Sunday, July 15, 2012

ഈ കര്‍ക്കടക രാമായണ ശീലുകള്‍ ആരുടേത്?



അന്വേഷണം/വിശകലനം

കര്‍ക്കടകം രാമായണ മാസാചരണമായി ആഘോഷിക്കുന്നത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍.എസ്.എസ്. തീരുമാനപ്രകാരമായിരുന്നു. അതിന് മുമ്പ്  രാമായണപാരായണം ഇന്നത്തെ രീതിയില്‍ ഹിന്ദുമതത്തിലില്ലായിരുന്നു.  സംഘപരിവാര്‍ അജണ്ടകള്‍ക്ക് ഹിന്ദുമതവിശ്വാസികള്‍ എങ്ങനെ വിധേയരായി? രാമനും കര്‍ക്കടകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നു.

http://www.doolnews.com/rk-bijuraj-on-raayana-month-in-kerala-with-dalit-perspective-malayalam-article-867.html




ഈ കര്‍ക്കടക രാമായണ ശീലുകള്‍ ആരുടേത്? 

ആര്‍.കെ.ബിജുരാജ്


ഇതിഹാസത്തില്‍ നിന്ന് നായക കഥാപാത്രത്തെ രാഷ്ട്രീയത്തിലേക്ക് ഇറക്കികൊണ്ടുവന്നാണ് സവര്‍ണഹിന്ദുഫാസിസം അതിന്റെ വര്‍ഗീയത ശരിക്കും ആഘോഷിക്കുന്നത്. ഈ വര്‍ഗീയതയായിരുന്നു രാജ്യം കണ്ട എക്കാലത്തെയും വലിയ രാഷ്ട്രീയ ദുരന്തവും. അതുകൊണ്ടു തന്നെ രാമന്‍ എന്ന പുരാണകഥാപാത്രവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതൊരു ഇടപെടലും കേവല  നിഷ്‌കളങ്കതയോടെ സമീപിക്കുന്നത് ശരിയായിരിക്കില്ല.
രാമായണമാസാചരണം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ,  എങ്ങനെ ഇത്തരമൊരു ശീലം ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായി എന്ന് പരിശോധിക്കുന്നതും ഒരു രാഷ്ട്രീയ ഇടപെടലാണ്. എന്നുമുതല്‍ക്കാണ് കര്‍ക്കടകം രാമന് സ്വന്തമായത്? അതില്‍ ഹിന്ദുത്വവാദികളുടെ ശ്രമം എത്രമാത്രമാണ്?


