Wednesday, February 16, 2011

എന്റെ സിനിമാ യാത്രകള്‍

സംഭാഷണം

കമല്‍/ആര്‍.കെ.ബിജുരാജ്




മലയാളിക്ക് കുറേ നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ കമല്‍ സിനിമാ വഴികളും ജീവിതവും പറയുന്നു. തന്റെ നിലപാടുകളും സിനിമാ സങ്കല്‍പങ്ങളും വ്യക്തമാക്കുന്നു. ഒപ്പം താന്‍ സംവിധാനം ചെയ്ത സിനിമകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു.


എന്റെ സിനിമാ യാത്രകള്‍


കൊടുങ്ങല്ലൂരില്‍, ഒരു മുസ്‌ളീം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ശരിക്കും പറഞ്ഞാല്‍ കുട്ടിക്കാലം മുതലേ സിനിമ എന്റെ കുടുംബാന്തരീക്ഷത്തിലുണ്ട്. അതിനേക്കാള്‍ ശരിയായി പറഞ്ഞാല്‍ സിനിമയും കലയും എന്റെ ദേശത്തിന്റെ ഭാഗമാണ്. സിനിമയിലേക്ക് എന്നെ ആകര്‍ഷിക്കുന്നതില്‍ അബോധമായി ദേശത്തിന്റെയും കുടുംബത്തിന്റെയും അന്തരീക്ഷം സ്വാധീനിച്ചിട്ടുണ്ടാകാം.
എന്റെ ഓര്‍മയില്‍ കൊടുങ്ങല്ലൂരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പ്രതിഭ ഭാസ്‌കരന്‍ മാഷാണ് (പി. ഭാസ്‌കരന്‍). ഭാസ്‌കരന്‍ മാഷുള്ള കൊടുങ്ങല്ലൂര്‍ എന്നാണ് അന്നത്തെ കൊടുങ്ങല്ലൂരിനെപ്പറ്റി പറയേണ്ടത്. സിനിമ എന്നു പറയുമ്പോള്‍ ഭാസ്‌കരന്‍ മാഷിനെപ്പറ്റിയായിരുന്നു കൊടുങ്ങല്ലൂര്‍കാര്‍ ആദ്യം വമ്പു പറഞ്ഞിരുന്നത്. കുട്ടിക്കാലത്ത് ഞാനുള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന്റെ വരികള്‍ ആവര്‍ത്തിച്ചു പാടി. 'താമസമെന്തേ വരുവാന്‍' തുടങ്ങിയ പ്രശസ്തമായ പാട്ടുകള്‍ എവിടെയും നിറഞ്ഞു നിന്നു. അത് അദ്ദേഹത്തിന്റെയും പുഷ്‌കലകാലമാണ്. പാട്ട് ഇഷ്ടപ്പെട്ടിരുന്ന എന്നെ, ഭാസ്‌കരന്‍ മാഷ് വല്ലാതെ ആകര്‍ഷിച്ചു. ആ ആകര്‍ഷണമാണ് സിനിമയിലേക്ക് അടുപ്പിക്കുന്ന ഒരു ഘടകം.
മറ്റൊന്ന് ബന്ധുവായ സിനിമാ നടന്‍ ബഹദൂറാണ്. അദ്ദേഹം എന്റെ തറവാടായ 'പടിയത്ത്' അംഗമാണ്. കുട്ടിക്കാലത്ത് ഞാന്‍. അദ്ദേഹത്തെ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. എന്നാല്‍ ബഹദൂറിന്റെ ബന്ധുവാണ് എന്നത് കുട്ടിക്കാലത്തെ എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. അത് ഞാന്‍ സഹപാഠികളോട് പറഞ്ഞ് അഭിമാനംകൊണ്ടു. അന്ന് വീട്ടുകാരെല്ലാം അദ്ദേഹത്തെ കുഞ്ഞാലു എന്നാണ് വിളിക്കുന്നത്. അമ്മയുടെ കസിനാണ് അദ്ദേഹം. അതുപോലെ മറ്റൊരു ഫസ്റ്റ് കസിനാണ് മൊയ്തു പടിയത്ത്. 'കുട്ടിക്കുപ്പായം' എന്ന സിനിമ സംവിധാനം ചെയ്ത പ്രതിഭാ ധനനാണ് അദ്ദേഹം. കൊടുങ്ങല്ലൂരിലാണ് കുട്ടിക്കുപ്പായം ചിത്രീകരിച്ചത്. അന്ന് കൊടുങ്ങല്ലൂരിലെ കാളീശ്വര ടാക്കീസിലും ചേരമനിലെ തീയേറ്ററിലുമൊക്കയാണ് ഞങ്ങളുടെ സിനിമ കാണാല്‍. കൊടുങ്ങല്ലൂരില്‍ 'കുട്ടിക്കുപ്പായം' റിലീസ് ചെയ്തപ്പോള്‍ ഒരു ഉത്സവമായിരുന്നു. വീട്ടുകാരെല്ലാം ഒന്നിച്ച് ആഘോഷമായിട്ടാണ് സിനിമ കാണാന്‍ പോകുന്നത്. പെണ്ണുങ്ങള്‍ അടക്കമുള്ളവര്‍ ഒരുങ്ങി വലിയ സംഘമായിട്ടാണ് സിനിമയ്ക്ക് പോയത്. ൂറു ദിവസം അവിടെ അന്ന് പടം ഓടി. കുട്ടിക്കുപ്പായം എന്നത് ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട സിനിമയാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ പേരുപോലും കുടുംബത്തിലുള്ളവരുടേതാണ്. അന്ന് അതൊരു കൗതുകമായിട്ടാണ് അനുഭവപ്പെട്ടത്.
സിനിമയുമായി ബന്ധപ്പെട്ട് മനസില്‍ തങ്ങി നില്‍ക്കുന്ന മറ്റൊന്ന് ചെമ്മീന്‍ സിനിമയുടെ ചിത്രീകരണമാണ്. ആ സിനിമയുടെ ചിത്രീകരണം നടക്കുന്നത് ചേറ്റുവ, നാട്ടിക കടപ്പുറത്താണ്. അന്ന് ഷൂട്ടിംഗ് കാണാന്‍ വീട്ടുകാര്‍ പോയപ്പോള്‍ എന്നെയും കൂടെ കൊണ്ടുപോയിട്ട് പറയുന്നു. പക്ഷേ മനസില്‍ അതിനെപ്പറ്റി വ്യക്തമായ ഓര്‍മയില്ല. സത്യനും ഷീലുയും മരിച്ചുകിടക്കുന്ന രംഗം ചിത്രീകരിക്കുന്നത് കാണാന്‍ അഴിക്കോട് കടപ്പുറത്ത് പോയി എന്നാണ് അമ്മയും മറ്റുള്ളവരും പറയുന്നത്. പക്ഷേ, എന്റെ ഓര്‍മയില്‍ സത്യനും ഷീലയുമില്ല. എന്നാല്‍, അന്ന് മനസില്‍ നിറഞ്ഞ ഒരു രൂപമുണ്ട്. അത് രാമു കര്യാട്ടിന്റെതാണ്. അദ്ദേഹമാണ് ആ സിനിമയുടെ സംവിധായകന്‍. രാമു കര്യാട്ടിനെ ഓര്‍മിക്കാന്‍ കാരണമുണ്ട്. അദ്ദേഹം അജാനുബാഹുവാണ്. വലിയ ശരീരം. സംവിധായകന്റെ തൊപ്പിയൊക്കെ അണിഞ്ഞ് . ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ അദ്ദേഹം നിന്നു. ഞാന്‍ കാണുന്ന ആദ്യ സംവിധായകനാണ് കര്യാട്ട്. അതിന് മുമ്പ്, മലയാളത്തിലെ സംവിധായകര്‍ക്ക് തൊപ്പിയുണ്ടായിരുന്നോ എന്ന് അറിഞ്ഞുകൂടാ. എന്തായാലും അതിനു മുമ്പ് തലയില്‍ സംവിധായകതൊപ്പി അണിഞ്ഞു നില്‍ക്കുന്ന ഒരാള്‍ മനസിലില്ല. ഒരു ആരാധനയും അടുപ്പവും രാമു കര്യാട്ട് എന്ന സംവിധാകയനോട് രൂപപ്പെട്ടു.

കൊടുങ്ങല്ലൂരിലെ പുരോഗമന മുസ്ലിം

കൊടുങ്ങല്ലൂരിലെ മുസ്‌ളീങ്ങള്‍ എന്തുകൊണ്ട് സിനിമ ഇഷ്ടപ്പെട്ടിരുന്നു എന്നു കൂടി പറയണം. പൊതുവെയുള്ള ധാരണ സിനിമ മുസ്‌ളീങ്ങള്‍ക്ക് സിനിമ നിഷിധമാണ് എന്നാണ്. കൊടുങ്ങല്ലൂരില്‍ സിനിമ ആര്‍ക്കും നിഷിധമായിരുന്നില്ല. അതിനുകാരണം കൊടുങ്ങല്ലൂരിലെ മുസ്‌ളീങ്ങള്‍ വ്യത്യസ്തമാണ് എന്നതാണ്്. അഭിമാനത്തോടെ പറയാം. അവരില്‍ നല്ല പങ്കും ഉന്നത രീതിയില്‍ അഭ്യസ്തവിദ്യരാണ്. കേരളത്തില്‍ തന്നെ ഒരു പക്ഷേ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പണ്ടു മുതലേ അവര്‍ മുന്നിലാണ്് കല, സാഹിത്യം, സംസ്‌കാരം എന്നിങ്ങനെ വിവിധ മേഖലകളില്‍ എന്റെ നാട്ടുകാര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 'അല്‍ അമീന്‍' പത്രത്തിന്റെ പത്രാധിപരായ അബു്ദുറഹിമാന്‍ സാഹിബൊക്കെ അതിന് ഉദാഹരണമാണ്. ഞങ്ങളുടെ മേഖലയില്‍ സിനിമ കണുന്നതില്‍ വിലക്കില്ലായിരുന്നു. സിനിമാ കാണാന്‍ പോകരുത് എന്ന് ആരെങ്കിലും പറയുന്നത് ഞാന്‍ കേട്ടിട്ടല്ല. എന്റെ മുത്തശ്ശന്‍ ഹജ്ജിനു പോയിട്ടുള്ള വിശ്വാസിയായിരുന്നു. എന്നാല്‍ അദ്ദേഹമാണ് ഞങ്ങളെ സിനിമയ്ക്ക്് കൊണ്ടുപോയിരുന്നത്. പറഞ്ഞുവരുന്നത് ഒരിക്കലും കൊടുങ്ങല്ലൂരിലെ മുസ്ലീം പശ്ചാത്തലം സിനിമയ്ക്ക് എതിരയായിരുന്നില്ല എന്നാണ്.
കുട്ടിക്കാലത്തെ മറ്റൊരു അനുഭവം പറയാം. കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ രണ്ടു ഉത്സവങ്ങളാണുള്ളത്. ഒന്ന് ഭരണിയും മറ്റൊന്ന് താലപ്പൊലിയും. അന്ന് അത് രണ്ടും നാടിന്റെ ഉത്സവങ്ങളാണ്. കുട്ടികളായ ഞങ്ങളെ ഭരണിക്കൊണ്ടുപോകാറില്ല. അതിനുകാരണം അവിടുത്തെ കാഴ്ചകള്‍ പലതും കുട്ടികള്‍ക്ക് പറ്റിയതായിരുന്നില്ല എന്നതു മാത്രമാണ്. തെറിപ്പാട്ട്, കോഴിയെ കൊല്ലുക തുടങ്ങിയത് കുട്ടികളെ കാണിക്കരുത് എന്ന് മുതിര്‍ന്നവര്‍ക്ക് തോന്നിയിരുന്നു. ഭരണി അതിനാല്‍ പേടിപ്പെടുത്തുന്ന ഉത്സവമാണ്. എന്നാല്‍ താലപ്പൊലി അങ്ങനെയായിരുന്നില്ല. താലപ്പൊലി നാലുദിവസത്തെ ഉത്സവമാണ്. അത് ശരിക്കും ഒരു ദേശത്തിന്റെ ഉത്സവമാണ്. ജാതിമതഭേദമില്ല. ഉത്സവത്തിന് വീട്ടുകാരുള്‍പ്പടെ എല്ലാവരും പോകും. അമ്പലപ്പറമ്പില്‍ ചുറ്റിക്കറങ്ങുകയായിരുന്നു ഞങ്ങളുടെ വിനോദം. അന്ന് മുസ്‌ളിങ്ങള്‍ വരുന്നതുകൊണ്ട് ഹിന്ദുക്കള്‍ക്കെതിര്‍പ്പോ, അല്ലെങ്കില്‍ അവിടെ പോകുന്നതില്‍ മുസ്‌ളീങ്ങള്‍ക്ക് സ്വയമോ എതിര്‍പ്പുണ്ടായിരുന്നില്ല. അത്തരമൊരു മത സൗഹൃദത്തിന്റെ അന്തരീക്ഷവും എന്നിലെ മതേതരമായ കാഴ്പ്പാടിനെ സ്വാധീനിച്ചിട്ടുണ്ട്.
ഗസലുകളുടെ മോഹിപ്പിക്കുന്ന അന്തരീക്ഷവുണ്ട് അന്ന് വീട്ടില്‍. അതുപോലെ മാപ്പിളപ്പാട്ടും. അമ്മയുടെ വീട്ടില്‍ ഗസലുകള്‍ നിറഞ്ഞു നിന്നു. അച്ഛന്റെ വീട്ടിനെപ്പറ്റി പറയുകയാണെങ്കില്‍ മുത്തശ്ശന് സംഗീതം വളരെയധികം ഇഷ്ടാണ്. അവിടെ വലിയ ഗ്രാമഫോണുണ്ട്. അതില്‍ നിന്ന് എപ്പോഴും പാട്ടുകള്‍ അലയടിച്ചുയരും. അമ്മയുടെ വീട്ടിലും അതുപോലെ തന്നെയായിരുന്നു. അമ്മയുടെയും അച്ഛന്റെയും വീട്ടില്‍ സിനിമ, സംഗീതം, കല ഒന്നും നിഷിധമായിരുന്നില്ല.

