Saturday, December 14, 2013

ഒരു വനിതാ ട്രാഫിക് വാര്‍ഡന് ബോധിപ്പിക്കാനുള്ളത്



കൊച്ചി നഗരത്തിലെ തെരുവില്‍, പട്ടാപ്പകല്‍ ഡ്യൂട്ടിക്കിടെ ആണ്‍ ധാര്‍ഷ്ട്യത്താല്‍ ആക്രമിക്കപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ തന്‍െറ അനുഭവം പറയുന്നു. സ്ത്രീ, ദളിത, ഉദ്യോഗസ്ഥ എന്നിങ്ങനെ ജീവിതത്തിലും തൊഴിലിടങ്ങളിലും നേരിടുന്ന പുരുഷനസവര്‍ണ ആക്രമങ്ങളെയും അവഗണനെയും ദുരിതജീവിതത്തെയും പറ്റിയാണ് അവര്‍ സംസാരിക്കുന്നത്. അവരുടെ ചെറുത്ത്നില്‍പ്പ് സുന്ദരമായ കലാപമാണ്. ഇനിയുമേറെ പേര്‍ക്ക് വഴികാട്ടിയാകേണ്ട ഒന്ന്. പത്മിനിയുമായി ആര്‍.കെ.ബിജുരാജ് നടത്തിയ അഭിമുഖ സംഭാഷണത്തിന്‍െറ ലേഖന രൂപമാണ് ചുവടെ:





ഒരു വനിതാ ട്രാഫിക് വാര്‍ഡന്
ബോധിപ്പിക്കാനുള്ളത്

പത്മിനി ഡി.


