പ്രഭാഷണം
മൂന്നാമിടത്തിെൻറ
ആവിഷ്കാരങ്ങൾ
പ്രവാസം എന്താണ് സാഹിത്യത്തിനും മലയാളി അനുഭവലോകത്തിനും പൊതുവിൽ നൽകിയത്? പ്രവാസത്തിെൻറ സാഹിത്യം എങ്ങനെയൊക്കെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? അവ എന്തു മാറ്റങ്ങളാണ്, സംഭാവനകളാണ് നമ്മുടെ സാഹിത്യത്തിന് നൽകിയത്?–ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ.
സച്ചിദാനന്ദൻ
പ്രവാസത്തെയും പ്രവാസി സാഹിത്യത്തെയും കുറിച്ചുള്ള ചർച്ചകളെ അൽപംകൂടി മുന്നോട്ടുകൊണ്ടുപോകാനും സൂക്ഷ്മമാക്കാനുമുള്ള എളിയ ശ്രമമാണ് ഞാൻ നടത്താൻ പോകുന്നത്. ചില ആശയങ്ങൾ സംക്ഷിപ്തമായി നിങ്ങളുടെ മുന്നിൽ വെക്കാം. ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഒരു ഗുജറാത്തി കവിയുണ്ട്^ പന്ന നായിക്. അവരുടെ കവിതയിലെ ചില വരികൾ ഇങ്ങനെയാണ്:
‘‘ഞാൻ എെൻറ അതിഥിമുറി പുനഃസജ്ജീകരിക്കുകയാണ്
ഓരോ വസ്തുവിനോടും എവിടെയായിരിക്കാനാണ് ഇഷ്ടം
എന്ന് ചോദിച്ചുകൊണ്ട്.
സോഫക്കും വിളക്കിനും ഞാൻ പുതിയ ഇടം കണ്ടെത്തുന്നു
കർട്ടനുകൾ മാറ്റുന്നു
പഴയ കയറ്റുപാ മാറ്റി മുറി മുഴുവൻ മൂടുന്ന
കട്ടി കമ്പളം വിരിക്കുന്നു.
എല്ലാം കൃത്യമായി സ്ഥാനപ്പെടുത്തിക്കഴിയുമ്പോൾ
ഞാൻ അമ്പരന്നുതുടങ്ങുന്നു
ഇവക്കിടയിൽ എെൻറ ഇടം എവിടെയാണ്?’’
പ്രവാസിയുടെ മുന്നിലുള്ള എക്കാലത്തെയും ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നാണ് പന്ന നായിക് ഈ കവിതയിലൂടെ ഉന്നയിക്കുന്നത്. ‘‘ഇവക്കിടയിൽ എെൻറ ഇടം എവിടെയാണ്?’’ കേരളത്തിൽ നിന്ന് വന്ന്, റിയാദിൽ ജീവിക്കുന്ന ഒരാൾ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. ഞാൻ കേരളത്തിലാണോ റിയാദിലാണോ? ഞാൻ റിയാദിലെ ഒരു അറബിയാണോ അതോ കേരളത്തിൽ നിന്ന് വന്ന മലയാളിയാണോ? എെൻറ സ്ഥാനം കൃത്യമായിട്ട് എവിടെയാണ്? എഴുത്തുകാരനാണെങ്കിൽ ഞാനെന്താണ് എഴുതേണ്ടത്? ഞാൻ ഇവിടെ കാണുന്ന ജീവിതത്തെപ്പറ്റിയാണോ എഴുതേണ്ടത്, അതോ എെൻറ ഓർമകളിൽ ജീവിക്കുന്ന കേരളത്തെപ്പറ്റിയാണോ? ഈ ചോദ്യങ്ങളുയർത്തുന്ന സംഘർഷമാണ് പ്രവാസി എഴുത്തുകാരനെ വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാന ഘടകം. വർഷങ്ങൾക്ക് മുമ്പ് ദുൈബയിലും പരിസരത്തുമുള്ള കവികളുടെ സമാഹാരം എഡിറ്റ് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. അന്ന് ഇവിടെ അസ്മോയുള്ള (കവി അസ്മോ പുത്തൻചിറ)കാലമാണ്. സർജുവുണ്ട്. അനൂപുണ്ടായിരുന്നു. ഞങ്ങൾ കവിതകൾ അയച്ചുതരാം മാഷിന് ഇഷ്ടംപോലെ തിരഞ്ഞെടുക്കാം എന്ന് അവർ പറഞ്ഞു. അങ്ങനെ ഒരു സമാഹാരം ഞാൻ എഡിറ്റ് ചെയ്യുകയും തൃശൂരിലെ കറ
ൻറ് ബുക്സ് എന്ന മുഖ്യധാര പ്രസാധകർ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ പുസ്തകത്തിന് ഞാൻ നൽകിയ പേര് ‘മൂന്നാമിടം’ എന്നായിരുന്നു. മൂന്നാമിടം എന്ന പേരിെൻറ പകർപ്പവകാശം ശരിക്കും എനിക്കല്ല. ഡയസ്പോറയെക്കുറിച്ച് അഥവാ പ്രവാസത്തെക്കുറിച്ച് ഏറ്റവും ആഴത്തിൽ ചിന്തിച്ചിട്ടുള്ള നിരൂപകനായ ഹോമി ഭാഭക്കാണ് അതിെൻറ അവകാശം. മൂന്നാമിടം എന്ന പരികൽപനയുടെ അർഥമെന്താണ്? സ്വന്തം ജനതയിലും ഭാഷയിലും സംസ്കാരത്തിലുമൊക്കെ നിന്ന് സ്വയം പറിച്ചു നട്ട, അല്ലെങ്കിൽ ചിലപ്പോൾ ബഹിഷ്കരിക്കപ്പെട്ട ആളുകൾ, അതേസമയം എത്തിച്ചേർന്ന സ്ഥലത്തെ ജനതയുടെയും ഭാഷയുടെയും സംസ്കാരത്തിെൻറയും ഭാഗമായി പൂർണമായി മാറിത്തീരാത്ത ചില ആളുകളുണ്ട്. അത്തരത്തിലുള്ള ആളുകളുടെ അന്തർസ്ഥലിയെ വിശേഷിപ്പിക്കാൻ വേണ്ടിയാണ് മൂന്നാമിടം എന്ന കൽപന രൂപവത്കരിക്കപ്പെട്ടത്. ഇവിടെ (റിയാദിൽ) ജീവിക്കുന്ന അവൻ/അവൾ ഭൂമിശാസ്ത്രപരമായി കേരളത്തിലല്ല ജീവിക്കുന്നത്. അതേസമയം ജീവിക്കുന്നത് ഇവിടെ ജനിച്ചുവളർന്ന ആളുകൾ ജീവിക്കുന്ന ജീവിതമാണോ? അതുമല്ല. അവർ സംസാരിക്കുന്ന ഭാഷയാണോ? അതുമല്ല. നാം ശീലിച്ചുവന്ന ഭാഷയും സംസ്കാരവുമെല്ലാം പുലർത്തിക്കൊണ്ടുതന്നെ നാം മറ്റൊരു നാട്ടിൽ ജീവിക്കുകയാണ് ചെയ്യുന്നത്. നാം ഒരിക്കലും ഇവിടത്തേതായി മാറുന്നില്ല. എന്നെങ്കിലുമൊരിക്കൽ തിരിച്ചുപോകാം എന്ന സ്വപ്നവും പ്രതീക്ഷയുമായി ജീവിക്കുന്നവരാണ്. കുറഞ്ഞ പക്ഷം ഗൾഫിലെ പ്രവാസികളെങ്കിലും അങ്ങനെ ചിന്തിക്കുന്നു. അതുകൊണ്ട് സാംസ്കാരികമായി അവിടെ നിന്ന് പോരുകയും ചെയ്തു, ഇവിടെ എത്തിയതുമില്ല. കേരളത്തിൽ നിന്ന് പോന്നു അറേബ്യയിൽ എത്തിയതുമില്ല. ഈയൊരു അവസ്ഥയാണ് ഡയസ്പോറയെപ്പറ്റി ആഴത്തിൽ ആദ്യമായി ചിന്തിച്ച നിരൂപകനും എഴുത്തുകാരനുമായ ഹോമി ഭാഭയെക്കൊണ്ട് മൂന്നാമിടം എന്ന സങ്കൽപം രൂപവത്കരിക്കാൻ േപ്രരിപ്പിച്ചത്.
കേരളത്തിന് പുറത്ത് ഇന്ത്യയിൽ തന്നെ ജീവിക്കുന്ന മലയാളികളെ പ്രവാസികൾ എന്നു പറയമോ എന്ന ചോദ്യം നിശ്ചയമായും ഉണ്ട്. അതിനെയും പ്രവാസത്തിെൻറ ഒരു അവസ്ഥയായാണ് ഞാൻ കാണുന്നത്. 25 വർഷമായി ഡൽഹിയിൽ ജീവിക്കുന്ന ഒരാളാണ് ഞാൻ. ഡൽഹിയിൽ വന്നയുടനെയുണ്ടായ സാംസ്കാരികമായ ഷോക്കുണ്ട്. അക്കാലത്ത് ദില്ലി ദാലിയെന്ന 12 കവിതകളുടെ പരമ്പര ഞാൻ എഴുതുകയുണ്ടായി. അത് ദീർഘമായ കവിതയാണ്. അന്ന് മൂന്നാമിടം എന്ന സങ്കൽപവുമായി ഞാൻ പരിചയപ്പെട്ടിട്ടില്ല. അന്ന് ഈ സങ്കൽപം രൂപവത്കരിക്കപ്പെട്ടിട്ടുമില്ല. എങ്കിലും അന്ന് എഴുതിയ ഒരു ചെറിയ കവിതയുണ്ട് ‘മൂന്നാമത്തെ മരം’. ആ കവിത ഇങ്ങനെയാണ്:
‘‘മരങ്ങളുണ്ട്.
