ്രയോജനം എന്നെനിക്കറിയില്ല. ഇപ്പോഴുമറിയില്ല.ചിലപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് സമ്മേളനവേദിയിലോ മറ്റോ വയ്ക്കാനാവും. ഞാന്‍ ചോദിച്ചതുമില്ല. ആ സമയത്ത് എനിക്ക് വ്യക്തമായ രാഷ്ട്രീയ ധാരണയൊന്നുമില്ല. ചേട്ടന്‍ പറഞ്ഞതുകൊണ്ടു വരയ്ക്കുന്നു എന്നു മാത്രം.
ചേട്ടനാണ് കമ്യുണിസത്തെപ്പറ്റി എനിക്ക് പറഞ്ഞു തരുന്നതും. ഞാന്‍ വരയ്ക്കുന്ന പടങ്ങള്‍ ആരുടേതാണെന്നും അവരന്തിനുവേണ്ടി നിലകൊണ്ടുവെന്നും ചേട്ടന്‍ പറയും. ഞാന്‍ മറ്റാരോടും പറയില്ല എന്നുറപ്പുള്ളതുകൊണ്ടാണ് ചേട്ടന്‍ ഇതെല്ലാം എന്നോട് പങ്കുവയ്ക്കുന്നത്. രഹസ്യം ഞാന്‍ വഴി ചോരില്ലെന്ന് ഉറപ്പായിരുന്നു. ചേട്ടന്‍ പറഞ്ഞു തന്ന ധാരണകളില്‍ നിന്നാണ് കമ്യൂണിസം എന്താണെന്ന് മനസ്സിലാവുന്നത്. അന്നത്തെ പ്രവര്‍ത്തനം വച്ച് നോക്കിയാല്‍ ഞാനൊരു 'കുട്ടികമ്യൂണിസ്റ്റാ'യിരുന്നു ന്നു പറയാം. എന്നാല്‍ ഞാനൊരിക്കലും കമ്യൂണിസ്റ്റായിരുന്നിട്ടില്ല. അതായത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നര്‍ത്ഥം. പക്ഷേ, അന്നേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും ഇടതുപക്ഷത്തോടും ഒരു ചായ്‌വുണ്ടായിരുന്നു. സ്വഭാവികമായി ഉണ്ടായതാണ്. ചേട്ടനോടുള്ള ഇഷ്ടക്കൂടുതലുകൊണ്ടും ആവാം. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. അതില്‍ ഒരു മാറ്റവും ഒരിക്കലും വന്നിട്ടില്ല. ഇപ്പോഴുമില്ല.


ഒരു ചിത്രകാരന്‍ ജനിക്കുന്നു


പ്രാഥമിക സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാനൊരു ചിത്രകാരനാണ് എന്ന തോന്നല്‍ എന്നില്‍ ജനിപ്പിച്ച സംഭവമുണ്ടായി. അന്ന് 'ചന്ദിക' ആഴ്ചപ്പതിപ്പ് സാമാന്യം നന്നായി ആളുകള്‍ വായിച്ചിരുന്ന ഒരു മാഗസിനാണ്. ഞാനൊരു താമരയുടെ പടം വരച്ച് അവര്‍ക്കയച്ചു. മാസിക കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ വരച്ച പടമാണ് മുഖചിത്രം. 'പ്രകൃതിയിലെ കവിത' എന്നായിരുന്നു ചന്ദ്രികയുടെ കവര്‍ പേജില്‍ എഴുതിയിരുന്നത്. ഞാനതൊരിക്കലും അങ്ങനെ അച്ചടിച്ചുവരുമെന്ന് പ്രതീക്ഷിച്ചതല്ല. എന്നെപ്പോലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി വരച്ച ചിത്രം 'മാതൃഭൂമി' പോലുള്ള പ്രസിദ്ധീകരണം കൊടുക്കില്ല എന്ന തോന്നലിലാണ് ചന്ദ്രികയ്ക്ക് അയച്ചത്. ആ പടം വരച്ച രീതി ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ചിരിപൊട്ടും. അന്ന് എനിക്കറിയില്ല എങ്ങനെയാണ് പടം വരയ്‌ക്കേണ്ടതെന്ന്. താമരയുടെ പടം വരയ്ക്കാന്‍ ഞാന്‍ ചെയ്തത് താമര വിരിഞ്ഞിരിക്കുന്ന ഒരു കുളത്തില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. അരയോളം വെള്ളം. കടലാസ് വെള്ളം നനയാതെ ഉയര്‍ത്തിപ്പിടിച്ചു. കുറേ നേരം വെള്ളത്തില്‍ നിന്നായിരുന്നു ആ പടം ഞാന്‍ മുഴുവിച്ചത്. താമരയുടെ പടം വരയ്ക്കാന്‍ കുളത്തില്‍ ഇറങ്ങി നില്‍ക്കേണ്ട കാര്യമില്ല എന്ന് ആരും പറഞ്ഞു തരാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഞാന്‍ ഒരിക്കല്‍ കൂടി പടം വരച്ച് 'ചന്ദ്രിക'യ്ക്ക് അയച്ചു. 'കപി കൊമ്പത്തെത്തിയാല്‍' എന്ന പേരിലാണ് ആ പടവും അച്ചടിച്ചു വന്നത്. അതും മുഖചിത്രം. രണ്ടുതവണ മുഖചിത്രമായി ഞാന്‍ വരച്ച ചിത്രം വന്നത് അന്ന് വലിയ അംഗീകാരമായിട്ടാണ് തോന്നിയത്. ഞാനത് എല്ലാവരെയും കാണിച്ചുകൊടുത്തു. എല്ലാവരും നല്ലതു പറയുകയും ചെയ്തു. കുറച്ച് അഭിനന്ദനങ്ങള്‍ കിട്ടി. ശ്രമിച്ചാല്‍ എനിക്കൊരു ചിത്രകാരനാകാന്‍ പറ്റും എന്നു മനസ് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.
അഞ്ചാംഫോമില്‍ പഠിക്കാന്‍ എന്നെ പാവറട്ടി സര്‍ക്കാര്‍ സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു. വിട്ടില്‍ നിന്ന് കുറച്ചു ദൂരമുണ്ട് അവിടേക്ക്. പക്ഷേ, അധികാലം ക്ലാസില്‍ പോകാനായില്ല. ടൈഫോയിഡ് പിടിപെട്ടു. അന്ന് പതിനൊന്നു വയസ്. ടൈഫോയ്ഡ് മൂര്‍ഛിച്ചപ്പോള്‍ എന്റെ ഒരു കാലിന്റെ സ്വാധീനം നഷ്ടമായി. ക്ലാസില്‍ പോക്ക് നിന്നു. പിന്നെ നീണ്ട ചികിത്സയായി. ഉഴച്ചിലും പിഴിച്ചിലു നിരവധി ചികിത്സ നടത്തി. അന്ന് അധികം വൈദ്യന്‍മാരൊന്നുമില്ല. കേള്‍വികേട്ട ചില വൈദ്യന്‍മാര്‍ ദൂരെ നാട്ടുകളിലാണ്. അവര്‍ വീടുകളില്‍ വന്ന് ചികിത്സിക്കില്ല. നമ്മള്‍ അങ്ങോട്ട് പോയി അവിടെ താമസിച്ചുവേണം ചികിത്സിക്കാന്‍. അച്ഛന്‍ എന്നെ കുറ്റിപ്പുറത്തും മറ്റും വൈദ്യന്‍മാരുടെയടുത്തുകൊണ്ടുപോയി. കുറച്ചു നാളുകള്‍ ഓരോയിടത്തും തങ്ങണം. ചികിത്സാകേന്ദ്രത്തിനടുത്തായി ഞാനും അച്ഛനും ചെറിയ മുറി വാടയ്ക്ക് എടുക്കും. ഏതെങ്കിലും വീടിന്റെ ചാര്‍പ്പോ ഒഴിഞ്ഞ മുറിയോ ആയിരിക്കും അത്. ചികിത്സയില്ലാത്ത സമയത്ത് ഒന്നും ചെയ്യാനില്ല എനിക്ക്. വെറുതെയിരിക്കാന്‍ ഞാനിഷ്ടപ്പെട്ടുമില്ല. ആ ഒഴിവു സമയം മുഴുവന്‍ ഞാന്‍ പടം വരച്ചു. കാലിന് അസുഖം വന്നത് അങ്ങനെ ഗുണകരമായി. മറ്റൊന്നും ചെയ്യാതെ പടം വരയ്ക്കാം. അതെന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. പഠിത്തം ഏതാണ്ട് പൂര്‍ണമായി തന്നെ മുടങ്ങി.
നാട്ടില്‍ തിരിച്ചെത്തിയപ്പോഴും പടം വരയ്ക്കല്‍ തന്നെയായിരുന്നു എന്റെ പണി. സ്‌കൂളില്‍ വീണ്ടും പോകാന്‍ ഞാന്‍ താല്‍പര്യം കാട്ടിയതേയില്ല. വീടിനടുത്ത് ഒരു കര്‍ഷകവായനശാലയുണ്ട്. ചായക്കടയും പെട്ടിക്കടയുമൊക്കെ ചേര്‍ന്ന ഒരു ചെറിയ മുറിയിലാണ് വായനശാല പ്രവര്‍ത്തിക്കുന്നത്. അന്നവിടെ പത്രങ്ങളും മാസികകളുംവരും. വീടുകളില്‍ ആരും അങ്ങനെ മാസികകളൊന്നും വരുത്തിയിരുന്നില്ല. ഞാന്‍ അവിടെ പതിവായി ചെല്ലും. ഒരു ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പ് തുറന്നപ്പോള്‍ അതില്‍ ഒരു ലേഖനം. മദ്രാസിലെ ചിക്രലാ പഠന സ്ഥാപനമായ മദ്രാസ് സ്‌കൂളിനെപറ്റി ആരോ എഴുതിയതാണ് അത്. മദ്രാസ് സ്‌കൂളിന്റെ സവിശേഷതകളും പ്രത്യേകതകളും ഒക്കെ വിസ്തരിച്ചു പറഞ്ഞിണ്ട് ആ അതില്‍. അന്ന് മാതൃഭൂമി ടാബ്ലോയിഡ് സൈസില്‍ നീണ്ടതാണ്. മദ്രാസ് സ്‌കൂളിലെ അധ്യാപകരെപ്പറ്റി, പഠിച്ചിറങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികളെപ്പറ്റിയൊക്കെ പരാമര്‍ശമുണ്ട്. കെ.സി.എസ്. പണിക്കരെന്ന ചിത്രകാരനെപ്പറ്റി എടുത്തു പറഞ്ഞിട്ടുണ്ട്. അത് വായിച്ചപ്പോള്‍ എനിക്ക് വല്ലാത്ത മോഹം അവിടെ ചിത്രകല പഠിക്കണം. എങ്ങനെയെങ്കിലും അവിടെയെത്തണം. വീട്ടില്‍ പറഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പ്. ഞാന്‍ വരയ്ക്കുന്നില്‍ അവര്‍ക്ക് വിയോജിപ്പില്ല. പക്ഷേ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ചിത്രകല പഠിക്കുന്നതിലാണ് എതിര്‍പ്പ്. എന്നാല്‍ എന്റെ വാശി തന്നെ ജയിച്ചു.