ബഹദൂറിന്റെ താരപ്പൊലിമ

കുട്ടിക്കാലത്ത് സിനിമ എന്നത് കൗതുകം നിറഞ്ഞ ആവേശമാണ്. നസീറിന്റെ ഇടിയുള്ള പടം കാണണം എന്നതാണ് ആഗ്രഹം. നസീറായിരുന്നു കുട്ടിക്കാലത്തെ ഞങ്ങളുടെ പ്രിയ താരം. നസീര്‍ സ്‌ക്രീനില്‍ ഇടിക്കുമ്പോള്‍ അടുത്തുള്ള കുട്ടികളുമായി തമാശയ്ക്ക് ഇടിവയ്ക്കുന്ന അത്രയും രസം അന്നത്തെ സിനിമാകാഴ്ചയ്ക്കുണ്ട്.
സിനിമയില്‍ ബഹദൂറിനെ കാണുന്നതും അതുപോലെ അഭിമാനത്തിന്റെ നിമിഷമാണ്. ബഹദൂര്‍ വല്ലപ്പോഴുമേ നാട്ടില്‍ വരൂ. എപ്പോഴൂം തിരിക്കയായിരുന്നതിനാല്‍ മദ്രാസിലായിരുന്നു അദ്ദേഹം തങ്ങിയിരുന്നത്. അതിനാല്‍ നേരത്തെ പറഞ്ഞതുപോലെ അപൂര്‍വമായിട്ടേ കണ്ടിട്ടുള്ളൂ. ഒരിക്കല്‍, ബഹദൂര്‍ വീട്ടില്‍ വന്നു. അച്ഛനുമായി വളരെ അടുപ്പമായിരുന്നു ബഹദൂര്‍. അന്ന് ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുകയാണ്. മതിലകത്താണ് അച്ഛന്റെ വീട്. ബഹദൂര്‍ വീട്ടില്‍ വരാന്‍ കാരണമുണ്ട്. അന്ന് ബഹദൂറിന്റെയും അച്ഛന്റെയും സുഹൃത്തായ ഡോ. സഹീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പാണ്. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ഗോപാലകൃഷ്ണമോനോനാണ്. സി.പി.ഐ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് എതിരായിട്ടാണ് സഹീര്‍ മത്സരിക്കുന്നത്. ബഹദൂര്‍ ഡോ. സഹീറിനുവേണ്ടി പ്രചരണ പ്രവര്‍ത്തനം നടത്തി. പ്രചാരണത്തിനുവേണ്ടി കൊടുങ്ങല്ലൂരില്‍ വന്നപ്പോള്‍ ഉച്ചയ്ക്ക് ഞങ്ങളുടെ വീട്ടിലാണ് ഊണു കഴിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നത്. ബഹദൂര്‍ വീട്ടില്‍ വരുന്നു എന്നത് ഒരാവേശമായിരുന്നു. ഞാന്‍ കുറേ കുട്ടികളെ കൂട്ടി ജാഥയയായി സ്‌കൂളില്‍ നിന്ന് വീട്ടില്‍ വന്നു. എല്ലാവരുടെയും മുന്നില്‍ ഞാന്‍ ഞങ്ങളുടെ അതിഥിയോട് സംസാരിച്ചു. കുറേ നേരം ബഹദൂര്‍ വര്‍ത്തമാനം പറയുന്നത് കേട്ട് നിന്നു. അന്നത്തെ ഞങ്ങളുടെ കൗതുകം പ്രോംനസീര്‍ വെളുത്തിട്ടാണോ കറുത്തിട്ടാണോ എന്നൊക്കെ അറിയലാണ്. ബഹദൂര്‍ വെളുത്തതാണ് എന്നറിയാം. എന്നാല്‍ മറ്റുള്ളവരെ നമ്മള്‍ കണ്ടിട്ടില്ലല്ലോ. അതിന് ബഹദൂര്‍ എന്തൊക്കെയോ മറുപടി പറഞ്ഞു. സിനിമ ഗൗരമായി മനസില്‍ കയറുന്ന ഒരു സന്ദര്‍ഭം അതാണ്. ആള്‍ക്കൂട്ടവും അതിനിടയിലുള്ള ബഹദൂറിന്റെ പരിവേഷവും ആകര്‍ഷിപ്പിച്ചു. കോടമ്പാക്കം എന്നൊരു നാടുണ്ട്, അവിടെ നിന്നാണ് സിനിമ ഉണ്ടാകുന്നത് എന്നുകേള്‍ക്കുന്നത് ബഹദൂര്‍ പറയൂമ്പോഴാണ്. അന്ന് സിനിമ മദ്രാസിലാണുള്ളത്്. ബഹദൂറിനെ കണ്ടതുമുതല്‍ മുതല്‍ സിനിമ ഒരു സ്വപ്നായി. കോടമ്പാക്കം കാണണം എന്നത് രഹസ്യമോഹമായി മനസില്‍ പടര്‍ന്നു.
കുട്ടിക്കാലത്തെ മറ്റൊരു ആവേശം ചലച്ചിത്ര ഗാനങ്ങളായിരുന്നു. അന്ന് റേഡിയോയേ ഉള്ളൂ. അതിലെ 'നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍, രഞ്ജിനി' തുടങ്ങിയ പരിപാടികള്‍ കേള്‍ക്കുകയാണ് രസം. അന്ന് എനിക്കുണ്ടായിരുന്ന ഒരു വിനോദം പാട്ടിനൊപ്പം വരികള്‍ പഠിക്കുക എന്നതാണ്. കേള്‍ക്കുന്ന പാട്ട് ഞാന്‍ പുസ്തകത്തില്‍ എഴുതി വയ്ക്കും. എന്നിട്ട് കാണാപാഠം പഠിച്ച് പാടും. എല്ലാ സിനിമയിലെയും പാട്ടുകള്‍ ഞാനങ്ങനെ എഴുതി വയ്ക്കും. വയലാര്‍ എഴുതിയത് വേറൊരു ഭാഗത്തും ഭാസ്‌കരന്‍ മാഷ് എഴുതിയത് മറ്റൊരിടത്തും. അതെന്റെ പ്രിയപ്പെട്ട വിനോദമായി പെട്ടന്ന് മാറി. അന്ന് അതുപോലെ സിനിമയുടെ നോട്ടീസ്് ഇറങ്ങും. കാണാന്‍ പോകുന്ന സിനിമയുടെ കഥാസാരം അതിലുണ്ടാവും. കഥയുടെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തം വരെ പറഞ്ഞശേഷം 'ശേഷം സ്‌ക്രീനില്‍' എന്ന് കുറിപ്പ് അതിലുണ്ടാകം. അന്നത്തെ ഏറ്റവും വലിയ ശത്രു ഈ ശേഷം സ്‌ക്രീനിലാണ്.
സിനിമ അന്ന് ഒരു സമ്പൂര്‍ണ അനുഭവമാണ്. സിനിമയ്ക്ക് എല്ലാവരും കൂടി പോവുക. അതിനുവേണ്ടി വളരെ മുന്നേ തയാറെടുക്കുക. എന്നിട്ട് നിശ്ചിത ദിവസം ഉത്സവംപോലെ എല്ലാവരും കൂടി ഒന്നിച്ചു പോകുക. ഈ അനുഭവമെല്ലാം കൂടി ചേര്‍ന്നതാണ് സിനിമ. തീയേറ്ററില്‍ എത്തുമ്പോള്‍ പാട്ടുപുസ്തകം കിട്ടും. പിന്നെ നീണ്ട കോണ്‍ ആകൃതിയിലുള്ള കടലാസ് ചുരുളില്‍ കപ്പലണ്ടിയും. പാട്ടുപുസ്തകം ആദ്യമേ ഞങ്ങള്‍ കൈക്കലാക്കും. എന്നിട്ട് പാട്ട് മനസില്‍ ഉറപ്പിക്കും. പിന്നെ് കാത്തിരിപ്പാണ്. സിനിമയില്‍ പാട്ട് വന്നിരുന്നെങ്കില്‍ എന്നാശിച്ച്. പാട്ട് അത്രയ്‌ക്കേറെ പ്രിയംകരമായിരുന്നു. റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോഴുള്ള ആഗ്രഹം ഈ പാട്ടിന്റെ ഒപ്പമുള്ള ദൃശ്യങ്ങള്‍ കുടിക്കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നാണ്. അന്ന് ടിവിയില്ല. പാട്ട് കേള്‍ക്കുമ്പോള്‍ മനസില്‍ നസീറും സത്യനും പാടി അഭിനയിക്കുന്നത് ഞാന്‍ സങ്കല്‍പിക്കും.
സിനിമ എന്നിലേക്ക് ഏറ്റവും ശക്തമായി കടന്നുവരുന്ന മറ്റൊരു ഘടകമാണ് സത്യന്റെ മരണം. അന്ന് ഞാന്‍ എട്ടിലാണ് പഠിക്കുന്നത്. നസീറാണ് പ്രിയപ്പെട്ട താരമെങ്കിലും സത്യനെയും എനിക്ക് വലിയ ഇഷ്ടമാണ്. സത്യന്‍മരണശേഷമാണ് 'ശരശയ്യ', 'അനുഭവങ്ങള്‍ പാളിച്ചകള്‍', 'വിമോചന സമരം' തുടങ്ങിയ സിനിമകള്‍ പുറത്തുവരുന്നത്. ഉദയായ നിര്‍മിച്ച 'പഞ്ചവന്‍ കാട്' എന്ന സിനിമ കാണാന്‍ ഞാന്‍ പോയി. അതില്‍ സിനിമയ്ക്ക് മുമ്പ് സത്യന്റെ മരണവുമായി ബന്ധപ്പെട് ഒരു ന്യൂസ് റീല്‍ കാണിച്ചിരുന്നു. ആ റീലില്‍ സത്യന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കാണിച്ചിരുന്നു. ഒപ്പം ഉദയായ്ക്കുവേണ്ടി സത്യന്‍ അഭിനയിച്ച സിനിമകള്‍ കോര്‍ത്തിണക്കിയ ഒരു ഭാഗവുമുണ്ടായിരുന്നു. മാത്രവുമല്ല സത്യന്‍ അഭിനയിച്ച സിനിമകളുടെ ചിത്രങ്ങള്‍ വലിയ കളര്‍നോട്ടീസായി അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ റീലില്‍ വിലാപയാത്രയ് കാണിക്കുന്ന സമയത്ത്് ഉപയോഗിച്ചിരുന്നത് അരനാഴിക നേരം എന്ന സിനിമയിലെ 'സമയമാം രഥത്തില്‍ ഞാന്‍ തനിയേ പോകുന്നു'വെന്ന പാട്ടാണ്. ഈ കാഴ്ച എന്നെ വേട്ടയാടി;. ദിവസങ്ങളോളം. സിനിമ എന്നില്‍ ശക്തമായ ആവേശമായി. സിനിമയില്‍ വരണമെന്നോ, സംവിധായകനാകണമോ എന്നൊന്നുമല്ല. സിനിമ ഞാന്‍ മുമ്പെന്നത്തേക്കാളും ഇഷ്ടപ്പെടാന്‍ തുടങ്ങി.
സത്യന്റെ മരണം വേറൊരു രീതിയിലും സ്വാധീനിക്കാന്‍ കാരണമുണ്ടായിരുന്നു. സത്യന് പകരക്കാരനായി അന്ന് പലരും വിശേഷിപ്പിച്ച മറ്റെരു നടന്‍ കയറിവന്നു. സുധീര്‍. അദ്ദേഹവും പടിയത്ത് കുടുംബക്കാരനാണ്. ഞങ്ങളുടെ ബന്ധു. എനിക്ക് അദ്ദേഹത്തെ പരിചയമില്ല. കാരണം അദ്ദേഹം തിരുവനന്തപുരത്തായിരുന്നു പഠനവുമൊക്കെയായി കഴിഞ്ഞിരുന്നത്. എന്നാലും കുടുംബക്കാരനാണ് എന്നത് സന്തോഷിപ്പിച്ചു. പോരാത്തതിന് സത്യന്റെ പകരക്കാരനും.
പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ചിന്തകളെ ഗൗരവമായി പലതും സ്വാധീനിക്കുന്നത്. അത്തരം സ്വാധനീനങ്ങളില്‍ പ്രധാന പങ്കുവഹിച്ചത് അമ്മാവന്‍മാരും കലാകാരന്‍മാരുമായ മൊയ്്തു പടിയത്തും അഷ്‌റഫ് പടിയത്തുമാണ്്. ഞാന്‍ കാണുന്നതൊന്നുമല്ല സിനിമ, സിനിമയെന്നാല്‍ വേറെയാണ് എന്നു ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അവരുടെ പ്രേരണയിലാണ് സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചലി കാണുന്നത്. അവരുടെ പ്രേരണയിലാണ് പി.എന്‍. മേനോന്റെ 'ഓളവും തീരവും' കാണുന്നത്. അന്ന് ആ സിനിമ ഇഷ്ടമായില്ലെങ്കിലും അത് കാഴ്ചയെ പറിച്ചുനട്ടു. ഞാന്‍ അനുവഭിക്കുന്ന സിനിമയ്ക്ക് പുറത്ത് മറ്റ് സിനിമകള്‍ ഉണ്ടെന്ന വെളിപാട് മനസില്‍ പതിഞ്ഞു. ഇക്കാലത്ത് തന്നെയാണ് വായന ഗൗരവമുളളതാകുന്നത്. കുട്ടിക്കാലം മുതലേ വായിക്കുക എന്ന സ്വഭാവമുണ്ട്. നാലാംക്ലാസില്‍ സ്‌കൂള്‍ അടച്ചപ്പോള്‍ അച്ഛന്‍ അടുത്തുള്ള ലൈബ്രറിയില്‍ കൊണ്ടുപോയി അംഗത്വമെടുത്തുന്നു. ആദ്യം എടുത്തുതരുന്ന പുസ്തകം ബഷീറിന്റെ 'എന്റെ ഉപ്പാപ്പയ്ക്ക് ഒരു ആന ഉണ്ടാര്‍ന്ന്' എന്ന പുസ്തകമാണ്. സ്ഥിരമായുളള പതിവ് വായനയെ മൊയ്തു പടിയത്തും അഷ്‌റഫ് പടിയത്തും കൂടി തിരിച്ചവിട്ടു. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസമൊക്കെ അങ്ങനെ വായിക്കുന്നതാണ്. സത്യം പറഞ്ഞാല്‍ അന്ന് ഖസാക്കിന്റെ ഇതിഹാസം ഒന്നും മനസിലായില്ല. പക്ഷേ, മറ്റൊരു തരം സാഹിത്യവും കലയും സിനിമയുമെണ്ടെന്ന ധാരണ മനസില്‍ ശക്തമായി.





സിനിമയുടെ ചുറ്റുവട്ടങ്ങളില്‍

ഇരിങ്ങലാക്കുട ക്രൈസ്റ്റിലാണ് കോളജ് പഠനത്തിനായി ചേര്‍ന്നത്. അക്കാലം പ്രക്ഷുബ്്ധമായിരുന്നു. ലോകം മാറുകയാണ് എന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായി. അവിടെ പഠിത്തത്തിന് ചേര്‍ന്ന് ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് അടിയന്തരവാസ്ഥ. ഇക്കാലത്ത് സ്വയം ഒരു ബുദ്ധി ജീവി ചമഞ്ഞാണ് എന്റെ നടപ്പും ഭാവവും. ഞാനന്ന് ഒരു പ്രസ്ഥാനത്തിലും ഭാഗമായിരുന്നില്ല. പക്ഷേ, നക്‌സലൈറ്റുകളുള്‍പ്പടെയുള്ളവര്‍ ചരിചിത വൃത്തങ്ങളില്‍ ഉണ്ടായിരുന്നു.
പടിയന്റെ സ്വാധീനം ശക്തമായിരുന്നു. 'ബൈസിക്കിള്‍ തീവ്‌സ'് മുതല്‍ അന്ന് ഇറങ്ങിയ, പിന്നീട് ക്ലാസിക് എന്ന് വിലയിരുത്തപ്പെട്ട മിക്ക നല്ല സിനിമകളും ഞാന്‍ കണ്ടു. കേരളത്തിലാകട്ടെ 'സ്വയംവരം' ഇറങ്ങുകയും ചെയ്തിരുന്നു. ജോണ്‍ എബ്രഹാമും ചെറുപ്പക്കാരെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ 'അഗ്രഹാരത്തില്‍ കഴുതൈ' ഞങ്ങള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. പടിയന്‍ അന്നത്തെ ചെറുപ്പക്കാരായ നല്ല സംവിധായകരുടെ സൃഹൃത്താണ്. അങ്ങനെയാണ് ഞാന്‍ പവി (പവിത്രന്‍), പി.എ.ബക്കര്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരെ പരിചയപ്പെടുന്നത്.
പടിയന്‍ (മൊയ്തു പടിയത്ത്) സിനിമയെ ഗൗരവമായി കാണുന്നയാളാണ്. ഒരു ചിത്രം നിര്‍മിക്കാന്‍ അദ്ദേഹം തയാറായി. 16 എം.എം.ല്‍ ഒരു ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചു-'ഫണം'. ഞാന്‍ കൂടെക്കൂടി. അന്നാണ് ആദ്യമായി സിനിമയെ അടുത്തു കാണന്‍ അവസരം കിട്ടുന്നത്. അദ്ദേഹത്തിന് കുറേ സൃഹൃത്തുക്കളുണ്ട്. കൊടുങ്ങല്ലൂരും പടിയാന്റെ തറാവട്ടിലുമൊക്കയായിട്ടായിരുന്നു ചിത്രീകരണം.
ഈ സമയത്ത് സിനിമ പഠിക്കണമെന്ന അതിയായ മോഹം എന്റെ മനസില്‍ കയറി. പൂനെയില്‍ പോകണം എന്നതാണ് ഏറ്റവും മിതമായ ആവശ്യം. പക്ഷേ അത് സാധ്യമാകില്ലെന്ന് മനസിലായി. ഫിസിക്‌സ് പഠിച്ചവര്‍ക്കേ അവിടെ പഠനം സാധ്യമാകൂ എന്ന് അടുപ്പമുള്ള ആരോ പറഞ്ഞതിനെതുടര്‍ന്ന് ആ മോഹം മാറ്റിവച്ചു. അപ്പോഴാണ് തൃശൂര്‍ 'കലാഭാരതി' എന്ന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങാന്‍ പോകുന്നതിനെപ്പറ്റി അറിയുന്നത്. 'ന്യൂസ് പേപ്പര്‍ ബോയി' സംവിധാനം ചെയ് പി. രാമദാസാണ് കലാഭാരതിയുടെ മേലധികാരി. ഞാന്‍ അവിടെ പഠിക്കാന്‍ ചേര്‍ന്നു. വൈകിട്ട് മാത്രമേ ക്ലാസുള്ളൂ. നാല് തൊട്ട് ആറ് മണിവരെ. കോളജ് വിട്ടാല്‍ ഞാന്‍ നേരെ അങ്ങോട്ട് പോകും. അവിടെ ചേരാന്‍ ചെന്നത് സംവിധാനം പഠിക്കാനായി ചേരാനാണ്. പക്ഷേ, അതിന് കുറച്ചു സീറ്റേയുള്ളൂ. അതില്‍ ആളുകള്‍ ചേര്‍ന്ന് കഴിഞ്ഞു. ഇനി ഒഴിവ് അഭിനയ പഠന കോഴ്‌സിലാണ്. അതിന് 20 സീറ്റുണ്ട്. പന്ത്രണ്ടുപേരേ ചേര്‍ന്നിട്ടുള്ളൂ. സിനിമ മനസില്‍ മോഹമായി കിടക്കുന്നതിനാല്‍ സമ്മതിച്ചു. ആക്റ്റിംഗ് എങ്കില്‍ ആക്റ്റിംഗ്. ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സിനിമയെപ്പറ്റി കാര്യമായി ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല. കാരണം സിനിമയെപ്പറ്റിയുള്ള ഒരു പാഠപുസ്തകം തുറന്നുവച്ച് ചില കാര്യങ്ങള്‍ പറഞ്ഞു തരിക മാത്രമായിരുന്നു അവിടെ പഠനം. പക്ഷേ, ഇക്കാലത്ത് ഞങ്ങള്‍ ഒരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടു. ഒരു സിനിമ നിര്‍മിക്കാന്‍ ഞാനും ഒപ്പം പഠിച്ചവരും കൂടി ധാരണയായി. അന്ന് വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ചേട്ടന്റെ മകന്‍ സാഗര്‍ അവിടെയുണ്ട്. ക്ഷേത്രം എന്ന പേരില്‍ അതേ പേരില്‍ അദ്ദേഹമെഴുതിയ കഥ സിനിയാക്കാണാണ് ഞങ്ങള്‍ ഒരുങ്ങിയത്. സിനിമയുമായി കുറച്ചു ദൂരം ഞങ്ങള്‍ മുന്നോട്ടുപോയി. എന്നാല്‍ പണം പ്രശ്‌നമായി. ഷൂട്ടിംഗ് മുടങ്ങി. സിനിമയും അവസാനിച്ചു.
ആ സമയത്താണ് പടിയന്‍ എന്നോട് ഒരു സിനിമ നിമിക്കുന്നതിനെപ്പറ്റി പറയുന്നത്. കഥ എന്റേതാണ്. അക്കാലത്ത് ഞാന്‍ കോളജ് മാഗസിനില്‍ 'ത്രാസം' എന്ന കഥ എഴുതിയിരുന്നു. ആ കഥയില്‍ ഒരു സിനിമയ്ക്ക് സാധ്യതയുണ്ടെന്നാണ് പടിയന്‍ പറഞ്ഞത്. മരണമാണ് ആ കഥയുടെ പ്രമേയം.
ആ കഥയ്ക്ക് ഒരു പശ്ചാത്തലമുണ്ട്. ഞാന്‍ പഠിച്ചത് മതിലകത്ത് വീടിനടുത്തുള്ള സ്‌കൂളിലാണ്. സ്‌കൂളിനോട് ചേര്‍ന്ന് ഒരു ലത്തീന്‍ പള്ളിയുണ്ടായിരുന്നു. അവിടെ ദാനിയല്‍ എന്ന് പേരുള്ള ഒരച്ചനുണ്ടായിരുന്നു. അദ്ദേഹം കലയോടും സാഹിത്യത്തോടും താല്‍പര്യമുള്ളയാളാണ്. ഇടയ്ക്ക് ഞങ്ങളവിടെപോകും. എന്നോട് ദാനിയലച്ചന് ഇഷ്ടമുണ്ടായിരുന്നു. ഒരു ശ്മശാനം സൂക്ഷിപ്പികാരനുണ്ട്. അച്ചനു സഹായിയായി. മത്തായി ചേട്ടന്‍. മുഴുന്‍ സമയം മദ്യപാനി. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആദ്യമൊക്കെ ഒച്ചത്തില്‍ ചീത്ത വിളിക്കും. എന്നാല്‍ പിന്നീട് ഞങ്ങള്‍ അയാളുമായി അടുപ്പത്തിലായി. മത്തായി ചേട്ടന്‍ കുറേ കഥകള്‍ പറയും. മിക്കതും ഭാവനയില്‍ സൃഷ്ടിച്ചതാണ്. അതില്‍ ഫാന്റസിയാണ് നിറഞ്ഞു നിന്നത്. മത്തായി ചേട്ടന്‍ നന്നായി മദ്യപിച്ചിട്ട് കിടന്നുറങ്ങുക ശ്മശാനത്തിലാണ്. തലേന്ന് കല്ലറയില്‍ നിന്ന് ജോസഫ് ചേട്ടന്‍ എഴുന്നേറ്റുവന്നു, എന്നോട് കുറേ നേരം സംസാരിച്ചു എന്ന രീതിയിലാണ് അദ്ദേഹം കഥകള്‍ പറഞ്ഞിരുന്നത്. മരണത്തെ ഇഷ്ടമാണ് എന്നൊക്കെയാണ് മത്തായി ചേട്ടന്‍ പറഞ്ഞിരുന്നത്. കാരണം ആരെങ്കിലും മരിച്ചാല്‍ അന്ന് കാശ് കിട്ടും. ഇല്ലെങ്കില്‍ ഒന്നും കിട്ടില്ല. അതുകൊണ്ട് മരണമുള്ള ദിവസമാണ് മത്തായി ചേട്ടന് ഇഷ്ടം. പൈസ കിട്ടിയാല്‍ നന്നായി മദ്യപിക്കാം. എന്നാല്‍, ആ അവസ്ഥ മാറി. ദാനിയല്‍ അച്ചന്‍ പെട്ടന്ന് ഒരു ദിവസം മരിച്ചു. അന്നാദ്യമായി അയാള്‍ മരണത്തെ ഭയപ്പെട്ടു. ആ രാത്രി അയാള്‍ പേടിച്ചു. പിന്നെ അയാള്‍ക്ക് മരണം ഭയമായി. മകള്‍ മരിക്കുക കൂടി ചെയ്തപ്പോള്‍ മത്തായി ചേട്ടന്് മരണത്തെ വെറുപ്പായി. ഇതായിരുന്നു ത്രാസം എന്ന പേരില്‍ ഞാനെഴുതിയ കഥയുടെ പ്രമേയം. പടിയന്‍ ഇതു വായിച്ച ശേഷം 'എടാ. ഇതില്‍ സിനിമയുണ്ട്, നമുക്കാലോചിച്ചാലോ' എന്നു പറഞ്ഞു. ബര്‍്ഗ് മാന്റെ 'സെവന്‍ത് സീല്‍' പോലെയുള്ള സിനിമയാക്കാം എന്നായിരുന്നു പടിയന്‍ പറഞ്ഞത്. അങ്ങനെ അത് സിനിമയാക്കാനുളള ശ്രമത്തിലായി. ടി.വി.ചന്ദ്രനുള്‍പ്പടെയുള്ള പലരും ചര്‍ച്ചയ്ക്ക് വന്നു എന്റെ കഥയായതുകൊണ്ട് തിരക്കഥ ഞാനാണ് എഴുതിയത്. പക്ഷേ, ഒര്‍ജിനല്‍ കഥയില്‍ കുറേ മാറ്റങ്ങള്‍ പൊടിയന്‍ നിര്‍ദേശിച്ചിരുന്നു. മതിലകത്തെ പള്ളിക്കുപകരം എറണാകുളം പുല്ലേപ്പടിയിലുള്ള പൊതു ശ്മശാനമാക്കി. അവിടുത്തെ കാവല്‍ക്കാരനാണ് ബാലന്‍ കെ. നായര്‍. മരണത്തെ ഇഷ്്ടപ്പെട്ടു തുടങ്ങി മരണം വേട്ടയാടുന്ന രീതിയില്‍ തിരക്കഥയെഴുതി. പൊടിയന്‍ തന്നെയായിരുന്നു നിര്‍മാതാവും സംവിധായകനും. ചിത്രീകരണത്തിനും സിനിമ യാഥാര്‍ത്ഥ്യമാകുന്നതിനടയിലും കുറേ സമയമെടുത്തു. ഞാനാ സിനിമയ്‌ക്കൊപ്പം ആദ്യാവാസനം നിന്നു. ഞാനാദ്യമായി സഹകരിക്കുന്ന ഫുള്‍ലെംഗ്ത് സിനിമയും അതാണ്. ത്രാസത്തിന് ഒരു ദുരന്ത കഥകൂടിയുണ്ട്. അതിന്റെ ഒരൊറ്റ പ്രിന്റും ഇന്ന് നിലവിലില്ല. എങ്ങനെയോ ആ സിനിമയുടെ പ്രിന്റും നെഗറ്റീവുമെല്ലാം നഷ്ടമായി. ആ സിനിമയെ വീണ്ടെടുക്കാനുള്ള പിന്നീടു നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കും നിരാശയായിരുന്നു ഫലം.




