Friday, August 10, 2012

കേരളത്തിനു പുറത്തെ കേരളങ്ങള്‍



സംഭാഷണം
പ്രൊഫ.എം.കെ. പ്രസാദ്/ബിജുരാജ്



കേരളത്തിനു പുറത്തെ കേരളങ്ങള്‍


ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക മോഹങ്ങളെ ഗള്‍ഫ് പലപ്പോഴും ശക്തമായി സ്വാധീനിക്കുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം അത്രയേറെ അവനെ/അവളെ ചലിപ്പിക്കുന്നു. എങ്ങനെയെങ്കിലും 'കരപറ്റാനുള്ള' ശ്രമത്തില്‍ ഗള്‍ഫാണ് പ്രതീക്ഷ. അഞ്ചുപതിറ്റാണ്ടിന്റെ പ്രവാസ അനുഭവങ്ങള്‍ മലയാളിയെയും ഗള്‍ഫിനെയും പല വിധത്തില്‍ സമ്പന്നമാക്കിയിട്ടുണ്ട്. ആ അനുഭവങ്ങളെ എങ്ങനെയാണ് നമ്മള്‍ നോക്കി കാണേണ്ടത്? അല്ലെങ്കില്‍ എങ്ങനെയൊക്കെയാണ് പ്രവാസം മലയാളിക്കു മുമ്പില്‍ ഇടപെടുന്നത്?
പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനും കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലുമായിരുന്ന പ്രൊഫ. എം.കെ. പ്രസാദ് ഗള്‍ഫ് പ്രവാസത്തെപ്പറ്റി സംസാരിക്കുന്നു. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പാലും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല സംഘാടകനുമായിരുന്നു അദ്ദേഹം. സൈലന്റ്‌വാലി സമരത്തില്‍ നേതൃത്വ പങ്കുവഹിച്ച പ്രൊഫ. എം.കെ. പ്രസാദ് കേരള സര്‍ക്കാരിന്റെ ഇന്‍ഫൊര്‍മേഷന്‍ കേരള മിഷന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനും ഡയറക്ടറുമായിരുന്നു. അടുത്തിടെയാണ് പദവികള്‍ രാജിവച്ചത്. കൊച്ചി ഗിരിനഗറിലെ വസതിയില്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:


വ്യക്തിപരമായ ഗള്‍ഫ് അനുഭവം എന്താണ്?

ഗള്‍ഫിലേക്ക് ആളുകള്‍ പോകുന്നതും പണമുണ്ടാക്കാന്‍ കഷ്ടപ്പെടുന്നതുമെല്ലാം വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ കേട്ടിട്ടുണ്ട്. മലബാറിലെ കോളജുകളില്‍ അധ്യാപകനായിരിക്കുമ്പോഴാണ് ഗള്‍ഫില്‍ പോകുന്നവരുമായും അവരുടെ വിശേഷങ്ങളുമായും കൂടുതല്‍ അടുക്കുന്നത്. മുമ്പ് ഗള്‍ഫ് എനിക്ക് അന്യമായിരുന്നെങ്കില്‍ മകന്‍ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ പോയതോടെ, ഗള്‍ഫ് എന്നിലേക്ക് എത്തിയിരിക്കുന്നു. അതായത് ഗള്‍ഫ് ഇപ്പോള്‍ എനിക്ക് അന്യമായ ലോകമല്ല. മകനും മരുമകളും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ദുബായി, അബുദാബി എന്നിവിടങ്ങളിലായിട്ടായിരുന്നു താമസം. ഒരു ഈജിപ്ഷ്യന്‍ കമ്പനിയാണ് മകന്‍േറത്. അതിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍. കെയ്‌റോയിലേക്ക് അവന്‍ പോയിരുന്നു. ഈജിപ്തില്‍ ജനകീയ പ്രക്ഷോഭമുണ്ടാവുകയും ഭരണം മാറുകയും ചെയ്തപ്പോള്‍ സുരക്ഷിതമല്ലെന്ന് കണ്ട് കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ വീണ്ടും യു.എ.ഇയാക്കി. ഈജിപ്തില്‍ പട്ടാളം അധികാരമൊഴിയാത്തുകൊണ്ട് പലയിടത്തും ക്രമസമാധാനം പാലിക്കപ്പെട്ടിട്ടില്ല. പൊലീസിന് ഒരു അധികാരവുമില്ലാത്ത അവസ്ഥയാണ്. അതിനാലാണ് കെയ്‌റോയില്‍ നിന്ന് പോന്നത്. ഇപ്പോള്‍ മുമ്പുണ്ടായിരുന്ന അലസഭാവത്തിലല്ല ഞാന്‍ ഗള്‍ഫിനെപ്പറ്റി ശ്രദ്ധിക്കുന്നത്. അവിടെ നടക്കുന്ന ഓരോ കാര്യവും വാര്‍ത്തയും അറിയാന്‍ താല്‍പര്യപ്പെടുന്നു. മകനും മരുമകളും അവിടെയായതുകൊണ്ട് പലവട്ടം അവിടെ പോയിട്ടുണ്ട്. അങ്ങനെ ഗള്‍ഫുമായി പലതരത്തില്‍ ബന്ധം പുലര്‍ത്തുന്നു.

