Thursday, September 9, 2010

ഉത്തരായനം കാക്കാതെ മറഞ്ഞ ഭീഷ്മര്‍

ലാഹോര്‍ ബസ് യാത്രാദിനത്തില്‍ അന്തരിച്ച നാടകകൃത്തം നോവലിസ്റ്റും കഥാകൃത്തും അഭിനേതാവുമായ ഭീഷ്മ സാഹ്നിയെക്കുറിച്ച് ഒരനുസ്മരണം

ആര്‍.കെ. ബിജുരാജ്



ചരിത്രം ചിലപ്പോഴൊക്കെ അതിലെ നല്ല മനുഷ്യരോട് വിചിത്രമായി പെരുമാറാറുണ്ട്. മനസ്സുകള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ ചെറുകണികപോലും കാണരുതെന്ന് നിഷ്‌കര്‍ഷിച്ച ഭീഷ്മാ സാഹ്നിക്ക് അത്തരം ഒരു നീതി ലഭിച്ചിരിക്കുന്നു. അവിശ്വനീയമായി തോന്നാം, അയല്‍ദേശത്തേക്ക് സമാധാനത്തിന്റെ ചക്രമുരുളാന്‍ തുടങ്ങിയ ദിനത്തിലാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. കൊട്ടിഘോഷിക്കപ്പെട്ട ആദ്യ ലാഹോര്‍ ബസ് യാത്രയില്‍ ആവേശത്തോടെ, സമാധാന പ്രവര്‍ത്തകനായി സാഹ്നിയും ചേര്‍ന്നിരുന്നു. പിന്നീട് രാജ്യതന്ത്രത്തിന്റെ ഏതോ കല്‍ക്കൂനയില്‍ സമാധാനം ഇടിച്ചുനിന്നപ്പോള്‍ അദ്ദേഹം വേദനിച്ചു. ഒന്നിക്കാനായി മുന്നോട്ട് പോകണമെന്നഭ്യര്‍ത്ഥിച്ച് അവധൂതനായി അധികാര കേന്ദ്രങ്ങളില്‍ ഓടിനടന്നു. അഭയാര്‍ത്ഥിത്വത്തിന്റെ നൊമ്പരവും ദുരിതവും അനുഭവിച്ച അത് ശിരസില്‍ വഹിച്ച സാഹ്നിക്ക് അങ്ങനെയായിരിക്കാനേ കഴിയുമായിരുന്നുള്ളൂ.
സംസ്‌കാരങ്ങള്‍ക്കിടയില്‍, മനസുകള്‍ക്കിടയില്‍ ദൃഢതരമായ പാലം തീര്‍ക്കാന്‍ പരിശ്രമിക്കുകയായിരുന്നു എന്നും സാഹ്നി; സൗമ്യവും തീക്ഷ്ണവുമായ കഥകളിലൂടെ, ജന്മാന്തരങ്ങളിലെ സ്‌നേഹവും നൈര്‍മല്യവും വഴിഞ്ഞ് ഒഴുകിയ നോവലുകളിലൂടെ, സൂര്യതാപം ചൊരിഞ്ഞ നാടകങ്ങളിലൂടെ.


മൂന്ന് വര്‍ഷം മുമ്പ്, കൊച്ചിയിലെ മങ്ങിയ സായാഹ്‌നത്തില്‍ തിരക്കൊഴിഞ്ഞ നിരത്തിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ വേദനയോടെ അദ്ദേഹം പറഞ്ഞു: ''ഇന്നായിരുന്നെങ്കില്‍ എനിക്ക് 'തമസ്' എഴുതാനാകുമായിരുന്നില്ല. അതൊരിക്കലും ചിത്രീകരിക്കപ്പെടുമായിരുന്നില്ല''.