കോടമ്പക്കം, ഉമാ ലോഡ്ജ്, അലച്ചിലുകളുടെ കാലം


'ത്രാസ'ത്തിന്റെ വര്‍ക്കുമായി സഹകരിക്കുമ്പോള്‍ സിനിമ തന്നെയാണ് തട്ടകം എന്നു ഞാന്‍ ഉറപ്പിച്ചു. മദ്രാസിലും കോടാമ്പക്കത്തും ത്രാസത്തിന്റെ വര്‍ക്കിനായി പോയിരുന്നു. സിനിമയാണ് തട്ടകമെങ്കില്‍ കോടമ്പാക്കത്തേക്ക് പോകണം. അല്ലാതെ വഴിയില്ല. പോകാന്‍ തന്നെ തീരുമാനിച്ചു. ആ സമയത്ത് അച്ഛന്‍ എന്നെ ഗള്‍ഫിലയ്ക്കാനുള്ള ശ്രമത്തിലാണ്. നാട്ടില്‍ നിന്നാല്‍ രക്ഷയില്ലെന്നായിരുന്നു ധാരണ. ഞാന്‍ അച്ഛനോട് സിനിമയുടെ കാര്യം സൂചിപ്പിച്ചു. ആദ്യം കുറേ എതിര്‍ത്തു.
ഞാന്‍ പിന്നീട് എന്റെ അമ്മാവനായ യൂസഫ് പടിയത്തിനെ കണ്ടു. അദ്ദേഹം പിന്നീട് എന്റെ പിന്നീട് എന്റെ ഭാര്യയായ സുബറയുടെ പിതാവാണ്. മൊയ്തു പടിയത്തിന്റെ ജ്യേഷ്ഠനും ഹോമിയോ ഡോക്ടറുമാണ്. അച്ഛന്‍ കേള്‍ക്കണമങ്കില്‍ അമ്മാവന്‍ പറയണം. അദ്ദേഹം അച്ഛനോട് പറഞ്ഞു. 'അവന് അതാണ് ആഗ്രഹമെങ്കില്‍ അങ്ങനെ ചെയ്യട്ടെ'. ഒടുവില്‍ അച്ഛനും സമ്മതിച്ചു. അമ്മാവന്‍ ബഹദൂറിന് ഒരു കത്ത് തന്നു.
ഒരു വേനല്‍ക്കാലത്ത് ഞാന്‍ മദ്രാസിലേക്ക് വണ്ടി കയറി. ആവേശം മാത്രമാണ് കൈമുതല്‍. പിന്നെ ബാഗിലുള്ള ഒരു കത്തും. അങ്ങനെ മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നിറങ്ങി. എന്തുകൊണ്ടോ, നേരെ ബഹദൂറിന്റെ അടുത്തേക്ക് പോകാന്‍ തോന്നിയില്ല. അങ്ങനെയാണ് അതുവരെ തീരുമാനിച്ചിരുന്നത്. ഞാന്‍ ഇലക്ടിക് ട്രെിയിനില്‍ കയറി കോടമ്പാക്കത്ത് ചെന്നു. അവിടെയാണ് ഉമാലോഡ്ജ്. സിനിമക്കാര്‍ താമസിക്കുന്നതിനാല്‍ വളരെ പ്രശസ്തമാണ് ആ ലോഡ്ജ്. മാസം 200 രൂപയ്ക്ക് അവിടെ തമസിക്കാം. ഞാന്‍ ചെന്നപ്പോള്‍ റൂമില്ലെന്നായിരുന്നു മറുപടി. കുറച്ചുതാഴ്ന്നു പറഞ്ഞപ്പോള്‍ മുറി തരാം കാത്തിരിക്കാനായി പറഞ്ഞു. ഞാനവിടെ ഇരിക്കുമ്പോള്‍ കൊച്ചിന്‍ ഹനീഫ മുകളിലേക്ക് കയറിപോകുന്നത് കണ്ടു. മണവളാന്‍ ജോസഫിനെ കണ്ടു. അവരെല്ലാം സിനിമാ സ്വപ്നവുമായി കഴിയുകയാണ്. ഒടുവില്‍ എറ്റവും മുകളിലത്തെ നിലയില്‍ ഒരു മുറി ഒത്തു. മദ്രാസ് ചുട്ടു പഴൂത്തുനില്‍ക്കുന്ന സമയമാണ്. എന്തായാലും അവിടെ തങ്ങുക തന്നെ. ചെറിയ മുറിയില്‍ അങ്ങനെ ഞാന്‍ സിനിമാ സ്വപ്നവുമായി കൂടി.. എതിര്‍ മുറിയില്‍ മണിയന്‍പിള്ളരാജുവുണ്ട്. അന്ന് അദ്ദേഹം മണിയന്‍പിള്ളയല്ല. സുധീര്‍കുമാറാണ്. സിനിമ തേടി വരുന്ന വേറെയും കുറേപേര്‍ ആ ലോഡ്ജിലുണ്ട്. ബിച്ചു തിരുമല, ഫനീഫ, മണവാളന്‍ ജോസഫ് അങ്ങനെ ഒരുപാട് പേര്‍. ഈ സ്വപ്ന ജീവികള്‍ക്കൊപ്പം, അങ്ങനെ എന്റെ കോടമ്പാക്കം ജീവിതത്തിന് തുടക്കമായി.
അടുത്ത ദിവസം ഞാന്‍ ബഹദൂറിനെ കാണാന്‍ ഇറങ്ങി. രാവിലെ തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വളരെ തിരക്കിലാണ് ബഹദൂര്‍. മുറ്റത്തൊക്കെയാളുകളുണ്ട്. ഞാന്‍ ചെന്നു. പരിചയപ്പെടുത്തി. കത്തുകൊടുത്തു. അദ്ദേഹമത് വായിച്ചു.
''എന്തു തീരുമാനിച്ചാണ്. പെട്ടിയൊക്കെ കതൂക്കി ഇറങ്ങിയിരിക്കുന്നത്' എന്ന് ചോദിച്ചു. ഞാന്‍ സത്യസന്ധമായി ആഗ്രഹം പറഞ്ഞു. 'സംവിധായകന്‍''. പെട്ടന്ന് ബഹദൂര്‍ ചൂടായി. 'കൊടുങ്ങല്ലൂരില്‍ നിന്ന് കുറേപേര്‍ സിനിമ എന്നും പറഞ്ഞ് കെട്ടിപ്പെറുക്കി വരുന്നുണ്ട്. മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍'. അദ്ദേഹം കുറേ ചീത്ത പറഞ്ഞു. അദ്ദേഹത്തിന്റെ ദേഷ്യം സ്വാഭാവികമാണ്. അക്കാലത്താണ് സത്യന് പകരം എന്ന മട്ടില്‍ വന്ന സുധീര്‍ പെട്ടന്ന് വീഴ്ചകളിലേക്ക് പതിച്ചു. പ്രതീക്ഷിക്കാത്ത ദിശയിലേക്ക് അദേ്ഹം നീങ്ങി. അതുപോലെ ഞാന്‍ മൊയ്തു പടിയത്തിന്റെ സുഹൃത്താണ്. അപ്പോള്‍ ബഹദൂര്‍ കരുതിയത് ഞാനും ഒരു മദ്യപാനിയാണ് എന്നോ മറ്റോ ആവാം.
ഞാന്‍ 'ത്രാസ'ത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞൂ. അതുകൊണ്ട് കാര്യമില്ല. മനുഷ്യന് മനസ്സിലാവുന്ന സിനിമ എടുത്താലേ വിജയിക്കു. ത്രാസവും ക്രൂസവുംകൊണ്ടു കാര്യമില്ല. അദ്ദേഹം ദേഷ്യത്തില്‍ തന്നെ തുടര്‍ന്നു. അക്കാലത്തെ കച്ചവട സിനിമയുടെ രാഷ്ട്രീയം വെളിപ്പെടുത്തുകയായിരുന്നു ബഹദൂര്‍. അദ്ദേഹത്തിന് ഷൂട്ടിംഗിന് പോകാണം. ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പറഞ്ഞു 'ആരുടെ കത്തായിട്ടും കാര്യമില്ല. വൈകിട്ടത്തെ വണ്ടിക്ക് ടിക്കറ്റ് എടുത്തു തരും. നാട്ടിലേക്ക് മടങ്ങിക്കൊള്ളണം'. സഹായിയെ വിളിച്ചിട്ട് പറഞ്ഞു ഇയാള്‍ ഇവിടെ ഇരിക്കട്ടെ. ലോഡ്ജിലേക്ക് വിടണ്ട. അവിടെ ചെന്നാല്‍ മനസു മാറും. വൈകിട്ട് റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിടണം.ഡ്രൈവറോടും അതുതന്നെ പറഞ്ഞു. എന്നിട്ട്, ബഹദൂര്‍ പോയി.
ഞാനവിടെയിരുന്നു. കാലിനടയില്‍ നിന്ന് മണ്ണ് ചോര്‍ന്നുപോകുന്ന അവസ്ഥ. കടുത്ത വേദന. നിരാശ. കുറേനീരം ആലോചിച്ചു. വീട്ടിലേക്ക് തിരിച്ച് ചെല്ലുന്നത് ആലോചിക്കാന്‍ കൂടി വയ്യ. ഗള്‍ഫിലേക്ക് പോകേണ്ടിവരും. ബഹദൂര്‍ കൂടി പറഞ്ഞു വിട്ട സ്ഥിക്ക് ഇനി സിനിമയില്ല. സിനിമ എന്ന മോഹം എന്നന്നേക്കുമായി അവസാനിക്കാന്‍ പോകുന്നു. പിന്നെ കുറേ നേരം ചിന്തിച്ചപ്പോള്‍ തോന്നി എതായാലും ഇറങ്ങിത്തരിച്ചു. വിജയിച്ചേ മടക്കമുള്ളൂ. ആരുടെയും സഹായവുമില്ലാതെ വിജയിച്ചുകൂടെ?. ബഹുദൂര്‍ വരുമ്പോള്‍ ഇവിടെ ആരുമുണ്ടായില്ലോ. പിന്നെ എനിക്കെന്തിന് ആളുവേണം. എനിക്കാണെങ്കില്‍ കുറച്ചൊക്കെ് സിനിമ അറിയുകയും ചെയ്യാം. പിന്നെ, എപ്പോഴാണ് എന്നറിയില്ല, ഞാന്‍ അവിടെനിന് ഉറങ്ങിപ്പോന്നു. നേരെ ഉമാലോഡ്ജില്‍ എത്തി. രാത്രി മുഴൂവന്‍ ആലോചിച്ചു.
പിറ്റേന്ന് കാലത്ത് ബഹദൂര്‍ ആളെ വിട്ട് എന്നെ വിളിപ്പിച്ചു. ആ സമയമായപ്പോഴേക്കും ചെറിയ താല്‍പര്യം അദ്ദേഹത്തിന് തോന്നിയിരിക്കണം. വീട്ടില്‍ ചെന്നയുടന്‍ അദ്ദേഹത്തിന്റെ ചോദ്യം: ''പറഞ്ഞാല്‍ അനുസരിക്കാന്‍ മേലെ''.
ഞാന്‍ പറഞ്ഞു: ''അനുസരിക്കാന്‍ വിരോധമുണ്ടായിട്ടല്ല. ഞാന്‍ തീരുമാനിച്ചിറങ്ങിയതാണ്. സിനിമയില്‍ തന്നെ നില്‍ക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്''.
സംവിധായകനാകണമെങ്കില്‍ എളൂപ്പം കഴിയില്ല. അതിന് ആരുടെയെങ്കിലും ഒപ്പം കുറച്ചുകാലം നിന്ന് പണി പഠിക്കണം. ആരുടെ കൂടെ നില്‍ക്കാനാണ് ഇഷ്ടം എന്ന ചോദ്യമുയര്‍ന്നു.
ഞാന്‍ പറഞ്ഞു: ''ഐ.വി. ശശി''. അക്കാലത്തെ സൂപ്പര്‍ സംവിധായകനാണ് അദ്ദേഹം. കൈ നിറയെ ചിത്രങ്ങള്‍. തിരക്കോട് തിരക്ക്. ''ഒരു കാര്യം ചെയ്യൂ, ഞാനൊരു കത്തു തരാം ചെന്ന് ശശിയെ കാണു''. കത്ത് തന്നു. നാലഞ്ച് ദിവസം കഴിഞ്ഞാണ് ഐ.വി.ശശിയെ കാണാനൊത്തത്. കുറേ നേരം കാത്തുനിന്നു. ഒടുവില്‍ കത്ത് കൊടുത്തു. അടുത്ത ദിവസം ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് വരാന്‍ പറഞ്ഞു. സത്യ സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ്. രാവിലെ ഏഴിന് എത്താനാണ് പറഞ്ഞത്. അലാവുന്ദീനും അത്ഭുത വിളക്കും' എന്ന സിനിമയുടെ ഷൂട്ടിംഗാണ്. ഞാന്‍ ചെല്ലുമ്പോള്‍ ഷൂട്ടിംഗിന്റെ ഒരുക്കമാണ്. അകത്തേക്ക് കയറ്റിവിടാന്‍ തന്നെ ബുദ്ധിമുട്ട്. ശശിയുടെ അസിസ്റ്റന്റിനെ കണ്ട് കാര്യം പറഞ്ഞു. ശശിയെ കണ്ടപ്പോള്‍ ഗുഡ്‌മോണിംഗ് പറഞ്ഞു. പക്ഷേ, തലേന്ന് എന്നോട് വരാന്‍ പറഞ്ഞ കാര്യം അദ്ദേഹം മറന്നുപോയിരുന്നു. എന്നെ കണ്ടപ്പോള്‍ അസിസ്റ്റന്റുമാര്‍ ഒരു തരം പുശ്ചത്തില്‍ പരസ്പരം നോക്കുന്നു. പുതിയ ഒരു പാര എത്തിയ മട്ടാണ് അവര്‍ക്ക്. അവരങ്ങോട്ടും ഇങ്ങോട്ടും തിരിക്കിട്ട് നീങ്ങൂന്നുണ്ട്. ഊണുകഴിക്കുന്നതുവരെ നിന്നു. അതിനിടയില്‍ രജനീകാന്ത് കാറില്‍ വരുന്നതുകണ്ടു. ഐ.വി.ശശിയോട് സംസാരിക്കാനേ കഴിഞ്ഞില്ല. പിറ്റേന്ന് വീണ്ടും ചെന്നു. അസിസ്റ്റന്റ് ശശിയുടെ അടുത്തുകൊണ്ടുപോയി. കാര്യം പറഞ്ഞപ്പോള്‍ നിന്നോളാന്‍ പറഞ്ഞു. ആ ദിവസം ഹെലന്റെ ഡാന്‍സ് ഷൂട്ടിംഗാണ്. എനിക്കാകെ അസ്വസ്ഥ. പത്ത് അസസ്റ്റന്റുമാരുണ്ടവിടെ. പതിനൊന്നാമത്തെ ആളാണ് ഞാന്‍. 'ത്രാസ'ത്തില്‍ ഞാന്‍ അസോസിയേറ്റാണ്. സംവിധായകന്റെ അടുത്തയാളും. ഇവിടെ കുറേ അസിസ്റ്റന്റുമാരില്‍ ഒരാള്‍. ഇതു വഴി സിനിമ സാധ്യമാകില്ലെന്ന് മനസു പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ അങ്ങോട്ട് പോയില്ല. നാലഞ്ച് ദിവസം ഉമാ ലോഡ്ജില്‍ കഴിഞ്ഞു. പിന്നെ എന്തും വരട്ടെ എന്നു കരുതി സത്യ സ്റ്റുഡിയോയില്‍ ചെന്നു. അപ്പോഴറിയുന്നു ശശി മറ്റൊരു പടത്തിന്റെ വര്‍ക്കിനായി നാട്ടില്‍ പോയിരിക്കുന്നുവെന്ന്. ഇനി കുറച്ചു നാള്‍ കഴിഞ്ഞേ വരൂ. അപ്പോള്‍ എനിക്ക് മനസിലായി ഐ.വി.ശശി എനിക്ക് മിസായിരിക്കുന്നു.