ആര്യവേപ്പും പേരാലും ഞാൻ തിരിച്ചറിഞ്ഞു
പക്ഷേ, ചെറിയ ഇലകളുള്ള
മൂന്നാമത്തെ മരം
അതേതാണ്?
പുളിയല്ല
പുളിയുറമ്പില്ല
നെല്ലിയല്ല
കരിയുറമ്പില്ല
രാജമല്ലിയല്ല
ചവർക്കുന്ന പൂമൊട്ടുകളില്ല
ചാമ്പയും പേരയുമല്ല
കൊമ്പിൽ ആർക്കുന്ന കുട്ടികളില്ല
നാരകത്തിെൻറ ഇലയടുപ്പമില്ല
കാഞ്ഞിരത്തിെൻറ കടുംപച്ചയല്ല
മാവാവില്ല, അണ്ണാറക്കണ്ണനില്ല
പ്ലാവാവില്ല, കാക്കകളുമില്ല
ഒരു തത്തപോലും താവളമടിക്കാത്ത
കാണാത്ത നിറയും അറിയാത്ത മണവുമുള്ള
ആ മൂന്നാമത്തെ മരം
അതേതാണ്?
തെങ്ങുകൾ ദൂരെയാണ്
കാറ്റിന് പോലും കടലെണ്ണയുടെ മണമായിരുന്നു
എനിക്ക് കഥക് ഇഷ്ടമല്ല.’’
അറിയാത്ത മരം മതി, നാം മറ്റെവിടെയോ ആണെന്ന് ഓർമിപ്പിക്കാൻ. പെെട്ടന്ന് പരിചയമില്ലാത്ത മരം, കണ്ടിട്ടില്ലാത്ത ഒരു പൂവ്, കാണാത്ത വസ്ത്രധാരണ രീതി, അത്തരം ചെറിയ കാര്യം മതി, നാം അന്യരാണ്, നാം അപരരാണ് എന്ന തോന്നൽ ഉണ്ടാക്കാൻ. ആ തോന്നലാണ് മൂന്നാമിടത്തിെൻറ പ്രധാന സവിശേഷത. അത് നിർവചിക്കാൻ വേണ്ടിയാണ് ‘മൂന്നാമത്തെ മരം’ എന്ന കൊച്ചുകവിത ഞാൻ വായിച്ചത്.
ഹോമിഭാഭയുടെ ഒരു ഉദ്ധരണിയുണ്ട്: ‘‘ചരിത്രത്തിെൻറ ശിക്ഷാവിധികളായി അടിമത്തം, പ്രവാസം, സ്ഥാനഭ്രംശം എന്നിവ സഹിച്ചവരിൽനിന്നാണ് നാം ഏറ്റവും അനശ്വരമായ പാഠങ്ങൾ പഠിക്കുന്നത്.’’ പ്രവാസ സാഹിത്യത്തിെൻറ പ്രാധാന്യം ഇതിൽ കൂടുതൽ നന്നായിട്ട് പറയാൻ കഴിയില്ല. ചരിത്രത്തിെൻറ ഒരു ശിക്ഷ അടിമത്തമാണ്, മറ്റൊന്ന് പ്രവാസമാണ്. മറ്റൊന്ന് ഒരു സ്ഥലത്ത് മറ്റൊരിടത്തേക്ക് നിർബന്ധമായി പോവേണ്ടിവരുന്ന സ്ഥാന ഭ്രംശമാണ്. ഇത് സഹിച്ചവരാണ്, നമുക്ക് ഏറ്റവും മഹത്തായ, അനശ്വരമായ സാഹിത്യം നൽകിയിട്ടുള്ളത്.
പ്രവാസിയുടെ ശരീരവും ആ ശരീരം വിഹരിക്കുന്ന ഭൗതികവും സാംസ്കാരികവുമായ പ്രകൃതിദൃശ്യവും തമ്മിൽ ഒരു പൊരുത്തക്കേടുണ്ട്. ശരീരം എന്നാൽ വെറും ഉടൽ മാത്രമല്ല. ആ ഉടലും അതു വഹിക്കുന്ന സംസ്കാരവും, നമ്മുടെ ചേഷ്ടകൾ, സംസാരിക്കുന്ന ഭാഷ എല്ലാം ഉൾപ്പെട്ട ഒന്നിനെയാണ് ശരീരം എന്നു പറയുന്നത്. കേരളത്തിൽ നിർമിക്കപ്പെട്ട ഈ ശരീരവുമായി അന്യമായ ഒരു പ്രകൃതിദൃശ്യത്തിലൂടെ, സംസ്കാരത്തിലൂടെ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വ്യാഖ്യാനിക്കാൻ പ്രയാസമായ യാഥാർഥ്യവും ഭാഷയുടെ പരിമിതിയും തമ്മിലുള്ള മറ്റൊരു സംഘർഷവുംകൂടിയുണ്ട്. ഇവയെല്ലാം ചേർന്നതാണ് പ്രവാസിയുടെ മാനസികാവസ്ഥയെ നിർണയിക്കുന്നത്. ഒരു ഭാഗത്ത് ദുരന്താവസ്ഥയാണ്. ജനിച്ച നാട്ടിൽ നാമില്ല. എത്തിപ്പെട്ട നാടിെൻറതായിട്ട് അവിടത്തെ പൗരന്മാരായി മാറുന്നുമില്ല. അതേസമയം തന്നെ ഈ സവിശേഷമായ അവസ്ഥ വലിയ രീതിയിൽ നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. അത് പലതരത്തിലുള്ള സ്വത്വങ്ങളുടെ അവസ്ഥയാണ്. നമുക്ക് കേരളീയ സ്വത്വമുണ്ട്. ഇവിടെ വന്ന് നാം നേടിയെടുത്ത മറ്റൊരു സ്വത്വമുണ്ട്. ഒപ്പം സർഗാത്മകമായ സ്മൃതികളുണ്ട്. ഒരു പക്ഷേ കേരളത്തിൽ ആയിരുന്നെങ്കിൽ എഴുതാനിടയില്ലാത്ത തരത്തിൽ കേരളത്തെക്കുറിച്ച് കേരളത്തിന് പുറത്തിരുന്ന് എഴുതിയെന്ന് വരാം.
എെൻറ അനുഭവം അങ്ങനെയാണ്. ഡൽഹിയിൽ വന്നശേഷമാണ് കേരളത്തെക്കുറിച്ചുള്ള ഒരുപാട് കവിതകൾ ഞാൻ എഴുതിയത്. മലയാളം എന്ന ഭാഷയെക്കുറിച്ച് തന്നെ ദീർഘമായ കവിത എഴുതിയിട്ടുണ്ട്. അത് ഞാൻ കേരളത്തിൽതന്നെയായിരുന്നെങ്കിൽ ഒരിക്കലും എഴുതുമായിരുന്നില്ല. എം. മുകുന്ദൻ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ഡൽഹിയിൽ െവച്ചാണ് എഴുതുന്നത്. ഡൽഹിയിൽ വന്നശേഷം ഭാവനയിലൂടെ പരിവർത്തനം വന്ന ഒരു ഓർമയാണ് മുകുന്ദൻ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. അല്ലെങ്കിൽ തസ്രാക്ക് പോലുള്ള സാധാരണ പാലക്കാടൻ ഗ്രാമം ഖസാക്ക് പോലുള്ള സങ്കൽപ സ്ഥലമായി, ഭാവനചെയ്യപ്പെടുന്ന സ്ഥലമായി മാറുന്നത് ഒ.വി. വിജയൻ ഡൽഹിയിൽ വന്ന ശേഷമാണ്. കേരളത്തിൽ തന്നെയായിരുന്നെങ്കിൽ ആ കൃതികൾ ഉണ്ടാവുമായിരുന്നില്ല. കാരണം മയ്യഴിയിൽതന്നെയാണ് മുകുന്ദൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോൾ മുകുന്ദൻ മയ്യഴി കാണുകതന്നെയില്ല. മയ്യഴി മുകുന്ദൻ കാണുന്നതുതന്നെ ഡൽഹിയിൽ വന്നശേഷമാണ്. മയ്യഴിയെപ്പറ്റി, മയ്യഴിയുടെ സ്വാതന്ത്ര്യസമരം, പരിസ്ഥിതിപരമായ പ്രത്യേകതകൾ എന്നിവ തിരിച്ചറിയുകയും ഡൽഹിയിൽ ഇരുന്ന് മുകുന്ദൻ ഓർക്കുകയുംചെയ്യുന്നു. അത് ഓർമയിലൂടെ മറ്റൊന്നായി പുനഃസൃഷ്ടിക്കപ്പെടുന്നു. സർഗാത്മകതകളുടേതായ ഓർമകളുടെ പരിസരം നിർമിക്കാൻ പ്രവാസം സർഗാത്മകരായ ആളുകളെ േപ്രരിപ്പിക്കുന്നു. ഡൽഹിയിൽ വന്ന ശേഷം കേരളത്തെ കാണുന്ന രീതി എന്നെ സംബന്ധിച്ച് വളരെയേറെ മാറിയിട്ടുണ്ട്. കേരളത്തിൽ നിന്നുതന്നെ കണ്ടപോലെയല്ല അത്. കേരളം വളരെ ചെറിയ ഒരു മൂലയാണെന്നും അവിടെ നടക്കുന്ന വലിയ കാര്യങ്ങൾ ദേശീയതലത്തിൽ നിസ്സാരമായ കാര്യങ്ങളാണെന്നും ഒക്കെയുള്ള ബോധത്തിലേക്ക് ഞാൻ എത്തുന്നു. അതായത് കാഴ്ചപ്പാടുകൾ മാറുന്നു. ഈ മാറ്റവും ഒരുതരത്തിൽ എഴുത്തിനെ സഹായിക്കുന്ന ഒന്നാണ്. പുതിയ കാഴ്ചപ്പാടുകൾ, സർഗാത്മകമായ രീതിയിൽ പരിവർത്തനം ചെയ്യപ്പെടുന്ന ഓർമകൾ, രണ്ട് സംസ്കാരങ്ങളുടെ സങ്കരത്തിൽനിന്ന് ജനിക്കുന്ന പുതിയ രീതിയിലുള്ള അനുഭൂതികളുടെ മാതൃകകൾ ഇവയൊക്കെ ശ്രദ്ധിക്കാൻ പര്യാപ്തമാണ് പ്രവാസം എന്ന അനുഭവം.