തെരുവിലെ സാധാരണ മനുഷ്യര്‍ക്ക് എന്താണ് വില? അല്ളെങ്കില്‍, അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു വനിതാ ട്രാഫിക് വാര്‍ഡന് ?
ഞാനീ ചോദ്യങ്ങള്‍ വളരെ മുമ്പേ സ്വയം ഉന്നയിക്കുന്നതാണ്. അനുഭവങ്ങള്‍ അതിന് ഉത്തരം നല്‍കിയിട്ടുമുണ്ട്. അഹങ്കാരികളായ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ചോദ്യത്തിനും ഉത്തരങ്ങള്‍ക്കും ഒന്നും വലിയ പ്രസക്തിയില്ല.  അവരിടുന്നതാണ് വില.
അധികാരം, പണം, ആണെന്ന ബോധം, ജാതി -ഇതൊക്കെ കൂടി കലരുമ്പോള്‍ അഹങ്കാരം താനേ ഉയരും.  എന്തും ചെയ്യാമെന്ന തോന്നല്‍ ഉണരും. അങ്ങനെ തെരുവില്‍ നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ക്കും വില ഇടും. ആക്രമിക്കും. എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടില്ല.  എന്നെപോലുള്ള നിസാരക്കാരായ ഒരാള്‍ അപമാനങ്ങളും അവഗണനയും ആക്രമണങ്ങളും നേരിടേണ്ടിവരുന്നത് സ്വാഭാവികം.  പക്ഷേ, ഈ "സ്വാഭാവികം' അംഗീകരിച്ചുകൊടുക്കാന്‍ എനിക്കാവില്ല. ഈ "ഞാന്‍' വളരെ ചെറിയ വ്യക്തിയാണെങ്കിലും.
കൊച്ചിയിലെ റോഡുകളില്‍ ഏഴ് വര്‍ഷത്തിലേറെയായി പണിയെടുക്കുന്ന സാധാരണ വനിതാ ട്രാഫിക് വാര്‍ഡനാണ് ഞാന്‍. ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാനും സമൂഹത്തില്‍ നിവര്‍ന്ന് നില്‍ക്കാനുമുള്ള ജീവിത മാര്‍ഗമാണ് ഈ തൊഴില്‍. അതിനപ്പുറം ഒന്നുമല്ല. ഈ തൊഴിലുമായി നിന്ന് വെയിലും പുകയും കൊള്ളുമ്പോഴും  മുന്നിലൂടെ ഒഴുകുന്ന വാഹന നിരകളില്‍ ലോകം ഞാന്‍ കാണുന്നുണ്ട്. ഈ വര്‍ഷങ്ങളിലെ "അനുഭവ'ങ്ങളിലേക്ക്  പിന്നാലെ വരാം. ഇപ്പോള്‍ ഞാന്‍ വാര്‍ത്തയാകാനുള്ള കാരണം പറയാം:
നവംബര്‍ 2 ശനിയാഴ്ച കലൂര്‍-  കതൃക്കടവ് റോഡില്‍ സെന്‍റ് ഫ്രാന്‍സിസ് കുരിശുപള്ളി ജങ്ഷനിലായിരുന്നു ഡ്യൂട്ടി. കതൃക്കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നത് ഇവിടെയാണ്. രാവിലെ 11 ന് കലൂര്‍ ഭാഗത്ത് നിന്ന് വന്ന ഒരു കാര്‍ യു ടേണ്‍ പോയിന്‍റും കഴിഞ്ഞ് മുന്നോട്ട് പോയി. അതിനുശേഷം സിഗ്നലൊന്നും കാട്ടാതെ അതിവേഗം പിന്നോട്ട് എടുത്തു. ഇത് കണ്ടല്‍ ഞാന്‍  കാര്‍ മറ്റു വണ്ടികളില്‍ ഇടിക്കാതിരിക്കാന്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി. കാറിന് വഴിതെറ്റിയാതാവുമെന്നും കരുതിയാണു തിരിഞ്ഞു പോകാന്‍ സൗകര്യ പ്രദമായി മറ്റ് വാഹനങ്ങള്‍ നിര്‍ത്തികൊടുത്തത്. ഇരുപത് അടിയോളം റിവേഴ്സ് വന്ന കാര്‍ അതിവേഗം തിരഞ്ഞു പോയി.
 എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേ വാഹനം എന്‍െറ പിന്നില്‍ കൊണ്ടുവന്നുനിര്‍ത്തി. ആ സമയത്ത് റോഡിന്‍െറ വശത്ത് നില്‍ക്കുകയാണ് ഞാന്‍. കാര്‍ ഓടിച്ചയാള്‍ ചാടി പുറത്തിറങ്ങി "എന്‍െറ വണ്ടി ഇടിച്ചത് നീ കണ്ടില്ളെടീ' എന്നീ ചോദിച്ചു മാറിടത്തില്‍ ആഞ്ഞടിച്ചു. യൂണിഫോം വലിച്ചു കീറി. പൊടിയേല്‍ക്കാതിരിക്കാന്‍ മുഖത്ത് കെട്ടിയ തുവാല വലിച്ചുമാറ്റി. യൂണിഫോമിലെ നെയിംപ്ളേറ്റ് വലിച്ചു പൊട്ടിച്ചു. അസഭ്യം പറഞ്ഞു. താന്‍ ഡി.സി.സി.മെമ്പറുടെ മകനാണെന്നും ഇവിടെയൊക്കെ തന്നെയുല്‍ാവുമൊന്നൊക്കെ അയാള്‍ വിളിച്ചു കൂവി. നിന്നെ ഇവിടെ വച്ചിരിക്കില്ലന്ന് ഭീഷണിപ്പെടുത്തി അതിവേഗം കാറില്‍ കയറി ഓടിച്ചുപോയി. പാന്‍്റ്സും ഷര്‍ട്ടുണിഞ്ഞ ഉയരവും വണ്ണവുമുള്ള ആളായിരുന്നു ആക്രമി. പണത്തിന്‍െറ അഹങ്കാരം ശരീരഭാഷയിലുണ്ട്.
 ആള്‍ക്കാര്‍ അപ്പോഴേക്കും ചുറ്റും കൂടാന്‍ തുടങ്ങിയതുകൊണ്ടും കൂടിയാണ് അയാള്‍ വേഗം സ്ഥലം വിട്ടത്.  എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലായില്ല.   അടിയേറ്റതിന്‍െറ വേദന ഒരുവശത്ത്.  അയാള്‍ പറഞ്ഞതും മനസിലായില്ല. അയാളുടെ കാര്‍ ഇടിച്ചത് ഞാന്‍ കണ്ടിരുന്നില്ല. എന്നെ എന്തിനാണ് ഇയാള്‍ ആക്രമിച്ചത് എന്നാണ് ചിന്തിക്കുന്നത്. പരിഭ്രമിച്ചുപോയ എനിക്ക് പ്രതികരിക്കാനായില്ല. ഏതായാലും പെട്ടന്ന് തന്നെ കാറിന്‍െറ നമ്പര്‍ കൈയില്‍ കുറിച്ചിട്ടു. കെഎല്‍-7 ബി വി 4856.
ഉടനെ മൊബൈലില്‍ 100 വിളിച്ച് കണ്‍ട്രോള്‍ റൂമില്‍  പരാതി പറഞ്ഞു. അവര്‍ വണ്ടിയുടെ നമ്പര്‍ എഴുതിയെടുത്തു. അതില്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ല.  ഞാന്‍ അപമാനിതയായി തെരുവില്‍ നില്‍ക്കുകയാണ്. ആള്‍ക്കൂട്ടം കാണ്‍കെ ഒരു പുരുഷന്‍ സ്ത്രീയെ ആക്രമിച്ചിരിക്കുന്നു. യൂണിഫോം കീറി, മറ്റുള്ളവരുടെ സഹതാപ നോട്ടവുമേറ്റ് ഞാനങ്ങനെ നിന്നു. ശരിക്കും അപമാനകരമായ അവസ്ഥാണ് അത്.  സ്ത്രീയെന്ന നിലയിലും ഒരു ഉദ്യോഗസ്ഥയെന്ന നിലയിലും. കരച്ചിലും ദേഷ്യവും വന്നു. പലര്‍ക്കും ഇപ്പോള്‍ ആ അവസ്ഥ പറഞ്ഞാല്‍ മനസിലാവില്ല. അനുഭവിച്ചറിയേണ്ടിവരും.
ഞാന്‍ ട്രാഫിക് സ്റ്റേഷനിലും സംഭവം അറിയിച്ചിരുന്നു. നേരത്തെ വിളിച്ചറിയിച്ചതുനസരിച്ച് രണ്ടുപൊലീസുകാര്‍ കുറേ വൈകി അടുത്തു വന്നു. അവര്‍ എന്നോട് ഞാന്‍ ജോലി ചെയ്യുന്ന ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലേക്ക് ചെല്ലാന്‍ പറഞ്ഞു.  ഓര്‍ക്കണം, അടിയേറ്റ് നില്‍ക്കുന്ന സ്ത്രീയോട് ഇതു പറയുമ്പോള്‍ ഒരു വണ്ടി പോലും പൊലീസുകാരോ ട്രാഫിക് ഉദ്യോഗസ്ഥരോ ഏര്‍പ്പെടുത്തിതരുന്നില്ല. ഞാന്‍ ബസില്‍ ഇടപ്പള്ളി സ്റ്റേഷനിലേക്ക്പോയി. പാതി വഴി എത്തിയപ്പോള്‍ ഫോണില്‍ വിളിവന്നു. ഇടപ്പള്ളിക്കല്ല കടവന്ത്രയിലേക്കാണ് പോകേല്‍തെന്ന്. ഞാന്‍ ബസില്‍ നിന്നിറങ്ങി കടവന്ത്രയിലേക്ക് ബസ് മാറി കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ വന്നു. കടവന്ത്രയിലേക്കല്ല എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്കാണ് ചെല്ളേണ്ടതെന്ന്. ആ സമയത്ത് ബൈപാസ് റോഡിലാണ് ഞാന്‍. അവിടെ ഇറങ്ങി. തിരിക്കുള്ള നഗരത്തില്‍ ബസുകള്‍ മാറിക്കയറി ഒരു വിധം ഞാന്‍ നോര്‍ത്ത് സ്റ്റേഷനിലത്തെി. മൂന്നു മണിക്കൂര്‍ കഴിഞ്ഞിരുന്നു അപ്പോള്‍. ഒടുവില്‍ പരാതി എഴുതി നല്‍കി.