രാമന്‍ എന്ന കഥാപാത്രവും  വിശ്വാസവും

രാമനെ ആരാധിക്കുന്ന പതിവ് ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ മുമ്പ് വ്യാപകമായി ഉണ്ടായിരുന്നില്ല. അതിന് തെളിവ് രാമക്ഷേത്രങ്ങള്‍ രാജ്യത്ത് വളരെ കുറവാണ് എന്നു തന്നെ. വിഷ്ണു-ശിവ ആരാധനയായിരുന്നു മുഖ്യം. ഒട്ടും കുറവല്ലാത്ത അളവില്‍ ദേവീ വിശ്വാസവും നിലനിലനിന്നു (ഹിന്ദു എന്ന സംജ്ഞയില്‍ ലേഖകന്‍ ദളിത്-പിന്നാക്ക ജാതി സമൂഹങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. അവര്‍ ഹിന്ദുമതത്തില്‍ വരുന്നില്ല എന്നതു തന്നെ കാരണം). കേരളത്തിലും സ്ഥിതി സമാനമായിരുന്നു. അത് വ്യക്തമാകുന്നത്  കേരളത്തിലെ രാമക്ഷേത്രങ്ങളുടെ എണ്ണത്തിലാണ്. ആകെ എണ്ണം 21 എന്നാണ് കണക്ക് (ദ കേരള ടെംപിള്‍സ്.കോം). ഇതില്‍ പുതിയതും പഴയതുമായ, ചെറുതും വലുതുമായ, ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. മൊത്തം ക്ഷേത്രങ്ങളുടെ എണ്ണം 1500 ലധികം വരുമ്പോഴാണ് ഈ 21 എന്ന ചെറിയ കണക്ക്. 
1949 ഡിസംബര്‍ 22 ന് അയോധ്യയിലെ ബാബറി മസ്ജിദിന്റെ പൂട്ട് തകര്‍ത്ത് ഹിന്ദുവര്‍ഗീയവാദികള്‍ രാമന്റെയും സീതയുടെ വിഗ്രഹം സ്ഥാപിക്കുന്നതോടെയാണ് രാഷ്ട്രീയത്തിലേക്ക് രാമന്‍ സജീവമായി വരുന്നത്.  തുടര്‍ന്ന് മുസ്‌ളീം വിരുധ വര്‍ഗീയ മനോഭാവം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ വ്യാജ ആരാധകരെ സൃഷ്ടിച്ച്, തെളിഞ്ഞും മറഞ്ഞും നടത്തിയ ഗൂഢശ്രമങ്ങളാണ്  രാമന് സ്വീകാര്യത നല്‍കുന്നത്. അതില്‍ രാമാനന്ദ് സാഗറിന്റെ രാമായണസീരിയലും അതിന്റെ മലയാള പരിഭാഷകളും (അക്കാലത്ത് സീരിയലിന്റെ തിരക്കഥ ഓരോ ആഴ്ചയും മാതൃഭൂമി തങ്ങളുടെ വാരന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു) പങ്കു വഹിച്ചു.
ഇത്തരത്തില്‍ രാമനെ ഹിന്ദു ദൈവമായി പ്രതിഷ്ഠിക്കുമ്പോള്‍ അത്  ദളിത്-സ്ത്രീ വിഭാഗങ്ങളുടെ താല്‍പര്യത്തിന് എതിരായിരുന്നു എന്ന വസ്തുത വിദഗ്ധമായി  മൂടിവെക്കപ്പെട്ടു. ശംഭൂകന്റെ തലയറുക്കല്‍,  ചതിയിലൂടെയുള്ള ബാലി നിഗ്രഹം, ശൂര്‍പണഖയുടെ മുലയും മൂക്കുമരിയല്‍, ഗര്‍ഭിണിയായ സ്ത്രീയെ കൊടുംകാട്ടില്‍ ഉപേക്ഷിക്കല്‍ എന്നിങ്ങനെയുള്ള അനീതിനിറഞ്ഞ അക്രമങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒരിക്കലും ഹിന്ദുത്വവാദികളുടെ രാമായണം ദളിത്-സ്ത്രീപക്ഷങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതായിരുന്നില്ല. 

രാമായണ പാരായണം എന്നു മുതല്‍?