പ്രവാസ അനുഭവത്തിന് ഗുണകരമായ മാറ്റം സംഭവിച്ച ഒരു കാലംകൂടിയാണ് ഇത്. ഈ മാറ്റങ്ങളുടെ കാര്യങ്ങൾ എന്താണ്? ഒന്ന് പഴയകാലത്ത്–എെൻറ അച്ഛന് മുമ്പത്തെ തലമുറകൾ– പോയിരുന്നത് സിംഗപ്പൂരിലേക്കാണ്. ചിലയാളുകൾ ബോംബെയിലേക്കോ പുണെയിലേേക്കാ പോയി. അല്ലെങ്കിൽ അവർ മലയയിലേക്ക്, സിലോണിലേക്ക് ഒക്കെയായിരുന്നു പോയിരുന്നത്. ഇതായിരുന്നു ഗൾഫ് പ്രവാസത്തത്തിെൻറ പ്രവാഹം വരുന്നതിന് മുമ്പുള്ള കാലത്തെ പ്രവാസങ്ങൾ. ഇവർ പോയിരുന്നത് വലിയ കൂട്ടങ്ങളായിട്ടൊന്നുമല്ല. ഒറ്റക്കൊറ്റക്കായാണ്. അന്ന് കേരളത്തിലെ ഏത് നാട്ടിൻപുറത്തും പട്ടണത്തിലുമൊക്കെ ഒന്നോ രണ്ടോ പേരുണ്ടാകും അങ്ങനെ പോയവരായിട്ട്. അവരെ സിലോൺകാരൻ എന്നാണ് നമ്മളൊക്കെ അന്ന് കുട്ടിക്കാലത്ത് വിളിക്കുക. ഞങ്ങളുടെ അടുത്തുണ്ടായിരുന്നു ഒരു സിലോൺകാരൻ. ശുദ്ധ മലയാളി. വളരെക്കാലം സിലോണിൽ കഴിഞ്ഞ് തിരിച്ചുവന്നയാളാണ് അദ്ദേഹം. സിംഗപ്പൂർകാരൻ, സിലോൺകാരൻ, മലയക്കാരൻ എന്നിങ്ങനെയാണ് അന്ന് പ്രവാസികൾ അറിയപ്പെട്ടിരുന്നത്. അതിന് പകരം ഇന്നത്തെ ജനചലനം (കുടിയേറ്റമെന്ന പദം കൃത്യമല്ല) ഒറ്റക്കല്ല. കൂട്ടമായിട്ടാണ്. ഇത് പ്രവാസത്തിെൻറ ഗുണത്തിൽ മാറ്റം വരുത്തുന്നുണ്ട്.
സിംഗപ്പൂരിലോ മലയയിലോ പോയി ഒറ്റപ്പെട്ട അവസ്ഥയല്ല ഇന്നുള്ളത്. നമുക്ക് ചുറ്റും നമ്മുടെ ഭാഷ സംസാരിക്കുന്ന, നമ്മുടെ സംസ്കാരവും പശ്ചാത്തലവുമുള്ളവരുടെ കൂട്ടത്തിലേക്കാണ്. മറ്റൊന്ന് സാങ്കേതികമായ മുന്നേറ്റമാണ്. പഴയതരത്തിലുള്ള ഒറ്റപ്പെടൽ ഇന്നില്ല്ല. ടെലിവിഷനാകട്ടെ, ഇൻറർനെറ്റാകട്ടെ, മൊബൈലാകട്ടെ, വാട്ട്സാപ്പ് പോലുള്ള പുതിയ മറ്റ് സാങ്കേതിക വിദ്യകളാകട്ടെ അവ ഇന്നുണ്ട്. അതിനാൽ പഴയ ആളുകൾക്കുണ്ടായിരുന്ന സമ്പൂർണമായ അന്യതാബോധം, അമ്പരപ്പ് ഇപ്പോഴുണ്ടാകുന്നില്ല. ഓരോ നിമിഷവും നമ്മൾ നമ്മുടെ നാടിനെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. വേണമെങ്കിൽ ഇവിടെയിരുന്നുകൊണ്ടുതന്നെ കേരളത്തിൽ ജീവിക്കാം. ഭാവനാത്മകമായെങ്കിലും. കേരളത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും നമ്മുടെ ജീവിതത്തെ ബാധിക്കുന്നതായി തോന്നുകയെങ്കിലും ചെയ്യും. അത്തരത്തിൽ പുതിയ മാധ്യമങ്ങൾ പ്രവാസത്തിെൻറ ഗുണത്തെ മാറ്റുന്ന രണ്ടാമത്തെ കാര്യമാണ്. പ്രവാസത്തെപ്പറ്റി പഠിക്കുന്ന പലരും ഉപയോഗിക്കുന്ന വാക്കുണ്ട്–വിർച്യുൽ റീജിയനാലിറ്റി. സാങ്കൽപികമായ പ്രാദേശികത്വം. കുറെ മലയാളികൾ ഈ മുറിയിൽ കൂടിയിരിക്കുന്നു. ഇവിടെ ഇരിക്കുന്നവർ കേരളത്തിലല്ല. ഇതൊരു റീജിയനൽ സൊസൈറ്റിയാണ്. നിങ്ങളുടെ റീജിയനിൽ. അതേസമയം കേരളത്തിലാണോ എന്നു ചോദിച്ചാൽ അല്ലതാനും. ഇതിൽ യഥാർഥമായ റീജിയനാലിറ്റി ഇല്ല. എന്നാൽ, ഒരു സങ്കൽപ സമൂഹം നിർമിക്കാൻ പുതിയ സങ്കേതങ്ങളിലൂടെയും സംഘടനകളിലൂടെയും മറ്റും കഴിയുന്നുണ്ട്. വിദൂരമാണെങ്കിലും നമ്മുടെ നാട് സമീപസ്ഥമായിരിക്കുന്ന ഒരവസ്ഥ പുതിയ മാധ്യമങ്ങളും സങ്കേതങ്ങളും നൽകുന്നുണ്ട്. ദൃശ്യ, ശ്രാവ്യസങ്കേതങ്ങളിലൂടെ നമ്മുടെ നാട് തൊട്ടടുത്തുണ്ട്. അങ്ങനെ പങ്കിടലിേൻറതായ ഒരു അനുഭവം ഇന്നത്തെ ഡയസ്പോറ വ്യക്തിക്ക് മുമ്പത്തെ പ്രവാസിയെക്കാൾ കൂടുതൽ സാധ്യമാണ്. ഒരേ സമയം പ്രാദേശികമായിരിക്കാനും ദേശാന്തരീയമായ ജീവിതം നയിക്കാനും നിർബന്ധിക്കപ്പെടുന്ന അവസ്ഥയിലാണ് ഇന്നത്തെ പ്രവാസി. ഈ അവസ്ഥയെ ഓർമയെയും അനുഭവത്തെയും സമന്വയിപ്പിക്കാനുള്ള പുതിയ സാധ്യത എഴുത്തുകാർക്കും പ്രവാസികൾക്കും മുന്നിൽ തുറന്നിടുന്നുണ്ട്.