ഠഠഠ

ആക്രമിക്കപ്പെട്ട വിവരം വിളിച്ചറിയിച്ചതുമുതല്‍ പൊലീസുകാര്‍ ബോധപൂര്‍വം ഉപേക്ഷ കാട്ടുകയാണ് ചെയ്തത്. കാറിന്‍െറ നമ്പര്‍ ഞാനുടനെ വിളിച്ചു പറഞ്ഞിരുന്നു. വേണമെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമിയെ പിടികൂടാം. അതുല്‍ായില്ല. സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയത് വൈകി എന്നായിരുന്നു പൊലീസിന്‍െറ പ്രതികരണം. പക്ഷേ, ഇവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വിവിധ സ്റ്റേഷനുകളിലേക്ക് മാറി മാറി സഞ്ചരിച്ചതുകൊണ്ടാണ് ഇത്രയും വൈകിയതെന്ന യാഥാര്‍ഥ്യം പൊലീസുകാര്‍ മറന്നു. എവിടെയും പരാതിക്കാരി കുറ്റക്കാരിയാകുന്ന അവസ്ഥയാണ്. അതിന്‍െറ തുടക്കമായിരുന്നു വൈകിയെന്ന വാദം.
പരാതി നല്‍കാനൊരുങ്ങുമ്പോള്‍ പരിചയമുള്ള ഒരു മുതിര്‍ന്ന പൊലീസുകാരന്‍ ഉപദേശിച്ചു: മോളെ നിന്നെ നെഞ്ചില്‍ ഇടിച്ച കാര്യവും യൂണിഫോം കീറിയ കാര്യവും  ഒന്നും പറയേണ്ട. അക്രമി രാഷ്ട്രീയ ബന്ധം പറഞ്ഞതും പരാതിയില്‍ എഴുതേല്‍. അത് കേസിന് ദോഷമാകും. ഉപദേശ രൂപേണയാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അപ്പോള്‍ അതില്‍ എനിക്ക് ഒന്നും തോന്നിയില്ല. അതിനാല്‍ പരാതി അയാള്‍ പറയുന്നതുപോലെ നല്‍കി. പിന്നെയാണ് ഉദ്യോഗസ്ഥന്‍ എനിക്ക് വേല്‍ിയല്ല. പ്രതിക്ക് വേണ്ടിയാണ് സംസാരിച്ചത് എന്ന് മനസിലായത്. കേസ് അക്രമിക്ക് ദോഷകരമാകരുത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കതെ പോകരുത്. ഇത് മനസിലാക്കിയപ്പോള്‍ ഞാന്‍ പിന്നീട് കൃത്യമായ വിവരങ്ങള്‍ കാണിച്ച് വിശദ പരാതി നല്‍കി.
നഗരം ചുറ്റിക്കറങ്ങി നോര്‍ത്ത് സ്റ്റേഷനിലത്തെി പരാതി നല്‍കിയപ്പോഴേക്കും ഞാന്‍ അവശയായിരുന്നു. ശാരീരികമായ ക്ഷീണം ഒരു വശത്ത്. അപമാനം മറ്റൊരുവശത്ത്. അവശയാണെങ്കിലും ബസില്‍ കയറി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ തേടി. സാധാരണ നിലയില്‍ പൊലീസുകാരോ, ട്രാഫിക് പൊലീസുകാരോ ആണ് എന്നെ ആശുപത്രിയിലാക്കേണ്ടത്. അവര്‍ സാധാരണ ഒരു പരാതിക്കാരന് നല്‍കുന്ന സ്ഥാനം പോലും എനിക്ക് നല്‍കിയില്ല.  മര്‍ദനമേറ്റതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പിന്നീട് പൊലീസിന് നല്‍കി. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ താന്‍ അവിടെ നല്‍കിയ മൊഴിയും പൊലീസ്സ്റ്റേഷനില്‍ നല്‍കിയ മൊഴിയും വ്യത്യസ്തമാണെന്നു പറഞ്ഞ് കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചു. മൊഴി വ്യത്യസ്തമാകാനിടയായ സാഹചര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്.
എന്‍െറ പരാതിയില്‍ കലൂര്‍ അശോക റോഡില്‍ കപ്പാട്ടില്‍ വീട്ടില്‍ വിനോഷ് വര്‍ഗീസിനെ(27) പ്രതിയാക്കി പൊലീസ് കേസെടുത്തു. സംഭവം നടന്നിട്ട് ഇപ്പോള്‍ എട്ട് ദിവസം കഴിഞ്ഞിരിക്കുന്നു. പൊലീസിന്  പ്രതിയെ പിടികൂടാനായില്ല. അതിനുള്ള ശ്രമമില്ല. പ്രതി ഒളിവിലാണെന്നാണു പൊലീസിന്‍െറ ന്യായം.പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ലത്രെ. അതേ സമയം  മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ശ്രമം നടത്തുന്നുമുണ്ട്.
 താല്‍ക്കാലിക ജോലിയായതിനാല്‍  ട്രാഫിക് സ്റ്റേഷനില്‍നിന്നും മതിയായ പിന്തുണയില്ല. ചിലര്‍ സഹപ്രവര്‍ത്തകര്‍ ഒപ്പമുണ്ട് എന്നു മാത്രം.മാനസികമായി തളര്‍ത്തുന്ന സമീപനങ്ങളാണ് ചില ട്രാഫിക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
കേസുമായി ബന്ധപ്പെട്ടു പൊലീസ്  സ്റ്റേഷനില്‍നിന്ന് ഇടയ്ക്കിടെ വിളിക്കും. പക്ഷെ എന്‍്റെ ഭാഗത്താണു കുറ്റമുള്ളതെന്ന നിലയ്ക്കാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാവണം ഇത്. രാഷ്ട്രീയ സ്വാധീനം മൂലമാണ് പ്രതിയെ പിടിക്കാത്തത് എന്നാണ് മനസിലാകുന്നത്.പ്രതിയെ പിടികൂടാന്‍ കഴിയാത്ത പൊലീസ് എന്‍െറ ഫോണ്‍ ചോര്‍ത്താനാണ് ശ്രമിക്കുന്നത്.   പലപ്പോഴായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നു.  നിരന്തരം സമര്‍ദം ചെലുത്തി കേസില്‍നിന്ന്  പിന്തിരിപ്പിക്കാനാണ് ശ്രമം.  
അതേസമയം, വനിതാ ട്രാഫിക് വാര്‍ഡനെ യാതൊരു വിധത്തിലും അപമാനിച്ചിട്ടില്ളെന്നും മുമ്പിലുണ്ടായിരുന്ന ബൈക്ക് കാറിലിടിച്ചത് വാര്‍ഡന്‍്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ തങ്ങളോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നും  കാണിച്ച് പ്രതിയുടെ ഭാര്യ പ്രസ്താവനയുമായി പത്രമോഫീസ് കയറിയിറങ്ങി. അവര്‍ കാറില്‍ ഉണ്ടായിരുന്നില്ല. ബൈക്ക് യാത്രക്കാരനെ തടയാതിരുന്നതു ചോദ്യം ചെയ്തപ്പോള്‍ ട്രാഫിക് വാര്‍ഡന്‍ മോശമായി പെരുമാറിയതെന്നാണു പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ഹര്‍ജിയിലും പറയുന്നത്. ഞാന്‍ ഒരാളോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ആരെയും ചീത്തപറഞ്ഞിട്ടുമില്ല. ഹൃദയത്തില്‍ തൊട്ടാണ് ഞാനിത് പറയുന്നത്. കേസ് അനുകൂലമാക്കാനാണ് ഇത്തരം നുണകളമായി പ്രതിയും കുടുംബവും രംഗത്ത് വരുന്നത്.