എത്രത്തോളം ഗള്‍ഫിലെ ജീവിതങ്ങളും സാമൂഹ്യ-സാമ്പത്തിക അവസ്ഥകളുമായി പരിചിതനാണ്?

വലിയ ചരിചയമുണ്ടെന്ന് പറയാനാവില്ല. ആധികാരികമായോ, ആഴത്തിലോ പറയാന്‍ മാത്രം എനിക്ക് ഗള്‍ഫ് പരിചിതമല്ല. വളരെ സൂക്ഷ്മതയോടെ അവിടുത്തെ കാര്യങ്ങള്‍ പഠിക്കണം. ഞാനത് ചെയ്തിട്ടില്ല. ഗള്‍ഫില്‍ ചെന്നപ്പോള്‍ മിക്കവരും ചെയ്യുന്നതുപോലെ വന്‍ നഗരങ്ങളിലാണ് പോയത്്. ഉള്‍നാടുകളിലേക്കോ, ഉള്‍നാടുകളിലെ ജീവിതമായോ എനിക്ക് പരിചയപ്പെടാന്‍ അവസരം കിട്ടിയിട്ടില്ല. ഗള്‍ഫ് എന്നുവിളിക്കപ്പെടുന്ന രാജ്യങ്ങളില്‍ എനിക്ക് കൂടുതല്‍ പരിചയമുള്ള സ്ഥലങ്ങള്‍ ദുബായിയും അബുദാബിയുമൊക്കെയാവും. ദുബായി എനിക്കിഷ്ടമുള്ള നഗരമാണ്. കാരണം അവിടെ കോസ്‌പൊളിറ്റിന്‍ സംസ്‌കാരമാണ്. എല്ലാ രാജ്യങ്ങളുടെയും ഒരു പരിഛേദം അവിടെ കണ്ടെത്താം. സ്വാതന്ത്ര്യമുണ്ട്. അനാവശ്യമായ ഒളിഞ്ഞുനോട്ടങ്ങളാ, നിഷ്‌കര്‍ഷകളോ ഇല്ല. ഗള്‍ഫ് എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലുമുള്ള മുന്‍വിധികള്‍ അവിടം നേരിട്ടുകാണുമ്പോള്‍ മാറും.  എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞ ജീവിതങ്ങളും അവസ്ഥകളും വച്ചുനോക്കുമ്പോള്‍ ഉയര്‍ന്ന സാംസ്‌കാരിക നിലവാരം ഗള്‍ഫിലുള്ളവര്‍ പുലര്‍ത്തുന്നതു കാണാം. മലയാളികള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഞാന്‍ പോയിട്ടുള്ളവയില്‍ ഏറെയും. അവിടെ കണ്ടത് മലയാളികള്‍ ഒരുമിച്ച് ജീവിച്ച്, അധ്വാനിച്ച് മറ്റൊരു കേരളം സൃഷ്ടിച്ചിരിക്കുന്നുതാണ്. കോഴിക്കോടെ തെരുവുകള്‍ പോലും അവിടെയുള്ളതായി നമുക്ക് തോന്നും. മലയാള പത്രങ്ങള്‍, ചായക്കട, മധുരപലഹാരങ്ങള്‍ എല്ലാം. രാവിലെ വിമാനത്തില്‍ എത്തുന്ന മീനുകള്‍, പച്ചക്കറികള്‍. മറുനാട്ടില്‍ നമുക്ക് ഒന്നിച്ചുനില്‍ക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്. എനിക്ക് തോന്നുന്നത് ഗള്‍ഫ് കണ്ടവരെ ഈ ഒരുമയും അവസ്ഥകളും അദ്ദഭുതപ്പെടുത്തുമെന്നാണ്. .അത്തരത്തിലെ അത്ഭുതങ്ങളില്‍ ഒന്നാണ് കേരളത്തിന് പുറത്തെ കേരളങ്ങള്‍.