അതേസമയം പ്രാദേശികതയുടെ ചില തിന്മകളും കൂടെ വരുന്നുണ്ട്. ഉദാഹരണത്തിന് ഗൾഫിൽ വന്നാലും, അമേരിക്കയിൽപോയാലും ജാതി മറക്കുന്നില്ല. ഞാൻ അമേരിക്കയിൽ പോകുമ്പോൾ അവിടെ എൻ.എസ്.എസുണ്ട്. ഓരോ ക്രിസ്ത്യാനി വിഭാഗത്തിനും അതിേൻറതായ സംഘടനകളുണ്ട്. പ്രാദേശികതയുടെ ഗുണം മാത്രമല്ല അതിെൻറ ചില സങ്കുചിതത്വങ്ങളും ഒഴിവാക്കാനാവാത്ത രീതിയിൽ കൂടെ വരുന്നു. എത്തിപ്പെടുന്നത് ഒരുതരത്തിൽ സ്വത്വരഹിതമായ ഇടത്താണ്. ഏതെങ്കിലും തരത്തിലുള്ള സ്വത്വബോധം നിർമിക്കാനും അതിനെ മുറുകെപ്പിടിക്കാനുമുള്ള േപ്രരണ ആളുകൾക്കുണ്ടാകുന്നു. ബി.ജെ.പിപോലുള്ള പാർട്ടികളെ ഏറ്റവും അധികം പിന്തുണക്കുന്നതും അവർക്ക് ഏറ്റവും അധികം പണം ലഭിക്കുന്നതും എൻ.ആർ.ഐകളിൽനിന്നാണ്. നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലാത്ത ഹിന്ദുത്വം, മതബോധം പ്രവാസത്വത്തിൽ ശക്തമാവുകയാണ്. അവർ ചെന്നുപെടുന്നത് ഏകമതബോധത്തിെൻറ പശ്ചാത്തലത്തിലാണ്. അവിടെയെത്തുമ്പോൾ തങ്ങൾ അതുവരെ ഹിന്ദുക്കളാണ് എന്നുപോലും ചിന്തിച്ചിട്ടില്ലാത്ത ആളുകൾ തങ്ങൾ ഹിന്ദുക്കളാണെന്ന് കണ്ടെത്തുകയും ആ ഹിന്ദുത്വത്തെ ആഘോഷിക്കാൻ തുടങ്ങുകയും ഹിന്ദുക്കളെന്ന് അവർ തെറ്റിദ്ധരിക്കുന്ന ഹിന്ദുത്വത്തിെൻറ കരാള ശക്തികളെ പിന്തുണക്കാൻ തുടങ്ങുകയും ചെയ്യുന്നു. അതായത് സങ്കുചിതസ്വത്വബോധങ്ങൾക്കുള്ള സാധ്യതയും പ്രവാസത്വം ചിലപ്പോഴൊക്കെ നമ്മളുടെ മുന്നിൽ തുറന്നുതരുന്നുണ്ട് എന്നതാണ് വാസ്തവം.
പ്രവാസ അനുഭവം എന്ന വാക്ക് നാം പൊതുവായി ഉപയോഗിച്ചുപോരുന്നു. ആ വാക്കിെൻറ പരിമിതി ആ വാക്ക് പ്രവാസ അനുഭവങ്ങളുടെ വ്യത്യാസത്തെ മൂടിവെക്കുന്നു എന്നതാണ്. നമ്മളെല്ലാം പ്രവാസികളാണെന്ന് പറയും. ഈ അനുഭവം ആലോചിച്ചുനോക്കിയാൽ ഒന്നുതന്നെയാണോ? ഉദാഹരണത്തിന് ‘ആടുജീവിത’ത്തിലെ ജീവിതം. ആ ജീവിതംതന്നെയാണോ എല്ലാ പ്രവാസികളും അനുഭവിക്കുന്നത് എന്നു ചോദിച്ചാൽ അല്ലല്ലോ. എന്തെല്ലാം വ്യത്യാസങ്ങളുണ്ട്. ഒന്ന് സന്ദർഭത്തിെൻറ വ്യത്യാസം. ശ്രീലങ്കയിൽനിന്ന് നിരവധി ഈഴം അഭയാർഥികളെ കണ്ടിട്ടുണ്ട്. ബംഗ്ലാദേശിൽനിന്ന്, അഫ്ഗാനിസ്താനിൽനിന്ന് അല്ലെങ്കിൽ ഇറാഖിലെ കുർദിസ്താനിൽനിന്നുവന്നവർ. ഇവരല്ലൊം അഭയാർഥികളായിട്ട് വന്ന ആളുകളാണ്. യുദ്ധം ഉണ്ടായതുകൊണ്ട്, ക്ഷാമം ഉണ്ടായതുകൊണ്ട്, അല്ലെങ്കിൽ പ്രകൃതിക്ഷോഭം ഉണ്ടായതുകൊണ്ട് നാടുവിട്ടുവന്നവർ. ഇരകളായി പുറത്തുപോകാൻ നിർബന്ധിക്കപ്പെട്ട ആളുകളാണ് അവർ. അത് ഒരു വിഭാഗം. രണ്ടാമത്തെ വിഭാഗത്തെ നമുക്ക് പൊതുവെ ഭാഗ്യാന്വേഷികൾ എന്നു വിളിക്കാം. ഏതെങ്കിലും രീതിയിൽ തങ്ങളുടെ നാട്ടിൽ കിട്ടാവുന്നതിനെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം ലഭ്യമാകുമോ എന്ന് നോക്കുന്നവർ. മോശം അർഥത്തിലല്ല ഞാനിത് പറയുന്നത്. മറ്റൊന്ന് വർഗം. സൗദി അറേബ്യയിലെ ഫിലിപ്പൈൻകാരിയായ ഒരു വീട്ടുവേലക്കാരി, അമേരിക്കയിലെ ഒരു സർവകലാശാല പ്രഫസർ. ഇവർ രണ്ടുപേരും പ്രവാസികളാണ്. എന്നാൽ, രണ്ടുപേരും ഒരേ ജീവിതമല്ല നയിക്കുന്നത്. അതായത് വർഗ അനുഭവങ്ങൾ പ്രവാസിത്വത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഞാൻ നേരത്തേ ഹോമിഭാഭയെ ഉദ്ധരിച്ചു. അദ്ദേഹം സർവകലാശാല അധ്യാപകനായിരുന്നു. അമർത്യസെൻ, ഗായത്രിസ്പീവാക്ക്, ഹോമിഭാഭ തുടങ്ങിയവരൊക്കെയാണ് ഡയസ്പോറയുടെ ഏറ്റവും വലിയ സൈദ്ധാന്തികർ. പക്ഷേ, അവരാരുംതന്നെ ഡയസ്പോറയുടെ ഏറ്റവും അടിത്തട്ടിലെ മനുഷ്യരുടെ ജീവിതത്തിൽനിന്നല്ല തങ്ങളുടെ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയത്. ഉയർന്നതട്ടിലുള്ള മനുഷ്യരുടെ മാനസികാവസ്ഥകളെ സിദ്ധാന്തവത്കരിക്കുകയാണ് അവർ ചെയ്തിട്ടുള്ളത്.
വർഗംപോലെ മറ്റൊന്ന് ഭാഷയാണ്. ഉദാഹരണത്തിന് ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോയി ഇംഗ്ലീഷിൽ എഴുതുന്ന എഴുത്തുകാരനോ എഴുത്തുകാരിയോ ആണെങ്കിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. മീന അലക്സാണ്ടർ, അനിത ദേശായി, കിരൺ ദേശായിയെപോലുള്ള നിരവധി എഴുത്തുകാരുണ്ട് അത്തരത്തിൽ. ഇംഗ്ലീഷിൽ എഴുതുന്നതുകൊണ്ട് ആവർ ഏതോ തരത്തിൽ അവിടത്തെ സമുദായത്തിെൻറ ഭാഗമാകുന്നുണ്ട്. അതേസമയം ഇംഗ്ലണ്ടിൽ ഇരുന്നുകൊണ്ട് പഞ്ചാബിയിൽ എഴുതുന്ന ഒരാൾ. ഇംഗ്ലണ്ടിനെക്കാൾ കാനഡയിലും അമേരിക്കയിലുമാണ് പഞ്ചാബി സാഹിത്യത്തി
െൻറ വലിയ ഒരു ഭൂമിക. ആ തരത്തിൽ മറ്റൊരു ഭാഷയിൽ എഴുതുന്നയാൾ അത്ര സ്വീകാര്യനല്ലാതാകുന്നു. പഞ്ചാബിയിൽ എഴുതുന്ന കാനഡയിലെ ഒരു പ്രവാസി അല്ലെങ്കിൽ ഗുജറാത്തിയിൽ എഴുതുന്ന ഒരു ഇംഗ്ലണ്ടിലെ പ്രവാസി അല്ലെങ്കിൽ മലയാളത്തിലെഴുതുന്ന അമേരിക്കയിലെ ഒരു പ്രവാസി അവർ ഇംഗ്ലീഷിലെഴുതുന്ന പ്രവാസികളെപ്പോലെ ഈ നാടുകളിൽ സ്വീകരിക്കപ്പെടുന്നില്ല. അതായത് നാം ഉപയോഗിക്കുന്ന ഭാഷ പ്രവാസിത്വത്തെ വ്യത്യസ്തമാക്കുന്നുണ്ട്.