മദ്രാസിലെ ചിത്രകലാ വിദ്യാര്‍ത്ഥി


അച്ഛനൊപ്പമാണ് ഞാന്‍ മദ്രാസില്‍ എത്തുന്നത്. ട്രസറും ഷര്‍ട്ടുമാണ് വേഷം. വയസ് പന്ത്രണ്ട്. അവിടെ പ്രവേശത്തിനുള്ള സമയമായെന്ന് അറിഞ്ഞാണ് ചെല്ലുന്നത്. എന്റെ സഹോദരിയുടെ ഭര്‍ത്താവ് മദിരാശിയില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. അദ്ദേഹമാണ് അപേക്ഷാഫോറം മേടിച്ച് അയച്ചു തരുന്നത്. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അന്നേ പ്രശസ്തമാണ്. അവിടെ പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത എസ്.എസ്.എല്‍.സിയാണ്. എനിക്കതില്ല. അന്ന് ഡി.പി. റോയി ചൗധരിയാണ് പ്രിന്‍സിപ്പാള്‍. അതിപ്രശ്തനായ കലാകാരനാണ് അദ്ദേഹം. വലിയ ശില്‍പങ്ങള്‍ ചെയ്യുന്ന, ലോകം അറിയുന്നയാള്‍. തലശ്ശേരിക്കാരനായ അടിയോടിയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസറ്റന്റ്. മാത്രമല്ല എല്ലാം. എന്നെ കണ്ടപ്പോള്‍ അടിയോടി പറഞ്ഞു നിങ്ങള്‍ക്ക് പെയിന്റിംഗ് കോഴ്‌സിന് പ്രവേശം കിട്ടാന്‍ സാധ്യതയില്ല. അത് മുതിര്‍ന്നയാളുകള്‍ക്കുള്ളതാണ്. ഒരു കാര്യം ചെയ്യൂ ഇവിടെ തന്നെയുള്ള ഡിസൈനിംഗ് കോഴ്‌സിന് ശ്രമിച്ചു നോക്കൂ. അന്ന് കാര്യങ്ങളെപ്പറ്റി എനിക്ക് വലിയ പിടിയില്ല. എനിക്ക് നാട്ടിലെ സ്‌കൂളില്‍ പഠിക്കണമെന്നില്ല. എങ്ങനെയെങ്കിലും ചിത്രകല പഠിച്ചാല്‍ മതി. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ തന്നെ പഠിക്കുകയും വേണം. എന്തായാലും ഡിസൈനിംഗ് കോഴ്‌സിന് ശ്രമിക്കാമെന്ന് ധാരണയായി.
അന്ന് രണ്ടുദിവസത്തെ നടപടി ക്രമങ്ങളാണ് പ്രവേശനത്തിനുള്ളത്. ആദ്യ ദിവസം പരീക്ഷ നടത്തും. അതിലെ മികവിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം ഇന്റര്‍വ്യൂ. ഡിസൈനിംഗ് കോഴ്‌സിലേക്കുള്ള പ്രവേശന പട്ടിക വന്നപ്പോള്‍ എനിക്ക് ഒന്നാം റാങ്ക്. ഞാന്‍ ഇന്റര്‍വ്യൂവിന് ചേര്‍ന്നു. ഡി.പി.റോയ് ചൗധരിയാണ് അഭിമുഖം നടത്തുന്നത്. പരീക്ഷയിലെ ഒന്നാം റാങ്കും എന്റെ താല്‍പര്യവും കാരണം എനിക്ക് അദ്ദേഹം പ്രവേശനവും തന്നു. സ്‌കൂള്‍ പഠനം മറ്റ് രീതിയില്‍ മുഴുവിക്കണമെന്നും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു..
ഡി.പി. റോയ് ചൗധരിയെന്ന പ്രിന്‍സിപ്പാളിനെപ്പറ്റി പറയേണ്ടതുണ്ട്. അദ്ദേഹം അന്ന് മദ്രാസ് സ്‌കൂളിലെ രാജാവായിരുന്നു. എല്ലാ അര്‍ത്ഥത്തിലും. ക്യാമ്പസില്‍ തന്നെയുള്ള ഒരു ഇരുനില ബംഗ്ലാവിലാണ് താമസം. ഞങ്ങള്‍, വിദ്യാര്‍ത്ഥികള്‍ അധികമൊന്നും അദ്ദേഹത്തെ കണ്ടിട്ടില്ല. അപൂര്‍വമായേ ക്ലാസില്‍ വരികയുള്ളൂ. രാവിലെ ഒമ്പതരയ്ക്ക് അദ്ദേഹം ബംഗ്ലാവില്‍ നിന്നിറങ്ങി സ്റ്റുഡിയോയിലേക്ക് നടന്നുപോകും. അദ്ദേഹം അവിടെ വലിയ, കൂറ്റന്‍ വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്. ബംഗ്ലാവില്‍ നിന്നിറങ്ങുമ്പോള്‍ പേഴ്‌സണല്‍ പ്യൂണ്‍ അടിയോടി പിന്നാലെ കാണും. ഡി.പി.റോയ് ചൗധരിയുടെ വസ്ത്രത്തിന്റെ പിന്‍വശം നിലത്തിഴയുന്നത്രയും ഇറക്കമുള്ള സവിശേഷമായി നിര്‍മിച്ചതാണ്. അടിയോടി പിന്നാലെ നടന്ന് അത് നിലത്തു മുട്ടാതെ നോക്കണം. അടിയോടി കൈയില്‍ താലംപോലുള്ള പാത്രമുണ്ടാകും. അതില്‍ ഡി.പി. റോയ് ചൗധരിക്ക് വലിക്കാനുള്ള ട്രിപ്പിള്‍ ഫൈവ് സിഗരറ്റ് പാക്കറ്റ്, പാതി കുടിച്ച മദ്യഗ്ലാസ് എന്നിവയുണ്ടാവും. ശരിക്കും രാജകീയമായിരുന്നു അദ്ദേഹത്തിന്റെ ഭാവം. അന്ന് എനിക്ക് പ്രായം വളരെക്കുറവാണ്. അന്നത്തെ ഓര്‍മയ്ക്ക് ഇപ്പോള്‍ വ്യക്തതയുണ്ടൈന്നു പറയാനും വയ്യ. അദ്ദേഹത്തിന്റെ രീതികള്‍ ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല.
ഡിസൈനിംഗ് മൂന്നുവര്‍ഷത്തെ കോഴ്‌സാണ്. അത് വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലാണ് നടത്തുന്നത്. ഡിസൈനിംഗ് എന്നത് വാണിജ്യത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഒരു കോഴ്‌സാണ്. വസ്ത്ര രംഗത്തെ പുതിയ പ്രവണതകളും മറ്റുമാണ് അതില്‍ വരയ്‌ക്കേണ്ടത്. എനിക്ക് ഒട്ടും താല്‍പര്യമുള്ള കോഴ്‌സല്ല അത്. ചിത്രകല പഠിക്കാനാണ് ഞാന്‍ അവിടെ ചെന്നത്. ഡിസൈനിംഗല്ല. അതെന്റെ മനസ്സില്‍ വല്ലാതെ വീര്‍പ്പുമുട്ടലുണ്ടാക്കി. ഞാന്‍ പ്രിന്‍സിപ്പാളിനെ ചെന്നു കണ്ടു. ചിത്രകലയിലെ എന്റെ താല്‍പര്യം അദ്ദേഹത്തിന് നന്നായി അറിയാം. ഒരു സഹായം പ്രിന്‍സിപ്പാള്‍ ചെയ്തു തന്നു. ഉച്ചവരെ സമയം ചിക്രലാ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോഡല്‍ സ്റ്റഡി ക്ലാസാണ്. ന്യൂഡ് ഉള്‍പ്പടെയുള്ള മോഡലുകള്‍ വരയ്ക്കലാണ് പ്രധാന പണി. എന്നോട് ഉച്ചവരെ ചിത്രകലാ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മോഡലിംഗ് ക്ലാസില്‍ ഇരുന്നുകൊള്ളാന്‍ പറഞ്ഞു. ഉച്ചയ്ക്കു ശേഷം ഡിസൈനിംഗിനും. അങ്ങനെ ഒരേ സമയം ഡിസൈനിങ്ങിന്റെയും ചിത്രകലയുടെ പാഠങ്ങള്‍ എനിക്ക് ഉള്‍ക്കൊള്ളാനായി.
എന്നാലും മനസ്സിന് ഒരു തൃപ്തിയുമില്ല. അപ്പോഴാണ് അറിഞ്ഞത് മദ്രാസ് മ്യൂസിയത്തില്‍ ചിത്രകലാപഠനത്തിന് അവസരം ഉണ്ടെന്ന്. അതിന്റെ ക്യൂറേറ്റര്‍ അയ്യപ്പനെ അച്ഛന് പരിചയമുണ്ട്. രാമു കാര്യാട്ടിന്റെ ഒരു ബന്ധു കൂടിയാണ് അയ്യപ്പന്‍. ഉച്ചകഴിഞ്ഞ സമയത്ത് വേണമെങ്കില്‍ അവിടെ ചിത്രകല പഠിക്കാം. ഞാന്‍ പ്രിന്‍സിപ്പാളിനെ ചെന്നു കണ്ടു. അദ്ദേഹത്തിന്റെ ഒരനുമതി പത്രം സംഘടിപ്പിച്ച് മ്യൂസിയം അധികാരികള്‍ക്ക് കൊടുത്തു. അങ്ങനെ രാവിലെ മോഡലിംഗ് സ്റ്റഡി, പിന്നെ ഡിസൈനിംഗ് കോഴ്‌സ്, അത് കഴിഞ്ഞ് വൈകുന്നേരം മദ്രാസ് മ്യുസിയത്തില്‍ ചിത്രകലാ പഠനം. ഇങ്ങനെ ജീവിതം മുന്നോട്ടുപോയി. മദ്രാസ് അന്ന് ചിത്രകലയ്ക്ക് പ്രധാനമാണ്. പ്രശസ്തരായ നിരവധി ചിത്രകാര്‍ ഞാന്‍ പഠിക്കുന്നിടത്തും മ്യൂസിയത്തിലും വരും. ഒരു ചിത്രകലാ വിദ്യാര്‍ത്ഥിയായ എനിക്ക് അവരില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. പ്രശസ്തരും അപ്രശസ്തരുമായ പലരുടെയും ചിത്രങ്ങള്‍ അക്കാലത്ത് അടുത്തു പരിചയപ്പെട്ടു. ചിത്രകലയെപ്പറ്റി സാമാന്യം നല്ല അറിവും ഇക്കാലത്ത് സമ്പാദിച്ചു. മൂന്നുവര്‍ഷത്തെ കോഴ്‌സ് വിജയകരമായാണ് ഞാന്‍ പൂര്‍ത്തിയാക്കിയത്. ഫസ്റ്റ് ക്ലാസ് ലഭിച്ചു. ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റിസില്‍ നിന്ന് അക്കൊല്ലം പഠിച്ചിറങ്ങുന്ന മികച്ച വിദ്യാര്‍ത്ഥിക്കുള്ള സ്വര്‍ണമെഡലും എനിക്ക് കിട്ടി. അവിടെ തന്നെ ചേര്‍ന്ന് പെയിന്റിംഗ് പഠിക്കണമെന്നുണ്ട്. പക്ഷേ, നിവൃത്തിയില്ല. സാമ്പത്തികം അന്ന് ബുദ്ധിമുട്ടായിരുന്നു. ഞാന്‍ നാട്ടിലേക്ക് മടങ്ങി.



മനസ് മദ്രാസില്‍; ശരീരം നാട്ടില്‍

1956-ല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്‌കൂള്‍ പഠനം മുഴുവിക്കാനാണ് എല്ലാവരും പറഞ്ഞത്. ഞാന്‍ പാവറട്ടി സ്‌കൂളില്‍ ഒമ്പതാംക്ലാസില്‍ ചേര്‍ന്നു. അവര്‍ എനിക്ക് ഒരു ഇരട്ട പ്രൊമോഷന്‍ നല്‍കി. പ്രായം കൂടി പരിഗണിച്ചാണ് അത്. പക്ഷേ, എന്റെ മനസ് മുഴുവന്‍ മദ്രാസിലാണ്. മടങ്ങിപ്പോയി മദ്രാസ് സ്‌കൂളില്‍ പെയിന്റിംഗ് കോഴ്‌സിന് ചേരണം. പാഠപുസ്തങ്ങളില്‍ ഒരു ശ്രദ്ധയുമില്ല. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഞാന്‍ മദ്രാസ് സ്‌കൂളില്‍ അപേക്ഷ അയക്കും. അവര്‍ വിളിക്കും. പരീക്ഷ എഴുതും. ഒന്നാം റാങ്ക് എനിക്ക് കിട്ടും. പക്ഷേ ചേരാന്‍ നിവൃത്തിയില്ല. ഞാന്‍ നാട്ടില്‍ തുടരും. പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടുന്നതില്‍ അല്‍ഭുതമൊന്നുമില്ല. ഞാനവിടെ പഠിച്ചയാളാണ്. അവിടുത്തെ രീതികളറിയാം.
ഇതിനിടയില്‍ മദ്രാസ് സ്‌കൂള്‍ പരിഷ്‌കരിക്കപ്പെട്ടു. കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്തു. ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്നായി പേര്. പത്ത് ശതമാനം സീറ്റുകള്‍ മാത്രമാണ് തമിഴ്‌നാടിനു പുറത്തുള്ളവര്‍ക്കായി നീക്കിവച്ചത്. മുമ്പതായിരുന്നില്ല സ്ഥിതി. ഞാന്‍ പഠിക്കുമ്പോള്‍ കേരള സംസ്ഥാനം രൂപപ്പെട്ടിട്ടില്ല. മദ്രാസിന് കീഴിലായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നു. പക്ഷേ, കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഇവിടെ നിന്ന് വളരെ കുറച്ചുപേര്‍ക്കേ അവിടെ പ്രവേശനം കിട്ടൂ.
ഒരു വര്‍ഷം ഞാനിതുപോലെ വീണ്ടും പ്രവേശന പരീക്ഷ എഴുതി. ഒന്നാം റാങ്ക് കാരനായി. പോകണമെന്നു കരുതി തന്നെയാണ് പരീക്ഷ എഴുതിയത്. എന്നാല്‍ പണമില്ല. പോകണ്ട എന്നുറപ്പിച്ചു. ഞാന്‍ ചേരുന്നില്ല എന്ന കാര്യം മദ്രാസില്‍ അറിയിക്കാന്‍ വിട്ടുപോയി. ആ സമയത്ത് കാനായി കുഞ്ഞിരാമനും പരീക്ഷ എഴുതിയിരുന്നു. ചിത്രകലാ കോഴ്‌സിന് ചേരാന്‍ വേണ്ടിയായിരുന്നു കുഞ്ഞിരാമന്‍ ശ്രമിച്ചത്. ലിസ്റ്റില്‍ ആറാം സ്ഥാനമായിരുന്നു അദ്ദേഹത്തിന്. നൂറിലേറെ പേര്‍ പരീക്ഷ എഴുതിയതില്‍ ആദ്യ സ്ഥാനത്ത് വരിക എന്നതു വലിയ കാര്യമാണ്. പക്ഷേ, പത്ത് ശതമാനം സീറ്റുകള്‍ മാത്രമേ തമിഴ്‌നാടിന് പുറത്തുള്ളവര്‍ക്ക് നീക്കി വച്ചിട്ടുള്ളൂ. എനിക്ക് പ്രവേശനം കിട്ടിയതോടെ കുഞ്ഞിരാമന് ചേരാന്‍ പറ്റില്ല. ഞാന്‍ ചെല്ലുന്നില്ല എന്ന കാര്യം അറിയിച്ചിരുന്നെങ്കില്‍ കുഞ്ഞിരാമന് ചിത്രകലാ കോഴ്‌സിന് ചേരാം. അക്കാര്യം കുഞ്ഞിരാമനും അറിയില്ല. ചിത്രകല പഠിക്കാനാവാത്തതില്‍ അദ്ദേഹത്തിന് വലിയ വിഷമമായി. കുഞ്ഞിരാമന്‍ പ്രിന്‍സിപ്പാളിനെ ചെന്നു കണ്ടു. ശില്‍പ നിര്‍മാണ കോഴ്‌സിന് ചേരാനായിരുന്നു കുഞ്ഞിരാമനോട് പ്രിന്‍സിപ്പാളിന്റെ നിര്‍ദേശം. അന്ന് ശില്‍പകലാ കോഴ്‌സിനും ചിത്രകലാ കോഴ്‌സിനും നടത്തുന്ന പരീക്ഷകള്‍ ഏതാണ്ട് സമാനമാണ്. കുഞ്ഞിരാമന്‍ ശില്‍പകലാ കോഴ്‌സിന് ചേര്‍ന്നു. അങ്ങനെ കേരളത്തിന് ഒരു ശില്‍പിയെ കിട്ടി. 'യക്ഷി'യെ കിട്ടി. നൂറുകണക്കിന് ശില്‍പങ്ങള്‍ കിട്ടി. ഒരു പക്ഷേ, ഞാന്‍ ചെല്ലുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കില്‍ കുഞ്ഞിരാമന്‍ ചിത്രകാരനാകുമായിരുന്നു. എന്തായാലും ഞാന്‍ ചെയ്തത് നല്ല കാര്യം. ശില്‍പിയായ കുഞ്ഞിരാമന്‍ എന്റെ സംഭവനയാണ്! ഞാനിക്കാര്യം കുഞ്ഞിരാമനോട് പറഞ്ഞിട്ടുണ്ട്.