ഠഠഠ

ഞാന്‍ എറണാകുളത്ത് നെട്ടൂരിലാണ് താമസിക്കുന്നത്. എസ്.സി. വിഭാഗത്തില്‍ (ദളിത്) പെട്ടവരാണ് ഞങ്ങള്‍. സ്വന്തമായി വീടില്ല.  വാടകവീട്ടിലാണ് താമസം.  ഭര്‍ത്താവില്ല.12 വര്‍ഷമായി എറണാകുളത്ത് പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുകയാണ്. രണ്ടുപെണ്‍മക്കളാണുള്ളത്. മൂത്തമകളെ അടുത്തിടെ കെട്ടിച്ചയച്ചു. ഇളയമകള്‍ രമ്യ പ്ളസ് വണ്‍ വരെ പഠിച്ചു. നിവൃത്തിയില്ലാത്തതിനാല്‍ പഠിക്കാന്‍ വിട്ടില്ല. സഹായത്തിന് ബന്ധുക്കളുമില്ല.
ആദ്യം ഹോം നഴ്സായി കുറച്ചുകാലം പണിയെടുത്തു. അതിനുശേഷം ഒരു കമ്പനിയില്‍ സെക്യൂരിറ്റി ജോലി ചെയ്തു. ഏഴ് വര്‍ഷമായി ട്രാഫിക് വാര്‍ഡനായിട്ട്. ഇങ്ങനെ ഈ ജോലിയില്‍ തുടരാന്‍ പ്രേരിപ്പിച്ച ഒരു ഘടകം യൂണിഫോം ഒരു ശക്തിയാണെന്ന തോന്നല്‍ മനസിലുണ്ടായതുകൊണ്ട് കൂടിയാണ്. അതാണിപ്പോള്‍ ഇല്ലാതായത്. ആദ്യം തൃപ്പൂണിത്തുറ വടക്കേകോട്ടയിലും മറ്റുമായിരുന്നു ജോലി. അന്ന് 120 രൂപയാണ് പ്രതിദിന വേതനം. രണ്ടുവര്‍ഷം മുമ്പ് എന്നെയും 50 നടുത്ത് പേരെയും ലൈന്‍ ട്രാഫികിലേക്ക് എടുത്തു. ഇപ്പോള്‍ ദിവസം  300 രൂപയാണ് കൂലി. അതു മുടങ്ങാതെ കിട്ടിയില്ളെങ്കില്‍ ജീവിതം വഴിമുട്ടും.  കുട്ടികളുടെ കാര്യം പരുങ്ങലിലാവും. വാടക കൊടുക്കാനാവില്ല.അതിനാല്‍ 30 ദിവസവും ജോലിക്ക് പോകും.
നവംബര്‍ 2 ന് ആക്രമിക്കപ്പെട്ടെങ്കിലും  വേദന സഹിച്ചും തിങ്കളാഴ്ച  ജോലിക്ക് ചെന്നു. കുടുംബം പട്ടിണിയാവരുത് എന്നാണ് മനസിലുണ്ടായിരുന്നത്. ഒന്നര വര്‍ഷം മുമ്പ് എന്നെ ഒരു കാര്‍ ഇടിച്ചിട്ടു. ഇടപ്പള്ളിയില്‍ പള്ളിക്ക് മുമ്പില്‍ ഗതാഗതം നിയന്ത്രിക്കുമ്പോഴായിരുന്നു അത്. ഓട്ടോമാറ്റിക് സിഗ്നല്‍ കിട്ടി പാഞ്ഞുവന്ന വാഹനങ്ങള്‍ക്ക് ഞാന്‍ സ്റ്റോപ്പ് കാണിച്ചു. റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നവരെ സഹായിക്കാനായിരുന്നു. എന്നാല്‍, ഒരു കാര്‍ നിന്നില്ല. ഇടിച്ചിട്ടു. റോഡിലിടിച്ച് തല പൊട്ടി (ഇപ്പോള്‍ നെറ്റിയില്‍ മുഴച്ച പാടുണ്ട്) കാലില്‍ ചതവ്. ഞരമ്പുകള്‍ക്ക് കേട് പാട് സംഭവിച്ചു. സ്റ്റേഷിനടുത്തായത് കൊണ്ട് അവിടെയുള്ളവരെല്ലാം ചേര്‍ന്ന് ആശുപത്രിയിലാക്കി. ലീവ് എടുത്ത്കൊള്ളാന്‍ അനുവാദം കിട്ടി. അപ്പോള്‍ എന്‍െറ പ്രതീക്ഷ എന്തെങ്കിലും സഹായം ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ചെയ്യുമെന്നായിരുന്നു. 24 ദിവസം ഞാന്‍ ആശുപത്രിയിലായിരുന്നു.  വേതനം വരുന്ന ദിവസം ബാങ്കില്‍ നോക്കിയപ്പോള്‍ ഒരു തുകയും എത്തിയിട്ടില്ല. എടുത്ത അവധിയെല്ലാം ശമ്പളമില്ലാത്തതാണ്. ഇതാണ് ഞങ്ങളുടെ അവസ്ഥ. അപ്പോള്‍ ഇനി എന്ത് ചെയ്യുമെന്ന് കരുതി വിഷമിച്ചു. ഒടുവില്‍ വീണ്ടും ജോലിക്ക് പോകന്‍ തീരുമാനിച്ചു. ഡോക്ടര്‍ ബെഡ് റെസ്റ്റ് പറഞ്ഞിരിക്കുന്നതാണ്. ഞാന്‍ ട്രാഫിക് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞ് മാടവനയില്‍ ഡ്യൂട്ടി മേടിച്ചു. വീട്ടില്‍ നിന്ന് മൂന്ന് സ്റ്റോപ്പ് അപ്പുറമാണ് മാടവന. കാലില്‍ വലിയ കെട്ടുമായി രണ്ടു കിലോമീറ്ററിലധികം ദിവസവും നടന്നുപോയി എട്ട് മണിക്കൂറോളം പണിയെടുത്തു. അങ്ങനെ ചെയ്യാതിരിക്കാന്‍ ആവില്ല. ചെയ്തില്ളെങ്കില്‍ അടുപ്പില്‍ കഞ്ഞിപുകയില്ല.