മറ്റൊന്ന് ജെൻഡർ അഥവാ ലിംഗമാണ്. ജെൻഡർ അനുഭവം ആളുകൾ പറയാറില്ല. പ്രവാസി സ്ത്രീ ഉണ്ടെന്ന് പലപ്പോഴും നമ്മൾ ആലോചിക്കാറില്ല. ലിംഗവത്കൃതമായ ഒരു അനുഭവംകൂടിയാണ് പ്രവാസം. അത് നമുക്ക് മീന അലക്സാണ്ടറിെൻറ, പന്ന നായികിെൻറ, സുജാത ഭട്ടിെൻറ കവിത വായിക്കുമ്പോൾ മനസ്സിലാകും. അല്ലെങ്കിൽ കിരൺ മുഖർജിയുടെ, ഭാരതീ ദേശായിയുടെ, ജുംപാലാഹരിയുടെ രചനകൾ വായിക്കുമ്പോൾ മനസ്സിലാകും. അവർ പ്രവാസം അനുഭവിക്കുന്ന രീതി–സ്ത്രീ അനുഭവിക്കുന്ന രീതി– സവിശേഷതയുള്ളതാണ്. ഒരുപക്ഷേ പുരുഷന്മാരായ പ്രവാസികൾക്ക് എഴുതാൻ കഴിയാത്ത രീതിയിൽ സ്ത്രീക്ക് മാത്രം അനുഭവിക്കാവുന്ന പ്രവാസമാണ് ഈ എഴുത്തുകാരികൾ അവരുടെ കൃതികളിൽ ആവിഷ്കരിച്ചിരിക്കുന്നത്.
മറ്റൊന്ന് ഒരു സ്ഥലത്ത് പ്രവാസികൾ ന്യൂനപക്ഷമാണോ ഭൂരിപക്ഷമാണോ എന്നതാണ്. ഭൂരിപക്ഷമല്ലെങ്കിൽ പോലും വലിയ ഒരു പ്രവാസി സമൂഹത്തിെൻറ ഭാഗമാണോ അതോ ചെറിയ പ്രവാസി സമൂഹത്തിെൻറ ഭാഗമാണോ എന്നത് വലിയ കാര്യമാണ്. ഇനിയൊന്ന് സാംസ്കാരിക സ്മൃതികളാണ്. നാം എല്ലാവരും കൊണ്ടുവരുന്ന ഓർമകൾ ഒരുപോലത്തെയല്ല. ഗോത്രകലകളും ആഢ്യകലകളും തമ്മിലുള്ള വ്യത്യാസം. നമ്മുടെ ഓർമയിലുള്ള നാടോടി സാഹിത്യത്തിൽ ഉള്ള വ്യത്യാസം. ഇത്തരത്തിൽ നമ്മുടെ ഓർമകളുടെ അടിസ്ഥാന സ്വഭാവത്തിലുള്ള വ്യത്യാസം പ്രധാനമാണ്. ഞാൻ പറഞ്ഞുവരുന്ന പ്രവാസ അനുഭവം എന്ന് നമ്മൾ ഒറ്റവാക്കിൽ പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല എന്നതാണ്. നേരത്തേ പറഞ്ഞതെല്ലാം പ്രവാസ അനുഭവത്തെ ഗുണപരമായി വ്യത്യാസമാക്കുന്നുണ്ട്. അത് സവിശേഷമാക്കുന്നുണ്ട്.
സാഹിത്യത്തിൽ ഏതൊക്കെ രീതിയിലാണ് എഴുത്തുകാർ പ്രതികരിച്ചിട്ടുള്ളത്?
ഒന്ന്, ഗൃഹാതുരുത്വം. നമ്മെ തിരിഞ്ഞുനോക്കാൻ േപ്രരിപ്പിക്കുന്നു. വിട്ടുപോന്ന ഇടത്തെപ്പറ്റിയുള്ള ഓർമകളെ കൂടുതൽ തീവ്രമോ തീക്ഷ്ണമോ ആക്കി മാറ്റുന്നു. ആറ്റൂർ രവിവർമ മദിരാശിയിൽ ഇരുന്നാണ് ‘നഗരത്തിൽ ഒരു യക്ഷൻ’ എന്ന കവിത എഴുതുന്നത്. കടമ്മനിട്ട മദിരാശിയിൽ ഇരുന്നുതന്നെയാണ് ‘മാമ്പൂക്കൾ’ എഴുതുന്നത്. കടമ്മനിട്ട താൻ താമസിക്കുന്ന ഇടത്ത് മാവുകൾ കാണുന്നില്ല, എന്നാൽ കേരളത്തിൽ മാവു പൂക്കുന്ന കാലമാണെന്ന് ഓർക്കുകയും അതേപ്പറ്റി എഴുതുകയും ചെയ്യുന്നു. ഇത് ചില ഉദാഹരണങ്ങൾ മാത്രമാണ്. മുകുന്ദനെപ്പോലുള്ളവരുടെ സാഹിത്യത്തിൽ വിട്ടുപോന്ന ദേശത്തെക്കുറിച്ച ഓർമകളുണ്ട്, എത്തപ്പെട്ട ദേശത്തെക്കുറിച്ച അനുഭവങ്ങളുണ്ട്. ‘ദൽഹി’, ‘ദൽഹി ഗാഥകൾ’, ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ തുടങ്ങിയ കൃതികൾ മുകുന്ദൻ എഴുതിയിട്ടുണ്ട്. ഡൽഹിയിൽ ഇരുന്നു മാത്രം എഴുതാൻ കഴിയുന്ന കൃതികളാണ് അവ. ഡൽഹിയിൽ വന്നാൽ മാത്രം എഴുതാൻ കഴിയുന്നതാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ പോലുള്ള നോവലുകളും. യഥാർഥത്തിൽ ജീവിച്ചിരുന്ന സ്ഥലം ഓർമകളിലെ സ്ഥലം, മിത്തിെൻറയും ഫാൻറസിയുടെയും ഘടകങ്ങൾ ചേർന്ന് എഴുത്തിൽ നിറയുന്നു. റിയലിസ്റ്റിക് നോവലല്ല ‘ഖസാക്കി
െൻറ ഇതിഹാസം’. യാഥാർഥ്യത്തിന് അപ്പുറം പോകുന്ന ഒരു ഘടകം ഓർമയിലേക്ക് കടന്നുവരുകയും ഓർമകളെ പരിവർത്തനപ്പെടുത്തുകയും അതിനെ മറ്റൊരു സ്ഥലമായി, കാലമായി മാറ്റുകയും ചെയ്യുന്നു. അതും ഗൃഹാതുരത്വമാണ്. അത് പക്ഷേ കേവലമായ പഴയതിലേക്കുള്ള തിരിച്ചുപോക്കല്ല. പഴയതിനെ പുതിയതിലേക്ക് കൊണ്ടുവന്ന് പരിവർത്തനപ്പെടുത്തുന്നു. അത്തരത്തിലാണ് ചിലപ്പോഴൊക്കെ ഗൃഹാതുരത്വം പ്രവാസി സാഹിത്യത്തിൽ പ്രവർത്തിക്കുന്നത്.
രണ്ടാമത്തേത് സ്ഥാനീയ സംസ്കൃതിയോട് അതായത് നാം ചെന്നെത്തുന്ന സ്ഥലത്തെ സംസ്കാരത്തോടുള്ള സമരസവും സംഘർഷവുമാണ്. ഇത് രണ്ടും പ്രവാസികളിലുണ്ടാവും. ചെന്നെത്തിയ സംസ്കാരത്തോട് പൊരുത്തപ്പെടാനുള്ള സമരം ഒരുവശത്തുണ്ട്. കുറച്ചൊക്കെ അറബികളെപ്പോലെ പെരുമാറാൻ പറ്റുമോയെന്നുള്ള നമ്മുടെ ശ്രമം ഇതിെൻറ ഭാഗമാണ്. അതേസമയം നമുക്ക് ഒരിക്കലും അറബികളായിട്ട് മാറാനും കഴിയില്ല. അറബി മാത്രമല്ല, അമേരിക്കക്കാരനോ കാനഡക്കാരനോ ആയി മാറാൻ കഴിയില്ല. ഈ രണ്ടും നമ്മുടെ എഴുത്ത് അനുഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് എൻ.എസ്. മാധവെൻറ കഥകൾ. അദ്ദേഹം സമീപകാലത്ത് മാത്രമാണ് കേരളത്തിൽ വന്ന് താമസമാക്കിയത്. ഒരു പാടുകാലം ബിഹാറിലാണ് താമസിച്ചിരുന്നത്. മാധവെൻറ ‘മുംബൈ’ എന്ന കഥ അല്ലെങ്കിൽ ‘വൻമരങ്ങൾ വീഴുമ്പോൾ’ ഒന്ന് പരിശോധിക്കുക. അല്ലെങ്കിൽ ബാബരി മസ്ജിദിെൻറ തകർക്കലിന് ശേഷം എഴുതിയിട്ടുള്ള ‘തിരുത്ത്’ എന്ന കഥ. ചെന്നെത്തുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് ഇതെല്ലാം. ഡൽഹിയിലായിരുന്നപ്പോഴാണ് മാധവൻ സിഖുകാരുടെ കൂട്ടക്കൊല കാണാനിടയാകുന്നത്. ചെന്നെത്തിയ സ്ഥലത്തെ അനുഭവങ്ങളോടുള്ള കലഹമുണ്ട് അദ്ദേഹത്തിെൻറ മേൽപറഞ്ഞ കഥകളിൽ. ചെന്നെത്തിയ സംസ്കാരങ്ങളുടെ സങ്കുചിതത്വത്തോടുള്ള, ദൂഷ്യങ്ങളോടുള്ള കലഹം. മുംബൈയിൽ മാധവൻ ചെന്നില്ലായിരുന്നെങ്കിൽ ആ പേരിലെ കഥ ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല. അതേ സമയം ബോംബെയെ മുംബൈയാക്കി മാറ്റുന്നത്, അതിനു പിന്നിലുള്ള പ്രത്യയശാസ്ത്രം അത് എങ്ങനെയാണ് മുസ്ലിംകളെ അന്യവത്കരിക്കുന്നത് തുടങ്ങിയ ഒരു പാട് അനുഭവങ്ങളുണ്ട്. ബാബരിമസ്ജിദ് പശ്ചാത്തലത്തിൽ ഇന്ത്യയിൽതന്നെയുണ്ടായിട്ടുള്ള ഏറ്റവും നല്ല കൃതിയാണ് ‘തിരുത്ത്്’. ചെന്നെത്തുന്ന സ്ഥലത്തോടുള്ള സംഘർഷം, ഏറ്റുമുട്ടൽ, അതിനോടുള്ള പിണക്കങ്ങൾ, വഴക്കുകൾ, വ്യത്യസ്തമായി അതിനെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ. ഇവയാണ് രണ്ടാമത്തെ സാഹിത്യ അനുഭവം.