കേരള സംഗീത നാടക അക്കാദമി ഫൈന്‍ആര്‍ട്‌സ് ഹാളില്‍ സംഘടിപ്പിച്ച ദേശീയ നാടകോത്സവം 'നാടകഭാരതി' മുഖ്യാതിഥിയായി തലേന്ന് എത്തിയതായിരുന്നു സാഹ്നി. നഗരം കാണാന്‍ ഒപ്പം ചെല്ലാന്‍ ക്ഷണിച്ച ഭാഗ്യം 'മംഗള'ത്തിനായി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങി ഞങ്ങളും (മറ്റൊരാള്‍ മംഗളം പത്രാധിപ സമിതി അംഗം കിഷോര്‍ എബ്രഹാം). ദീപാ മേത്തയുടെ 'വാട്ടര്‍' സംഘപരിവാര്‍ തകര്‍ത്തെറിഞ്ഞത് മനസ്സില്‍ വച്ചുകൊണ്ടാണ് സാഹ്നി 'തമസിനെ'പ്പറ്റി പറഞ്ഞത്. വിഷംവമിപ്പിക്കുന്ന വര്‍ഗീതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലാദ്യം രചിക്കപ്പെടുന്ന സാമൂഹ്യ നോവലാണ് തമസ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 1975 ല്‍ നേടിയ ഇതേ കൃതി ഇതേ പേരില്‍, ഗോവിന്ദ് നിഹ്‌ലാനി ടെലിവിഷനില്‍ പരമ്പരയാക്കി. എതിര്‍പ്പുകള്‍ മതമൗലിക വാദികളില്‍ നിന്നുയര്‍ന്നെങ്കിലും അനേകായിരം സാഹ്നിക്കും നിഹ്‌ലാനിക്കുമൊപ്പം നിന്നു. വിവാദങ്ങള്‍ പലപ്പോഴും അക്രമത്തിന്റെ രൂപം തേടി.
എന്തുകൊണ്ട് തമസ്? വര്‍ഗീയതയ്‌ക്കെതിരെ നിരന്തരം എഴുതുകയാണല്ലോ?
അദ്ദേഹം അപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. അഭയാര്‍ത്ഥിത്വത്തിന്റെ, യുവത്വത്തിന്റെ കഥ. ''ഇന്ത്യ-പാക് വിഭജനനാളില്‍ റാവല്‍പിണ്ടിയില്‍ നിന്ന് അലിഗഢിലേക്ക് വരികയായിരുന്നു ഞാന്‍. പഠനം പൂര്‍ത്തിയാക്കുകയാണ് ഉദ്ദേശ്യം. കലാപ സാധ്യത മുന്‍കൂട്ടി കണ്ടിരുന്നെങ്കില്‍ കുലം മൂച്ചൂടം മുടിക്കുന്ന വിപത്ത് സ്വപ്നത്തിലേയില്ല. അലിഗഡിലെത്തിന്നതിനിടയില്‍ ജാലകത്തിലൂടെ വഴിയരികില്‍ കണ്ടതുമുഴുവന്‍ ഛേദിക്കപ്പെട്ട മൃതശരീരങ്ങള്‍. അപമാനിക്കപ്പെട്ട ദേഹങ്ങള്‍, നിലവിളികള്‍, മൂകത. ചോര ഒഴുകുന്നു''.
''അറിഞ്ഞിരുന്നില്ല, ഞാന്‍ വന്നത് പാകിസ്ഥാനില്‍ നിന്ന് അവസാന തീവണ്ടിയലായിരുന്നെന്ന്. തിരിച്ചുപോക്കും സാധ്യമല്ല. അതിര്‍ത്തിക്കപ്പുറത്തേക്കുള്ള അവസാനവണ്ടിയും പൊയ്മറഞ്ഞിരുന്നു. ഞാന്‍ സ്‌നേഹിക്കുന്നവരും എന്നെ സ്‌നേഹിക്കുന്നവരുമെല്ലാം അവിടെ. അവരുമായി ബന്ധപ്പെടാന്‍ ഒരു വഴിയുമില്ലാതെ മൂന്നുമാസം ഞാന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ നരകിച്ച്, ഭയന്ന് വിറച്ച് കഴിച്ചുകൂട്ടി. ഒടുവില്‍ ബോംബെയിലുള്ള ജ്യേഷ്ഠന്‍ ബല്‍രാജ് സാഹ്നിയുമായി ബന്ധപ്പെട്ടു. ആ നശിച്ച ദിനങ്ങളില്‍ തന്നെ ഞാന്‍ തീരുമാനമെടുത്തു. ഈ നാട് ഇനി എന്റേത്. പക്ഷേ, പിന്നീട് പലപ്പോഴും ഞാന്‍ കണ്ടത് ആ ട്രെയിന്‍ യാത്രയുടെ തുടര്‍ച്ചയായിരുന്നു. ചോര നീണ്ടൊഴുകി.''