ആക്രമിക്കപ്പെട്ട ദിവസം പഴയ വാടക വീട് ഒഴിയേല്‍ സമയമായിരുന്നു. 11 മാസ വാടക്കരാര്‍ കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്‍െറ വേദന എങ്ങനെ പുതിയ വാടകവീട് കണ്ടത്തെുമെന്നായിരുന്നു. ഇപ്പോഴിത് കണ്ടത്തെി. ഇന്നാണ് ഇങ്ങോട്ട് മാറിയത്. മൂന്ന് നാല് ദിവസം കൂടി ലീവിന് അപേക്ഷകൊടുത്തിട്ടുണ്ട്. ഈ അവധി ദിനങ്ങളിലെ പണം കണ്ടത്തൊന്‍ ഓവര്‍ടൈം ഡ്യൂട്ടി ചെയ്താലേ കഴിയൂ.
ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും  ജോലിക്കു ചെന്നു. നെഞ്ചിലെ കടുത്ത വേദന കടിച്ചമര്‍ത്തിയാണ് ചെന്നത്. എന്നാല്‍, തിങ്കളാഴ്ച ഉച്ചയോടെ അസ്വസ്ഥത കൂടി. അതിനാല്‍ വൈകിട്ട് നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.നാല് ദിവസം ആശുപത്രിയില്‍ കിടന്നു.
ഈ സമയത്ത് ചില നല്ല നീക്കങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇടതു വനിതാ സംഘടനകള്‍ ഉള്‍പെടെയുള്ളവര്‍ അനകൂലമായി രംഗത്തത്തെി. പ്രതിയെ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡി.വൈ.എഫ്.ഐ.യും പ്രതിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. എന്നിട്ടും പ്രതിയെ പിടികൂടാനായില്ല. ഏതോ ഒരു പത്രത്തില്‍ പ്രതി വിദേശത്തേക്ക് കടന്നതായി പറയുന്നു.
ഇതുവരെ എഫ്.ഐ. ആര്‍ എനിക്ക് കിട്ടിയിട്ടില്ല. അതില്‍ പ്രതിക്കെതിരെ ജോലിക്ക് തടസമുണ്ടാക്കി എന്ന വകുപ്പ് മാത്രമാണ് ചേര്‍ത്തിരിക്കുന്നതെന്നറിയുന്നു. ആ വകുപ്പ് മാത്രമാണെങ്കില്‍ കേസ് നിലനില്‍ക്കില്ല. ഞാന്‍ സര്‍ക്കാര്‍ ജോലിക്കാരിയല്ലല്ളോ. എന്നാല്‍, ചുമത്തേല്‍ വകുപ്പുകള്‍ സ്ത്രീള്‍ക്കും ദളിതര്‍ക്ക് നേരെയുള്ള അതിക്രമ കുറ്റമാണ്. പൊലീസ് മന:പുര്‍വം ആ വകുപ്പുകള്‍ ചുമത്താത്താണെന്ന് കരുതുന്നു. ആ വകുപ്പുകള്‍ ചുമത്തിയാല്‍ ജാമ്യം ലഭിക്കില്ല.
 പരാതിക്കാരി ഞാന്‍ ആയതുകൊണ്ടാണ് പൊലീസ്  ഉപേക്ഷ കാട്ടുന്നത്. അവര്‍ നോക്കുമ്പോള്‍ ഞാന്‍ സ്ത്രീ. ദരിദ്ര. ദളിത. ഇത് സംഭവിച്ചത് പുരുഷനാണെന്ന് കരുതുക. അപ്പോള്‍ ഇതാവുമോ പൊലീസ് സമീപനം? അല്ളെങ്കില്‍ കുറച്ച് പണമുള്ള, ജാതിയമായി ഉയര്‍ന്ന സത്രീയായിരുന്നെങ്കില്‍? അല്ളെന്ന് ഉറപ്പ്. അപ്പോള്‍ അവര്‍ വ്യക്തമായി കരുതുന്നത് എന്നെപ്പോലൊരാളോട് ഇങ്ങനെയൊക്കെ പെരുമാറിയാല്‍ മതിയെന്നാണ്.  ഇതിന്‍െറ തന്നെ മറ്റൊരു വകഭേദമായിരുന്നു ഞാന്‍ ആക്രമിക്കപ്പെട്ടതിന് പിന്നിലും. സ്ത്രീ, ദരിദ്ര, ദളിത- ഇവള്‍ എവിടെ വരെ പോകും എന്ന പുശ്ചമായിരുന്നു കാര്‍ ഓടിച്ചയാള്‍ക്കുമുണ്ടായിരുന്നത്.