വളരെ പണ്ടു മുതലേ കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടന്നുവരുന്നുവെന്നാണ് രാമായണ മാസാചരണത്തെറ്റി എഴുതിയ ഹിന്ദുപക്ഷക്കാരെല്ലാം (പ്രത്യേകിച്ച് വെബ് സൈറ്റുകളില്‍) പൊതുവില്‍ പറയുന്ന കാര്യം. എന്നാണ് ഈ പണ്ട്? ഒരു നൂറ്റാണ്ട്, അമ്പത് വര്‍ഷം? പെട്ടന്ന് ഉത്തരം ലഭിച്ചെന്നുവരില്ല. പക്ഷേ,  കണക്കുണ്ട്, അത് ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും കയ്യിലാണ്. അതിലേക്ക് നമുക്ക് വരാം.
കേരളത്തില്‍ രാമായണ പാരായണം ഒരിക്കലും സജീവമായിരുന്നിട്ടില്ല. അമ്പലങ്ങളില്‍ ചൊല്ലിയിരുന്നുമില്ല. വിഷ്ണു-ശിവ ക്ഷേത്രങ്ങളില്‍ രാമനെ വാഴ്‌ത്തേണ്ട ആവശ്യമില്ലല്ലോ. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനു മിടയില്‍ ജീവിച്ചുവെന്ന് കരുതുന്ന എഴുത്തച്ഛനാണ് അധ്യാത്മ രാമായണം എഴുതുന്നത്. അച്ചടിയുടെ വികാസവും സാക്ഷരതയുടെ വികാസവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ രാമായണ പാരായണത്തിലെ നൂറ്റാണ്ട് കണക്കുകള്‍ യുക്തിക്ക് നിരക്കുന്നതല്ല.
രാമായണം കേരളത്തില്‍ പാരായണം ചെയ്തിരുന്നുവെങ്കില്‍ അത്  മരണവുമായി ബന്ധപ്പെട്ടാണ്. മരണം ഉറപ്പായ വ്യക്തിയുടെ സമീപത്തിരുന്നും, മരിച്ച വ്യക്തിയുടെ സമീപത്തിരുന്നുമാണ് രാമായണം വായിച്ചിരുന്നത്. അതും  സവര്‍ണ-ജാതി ഹിന്ദുക്കളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു താനും. ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും രാമായണ വായന ഉണ്ടായിരുന്നില്ല. 
അപൂര്‍വം ചില സവര്‍ണ വീടുകളില്‍ മരണവുമായി ബന്ധപ്പെട്ടല്ലാതെ രാമായണം വായിച്ചിട്ടുണ്ടാകാം. എന്നാല്‍, അത് മുപ്പതുവര്‍ഷത്തിന് മുമ്പ് ഒരു പൊതുശീലമോ രീതിയോ ആയിരുന്നില്ല. പതിവായി അമ്പലങ്ങളില്‍ രാമായണ പാരായണം നടത്തുന്നവരോടും, പഴമക്കാരോടും ചോദിക്കുമ്പോള്‍, മുപ്പതുവര്‍ഷത്തിനപ്പുറം അത്തരം ഇല്ല എന്നാണ് ഉത്തരം. രാമായണം ഹിന്ദുവീടുകളില്‍ വായിച്ചിരുന്നുവെങ്കില്‍ തന്നെ, അത് ദലിതരും സ്ത്രീകളും  ആവര്‍ത്തിക്കേണ്ടതുണ്ടോ എന്നതും ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്. ഒരിക്കലും  സന്തോഷം പകരുന്നതല്ല രാമകഥ. 