വീണ്ടും ബഹദൂര്‍ ഇടപെട്ടു. അദ്ദേഹം എന്നെ കാറില്‍ കയറ്റി സംവിധായകന്‍ ഹരിഹരന്റെ അടുത്തുകൊണ്ടുപോയി. ഹരിഹരന്‍ നാട്ടിലേക്കോ മറ്റോ പോകുകയാണ്. അടുത്ത പടംമൂന്നുമാസം കഴിഞ്ഞിട്ടേയൂ്ണടാവു. ഇന്ന് ഞാന്‍ പലരോടും പറയുന്നതുപോലെ അദ്ദേഹമെന്നോടും പറഞ്ഞു. മൂന്നാലുമാസം കഴിഞ്ഞിട്ടു വരൂ. ഹരിഹരന്റെ ഒപ്പം നില്‍ക്കുക സാധ്യമല്ലെന്ന് മനസിലായി. ഇനി ചെയ്യാവുന്നത് നാട്ടിലേക്ക് തിരിച്ചു പോവുകയാണ്. ഞാന്‍ നാട്ടിലേക്ക് പോന്നില്ല. കോടാമ്പക്കത്ത് തന്നെ തുടര്‍ന്നു. അന്ന് കോടമ്പാക്കത്ത് 'ത്രാസ'ത്തിന്റെ എഡിറ്ററായിരുന്ന രവിയുണ്ട്. അദ്ദേഹത്തെ എനിക്കറിയാം. ഞാന്‍ അദ്ദേഹമുണ്ടായിരുന്ന ആര്‍കെ ലാബില്‍ പോയി. ഒരു മാതിരിപ്പെട്ട എല്ലാ സിനിമാ സ്വപ്ന ജീവികളും അവിടെ വരും. എഡിറ്റര്‍ വൊങ്കിട്ടരാമനും അവിടെയുണ്ട്. അടുര്‍ഭാസിയുടെ ചേട്ടന്‍ ചന്ദ്രായിയാണ് അഡ്മിനിസ്‌ട്രേറ്റര്‍. ഞാന്‍ സ്ഥിരമായി ആര്‍.കെ. ലാബില്‍ പോകും. പലരെയും കാണും. ജോണ്‍ എബ്രാഹം അന്ന് കോടമ്പക്കത്താണ് താമസം. രാം തീയറ്ററിന് പിന്നിലാണ് ജോണിന്റെ പെങ്ങള്‍ താമസിക്കുന്നത്. ജോണ്‍ അവിടെയാണ് താമസം. ആ സമയത്ത് ഞാന്‍ നല്ല സിനിമയൂടെ കുറേ വ്യക്തമാക്കളെ കണ്ടു. ബാലചന്ദ്ര മേനോനെ പരിചയപ്പെട്ടു. ശ്രീനിവാസനെ കണ്ടു. ശ്രീനിവാസന്‍ അന്ന് അദ്ദേഹം പി.എ.ബക്കറിന്റെ 'സംഘഗാന'ത്തില്‍ അഭിനയിച്ചു നില്‍ക്കുകയാണ്.
അവിടെ വച്ചാണ് ഞാന്‍ രാമുകര്യാട്ടിനെ കാണുന്നത്. വളരെ വര്‍ഷം കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്. ചന്ദ്രായി ചേട്ടനാണ് രാമുകര്യാട്ടിനെ പരിചയപ്പെടുത്തുന്നത്. ഞാന്‍ തൊഴുതു. പരിചയപ്പെടുത്തി. ത്രാസത്തിന്റെ കാര്യം പറഞ്ഞു. 'ഇത് നമ്മുടെ മണപ്പുറത്തെ ചെക്കനല്ലേ' എന്നാണ് ചന്ദ്രായിയോട് രാമു കര്യാട്ട് പറഞ്ഞത്. അന്ന്. ചേറ്റുവയെ മൊത്തം മണപ്പുറം എന്നാണ് പറയുന്നത്. കര്യാട്ട് അവിടെയാണ് ചെമ്മീന്‍ ചിത്രീകരിച്ചത്. അദ്ദേഹം തലയില്‍ കൈവച്ചു അനുഗ്രഹിച്ചു.
ഈ സമയത്താണ്, ശാരദാ സ്റ്റുഡിയോയില്‍ വച്ച് പി.എന്‍. മോനോനെ പരിചയപ്പെടുന്നത്. പിന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശകനായി. അദ്ദേഹത്തിനൊപ്പം നില്‍ക്കാനുള്ള ആശ പറഞ്ഞു. അപ്പോള്‍ പി.എന്‍. മേനോന്‍ പറഞ്ഞത് ഇങ്ങനെയാണ് 'എനിക്ക് സിനിമയില്ല. മനസില്‍ കുറേ കഥയുണ്ട്. ഒരു നല്ല പ്രൊഡിസ്യൂര്‍ വന്നാല്‍ സിനിമ ചെയ്യണമെന്നുണ്ട്. ആരും വരുന്നില്ല. ഇപ്പോള്‍ ഒരു വഴിയുമില്ലെടാ'. അദ്ദേഹം തന്റെ നിസഹായാവസ്ഥ തുറന്നു പറഞ്ഞു.
ഈ സമയത്താണ് ബഹദൂര്‍ വീണ്ടും ചെല്ലാന്‍ പറയുന്നത്. എ.ബി. രാജിന്റെ പുതിയ സിനിമയില്‍ ഒപ്പം നില്‍ക്കാന്‍ അവസരം ഉണ്ടെന്ന് പറഞ്ഞു. പക്ഷേ, എന്തോ എനിക്ക് താല്‍പര്യം തോന്നിയില്ല. എന്റെ മനസില്‍ എ.ബി. രാജ് ഇല്ല. അദ്ദേഹത്തിന്റെ സിനിമയല്ല എന്റെ മനസിലുള്ള സിനിമ. ഞാന്‍ ഒരു ബുദ്ധിജീവി ടൈപ്പ് മാനസികാവസ്ഥയിലാണ്. ഞാന്‍ ഉമാ ലോഡ്ജിലേക്ക് മടങ്ങി. ആകെ ആശയക്കുഴപ്പം. ബഹദൂര്‍ പറഞ്ഞ സ്ഥിതിക്ക് പോകാതിരിക്കാനും പറ്റില്ല. അവിടെ ചെന്ന് ഹനീഫയോടും മണിയന്‍പിള്ള രാജുവിനോടും വിവരം പറഞ്ഞു. അവര്‍ പോകാന്‍ പറഞ്ഞു. ആരുടെ സിനിമയായലും നമ്മള്‍ പണിയെടുക്കുന്നുവെന്നാണ് അവരുടെ ന്യായം. മണിയന്‍പിള്ള അടുത്തദിവസം അതേ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്. ഒരു ഉത്സവത്തിനുപോകുന്ന പ്രതീതിയിലാണ് അവര്‍ നില്‍ക്കുന്നത്. സിനിമയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് അവരൊക്കെ. ഇനി ഇതാണ് രക്ഷപ്പെടാനുള്ള വഴിയെങ്കിലോ? അങ്ങനെ ഞാന്‍ എം.ബി.രാജിന്റെ അസിസ്റ്റന്റായി. 'സംഭവാമി യുഗേ യുഗേ' സിനിമയ്ക്ക് ഒപ്പം ര്‍േന്നു. പിന്നെ ഒന്നു രണ്ടു സിനിമയ്ക്കു കൂടി ഒപ്പം നിന്നു. പെട്ടന്ന് തന്നെ എനിക്ക് മടുത്തു. കുറേ അസിസ്റ്റന്റുമാരുടെ ഇടയില്‍ നിന്നിട്ട് കാര്യമില്ല. ഇനി ഒരു നല്ല സംവിധായകന്റെ സിനിമയ്ക്ക് മാത്രം അസിസ്റ്റന്റാവാന്‍ തീരുമാനിച്ചു. പി.എന്‍. മേനോന്‍ എപ്പോള്‍ സിനിമയെടുത്താലും അപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റാകാം എന്നുറപ്പിച്ചു. പി.എന്‍. മേനോന്‍ അസാമാന്യമായ ചലച്ചിത്രപ്രഭിഭയാണ്. സിനിമയെ സ്റ്റുഡിയോയ്ക്ക് പുറത്തേക്ക് കൊണ്ടുവരുന്നത് അദ്ദേഹമാണ്. ഇനി സിനിമ ചെയ്യുന്നുണ്ടെങ്കില്‍ പി.എന്‍. മേനോന്റെ ഒപ്പമേയുള്ളൂ എന്നു ഞാന്‍ ഉറപ്പിച്ചു.
ഞാന്‍ പതിവായി പി.എന്‍. മേനോന്റെ അടുത്തുപോകും. പല കഥകള്‍ ആലോചിക്കും. പലതിനും തിരക്കഥ എഴുതാന്‍ പറയും. ഞാതു ചെയ്യും. അത് വലിയ ഹോം വര്‍ക്കായിരുന്നു. തിരക്കഥയുടെ സാങ്കേതിക വശങ്ങള്‍ മനസില്‍ പതിയുന്നത് ആ സമയത്താണ്.
പിന്നെ പല സംവിധായകരോടും കഥ പറച്ചിലായി എന്റെ പണി. അന്ന് ചന്ദ്രകുമാര്‍ തിരക്കുള്ള സംവിധായകനാണ്. അദ്ദേത്തിന്റെ അസിസ്റ്റന്റാണ് സത്യന്‍ അന്തിക്കാട്. ഒരു കഥ ഇഷ്ടമായത് അവര്‍ക്ക് സിനിമയാക്കാന്‍ താല്‍പര്യം. അപ്പോഴേക്കും പി.എന്‍.മേനോന് സിനിമകളായി. 'അര്‍ച്ചന ടീച്ചര്‍', 'കടമ്പ' തുടങ്ങിയ സിനിമകളില്‍ ഞാന്‍ പി.എന്‍. മേനോന്റെ അസിസ്റ്റന്റായി. 'കടമ്പ'യാണ് ഞാന്‍ ആദ്യമായി പൂര്‍ണ സമയം വര്‍ക്കു ചെയ്യുന്ന പടം. ആ സിനിമ പേരു കേട്ടാല്‍ മലയാളികള്‍ അറിയണമെന്നില്ല. 'അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ, പോകണ്ട' എന്ന പാട്ടുള്ള സിനിമയാണ് അത്. ആ പാട്ടിന് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഞാന്‍ തിരക്കുള്ള അസിസ്റ്റന്റ് ഡയറക്ടറായി മാറുകയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ ('ചില്ല്), ഹരികുമാര്‍, സേതുമാധവന്‍ എന്നിവര്‍ക്കൊപ്പം വര്‍ക്കു ചെയ്തു. പിന്നീടുള്ള കുറേ വര്‍ഷം തിരക്കായിരുന്നു. ഭരതേട്ടന്റെപ്പം പല സിനിമകളിലും ഒന്നു ചേര്‍ന്നു. തിരിക്കുള്ള, അറിയപ്പെടുന്ന സഹസംവിധകയനായി ഞാന്‍ മാറി. അപ്പോള്‍ എനിക്ക് മനസിലായി സിനിമയില്‍ പ്രായോഗികമായി മുന്നേറാന്‍ അവസരമുണ്ട്. ഇനി ആ വഴിയില്‍ തന്നെ മുന്നേറുക. പറ്റുമെങ്കില്‍ എത്രയും വേഗം സ്വന്തം സിനിമ ചെയ്യുക.
കോടാമ്പക്കം ജീവിതമാണ് യഥാര്‍ത്ഥത്തില്‍ ഈ ആത്മവിശ്വാസം തന്നത്. സിനിമ എന്തെന്ന് മനിസലാക്കാന്‍ ആ ജീവിതം അവസരം നല്‍കി. സിനിമ ആവേശമായി എത്തിയ കുറേ പേര്‍ അവിടെ ഉണ്ടായിരുന്നു. ഐ.വി.ശശി, ചന്ദ്രന്‍, ജോണ്‍, ഹരിഹരന്‍, അരവിന്ദന്‍ ബക്കര്‍.. ഇങ്ങനെ നീളുന്ന നീണ്ട നിര. അക്കാലത്തെ അനുഭവം പിന്നീടുള്ള എന്റെ സിനിമയെ പരുവപ്പെടുന്നില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.