ഠഠഠ

പലരും കരുതുന്നതുപോലെ ട്രാഫിക് വാര്‍ഡന്‍ എന്നത് സുഖകരമായ ജോലിയൊന്നുമല്ല. രാവിലെ മുതല്‍ രാത്രി വൈകുവോളം വരെ  പൊടിയും പുകയും  കൊള്ളണം. വെയിലത്ത് തുടര്‍ച്ചയായി നില്‍ക്കണം. ശരീരമാസകലം കരുവാളിക്കും. മഴക്കാലത്ത് മഴ മുഴുവന്‍ കൊള്ളണം.ഒരേ നില്‍പ്പ് തുടരുന്നതിനാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ വേറെ. ചിലപ്പോഴൊക്കെ കാലില്‍ നീരുവന്ന് നിറയും. പൊടിയും പുകയും ശ്വസിച്ച് ചുമയും ശ്വാസംമുട്ടലും വരും.
ഇതു മാത്രമല്ല ബുദ്ധിമുട്ട്. വാഹനങ്ങളില്‍ വരുന്നരുടെ ആഭാസത്തരങ്ങള്‍ സഹിക്കണം. ചിലര്‍ നോട്ടംകൊണ്ട് മാനഭംഗപ്പെടുത്തും. സിഗ്നല്‍ തെറ്റിച്ചത്തെുന്ന വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ നല്ല ശതമാനം പേരും ചീത്തപറയും. വണ്ടി കൈകാണിച്ച് നിര്‍ത്തി എതിര്‍വശത്ത് നിന്നുള്ള വണ്ടി പോകാന്‍ അവസരം കൊടുത്താല്‍ ചിലര്‍  അസഭ്യംപറയും. നിന്നെയൊക്കെ കാണിച്ചു തരം എന്ന് ഭീഷണിപ്പെടുത്തും. ചിലരോടൊക്കെ "എന്നാല്‍, അങ്ങനെയായിക്കോട്ടെ' എന്ന് മറുപടിയും പറയും.
ട്രാഫിക് വാര്‍ഡനാണെന്നു മനസ്സിലാക്കിയാല്‍ പലരും വണ്ടി നിര്‍ത്തില്ല. കൈയിലെ നീല ബാഡ്ജ് കല്‍ാല്‍ തന്നെ ഡ്രൈവര്‍മാര്‍ക്കറിയാം ട്രാഫിക് വാര്‍ഡനാണെന്ന്. നീല ബാഡ്ജും ഐഡന്‍റിറ്റി കാര്‍ഡും അഴിച്ചു വച്ചാല്‍ ട്രാഫിക് മേലുദ്യോഗസ്ഥര്‍ കണ്ടാല്‍ കുറ്റമാണ്. അവര്‍ ആബ്സന്‍റ് മാര്‍ക് ചെയ്യും. അന്ന് കൂലി കിട്ടില്ല.
മുമ്പ് ഞങ്ങള്‍ക്ക് കറുത്ത ബെല്‍റ്റായിരുന്നു. അത് തന്നെയാണ് വനിതാ ട്രാഫിക് പൊലീസുമാരുടേതും. അപ്പോള്‍ വനിതാ ട്രാഫിക് പൊലീസുമാര്‍ പ്രശ്നമുണ്ടാക്കി. അങ്ങനെ ഞങ്ങളുതേടത് വെളുത്ത ബെല്‍റ്റായി. വെളുത്ത ബെല്‍റ്റും കൈയിലെ നീല ബാഡ്ജും കണ്ടാല്‍ അഹങ്കാരികളായ ഡ്രൈവര്‍മാര്‍ വകവയ്ക്കില്ല. അവര്‍ മുഖമടച്ച് ആട്ടും. ചിലര്‍ നമ്മളെ തോല്‍പ്പിക്കാനെന്ന മട്ടില്‍ നിലത്ത് തുപ്പും.
ഡ്യൂട്ടിക്കിടെ പ്രാഥമികാവശ്യത്തിനുള്ള സൗകര്യമില്ല. ഡ്യൂട്ടിക്കു നില്‍ക്കുന്ന സ്ഥലത്ത് നിന്ന്  പ്രാഥമികാവശ്യത്തിനായി എങ്ങോട്ടേക്കെങ്കിലും പോകണമെങ്കില്‍ 10 മിനിറ്റ് മുന്‍കൂര്‍ അനുവാദം വാങ്ങണം. മൊബൈലില്‍ 30 പൈസ ബാലന്‍സ് ഇല്ളെങ്കില്‍ നിങ്ങള്‍ വലഞ്ഞു പോകും. ഈ 30 പൈസ് എന്നത് മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ മാറുമ്പോള്‍ ട്രാഫിക് സറ്റേഷനില്‍ വിളിച്ചുപറയാനാണ്. അല്ളെങ്കില്‍ അവര്‍ വരുമ്പോള്‍ നമ്മള്‍ സ്ഥലത്തില്ളെങ്കില്‍ നടപടി വരും. മിക്കവാറും അന്നത്തെ കൂലി കിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ട്.
ട്രാഫിക് സ്റ്റേഷനുകളിലാകട്ടെ പ്രാഥമികാ ആവശ്യത്തിന് സൗകര്യമില്ല.  ഡ്രസ് മാറാന്‍ പോലും ഇടമില്ല. അതിനാല്‍ യൂണിഫോമിട്ടാണ് വീട്ടില്‍ നിന്ന് ഡ്യൂട്ടിക്ക് പോകാറ്.  നഗരത്തില്‍ പണിയെടുക്കുന്ന 100 നടുത്ത് ട്രാഫിക് വാര്‍ഡന്‍മാരുണ്ട്. പലരും രാത്രി 9.30 വരെ ജോലിയെടുക്കുന്നു. അതിനുശേഷമാണ് വീട്ടിലേക്ക് പോകുക. ഈ സമയത്ത് ബസുണ്ടാവില്ല. ട്രാഫിക് വകുപ്പിന് ഇവരെ വീട്ടില്‍ എത്തിക്കാന്‍ സംവിധാനമില്ല.  രാത്രി പല വണ്ടികള്‍ കൈകാണിച്ചും മറ്റുമാണ് പലരും വീടണയുന്നത്. ചിലര്‍ മദ്യപിച്ച് മോശമായി പെരുമാറും. പരാതിപ്പെടാന്‍ എല്ലാവരും പറയും. ജോലി പോകുമെന്ന ഭയത്താന്‍ ആരും ഒന്നും മിണ്ടില്ല. അപ്പോള്‍ ഈ സ്ത്രീകളുടെ സുരക്ഷ ആര്‍ക്കും വിഷയമല്ളെന്ന് വരുന്നു.
ദിവസവും വാഹനങ്ങള്‍ക്കു നടുവില്‍ പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ, ചികിത്സാസഹായമോ നല്‍കാനും നടപടിയില്ല. ഡ്യൂട്ടിക്കിടെ അപകടമുല്‍ായാല്‍ അതതു സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കും. അപകടം ചെറുതാണെങ്കില്‍ തനിയെ ആശുപത്രിയിലത്തെി ചികിത്സ തേടണം. ആരോടും പരാതിപ്പെടാറില്ല. അന്നന്നത്തെ അരിക്കായി പണിയെടുക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ സങ്കടം ആര് കേള്‍ക്കാന്‍. പക്ഷെ, ഞാനിപ്പോള്‍ ഇതു പറയുന്നത് ട്രാഫിക് വാര്‍ഡന്‍മാരുടെ അവസ്ഥ എല്ലാവരും അറിയട്ടെ എന്നു കരുതിയാണ്. അവസ്ഥകള്‍ക്ക് മാറ്റം വരണം. ഞാന്‍  ഉറച്ചുനില്‍ക്കുന്നത് ട്രാഫിക് വാര്‍ഡന്‍മാരായി പണിയെടുക്കുന്ന കുറച്ച് സ്ത്രീകള്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടാവട്ടെ എന്നു കൂടി കരുതിയാണ്.