ഇനി രാമായണം സന്തോഷവും സമാധാനവും പകര്‍ന്നു തരുന്നു എന്നു തന്നെ വയ്ക്കുക. പക്ഷേ, വാല്‍മീകിയുടെ രാമായണത്തില്‍ നിന്ന് എഴുത്തച്ഛന്റെ ആധ്യാത്മിക രാമയാണത്തിനുള്ള പരിവര്‍ത്തനത്തെപ്പറ്റി എന്തു പറയും? രാമനെ വ്യക്തിയും രാജാവുമായി വാല്‍മീകി അവതരിപ്പിക്കുമ്പോള്‍, അതില്‍ നിന്ന് ഭിന്നമായും സവിശേഷത ശക്തിയുള്ള ദൈവമായി അവതരിപ്പിക്കുകയാണ് എഴുത്തച്ഛന്‍. യഥാര്‍ഥത്തില്‍ നൂറുകണക്കിന് രാമായണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, വാല്‍മീകിയുടെ രാമായണത്തിനു പുറത്തുള്ള മറ്റ് രാമായണങ്ങള്‍ക്ക് നേരെ എതിര്‍പ്പുയര്‍ത്തുന്ന സംഘപരിവാറിന് എഴുത്തച്ഛന്റെ രാമായണത്തോട് എതിര്‍പ്പില്ലെന്നിടത്തു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.
കര്‍ക്കടകം പുണ്യമാസമായി ആചരിക്കുന്ന രീതിയും മലയാളികള്‍ക്ക് മുമ്പ് ഉണ്ടായിരുന്നില്ല. കള്ളക്കര്‍ക്കടകം, പഞ്ഞ മാസം എന്ന രീതിയിലാണ് കര്‍ക്കടകത്തെ വിശേഷിപ്പിച്ചിരുന്നത്. മണ്‍സൂണ്‍വേള തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്ന കാലമാണ്. മഴരോഗങ്ങള്‍ വ്യാപിക്കുന്ന സമയം. മതിയായ വൈദ്യ ചികിത്‌സയുടെയും രോഗിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും മൂലം രോഗികളുടെയും പ്രായംചെന്നവരുടെയും മരണം സംഭവിച്ചിരുന്നു എന്നതും വാസ്തവം. കര്‍ഷകര്‍ക്കും മണ്ണില്‍പണിയെടുക്കുന്നവര്‍ക്കും മറ്റ് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പൊതുവില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കും കര്‍ക്കടകം ദുരിതങ്ങളുടെ മാസമാണ്. ഒരിക്കലും പുണ്യമാസമായിരുന്നില്ല.
കര്‍ക്കടകത്തിലെ കറുത്തവാവ് ദിനത്തില്‍ പിതൃതര്‍പ്പണം നടത്തുന്ന പതിവ് ഹിന്ദുക്കള്‍ക്കുണ്ട് എന്നു മാത്രം. എന്നാല്‍, അതും വ്യാപകമായിരുന്നില്ല. ശിവരാത്രിയാണ് പിതൃതര്‍പ്പണത്തിന് തിരഞ്ഞെടുത്ത ദിനം. പിതൃതര്‍പ്പണം പോലും ഒരു മാസം നീളുന്ന പ്രക്രിയയല്ല.
മഴയാണ് കര്‍ക്കടകത്തെ പുണ്യമാസമാക്കുന്നതെങ്കില്‍ അതിന് ഹിന്ദുക്കള്‍ പ്രാര്‍ഥിക്കുക ഇന്ദ്രനെയും അര്‍ജുനനയുമാണ് (അര്‍ജുന ഫല്‍ഗുന ... ചൊല്ലല്‍ ഓര്‍ക്കുക). ആ തരത്തിലും രാമന്‍ പ്രാര്‍ഥനാ വിഗ്രഹമാകുന്നില്ല. 