്എന്തുകൊണ്ട്് പ്രവാസം?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മെച്ചപ്പെട്ട ജീവിതത്തിന്. പണമുണ്ടാക്കി സ്വയം രക്ഷപ്പെടുക. അതിനേക്കാള്‍, കുടുംബത്തെ രക്ഷപ്പെടുത്തുക. മലയാളിക്ക് ഇവിടെ നിന്നാല്‍ അത് സാധ്യമല്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് വിദേശങ്ങളില്‍ ജോലി തേടുക എന്ന താല്‍പര്യവും മോഹവും അവനില്‍ ശക്തമാകുന്നത്. മറുനാടില്‍ ജോലി തേടുന്നത് പുതിയ പ്രതിഭാസമല്ല. 40 കളിലും 50 കളിലുമെല്ലാമുണ്ട്. ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലേക്കായിരുന്നില്ലെന്ന് മാത്രം. സിംഗപൂര്‍, സിലോണ്‍ തുടങ്ങിയ മറ്റ് സാധ്യതകളായിരുന്നു. മെച്ചപ്പെട്ട സാധ്യതകള്‍ തേടി മെച്ചപ്പെട്ട ഇടങ്ങളിലേക്കുള്ള പ്രയാണം ഇനിയും തുടരുമെന്നാണ് തോന്നുന്നത്.


മലയാളിയുടെ ഈ ഗള്‍ഫ് കുടിയേറ്റവും വിദേശരാജ്യങ്ങളിലെ ജോലി തേടലും എങ്ങനെയൊക്കെ കേരളത്തിലെ സാഹചര്യങ്ങളെ മാറ്റിയിട്ടുണ്ട്?

ഗള്‍ഫില്‍ പോയിവന്നവര്‍ കൂടുതലും പണം ചിലവിട്ടത് തങ്ങളുടെയും കുടുംബത്തിന്റെയും ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായാണ്. നല്ല വീട് പണിയുക, സഹോദരിമാരുടെയും പെണ്‍മക്കളുടെയും വിവാഹം നടത്തുക തുടങ്ങിയവയ്ക്കാണ് പണം ചിലവഴിക്കപ്പെടുന്നത്. അതായത് നല്ല ജീവിതത്തിന് വേണ്ടി. ഗള്‍ഫില്‍ പോയിവന്നവരുടെ ജീവിതസാഹചര്യങ്ങളും ഭൗതിക അടിത്തറയും വികസിച്ചിട്ടുണ്ട്. പ്രവാസികളുടെ അടിയന്തര താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ വികാസമുണ്ടായിട്ടുണ്ട്. എന്നാല്‍, ഗള്‍ഫ് പണം ഉല്‍പാദനമേഖലയിലേക്ക് വിനിയോഗിക്കപ്പെട്ടിട്ടില്ല. അതായത് വ്യവസായങ്ങളുള്‍പ്പടെയുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിനായി. മുഹമ്മദാലി, രവിപിള്ള എന്നിവരെപ്പോലുള്ള ചിലര്‍ മാത്രമാണ് സംരംഭങ്ങള്‍ തുടങ്ങിയത്. അതും ഹോട്ടല്‍ സംരംഭങ്ങളാണ്. ഉല്‍പാദനമേഖയില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.

ഒരു സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് പറയണമെങ്കില്‍ ഉല്‍പാദനമേഖലയില്‍ പണം വിനിയോഗിക്കപ്പെടണം. ആ അര്‍ഥത്തില്‍ ഗള്‍ഫ് പണത്താല്‍ സമൂഹത്തിന്റെ മൊത്തം വികസനം സാധ്യമായില്ലെന്നാണോ?

അങ്ങനെ കൃത്യമായി ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തായാലും ഉല്‍പാദന മേഖലയിലേക്ക് ഗള്‍ഫ് പണം വിനിയോഗിക്കപ്പെട്ടിട്ടില്ല. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഗള്‍ഫില്‍ നിന്ന് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇവിടെ നിന്നുള്ളവര്‍ ഗള്‍ഫില്‍  ചില സംരംഭങ്ങള്‍ വിജയകരമായി നടത്തുന്നുണ്ട്. അതിനര്‍ഥം സംരംഭങ്ങള്‍ വിജയിപ്പിക്കാന്‍ മലയാളിക്കാവുമെന്നാണ്. അതിവിടെയും സാധ്യമാകണം. അപ്പോഴേ പൂര്‍ണ അര്‍ഥത്തില്‍ ഗള്‍ഫ് പണം കേരളത്തെ ചലിപ്പിച്ചൂ എന്ന് പറയാനാവൂ.