ഠഠഠ

ആക്രമിച്ചയാളെ എനിക്ക് നേരിട്ട് അറിയില്ല. അയാള്‍ അറസ്റ്റിലാകുമ്പോള്‍ കാണണമെന്നുണ്ട്. എന്തിനെന്നെ ആക്രമിച്ചു എന്ന് നേരിട്ട് തന്നെ ചോദിക്കണം. ഞാന്‍ അയാള്‍ക്ക് ഒരു ദോഷവും ചെയ്തില്ലല്ളോ. മുമ്പ് എന്നെ കൊച്ചിയിലെ ഒരു പ്രമാണി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനെതിരെ ഞാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇനി അതിന്‍െറ തുടര്‍ച്ചയായിട്ടാണോ ആക്രമണം. അറിയില്ല. എന്തായാലും അത് നേരിട്ട് തന്നെ അറിയണമെന്നുണ്ട്.
എന്‍െറ ആവശ്യം വളരെ ലളിതമാണ്. കുറ്റം ചെയ്തയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശിക്ഷ നല്‍കണം. ഇനിയൊരു സ്ത്രീയെയും ആക്രമിക്കാന്‍ ആര്‍ക്കും ധൈര്യം വരരുത്. പെണ്ണിന്‍്റെ മാനത്തിനും അന്തത്തസിനും വിലയുണ്ടാവണം.
വീട് വിട്ട് എന്തെങ്കിലും ആവശ്യത്തിന് പുറത്തുപോകുന്ന  മകളെയും, മറ്റ് എല്ലാ പെണ്‍മക്കളെയും ഓര്‍ക്കുമ്പോള്‍ ഭയമാണ്. നടുറോഡില്‍ യൂണിഫോമിട്ടു നില്‍ക്കുന്ന എന്നെ കടന്നു പിടിക്കാന്‍ ധൈര്യമുണ്ട് ഇവിടെയുള്ളവര്‍ പലര്‍ക്കും. അപ്പോള്‍ പാവം നമ്മുടെ പെണ്‍കുട്ടികളുടെ അവസ്ഥയോ.അധികാരവും സ്വാധീനവുമുള്ള ആര്‍ക്കും അസഭ്യം പറയാനും ആക്രമിക്കാനുമുള്ളവരാണോ വനിതാ വാര്‍ഡന്‍മാര്‍? അത്തരക്കാര്‍ക്കു സംരക്ഷണം നല്‍കുന്നവരായി പോലീസും ഡിപ്പാര്‍ട്ട്മെന്‍്റും മാറുകയാണോ? നീതിക്കുവേണ്ടിയുള്ള പോരാട്ടം ജോലി നഷ്ടപ്പെടുത്തുമോയെന്ന് പലരും പറയുന്നു. അങ്ങനെ സംഭവിക്കുമെന്ന് മനസും പറയുന്നു. എന്നാലും ഞാന്‍ പിന്‍മാറില്ല. ജോലി പോയാല്‍ പാത്രം കഴുകിയും വീട്ടു വേലക്കു നിന്നും ഞാന്‍ കുടുംബം പുലര്‍ത്തും. എനിക്ക് ഒരു ജോലിചെയ്യാനും മടിയില്ല.
പ്രതിയുടെ അറസ്റ്റുണ്ടായില്ളെങ്കില്‍ നീതി ലഭിക്കുന്നതുവരെ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന അനേകം സ്ത്രീകളുണ്ട്.  അവരുടെ പ്രാര്‍ഥന കൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം. പരാതി പിന്‍വലിച്ചാല്‍ പിന്നെ  സ്ത്രീയായി കരുതാനാകില്ല. അതുകൊണ്ട് സ്ത്രീകള്‍ക്കുവേണ്ടി പരാതിയില്‍ ഉറച്ചുനില്‍ക്കും. അന്വേഷണം അട്ടിമറിക്കാനാണ് പൊലീസിന്‍െറ നീക്കമെങ്കില്‍ കമീഷണര്‍ ഓഫിസിന് മുന്നില്‍ യൂനിഫോമില്‍ സത്യഗ്രഹം നടത്തുന്നതുള്‍പ്പെടെ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കും.  ഐ.ജിക്കും മനുഷ്യാവകാശ കമീഷനും പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതി നല്‍കും. ഒരു പെണ്ണിനോട് എന്തുമാകാം, പിന്നെയും മാന്യനായി നടക്കാം എന്നാരും ചിന്തിക്കാനിടവരുത്തരുത്. അതിനാല്‍ ഏതറ്റംവരെയും ഞാന്‍ പോകും.  എനിക്ക് വേണ്ടി മാത്രമല്ല. എന്‍െറ മകളും ഇവിടെയുള്ള എല്ലാ പെണ്‍മക്കളും സ്ത്രീകളും തെരുവില്‍ സുരക്ഷിതരായിരിക്കാന്‍ കൂടി.


പച്ചക്കുതിര
2013 ഡിസംബര്‍




No comments:

Post a Comment