ആദ്യ സിനിമ: മിഴിനീര്‍പൂക്കള്‍


കോടമ്പാക്കത്ത് സ്ഥിരമായി നില്‍ക്കുന്നത് ഗുണകരമാകില്ലെന്ന എനിക്ക്്് തോന്നി. വേരുകള്‍ നഷ്ടമാകുന്നതുപോലെ. ഞാന്‍ തിരി്ച്ചു നാട്ടിലേക്ക് പോന്നു. ഞാനിവിടെയും തിരിക്കുള്ള സഹസംവിധായകനാണ്. മദ്രാസില്‍ പോയും വന്നും കൊണ്ടിരുന്നു.
ഈ സമയത്താണ് വിവാഹം. അമ്മാവന്റെ മകളാണ് സുബറ. പ്രണയ വിവാഹമൊന്നെും പറയാന്‍ പറ്റില്ല. മൂന്നാണ്‍ മക്കളായിരുന്നു ഞങ്ങള്‍. അമ്മയ്ക്ക് ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന് അതിയായ ആഗ്രഹമായിരുന്നു. അമ്മാവന്‍മാരുടെ പെണ്‍മക്കളോട് അമ്മയ്ക്ക് വലിയ കാര്യമാണ്. ഓരോ അവധിക്കും അവരിലാരെയെങ്കിലും അമ്മ വീട്ടില്‍ കൊണ്ടുവരം. അങ്ങനെയാണ് സുബറയോട് അടുപ്പം വന്നത്. ഞങ്ങള്‍ വളര്‍ന്നപ്പോള്‍ ആ അടുപ്പത്തിന്റെ അര്‍ത്ഥം മാറി. ഒടുവില്‍ വിവരം അറിഞ്ഞപ്പോള്‍ ആര്‍ക്കും എതിര്‍പ്പില്ല. അങ്ങനെ വിവാഹം നടന്നു.
തിരക്കഥാ കൃത്ത് ജോണ്‍ പോളുമായി നല്ല അടുപ്പത്തിലായിരുന്നു ഞാന്‍. മായി. ഞാന്‍ പ്രവര്‍ത്തിച്ച പല സിനിമകളുടെയും തിരക്കഥാ കൃത്ത് ജോണ്‍ പോളായിരുന്നു. പ്രത്യേകിച്ച് ഭരതേട്ടന്റെ പടങ്ങളില്‍. അദ്ദേഹമാണ് എന്നെ ആദ്യമായി ഒരു നിര്‍മാതാവിനെ പരിചയപ്പെടുത്തുന്നത്. ശ്രീ സായി പ്രൊഡക്ഷന്‍സിന്റെ ശ്രീനിവാസനെ. അങ്ങനെയാണ് 'മിഴിനീര്‍പൂക്കള്‍' എന്ന സിനിമയുടെ തുടക്കം. ശ്രീ സായി പ്രൊഡക്ഷന്‍സ് പുതുമുഖ സംവിധായകനായ എന്നെകൊണ്ട് പടം ചെയ്യിക്കാന്‍ തീരുമാനിച്ചു. അവരെ സംബന്ധിച്ച് അതൊരു ധീരകൃത്യമാണെന്ന് പറയാതിരിക്കാന്‍ വയ്യ.
പക്ഷേ, ഒരു ദുരന്തമുണ്ടായി. നിര്‍മാതാവ് കുമരകത്തുണ്ടായ ബോട്ടപകടത്തില്‍ മരിച്ചു. എന്റെ ആശ പൊലിഞ്ഞു. വല്ലാത്ത നിരാശ അനുഭവപ്പെട്ടു. സ്വന്തമായി സിനിമ ചെയ്യാനുള്ള അവസരമാണ് ഇല്ലാതായിരിക്കുന്നത്. വീണ്ടും സഹസംവിധായകനായി തുടര്‍ന്നു. അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ നിര്‍മാതാവിന്റെ മക്കള്‍ എന്നെ കാണാന്‍ വന്നു. 'ആദ്യമായിട്ടും അവസാനമായിട്ടാണ് അച്ഛന്‍ ഒരു പുതുമുഖ സംവിധായകനെ കൊണ്ട് സിനിമ ചെയ്യിക്കാന്‍ തീരുമാനിച്ചിരുന്നത്. അത് പൂര്‍ത്തിയാക്കണന്നെുണ്ട്. നിങ്ങള്‍ തന്നെ ചെയ്യണം'. അങ്ങനെ 1986 ല്‍ മിഴി നീര്‍പൂക്കള്‍ പുറത്തിറങ്ങി. സിനിമ വലിയ വിജമായിരുന്നില്ലെങ്കിലും തരക്കേടില്ലാതെ ഓടി. ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു നല്ല സംവിധായകന്‍ എന്ന മേല്‍വിലാസം ആ സിനിമ നല്‍കി. മോഹന്‍ലാലാണ് ഈ സിനിമയിലെ നായകന്‍. ലാലിന് എന്നെ നേരത്തെ അറിയാം. ലാലിന്റെ പല സിനിമയിലും ഞാനും സഹസംവിധായകനായി പ്രവവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആ സിനിമയ്ക്ക് അദ്ദേഹം സമ്മതം മൂളിയത്.
'മിഴിനീര്‍പൂക്കളി'ന്റെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാല്‍ എന്നോട് നമുക്കൊരു സിനിമ ചെയ്യണമെന്നു പറഞ്ഞു. സെഞ്ചുറി ഫിലിംസിന്റെ കൊച്ചുമോനാണ് പ്രൊഡ്യൂസര്‍. അവര്‍ ഒരുമിച്ചാണ് വിവരം പറയുന്നത്.എന്നെ സംബന്ധിച്ച് അത് വലിയ അംഗീകാരമാണ്. ആദ്യ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനു മുമ്പേ അടുത്ത സിനിമ ഉറപ്പിക്കപ്പെടുക. മിഴിനീര്‍പൂക്കളിന്റെ ഡബിംഗ് നടക്കുമ്പോഴാണ് അത്. അങ്ങനെ രണ്ടാമത്തെ സിനിമയായ 'ഉണ്ണികളെ ഒരു കഥ പറയാം' പിറന്നു. 1987ലാണ് അത്. ആ സിനിമ വലിയ വിജയമായി. ജോണ്‍ പോളിന്റെതായിരുന്നു തിരക്കഥ. മോഹന്‍ലാലും കാര്‍ത്തികയുമായിരുന്നു മുഖ്യ അഭിനേതക്കാള്‍. അതില്‍ ഔസേപ്പച്ചന്‍ ഈണം നല്‍കിയ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. എല്ലാത്തരത്തിലും ആ സിനിമ വിജയമായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ പരക്കെ അംഗീകരിക്കപ്പെട്ടു.
ഉണ്ണികളെ ഒരു കഥ പറയാം റിലീസ് ചെയ്ത് അധികം വൈകാതെ ഫാസില്‍ എന്നെ വിളിച്ചു. അദ്ദേഹം തിരിക്കഥ എഴുതിയ ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യണം. ഫാസില്‍ എന്നെ വിളിക്കാനുള്ള കാരണം പി.എന്‍. മേനോനാണ്. അദ്ദേഹമായിരുന്നു ഉണ്ണികളെ ഒരു കഥ പറയാം സിനിമയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. മേനോന്‍ ആ സമയത്ത് തിരക്കുള്ള പോസ്റ്റര്‍ ഡിസൈനറായി മാറിയിരുന്നു. ഉണ്ണികളെ ഒരു കഥ പറയാമിന്റെ ഫോട്ടോ ആല്‍ബം മേനോനില്‍ നിന്ന് ഫാസില്‍ കണ്ടു. യാദൃശ്ചികമായി പി.എന്‍. മേനോന്റെ വീട്ടില്‍ ഫാസില്‍ വന്നപ്പോഴാണ് അത്. അദ്ദേഹം പി.എന്‍. മേനോനോട് എന്നെപ്പറ്റി ചോദിച്ചറിഞ്ഞു.
ഞാന്‍ ഫാസിലിനെ കണ്ടപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യാന്‍ നിശ്ചയിച്ച് തിരിക്കഥ എഴുതിയ പടം ഞാന്‍ സംവിധാനം ചെയ്യുന്നത് താല്‍പര്യമുണ്ടെന്ന് പറഞ്ഞു. അതിലെ വെല്ലുവിളികളെക്കുറിച്ച് പറഞ്ഞു. കാരണം ആ സിനിമ അദ്ദേഹം വിഷ്വലൈസ് ചെയ്തതുപോലെയാവില്ല മറ്റൊരു സംവിധായകന്‍ സിനിമ ചെയ്യുമ്പോള്‍ സംഭവിക്കുക. ചര്‍ച്ചയില്‍ ഫാസിലിന്റെ അസിസ്റ്റന്റുമാരയ സിദ്ദിഖും ലാലുമുണ്ട്. അവിടെ ഇരിക്കുമ്പോള്‍ മധു മുട്ടം മറ്റൊരു കഥ പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുടെയും ഒരച്ഛന്റെയും കഥ. ഒരു മകള്‍ കൂട്ടം തെറ്റുന്നു. മധു മുട്ടം കഥയുടെ പേര് പറഞ്ഞു, 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍'. ആ പേര് എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ കഥ കേട്ടു. അപ്പോള്‍ ഫാസില്‍ പറഞ്ഞു, ഇതല്ല ഞാനുദ്ദേശിച്ച സിനിമ. ഇത് ഞാന്‍ പിന്നീട് ചെയ്യാനായി മധു മുട്ടത്തില്‍ നിന്ന് മേടിച്ചു വച്ചിരിക്കുന്നതാണ്. പക്ഷേ, കമലിന് ഇതാണ് ഇഷ്ടമെങ്കില്‍ നമുക്കത് ചെയ്യാം. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളായിരുന്നു എന്റെ മനസിലെ സിനിമ. പേര് അസമാന്യമായി സുന്ദരം. മനസിലെ കാല്‍പനികതയോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു പേര്. ഫാസിലിന്റെ ചോദ്യം ഇതാണ്: ''ഈ സിനിമ ചെയ്യാന്‍ കമല്‍ കോണ്‍ഫിഡന്റാണോ?' അതെയെന്നായിരുന്നു എന്റെ മറുപടി. എങ്കില്‍ നമുക്ക് സിനിമ തുടങ്ങാം എന്നായി ഫാസില്‍.
''തിരക്കഥ ഞാന്‍ എഴുതും. പൂര്‍ണ സ്വതന്ത്ര്യം കമലിനുണ്ടാവും. ഇതിന്റെ ഉത്തരവാദിത്വവു ഭവിഷത്തുമെല്ലാം കമലിനു മാത്രമായിരിക്കും''. സിനിമ ഒടുന്നതിനെപ്പറ്റി ഞങ്ങള്‍ക്ക് ആശങ്കകളില്ല. അധികം ഓടാനും സാധ്യതയില്ലെന്നതായിരുന്നു വിലയിരുത്തല്‍. ഒരു സംവിധായകന്‍ തിരക്കഥ എഴുതി മറ്റൊരാള്‍ സംവിധാനം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് വേറൊരു തരം സിനിമയാകും എന്നറിഞ്ഞുകൊണ്ടായിരുന്നു ഫാസിലിന്റെ ഈ പറച്ചില്‍. വെല്ലുവിളി ഏറ്റെടുത്തു. ചിലര്‍ തിരക്കഥ എഴുതി അതനുസരിച്ചാവും ഓരോ ഷോട്ടും എടുക്കുക എന്നെ സംബന്ധിച്ച് അങ്ങനെയല്ല. തിരക്കഥയില്‍ നിന്ന് സിനിമയെ വികസിപ്പിക്കണം. പല മാസ്‌റ്റേഴ്‌സും ഈ സമീപനമാണ് എടുക്കുക. 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളില്‍' അപ്പൂപ്പന്‍ താടികള്‍ ഒരു കഥാപാത്രമാണ്. കുട്ടിക്കാലം മുതലേ ഓരോ വ്യക്തിയുടെയും മനസിലുള്ളതാണ് അപ്പൂപ്പന്‍താടികള്‍. ഞാനതിനെ സിനിമയില്‍ നന്നായി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു
1988 ലാണ് സിനിമ പുറത്തുവരുന്നത്. ഫാസിലും ഔസേപ്പച്ചനും ചേര്‍ന്നായിരുന്നു പ്രൊഡ്യുസ് ചെ്‌യത്ത്. അതില്‍ രേവതിയുടെ കൈയില്‍ നിന്ന് അപ്പൂപ്പന്‍താടികള്‍ പാറി പറന്ന് അംബികയുടെ വീട്ടില്‍ വന്നെത്തുന്നു. അംബിക അതെടുക്കുന്നു. അതുപോലെ രേവതി തന്റെ വീട് കാണുമ്പോള്‍ അവിടെയാകെ അപ്പൂപ്പന്‍ താടികള്‍ പറന്നുയരുന്നു കാണുന്നു. അപ്പൂപ്പന്‍ താടികളാണ് രേവതിയെ ആ വീട്ടിലേക്ക് കടന്നുചെല്ലാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെ പണ്ട് വേര്‍പിരിഞ്ഞ സഹോദരിമാര്‍ ഒന്നിക്കുന്നു. അപ്പൂപ്പന്‍താടികള്‍ തിരക്കഥയിലുള്ളതല്ല. അത് സംവിധായകന്റെ തോന്നലാണ്. ഞാനാ ഷോട്ടുകളും ഇഷ്ടപ്പെട്ടു. സിനിമ നന്നായി ആസ്വദിച്ചു ചെയ്തു. സിനിമ തരക്കേടില്ലാത്ത വിജയം നേടി. പക്ഷേ, അപ്പൂപ്പന്‍ താടികള്‍ എന്ന കാല്‍പനിക പ്രതീകത്തെ സിനിമയില്‍ പ്രയോജനപ്പെടുത്തിയത് ഞാനുദ്ദേശിച്ച ആളുകള്‍ തിരിച്ചറിഞ്ഞോ എന്നത് വ്യക്തമല്ല. അങ്ങനെ അത് ചര്‍ച്ച ചെയ്യപ്പെട്ടോയെന്നും അറിയില്ല.




മധുരനൊമ്പരക്കാറ്റും ഗസലും


'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളി'ല്‍ അപ്പൂപ്പന്‍ താടികളെ കാല്‍പനികമായി അവതരിപ്പിച്ചതുപോലെ അത്തരം സാധ്യതകള്‍ ഞാന്‍ മറ്റ് സിനിമകളിലും തേടിയിട്ടുണ്ട്. 'പെരുമഴക്കാല'ത്തില്‍ മഴയും 'മധുരനൊമ്പരക്കാറ്റില്‍' കാറ്റും 'ഗസലില്‍' ഗസലും അങ്ങനെ വന്നതാണ്. മനസിനുള്ളിലെ കാല്‍പനികതയും സാഹിത്യമാവും അങ്ങനെ ചെയ്യിക്കുനത്.
ഇത് കാറ്റിലും മഴയിലുമൊക്കെ എന്തുകാര്യം എന്ന് ചിലപ്പോള്‍ പ്രേഷകന്‍ ചോദിക്കും. അവര്‍ക്ക് ചിലപ്പോള്‍ താല്‍പര്യമുണ്ടാവില്ല. അവര്‍ അതു മനസിലാക്കികൊള്ളണമെന്നുമില്ല. എന്നാല്‍, അത് ഒരു സംവിധായകന്റെ ചില താല്‍പര്യങ്ങും ഇഷ്ടവുമാണ്. അല്ലെങ്കില്‍ സംവിധായകന്റെ മനസിലുള്ള കാല്‍പനിക ഭാവങ്ങള്‍ ആധിപത്യം നേടുന്നതാവാം. എന്തായാലും എനിക്ക് ഇത്തരം സാധ്യതകള്‍ ഉപയോഗിച്ചേ തീരൂ.
സംവിധായകന്റെ ജോലി അത്ര എളുപ്പമുള്ളതല്ല. തന്റെ തന്നെ മനോഹരമായ ഷോട്ടുകളും സിനിമയ്്ക്കു ആവശ്യമെങ്കില്‍ ഉപേക്ഷിക്കാന്‍ അയാള്‍ തയാറായിരക്കണം. നല്ല സംവിധായകന്‍ എന്നാല്‍ നല്ല ഷോട്ടുകള്‍ എടുക്കുന്നയാളല്ല. അതാണ് ഞാന്‍ ഗുരുക്കാന്‍മാരില്‍ നിന്ന് പഠിച്ചത്. എന്നെ സംബന്ധിച്ച് നല്ല ഷോട്ടുകളല്ല സിനിമ. നല്ല കഥകള്‍ ഒരു ദൃശ്യാനുഭവമായി പ്രേഷകന്റെ മനസില്‍ പതിയുന്നതാണ് സിനിമ. പ്രതിഭ എന്നു പറയുന്നത് നല്ല ഷോട്ട് എടുക്കുന്നതാണ് എന്ന് തരത്തില്‍ സിനിമ ഇപ്പോള്‍ മാറിയിട്ടുണ്ട്. എല്ലാം നായകനെ കേന്ദ്രീകരിച്ചാവും. എല്ലാ ഷോട്ടിലും നായകനുണ്ടാകണം. പണ്ട് അങ്ങനെയായിരുന്നില്ല. ചിലര്‍ പറയും നല്ല തിരിക്കഥയുണ്ടെങ്കില്‍ നല്ല സിനിമ ഉണ്ടാവുമെന്ന്. അത് ശരിയല്ല. എം.ടി. വാസുദേവന്‍നായര്‍ തിരിക്കഥ എഴുതിയതുകൊണ്ട് നല്ല സിനിമ ഉണ്ടാവില്ല. അത് സംവിധാനം ചെയ്യാന്‍ പ്രഭിഭയുള്ളയാളുണ്ടാവണം. ഞാന്‍ എന്റെ സിനിമയിലേക്ക് വരികയാണ്. മനസിലുള്ള സിനിമയാവില്ല പലപ്പോഴും നമ്മള്‍ ചെയ്യുന്നത്. അതിന് മാര്‍ക്കറ്റിന്റെ താല്‍പര്യങ്ങളുമായി ചില ഒത്തുതീര്‍പ്പുകളിലെത്തേണ്ടിവരും. നിര്‍മാതാവിന് കാശ് തിരിച്ചുകിട്ടണം. അതൊരു നഷ്ടക്കളിയാകരുത്. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും ഒത്തുതീര്‍പ്പിന്റെ സിനിമകള്‍ ചെയ്യുന്നത്. അവ നൂറും നൂറ്റമ്പതു ദിവസവും ഓടുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ, ഇതിനിടയിലും മനസ് പറഞ്ഞുകൊണ്ടിരക്കും ഇതല്ല എന്റെ സിനിമ. മറ്റൊരു സിനിമയുണ്ട്. സാധ്യമാകുമ്പോഴൊക്കെ ഞാന്‍ എന്റെ സിനിമയിലേക്ക് മടങ്ങും. പെരുമഴക്കാലവും മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറുമെല്ലാം മനസിലെ സിനിമയോട് അടുത്തുനില്‍ക്കുന്നവയാണ്്. ആ സിനിമകളിലും ഒത്തുതീര്‍പ്പില്ലെന്നല്ല. മനസിലെ സിനിമകളില്‍ ഞാന്‍ കാല്‍പനികതും അതിന്റെ സാധ്യമായ രുപങ്ങളും കൊണ്ടുവരുന്നു. അത് പ്രേഷകന്‍ വേണ്ടത്ര മനസ്സിലാക്കാത്തതില്‍ ചിലപ്പോഴൊക്കെ വിഷമവുമുണ്ട്.
'മധുരനൊമ്പരക്കാറ്റില്‍' കാറ്റിനെ കഥാപാത്രമാക്കികൊണ്ടുവരികയാണ്. കാറ്റടിക്കുന്ന ഗ്രാമം. ആ കാറ്റ് അവിടെയുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നു. അവരുടെ സുഖദു:ഖങ്ങളില്‍ കാറ്റുണ്ട്. അത്തരം ഗ്രാമമൊന്നുമില്ല കേരളത്തില്‍. അതെന്റെ ഭാവനായാണ്. അല്ലെങ്കില്‍ സങ്കല്‍പം. അത്തരം ഗ്രാമത്തില്‍ കുറേ പ്രശ്‌നങ്ങളുമായി കടന്നുവരുന്ന അധ്യാപകന്‍. അവിടെ വീശുന്ന കാറ്റ് അയാളുടെ ജീവിതത്തെയും കശക്കി വിടുന്നു. കാറ്റിനെ അങ്ങനെ സിനിമയിലേക്ക് കൊണ്ടുവന്ന മുന്‍ അനുഭവം നമുക്കില്ല. എന്റെ ഏറ്റവും നല്ല വര്‍ക്കുകളില്‍ ഒന്നായി കാണുന്നതാണ് ആ സിനിമ. പക്ഷേ, ആ രീയിയില്‍ ആളുകള്‍ കണ്ടില്ല. അത് എന്റെ സ്വകാര്യ നഷ്ടമാണ്. സാമ്പത്തിക വിജയം കണ്ടെങ്കിലും ആ സിനിമ അങ്ങനെ തിരസ്‌കരിക്കപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന മനസു പറഞ്ഞുകൊണ്ടിരിക്കുന്നു. അതില്‍ വേദനയുണ്ട്.