രാമനും കര്‍ക്കിടകവും തമ്മിലെന്ത്?
-
ചില ഹിന്ദുത്വ-സംഘപരിവാര്‍ വെബ്‌സൈറ്റുകളില്‍ കാണുന്നത് ''മഹാവിഷ്ണുവിന്റെ  ഏഴാമത്തെ അവതാരമായ ശ്രീരാമന്‍ ജനിച്ചത് കര്‍ക്കിടകത്തില്‍ ആദിത്യന്‍ അത്യുച്ചസ്ഥിതാനിയായ കര്‍ക്കടകം രാശിയില്‍ ഉദയം കൊണ്ടവേളയിലാണ്. അതുകൊണ്ട്  ശ്രീരാമജയന്തി ആഘോഷിക്കുന്ന കര്‍ക്കിടകം, രാമായണ മാസമായി മുനിമാര്‍ ആചരിച്ചുവന്നു. അതുതന്നെ മറ്റു ഭക്തജനങ്ങളും  ചെയ്തുവരുന്നു'' എന്നാണ്.  ''ജാതകവശാല്‍ ശ്രീരാമന്റെ ലഗ്‌നം കര്‍ക്കിടകവും പുണര്‍തം നക്ഷത്രവുമാണ്. കുടുംബജീവിതന്മിന് ഐശ്വര്യം നല്‍കുവാന്‍ രാമായണ പാരായണവും രാമനാമജപവും സഹായകരമാണ്''എന്നും എഴുതിക്കാണുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷം പോലെ രാമജയന്തി ആഘോഷം കേരളത്തില്‍ പതിവില്ല. അതെന്തായാലും രാമന്റെ ജന്മദിനമായി ആചരിക്കുന്നത് കര്‍ക്കടക മാസത്തിലല്ല. അത് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വരുന്ന ചൈത്രമാസത്തിലാണ്. അതേ ദിവസം തന്നെയാണ് രാമന്‍ സീതയെ പരിണയിച്ചത് എന്നും വിശ്വാസം. 2011 ല്‍ ഏപ്രില്‍ 12 നായിരുന്നു രാമജയന്തി. 2012 ല്‍ അത് ഏപ്രില്‍ ഒന്നിനാണ്. ചൈത്രമാസത്തിലെ ആദ്യ ദിനമാണത്. 2013 ല്‍ അത് ഏപ്രില്‍ 20 നാണ്. എന്തായാലും അത് കര്‍ക്കടത്തിലല്ല. കര്‍ക്കടകം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായാണ് വരിക.
രാമന്‍ എന്ന് ജനിച്ചു, അതോ ജനിച്ചോ എന്നത് തര്‍ക്ക വിഷയമാണ്. രാമായണം എഴുത്തപ്പെട്ട കാലവും അതുപോലെ തര്‍ക്ക വിഷയം. ക്രിസ്തുവിന് മുമ്പ് 11 ശതകത്തിലാണ് എന്നു ഒരു വിഭാഗം പറയുമ്പോള്‍ മറ്റ് ചില വിദഗ്ധര്‍ അതിലും കുറഞ്ഞ കാലയളവാണ് പറയുന്നത്. പുഷ്‌കര്‍ ഭട്‌നാഗര്‍ തന്റെ പുസ്തകം 'ഡേറ്റിങ് ദ എറ ഓഫ് ലോര്‍ഡ് റാം' പറയുന്നത് രാമന്‍ ജനിച്ചത് ബി.സി 5115 ജനുവരി 10 ന് എന്ന് ഗണിച്ചു പറയുന്നു! അത് ചൈത്രമാസത്തിലെ ശുക്‌ളപക്ഷത്തിന്റെ ഒമ്പതാം ദിനത്തിലാണ്്. ഹിന്ദുവിശ്വാസികളുടെ ഏത് കണക്കുപ്രകാരവും കര്‍ക്കടകം രാമനുമായി ബന്ധപ്പെടുന്നില്ല.