വീണ്ടും മദ്രാസിലേക്ക്

സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയില്ല. അടുത്തവര്‍ഷം, 1959-ല്‍ ഞാന്‍ 'മദ്രാസ് സ്‌കൂളില്‍' ചേരാന്‍ തന്നെ തീരുമാനിച്ചിരുന്നു. ഞാന്‍ മദ്രാസിലെത്തി. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ നോക്കി. പേരില്ല. അന്ന് മലയാളിയായ ടി.കെ. പത്മിനിയും എന്റെയൊപ്പമുണ്ട്. അവരുടെയും പേരില്ല. ഇതെന്തുപ്പറ്റി എന്നു കുറച്ചുനേരം ചിന്തിച്ചു. വലിയ വിഷമം തോന്നി. പിന്നെ ഓഫീസില്‍ പോയി ചോദിച്ചു. അപ്പോഴാണ് നോട്ടീസ് ബോര്‍ഡില്‍ മറ്റൊരിടത്ത് മറ്റൊരു ലിസ്റ്റ് ഇട്ടിട്ടുണ്ടെന്ന് അറിഞ്ഞത്. ചെന്നു നോക്കുമ്പോള്‍ ഒന്നാമതായി എന്റെ പേര്. പ്രവേശനം നാലാം വര്‍ഷക്ലാസിലേക്ക്. പത്മനിക്ക് മൂന്നാം വര്‍ഷത്തേക്കും. അതായത് എനിക്ക് നാലു വര്‍ഷം പഠിക്കേണ്ട. ആറുവര്‍ഷ കോഴ്‌സില്‍ രണ്ടുവര്‍ഷം മാത്രം പഠിച്ചാല്‍ മതി. കഴിവും മറ്റും പരിഗണിച്ചായിരുന്നു അത്. പത്മിനിയുടെ കാര്യത്തില്‍ വളരെ അത്ഭുതം തോന്നി. കാരണം ചിത്രകലയില്‍ മുന്‍ പരിചയം അവര്‍ക്കില്ല. മാത്രമല്ല ഒരു ഉള്‍നാട്ടില്‍ നിന്ന് വരുന്ന ഒരാള്‍ക്ക് കഴിവു മാത്രം പരിഗണിച്ച് മൂന്നുവര്‍ഷം ഇളവ് ചെയ്തുകൊടുക്കുക അപൂര്‍വ സംഭവമാണ്. പത്മിനി പിന്നീട് പ്രശസ്ത ചിത്രകാരിയായി. ഞാനും അവരുമായിരുന്നു കൂട്ട്. കാരണം ക്യാമ്പസില്‍ അധികം മലയാളികളില്ല.
പിന്നീട് പ്രശസ്തരായ നിരവധി പേര്‍ അന്ന് സഹപാഠികളായും മറ്റും അവിടെയുണ്ട്. കാനായി കുഞ്ഞിരാമന്‍, വിശ്വനാഥന്‍, വാസുദേവന്‍, സദാനന്ദ് രാജ് അങ്ങനെ കുറേയേറെപ്പേര്‍. നമ്പൂതിരി പിന്നീട് ജൂനിയറായി എത്തി. അദ്ദേഹം കൊമേഴ്‌സ്യല്‍ ആര്‍ടസ് പഠിക്കാനാണ് താല്‍പര്യം കാട്ടിയത്. പ്രതിഭാധനരായ സഹപാഠികള്‍ക്കൊപ്പം ജീവിച്ചതും പഠിച്ചതുമെല്ലാം ജീവിതത്തിന്റെ അനുഭവങ്ങളാണ്. അന്നത്തെ സംവാദങ്ങളും മറ്റും പില്‍ക്കാല ജീവിതത്തെയും ചിത്രകലാ ധാരണകളെയും രൂപപ്പെടുത്തി.
ശില്‍പിയും ചിത്രകാരനും തമ്മിലുള്ള വ്യത്യാസം വളരെയധികമെന്ന് ബോധ്യപ്പെട്ടു. കാര്യങ്ങളെ ത്രിമാന കോണുകളില്‍ നിന്ന് കാണുന്ന ഒരാള്‍ക്കേ നല്ല ശില്‍പിയാകാനാവൂ. എന്റെ കാഴ്ച ഏകമാനമാണ്. അതായത് നിരപ്പുള്ളത് (ഫ്‌ളാറ്റ്). നമ്പൂതിരിയെപ്പോലുള്ളവരുടെ കാഴ്ച ത്രിമാന സ്വഭാവമുള്ളതാണ്. അവരുടെ വരകളിലും അതേ ത്രിമാനത കാണാനാവും. ആ അറിവ് പിന്നീടുള്ള ചിത്രമെഴുത്തിനെ സ്വാധീനിച്ചു.
മദ്രാസില്‍ ജീവിക്കണമെങ്കില്‍ പണം വേണം. പഠിക്കാനുള്ള പണം സ്വയം കണ്ടെത്താനായിരുന്നു എന്റെ തീരുമാനം. അതിനു ഞാന്‍ വഴി കണ്ടെത്തി. മറീന ബീച്ചില്‍ കക്ക കച്ചവടം നടത്തുക. കക്കകള്‍, ചിപ്പികള്‍, ശംഖ് എന്നിവയുടെ വില്‍പനയായിരുന്നു അത്. സഹായത്തിന് ഒരാളെ കൂട്ടി. അവിടെ കടപ്പുറത്ത് ചെറിയ തട്ട് ഉണ്ടാക്കി, അതില്‍ കക്കകള്‍ വച്ചാണ് വില്‍പന. ഞാന്‍ അടുത്തിരിക്കും. സഹായിയാണ് എല്ലാം ചെയ്യുക. വൈകിട്ട് ക്ലാസ് വിട്ടാല്‍ ഞാന്‍ നേരെ മറീന ബീച്ചിലേക്ക് പോകും. രാത്രി പത്തിന് തിരിച്ച് വീട്ടിലേക്ക് പോകും. കക്ക കച്ചവടം തരക്കേടില്ലാതെ മുന്നേറി. പണം അധികം മുടക്കേണ്ട കാര്യമില്ല. വൈകിട്ട് അഞ്ചുമണിയാകുമ്പോള്‍ വില്‍പന തുടങ്ങിയാല്‍ മതി. കക്ക വില്‍പനയില്‍ നിന്ന് കിട്ടിയ വരുമാനം കൊണ്ടാണ് പഠനവും, മദ്രാസിലെ താമസവും കഴിഞ്ഞത്. പെയിന്റുകള്‍ മേടിക്കാനും കഴിഞ്ഞു. പഠനം കഴിഞ്ഞിട്ട് കുറേക്കാലം അത് തുടര്‍ന്നു.


കെ.സി.എസ്. പണിക്കര്‍- അതികായനായ ഗുരു

മദ്രാസ് സ്‌കൂളിന്റെ മുഖഛായ മാറുന്നത് കെ.സി.എസ്. പണിക്കര്‍ പ്രിന്‍സിപ്പലാകുന്നതോടെയാണ്. ഡി.പി. റോയി ചൗധരിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു പണിക്കര്‍. റോയി ചൗധരി രാജകീയമായി ഭരിച്ചപ്പോള്‍ കെ.സി.എസ്. പണിക്കരുടേത് ജനകീയഭരണമായിരുന്നു. ഒരു ജനകീയനായ സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം.
ക്യാമ്പസിലെ പഴയ ബംഗ്ലാവിലാണ് കെ.സി.എസ്. താമസിച്ചതെങ്കിലും താഴത്തെ നില ചിത്രകലാ പഠനത്തിന് വിട്ടുകൊടുത്തു. പേഴ്‌സണല്‍ പ്യൂണ്‍ എന്നതൊന്നും അദ്ദേഹത്തിനുണ്ടായില്ല. ക്ലാസുകളില്‍ പതിവായി വന്നു. നമ്മള്‍ ചെയ്യുന്ന വര്‍ക്കുകള്‍ അദ്ദേഹത്തെ കാണിക്കാം. അഭിപ്രായം തേടാം. നമുക്ക് ചിത്രകലയുമായി ബന്ധപ്പെട്ട് എന്തു സംശയവും ചോദിക്കാം. സംവദിക്കാം. കഴിവുറ്റ കുട്ടികളെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു കെ.സി.എസ്. പണിക്കര്‍. ആധുനിക ചിത്രകലാ പ്രസ്ഥാനങ്ങളില്‍ മുന്‍നിരക്കാരനായ കെ സി എസ് പണിക്കരുടെ ഇടപെടലുകള്‍ പുതിയ രൂപകല്‍പനകള്‍ക്ക് തുടക്കമിടാന്‍ എനിക്കും സഹായകരമായിട്ടുണ്ട്.
അവധി ദിനങ്ങളില്‍ അതിഥികളുണ്ടാവും കെ.സി.എസ്. പണിക്കര്‍ക്ക്. ചിത്രകലയുമായി ബന്ധപ്പെട്ടവരോ ചിത്രകാരന്‍മാരോ ആവും സന്ദര്‍ശകര്‍. ക്ലാസ് മുറികള്‍ തുറന്ന് വരുന്നവരെ കുട്ടികളുടെ വര്‍ക്കുകളും പെയിന്റിംഗുകളും അദ്ദേഹം കാണിച്ചുകൊടുക്കും. ചിലപ്പോഴൊക്കെ ഞായറാഴ്ചകളില്‍ ഞാനും അവിടെ ചെല്ലും. ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ക്ലാസുകളില്‍ കൊണ്ടുപോയി കാണിക്കുന്നത് എനിക്കും ഇഷ്ടമാണ്.
അങ്ങനെ ഞായറാഴ്ചകളില്‍ വന്ന ആരോ ഒരാളാണ് എനിക്ക് ആദ്യമായി ചിത്രരചനയ്ക്കുള്ള പ്രതിഫലം സമ്മാനിക്കുന്നത്. ഞാനും പത്മിനിയും കൂടി ചേര്‍ന്ന് ഒരു വര്‍ക്ക് ചെയ്തിരുന്നു. പത്മിനി അസാമാന്യമായി വരയ്ക്കും. അങ്ങനെ പത്മിനി വരയ്ക്കുന്നു. ഞാന്‍ അതിന് നിറങ്ങള്‍് നല്‍കുന്നു. ഒരു പരീക്ഷണം. പൂന്തോട്ടവുമായി ബന്ധപ്പെട്ടതായിരുന്നു ആ വര്‍ക്ക്. ഏതെങ്കിലും വര്‍ക്കുകള്‍ വിറ്റുപോയിട്ടുണ്ടെങ്കില്‍ അത് കെ.സി.എസ്. പണിക്കര്‍ തിങ്കളാഴ്ചകളില്‍ ക്ലാസില്‍ വന്നു പറയും. വിറ്റുകിട്ടിയ പണവും ഏല്‍പ്പിക്കും. കുട്ടികളോട് ചോദിച്ചിട്ടില്ല കെ.സി.എസ്. കുട്ടികളുടെ വര്‍ക്ക് വില്‍ക്കുന്നത്. പക്ഷേ കുട്ടികള്‍ക്ക് പണം ആവശ്യമുണ്ട് എന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു നടപടി. അങ്ങനെ ഒരു തിങ്കളാഴ്ച ഞങ്ങളുടെ പേരും ക്ലാസില്‍ പറഞ്ഞു. 250 രൂപയായിരുന്നു പ്രതിഫലം. രണ്ടുപേര്‍ക്കും കൂടിയാണ് ആ തുക. പണം എന്തുചെയ്യണം എന്ന കാര്യത്തില്‍ മറ്റൊരു അഭിപ്രായം ഉണ്ടായില്ല. ഞങ്ങള്‍ രണ്ടുപേരും കൂടി ആര്‍ട്ട് മെറ്റീരിയലുകള്‍ വാങ്ങിച്ചു. എന്നിട്ട് പങ്കിട്ടിടെുത്തു. അതായിരുന്നു വിറ്റുപോയ എന്റെ ആദ്യ ചിത്രം.