എന്തുകൊണ്ടാവും ഗള്‍ഫില്‍ നിന്നുള്ള പണം കേരളത്തിലെ ഉല്‍പാദന മേഖലയിലേക്ക് വിനിയോഗിക്കപ്പെടാത്തത്?

ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങി നഷ്ടപ്പെടുത്താന്‍ പ്രവാസികള്‍ ഇഷ്ടപ്പെടുന്നില്ല. ഇവിടെ വ്യവസായം തുടങ്ങിയാല്‍ അത് പരാജയപ്പെടുമെന്ന ഭീതി ശക്തമായി നിലനില്‍ക്കുന്നു. തെറ്റായ പ്രചരണത്തിന് പ്രവാസികള്‍ വിധേയരായിട്ടുണ്ട്. അതായത് കേരളത്തില്‍ തൊഴില്‍ കുഴപ്പങ്ങളുണ്ട് എന്ന പ്രചാരണത്തിന്. വ്യവസായ അനിശ്ചിതത്വമുണ്ട്, ട്രേഡ്‌യൂണിയന്‍ പ്രസരമുണ്ടെന്നുള്ള തെറ്റായ രീതിയിലുള്ള പ്രചരണമാണ് പല കോണുകളില്‍ നിന്നും അഴിച്ചുവിടപ്പെട്ടത്. അതുകൊണ്ട് തന്നെ പ്രവാസികള്‍ വിമുഖരാണ്. തെറ്റായ പ്രചരണം എന്നു പറയാന്‍ കാരണം അടുത്തിടെ നടന്ന ഒരു സര്‍ക്കാര്‍ പഠനം പോലും വ്യക്തമാക്കുന്നത് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ തോതില്‍ വ്യവസായ കുഴപ്പങ്ങളുള്ള സംസ്ഥാനം കേരളമെന്നാണ്. എന്നാല്‍, പുറത്തുകരുതപ്പെടുന്നത് കേരളമാണ് ഏറ്റവും കുഴപ്പമുള്ളയിടം എന്നാണ്. ഇത്തരം തെറ്റായ ധാരണമാറ്റാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാരുകള്‍ക്കും കഴിയാതെ വരുന്നു.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കാനാവുക?

ഒന്നാമതി കേരളം വ്യവസായ/സംരംഭ അനുകുല സംസ്ഥാനമാണെന്നും, ഇവിടെ വ്യവസായ അന്തരീക്ഷവുമുണ്ടെന്ന് ബോധ്യപ്പെടുത്തണം. സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായവും സൗകര്യവും ചെയ്യണം. ബോധപൂര്‍വം തന്നെ ഗള്‍ഫില്‍ നിന്നുള്ള നിക്ഷേപം സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണം. അതിന് ഗള്‍ഫ് മലയാളികളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സത്വര നടപടികളാണാവശ്യം.

ഉല്‍പാദനമേഖലയ്ക്ക് പുറത്ത് കേരളത്തിന്റെ സാമൂഹ്യവികാസത്തിനും ഗള്‍ഫ് പണം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ലല്ലോ? അതിനെന്താവും പരിഹാരമായി നിര്‍ദേശിക്കുക?

ഗള്‍ഫ് പണത്തെ കേരളത്തിന്റെ വികസനത്തിനായി സൃഷ്ടിപരമായി ഉപയോഗിക്കാം. എന്‍.ആര്‍.ഐകളുടെ പണം ട്രഷറി വഴി ചലിപ്പിക്കുക. നിക്ഷേപങ്ങള്‍ സ്വീകരിക്കുക. സാധാരണബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക. ട്രഷറി വഴി പ്രവാസികളുടെ പണം ചലിപ്പിച്ചാല്‍ സര്‍ക്കാരിന്റെ കൈയിലേക്ക് വലിയ പണം വന്നുചേരും. അത് ഗുണകരമായി വിനിയോഗിക്കാം. അത്തരം ഒരു നയം സര്‍ക്കാരിനില്ല. അതെപ്പറ്റി നല്ല രീതിയില്‍ ചിന്തിക്കുന്നുമില്ല. എനിക്ക് തോന്നുന്നത് ട്രഷറി വഴി പ്രവാസികളുടെ പണം ചലിപ്പിക്കാനായാല്‍ വന്‍ മാറ്റങ്ങള്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നടക്കുമെന്നാണ്. പണമില്ലെന്ന് പറഞ്ഞ് വായ്പക്ക് ലോകബാങ്കിന് മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥപോലുമുണ്ടാവില്ല. പണമില്ലെന്ന് പറഞ്ഞ് പദ്ധതികള്‍ മാറ്റിവെക്കേണ്ടിവരില്ല.