ആര്‍.എസ്.എസിന്റെ വിശാല ഹിന്ദുമഹാസമ്മേളനം

രാമായണ മാസാചരണം എന്നു മുതല്‍ തുടങ്ങി എന്നറിയണമെങ്കില്‍ നമ്മള്‍ എത്തേണ്ടത് 30 വര്‍ഷം മുമ്പ്, ആര്‍.എസ്.എസ്. സംഘടിപ്പിച്ച വിശാല ഹിന്ദു മഹാ സമ്മേളനത്തിലാണ്. 1982 എപ്രില്‍ നാലിന്  എറണാകുളം മഹാരാജാസ് കോളജിലായിരുന്നു സമ്മേളനം. അതിന് തൊട്ടുമുമ്പ് ഭാരതീയ ജനതാപാര്‍ട്ടി രൂപീകരണം ആര്‍.എസ്.എസ്. നടത്തിയിരുന്നു (1980 ഏപ്രില്‍ 6 ന്). ആര്‍.എസ്.എസ്. സര്‍കാര്യവാഹ് പ്രൊഫ രാജേന്ദസിംഗ്, പി. പരമേശര്വന്‍ തുടങ്ങിയവരായിരുന്നു സംഘാകരുടെ റോളില്‍. മുഖ്യ ആസൂത്രണം അന്ന് കേരളത്തില്‍ ആര്‍.എസ്.എസ്. സംഘാടന ചുമതല വഹിച്ച കെ. ഭാസ്‌കര്‍ റാവുവിനായിരുന്നു.  ഹിന്ദു ജനങ്ങളെ ഐക്യപ്പെടുത്തുകയായിരുന്നു സമ്മേളന ലക്ഷ്യം. അന്ന് കേരളത്തിലും രാജ്യത്തും നിലനിന്നിരുന്ന ചില വിഷയങ്ങളെ (ഏറ്റുമാനൂരിലെ ക്ഷേത്രകവര്‍ച്ച, തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് ദലിതര്‍ ഇസ്‌ളാം മതം സ്വീകരിച്ചത്) വര്‍ഗീയമായി ഊതിക്കത്തിക്കുകയായിരുന്നു രഹസ്യമായ മറ്റൊരു ലക്ഷ്യം. ഏപ്രില്‍ അഞ്ചിന് എറണാകുളം ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം നടന്നു. ഹിന്ദു സമാജത്തില്‍ ഹൈന്ദവ നഷ്‌പ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു പ്രതിനിധികള്‍ പൊതുവില്‍ പങ്കുവച്ച വികാരം. ഹിന്ദുബോധം ജനങ്ങളില്‍ ഉറപ്പിക്കാന്‍ കര്‍ക്കടകം രാമായണ മാസമായി ആചരിക്കണമെന്ന പ്രമേയം സമ്മേളനത്തില്‍ പി. പരമേശ്വരന്‍ അവതരിപ്പിച്ചു. വീടുകളിലും ക്ഷേത്രങ്ങളിലും സാമൂഹികമായ രീതിയില്‍ ആധ്യാത്മരാമായണം പാരായണം ചെയ്യണമെന്ന് പി. പരമേശ്വരന്‍ ആവശ്യപ്പെട്ടത് എല്ലാവരും അംഗീകരിച്ചു. 
ഇക്കാര്യം ഒ.രാജഗോപാല്‍ തന്റെ ആത്മകഥയിലും പറയുന്നുണ്ട്. ''ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ തമ്മിലടിച്ചുകൊണ്ടിരുന്ന  ഹിന്ദു ജനതയിലെ വ്യത്യസ്ത ജാതിക്കാര്‍ സ്വന്തം ജാതി താല്‍പര്യങ്ങള്‍ക്കുപരിയായി ഹൈന്ദവ ഐക്യത്തിനുവേണ്ട ഒന്നിച്ചുകൂടി എന്നിടത്താണ് ഈ സമ്മേളനം ശ്രദ്ധേയമാകുന്നത്. ഇത്തരം ഐക്യ ബോധം നിലനിര്‍ത്തുന്നതിന് ആചാരപരമായ നടപടി എന്ന നിലയില്‍ കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കണമെന്ന നിര്‍ദേശം പരമേശ്വരജി മുന്നോട്ടുവച്ചു. അതംഗീകരിക്കപ്പെട്ടു. അങ്ങനെ അന്ന് എളിയ തോതിലാരംഭിച്ച രാമായാണമാസാചരണമാണ് ഇന്ന് ഒരു ജനകീയ ഉത്സവം പോലെ നാടെങ്ങും വ്യാപിച്ചിരിക്കുന്നത്( ജീവിതാമൃതം, പേജ് 140, ഡിസി ബുക്‌സ്).
ജനകീയ ഉത്സവത്തിന്റെ ചരിത്രവും രാഷ്ട്രീയവും തിരിച്ചറിയാത്ത വിധത്തില്‍ അതിനെ പ്രചരിപ്പിച്ചുവെന്നിടത്താണ് സവര്‍ണ ഫാസിസ്റ്റ് ബുദ്ധിക്ക് വിജയംകൊള്ളാനാകുന്നത്. ഒരര്‍ഥത്തില്‍ ഈ ഫാസിസ്റ്റ് യുക്തി വെല്ലുവിളിക്കുന്നത് വിശ്വാസ സമൂഹത്തെക്കൂടിയാണ്.