ചോളമണ്ഡലം ഒരുങ്ങുന്നു; റിബലുകള്‍ രംഗത്ത്


കെ.സി.എസ്. പണിക്കരുടെ ആശയമായിരുന്നു ചോളമണ്ഡലം. പഠനശേഷവും കലാകാരന്‍മാരുടെ കൂട്ടായ്മ വേണം, അതിന് അവര്‍ ഒരുമിച്ച് ഒരിടത്തു താമസിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. മദ്രാസിനടുത്ത് ചോളമണ്ഡലത്ത് ആര്‍ട്ടിസ്റ്റ് വില്ലേജ് തുടങ്ങാന്‍ അദ്ദേഹം പദ്ധതിയിട്ടു. മദ്രാസ് സ്‌കൂളിലെ ഞങ്ങളുടെ സീനിയറായ വിദ്യാര്‍ത്ഥികളാണ് കെ.സി.എസിനൊപ്പം അണിനിരന്നത്. അവര്‍ ഞങ്ങളെയും ഒപ്പം ചേരാന്‍ പ്രേരിപ്പിച്ചു. അര്‍ട്ടിസ്റ്റുകളുടെ അസോസിയേഷന്റെ മുന്‍ കൈയിലൊക്കയാണ് പ്രവര്‍ത്തനം. കലാകാരന്‍മാരവര്‍ ഒരുമിച്ച് ഒരു സ്ഥലത്ത് ജീവിക്കുന്നു. അവര്‍ തങ്ങളുടെ കലാപ്രവര്‍ത്തനം നിര്‍ബാധം തുടരുന്നു. അവിടെ എങ്ങനെ വരയ്ക്കണം എന്ന കാര്യത്തില്‍ നിബന്ധനയൊന്നുമില്ല. കലാകാരന്‍മാര്‍ക്ക് സ്വതന്ത്രമായി കല ചെയ്യാനും സംവദിക്കാനുമുള്ള ഒരു താവളമായിരുന്നു അത്. പുറത്തുനിന്ന് വരുന്നവര്‍ക്ക് അവര്‍ തങ്ങളുടെ വര്‍ക്കുകള്‍ കാണിച്ചുകൊടുക്കുന്നു. അത് വില്‍ക്കുന്നു. അങ്ങനെ ജീവിക്കാനുള്ള വരുമാനവും കിട്ടുന്നു. വലിയ ഒരു സങ്കല്‍പമായിരുന്നു ഒരര്‍ത്ഥത്തില്‍ ചോളമണ്ഡലം.
അതിന് കുറേ സ്ഥലം മേടിക്കും. എന്നിട്ട് ഓരോ ആര്‍ട്ടിസ്റ്റുകള്‍ക്കായി വേര്‍തിരിച്ചു നല്‍കും. പക്ഷേ, എന്തുകൊണ്ടോ എനിക്ക് ആദ്യം മുതലേ ചോളമണ്ഡലം എന്ന ആശയത്തോട് എതിര്‍പ്പായിരുന്നു. കലാവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോയി തങ്ങളാല്‍ ആകുന്ന വിധത്തില്‍ കലാപ്രവര്‍ത്തനം നടത്തണം എന്നതായിരുന്നു എന്റെയും കുറച്ചുപേരുടെയും നിലപാട്. ലെപ്രസി കോളനി പോലെ ജീവിക്കുകയല്ല കലാകാരന്‍മാര്‍ ചെയ്യേണ്ടത് എന്ന 'സിദ്ധാന്തവും' ഞങ്ങള്‍ രൂപപ്പെടുത്തി. പത്മിനി, ദാമോദരന്‍, മുത്തുക്കോയ, ഞാന്‍ തുടങ്ങി കുറച്ചു എന്നിവരായിരുന്നു റിബലുകള്‍. എസ്.ജി. വാസുദേവ്, അക്കിത്തം, വിശ്വനാഥ് എന്നിവരൊക്കെ ചോളമണ്ഡലം പദ്ധതിക്കൊപ്പവും നിലകൊണ്ടു.
ആര്‍ട്ടിസ്റ്റ് വില്ലേജ് എന്ന സങ്കല്‍പം അപ്രായോഗികമാണെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്കൊരുപാട് ന്യായങ്ങളുണ്ടായിരുന്നു. ഇന്നത്തെ കാലത്തെപോലെ ചിത്രവില്‍പനയൊന്നും അന്നില്ല. അതുകൊണ്ട് ചിത്രകലയില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കാമെന്ന് കരുതുന്നത് ശരിയായിരിക്കില്ല. മാത്രമല്ല, കുറേപേര്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ അതില്‍ ചിലയാളുകള്‍ക്ക് കൂടുതല്‍ അവസരം ഉണ്ടാവും, പ്രശസ്തിയുണ്ടാവാം, പണം ഉണ്ടാവാം. അതില്ലാത്തവര്‍ക്ക് സ്വഭാവികമായും അസ്വസ്ഥതകളും അസൂയയും ഉടലെടുക്കാം. അത് ഉള്ള സമാധാനവും ഇല്ലാതാക്കിയേക്കും. ഇങ്ങനെ പല കാരണങ്ങള്‍ക്കൊണ്ടാണ് ഞങ്ങള്‍ എതിര്‍ത്ത്. അത് തെറ്റായിരുന്നുവെന്ന് എനിക്കിപ്പോഴും തോന്നിയിട്ടില്ല. എതിര്‍ത്തതായിരുന്നു ശരി.
ഞങ്ങളുടെ എതിര്‍പ്പ് കെ.സി.എസിന് വിഷമമുണ്ടാക്കി. ഞങ്ങളെ നിര്‍ബന്ധിക്കാന്‍ അദ്ദേഹത്തിനായില്ല. കാരണം ഞങ്ങള്‍ക്ക് അസോസിയേഷന്‍ അംഗത്വവും വേണ്ട, അവിടെ ഭൂമിയും വേണ്ട. ഈ നിലപാട് വച്ചാല്‍ ഞങ്ങളെ നിര്‍ബന്ധിച്ച് ഒരു തീരുമാനമൊന്നും അടിച്ചേല്‍പ്പിക്കാനാവില്ല. പക്ഷേ, ഒരു തീരുമാനമെടുത്താല്‍ അത് എന്തുവിധേനയും നടപ്പാക്കുന്നയാളാണ് കെ.സി.എസ്. അദ്ദേഹം ചോളമണ്ഡലം പദ്ധതിയുമായി മുന്നോട്ട പോയി. എതിര്‍പ്പ് കാര്യമാക്കിയതേയില്ല. എന്നാലും അദ്ദേഹത്തിന ഞങ്ങള്‍ ഒപ്പം നില്‍ക്കാത്തതില്‍ ചെറിയ ദു:ഖമുണ്ടായിരുന്നു. അദ്ദേഹത്തിന് ഞങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വന്നതും മനസ്സിലാക്കാനായി. കെ.സി.എസ് കൃത്യമായ ധാരണയോടെയാണ് ചുവുടകള്‍ വച്ചത് എന്നു വേണമെങ്കില്‍ പറയാം. ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരു സ്ഥലം അദ്ദേഹം ടൗണ്‍ഷിപ്പാക്കി മാറ്റി. അന്ന് മദ്രാസില്‍ വരുന്ന ടൂറിസ്റ്റുകളെ ചോളമണ്ഡലത്തില്‍ കൊണ്ടുവരാനും കെ.സി.എസ്. ചില നീക്കങ്ങള്‍ നടത്തി. ടൂറിസ്റ്റുകളെ ചോളമണ്ഡലത്തില്‍ എത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കമ്മീഷന്‍ നേരിട്ടു കൊടുക്കുന്നതാണ് അതിലൊന്ന്. പിന്നീട് ചോളമണ്ഡലം കുുടതല്‍ വികസിതമായി. മഹാബലിപുരത്തേക്കും പോണ്ടിച്ചേരിക്കും അതിലൂടെ വിശാലമായ പാത വന്നു. അതിനാല്‍ ടൂറിസ്റ്റുകള്‍ കൂടുതലായി വരാന്‍ തുടങ്ങി. ചോളമണ്ഡലത്തിന്റെ പ്രശസ്തി നാടെങ്ങും പ്രസിദ്ധമായി.
സുഹൃത്തുക്കളും സഹപാഠികളുമാണ് ചോളമണ്ഡലത്തിലുള്ളതിലധികവും. അതിനാല്‍ ഞാനവിടെ പതിവായി പോകുമായിരുന്നു. ഇപ്പോഴവിടെ പല മാറ്റങ്ങളും വന്നു. പലരും സ്ഥലം വിറ്റ് പലവഴിക്ക് പിരിഞ്ഞു. വാസുദേവ് അപൂര്‍വമായേ ചെല്ലാറുള്ളൂ, വിശ്വനാഥ് ഇല്ല. ആര്‍ട്ടിസ്റ്റുകളല്ലാത്തവരും അവിടെ താമസക്കാരാക്കി. പക്ഷേ എന്തൊക്കെയാലും കെ.സി.എസിന്റെ സ്വപ്നം അവിടെ നിലനില്‍ക്കുന്നുണ്ട് എന്ന് എനിക്കുറപ്പുപറയാനാവും. ഞാന്‍ അവിടെ പോയിട്ട് കുറച്ചു കാലമായി.


ഭാരത പര്യടനങ്ങള്‍; കാഴ്ചപ്പാട് മാറുന്നു

ചിത്രകല എന്ന പേരില്‍ മദ്രാസ് സ്‌കൂളിലുള്‍പ്പടെ പഠിപ്പിക്കുന്നത് യൂറോപ്യന്‍ ചിത്രകലയെയും ചിത്രകലാ രീതികളെപ്പറ്റിയുമാണ്. നമ്മുടെ ചിത്രകലാ പഠനം എല്ലാ അര്‍ത്ഥത്തിലും യൂറോപ്യന്‍ കേന്ദ്രീകൃതമാണ്. ഹിസ്റ്ററി ഒഫ് ആര്‍ട്‌സ് ഉള്‍പ്പടെ എല്ലാ പുസ്തകങ്ങളും യൂറോപ്യന്‍ രീതികളെപ്പറ്റിയാണ് പറയുന്നത്. പരിശീലിക്കപ്പെടുന്നതും അതുതന്നെ. മദ്രാസില്‍ പഠിക്കുന്ന കാലത്തു തന്നെ ചിത്രകലയെപ്പറ്റിയുള്ള എന്റെ സങ്കല്‍പങ്ങള്‍ മാറി തുടങ്ങിയിരുന്നു.
മദ്രാസ് സ്‌കൂളില്‍ കെ.സി.എസ്. പുതിയൊരു സംവിധാനം ഏര്‍പ്പെടുത്തി. അതായത് കലാ വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി ഇന്ത്യയെ അറിയുക. അതിന് മൂന്ന് ബാച്ചുകളായ വിദ്യാര്‍ത്ഥികളെ തരം തിരിച്ച് മൂന്നുവര്‍ഷവും ഇന്ത്യയിലെ പൗരാണിക കേന്ദ്രങ്ങളിലേക്കും കലാകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ വിടുക. ഈ യാത്രകളില്‍ ഞങ്ങള്‍ ഇന്ത്യ മുഴുവന്‍ കണ്ടു. ഖുജരാവോ, എല്ലോറ, അജന്ത തുടങ്ങിയ കേന്ദ്രങ്ങളിലെ ശില്‍പകലാ രീതികളും മറ്റും ഞങ്ങള്‍ മനസ്സിലാക്കി. അപ്പോഴാണ് ഭാരതീയ ചിത്രകല എന്നത് എന്താണെന്ന് എനിക്ക് കൂടുതല്‍ വ്യക്തമായത്. അതി പൂരാതന കാലം മുതല്‍ക്കേ ഭാരതത്തിന് സ്വന്തമായ ഒരു ചിത്രകലാ സമ്പ്രദായമുണ്ട്.രീതിയുണ്ട്. നമുക്ക് സ്വന്തമായ വസ്ത്ര രീതികളുള്ളതുപോലെ, നൃത്ത സമ്പ്രദായം ഉള്ളതുപോലെ, സംഗീതമുള്ളതുപോലെ ചിത്രകലയുമുണ്ട്. പക്ഷേ അത് യൂറോപ്യന്‍മാരുള്‍പ്പടെ ആരും കണ്ടില്ല എന്നു മാത്രം.നമ്മളും തിരിച്ചറിഞ്ഞില്ല. യുറോപ്യന്‍ രീതികളില്‍ നിന്ന് വ്യത്യസ്തമാണ് നമ്മുടെ രീതി. ഞാന്‍ പതിയെ ഭാരതീയ ചിത്രകലയുടെ തനതായ രീതികളിലേക്ക തിരിഞ്ഞു. അതിന്റെ രീതികളും വര്‍ണങ്ങളും വരയിലേക്ക് പകര്‍ത്താന്‍ തുടങ്ങി. ഭാരതീയ ചിത്രകലയുടെ കേവല അനുകരണമല്ല ഞാന്‍ നടത്തിയത്. പുനര്‍ജീവനവുമല്ല (റിവൈവലിസവുമല്ല). ഭാരതീയ ചിത്രലാ പാരമ്പര്യത്തിന്റെ സ്വാധീനത്തില്‍ പുതിയ തലത്തില്‍ രചനകള്‍ നടത്തുക എന്നതായിരുന്നു എ്െറ രീതി. ഭാരതത്തിന്റെ സംഗീത,കലകളുടെ പാരമ്പര്യവും സംസ്‌കാരവും ്എന്റെ ചിത്രമെഴുത്ത് ശൈലിയില്‍ കാണാം.