പ്രൊഫ. എം.എന്‍.വിജയന്‍് മുമ്പ് പറഞ്ഞിട്ടുണ്ട്, മറ്റൊരിടത്താണ് അന്നം എന്ന തിരിച്ചറിവ് പ്രവാസത്തിന്റെ ഭാഗമായി ഉണ്ടായെന്നും അതുകൊണ്ട്തന്നെ അന്നം തരുന്ന ഭാഷക്കുവേണ്ടി മലയാളത്തെ കൈയൊഴിഞ്ഞുവെന്നും. അത്തരത്തില്‍ മലയാളഭാഷക്ക് പ്രവാസം തിരിച്ചടിയായിട്ടുണ്ടോ?

ഞാനങ്ങനെ കരുതുന്നില്ല. പ്രവാസികള്‍ മലയാളത്തെ കൂടുതല്‍ സ്‌നേഹിക്കുകയാണ് ചെയ്യുന്നത്. ഒന്നാമത് ഗള്‍ഫില്‍ മലയാളികള്‍ ധാരാളമുള്ളതുകൊണ്ട്തന്നെ മലയാളമാണ് പലപ്പോഴും സംസാര ഭാഷ. രണ്ടാമത് അവര്‍ അവിടെ പതിവായി സാഹിത്യചര്‍ച്ചകളും സാംസ്‌കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. ചലച്ചിത്ര അഭിനേതാക്കളുടെ പരിപാടികള്‍ പോലും ഇത്തരത്തില്‍ ഭാഷക്ക് ഗുണകരമാണ്. ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ സമ്മേളനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. ഇവിടുന്ന് എഴുത്തുകാരെ അങ്ങോട്ടേക്ക് ക്ഷണിക്കുന്നു. അങ്ങനെ മറ്റൊരു സാംസ്‌കാരിക ലോകം അവര്‍ സൃഷ്ടിക്കുന്നുണ്ട്. ശാസ്ത്ര സാഹിത്യപരിഷത്തിന് ഗള്‍ഫില്‍ യൂണിറ്റുണ്ട്. അവര്‍ അവിടെയുള്ള മലയാളികള്‍ക്ക് അവബോധം നല്‍കുന്നതിനായി ഇവിടുന്നുള്ളവരെ ക്ഷണിച്ചുകൊണ്ടുപോയി ക്ലാസ് എടുപ്പിക്കുകയും മറ്റും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ഞാനുള്‍പ്പടെയുള്ളവര്‍ പോയിട്ടുണ്ട്. അതുകൊണ്ട് ഭാഷ നശിക്കും എന്ന് ഞാന്‍ കരുതുന്നില്ല. ഗള്‍ഫില്‍ ഇന്ത്യന്‍ സ്‌കൂളുകളുണ്ടെങ്കില്‍ അവിടെയാണ് പ്രവാസികള്‍ മക്കളെ ചേര്‍ക്കുന്നത്. അവിടെയും മലയാളം പഠിപ്പിക്കുന്നു. ഇപ്പോഴത്തെ പ്രവണതയെന്താണെന്ന് വച്ചാല്‍ മക്കളെ ഉന്നത പഠനത്തിന് കേരളത്തിലേക്ക് തിരിച്ചയക്കുക എന്നതാണ്. മുമ്പ് മക്കളെ ഇംഗ്ലണ്ടിലോ, അമേരിക്കയിലോ അയച്ചു പഠിപ്പിക്കാനാണ് പ്രവാസികള്‍ ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോള്‍ അത് കേരളത്തിലേക്ക് തന്നെയാക്കി. ചിലവ് കുറവാണ്, മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകുകയും ചെയ്യും. ഫലത്തില്‍ പ്രവാസികള്‍ മക്കളെ ഒരു നിശ്ചിതഘട്ടത്തിനുശേഷം തിരിച്ചയക്കുന്നു. അത്തരത്തില്‍ തിരിച്ചയക്കാനുള്ളതുകൊണ്ട് മലയാളം നന്നായി പഠിച്ചിരിക്കണമെന്നും പ്രവാസി രക്ഷാകര്‍തൃക്കള്‍ക്കറിയാം. അങ്ങനെ വിവിധ തലങ്ങളില്‍ നോക്കിയാല്‍ സംസ്‌കാരത്തിനും ഭാഷക്കും പ്രവാസം അതിന്‍േറതായ സംഭാവനകള്‍ ചെയ്യുന്നുണ്ട്.