ചെന്നെത്തിയ ഭാഷ ചിലർ പഠിക്കാൻ ശ്രമിക്കുന്നു, ആ ഭാഷയിലെ കൃതികൾ മൊഴിമാറ്റാൻ ശ്രമിക്കുന്നു. അറബിയിൽനിന്നുള്ള രചനകളുടെ പരിഭാഷകൾ ഉണ്ടായതായി നമുക്കറിയാം. തർജമ ചെയ്തത് അറബിയിൽനിന്നല്ല, പക്ഷേ, അറബിയുമായി ഒത്തുനോക്കിയിട്ടാണ്. മാതൃഭൂമി ഇറക്കിയ ഒരു അറബി കവിതാ സമാഹാരം അറബിയിൽ നിന്ന് നേരിട്ട് ചെയ്തിട്ടുള്ളതാണ്. ഇതുപോലെ ഡൽഹിയിൽ ചെന്ന ശേഷമാണ് ഒരുപാട് ഹിന്ദികവിതകളുടെ, ഉർദു കവിതകളുടെ പരിഭാഷ ഞാൻ നടത്തിയത്. അതുപോലെ പോയയിടത്തെ ഭാഷ പഠിച്ച് രചനകൾ തെൻറ ഭാഷയിലേക്ക് കൊണ്ടുവരുന്നു. ചിലത് തെൻറ ഭാഷയിൽനിന്ന് ആ ഭാഷയിലേക്ക് കൊണ്ടുവരുന്നു. ഇത് നേരത്തേ പറഞ്ഞ സമരസപ്പെടാനുള്ള ശ്രമത്തിെൻറ മറ്റൊരു ഭാഗമാണ്.
മൂന്നാമത്തേത് സങ്കുചിതമായ സ്വത്വാന്വേഷണം. വിദേശത്ത് സാംസ്കാരികമായ ഹിന്ദുത്വം ശക്തിപ്പെടുന്നു. മതസംഘടനകൾ, സമുദായ സംഘടനകൾ, ജാതിസംഘടനകൾ ഒക്കെ അന്വേഷിച്ച് ആളുകൾ പോകുന്നു. ഇത് നടക്കുന്നത് സ്വത്വാന്വേഷണം അങ്ങേയറ്റം സങ്കുചിതമാകുന്ന കാലത്താണ്.
നാലാമതായി നിങ്ങളുടെ എഴുതുന്ന ഭാഷയെ ചെന്നെത്തി നിൽക്കുന്ന സ്ഥലവും ഭാഷയും സ്വാധീനിച്ചുവെന്നുവരാം. എം. ഗോവിന്ദൻ ജീവിതകാലത്തിെൻറ നല്ല പങ്കും മദിരാശിയിൽ ജീവിച്ചയാളാണ്. ഗോവിന്ദെൻറ കവിതകളിലെ ചില വാക്കുകൾ വായിച്ചാൽ മനസ്സിലാകില്ല. അത്രയധികം തമിഴുമായി അടുത്തുനിൽക്കുന്ന ഒരു മലയാളമാണ് അദ്ദേഹത്തിെൻറ കവിതകളിലുള്ളത്്. സംസ്കൃതം വളരെ കുറഞ്ഞ, ഏതാണ്ട് തമിഴാണ് എന്നു തോന്നിക്കുന്ന മലയാളം ഗോവിന്ദെൻറ രചനകളിൽ കാണുന്നുണ്ട്. അല്ലെങ്കിൽ സങ്കരഭാഷ. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പട്ടാളക്കഥകളിലെ ഭാഷ. കോവിലെൻറയോ നന്തനാരുടെയോ ഏകലവ്യെൻറയോ പാറപ്പുറത്തി
െൻറയൊ ഒക്കെ പല നോവലുകളിലും ഇതുണ്ട്. അവ എഴുതപ്പെട്ടത് മലയാളത്തിലാണ്. എന്നാൽ അതിൽ ചിലയാളുകൾ സംസാരിക്കുന്നത് ഹിന്ദുസ്ഥാനിയാണ്, ചിലയാളുകൾ മുറി ഇംഗ്ലീഷ് സംസാരിക്കുന്നു. ചിലയാളുകൾ ഹിന്ദിയുടെ പ്രാദേശിക രൂപങ്ങളോ ഒക്കെ സംസാരിക്കുന്നു. അങ്ങനെ സ്ഥാനീയ ഭാഷയുടെ സ്വാധീനം ഉണ്ടാകുന്നു. കമറുദ്ദീൻ ആമയത്തിെൻറ കവിതകളിൽ ഒരുപാട് അറബി വാക്കുകളുണ്ട്. അതിൽ ചിലതൊക്കെ മലയാളികൾക്ക് മുമ്പ് പരിചയമുള്ളതാണ്. കാരണം അറബിമലയാളം കേരളത്തിലുണ്ട്. അതല്ലാത്ത അറബി പലഹാരങ്ങളുടെ പേര്, അറബി വസ്ത്രങ്ങളുടെ പേര് എല്ലാം കവിതയിലുണ്ട്. അങ്ങനെ അറബി കലർന്ന ഒരു സാഹിത്യം വരുന്നു. അമേരിക്കയിൽ ജീവിക്കുന്ന ജയൻ കെ.സിയുടെ കവിതകളിൽ അമേരിക്കൻ വാമൊഴികൾ ചേരുന്നുണ്ട്. പ്രത്യേകിച്ച് അമേരിക്കയിലെ കറുത്തവർഗക്കാർ ഉപയോഗിക്കുന്ന പ്രാദേശിക പ്രയോഗങ്ങൾ അതേപടി തന്നെ മലയാള ലിപിയിൽപോലുമല്ലാതെ ഉൾപ്പെടുത്തുന്നു. ഇതുരണ്ടും പെെട്ടന്ന് എെൻറ മനസ്സിൽ വന്ന രണ്ട് ഉദാഹരണങ്ങളാണ്.
അഞ്ചാമത് ചിലയാളുകളുടെ കാര്യത്തിൽ പ്രദേശംതന്നെ ഇല്ലാതാവുന്നു. അല്ലെങ്കിൽ പ്രദേശം അപ്രധാനമാകുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമായി തോന്നുന്നത് ആനന്ദിനെയാണ്. ആനന്ദിെൻറ കൃതികളിൽ കേരളമില്ല. ‘മരുഭൂമികൾ ഉണ്ടാകുന്നത്’, ‘ആൾക്കൂട്ടം’, ‘ഗോവർധെൻറ യാത്രകൾ’ തുടങ്ങിയ നോവലുകളെല്ലാം നടക്കുന്നത് ബോംബെയിലാണെന്ന് തോന്നും. പക്ഷേ, അദ്ദേഹം സങ്കൽപിക്കുന്നത് ഒരിടവുമല്ല. സ്ഥലത്തി
െൻറ പ്രത്യേകമായ സൂചനകൾ ഒന്നുമുണ്ടാവില്ല. പല എഴുത്തുകാരും ബോംബെയിലും മറ്റും ജീവിച്ച് അതിനെപ്പറ്റി എഴുതിയിട്ടുള്ളതിനാൽ നമ്മൾ ആദ്യമായിട്ടല്ല ആ നഗരങ്ങളിൽ പോകുന്നത്. നമുക്ക് പരിചയമുള്ള ഒരിടത്തേക്ക് പോകുന്നപോലെ തോന്നും. പല എഴുത്തുകാരും രചനകളിൽ കൃത്യമായ സ്ഥലബോധം നൽകും. പക്ഷേ, ആനന്ദ് ചെയ്യുന്നത് സ്ഥലത്തെ ഇല്ലാതാക്കുകയാണ്. സാങ്കൽപിക ഇടത്ത് നടക്കുന്ന നാടകമാണ് ‘മരുഭൂമി’കളിലേത്. അതൊരു സ്ഥലവുമല്ല. അധികാരവും അതിെൻറ ഇരകളും തമ്മിൽ ഏറ്റുമുട്ടുന്ന പ്രത്യേക ഇടം അദ്ദേഹം നോവലിൽ സൃഷ്ടിക്കുന്നു. ആനന്ദ് എൻജിനീയറിങ് പഠിച്ചശേഷം കേരളത്തിന് പുറത്ത് ജീവിച്ചയാളാണ്. കുറെക്കാലം ബംഗാളിൽ, അതിന് ശേഷം ഡൽഹിയിൽ ജീവിച്ചു. ഒരു സ്ഥലത്തും അദ്ദേഹമില്ല. കേരളത്തിൽതന്നെ വന്നാൽ പെട്ടെന്ന് മടങ്ങും. എനിക്ക് തന്നെ അനുഭവമുള്ളതാണ്. ‘‘എനിക്ക് കേരളത്തിൽ ശരിയാവുന്നില്ല, സ്വയം മലയാളിയായി സ്വയം കണ്ടെത്താനാവില്ലെ’’ന്ന് അദ്ദേഹം പറയും.