മദ്രാസിലെ ഓര്‍മകള്‍

മദ്രാസ് സ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് തിരിച്ചു പോരാനല്ല ഞാന്‍ തീരുമാനിച്ചത്. മദ്രാസില്‍ തന്നെ ചിത്രരചനയുമായി കൂടാനായിരുന്നു ഉദ്ദേശ്യം. ചിക്രലാ പഠനം മികച്ച രീതിയില്‍ തന്നെ ഞാന്‍ മുഴുവിച്ചിരുന്നു. ഒരു ജോലി സമ്പാദിക്കാനായിരുന്നു ശ്രമം. അങ്ങനെ മദ്രാസില്‍ സര്‍ക്കാരിന്റെ ഡിസൈന്‍ ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററില്‍ ഡിസൈനറായി ജോലിക്ക് ചേര്‍ന്നു. കരകൗശല വസ്തുക്കളുടെ ഗവേഷണത്തിനും വികസനത്തിനും വേണ്ടി മദ്രാസ് സര്‍ക്കാര്‍ സ്ഥാപിച്ചതായിരുന്നു കേന്ദ്രം. ശ്രീനിവാസലുവിനായിരുന്നു അതിന്റെ ചുതല. ഭാരതീയ ചിത്രകലാ പാരമ്പര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ചിത്രകാരനായിരുന്നു അദ്ദേഹവും. ചിത്രകലയെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഉറപ്പിക്കുന്നതില്‍ അദ്ദേഹത്തിനും പങ്കുണ്ട്.
പക്ഷേ, ആ ജോലി എനിക്ക് പെട്ടെന്ന് തന്നെ മടുത്തു. ചിത്രകാരനായി ജീവിക്കാന്‍ തന്നെയായിരുന്നു തീരുമാനം. മദ്രാസ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ നല്ല പങ്കും സ്‌കൂളിലും മറ്റും ചിത്രകലാ അധ്യാപകരായി ചേരുകയാണ് പതിവ്. പക്ഷേ പഠിക്കുന്ന കാലത്തേ ചിത്രകലാ അധ്യാപകനാകാന്‍ ഞാനില്ല എന്നുറപ്പിച്ചിരുന്നു. സദാനന്ദ് രാജിനെപ്പോലുള്ളവര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അങ്ങനെയാണ് ഞങ്ങളോട് പറഞ്ഞതും. സദാനന്ദ് രാജ് എന്റെയൊപ്പം മദ്രാസ് സ്‌കൂളില്‍ പഠിച്ചിരുന്നു. ഞാനവസാന വര്‍ഷം പഠിക്കുമ്പോള്‍ അധ്യപകനായി സദാനന്ദ് രാജ് ക്ലാസില്‍ വന്നിരുന്നു. അസാമാന്യ പ്രതിഭയുള്ള അദ്ദേഹം അധ്യപകനായി ഒതുങ്ങിയോടെ കലാ കഴിവുകള്‍ നഷ്ടപ്പെടുത്തി. അല്ലെങ്കില്‍ വലിയ കലാകാരനായി അദ്ദേഹം ലോകം മുഴുവന്‍ അറിയപ്പെട്ടേനെ. അദ്ദേഹവും മറ്റ് അധ്യാപകരും കഷ്ടപ്പെട്ടു വരച്ച വര്‍ക്കുകള്‍ അതേ പോലെ പകര്‍ത്തി ശിഷ്യന്‍മാര്‍ അന്താരാഷ്ട്ര അവാര്‍ഡുകള്‍ മേടിച്ചിട്ടുണ്ട്. കഴിയുന്നതും മാഷാകരുത് എന്ന് സദാനന്ദ്‌രാജും, മുനിസ്വാമിയുമൊക്കെ പറഞ്ഞിരുന്നു.
ചിത്രകാലയില്‍ തന്നെ പിടിച്ചു നില്‍ക്കാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ, അതിന് അവസരം വളരെ കുറവാണ്. മദ്രാസില്‍ അന്ന് ഒരു ചിത്രഗ്യാലറിയോ വില്‍പന കേന്ദ്രമോ ഇല്ല. ഉണ്ടെന്ന് പറയാമെങ്കില്‍ അത് കനിമറ ഹോട്ടലിന് അടുത്തുള്ള സരള ആര്‍ട്‌സ് സെന്റര്‍ മാത്രമാണ്. ഒട്ടും പ്രസിദ്ധമല്ല.അത് ഒറ്റ മുറിയാണ്. അവിടെ എക്‌സിബിഷന്‍ നടത്തിയാല്‍ ആരും അറിയുക പോലുമില്ല. അന്നും ഞാന്‍ കക്ക വില്‍പന നടക്കുന്നുണ്ട്. അതാണ് എന്നെ പിടിച്ചു നിര്‍ത്തുന്നത്.
പെയിന്റിംഗുകളിലൂടെയുള്ള ജീവിതം സാമ്പത്തികമായി ദുരിതമായി തുടര്‍ന്നപ്പോഴാണ് മറ്റ് വ്യാവസായിക കലാ പ്രവര്‍ത്തനങ്ങളിലേക്ക് അതായത് അപ്ലെഡ് ആര്‍ട്ടിലേക്ക് തിരിയുന്നത്. മദ്രാസില്‍ എസ്.എ. നായര്‍ നടത്തുന്ന ഭാരത് സ്റ്റുഡിയോയില്‍ ഞാന്‍ പണിക്കുചേര്‍ന്നു. റോയിപേട്ടയില്‍ ചെറിയ ഒരു വീട്ടിലായിരുന്നു അന്ന് താമസം. എന്റെ കസിന്‍ സഹോദരനായ ശ്രീധരനും ഒപ്പമുണ്ടായിരുന്നു.
അന്ന് സിനിമാ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യലായിരുന്നു എന്റെ മുഖ്യ ജോലി. താമസിക്കുന്ന അടുത്ത് ഒരു പട്ടരുണ്ട്. അദ്ദേഹത്തിന് പഴയ സിനിമകളുടെ വലിയ ശേഖരം സ്വന്തമായുണ്ട്. അന്ന് തീയേറ്ററുകളില്‍ പ്രധാന സിനിമകള്‍ മാറുന്നതിനടയിലുള്ള സമയത്ത് ഒന്നോ രണ്ടോ ദിവസം കാണിക്കാനായി തിയേറ്ററുകാര്‍ സിനിമ തേടി പട്ടരുടെ അടുത്തെത്തും. വെള്ളിയാഴ്ച ദിവസങ്ങളിലാണ് അത്. രാത്രി പന്ത്രണ്ടുമണിക്കും മറ്റുമായിരിക്കും ഓര്‍ഡര്‍ വരിക. വന്നാലുടന്‍ അദ്ദേഹമെന്നെ വിളിക്കും. ഞാന്‍ ഉണര്‍ന്ന് വേഗം ഒരു പോസ്റ്റര്‍ തയ്യാറാക്കി കൊടുക്കണം. ഒരുദിവസത്തേക്കു മാത്രമാണെങ്കിലും ജനം അറിയാനായി പോസ്റ്ററുകള്‍ ഇല്ലാതെ സാധ്യമല്ല. മിനിറ്റുകള്‍കൊണ്ട് ഞാന്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു കൊടുക്കും. അത് എവിടെയെങ്കിലും പ്രസില്‍ കൊണ്ടുപോയി ആ രാത്രി തന്നെ കൊടുത്ത് പട്ടര്‍ അത് പോസ്റ്റായി അച്ചടിപ്പിക്കും. അടുത്ത ദിവസം പോസ്റ്ററുകള്‍ ചുമരുകളില്‍ നിറയും. ഇങ്ങനെ കുറേക്കാലം കഴിഞ്ഞു. ജീവിക്കാന്‍ വേണ്ടി അന്ന് പരസ്യബോര്‍ഡുകള്‍ എഴുത്തു തുടങ്ങിയ പല പണിയും എടുത്തു. സിനിമാസ്റ്റുഡിയോകളില്‍ ബാക്ഗ്രൗണ്ട് വരയ്ക്കാനും പോയി. പഠനകാലമുള്‍പ്പടെ ഇരുപത്തഞ്ചു വര്‍ഷം ഞാന്‍ മദ്രാസില്‍ തങ്ങി.


കൊച്ചിയില്‍ നിന്ന് ദേവന്റെ ക്ഷണം

ഫാക്ടിന്റെ ഡയറക്ടറായി എം.കെ.കെ. നായര്‍ ചുമതലയേറ്റത് കൊച്ചിയില്‍ കലാരംഗത്തിന് പുത്തന്‍ ഉണര്‍വാണ് സൃഷ്ടിച്ചത്. അദ്ദേഹം കലയെയും സാംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന വലിയ മനസിന്റെ ഉടമയാണ്. അന്ന് ചിത്രകാരനായ എം.വി.ദേവനും ഫാക്ടിലുണ്ട്. എം.കെ.കെ.നായരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഓള്‍ ഇന്താ്യ റൈറ്റേഴ്‌സ് കോണ്‍ഫ്രറന്‍സ് നടന്നു. അത് സാഹിത്യ രംഗത്തെ നിര്‍ണായക സംഭവമാണ്. ദേവന്റെ നേതൃത്വത്തില്‍് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനം കൊച്ചിയില്‍ തുടങ്ങാന്‍ ധാരണയായി. അതിനുള്ള പിന്തുണ ഫാക്ടിന്റെയും എം.കെ.കെ. നായരുടേതുമായിരുന്നു. എറണാകുളത്ത് പുല്ലേപ്പടിയില്‍ അവര്‍ ഒരു ചിത്രകലാ പഠന കേന്ദ്രം തുടങ്ങി. അഡ്വ. ബാലഗംഗാധരമേനോന്റെ വീടിന്റെ മുറ്റത്താണ് സ്ഥാപനം തുടങ്ങിയത്, 1969 ല്‍. എം.വി.ദേവനു തന്നെയായിരുന്നു മുഖ്യ നടത്തിപ്പു ചുമതല.
വൈകുന്നേരമാണ് അവിടെ ചിത്രകല പഠിപ്പിക്കുക. മുഖ്യമായും ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമിയിലുണ്ട്. അദ്ദേഹം ലീവെടുത്ത് വന്നാണ് മൂന്നു മാസത്തെ ആദ്യ ബാച്ചിന് പരിശീലനം നല്‍കിയത്. അദ്ദേഹം തിരിച്ചുപോയതോടെ ചിത്രകലാ കേന്ദ്രത്തിന്റെ നടത്തിപ്പ് ഏതാണ്ട് അവതാളത്തിലായി.
ആ സമയത്ത് ദേവന്‍ മദ്രാസില്‍ വരും. ചോളമണ്ഡലം സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ. ഭാര്യ അന്ന് മദ്രാസിലുണ്ട്. എ.സി.കെ. രാജ അന്ന് എന്റെ പരിചയക്കാരനാണ്. കൊച്ചിയിലെ സ്ഥാപനത്തില്‍ ചിത്രകല പഠിപ്പിക്കാന്‍ ഒരാളെ വേണമെന്ന് ദേവന്‍ പറഞ്ഞപ്പോള്‍ എ.സി.കെ. രാജ എന്റെ പേര് നിര്‍ദേശിച്ചു. വന്നു കാണാന്‍ ദേവന്‍ പറഞ്ഞതനുസരിച്ച് ഞാനദ്ദേഹത്തെ ചെന്നുകണ്ടു.
എം.വി. ദേവന്‍ പറഞ്ഞതിതാണ്: ''കൊച്ചിയിലെ സ്ഥാപനത്തില്‍ നിന്ന് വലിയ തുക പ്രതിഫലമായി കിട്ടുമെന്ന് കരുതരുത്. തുശ്ഛമായ പ്രതിഫലമേ കിട്ടൂ. കൂടുതല്‍ തുക പ്രതിഫലം കിട്ടണമെങ്കില്‍ അത് നിങ്ങള്‍ അവിടെ സ്വയം ഉണ്ടാക്കണം. ആലോചിച്ച് തീരുമാനമെടുത്താല്‍ മതി'.
നാടുവിട്ട് വളരെക്കാലമായിരുന്നു അപ്പോഴേക്ക്. നാടുമായിട്ടുള്ള കണ്ണികള്‍ ഇല്ലാതായ പോലെയായിരുന്നു അന്ന്. വല്ലപ്പോഴും നാട്ടില്‍ വന്നാല്‍ ആയി എന്നതായിരുന്നു അവസ്ഥ. എന്തായാലും പോകുക എന്ന് മനസ്സു പറഞ്ഞു. ഞാന്‍ പോകാന്‍ സന്നദ്ധനാണെന്ന് ദേവനെ അറിയിച്ചു. പോന്നു.
വളഞ്ഞമ്പലത്ത് മുമ്പ് നമ്പൂതിരിക്കുവേണ്ടി വാടകയ്ക്ക് എടുത്തിരുന്ന റൂമില്‍ എനിക്ക് താമസസൗകര്യം ഒരുക്കി. 1970-72 വരെ ഞാനവിടെ ചിത്രകലാ അധ്യാപകനായി. പകല്‍ സമയത്ത് ഞാന്‍ ചിത്രകലാ കേന്ദ്രത്തിലുണ്ടാകും. വൈകിട്ട് ദേവന്‍ വരും. കാനായി കുഞ്ഞിരാമനും വൈകാതെ കൊച്ചിയില്‍ എത്തി. യക്ഷിയുടെ വര്‍ക്ക് കഴിഞ്ഞതിനാല്‍ മറ്റ് ജോലിയില്ലാത്ത അവസ്ഥയിലാണ് കുഞ്ഞിരാമന്‍. അങ്ങനെ ഓരോരുത്തരായി എത്തി തുടങ്ങി. ചിത്രകലയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കുകയാണ് അവിടുത്തെ എന്റെ മുഖ്യ ജോലി. പതിയെ സ്ഥാപനത്തിന് പേരായി. ആളുകള്‍ കൂടാന്‍ തുടങ്ങി. പക്ഷേ പ്രതിഫലം കുറവായിരുന്നു. ജീവിച്ചുപോവുക പാടായിരുന്നു. രാത്രി ഫാക്ടിന്റെയും മറ്റുള്ള സ്ഥാപനങ്ങളുടെയും പരസ്യവര്‍ക്കുകളും മറ്റും ഡിസൈന്‍ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് ജീവിക്കാന്‍ ഞങ്ങള്‍ പണം കണ്ടെത്തിയത്. ഒടുവില്‍ ഞാന്‍ ചിത്രകലാപഠനം എന്നതു വിടാന്‍ തിരുമാനിച്ചു. കാനായിയും ഞാനും ഒരുമിച്ചാണ് അവിടം വിട്ടത്.
കേരള ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ആര്‍ട്‌സ് പിന്നീട് 'കേരള കലാപീഠമായി'. കലാധരന്‍ അതിന്റെ നടത്തിപ്പ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ താല്‍പര്യത്തിലും നേതൃത്വത്തിലുമാണ് കലാപീഠം നടന്നുപോയിക്കൊണ്ടിരിക്കുന്നത്. സി.എന്‍. ശ്രീക്ണഠനാണ് 'കലാപീഠം എന്ന പേര് നിര്‍ദേശിക്കുന്നത്. ഔദ്യോഗിക രേഖകളില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്്ട ഓഫ് ആര്‍ട്‌സ് എന്നാണ് പേരെങ്കിലൂം കലാപീഠമെന്നാണ് അത് പ്രശസ്തമായത്.
പക്ഷേ കൊച്ചിയിലേക്കുള്ള വരവ് എല്ലാം കൊണ്ടും അനുഗ്രഹമായിരുന്നു എനിക്ക്. ഇക്കാലത്താണ് മലയാളികളായ കലാകാരന്‍മാരുമായി കൂടുതല്‍ അടുക്കുന്നത്. മാത്രമല്ല കൊച്ചിയില്‍ വന്നശേഷമാണ് ഞാന്‍ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയത്