'ഗസലാണ്' മറ്റൊരു നഷ്ടം. ഗസല്‍ കണ്ടവരെല്ലാം അതിലെ പ്രണയവും അതിലെ വില്ലനെയും മാത്രമാണ് കണ്ടത്. ഞാന്‍ പറയാന്‍ ശ്രമിച്ചത് മറ്റൊരുതരം മുസ്ലീം ജീവിതമാണ്. മുമ്പ് പറഞ്ഞതുപോലെ എന്റെ ബാല്യവും ജീവിത സാഹചര്യവുമെല്ലാം മുസ്‌ളീം പശ്ഛാത്തലമുളളതാണ്. അതാണ് നമുക്ക് പരിചിതമായ ജീവിതം. എന്നാല്‍ കൊടുങ്ങല്ലൂരിലെയോ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലോ ഉള്ള മുസ്ലീമിന് വ്യത്യസ്തമായ മുസ്‌ളീം മലബാറിലുണ്ട്. ഹിന്ദു ഫ്യൂഡലിസം എന്നതുപോലെ മുസ്‌ളീം ഫ്യൂഡലിസവും ഇവിടെയുണ്ടായിരുന്നു. മുസ്‌ളീം രാജവംശവും ഉണ്ടായിരന്നു. മുസ്‌ളീം ഫ്യൂഡലിസത്തിന്റെ ചില പ്രശ്‌നങ്ങളാണ് ഞാന്‍ എടുത്തുകാട്ടാന്‍ ശ്രമിച്ചത്. മുസ്‌ളീം പ്രമാണിമാരെപ്പറ്റി ആരും സിനിമ മുമ്പ് എടുത്തില്ല. ഞാനാ സിനിമയില്‍ എനിക്ക് കുട്ടിക്കാലം മുതല്‍ പചിരയമുള്ള ഗസലിന്റെ ഈണവും താളവും പകര്‍ത്തി. എനിക്ക് പരിചയമുള്ള തട്ടനണിഞ്ഞ മുസ്‌ളീമിനെയും ചേര്‍ത്തു. പര്‍ദയിട്ട പെണ്ണുങ്ങല്ല ആ സിനിമയിലുള്ളത്.പക്ഷേ, ആ സിനിമ ഞാനുദ്ദേശിച്ച തരത്തിലല്ല ആളുകള്‍ കണ്ടത്. അവരതിലെ പ്രണയം മാത്രം കണ്ടു. ആ സിനിമ ഇറങ്ങിയ സാഹചര്യവുമാവാം അങ്ങനെ തിരസ്‌കരിക്കപ്പെടാന്‍ ഒരു കാരണം. ബാബറി മസ്ജിദിനുശേഷമുള്ള കാലത്താണ് ആ സിനിമ പുറത്തിറങ്ങിയത്. അതിനെപ്പറ്റി മറ്റൊരു അനുഭവം ചിത്രീകരണ സമയത്താണ്. ഒരു മലയുടെ മുകളിലാണ് ഞങ്ങള്‍ സെറ്റിട്ടത്. പള്ളിപോലൊന്ന്. ചിത്രീകരണം കഴിഞ്ഞ് സെറ്റ് പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ചെറുതായി എതിര്‍ത്തു. അത് അവര്‍ പള്ളി പോലെയാണ് കണ്ടത്. അത് പൊളിക്കുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ല. ഇതാണ് മലയാളിയുടെ ആസ്വദാനത്തിന്റെ ഒരു തലം.
കച്ചവട വിജയം നേടുന്ന സിനിമകള്‍ ചെയ്യുമ്പോഴും അറിയാതെ മനസ് ഞാനിഷ്ടപ്പെടുന്ന സിനിമകളിലേക്ക് എന്നെ കൊണ്ടുപോകും. 'നിറം' എന്ന സിനിമ നൂറാം ദിവസത്തെ വിജയമാഘോഷിക്കുന്ന അവസരത്തിലാണ് ഞാന്‍ മധുരനൊമ്പരക്കാറ്റ് ചെയ്യുന്നത്. തുടര്‍ന്ന് മേഘമല്‍ഹാറും. 'നമ്മള്‍', 'സ്വപ്നക്കൂട്' സിനിമകള്‍ തകര്‍പ്പന്‍ വിജയം നേടിയശേഷമാണ് 'പെരുമഴക്കാലം' ചെയ്യുന്നത്. ഇത്തരം തിരിച്ചുപോക്ക് എന്റെ തന്നെ പശ്ചാത്താപമാവാം. അല്ലെങ്കില്‍ കുറ്റ ബോധംകൊണ്ടാവാം. 'നിറം', 'നമ്മള്‍' എന്നീ സിനികളോ, എന്റെ തന്നെ മറ്റേതെങ്കിലും സിനിമകളോ ഞാനിഷ്ടപ്പെടുന്നില്ലെന്നല്ല. മനസിലുള്ള സിനിമ അതല്ലെന്നു മാത്രമാണ് പറയുന്നത്. മധുരനൊമ്പരക്കാറ്റിലും പെരുമഴക്കാലത്തിലും ഒത്തുതീര്‍പ്പുകളില്ലെന്നുമല്ല. അതുണ്ട്.



ഗ്രാമഫോണ്‍ : ഞാന്‍ നഷ്ടമാക്കിയ നല്ല സിനിമ


'ഗ്രാമഫോണ്‍ 'ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും ഞാനതിനെപ്പറ്റി ദു:ഖിച്ചിട്ടുണ്ട്. 'ഗ്രാമഫോണ്‍' എനിക്ക് നഷ്ടമാക്കിയത് മറ്റൊരു നല്ല സിനിമ കൂടിയാണ്. ഞാന്‍ ആദ്യം ഉദ്ദേശിച്ചത് ബാബുരാജിന്റെയും മെഹ്്ബൂബിന്റെയും ജീവിതം ഒന്നിപ്പിച്ച് ഒരു കഥ പറയാനാണ്. അതില്‍ ഞാന്‍ കോഴിക്കോട് ജീവിച്ച ബാബുരാജിന്റെയും മട്ടാഞ്ചേരിയില്‍ അവധൂതനായി ജീവിച്ച മെഹബൂബിന്റെയും ജീവിതം ഒന്നിപ്പിക്കാന്‍ ശ്രമിച്ചും. ഇരുവരും പ്രതിഭാധനരായ പാട്ടുകാരാണ്. ഇവരെ ഒന്നിപ്പിക്കാനും കഥ പറയാനും ഞാന്‍ തെരഞ്ഞെടുത്തത് മട്ടാഞ്ചേരിയിലെ ജൂത തെരുവാണ്. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായ് ഞാന്‍ നല്ല മറ്റൊരു സിനിമയുടെ സാധ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു. അതില്‍ ഒരു ജൂത പെണ്‍കുട്ടിയുടെ കഥയുണ്ട്. ഇസ്രായേലിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന ഒരു ജൂത കുടുംബത്തിലെ അംഗം. ആ ഒരു പ്രമേയം തന്നെ മറ്റൊരു സിനിമയ്ക്കുള്ള നല്ല പ്രമേയമാണ്. രാജ്യാന്തര തലത്തില്‍ പറയാന്‍ കഴിയുന്ന ഒരു നല്ല സിനിമയാണ് ഞാന്‍ ഇങ്ങനെ മൂന്ന് കഥകള്‍ കൂട്ടിയോജിപ്പിച്ചതുവഴി നഷ്ടപ്പെടുത്തിയത്. ഇനി ജൂതപെണ്‍കുട്ടിയുടെ വിഷയം മറ്റാര്‍ക്കും ചെയ്യാനുമാവില്ല. കൊച്ചിയിലെ ജൂതരാണെങ്കില്‍ ഇനി കൈ വിരലിലെണ്ണാവുന്ന അത്രയേയുളളൂ. ഇപ്പോള്‍ എനിക്ക് വലിയ നഷ്ടബേധമുണ്ട്. കുറ്റബോധമുണ്ട്. എന്റെ തന്നെ വീഴ്ചയായിട്ടാണ് ഞാനതിനെ കാണുന്നത്. മാര്‍ക്കറ്റിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഇരട്ടകൈമാക്‌സും കൊണ്ടുവന്നു. മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണത്.



രാഷ്ട്രീയം, വിജയന്‍ മാഷ്

സിനിമകളില്‍ രാഷ്ട്രീയമുണ്ട്. ഓരോരുത്തരുടെയും രാഷ്ട്രീയം അവരുടെ കലാ ആവിഷ്‌കാരത്തിലുണ്ടാകും. എന്നെ സംബന്ധിച്ച് രാഷ്ട്രീയം എന്നത് വ്യക്തമായും മനുഷ്യപക്ഷത്ത് നില്‍ക്കലാണ്. അതായത് മനുഷ്യന്റെ നന്മകളോട് ചേര്‍ന്നതാവണം രാഷ്ട്രീയം. കേരളത്തില്‍ ഇടതുപക്ഷക്കാരുടെ ചിന്താഗതിയോടാണ് അത് കൂടുതല്‍ യോജിക്കുന്നത്. നമ്മുടെ ജീവിത സാഹചര്യവുമായി ഇടതു രാഷ്ട്രീയം അടുത്ുനില്‍ക്കുന്നുണ്ട്. ഇടതുപക്ഷത്തിനു പുറത്ത്, കേണ്‍ഗ്രസിലുള്‍പ്പടെ നല്ല വ്യക്തികളുണ്ട്. അവരില്‍ പലരും മനുഷ്യനന്മയ്ക്കുവേണ്ടി നിലകൊളുന്നുവരാണ്. അവരെ പലരും എന്റെ സുഹൃത്തുക്കളാണ്. അവരെ ഇഷ്ടവുമാണ്. ശരിക്കു പറഞ്ഞാല്‍ ആര് മനുഷ്യന്മയ്‌ക്കൊപ്പം നില്‍ക്കുന്നുവോ അവരോടൊക്കെ ഞാന്‍ ഐക്യപ്പെടുത്തുന്നുണ്ട്.
ഇടതുപക്ഷത്തില്‍ ഏനിക്ക് വളരെ അടുപ്പമുണ്ടായിരുന്ന ഒരാള്‍ എം.എന്‍. വിജയനാണ്. മാഷുമായുള്ള അടുപ്പം ചില തെറ്റിധാരണകള്‍ക്കും കാരണമായിട്ടുണ്ട്. വ്യക്തിപരമായി എന്നെ മാഷ്് പല തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. എന്നെ മാത്രമല്ല, കുറേ ചെറുപ്പക്കാരെയും. ഇതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിജയന്‍ മാഷ് കൊടുങ്ങല്ലൂരില്‍ തിരിച്ചുവന്നശേഷം എന്റെ അയല്‍വാസിയായിരന്നു. മാഷ് കൊടുങ്ങല്ലൂരില്‍ താമസമാക്കിതില്‍ വളരെയധികം സന്തോഷം എനിക്കുണ്ടായി. ഇടയ്ക്കിടക്ക് ചെല്ലാവുന്ന സ്ഥലമായി അത്. ഒരു അഭയകേന്ദ്രം. മാഷ് പ്രചോദനമാണ്. ആത്മഹത്യ ചെയ്യണമെന്നു കരുതി നടക്കുന്ന ആരെങ്കിലും മാഷിന്റെ മുന്നില്‍ പെട്ടാല്‍ അയാള്‍ ആ തീരുമാനം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് മടങ്ങും. മാഷ് മരുന്നുകൊടുത്തിട്ടില്ല. ഉപദേശിച്ചിട്ടുമല്ല. മാഷിനോട് ചിലപ്പോള്‍ അയാള്‍ ആ വിഷയം സംസാരിച്ചിട്ടുപോലുമുണ്ടാവില്ല. എന്നാല്‍, മാഷിന്റെ ചിരിയാണ് മരുന്നു. മാഷ് നിറഞ്ഞാണ് ചിരക്കുക. വല്ലാത്ത ചിരിയാണത്. അതില്‍ വാത്സല്യമാണോ, സുരക്ഷിതത്വമാണോ അനുവഭപ്പെടന്നത് എന്നൊന്നും കൃത്യമായി പറയാനാവില്ല. മരിക്കണമെന്ന് കരുതിയയാള്‍ ആ ചിരിയില്‍ മനസുമാറി ജീവിതത്തിലേക്ക് തിരിച്ചുപോകും. മാഷിന്റെ അടുത്തുപോയി ഇരിക്കുന്നത് തന്നെ സുഖകരമാണ്. ആ സുഖകരമായ അനുഭവത്തിനുവേണ്ടിക്കൂടിയാണ് ഞാന്‍ പലപ്പോഴും മാഷിന്റെ അടുത്തുപോയിരുന്നത്. എന്നാല്‍, എനിക്ക് മാഷിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടായിരുന്നു. ജയകൃഷ്ണന്‍ മാഷെ സ്‌കൂളിലിട്ട് വെട്ടികൊന്നതിനെ അദ്ദേഹം ന്യായീകരിച്ചതിനോട് യോജിപ്പില്ല. അക്കാര്യത്തില്‍ മാഷിന് കൃത്യമായ രാഷ്ട്രീയമുണ്ട്. അമ്മയുടെ മുന്നിലിട്ട് മകനെ വെട്ടിക്കൊല്ലുമ്പോള്‍ എതിക്കാതിരിക്കുകയും സ്‌കൂളിലിട്ട് വെട്ടിക്കൊല്ലുന്നത് കുറ്റമാകുകയും ചെയ്യുന്നതിലെ യുക്തി രാഹിത്യത്തെയാണ് മാഷ് ചോദ്യം ചെയ്ത്. അതെന്തായാലും അതിനോട് എനിക്ക് യോജിപ്പില്ല. തെറ്റിന് തെറ്റല്ല പരിഹാരം. മാഷ് പറയേണ്ടിയിരുന്നത് എല്ലാ തെറ്റും തെറ്റുതന്നെയെന്നാണ്. എന്നാല്‍, ഞാനദ്ദേഹത്തോട് വിയോജിപ്പ് അറിയിച്ചില്ല. അതു പ്രകടിപ്പിച്ചിട്ടില്ല. അതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്തിട്ടില്ല. അത്തരം വിയോജിപ്പകുള്‍ മാഷിന്റെ മുന്നിലെത്തുമ്പോള്‍ താനേ മറന്നുപോകും. അത്തരം പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് മാഷിന് സ്വയം തോന്നിയതായി പിന്നീട് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മാഷ് അതില്‍ പശ്ചാത്തിപിച്ചിക്കുന്നതായും തോന്നിയിട്ടുണ്ട്. മാഷിന്റെ വിയോഗമുണ്ടാക്കിയ നഷ്ടം പറഞ്ഞറിയിക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും കയറിചെല്ലാവുന്ന ഒരാശ്രയ കേന്ദ്രമാണ് വ്യക്തിപരമായി നഷ്ടമായത്. അതിനേക്കാള്‍ പ്രതിസന്ധികളും സമ്മര്‍ദങ്ങളിലും അടുത്തൊരാള്‍ എനിക്ക് ഇല്ലാതായി.