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവാസം നമ്മുടെ പരിസ്ഥിതിയെ തകര്‍ക്കുന്നതായുള്ള ആക്ഷേപങ്ങളെ എങ്ങനെ കാണും?

വന്‍ പരിസ്ഥിതി നാശമൊന്നും പ്രവാസികള്‍ സൃഷ്ടിക്കുന്നില്ലെന്ന് തന്നെ പറയേണ്ടിവരും. പ്രവാസികള്‍ വലിയ കോണ്‍ക്രീറ്റ് വീടുകള്‍ വയ്ക്കുന്നു എന്നത് പരിസ്ഥിതിക്ക് ദോഷമാണെങ്കിലും അത് അവര്‍ മാത്രം ചെയ്യുന്ന കാര്യമല്ല. മറ്റ് മലയാളികളും വായ്പയെടുത്തും അല്ലാതെയും വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നുണ്ട്. അത് നല്ലതാണ് എന്ന അര്‍ഥത്തിലല്ല പറയുന്നത്. പ്രവാസികളുടെ പേരില്‍ മാത്രം അത്തരം ആക്ഷേപം ഉന്നയിക്കുന്നത് ശരിയായിരിക്കില്ല. പലരും പാടങ്ങള്‍ നികത്തിയാണ് വിടുപണിയുന്നത്. അത് പരിസ്ഥിതിക്ക് ദോഷകരമാണ്.

ഗള്‍ഫ് എന്ന സാമൂഹ്യ-സാമ്പത്തിക അവസ്ഥയില്‍ മാഷിന്‍െ മനസില്‍ പെട്ടന്ന് വരുന്ന കാര്യമെന്താവും?

പത്ത് വര്‍ഷം മുമ്പോ മറ്റോ സൗദിയിലെ രാജാവിന്റെ മകന്‍ നഗരത്തിന് പുറത്ത് കടലില്‍ കുളിക്കാനോ മറ്റോ പോയത്രെ. അപ്പോഴാണ് മലയാളിളെ ചുട്ടുപൊള്ളുന്ന വെയിലില്‍,  പിന്‍വശം തുറന്ന വലിയ ലോറികളില്‍ കൊണ്ടുപോകുന്നത് കണ്ടത്. കൊട്ടാരത്തില്‍ മടങ്ങിയെത്തിയശേഷം മകന്‍ പറഞ്ഞതനുസരിച്ച് അച്ഛന്‍ ഉത്തരവ് ഇറക്കി. മേലില്‍ എ.സി. വണ്ടികളിലല്ലാതെ തൊഴിലാളികളെ ഒരിടത്തേക്കും കൊണ്ടുപോകരുതെന്നാണ് ഉത്തരവ്. അതായത് മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട എ.സി. ബസുകളും പ്രവാസികളും സാധാരണക്കാരുമായ തൊഴിലാളികള്‍ക്കും അവകാശപ്പെട്ടതാണെന്ന്. രാജാവിനെ പുകഴ്ത്താനോ, ഇവിടുത്തെ ഭരണത്തെ ഇകഴ്ത്താനോ അല്ല ഞാനിത് പറയുന്നത്. അതെന്റെ താല്‍പര്യമല്ല. ഈ സംഭവത്തെപ്പറ്റി ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്, എന്താവും അത്തരം ഒരു നടപടിക്ക് രാജാവിനെയും മകനെയും പ്രേരിപ്പിച്ചത്? അതേ അവസ്ഥയില്‍ തന്നെ ഞാന്‍ പലപ്പോഴും നമ്മുടെ നാട്ടില്‍ പണിയെടുക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും വരുന്ന തൊഴിലാളികളെയും ഓര്‍ക്കുന്നുണ്ട്. രണ്ടു സമീപനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തൊരു അന്തരം.



മുദ്ര

മാധ്യമം ഗള്‍ഫ് പതിപ്പ്



No comments:

Post a Comment