വിജയെൻറ ‘ധർമപുരാണം’ എന്ന നോവലെടുക്കാം. അല്ലെങ്കിൽ ‘പ്രവാചകെൻറ വഴി,’ ‘ഗുരുസാഗരം’ തുടങ്ങിയ കൃതികൾ. ഒന്നുകിൽ ഇതിൽ സ്ഥലമില്ലാതാവുകയോ, അല്ലെങ്കിൽ ‘പ്രവാചകെൻറ വഴി’യിലെപ്പോലെ ലോകം മുഴുവൻ ഇടമാകുകയോ ചെയ്യുന്നു. ജർമനി മുതൽ ഇന്ത്യവരെയുള്ള ഒരുപാട് സ്ഥലങ്ങൾ അതിൽ വരുന്നു. ഒരു സ്ഥലമല്ലാതെ പല സ്ഥലങ്ങൾ കൃതികളിൽ പ്രത്യക്ഷപ്പെടുന്ന ഒരു രീതി. അതുപോലെ മാധവിക്കുട്ടിയുടെ കവിതകൾ, സക്കറിയയുടെ കഥകൾ. സക്കറിയയുടെ ‘ഒരിടത്ത്’ പോലുള്ള കഥകളിൽ സാങ്കൽപികമായ ഒരു സ്ഥലമാണ്. കൃത്യമായ ഇടം പറയുന്നില്ല. ഇത് മാധവിക്കുട്ടിയുടെ കഥകളിലും കാണാം. അവർ മിക്ക കഥകളും എഴുതിയിട്ടുള്ളത് ബോംബെയിലും കൽക്കത്തയിലും െവച്ചാണ്. ‘പക്ഷിയുടെ മണം’ പോലുള്ള പല കഥകളിലും കൃത്യമായ സ്ഥലമില്ല. സ്ഥലം മാഞ്ഞുപോകുന്നു. അല്ലെങ്കിൽ പല സ്ഥലങ്ങൾ ചേർന്നിട്ട് സ്ഥലമല്ലാതാകുന്നു. നേരത്തേ ഭാഷക്ക് സംഭവിക്കുന്ന കാര്യം പറഞ്ഞപോലെ സ്ഥലത്തിന് വരുന്ന മാറ്റമാണ് ഞാൻ പറയുന്നത്.
ഈ സംസാരത്തിൽ കുറെ പേരുകൾ ഞാൻ വിട്ടുപോയിട്ടുണ്ടാവാം. അതിൽ ക്ഷമിക്കണം. എന്താണ് പ്രവാസം പൊതുവിൽ നൽകിയത് എന്ന ഭാഗത്തേക്ക് കടക്കട്ടെ. നമുക്ക് പ്രവാസം പ്രത്യേക സാഹിത്യവിഭാഗങ്ങൾ, ഗുണങ്ങൾ നൽകി. ഞാൻ പല ഭാഷക്കാരോടും ചോദിച്ചിട്ടുണ്ട്, നിങ്ങളുടെ ഭാഷയിൽ പട്ടാളകഥ എന്നൊന്നുണ്ടോ? ഇല്ല. ഇന്ത്യയിൽ പഞ്ചാബിൽ നിന്നൊക്കയാണ് ധാരാളം പട്ടാളക്കാർ ഉള്ളത്. എന്നാൽ അവരാരും പട്ടാളക്കഥ എന്നൊരു സാഹിത്യ രൂപം സൃഷ്ടിച്ചിട്ടില്ല. പക്ഷേ നമുക്ക് പട്ടാളക്കഥയുണ്ട്. അത് നേരത്തേ സൂചിപ്പിച്ചതുപോലെ നന്തനാരുടെയും കോവിലെൻറയും ഏകലവ്യെൻറയും ഒക്കെ രചനകളിലുണ്ട്. പ്രവാസം നമുക്ക് നൽകിയ സംഭാവനയാണ് പട്ടാളക്കഥകൾ എന്ന രൂപം.
മറ്റൊന്ന് നമ്മുടെ അനുഭവത്തിന് ഒരു വിസ്താരം നൽകി. കേരളത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അനുഭവങ്ങളെ കേരളത്തിന് പുറത്തേക്ക് നയിച്ചു. നമ്മുടെ പല കഥകളിലും നോവലുകളിലും സംഭവങ്ങൾ നടക്കുന്നത് കേരളത്തിലല്ല. അത് ബോംബെയാകാം, ഡൽഹിയാകാം, അല്ലെങ്കിൽ മലയാളി എത്തപ്പെട്ട ഏത് നാടുമാകാം. കെ.ആർ. മീരയുടെ ‘ആരാച്ചാർ’ എന്ന നോവലിൽ ഉള്ളത് എല്ലാംതന്നെ ബംഗാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്. ഒരു പഞ്ചാബി എഴുതുന്ന കഥ പഞ്ചാബിെൻറ കഥയാണ്. പഞ്ചാബിലാണ് എല്ലാം സംഭവിക്കുന്നത്. മലയാളിയുടെ കഥകളിലാണ് ഏറ്റവുമധികം മറ്റ് സ്ഥലങ്ങൾ കൂടുതലായി വരുന്നത്. യാത്രാവിവരണങ്ങൾ ഇതിെൻറ തുടർച്ചയാണ്. ബാബു ഭരദ്വാജിെൻറ അടക്കമുള്ള സാംസ്കാരിക ^യാത്രാവിവരണങ്ങൾ വരുന്നു. യാത്രാവിവരണം എന്ന വിഭാഗത്തിലേക്ക് ഞാൻ കടക്കുന്നില്ല. യാത്രാവിവരണങ്ങളിലല്ലാതെതന്നെ കഥകളിലെല്ലാം അനുഭവങ്ങൾ വിസ്തൃതമാക്കുന്നു. അതാണ് പ്രവാസം സഹായിച്ച മറ്റൊന്ന്.
മൂന്നാമത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച ആദ്യത്തെ ചില വിചാരങ്ങൾ ആധുനിക സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നു. 1920കളിലും 1930കളിലും ഒരു പാട് സ്ത്രീ മാഗസിനുകൾ ഉണ്ടായിട്ടുണ്ട്. മഹിളാരത്നം തുടങ്ങി ഒരുപാട് പേരിലുള്ള സ്ത്രീമാസികകൾ. തൃശൂർ അപ്പൻ തമ്പുരാൻ ലൈബ്രറിയിൽ പോയാൽ നമുക്ക് അത്തരം മാസികകൾ കാണാം. ആധുനികകാലത്ത് ഫെമിനിസം എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സങ്കൽപം വരുന്നത് പലപ്പോഴും കേരളത്തിന് പുറത്ത് ജീവിച്ചവരിൽനിന്നാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം മാധവിക്കുട്ടിയാണ്. ബോംബെയിലും കൽക്കത്തയിലും ജീവിച്ചതുകൊണ്ട് മാധവിക്കുട്ടി ആ നാഗരിക ജീവിത പശ്ചാത്തലം, സ്വാതന്ത്ര്യബോധം അവരുടെ എഴുത്തിലേക്ക് കൊണ്ടുവന്നു. മാനസിയുടെയും മാധവിക്കുട്ടിയുടെയും കഥകളിലാണ് സ്വതന്ത്രയായ സ്ത്രീയെപ്പറ്റിയുള്ള ശക്തമായ സങ്കൽപം നാം ആദ്യം അനുഭവിക്കുന്നത്. സ്വതന്ത്രസ്ത്രീയെപ്പറ്റിയുള്ള സങ്കൽപം സ്വരൂപിക്കുന്നതിൽ പ്രവാസം വലിയ പങ്കുവഹിക്കുന്നു. സാറാ ജോസഫ്, േഗ്രസി, ചന്ദ്രമതി, സിതാര തുടങ്ങിയ ഒരുപാട് പേരിലൂടെ ഈ സങ്കൽപം പലതരത്തിൽ വികസിപ്പിക്കുന്നു.