ഗുരുവിന്റെ നിര്‍ദേശം ലംഘിക്കുന്നു

മദ്രാസില്‍ നിന്ന് പോരുമ്പോള്‍ വിവാഹത്തെപ്പറ്റി ഗൗരവപൂര്‍വം ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.വീട്ടുകാരുടെ നിര്‍ബന്ധവും ശക്തമായി. ഈശ്വരിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ അന്ന് മദ്രാസിലുണ്ടായിരുന്നു. രാജി എന്നാണ് അവരുടെ പേര്. ചിത്രകാരിയാണ്. രാജിയാണ് എന്നോട് ഈശ്വരിയെപ്പറ്റി പറയുന്നത്. അങ്ങനെ ആലോചന നടന്നു. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. പക്ഷേ, അത്രയടുപ്പമുള്ളയാള്‍ പറഞ്ഞതുകൊണ്ട് മറ്റൊന്നും ആലോചിക്കാന്‍ പോയില്ല. ഏതാണ്ട് കല്യാണം എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നേറിയത്. കൊച്ചിയിലേക്ക് വരുന്നതിന് മുമ്പ് വിവാഹത്തിന്റെ കാര്യം ഞാന്‍ എം.വി. ദേവനോട് പറഞ്ഞു. മദ്രാസ് വിടുന്നതിന് ഒരു കാരണമായിട്ടാണ് വിവാഹത്തെപ്പറ്റിയും പറഞ്ഞത്. പക്ഷേ, കേട്ടപാടെ ദേവന്‍ എന്നെ നിരുല്‍സാഹപ്പെടുത്തി. കല്യാണം ഇപ്പോള്‍ കഴിക്കേണ്ടതില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാരണം എനിക്കന്ന് സ്ഥിരം ജോലിയില്ല. കൃത്യമായി വരുമാനമില്ലാത്തയാള്‍ വിവാഹം കഴിച്ചാല്‍ എങ്ങനെ ജീവിക്കും എന്നതാണ് ദേവന്‍ ഉയര്‍ത്തിയ പ്രശ്‌നം. വരുമാനസ്ഥിരതയുണ്ടാക്കിയിട്ടു മാത്രം കല്യാണം കഴിച്ചാല്‍ മതിയെന്നായിരുന്നു ദേവന്റെ നിര്‍ദേശം. ഗുരുവിനെപോലുള്ളയാളാണ് ദേവന്‍. പക്ഷേ, എന്തുകൊണ്ടോ ആ നിര്‍ദേശം സ്വീകരിക്കാന്‍ എനിക്ക് തോന്നിയില്ല. കൊച്ചിയില്‍ എത്തി അധികം വൈകാതെ വിവാഹം നടന്നു. കല്യാണത്തിനോടടുപ്പിച്ചാണ് ഞാന്‍ ഈശ്വരിയെ കാണുന്നത്. ഇരിങ്ങാലക്കുട നടവരമ്പത്ത് സ്വദേശിയാണ് ഈശ്വരി. അല്ലലും അല്ലലില്ലാതെയും ജീവിതം ഈശ്വരിക്ക് ഒപ്പം മുന്നോട്ടു നീങ്ങി. രണ്ടുമക്കളുണ്ട്. മകള്‍ അമ്മിണി ടീച്ചറാണ്. ഭര്‍ത്താവ് അബുദാബിയില്‍ ജോലി ചെയ്യുന്നു. മകന്‍ ആയില്യന്‍ ഫ്രീലാന്‍സ് ക്യാമറമാനാണ്. പലാരിവടത്ത് സ്വന്തമായി സ്റ്റുഡിയോ ഉണ്ട്.


'ചിത്രകൂടം' തുടങ്ങുന്നു

കലാപീഠം വിട്ടശേഷം ഒരു ആര്‍ട്ട് ഗ്യാലറി തുടങ്ങാനായിരുന്നു ശ്രമം. 1973 ല്‍ എം.ജി. റോഡില്‍ 'ചിത്രകൂടം' എന്ന ആര്‍ട്ട് ഗ്യാലറി ഞങ്ങള്‍ തുറന്നു. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആര്‍ട്ട് ഗാലറിയായിരുന്നു അത്. നാലുവര്‍ഷം (1973-77)അത് പ്രവര്‍ത്തിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ ചിത്രകൂടത്തില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. കെ.സി.എസ്. പണിക്കരും തന്റെ വര്‍ക്ക് തന്നു. അന്ന് ഇന്നത്തെപോലെ ചിത്രം വില്‍പനയില്ല. കൊച്ചി ഒരു ചിത്രകലയുടെ കേന്ദ്രവുമല്ല. എന്നിട്ടും കെ.സി.എസിന്റെ ചിത്രം ഞാന്‍ 1000 രൂപയ്ക്ക് വിറ്റു. 'ഗാര്‍ഡന്‍' എന്ന സീരിയസിലുള്ളതാണ് ആ ചിത്രം. മലയാളം പ്ലാന്റേഷന്‍കാരോ മറ്റോ ആയിരുന്നു ആ ചിത്രം മേടിച്ചത്. എസ്.ജി. വാസുദേവന്റെയുള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് 250 രൂപയൊക്കെയായിരുന്നു വില.
ചിത്രകൂടത്തില്‍ കേരളത്തിലെ ഒട്ടുമിക്കവാറും ചിത്രകാരന്‍മാര്‍ വന്നിരുന്നു. പ്രദര്‍ശനങ്ങളും നടന്നു. കേരളീയ ചിത്രകലയുടെ വികാസത്തില്‍ ചിത്രകൂടത്തിനും ഒരര്‍ത്ഥത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞു.
എന്നാല്‍ ഒരു ഗാലറി നടത്തിക്കൊണ്ടുപോകുക എളുപ്പമല്ല എന്ന് വളരെ വേഗം എനിക്ക് മനസ്സിലായി. ഒരു ബിസിനസ് സ്ഥാപനം നടത്തണമെങ്കില്‍ അതിന് ചില ചിട്ടവട്ടങ്ങളുണ്ട്. അതില്‍ ഞാനൊരു പരാജയമാണ് എന്നു തെളിഞ്ഞു. കലാകാരനു കലയാണു പ്രധാനം, കച്ചവടം പറ്റിയ മേഖലയല്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ മൂന്നു വര്‍ഷം കഴിഞ്ഞിരുന്നു. നഷ്ടങ്ങള്‍ കൂടിയപ്പോള്‍ 'ചിത്രകുടം' നിര്‍ത്താന്‍ തീരുമാനിച്ചു.


'കലാസംവിധാനം: സി.എന്‍. കരുണാകരന്‍'!

സമാന്തര സിനിമകളുടെ സംവിധായകരുമായി അടുത്ത ബന്ധം എനിക്ക് മദ്രാസില്‍ വച്ചേ ഉണ്ട്. കെ.ആര്‍. മോഹനന്‍, ടി.വി. ചന്ദ്രന്‍, പവിത്രന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരുമായി നല്ല അടുപ്പമായിരുന്നു മുമ്പേ തന്നെ. മുഖ്യധാര വാണിജ്യ സിനിമാ സംവിധായകരില്‍ നിന്ന് വ്യത്യസ്തമായി ഈ സംവിധായകര്‍ക്ക് ചിത്രകലയോടും ചിത്രകാരന്‍മാരോടും അടുപ്പമുണ്ട്. തങ്ങളുടെ സിനിമയ്ക്ക് ചിത്രകാരന്‍മാരോടുള്ള ബന്ധവും അവര്‍ക്ക് ഗുണകരമായിട്ടുണ്ട്. നല്ല പല സംവിധായകരും നല്ല ചിത്രകാരന്‍മാര്‍ കൂടിയാണ്. സത്യജിത്ത് റേ, ഭരതന്‍, പി.എന്‍.മേനോന്‍, ഐ.വി.ശശി തുടങ്ങിയ പലരും ചിത്രം വരയ്ക്കും. അത്തരം ഒരു പാരമ്പര്യത്തില്‍ നിന്നു വന്നതുകൊണ്ടു കൂടിയാവാം ഈ സംവിധായകര്‍ക്ക് ചിത്രകലയെപ്പറ്റി നല്ല ധാരണയും താല്‍പര്യവും ഉണ്ടായിരുന്നു.
അങ്ങനെ ഇവരുടെ ചില സിനിമകളില്‍ കാലാസംവിധാനം എന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടു. 'അശ്വത്ഥമാവ്', 'ഒരേ തൂവല്‍ പക്ഷികള്‍', 'അക്കരെ', 'പുരുഷാര്‍ത്ഥം', 'ആലീസിന്റെ അന്വേഷണങ്ങള്‍' എന്നീ സിനിമകളുടെ കലാസംവിധാനം സി.എന്‍. കരുണാകരന്‍ എന്നു നിങ്ങള്‍ക്ക് കാണാം. ഈ സിനിമകളെല്ലാം പ്രശസ്തങ്ങളാണ്. നല്ല സിനിമകളുമാണ്. അശ്വത്ഥമാവിന് എനിക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
ശരിക്കും പറഞ്ഞാല്‍ ഈ സിനിമകളുടെ കലാസംവിധാനവുമായി എനിക്ക് വലിയ ബന്ധമില്ല. ഈ സിനിമകളുടെ ചിത്രീകരണം നടക്കുമ്പോള്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാന്‍ പോയിട്ടുള്ളത്. ചില അഭിപ്രായങ്ങള്‍ പറഞ്ഞു. അത്രമാത്രം.
നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് ഈ സിനിമകള്‍ നിര്‍മിച്ചിട്ടുള്ളത്. ഗ്രാന്റ് കിട്ടാന്‍ അപേക്ഷ നല്‍കുമ്പോള്‍ കലാ സംവിധാനത്തിന് നിശ്ചിത യോഗ്യതയുള്ളവര്‍ വേണം. അല്ലെങ്കില്‍ ഗ്രാന്റ് കിട്ടില്ല. കലാ സംവിധാനം നിര്‍വഹിക്കുന്ന പലര്‍ക്കും നിശ്്ചിത യോഗ്യതകളില്ല. അതുകൊണ്ട് അവര്‍ ഫോമുകള്‍ പൂരിപ്പിച്ചത് എന്റെ പേരിലായിരുന്നു. എന്റെ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഒപ്പം ചേര്‍ക്കും. അതിനപ്പുറം സിനിമയിലെ കലാസംവിധാനവുമായി കാര്യമായ ബന്ധമില്ല. ചിത്രരചനയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയാണ് കലാസംവിധാനം. എനിക്കതില്‍ ഒരു താല്‍പര്യവുമില്ല. അതില്‍ മാത്രമല്ല ചിത്രകലയിലല്ലാതെ മറ്റൊന്നിലും എനിക്ക് താല്‍പര്യമില്ല. കലാരംഗത്തുള്ള മറ്റ് പലര്‍ക്കും താല്‍പര്യം തോന്നാവുന്ന പല കാര്യങ്ങളും എന്റെ വിഷയങ്ങളല്ല.
അശ്വത്ഥമാവിന് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ എനിക്ക് ഇക്കാര്യം തുറന്നു പറയേണ്ടി വന്നു. 'കെ.ആര്‍. മോഹനന് അര്‍ഹത പെട്ടതാണ് ഈ അവാര്‍ഡ്, ഞാനൊന്നും ചെയ്തിട്ടില്ല' എന്ന് പരസ്യമായി വേദിയില്‍ വച്ചു പറഞ്ഞു.