കര്‍ക്കടകത്തിലെ വിപണനം

ഹിന്ദുത്വ അജണ്ട പലപ്പോഴും സജീവമായത് കച്ചവട-വാണിജ്യ താല്‍പര്യങ്ങുമായി ഒന്നു ചേര്‍ന്നാണ്. ആര്‍.എസ്.എസിന്റെ അജണ്ടയുമായി, കച്ചവട-വാണിജ്യതാല്‍പര്യങ്ങള്‍ ഒത്തുചേര്‍ന്നതാണ് രാമായണമാസാചരണം ഇന്നുള്ള പ്രാധാന്യം കൈവരിക്കുന്നത്. രാമായണവും വിശ്വാസവും വില്‍പന ചരക്കാക്കുന്നു എന്ന് ചുരുക്കം. 
രാമായണം വില്‍പനചരക്കാകുന്നത് മുഖ്യമായും ചില പുസ്തക പ്രസാധകര്‍ക്കാണ്. അച്ചടിക്കുന്ന ആധ്യാത്മരാമായണം ഒരോ വര്‍ഷവും വിറ്റുപോകുന്നത് ആയിരക്കണക്കിന് പ്രതികളാണ്. ഒപ്പം രാമായണ സിഡികളും (ഡി.സി.ബുക്‌സ് ആദ്യമായി 'ആധ്യാത്മരാമായണം' പ്രസിദ്ധീകരിക്കുന്നത് 1988 ലാണ് എന്നും ഓര്‍ക്കുക).ഈ രംഗത്തെ കുത്തക നേടാന്‍ ഇപ്പോള്‍ മനോരമയും മാതൃഭൂമിയും മത്സരമാണ്.
രാമായണത്തിന്റെയും കര്‍ക്കടകത്തിന്റെയും രണ്ടാമത്തെ പ്രായോജകര്‍ ആയുര്‍വേദ മരുന്ന് സ്ഥാപനങ്ങളാണ്. കര്‍ക്കടക കഞ്ഞി, മരുന്ന്, സുഖചികിത്സ എന്നിവയിലൂടെ കേരളത്തിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങള്‍ കോടികള്‍ വാരിക്കൂട്ടുന്നു (കര്‍ക്കടക കഞ്ഞിയെപ്പറ്റിയും അതിനു പിന്നിലെ തട്ടിപ്പുകളെപ്പറ്റിയും മുമ്പേ വ്യക്തമായിട്ടുണ്ട്). 
പക്ഷേ, ഈ താല്‍പര്യങ്ങള്‍  ഹിന്ദുമത വിശ്വാസികള്‍ തിരിച്ചറിയുന്നില്ല. അതിനര്‍ഥം സംഘപരിവാറിന്റെ രാഷ്ട്രീയത്തിനും അതിനൊപ്പിച്ച ബിസിനസ് താല്‍പര്യങ്ങള്‍ക്കും ഹിന്ദുമത സമൂഹം വിധേയമാകുന്നുവെന്നാണ്. മറ്റൊരര്‍ഥത്തില്‍ രാമായണത്തിന്റെയും രാമന്റെയും വാഴ്ത്തലിലൂടെ ദളിത്, സ്ത്രീ പക്ഷ വിരുദ്ധതക്ക് ഹിന്ദുമതവിശ്വാസികള്‍ ചൂട്ടുപിടിക്കുന്നു. ഇങ്ങനെയൊക്കെ തന്നെയാണ് സവര്‍ണ/ബ്രാഹ്മണ പ്രത്യയശാസ്ത്രം വീണ്ടും ഊട്ടിഉറപ്പിക്കപ്പെടുന്നതും.

http://www.doolnews.com/rk-bijuraj-on-raayana-month-in-kerala-with-dalit-perspective-malayalam-article-867.html