പൊന്നാനിയുടെ രാഷ്ട്രീയം

ഇടതുപക്ഷത്തോടുള്ള ആശയ ഐക്യം ചില അനാവശ്യ വിവാദങ്ങളിലേക്കും എന്നെ കൊണ്ടുചെന്നെത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പൊന്നാനിയില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കാനായി എന്റെ പേര് ഉയര്‍ന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു തമാശയാണ്. ഞാനാരെയും സമീപിച്ചിട്ടില്ല. എന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ല. പിന്നെ, എന്തിന് അവരെന്നെ സമീപിച്ചു? എനിക്ക് അതിനുള്ള യോഗ്യത എന്താണ്? എനിക്ക് മനസിലായ ഒറ്റക്കാര്യം ഞാന്‍ മുസ്‌ളീമായി ജനിച്ചുവെന്നതാണ്. അതുമാത്രമാണ് കാരണം. ഞാന്‍ അറിയപ്പെടുന്ന ഒരു മുസ്‌ളീമാണ്. ഇതല്ലെങ്കില്‍ ഒരിക്കലുമവര്‍ എന്നെ സമീപിക്കില്ല. പൊന്നാനിയില്‍ നില്‍ക്കാന്‍ വ്യക്തിപരമായി യോഗ്യനാണ് ഞാന്‍ എന്നു കരുതുന്നില്ല. എന്നാല്‍, പൊന്നാനിയായി എനിക്ക് ഒരു ബന്ധവുമില്ലെന്ന് പറയാനാവില്ല. ചെറിയ ബന്ധമുണ്ട്. കുറച്ചുകാലം പൊന്നാനി എന്റെ നാടായിരുന്നു. ഭാര്യ അവിടെ കോളജ് അധ്യാപികായിരുന്നു. സഹസംവിധായകനായിരുന്ന കാലത്താണ്് അന്നും എനിക്ക് രാഷ്ട്രീയമല്ല. അവിടെ വല്ലപ്പോഴും ചെല്ലുന്ന പ്രവാസിയാണ് ഞാന്‍. സിനിമയുടെ തിരക്ക് ഇല്ലാത്ത ദിവസം രാത്രി വണ്ടിക്ക്, പുലര്‍ച്ചെ കുറ്റിപ്പുറത്ത് ഇറങ്ങി വല്ല ബസിലോ, ലോറിയിലോ ഒക്കെയായി ഞാന്‍ പൊന്നാനിയില്‍ എത്തും. ചിലപ്പോള്‍ അന്നു തന്നെ മടങ്ങും. അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ്. എനിക്ക് അവിടെ വലിയ പരിചയക്കാരൊന്നുമില്ല. ഉള്ളത് കുറച്ച് കോളജ് അധ്യാപകരാണ്. അവര്‍ ഭാര്യയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ്. അവരില്‍ കുറച്ചുപേര്‍ സി.പി.ഐക്കാരായിരുന്നു. അതായത് സി.പി.ഐ. ബന്ധമുള്ള സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍. ഇതല്ലാതെ എനിക്ക് രാഷ്ട്രീയക്കാരെ പരിചയമൊന്നുമില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഒരു രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. സര്‍വ സ്വതന്ത്രനായ സ്ഥാനാര്‍ത്ഥിയായി ഹുസൈന്‍ രണ്ടാത്താണിയെ നിര്‍ത്താനുള്ള നീക്കത്തെ സി.പി.ഐ. എതിര്‍ത്തു. പകരം എ.പി. കുഞ്ഞാമ്മുവിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു. അതിനിടയിലാണ്, കലാകാരനായിട്ടുള്ള മുസ്ലീമിനെ നിര്‍ത്തിയാല്‍ വിജയിക്കാമെന്ന് സി.പി.ഐ.ക്ക് തോന്നിയത്. എന്റെ പേര് നിര്‍ദേശിക്കുന്നത് കെ.പി.രാജജേന്ദനും ബിനോയി വിശ്വവും ചേര്‍ന്നാണ്. ഇരുവരുമായും എനിക്ക് സൗഹൃദമുണ്ട്. രാജേന്ദ്രന്‍ എന്നെ വിളിച്ചു. പറ്റില്ല, ഞാനില്ല എന്ന് അപ്പോള്‍ തന്നെ മറുപടി പറഞ്ഞു. ഞാന്‍ മത്സരിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഇതിനിടയില്‍ പുറത്തുവന്നു. അപ്പോള്‍ കെ.പി. രാജേന്ദ്രന്‍ വിളിച്ചിട്ടു പറഞ്ഞു, 'ഞങ്ങള്‍ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലാണ്.് ഒരു ദിവസം സമയം തരണം. ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ ഇല്ല, മത്സരിക്കുന്നില്ല എന്നൊന്നും പറഞ്ഞേക്കരുത്. ഒരു ഒഴുക്കന്‍ മറുപടി പറഞ്ഞ് നില്‍ക്കണം.'. അതുകൊണ്ടാണ് എന്നെ വിളിച്ച പത്രക്കാരോടും സുഹൃത്തുക്കളോടും 'അറിയില്ല, അറിയില്ല' എന്ന മറുപടി ഞാന്‍ ആവര്‍ത്തിച്ചത്. മത്സരിക്കുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞ കാര്യം പത്രക്കാരോടും പറഞ്ഞാല്‍ മതിയായിരുന്നു. രാജേന്ദ്രന്‍ ഒരു കാര്യം ആവശ്യപ്പെട്ട സ്ഥിതിക്ക് അങ്ങനെ നിഷേധിച്ച് പറയേണ്ട എന്നു ഞാന്‍ കരുതി. പിന്നീട്, ഞാന്‍ വിജയന്‍ മാഷിന്റെ (എം.എന്‍. വിജയന്‍) സുഹൃത്തായതിനാലാണ് സി.പി.എം. എതിര്‍ക്കുന്നുവെന്നതരത്തിലുള്ള പ്ര്‌സതാവന കണ്ടപ്പോള്‍ എനിക്ക് വിഷമമായി. അനാവശ്യമായി വിജയന്‍ മാഷിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതില്‍ ഖേദം തോന്നി. മാത്രവുമല്ല, വിജയന്‍ മാഷിന്റെ സുഹൃത്തായിരിക്കുക എന്നതുകൊണ്ട് ഒരാള്‍ മോശക്കാരനാകുന്നില്ലല്ലോ. സൃഹത്തായിരിക്കുക എന്നത്‌കൊണ്ട് മാഷ് വച്ച എല്ലാ ആശയങ്ങളെയും ഞാന്‍ അംഗീകരിക്കണമെന്നുമില്ലല്ലോ. വിജയന്‍ മാഷ് സുഹൃത്തിനന്നതിനപ്പുറം ഗുരുതുല്യനാണ്്. ഇത്തരം മോശം കളികളോടും രീതികളോടും എതിര്‍പ്പാണ് തോന്നിയത്. അപ്പോള്‍ തന്നെ എനിക്ക് മത്സരിക്കാന്‍ ഒരു താല്‍പര്യവുമില്ലെന്ന് ഞാന്‍ പരസ്യമായി തുറന്നു പറഞ്ഞു. മനസിലാക്കേണ്ടവര്‍ മനസിലാക്കി. അതുകൊണ്ട് സി.പി.ഐ.ക്കാരുമായി എതിര്‍പ്പൊന്നുമില്ല. പഴയ സൗഹൃദം അതുപോലെ തന്നെ സൂക്ഷിക്കുന്നു.


മാക്ട: കുപ്പി തുറന്നുവിട്ട ഭൂതം

മലയാള സിനിമയ്ക്ക് അമിത ട്രേഡ്‌യൂണിയനിസവും സംഘടനാപ്രവര്‍ത്തനവും ദോഷകരമായി ഭവിക്കുന്നുവെന്നത് കുറേയൊക്കെ സത്യമാണ്്. പക്ഷേ, ഇക്കാര്യം എനിക്ക് ഓപണായിട്ട് പറയാന്‍ ചില ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ചിലതു പറയാം. മാക്ട എന്ന പ്രസ്ഥാനം ആദ്യമുണ്ടാകുമ്പോള്‍ രാഷ്ട്രീയ താല്‍പരമേ ഉണ്ടായിരുന്നില്ല. സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായിട്ടാണ് അത് ഉദ്ദേശിച്ചത്. സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചിരിക്കാനും പരസ്പരം ആശയവിനിമയം നടത്താനും സഹായിക്കുന്ന വേദി. അത് സിനിമയ്ക്ക് സഹായകരമാകും. നല്ല സിനിമ ഉണ്ടാവാന്‍ കാരണവമാവുകയും ചെയ്യും. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ കെ.ജി. ജോര്‍ജ്, അടൂര്‍ ഗോപാലകൃഷ്ണന്‍, ഒ.എന്‍.വി., ഞാന്‍ തുടങ്ങിയവരൊക്കെ ചേര്‍ന്നാണ് ഒരു കൂട്ടായ്മയെപ്പറ്റി ചര്‍ച്ചചെയ്യുന്നത്. ആ ചര്‍ച്ചയ്‌ക്കൊടുവില്‍ മാക്ട ഉണ്ടായതില്‍ അഭിമാനം ഉണ്ട് താനും. അന്ന് അതിന്റെ പ്രവത്തനത്തില്‍ മറ്റൊരു താല്‍പര്യമില്ലായിരുന്നു. നല്ല സിനിമ മാത്രമായിരുന്നു താല്‍പര്യം. പിന്നെ അതില്‍ അംഗങ്ങള്‍ കൂടി. എല്ലാത്തരം സംവിധയാകരും കടന്നുവന്നു. നല്ല സിനിമ ചെയ്യുന്നവര്‍ക്കും ചീത്ത സിനിമ ചെയ്യുന്നവര്‍ക്കും അതില്‍ അംഗത്വമായി. ഇവരുടെയെല്ലാം അവകാശങ്ങള്‍ സംഘടനയില്‍ തുല്യമാണ്. പക്ഷേ, അവരുടെ താല്‍പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ചീത്ത സീനിമകളുടെ വക്താക്കളും സിനിമ ചെയ്യാത്തവവരുമെല്ലാം രംഗം കയ്യടക്കി. പിന്നെ അതില്‍ പക്ഷപാതിത്വങ്ങളായി, വേര്‍തിരിവുകളായി. കൂട്ടായ്മയില്‍ ഒരിക്കലും നല്ല സിനിമയെപ്പറ്റിയുള്ള ചര്‍ച്ച നടന്നില്ല. ഒരു നല്ല സിനിമ എങ്ങനെ ഉണ്ടാക്കാം എന്നതായിരുന്നില്ല ചര്‍ച്ചാവിഷയങ്ങള്‍. ചര്‍ച്ച എന്നു പറയുന്നത് നടന്നത് തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. സ്വഭാവികമായും നല്ല സിനിമകള്‍ ചെയ്ത പലരും വിമുഖരായി. അടൂരിനെപ്പോലുള്ളവര്‍ക്ക് താല്‍പര്യം നശിച്ച് രംഗം വിട്ടു. ഈ ഘട്ടത്തിലാണ് ട്രേഡ് യൂണിയന്‍ എന്നൊരു ആവശ്യം ഉയരുന്നത്. സിനിമാ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ പ്രശ്‌നമായി ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. മാക്ട മുന്‍കൈ എടുത്തില്ലെങ്കില്‍ മറ്റൊരു ട്രേഡ് യൂണിയന്‍ സിനിമാ മേഖലയില്‍ ഉയര്‍ന്നുവരും. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയാകാനുള്ള എല്ലാ സാധ്യതതയുമുണ്ട്. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോകും. അത് അനുവദിച്ചൂകൂടാ എന്നു തോന്നി. അങ്ങനെ വന്നപ്പോള്‍ മാക്ട തന്നെ ട്രേഡ് യൂണിയനാകുന്നാവും നല്ലത് എന്നു തോന്നി. സംഘടനയെ ട്രേഡ്‌യൂണിയനാക്കുന്നുവെന്ന പ്രമേയം അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം എന്നിലാണ് വന്നു വീണത്. പക്ഷേ, ഞാന്‍ സംശയാലുവായിരിന്നു. ജോണ്‍ പോള്‍ ഉള്‍പ്പടെയുള്ള എനിക്ക് വ്യക്തിപരമായി അടുപ്പമുള്ളവരോട് ഞാന്‍ സംശയം തുറന്നു പറഞ്ഞു. ഞാന്‍ പറഞ്ഞതിതാണ്. ഇതിന്റെ വലിയ ഭവിഷത്ത് വലുതാണ്. നമ്മള്‍ ഇതുവരെ ഭൂതത്തെ കുടത്തില്‍ അടച്ചുവച്ചിരിക്കുകയാണ്. ഇപ്പോഴത് തുറന്നുവിടാന്‍ പോകുന്നു. എന്തുസംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. മിനിറ്റുകള്‍ ബാക്കിയുണ്ട്. ഒന്നു കൂടി ചിന്തിക്കാവുന്നതേയുള്ളൂ. സംശയങ്ങള്‍ പലര്‍ക്കുമുണ്ടായിരുന്നു.എന്നാല്‍, എല്ലാവരും ശുഭാപ്ത വിശ്വാസിള്‍. അങ്ങനെ പൊതു തീരുമാനത്തിനൊപ്പം നില്‍ക്കേണ്ടതായി വന്നു. പുതിയ സംഘടനയ്ക്ക് വലിയയൊരു കടമയുണ്ട്, സാധാരണക്കാരായ സിനിമാ പ്രവര്‍ത്തകരെ സംരക്ഷിക്കല്‍. ആ രീതിയിലാണ് ചര്‍ച്ച മുന്നേറിയത്. ഈ ഘട്ടത്തിലും എല്ലാവര്‍ക്കും സദുദ്ദേശ്യങ്ങളേയുണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോള്‍ ഭൂതത്തെ തിരിച്ച് കുടത്തില്‍ കയറ്റേണ്ട അവസ്ഥയാണ്. കാരണം സംഘടനയില്‍ വ്യക്തപരമായ താല്‍പര്യങ്ങള്‍ മുന്‍ തൂക്കം നേടി. പകവീട്ടല്‍, പരസ്പരമുള്ള പോരടിക്കല്‍ എന്നിവയ്ക്കായി ആധിപത്യം. ഈ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഏറ്റുപിടിച്ചായി പിന്നീടുള്ള ഏറ്റമുട്ടല്‍. എല്ലാത്തരം സിനിമാ പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ സംഘടനയുണ്ട്. അതുകൊണ്ട് തന്നെ വ്യക്തിപരായ വിഷയങ്ങള്‍ പോലും മറ്റ് സംഘടനകള്‍ ഏറ്റുപിടിച്ചു. ഇതിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ കുഴപ്പം നല്ല സിനിമ എന്ന സങ്കല്‍പം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നുവെന്നതാണ്.
ചേരിതിരിവ് മൂര്‍ഛിച്ച സ്ഥതിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. എല്ലാവരെയും ഒന്നിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിനോക്കി. രക്ഷയില്ല എന്നു മനസിലായി. ഇപ്പോള്‍ ഞാന്‍ സ്വയം ഉള്‍വലിഞ്ഞിരിക്കുകയാണ്. ഏറ്റവും നല്ലത് മൗനമാണ് എന്ന തിരിച്ചറിവില്‍ ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.


സിനിമയ്ക്കു വന്ന മാറ്റം


സിനിമയ്ക്ക്, അതിന്റെ ഭാഷയ്ക്ക്, ആസ്വാദനത്തിന് ഒക്കെ വളരെയധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഞാന്‍ സിനിമാ പ്രവര്‍ത്തകനാകുന്ന പഴയ കാലത്തെയും ഇപ്പോഴത്തെ പുതിയ കാലത്തെ തുലനം ചെയ്യേണ്ടതില്ല. അന്ന് സിനിമ എന്നെപോലുള്ളവര്‍ക്ക്. വല്ലാത്ത പാഷനായിരുന്നു. അന്ന് സിനിമ കൈ എത്തിപ്പിടിക്കാവുന്നതിനും അപ്പൂറത്തായിരുന്നു. ദൂരത്തിലേക്ക് തുഴഞ്ഞു തുഴഞ്ഞു ചെന്നാല്‍ മാത്രമേ സിനിമ് പ്രാപ്്തമാവുമായിരുന്നുള്ളൂ. അല്ലെങ്കില്‍ മലയകയറ്റം പോലെയായിരുന്നു. ഒരു കമ്മിറ്റ്‌മെന്റിന്റെ തുടര്‍ച്ചയായിരുന്നു അന്ന് എന്നെപ്പോലുള്ളവര്‍ക്ക് സിനിമ. അതുകൊണ്ട് തന്നെ സിനിമ സാധ്യമാകുന്നതില്‍ വിജയത്തിന്റെ ലഹരിയുണ്ടായിരുന്നു. ഇന്നതല്ല. സിനിമ എളുപ്പത്തില്‍ സാധ്യമാകും. സാങ്കേതിക വിദ്യ സിനിമയെ അങ്ങനെ ചുരുക്കിയിട്ടുണ്ട്. അതുകൊണ്ട് ഒറ്റ സിനിമയുടെ വിജയമാണ് എല്ലാവരുടെയും ലക്ഷ്യം. ആ വിജയത്തില്‍ ഭ്രമിക്കുന്നവരുടേതാണ് ലോകം. ഒരു സിനിമ വിജയിച്ചാല്‍ എല്ലാം കാല്‍ക്കീഴിലായി എന്നായി പുതു മുഖ സംവിധായകുടെ ഭാവം.
മുമ്പ്, റേഡിയോ കേള്‍ക്കുമ്പോള്‍ അത് കാണാനായിരുന്നെങ്കില്‍ എന്നാശിച്ച സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാന്‍. ഇന്ന് സിനിമ അല്‍ഭുതമല്ല, അവേശമല്ല. കളിക്കോപ്പാണ്. സിനിമ കളിക്കോപ്പമല്ല. അത് മഹത്തായ കലയാണ്. എന്നാല്‍ കളിക്കോപ്പായി സിനിമയെ കാണുന്നവരുടെ കാലമാണിത്. സിനിമയില്‍ വന്ന മാറ്റം എല്ലാവരും പ്രയോഗികമായി വിജയിക്കുന്നതിനെപ്പറ്റി സ്വപ്നം കാണുന്നുവെന്നാണ്. എല്ലാവരുഗ പ്രൊഫഷണലുകള്‍. ആര്‍ക്കും ആരോടും പ്രതിബദ്ധതയില്ല. എല്ലാവര്‍ക്കും അവരോടാണ് പ്രതിബദ്ധത. സിനിമയുടെ ചിത്രീകരണം ഒരു ദിവസം നീണ്ടാല്‍ അതിന് നിന്നുകൊടുക്കാന്‍ പോലും ആരും തയാറല്ല. അവര്‍ക്ക് മറ്റ് സിനിമയുടെ വര്‍ക്കുണ്ട്. ഈ അവസ്ഥയാണ് സിനിമയില്‍ വന്ന മാറ്റം. പാഷന്‍ ഇല്ലാതായി. ആര്‍ക്കും എത്തിപ്പിടിക്കാമെന്നതിനാല്‍ നേടുന്നതിന്റെ ആവേശവും ലഹരിയും ഇല്ലാതായി.
ഇക്കാലത്തിനിടയ്ക്ക് ഒരു പാട് സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ട്. പല വിദേശ സിനിമകളിലെയും ജീവിതം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടി്ട്ടുണ്ട്. എന്തുകൊണ്് നമുക്ക് ഇത്തരം സിനിമ ചെയ്യാന്‍ പറ്റാത്തത് എന്ന് അത്ഭുതം കൊണ്ടിട്ടുണ്ട്. മജീദി മജീദിയുടെ 'കളര്‍ ഓഫ് പാരഡൈസ്' അങ്ങനെ എന്നെ ഞെട്ടിച്ച സിനിമയാണ്. അവര്‍ ജീവിതത്തിന്റെ ചിത്രീകരണത്തിലാണ് ഊന്നുന്നത്. അവര്‍ കലയിലൂടെ ജീവിതം ആവിഷ്‌കരിക്കുന്നു. നമ്മള്‍ നര്‍മ്മത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതാണ് പ്രകടിതമായ മാറ്റം.
എന്താണ് സിനിമയെന്നതിന് ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല. അതില്‍ ജീവിതം വേണം, കല വേണം, ആവിഷകാര മികവ് വേണം. അങ്ങനെ സിനിമ ഒരു നല്ല ദൃശ്യാനുഭവമാവണം. സിനിമ എന്നത് ഒരു സമ്പൂര്‍ണ കലയാണ്്. സംഗീതം, കല, സഹിതം എല്ലാം അതിലുണ്ട്.സിനിമ ഒരു സമ്പൂര്‍ണ കലാരൂപമായിരിക്കുന്നതുപോലെ തന്നെ ആസ്വാദവും സമ്പൂര്‍ണമായിരിക്കണം. അതായത് നമ്മള്‍ ബുദ്ധികൊണ്ടും, ഹൃദയംകൊണ്ടും, കാതുകൊണ്ടും കണ്ണുകൊണ്ടും സിനിമ അറിയണം. എല്ലാ ഇന്ദ്രിയങ്ങളും വച്ചാണ് നമ്മള്‍ സിനിമ ആസ്വദിക്കേണ്ടത്. ബുദ്ധി ഉപയോഗിക്കണ എന്നതുകൊണ്ട് ഒരു നിശ്ചിത ഷോട്ട് എങ്ങനെ എടുത്തുവെന്ന് തിരിച്ചറിയാനുള്ള കഴിവില്ല. ആവിഷക്കാരത്തിലുള്ള പാടവം അറിയണം. എന്തുകൊണ്ട് ഇങ്ങനെ ചിത്രീകരിച്ചു എന്ന് അറിയലാണ് അത്. അതേ സമയം തന്നെ ഹൃദയംകൊണ്ടാണ് നമ്മള്‍ സിനിമ ആസ്വദിക്കേണ്ടത്. നമ്മള്‍ കഥാ പാത്രങ്ങള്‍ക്കൊപ്പം കരയണം. അവര്‍സന്തോഷിക്കുമ്പോള്‍ സന്തോഷിക്കണം. അപ്പോള്‍ സിനിമ തീയേറ്ററിന് പുറത്തും നമുക്കൊപ്പം വരും. നമുക്കൊപ്പം ജീവിക്കും. ഇപ്പോള്‍ നമ്മള്‍ കണ്ണുകൊണ്ടും കാതുകൊണ്ടും മാത്രം സിനിമ കാണുന്നു. കണ്ടയുടന്‍ മറക്കുന്നു. പുതിയ തലമുറയുടെ മുദ്രാവാക്യം എല്ലാം മറന്ന് രണ്ടുമണിക്കൂര്‍ ആസ്വദിക്കണം. അതിനുശേഷം മറക്കണം എന്നതാണ്. അതല്ല നല്ല സിനിമ. കാഴ്ചക്കാരന്റെ ഹൃദയത്തിലുള്ളതാണ് നല്ല സിനിമ. സിനിമാ സംവിധാകയനെപ്പോലെ സമ്പൂര്‍ണമായ ആസ്വാദനം കാഴ്ചക്കാരനും ഉണ്ടായേ പറ്റൂ.