'' തമസ് കെട്ടുകഥയല്ല. നേരില്‍ അറിഞ്ഞ സംഭവങ്ങളില്‍ ഭാവനയ്ക്ക് ചെറിയ ഇടമേ നല്‍കിയിട്ടുള്ളൂ. അത് എന്നെ വിടാതെ, ഉറക്കത്തില്‍ പോലും പിന്തുടരുന്ന പേ സ്വപ്നമാണ്. മാനസിക നില തെറ്റാതിരിക്കാന്‍ എഴുത്തേ വഴിയുണ്ടായിരുന്നുള്ളൂ.''
ബോംബെയില്‍ കഴിയുന്ന നാളുകളില്‍ ഒളിവില്‍ കഴിയുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സാഹ്നി അടുത്തു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്ന അദ്ദേഹത്തിന് പാര്‍ട്ടിയുടെ വിപ്ലവ കലാ,സാഹിത്യ പ്രവര്‍ത്തകരുമായിട്ടായിരുന്നു അടുപ്പം. സ്‌കൂളില്‍ സ്വയം നാടകമെഴുതി അവതരിപ്പിച്ച സാഹ്നി ഇവിടെ ജനകിയ പ്രവര്‍ത്തകനായി. ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) സംഘടിപ്പിക്കുകയും അതിന്റെ മുന്നില്‍ നിന്ന് രാജ്യത്താകമാനമുള്ള നാടകപ്രവര്‍ത്തകരെ ഒന്നിപ്പിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. കലയുടെ, നാടകത്തിന്റെ രുപം മാറ്റുകയായിരുന്നു ഇപ്റ്റ. സാഹ്നി പറഞ്ഞു: '' തെരുവിലേക്ക് ഞങ്ങള്‍ നാടകത്തെ കൂട്ടിക്കൊണ്ടുപോയി. അവിടുത്തെ ജനങ്ങളുടെ ഭാഷയില്‍ അവരുടെ കഥ പറഞ്ഞു. ഹൃദയങ്ങളുമായി സംവദിച്ചു.അവരെ ഉണര്‍ത്തിവിട്ടു''.
''ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചതെന്നും നടന്‍ ആകാനായിരുന്നു. ജ്യേഷ്ഠന്‍ ബല്‍രാജ് എഴുത്തുകാരനാകാനും''- നടത്തത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. പക്ഷേ, കാലം അത് തിരിച്ചിട്ടു.
സാഹ്നി അഭിയനത്തിന്റെ അസാമാന്യത തെളിയിച്ചിട്ടുണ്ട്. ആദ്യ കാല നാടകങ്ങളില്‍ സ്വയം രചിച്ച് സംവിധാനം ചെയ്ത 'ഹാനൂശ്' 'കബീര ബഡാ ബാസര്‍ മേം', 'മാധവി' തുടങ്ങിയ പ്രഹസനങ്ങളില്‍; കുറച്ചു നല്ല സിനിമകളില്‍. അറുപത്തിയൊമ്പത് വയസ്സുള്ളപ്പോഴായിരുന്നു ആദ്യ സിനിമാ അഭിനയം. 'മോഹന്‍ ജോഷി ഹാസിര്‍ ഹോ' എന്ന സിനിമയില്‍ ആദ്യവേഷം. തുടര്‍ന്ന് 'ലിറ്റില്‍ ബുദ്ധ', 'തമസ്' , അടുത്തിടെ അപര്‍ണാ സെന്‍ സംവിധാനം ചെയ്ത 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍' എന്നീ ഇംഗ്ലീഷ്-ഹിന്ദി സിനിമകളിലും വേഷമിട്ടു. പക്ഷേ, നാടകത്തില്‍ അഭിനയിക്കാനും അത് തയ്യാറാക്കാനുമാണ് എന്നും ആഗ്രഹിച്ചത്.