അടിയന്തരാവസ്ഥയിലെ 'ഭാഗ്യം'

ഓരോരുത്തരും, അത് കലാകാരനായിക്കോട്ടെ, ചിത്രകാരനായിക്കോട്ടെ, ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരുന്ന കാലമാണ് അടിയന്തരാവസ്ഥ. പക്ഷേ, അത്തരം ജാഗ്രത എന്നെ ബാധിച്ചിരുന്നില്ല എന്നുവേണം കരുതാന്‍. 1975 അവസാനത്തോടെയാണ് പി ആന്‍ഡ് ടി യൂണിയന്‍കാര്‍ എന്നെ സമീപിച്ചു. യൂണിയന്റെ നേതാവ് പ്രഭാകരന്‍ എന്റെ പരിചയക്കാരനാണ്. അന്ന് ഞാന്‍ എറണാകുളത്ത് അയ്യപ്പന്‍കാവിലാണ് താമസം. അവരുടെ ഒരു മാഗസിനുവേണ്ടി മുഖചിത്രം വരച്ചുകൊടുക്കണമെന്നാണ് ആവശ്യം. ആ മാസികയുടെ പേര് ഇപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. യൂണിന്‍കാരുടെ നിലപാടിനനുസരിച്ച് ഞാന്‍ ഒരു മുഖചിത്രം വരച്ചു. അന്നത്തെ എന്റെ നിലപാടും അതില്‍ ഒത്തുചേര്‍ന്നിരിക്കാം. ഇന്ദിരാഗാന്ധിയെ ഒരു നീരാളിയായി ചിത്രീകരിക്കുന്നതായിരുന്നു ആ മുഖചിത്രം എന്നാണെന്റെ ഓര്‍മ. നീരാളി എല്ലാം തന്റെ കൈകള്‍കൊണ്ട് പിടിച്ചെടുക്കുന്നതായിരുന്നു അതിലെ പ്രമേയം. മുഖചിത്രം അവര്‍ക്കിഷ്ടമായി. അവര്‍ സന്തോഷത്തോടെ പോകുകയും ചെയ്തു.
പിന്നീട് ഒരു വര്‍ഷത്തിനുശേഷം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഒരു മടക്കയാത്രയിലായിരുന്നു ഞാന്‍. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രഭാകാരന്‍ നില്‍ക്കുന്നു. 'എവിടുന്നാണ് വരുന്നത്, എങ്ങോട്ടേക്കാണ് യാത്ര', ഞാന്‍ ചോദിച്ചു.
'വരുന്ന വഴിയാണ്. ജയിലില്‍ നിന്ന്', പ്രഭാകാരന്റെ മറുപടി.
'എന്തിന്?'
'അപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലേ, ഞാന്‍ കരുതി നിങ്ങളും അകത്തായിരിക്കുമെന്ന്'', പ്രഭാകരന്‍ പറഞ്ഞു. പതിനൊന്നുമാസം തടവിന് ശേഷം അപ്പോള്‍ മോചിതനായതേയുള്ളൂ അദ്ദേഹം. വീട്ടിലേക്കുള്ള യാത്രയാണ്. പ്രഭാകരനു മേല്‍ ചുമത്തിയ കുറ്റം മാസികയുടെ പത്രാധിപരായിരുന്നു എന്നതാണ്. ആ മാസികയിലെ പടം തന്നെയായിരുന്നു പ്രഭാകരന് എതിരെയുള്ള കുറ്റം. എന്തുകൊണ്ടോ പടം വരച്ചയാളെ തിരയണമെന്ന് ഭരണകൂടത്തിന് തോന്നിയില്ല. ആ മാസിയില്‍ പടം വരച്ചയാളുടെ പേരുണ്ട്. ഒരുപക്ഷേ എന്റെ പേര് അവരുടെ ശ്രദ്ധയില്‍ പതിയാഞ്ഞതാവാം. പ്രഭാകരന്റെ അനുഭവം കേട്ടപ്പോള്‍ ഒരുതരം ഞെട്ടലാണ് തോന്നിയത്.
അടിയന്തരാവസ്ഥകാലത്ത് മാനസികമായും ആശയപരമായുമൊക്കെ ഞാന്‍ ഭരണകൂടത്തിന് എതിരായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനോ പ്രക്ഷോഭകനോ ഒന്നുമായിരുന്നില്ലെങ്കിലും. ഇക്കാലത്ത് സച്ചിദാനന്ദന്‍, ബി.രാജീവ്, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുമായി എനിക്ക് നല്ല അടുപ്പമുണ്ട്. ചിത്രകലയോടുള്ള അവരുടെ താല്‍പര്യമാണ് ഈ ബന്ധത്തിന് മുഖ്യകാരണം. അവരില്‍ പലരോടുമുള്ള അടുപ്പം ഇന്നും സൂക്ഷിക്കുന്നു.
ജയില്‍ മോചിതനായ ശേഷം സിവിക് ചന്ദ്രന്‍, ജയിലിലെ തടവുകാര്‍ രചിച്ച കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കി. 1978 ല്‍ 'തടവറക്കവിതകള്‍' എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ അതിന്റെ മുഖചിത്രം എന്റേതായിരുന്നു. അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശ ലംഘനങ്ങളോടുള്ള എന്റെ എതിര്‍പ്പും ആ കവറില്‍ ഉള്‍ച്ചേര്‍ന്നിരുന്നു എന്നുവേണം കരുതാന്‍.



ലോകവേദിയിലെ പ്രദര്‍ശനങ്ങള്‍

1968 ല്‍ മദ്രാസില്‍ വച്ചാണ് ആദ്യമായി എന്റെ ചിത്ര പ്രദര്‍ശനം നടക്കുന്നത്. അതിനുശേഷം രാജ്യത്തിനകത്തും പുറത്തും പലയിടങ്ങളിലും പ്രദര്‍ശനം നടത്തിയിട്ടുണ്ട്. അന്‍പതോളം ഏകാംഗ ചിത്രപ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയായി.
പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ ഒരു ചിത്ര പ്രദര്‍ശനം കിഴക്കന്‍ ജര്‍മനിയില്‍ നടന്നു. അധികമാര്‍ക്കും അറിയില്ല ഇക്കാര്യം.അന്ന് മദ്രാസ് സ്‌കൂളില്‍ വന്ന വിദേശ ചിത്രകാരി എന്റെ പടങ്ങള്‍കണ്ട് ഇഷ്ടമായി. കിഴക്കന്‍ ജര്‍മിനിയില്‍ പ്രദര്‍ശനം നടത്താന്‍ കൊണ്ടുപോയിക്കോട്ടേ എന്നു ചോദിച്ചു. എനിക്ക് സമ്മതം. ക്ലാസില്‍ വരച്ച മുപ്പത് ഡ്രോയിംഗുകളാണ് അവര്‍ കൊണ്ടുപോയത്. അവര്‍ പ്രദര്‍ശനം നടത്തി.എന്നാല്‍ ആ പടങ്ങള്‍ അവര്‍ക്ക് തിരിച്ചയക്കാനായില്ല. എന്തൊക്കെയോ സാങ്കേതിക പ്രശ്‌നങ്ങള്‍. അവസാനം എഴുതി ചോദിച്ചതനുസരിച്ച് ഒരു ചിത്രകലാ സ്‌കൂളിന് ആ ചിത്രങ്ങള്‍ സമ്മാനമായി നല്‍കാന്‍ സമ്മാനിച്ചു. പക്ഷേ, ആ ചിത്ര പ്രദര്‍ശനം നടന്നതിന് രേഖകളൊന്നുമില്ല.
പിന്നീട് 2002 ല്‍ റിയോ ഡി ജനീറോ ഉള്‍പ്പടെ ബ്രസീലിലെ നാല് വലിയ നഗരങ്ങളില്‍ പ്രദര്‍ശനം നടന്നു. 200 3 ല്‍ അമേരിക്കയിലെ മൂന്ന് നഗരങ്ങളിലും അതേ വര്‍ഷം കുവൈറ്റിലും പ്രദര്‍ശനം നടത്തി.
വിദേശത്തെ ചിത്രപ്രദര്‍ശനങ്ങള്‍ കുറേയേറെ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ചിത്രങ്ങളുടെ കാര്യത്തില്‍ ഏറെക്കുറെ ഇന്ത്യയുടേതിന് സമാനമായ അവസ്ഥയാണ് വിദേശ രാജ്യങ്ങളിലുമുള്ളത്. കുറച്ചുപേര്‍ മാത്രമാണ് ചിത്രങ്ങള്‍ ആസ്വദിക്കുന്നവര്‍. വാന്‍ഗോഗ്, ഡാവിഞ്ചി തുടങ്ങിയ മാസ്‌റ്റേഴ്‌സിന്റെ വര്‍ക്കുകള്‍ കാണാന്‍ ആളുകള്‍ ചെല്ലും. അല്ലാതെ അപ്രശസ്തര്‍ എന്നു അവര്‍ക്ക് തോന്നുന്നവരുടെ വര്‍ക്കുകള്‍ കാണാനൊന്നും അവിടെയുള്ളവര്‍ ശ്രമിക്കാറില്ല. വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് നമ്മളുടെ ചിത്രങ്ങള്‍ ഇഷ്ടമാണ്. പക്ഷേ മേടിക്കാന്‍ ഭയം. വിലക്കൂടുതല്ല കാരണം. നമ്മുടെ ചിത്രങ്ങള്‍ ബാക്ക് മാജിക്കുമായി ബന്ധപ്പെട്ടതാണോ എന്നാണ് അവര്‍ക്ക് പേടി. ബ്രസീലുള്‍പ്പടെ എനിക്ക് ബോധ്യമായിട്ടുണ്ട്. ഇന്ത്യയെപ്പറ്റി വിദേശങ്ങളിലെ ധാരണ നമ്മളിപ്പോഴും പ്രാകൃതരും പൗരാണികരുമാണെന്നാണ്. ബാക്ക് മാജിക്കിന്റെ നാടായിട്ടാണ് അവരിപ്പോഴും നമ്മുടെ നാടിനെ കാണുന്നത്. അവരിവിടെ വരുന്നതും ആ പൗരാണികത കാണാനാണ്. എന്റെ ചില ചിത്രങ്ങള്‍ കണ്ട് ഇതില്‍ ബ്ലാക്ക് മാജിക്കല്‍ ദൈവങ്ങളാണോ എന്നുള്ള സംശയം പലരും എന്നോടു തന്നെ തുറന്നു ചോദിച്ചു. ചിത്രങ്ങള്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി വയ്ക്കാന്‍ അവര്‍ ഭയപ്പെട്ടു. അതെനിക്ക് പുതിയ അനുഭവമായിരുന്നു.