ഗദ്ദാമയുടെ വഴികള്‍


ഇന്നുവരെ ഞാനെത്തി നില്‍ക്കുന്ന സിനിമകളുടെ സമൂര്‍ത്ത ആവിഷ്‌കാരമാണ്് ഗദ്ദാമ. അല്ലെങ്കില്‍ എന്റെ സിനിമാ സങ്കല്‍പ്പങ്ങളുടെ തുടര്‍ച്ച എന്നു പറയാം. ഇടക്കാലത്ത് എനിക്ക് സിനിമയോട് വല്ലാത്ത വിരക്തി അനുഭവപ്പെട്ടു. ഞാന്‍ ചെയ്യേണ്ടതല്ലാത്ത സിനിമകള്‍ ചെയ്യുന്നുവെന്ന കുറ്റബോധം മനസില്‍ ശക്തമായി.. ഇത് ഏന്റെ ഏറ്റു പറച്ചിലാണ്. ഞാന്‍ എവിടെയൊക്കെയോ പാളുന്നു എന്ന തോന്നല്‍ മനസില്‍ ശക്തമായി. അതിനാല്‍ അല്‍പം ഉള്‍വലിയാന്‍ തന്നെ തീരുമാനിച്ചു. അടുത്തൊന്നും ഒരു പടവും ചെയ്യേണ്ട എന്നു നിശ്ചയിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയാണ് മനസിലുണ്ടായിരുന്നത്. അങ്ങനെ വായനയിലേക്ക് തിരിഞ്ഞു. വായനയും പഠനവുമായി വീട്ടില്‍ ഇരിക്കുമ്പോഴാണ് ഭാഷാപോഷിണിയില്‍ കെ.ഇ. ഇക്ബാല്‍ എഴുതിയ 'ഗദ്ദാമ' എന്ന കഥ വായിച്ചത്. പ്രവാസികളെപ്പറ്റി നമ്മള്‍ നേരത്തെ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ വേറിട്ട അനുഭവമാണ്. അത് എന്നെ വല്ലാതെ പിടിച്ചുലച്ചു. അതില്‍ ഒരു നല്ല സിനിമയ്ക്ക്് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ ഇക്ബാലിനെ വിളിച്ചു. അദ്ദേഹത്തിനു താല്‍പര്യം. ഗീരിഷ്‌കുമാറെ വിളിച്ചു കഥ ഒന്നു വായിച്ചുനോക്കാന്‍ പറഞ്ഞു. അദ്ദേഹവും നല്ല അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് ഗദ്ദാമ മനസിലേക്ക് വരുന്നത്. ഞങ്ങളാ കഥ അങ്ങനെതന്നെ സിനിമയാക്കുകയല്ല ചെയ്തത്. പല തരം മാറ്റം വരുത്തിയിട്ടുണ്ട്. സാഹചര്യവും കഥാപാത്രങ്ങളും മാറ്റിയിട്ടുണ്ട്. ദ്ദാമ മനസില്‍ കയറിയതോടെ ഞാന്‍ ഉണര്‍ന്നു. മടി മാറി. അങ്ങനെ പുതു ഉന്മേഷത്തിലാണ് ഇപ്പോള്‍ ഞാന്‍. വീട്ടില്‍ വായനയുമായി തങ്ങിയ സമയത്ത് ഞാന്‍ ഇസ്ാളാമിനെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയിരുന്നു. മതമെന്ന നിലയിലും സംസ്‌കാരം എന്ന നിലയിലും ഇസ്്‌ളാമിനെ അറിയുകയായിരുന്നു ലക്ഷ്യം. സിനിമയുടെ ഒരു വിഷയം ഇസ്ലാം വിശ്വാസമായതുകൊണ്ടു കൂടിയാണ് ഞാന്‍ ഇത് പറയുന്നത്.
ഇസ്‌ളാമിനെപ്പറ്റി പറയുമ്പോള്‍ എന്റെ വിശ്വാസങ്ങളെപ്പറ്റിയും പറയണം. ഞാനൊരു മതവിശ്വാസിപോലുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നൂറു ശതമാനം മതേതരത്വത്തില്‍ വിശ്വസിക്കുന്നയാളാണ്. വീട്ടിലും കുടുംബത്തിലും മതേതര കാഴ്ചപ്പാടാണ് എന്നു മുണ്ടായിരുന്നത്. ഒരാള്‍ ഇസ്ലാമയതുകൊണ്ട് ഞാനയാളെ സുഹൃത്താക്കില്ല. അതുപോലെ ഹിന്ദുവായതുകൊണ്ടും ഞാനൊരാളെ സുഹൃത്താക്കില്ല. അവരെ മിത്രവുമാക്കില്ല. വ്യക്തികളുടെ നന്മായാണ് വിഷയം. പക്ഷേ, മുസ്ലീം മത വിശ്വാസവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില രീതികളോട് എനിക്ക് എതിര്‍പ്പുണ്ട്. പലപ്പോഴും ഇവിടുത്തെ പാരമ്പര്യവുമായി ഒത്തുപോകാനുള്ള വൈമുഖ്യം പല മുസ്‌ളീം വിശ്വാസികളും പ്രകടിപ്പിക്കുന്നുണ്ട്.
സന്ധ്യയ്ക്ക് വിളക്കു കത്തിക്കുന്നത് ഒരു ഭാരതീയ സങ്കല്‍പമാണ്. എന്നാല്‍ എന്തുകൊണ്ട് ഇത് മുസീങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ല? മുസ്‌ളീം സമൂഹം ഒറ്റപ്പെട്ട ജനതയായി മാറിക്കൊണ്ടിരിക്കുകയാണ്്.എന്റെ കുട്ടിക്കാലത്ത് അങ്ങനെയായിരുന്നില്ല. കുടുംബത്തില്‍ മുത്തശ്ശിമാര്‍ അഞ്ചുനേരം നിസ്‌കരിക്കുന്ന വിശ്വാസികളായിരുന്നു. പക്ഷേ, അവരൊന്നും പര്‍ദയിട്ടിരുന്നില്ല. കൊടുങ്ങല്ലൂരില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊന്നും പര്‍ദയിട്ട ആരെയും കണ്ടിട്ടില്ല. അന്ന് തികച്ചും മലയാളിത്തമായ വസ്ത്രങ്ങളായിരുന്നു മുസ്്‌ളീങ്ങള്‍ അണിഞ്ഞിരുന്നത്. കാച്ചിമുണ്ടും തട്ടനുമൊക്കെയായിരുന്നു വേഷം. തല മൂടുക എന്നത് മതത്തില്‍ പറയുന്ന കാര്യമാണ്. അതാവാം. എന്നാല്‍ പര്‍ദയിടേണ്ട കാര്യമില്ല. അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതിനു ശേഷമാണ് ഇങ്ങനെ പര്‍ദ വ്യാപകമായത് എന്നാണ് ഞാന്‍ കരുതുന്നത്. ഈ വേഷങ്ങള്‍ മൂലം അവരൊറ്റപ്പെട്ടജനതയായി. മുസ്ലീങ്ങള്‍ ഇന്ന് സമൂഹത്തില്‍ തങ്ങള്‍ മുസ്‌ളീങ്ങളായി തന്നെ തിരിച്ചറിയപ്പെടണം എന്നാഗ്രഹിക്കുന്നു. താന്‍ ഇസ്ലാം വിശ്വാസിയാണ് എന്ന് മറ്റുള്ളവര്‍ അറിയണമെന്നാണ് ഇന്ന് ഒരോ വിശ്വാസിയും കരുതുന്നത്. അതിനവര്‍ പ്രകടിതമായ മത ചിഹ്നങ്ങള്‍ അണിയുന്നു. ഇത് ശരിയല്ലെന്നാണ് എന്റെ പക്ഷം. ഞാന്‍ ഇത്തരം പുതിയ 'ഇസ്ലാമിക താല്‍പര്യ'ങ്ങളെ എതിര്‍ക്കുന്നുണ്ട്. പര്‍ദയോടും വിയോജിക്കുന്നു. പര്‍ദയിടേണ്ട കാര്യമേയില്ല. അത് അനാവശ്യമാണ്. നമുക്ക് നമ്മുേെടതായ പാരമ്പര്യമുണ്ട്. നമ്മന്തെിന് അറബി വേഷംധരിക്കണം. പെണ്ണുങ്ങള്‍ മാത്രം എന്തുകൊണ്ട് ആ വേഷം ധരിക്കുന്നു. എന്തുകൊണ്ട് ആണുങ്ങള്‍ അറബി വേഷമിടാതിരിക്കുന്നു. പര്‍ദ ഇടകുക എന്നതിന്റെ അടിസ്ഥാനം അറബ് നാട്ടിലെ അന്നത്തെ ജീവിത സാഹചര്യവും കാലവസ്ഥയുടെയുമാണ്്. ഇവിടെ അത് പാലിക്കേണ്ടതില്ല. ഞാന്‍ പറഞ്ഞവരുന്നത് 'ഗദ്ദാമ'യെപ്പറ്റി തന്നെയാണ്.
ഗദ്ദാമയെന്ന വാക്കിന്റെ അര്‍ത്ഥം ആയയെന്നാണ്. ഗള്‍ഫ് നാടുകളില്‍ അറബ് വംശജരുടെ വീടുകളില്‍ കുട്ടികളെ നോക്കാനായി പോകുന്ന ആയമാരുടെ കഥാണ് ഗദ്ദാമ. കേരളത്തില്‍ നിന്ന് ഒരുപാട് പേര്‍ ഗദ്ദാമകളായി ഗള്‍ഫിലേക്ക് പോകുന്നുണ്ട്. ഇവര്‍ അവിടെ അനുഭവിക്കുന്ന പീഡനങ്ങള്‍ എണ്ണമറ്റതാണ്. പറഞ്ഞാല്‍ വിശ്വസിക്കാത്തതരം ദുരിതങ്ങള്‍ അവര്‍ അവിടെ പേറുന്നു. ഇതില്‍ ഗദ്ദാമയായി ജോലി തേടി പോകുന്നത് അശ്വതി എന്നു പറയുന്ന ഹിന്ദു പെണ്‍കുട്ടിയാണ്. അവള്‍ ഇവിടുത്തെ വേഷങ്ങളും പൊട്ടും കമ്മലും ആഭരണങ്ങളും അണിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്നവാണ്. എന്നാല്‍ സൗദി അറേബ്യയില്‍ ചെന്നിറങ്ങമ്പോള്‍ തന്നെ അശ്വതിക്ക് അസ്ഥിത്വം നഷ്്ടപ്പെടുന്നു. അവള്‍ക്ക് അവളുടെ പേരുപോലും നഷ്ടമാകുന്നു. ഈ അസ്തിത്വം നഷ്ടപ്പെടല്‍ യൂണിവേഴ്‌സലാണ്. ഞാനതില്‍ ഒരു ഹിന്ദു സ്ത്രീയെ തെരഞ്ഞെടുത്തത് മനപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ്. നമ്മള്‍ക്ക് അറബ് നാട്ടിലെത്തുമ്പോള്‍ വേഷവും അസ്തിത്വവും നഷ്ടപ്പെടുന്നു. പര്‍ദയണിയേണ്ടിവരുന്നു. ഞാന്‍ ചോദിക്കുന്ന വിഷയം ഇതാണ്. നമുക്ക് നമ്മുടേതായ വസ്ത്രധാരണ-ജീവിത രീതികളുണ്ട്. നമ്മളെന്തിന് മറ്റുള്ളവരുടെ വസ്ത്രങ്ങളിലേക്കും ജീവിതത്തിലേക്കും നമ്മുടെ നാട്ടില്‍ വച്ചു തന്നെ നുഴഞ്ഞുകയറണം?
വിമാനത്താവളത്തില്‍ വച്ച് മറ്റൊരു സ്ത്രീ അശ്വതിയോട് ചോദിക്കുന്നു, 'ഗദ്ദാമയാണോ'. അവരും അവിടെ ഗദ്ദാമയാകാന്‍ വന്നിരിക്കുന്നതാണ്. ഈ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതോടെ നമുക്ക് നമ്മുടെ അസ്തിത്വം ഇല്ലാതാവുമെന്ന് ആ സ്ത്രീ അശ്വതിയോട് പറയുന്നു. സൗദിയില്‍ ചെല്ലുമ്പോള്‍ എല്ലാ പെണ്ണുങ്ങളും തലമറയ്ക്കണം. ആ രാജ്യത്തെ നിയമാണ്. ചെല്ലുന്നവര്‍ ആ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അത് അനുസരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നമ്മളങ്ങോട്ട് ചെല്ലേണ്ടതില്ല. ഈ ഒരു ഐഡന്റിറ്റി ക്രൈസിസാണ് ഞാന്‍ സിനിമയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച ഒരു ഘടകം.



ഗദ്ദാമയായി ജോലി ചെയ്യുന്ന അശ്വതി പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ ഇതൊരു പീഡനത്തിന്റെ കഥയല്ല. അവളവിടെനിന്ന് രക്ഷപ്പെട്ട് മണലാരണ്യത്തിലൂടെ യാത്ര തുടരുന്നു. അതിനാലാണ് ഞാനതിന് 'ഒരു മരുയാത്ര'/ഡെസര്‍ട്ട് ജേര്‍ണി എന്ന അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. മുമ്പും ഗള്‍ഫ് പ്രമേയമായിട്ടുണ്ട്. അതില്‍ ഗൃഹാതുരതയോ, ഗള്‍ഫിന്റെ സമ്പന്നതയോ ആണ് നിഴലിച്ചിരുന്നത്. എന്നാല്‍ ഇത് മറ്റൊരു ഗള്‍ഫിനെ കാണിക്കുന്നു. ഈ സിനിമ ചര്‍ച്ചചെയ്യുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗള്‍ഫും അതിലെ ജീവിതവുമാണ്. മലയാളത്തില്‍ കാണാത്ത സിനിമായണ് ഇത്.
'ഗദ്ദാമ' എന്റെ ഏറ്റവും നല്ല സിനിമയാണ് എന്ന ബോധ്യമുണ്ട്. ഇതുവരെ ഞാന്‍ ചെയ്ത ഒത്തുതീര്‍പ്പുകളില്‍ നിന്നുള്ള വിടുതല്‍ കൂടിയാണ്. ഇതില്‍ ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് സമീപിക്കന്നത്. കാല്‍പനികതയുടെ അംശമില്ലെന്നല്ല. അതുണ്ട്. കുറച്ചുകാലത്തെ ഉള്‍വലിയലിന് ശേഷം വീണ്ടും തിരയിടിച്ചുവന്ന ഊര്‍ജത്തിലാണ് ഞാനിപ്പോള്‍. അതിന്റെ പ്രസാദത്മകതയിലാണെന്ന് പറയാം. ഇന്നുവരെ ഞാന്‍ കടന്നുവന്ന വഴികളുടെ തുടര്‍ച്ചയാണ് ഈ സിനിമ. ഞാനെത്തി നില്‍ക്കുന്ന ധാരണകളുടെയും സങ്കല്‍പ്പങ്ങളുടെയും അവസാനം. പക്ഷേ, ഇനിയും എനിക്ക് മുന്നോട്ട് പോകാനുണ്ട് എന്നും വ്യക്തമായി അറിയാം.

സമകാലിക മലയാളം വാരിക
2011 FEB 18

4 comments:

  1. ഒരുപാട് മികച്ച സിനിമകള്‍ മലയാളിക്ക്‌ സമ്മാനിച്ച സംവിധായകന്‍ ആണ് കമല്‍.. ഈ അടുത്തായി വന്ന മിക്ക സിനിമകളും പ്രേക്ഷകരെ ശരിക്കും നിരാശപ്പെടുത്തി എന്നും പറയാതെ വയ്യ.. ഗദ്ദാമ എന്ന പുതിയ സിനിമയിലൂടെ കമല്‍ എന്ന സംവിധായകന്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക്‌ പുതുജീവന്‍ നല്‍കുമെന്നു പ്രതീക്ഷിക്കുന്നു... പോസ്റ്റിന് എല്ലാ ആശംസകളും..

    ReplyDelete
  2. നല്ല വായന സമ്മാനിച്ചു എന്നും നല്ല സിനിമകള്‍ കാഴ്ച വെക്കുന്ന കമലിന് ആശംസകള്‍...

    ReplyDelete
  3. കുത്തി ഇരുന്നു മൊത്തം വായിച്ചു.ഒരു സിനിമ കണ്ടത് പോലെയുണ്ട്
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    ReplyDelete