ബോംബെയില്‍ കുറച്ചുനാള്‍ സാഹ്നി പത്ര പ്രര്‍ത്തകനായി. പിന്നീട് ദില്ലി സക്കീര്‍ ഹുസൈന്‍ കോളജില്‍ സാഹിത്യ അധ്യാപകന്‍. 1957 മുതല്‍ ആറുവര്‍ഷം മോസ്‌കോയില്‍ വിവര്‍ത്തകനായി. ഇരുപത്തിനാലിലേറെ ക്ലാസിക്കുകള്‍ റഷ്യനില്‍ നിന്ന് മൊഴിമാറ്റി. അവിടെ നിന്ന് തിരിച്ചെത്തി 'നയി കഹാനി'യുടെ പത്രാധിപര്‍. 1967 'ത്സാരോഗെ' (കിളിവാതിലുകള്‍) എഴുതി നോവല്‍ ശാഖയിലേക്ക് വന്നു. തമസ്, ബസന്തി, ഘടിയാം തുടങ്ങിയ നോവലുകള്‍ക്കു പുറമേ നൂറിലേറെ ചെറുകഥകള്‍. വാക്കുകളില്‍ അപചയത്തിനെതിരെ രോഷം. തിരിച്ചുപോക്കുകളില്‍ നിരാശ. അടിച്ചമര്‍ത്തലുകളില്‍ നിഷേധം, മോചനം എന്ന പ്രത്യാശ. സരളമായി പറഞ്ഞ കഥകള്‍ ആസുരമായി അനുവാചകരില്‍ പടര്‍ന്നിറങ്ങി. ഇതില്‍ പലതും മലയാളിയും വായിച്ചു. സാഹിത്യത്തിലെ ദളിത് എന്നും സ്ത്രീപക്ഷമെന്നുമുള്ള വേര്‍തിരിവിനെയും കാലന്തര ഭേദം ചികയിലിനെയും സാഹ്നി എതിര്‍ത്തു, വെറുത്തു പത്മഭൂഷണ്‍, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം, ശിരോമണി, ആഫ്രോ-ഏഷ്യന്‍ അവാര്‍ഡുകള്‍, കുറച്ചേറെ മറ്റ് അംഗീകാരങ്ങള്‍. അവയ്ക്ക് അര്‍ഹമായ പരിഗണന മാത്രം സാഹ്നി നല്‍കി.
ഇടയ്ക്ക് നിന്നും പിന്നെ നടന്നും സാഹ്നി സംസാരിച്ചുകൊണ്ടേയിരുന്നു. ശിവക്ഷേത്രത്തിന്റെ കമാനത്തിലേക്ക് കണ്ണയച്ച് അല്‍പനേരം. വൈഷ്ണവരോ ശൈവരോ ഇവിടെ ഏറെയെന്ന് ആരായല്‍. ഇടതുപക്ഷ സഹയാത്രികന്‍ ആത്മീയാന്വേഷണത്തിലാണോ എന്ന് തമാശയായി ചോദിച്ചപ്പോള്‍ തലയ്ക്ക് പിന്നില്‍ സ്‌നേഹപൂര്‍വം തട്ടി. നിഷേധത്തിന്റെ മന്ദഹാസത്തോടെ തലയാട്ടി. കൊച്ചി നഗരത്തില്‍ സാഹ്നി തിരിച്ചറിയപ്പെടില്ലെന്ന് കരുതിയവര്‍ക്കും തെറ്റി. പ്രായംചെന്ന നാട്ടുകാരനില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ഒന്നുമില്ലായിരുന്നു സാഹ്നിക്ക്. സദാ പ്രസന്നമായ, പരിഭവമില്ലാത്ത മുഖം. അല്‍പം കുനിഞ്ഞുള്ള നടത്തത്തിനടയില്‍ പാറി വീഴുന്ന വെള്ളിനരകള്‍ കോതിയൊതുക്കല്‍. ഓവര്‍കോട്ട് നേരെയാക്കി ചെവിയില്‍ ശ്രവണസഹായി തിരുകി പതിയെ നടന്നു. എണ്‍പത്തിയഞ്ചിലും ചുറുചുറുക്കും ഓജസ്സും. കായലോരത്ത് അസ്മതയ സൂര്യനെ കണ്ടു നടക്കുന്നതിനിടയില്‍ മരങ്ങള്‍ക്കിടയില്‍നിന്നും പലരും സാഹ്നിയെ തിരിച്ചറിഞ്ഞു. ചെറുപ്പക്കാര്‍ ചുറ്റും കൂടി. മിതമായ സ്‌നേഹ പ്രകടനങ്ങള്‍. അപ്പോള്‍ പുറത്തിറങ്ങിയ 'നിലു, നീലിമ, നീലോഫറിനെ'ക്കുറിച്ചാണ് പലര്‍ക്കും