ചിത്രമെഴുത്ത് സങ്കല്‍പങ്ങള്‍

മദ്രാസിലെ പഠന കാലത്തിനും ഇപ്പോഴെത്തി നില്‍ക്കുന്ന ദൂരത്തിനയിലും ഒരു തുടര്‍ച്ചയുണ്ട്. ഇക്കാലങ്ങളില്‍ ചിത്രകാഴ്പ്പാടുകളില്‍ പലതരത്തില്‍ മാറ്റം വന്നിട്ടുണ്ട്. പഠനസമയത്ത് ഞാന്‍ കൂടുതലും ലാന്‍ഡ് സ്‌കേപ്പുകളാണു വരച്ചിരുന്നത്. യൂറോപ്യന്‍ സ്വാധീനവും അന്നുണ്ടായിരുന്നു. ഭാരതീയ ശില്‍പ്പകലയെയും ചിത്രകലയെയും ഭാരതസംസ്‌കാരത്തെയും അടുത്തറിഞ്ഞപ്പോള്‍ യൂറോപ്യന്‍ സ്വാധീനത്തിന്റെ ചങ്ങലകള്‍ ഞാന്‍ പൊട്ടിച്ചു. മാറ്റമുള്‍ക്കൊണ്ട് വരച്ചു തുടങ്ങിയതിന്റെ തുടര്‍ച്ചയാണ് എന്റെ ചിത്രങ്ങള്‍. കേരളീയ/ഭാരതീയ പാരമ്പര്യത്തനിമ ഉള്‍ക്കൊണ്ട സാംസ്‌കാരിക ചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ രേഖകളുടേയും വര്‍ണങ്ങളുടേയും സമന്വയമാണ് എന്റെ ചിത്രങ്ങള്‍ എന്നുവേണമെങ്കില്‍ പറയാം. ചുവര്‍ ചിത്രം, കളമെഴുത്ത്, അനുഷ്ഠാനകലാരൂപങ്ങള്‍ എന്നിവകളുടെ രചനാ സമ്പ്രദായങ്ങളുടെ സ്വാധീനവും കണ്ടെത്താം. ഒരുകാലത്ത് എനിക്ക് മ്യൂറല്‍ ഇഷ്ടമായിരുന്നു. എന്നാല്‍ ഇന്നത്രയ്ക്ക് ഇഷ്ടമില്ല. മ്യൂറലിന്റെ ആവര്‍ത്തന സ്വഭാവവും മടുപ്പുളവാക്കി. ഒപ്പം അത് കൂടുതല്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടു.
സാഹിത്യകാരന്മാര്‍ക്കു മാത്രമല്ല , ചിത്രകാരന്മാര്‍ക്കും കഥപറയാനാകും. അങ്ങനെ കഥ പറയുന്ന ശൈലിയാണ് ചിത്രരചനയില്‍ ഞാന്‍ സ്വീകരിക്കുന്നത്. 'ചിത്രകൂടം' പൂട്ടിയശേഷം പൂര്‍ണ സമയ ചിത്രകാരനായാണ് ജീവിക്കുന്നത്. അതിനിടയില്‍ കേരള ലളിത കലാ അക്കാദമിയുടെ അവാര്‍ഡുകള്‍ 1971, 72, 75 വര്‍ഷങ്ങളില്‍ കിട്ടി. പിന്നീട് അതേ അക്കാദമിയുടെ ചെയര്‍മാനുമായി.
ഇക്കാലത്ത് കേരളത്തിലെ എല്ലാ പ്രമുഖ പ്രസാധശാലകള്‍ക്കും വേണ്ടി പുസ്തകത്തിന് കവര്‍ ചിത്രങ്ങള്‍ വരച്ചു. നൂറുകണക്കിന് വരും ആ പുസ്തകങ്ങള്‍. പക്ഷേ, ഇപ്പോള്‍ പുസ്തകങ്ങള്‍ക്ക് കവര്‍ ചിത്രകാരന്‍ വരയ്ക്കുന്ന കാലം ഏതാണ്ട് അസ്തമിച്ചു. എല്ലാം കമ്പ്യൂട്ടറിലേക്ക് മാറി. നല്ല ഒരു ഡിസൈനര്‍ക്ക് വളരെയെളുപ്പം കവറുകള്‍ വരയ്ക്കാം. കവറിന്റെ കാര്യത്തില്‍ മാത്രമല്ല ചിത്രകലാ രംഗത്തും പല മാറ്റങ്ങള്‍ വന്നു. കുറേയൊക്കെ അലസന്‍മാരുടെ ഒരു തലമുറയായിരുന്നു ഞങ്ങളുടേത്. പക്ഷേ ഇന്നു ചിത്രകലാ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ മുഴുവന്‍ ഉപയോഗിക്കുന്നുണ്ട്. പ്രാക്ടിക്കലാണ് അവര്‍. തങ്ങളുടെ ചിത്രങ്ങള്‍ വലിയ തുകയ്്ക്ക് വില്‍ക്കപ്പെടണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. അതനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അവര്‍ ഓരോരുത്തരും ഓരോ 'സ്‌കൂളാണ്.'
ചിത്രങ്ങള്‍ ഞാനും വില്‍ക്കാറുണ്ടെങ്കിലും വാസ്തവത്തില്‍ എനിക്ക് അതിനു താല്‍പര്യമില്ല. ഓരോ ചിത്രവും എനിക്ക് പ്രിയപ്പെട്ടതാണ്. കുറച്ച് സാമ്പത്തികശേഷി ഉണ്ടായിരുന്നെങ്കില്‍ ഞാനൊരു പടവും വില്‍ക്കില്ല. ഭാവി തലമുറയ്ക്കുവേണ്ടി വരച്ച ചിത്രങ്ങള്‍ സൂക്ഷിച്ചുവയ്ക്കണം എന്നതാണ് ഉള്ളിലെ ആഗ്രഹം. മുന്‍ തലമുറ തന്നതാണ് നമ്മുടെ സമ്പത്ത്. ചിത്രകലയും അത്തരം സമ്പത്താണ് എന്നാണ് എന്റെ പക്ഷം.
കവറുകള്‍ മാത്രമല്ല, ആനുകാലികള്‍ക്കുവേണ്ടി തുടര്‍ച്ചയായി ഇലുസ്‌ട്രേഷന്‍ വര്‍്കകുകള്‍ ചെയ്തു. കലാകൗമുദി, മാതൃഭൂമി, ഭാഷാപോഷിണി, ഇന്ത്യാടുഡേ, മനോരമ വീക്കിലി, മലയാള നാട് പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി വരച്ചു.
അവാര്‍ഡുകള്‍ ഒരു പിടികിട്ടി. ലളിതകലാ അക്കാദമി ഫെലോഷിപ്പ്, ാജാരവിവര്‍മ്മയുടെ പേരിലുള്ള ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അങ്ങനെ പലതും. അവാര്‍ഡു ലഭിച്ചിക്കുന്നതില്‍ സന്തോഷം. പുരസ്‌കാരങ്ങളോടു താല്‍പര്യമോ ആഗ്രഹമോ കാട്ടുന്ന പ്രകൃതക്കാരനല്ല ഞാന്‍. ചിത്രരചനയുടെ ആദ്യകാലങ്ങളില്‍, മദ്രാസ് ലളിതകലാ അക്കാഡമിയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍ വലിയ ആവേശവും അത്ഭുതവുമൊക്കെ തോന്നിയിരുന്നു. പിന്നീട് ഓരോ അവാര്‍ഡ് കഴിയുന്തോറും താല്‍പ്പര്യം കുറഞ്ഞുവന്നു.
ഒരോ ചിത്രവും ഓരോ പരീക്ഷണമാണ്. രൂപങ്ങളെ, വര്‍ണങ്ങളെ, പ്രതലങ്ങളെയൊക്കെ ഭേദിക്കാനുള്ള ശ്രമം. എല്ലാവരും ചോദിക്കാറുണ്ട് ഏറ്റവും സംതൃപ്തി തോന്നിയ ചിത്രം ഏത് എന്ന്. അങ്ങനെ ഒരു ചിത്രമില്ല. ഏറ്റവും അവസാനം ചെയ്തതാണ് ഏറ്റവും തൃപ്തി തരുന്നത്. എന്റെ ആത്മസംതൃപ്തിയാണ് ഓരോ ചിത്രവും. ആ അവസാനത്തെ ചിത്രത്തില്‍ നിന്നാണു അടുത്തതിലേക്കുള്ള ആരംഭം.
നമ്മുടെ നാട്ടില്‍ ചിത്രകലയെപ്പറ്റി ആളുകള്‍ക്ക വലിയ പിടി പാടൊന്നുമില്ല. ആളുകളുടെ ചോദ്യം ഏത് നിറമാണ് എനിക്ക് കുടുതല്‍ ഇഷ്ടം എന്ന രീതിയിലാണ്. ശരിക്കും പറഞ്ഞാല്‍ ചിത്രകാരന് എല്ലാ നിറവും പ്രിയപ്പെട്ടതാണ്. മനസിലുള്ള ഒരു രൂപത്തിന്, അമൂര്‍ത്തത ആവിഷ്‌കരിക്കുമ്പോള്‍ ചിത്രകാരന്‍ നിറങ്ങളുടെ കാര്യത്തില്‍ ചില തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ഓരോ ചിത്രവും ചിത്രകാരന്റെ പരീക്ഷണമാണ്. ചിത്രകാരന്‍ ചിത്രകാരനെ തന്നെയാണ് പരീക്ഷിക്കുന്നത്. നല്ല കലാ വിമര്‍ശകരും ഇല്ല. കേരളം പോലുള്ള ഒരു സ്ഥലത്ത് ചിത്രകലാ വിമര്‍ശനത്തിനു സ്‌കോപ്പൂം കുറവാണ്. എന്നാല്‍ കലാവിമര്‍ശനം നടത്തുന്നയാള്‍ ചിത്രങ്ങളെ സമീപിക്കേണ്ടത്്് മനശാസ്ത്ര പരമായിട്ടുകൂടിയാണ്. എന്തുകൊണ്ട് ചിത്രകാരന്‍ ഈ ചിത്രം വരച്ചു? എന്തുകൊണ്ട് ഈ നിറം കൊടുത്തു? എന്തായിരുന്നു ചിത്രകാരന്റെ മാനസികമായതലം. ഇങ്ങനെ മനശാസ്പ്രരമായ സമീപനത്തില്‍ കൂടി പരിശോധിച്ചാലേ ഒരു ചിത്രത്തെ പൂര്‍ണമായി മനസ്സിലാക്കാനാവൂ.
കലയെ ഏതെങ്കിലും സിദ്ധാന്തങ്ങളുടെ തലത്തില്‍ ഒതുക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. അമ്പലത്തില്‍ സോപാനസംഗീതം ആലപിക്കുന്ന ഒരാളെ എടുക്കുക. അയാള്‍ അതിലൂടെ എന്ത് സാമൂഹ്യ ഇടപെടലാണ് നടത്തുന്നത്. ഒരര്‍ത്ഥത്തില്‍ അയാളുടേത് ആത്മനിര്‍വൃതിയാണ്. കലയെന്നതിന് ആത്മനിര്‍വൃതിയുടെ തലമുണ്ട്. നമ്മള്‍ വരയ്ക്കുന്നത് നമുക്കുവേണ്ടിയാണ്. പൊതുസമൂഹത്തിലെ പല കാര്യങ്ങളോടും നമുക്കുള്ള പ്രതിപ്രവര്‍ത്തനം കലയില്‍ വന്നുകൊള്ളും. അത് ബോധപൂര്‍വം സൃഷ്ടിക്കേണ്ടതില്ല. അപൈഡ് ആര്‍ട്ട് ചെയ്യുന്നയാള്‍ക്ക് തന്റെ താല്‍പര്യത്തിനും വിരുദ്ധമായി ചിത്രങ്ങള്‍ വരയ്‌ക്കേണ്ടിവരും. അതയാളുടെ ആത്മ നിര്‍വൃതിയായിക്കൊള്ളണമെന്നില്ല. ഒരു സിദ്ധാന്തവും കലാകാരന്‍മാരുടെ മേടില്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്നതാണ് എന്റെ നിലപാട്. കല കലയ്ക്കുവേണ്ടിയാണോ മറ്റെന്തിനെങ്കിലും വേണ്ടിയുള്ളതാണോ എന്നത് വിഷയമാക്കേണ്ട കാര്യമില്ല. സാമൂഹ്യ പ്രതിബദ്ധത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ദുരന്തത്തില്‍ കലാശിക്കും. റഷ്യയില്‍ സ്റ്റാലിന്റെ കാലത്ത് അത് സംഭവിച്ചു. അസമാന്യരായ ചിത്രകാരന്‍മാര്‍ക്ക് രാജ്യം വിടേണ്ടിവന്നു.
ചിത്രകല എന്നത് വ്യക്തിപരമായ ആവിഷ്‌കാരമാണ്. അതുകൊണ്ടാണ് അതില്‍ ഓരോരുത്തരും തന്റെ കൈയ്യൊപ്പ് ചാര്‍ത്തുന്നത്. മനസിലുള്ള വര്‍ണങ്ങള്‍, രൂപങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുക എന്നതാണ് വെല്ലുവിളി. ഓരോ ചിത്രവും അതുകൊണ്ട് തന്നെ ഓരോ വെല്ലുവിളിയെ അതിജീവിക്കലാണ്. ഞാനത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. എനിക്ക് പൂര്‍ണമായി തൃപ്തിയാകുന്ന ഒരു തലംവരെ ഞാനത് തുടരും. അതുണ്ടാകുമോ എന്നത് വേറൊരു കാര്യം.
'ചിലപ്പതികാരത്തിന്' ദൃശ്യ രൂപം കൊടുക്കണം എന്നതാണ് ഇപ്പോള്‍ മനസിലുള്ള കാര്യം. വളരെയേറെ ദൃശ്യ സാധ്യതകളുള്ള കൃതിയാണ ചിലപ്പതികാരം. ആഴിയോളം ആഴമുണ്ട് അതിന്. നിരന്തരമായി ശ്രമിച്ചാലേ വിജയിക്കൂ അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഞാന്‍.
വരും തലമുറ എന്നെ എങ്ങനെ വിലയിരുത്തും അല്ലെങ്കില്‍ അടയാളപ്പെടുത്തുമെന്ന ചിന്ത എനിക്കില്ല. എന്റെ തൃപ്തിക്കുവേണ്ടി ഞാന്‍ വരച്ചു. മറ്റുള്ളവര്‍ക്കും അതു സംതൃപ്തി നല്‍കിയാല്‍ ഒത്തിരി സന്തോഷം.

Malayalam Varika
2010 Onappathippu