നാലാമത് ആധുനിക കഥ എന്ന സങ്കൽപം കേരളത്തിന് തന്നത് പുറത്ത് ജീവിക്കുന്ന എഴുത്തുകാരാണ്. അത് പലരും പറയാറില്ല. പ്രത്യേകിച്ച് ഡൽഹിയിലും ബോംബെയിലും ഒക്കെ ജീവിച്ചയാളുകൾ. ഒ.വി. വിജയൻ, വി.കെ.എൻ, ആനന്ദ്, മുകുന്ദൻ, കാക്കനാടൻ, സക്കറിയ, മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുള്ള, കൊച്ചുബാവ, എൻ.എസ്. മാധവൻ, സേതു, ബാബു ഭരദ്വാജ്, ബെന്യാമിൻ, ദിവാകരൻ ഇങ്ങനെ ആധുനികതയുടെ പല ഘട്ടങ്ങളുമായി ബന്ധപ്പെടുത്തി പറയുന്ന ഈ ആളുകളൊക്കെ കേരളത്തിന് പുറത്ത് ജീവിച്ചവരാണ്. നഗരാനുഭവം ഏറ്റവും തീക്ഷ്മണമായി അനുഭവിച്ചവരാണ് അവർ. നഗരാനുഭവം ഉണ്ടാക്കുന്ന ഏകാന്തത, അന്യതാബോധം, അയുക്തികത, അസ്തിത്വവിഷാദം, കറുത്തനർമബോധം എന്നിവ ഏറ്റവും തീക്ഷ്ണമായി അനുഭവിച്ചയാളുകൾ എന്ന നിലയിലായിരിക്കണം അവരുടെ കഥകൾ ആധുനിക കഥയായിട്ട് മാറിയത്. അതുപോലെ ചരിത്രം ഐതിഹ്യമായി മാറുന്നു. വിജയെൻറ ‘തലമുറകൾ’, മുകുന്ദെൻറ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ഒക്കെ അങ്ങനെ സംഭവിക്കുന്നു. ഇത് കവിതയിലും വേറൊരു രൂപത്തിൽ വരുന്നു. ചെറിയാൻ കെ. ചെറിയാെൻറ ‘ജീവിതം എന്ന ബോറ്’, എം.എൻ. പാലൂരിെൻറ ‘വിമാനത്താവളത്തിൽ ഒരു കവി ’ തുടങ്ങിയ കവിതകൾ വ്യവസ്ഥയിലുള്ള അവിശ്വാസം, സ്വപ്നലോകങ്ങൾ നിർമിക്കാനുള്ള ശ്രമം എന്നിങ്ങനെയുള്ള രീതികളിലാണ് പലപ്പോഴും പ്രവാസ അനുഭവത്തോട് പെരുമാറുന്നത്.
അഞ്ചാമതായി നേരത്തേ സൂചിപ്പിച്ചതുപോലെ പുതിയ ഭാഷവരുന്നു. ഈ സങ്കീർണ ലോകത്തെ ആവിഷ്കരിക്കാൻ അനേകം തലങ്ങളുള്ള ഭാഷ ആവശ്യമായി വരുന്നു. ആ തരത്തിലുള്ള ഭാഷ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. എൻ.ടി. ബാലചന്ദ്രെൻറ, സിതാരയുടെ കഥകൾ ഇവയിലൊക്കെ പുതിയഭാഷക്ക് വേണ്ടിയുള്ള അന്വേഷണം കൂടിയുണ്ട്. ഭാഷ നഷ്ടപ്പെടുകയും പുതിയ ഭാഷ നേടുകയും ചെയ്യാനുള്ള ശ്രമങ്ങളുടെ സൂചനകൾ കൊച്ചുബാവയുടെയോ കരുണാകരെൻറയോ മേതിൽ രാധാകൃഷ്ണെൻറയോ കഥകളിലുണ്ട്. നഷ്ടപ്പെട്ട മലയാളഭാഷയുടേതിൽനിന്ന് വ്യത്യസ്തമായ മലയാള ഭാഷ സൃഷ്ടിക്കാനുള്ള ശ്രമം. അത്തരത്തിൽ ഭാഷക്ക് പുതിയ തലം പ്രവാസസാഹിത്യം നൽകുന്നുണ്ട്.
അതുപോലെ ഒരുപാട് പ്രസിദ്ധീകരണങ്ങൾ പ്രവാസനാടുകളിൽനിന്നുണ്ടാകുന്നു. മുമ്പ് ‘ഗൾഫ് നാദം’, ‘ഗൾഫ് വോയ്സ്’ പോലുള്ള ഒരുപാട് മാസികകളുണ്ടായിരുന്നു. അല്ലെങ്കിൽ ബോംബെയിൽനിന്ന് ‘വിശാല കേരളം’, മദ്രാസിൽ നിന്ന് ‘ജയ കേരളം’ തുടങ്ങിയവ ഒരു കാലത്ത് മലയാളിയുടെ സാഹിത്യബോധത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഉറൂബിെൻറ ആദ്യകഥകൾ പലതും വരുന്നത് ‘വിശാല കേരള’ത്തിലാണ്. മാസികാ പ്രസിദ്ധീകരണങ്ങളിലൂടെ സാഹിത്യത്തെ സ്വാധീനിക്കാനുള്ള ശ്രമവും പ്രവാസം നടത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ പ്രവാസത്വത്തിന് സാംസ്കാരികമായ, ഭാഷാപരമായ, സൗന്ദര്യശാസ്ത്രപരമായ, അനുഭവപരമായ വലിയ പ്രാധാന്യമുണ്ട്.
ഞാൻ ഈ സംസാരത്തെ മലയാളത്തിലേക്ക് ഒതുക്കിയതാണ്. ലോക സാഹിത്യത്തിലെതന്നെ പല വലിയ എഴുത്തുകാരെയും സൃഷ്ടിച്ചിട്ടുള്ളത് പ്രവാസമാണ്. ജോസഫ് കോൺറാഡിനെപ്പോലെ പോളണ്ടിൽനിന്ന് വന്ന് ഇംഗ്ലീഷിൽ വലിയ എഴുത്തുകാരായിമാറിയ ആളുകളുണ്ട്. എനിക്ക് പരിചയമുള്ള വലിയ എഴുത്തുകാരനാണ് കാദർ അബ്ദുല്ല. അദ്ദേഹം ഡച്ച് ഫിക്ഷൻ എഴുത്തുകാരനാണ്. ഇറാനിൽനിന്ന് നെതർലൻഡ്സിൽ അഭയം തേടിയ എഴുത്തുകാരനാണ് അദ്ദേഹം. കമ്യൂണിസ്റ്റുകാരനായിരുന്നു കാദർ അബ്ദുല്ല. അതിനാൽ ഖുമൈനിയുടെ കാലത്ത് ഇറാനിൽ ജീവിക്കുക ബുദ്ധിമുട്ടായി. ‘മൈ ഫാദേഴ്സ് നോട്ട്ബുക്ക്’ എന്നതാണ് അദ്ദേഹത്തിെൻറ അതിപ്രശസ്തമായ കൃതി. ആ നോവലിലൂടെ അതിമനോഹരവും കാവ്യാത്മകവുമായി ഇറാ
െൻറ ചരിത്രം അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ചരിത്രമാണെന്നുപോലും തോന്നുകയില്ല. ഉൗമയായ കുട്ടിക്ക് ഏതെങ്കിലും രീതിയിൽ വികാരങ്ങൾ പ്രകടിപ്പിക്കണം. കുട്ടിയുടെ അമ്മാവൻ പറയുന്നു അവിടെ മലയിൽ ഒരു ഗുഹയുണ്ട്. അവിടെപ്പോയി ഇഷ്ടമുള്ളതെല്ലാം എഴുതൂ. ഗുഹയിൽ പോയി കുട്ടി എന്തൊക്കെയോ എഴുതുന്നു. ആ കോറിവരച്ചിട്ട എഴുത്ത് ഡികോഡ് ചെയ്യാനുള്ള ശ്രമത്തിലൂടെയാണ് ഇറാെൻറ ചരിത്രം മുഴുവൻ ആ നോവലിലൂടെ പതുക്കെ ചുരുൾനിവരുന്നത്. ഞാനൊരു ഉദാഹരണം പറഞ്ഞതാണ്. കാദർ അബ്ദുല്ല ഡച്ചിലെ വലിയ എഴുത്തുകാരനാവുകയാണ് ചെയ്തത്. അറബിയിലെയല്ല, അല്ലെങ്കിൽ പേർഷ്യനിലല്ല. ഇറാനിൽ നിന്ന് വന്നയാളിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുക പേർഷ്യൻ സാഹിത്യമാണ്. എന്നാൽ, നെതർലൻഡ്സിൽ വന്ന് ഡച്ച് ഭാഷ പഠിച്ച് ഏറ്റവും വലിയ ഡച്ച് നോവലിസ്റ്റായി മാറുന്നു. ഇങ്ങനെ അനേകം രീതികളിൽ സാഹിത്യത്തെ മാറ്റുന്നതിൽ, സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകുന്നതിൽ പ്രവാസികളായ എഴുത്തുകാർക്ക്, പ്രവാസ സാഹിത്യത്തിന് കഴിഞ്ഞിട്ടുണ്ട്. അനിവാര്യമായ പുതിയ മാനങ്ങൾ സാഹിത്യത്തിന് നൽകിയ അനുഭവമാണ് പ്രവാസം. നന്ദി.
l
എഴുത്ത്: ആർ.കെ. ബിജുരാജ്
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ കേളി കലാ സാംസ്കാരിക വേദിയുടെ സാഹിത്യവിഭാഗമായ ചില്ല സംഘടിപ്പിച്ച ‘അതിരുകളില്ലാത്ത വാക്കുകൾ’ സാഹിത്യസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിെൻറ പൂർണരൂപം.
മാധ്യമം ആഴ്ചപ്പതിപ്പ്
ലക്കം 1007, 2017 ജൂൺ19
No comments:
Post a Comment