അറിയേണ്ടിയിരുന്നു. ചിലര്‍ അദ്ദേഹത്തിന്റെ വിശുദ്ധമായ കൈത്തടം കവര്‍ന്നെടുത്തു. ഇരുള്‍ വീഴുന്നതുവരെ അവര്‍ക്കൊപ്പം സംസാരിച്ചു നിന്നു. ഞങ്ങള്‍ക്ക് മാത്രം ലഭിക്കേണ്ട മഹദ് സാമിപ്യം തട്ടിയെടുത്തവരില്‍ നിന്ന് ഒരുവിധത്തില്‍ മോചിപ്പിച്ച് സ്വന്തമാക്കി. സുഭാഷ് പാര്‍ക്കിന്റെ കരിങ്കല്‍തിട്ടയില്‍ പേടിയില്ലാതെ പാഞ്ഞുനടന്ന കുഞ്ഞെലികളെ നോക്കി സാഹ്നി നിന്നു. പിന്നെ പറഞ്ഞു. 'മലയാളത്തില്‍ നില്‍ക്കുമ്പോള്‍ വല്ലാത്ത ഹൃദയബന്ധനം അനുഭവപ്പെടുന്നു. മുന്‍ജന്മങ്ങളിലെപ്പോഴോ ഞാനിവിടെയായിരുന്നിരിക്കണം. കുറേ നല്ല ബന്ധങ്ങള്‍ ഇവിടെ എനിക്കുണ്ട്''. സാഹ്നി പറയാതെ അറിയാമായിരുന്നു ബന്ധങ്ങളെപ്പറ്റി. എം.ടി, കോവിലന്‍, ഡല്‍ഹിയിലെ മലയാള എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, സ്‌കൂള്‍ ഓഫ് ഡ്രാമയിലെയും പുനെ ഇന്‍സ്റ്റിറ്റിയട്ടിലെയും വിദ്യാര്‍ത്ഥികള്‍, അതിലേറെ ഒന്നുമല്ലാത്ത സാധാരണക്കാര്‍, ഇവര്‍ക്കും സാഹ്നി സ്വന്തമാണെന്ന്.
അടുത്ത സായാഹ്നത്തിലും കണ്ടു. കലയ്ക്കു മുന്നില്‍ സാഹ്നി എത്ര വിനായന്വിതനാണെന്ന്. ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ തിക്കിതിരക്കി നില്‍ക്കുന്ന ആസ്വാദകരുടെ സായാഹ്നം. ഹബീബ് തന്‍വീറിന്റെ 'ചരണ്‍ദാസ് ചോര്‍' അരങ്ങിലെത്താന്‍ തെല്ലിട മാത്രം. നാടകോത്സവം ഉദ്ഘാടനം ചെയ്ത ശേഷം, ആത്മ സുഹൃത്തിന്റെ നാടകം കാണാന്‍ മുന്‍നിരയില്‍ സാഹ്നി ഇരിപ്പുണ്ട്. കാഴ്ചക്കാര്‍ക്കിടയില്‍ 'രംഗകേളി' വിതരണം ചെയ്ത് അടുത്തെത്തിയപ്പോള്‍ അദ്ദേഹം കൈയില്‍ ബാക്കിയുണ്ടായിരുന്ന കോപ്പികളെല്ലാം വലിച്ചെടുത്ത് അടുത്ത വരിയില്‍ ഇരുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ആദരപൂര്‍വം തടഞ്ഞു. സാഹ്നിക്കൊപ്പമുണ്ടായിരുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകനും തീയേറ്റര്‍ ആക്റ്റിവിസ്റ്റുമായ ദിലീപ്കുമാര്‍ ബസു പറഞ്ഞു: ''തടയേണ്ട, നാടകത്തിനും കലയ്ക്കും വേണ്ടി ഒരു പക്ഷേ ചെറുതെന്ന് കരുതെന്നതെല്ലാം സാഹ്നി സാബ് ചെയ്യും. മടിക്കേണ്ട വേദിയില്‍ കര്‍ട്ടന്‍ ഉയര്‍ത്താന്‍ ആളില്ലെങ്കില്‍ വിളിച്ചോളൂ. ആ കസേരയും ഞങ്ങള്‍ക്കിണങ്ങും''. നാട്യത്തിന്റെ അംശയങ്ങള്‍ തെല്ലുമില്ലാതെ 'രംഗകേളി' വിതരണം ചെയ്തത് പലരും ഓര്‍ക്കുന്നുണ്ടാകും. അടുത്ത ദിവസത്തെ 'രംഗകേളി' തയ്യാറാക്കുന്നതിന് സഹായിക്കാനായി സാഹ്നി ഞങ്ങള്‍ക്കടുത്തേക്ക് വന്നു.
രണ്ടുദിവസത്തിനുശേഷം മടക്കം. അന്ന് തോളില്‍ അമര്‍ത്തിചേര്‍ത്തു നിര്‍ത്തി. ''വരണം, ഡല്‍ഹിയില്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വീട്ടില്‍ തങ്ങാം. പലരും പറയുന്നതുപോലെയല്ല. ഓര്‍മക്കുറവ് എനിക്കില്ല. നിങ്ങള്‍ക്ക് എന്നും സ്വാഗതം''.


ഗോധ്രയും ഗുജറാത്തും കത്തിനിന്നപ്പോള്‍, വൈര്യം വളര്‍ന്ന് വിന്ധ്യനോളം വളര്‍ന്ന കലായളവില്‍ അദ്ദേഹത്തിന് എഴുതി. അഭിപ്രായം അഭിമുഖമായി വായനക്കാരില്‍ എത്തിക്കാമെന്നായിരുന്നു മനസ്സില്‍. പതിവുപോലെ ചെറിയ അക്ഷരങ്ങളില്‍, കുനുകുനെയുള്ള വാക്കുളില്‍ മറുപടി വന്നു. ''മകനേ, എന്തുകൊണ്ട് നിന്റെ തലമുറ തെറ്റിനെതിരെ ആഞ്ഞടിക്കുന്നില്ല. തെറ്റുകള്‍ക്കൊപ്പം എന്തിന് നില്‍ക്കുന്നു. ഈ വൃദ്ധന്റെ യുക്തിക്ക് മനസ്സിലാകുന്നില്ല നിങ്ങളുടെ രസതന്ത്രം. മുന്‍പില്‍ എനിക്ക് ഇരുട്ട് (തമസ്) മാത്രമേ കാണാനാവുന്നുള്ളൂ. അതിനമപ്പുറം അനന്തതയില്‍ പുലരിയുടെ ചെറുവെട്ടം ഉണ്ടെന്നെനിക്ക് ഉറപ്പുണ്ട്. ശരിയേക്കാള്‍ തെറ്റ് ശിരസില്‍ വഹിച്ച എന്റെയും പുത്തന്‍കൊളോണിയല്‍ നുകം പ്രതിഷേധംപോലുമില്ലാതെ ചുവന്ന നിന്റെയും തലമുറയ്ക്ക് അപ്പുറത്ത്. ഒരുവേള, പുലരി വേഗം വന്നുകൂടെന്നുമില്ല''.
ഇരുളിനുമപ്പുറം, പുലരി മാത്രം സ്വപ്നം കണ്ടിരുന്ന, അതുവേഗം വേണമെന്ന് ശഠിച്ച ഭീഷ്മസാഹ്നിയും അനന്തതയിലേക്ക് നടന്നിരിക്കുന്നു. ഉത്തരായനം കാക്കാതെ. അറിയുക, ഇനി വിശുദ്ധ മനുഷ്യരില്ല.


മംഗളം ദിനപത്രം
2003 ജൂലൈ 20 ഞായര്‍.

No comments:

Post a Comment